Malayalam: Unlocked Literal Bible for 1 . കൊരിന്ത്യർ, 1 . തിമൊഥെയൊസ്, 1 . തെസ്സലോനിക്യർ, 1 . പത്രൊസ്, 1 . യോഹന്നാൻ, 2 . തിമൊഥെയൊസ്, 2 . തെസ്സലോനിക്യർ, 2 . യോഹന്നാൻ, 3 . യോഹന്നാൻ, അപ്പൊ. പ്രവൃത്തികൾ, ആമോസ്, ആവർത്തനപുസ്തകം, ഇയ്യോബ്, ഉത്തമഗീതം, ഉല്പത്തിപുസ്തകം, എഫെസ്യർ, എബ്രായർ, എസ്ഥേർ, എസ്രാ, ഓബദ്യാവു, കൊലൊസ്സ്യർ, ഗലാത്യർ, തീത്തൊസ്, ദാനീയേലിന്റെ പുസ്തകം, ദിനവൃത്താന്തം: ഒന്നാം പുസ്തകം, ദിനവൃത്താന്തം: രണ്ടാം പുസ്തകം, നഹൂം, നെഹെമ്യാവു, ന്യായാധിപന്മാർ, പുറപ്പാടുപുസ്തകം, ഫിലിപ്യർ, ഫിലേമോൻ, മത്തായി, മലാഖി, മീഖാ, മർക്കൊസ്, യാക്കോബ്, യിരെമ്യാപ്രവാചകന്റെ പുസ്തകം, യൂദാ, യെശയ്യാപ്രവാചകന്റെ പുസ്തകം, യെഹെസ്കേൽപ്രവാചകന്റെ പുസ്തകം, യോനാ, യോവേൽ, യോശുവ, യോഹന്നാൻ, രാജാക്കന്മാർ: ഒന്നാം പുസ്തകം, രാജാക്കന്മാർ: രണ്ടാം പുസ്തകം, രൂത്ത് .1, റോമർ, ലൂക്കോസ്, ലേവ്യപുസ്തകം, വിലാപങ്ങൾ, വെളിപാട്, ശമൂവേൽ: ഒന്നാം പുസ്തകം, ശമൂവേൽ: രണ്ടാം പുസ്തകം, സംഖ്യാപുസ്തകം, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി, സെഖര്യാവ്, സെഫന്യാവു, ഹഗ്ഗായി, ഹബക്കൂൿ, ഹോശേയ, ൨. കൊരിന്ത്യർ, ൨. പത്രൊസ്

Formatted for Translators

©2022 Wycliffe Associates
Released under a Creative Commons Attribution-ShareAlike 4.0 International License.
Bible Text: The English Unlocked Literal Bible (ULB)
©2017 Wycliffe Associates
Available at https://bibleineverylanguage.org/translations
The English Unlocked Literal Bible is based on the unfoldingWord® Literal Text, CC BY-SA 4.0. The original work of the unfoldingWord® Literal Text is available at https://unfoldingword.bible/ult/.
The ULB is licensed under the Creative Commons Attribution-ShareAlike 4.0 International License.
Notes: English ULB Translation Notes
©2017 Wycliffe Associates
Available at https://bibleineverylanguage.org/translations
The English ULB Translation Notes is based on the unfoldingWord translationNotes, under CC BY-SA 4.0. The original unfoldingWord work is available at https://unfoldingword.bible/utn.
The ULB Notes is licensed under the Creative Commons Attribution-ShareAlike 4.0 International License.
To view a copy of the CC BY-SA 4.0 license visit http://creativecommons.org/licenses/by-sa/4.0/
Below is a human-readable summary of (and not a substitute for) the license.
You are free to:
The licensor cannot revoke these freedoms as long as you follow the license terms.
Under the following conditions:
Notices:
You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.

ഉല്പത്തിപുസ്തകം

1

1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.2ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.

3വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.4വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.5ദൈവം വെളിച്ചത്തിന് പകൽ എന്നും ഇരുളിന് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. ദൈവം വെളിച്ചത്തിനു “പകൽ” എന്നും ഇരുളിനു “രാത്രി” എന്നും പേർ വിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6ദൈവം: “വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അത് വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർതിരിവായിരിക്കട്ടെ” എന്നു കല്പിച്ചു.7വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.8ദൈവം വിതാനത്തിന് “ആകാശം” എന്ന് പേർ വിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9ദൈവം: “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ” എന്ന് കല്പിച്ചു; അങ്ങനെ സംഭവിച്ചു.10ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.12ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.13സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14“പകലും രാവും തമ്മിൽ വേർതിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലങ്ങളും, ദിവസങ്ങളും, വർഷങ്ങളും എന്നിവ തിരിച്ചറിവാനായും ഇരിക്കട്ടെ;15ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.17ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി18ദൈവം അവയെ ആകാശവിതാനത്തിൽ നിൎത്തി; നല്ലതു എന്നു ദൈവം കണ്ടു.19സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20“വെള്ളത്തിൽ ചരിക്കുന്ന 1 ജീവികൾ ധാരാളമായി ഉണ്ടാകട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ” എന്ന് ദൈവം കല്പിച്ചു.21ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചലിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; അതു നല്ലത് എന്നു ദൈവം കണ്ടു.
22“നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറയുവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.23സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24“അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.25ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
26അനന്തരം ദൈവം: “നാം2 നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും കന്നുകാലികളിന്മേലും സർവ്വഭൂമിയിന്മേലും3 ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും അവർക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” എന്നു കല്പിച്ചു.27ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
28ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.29“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;
30ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ഇഴയുന്ന സകല ജന്തുക്കൾക്കും ജീവനുള്ള സകലത്തിനും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.31ദൈവം ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.


1 1:20 ചരിക്കുന്ന അല്ലെങ്കിൽ ചലിക്കുന്ന.
2 1:26 നാം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്
3 1:26 സർവ്വഭൂമിയിന്മേലും ഭൂമിയിലെ സർവ്വ വന്യജന്തുക്കളുടെമേലും എന്നുമാകാം.


1:2 പാഴായുംയിരെമ്യാവ് 4:23-25, യെശയ്യാവ് 14:12-15, യെഹെസ്കേൽ 28:11-19, ഇയ്യോബ് 9:7.
2

1ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.2ദൈവം ചെയ്ത പ്രവൃത്തി ഒക്കെയും അവിടുന്ന് തീർത്തശേഷം ദൈവം ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം വിശ്രമിച്ചു.3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്ന് അവിടുന്ന് വിശ്രമിച്ചതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേല ചെയ്‌വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.6ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു.
7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു.8അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
9കാണാൻ ഭംഗിയുള്ളതും ഭക്ഷണതിനു നല്ലതുമായ എല്ലാ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.10തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്ന് നാലു കൈവഴിയായി പിരിഞ്ഞു.
11ഒന്നാമത്തേതിന് പീശോൻ എന്ന് പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്.12ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും1 ഗോമേദകവും ഉണ്ട്.
13രണ്ടാം നദിക്ക് ഗീഹോൻ എന്നു പേർ; അത് കൂശ്‌ദേശമൊക്കെയും ചുറ്റുന്നു.14മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്ന് പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ സൂക്ഷിക്കുവാനും അവിടെ ആക്കി.16യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം.17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും.”

18അനന്തരം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവന് തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും” എന്ന് അരുളിച്ചെയ്തു.19യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ട് ആദാം അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി.20ആദാം എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
21ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു.22യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.23അപ്പോൾ ആദാം; “ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾക്ക് നാരി എന്ന് പേരാകും” എന്നു പറഞ്ഞു.
24അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരുദേഹമായി തീരും.25മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്ക് നാണം തോന്നിയതുമില്ല.


1 2:12 ഗുല്ഗുലുവും ഒരു പ്രത്യേക വൃക്ഷത്തിൽനിന്നു ലഭിക്കുന്ന സൗഭ്യവാസനയുള്ള കറ അല്ലെങ്കിൽ വിലയേറിയ രത്നം എന്നും ആകാം.

3

1യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു.2സ്ത്രീ പാമ്പിനോട്: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;3എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്ന് ദൈവം കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.

4പാമ്പ് സ്ത്രീയോട്: “നിങ്ങൾ മരിക്കയില്ല നിശ്ചയം;5അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്ന് ദൈവം അറിയുന്നു” എന്നു പറഞ്ഞു.6ആ വൃക്ഷഫലം തിന്നുവാൻ നല്ലതും കാണുവാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ ആഗ്രഹിക്കതക്കതും എന്നു സ്ത്രീ കണ്ട് ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു.
7ഉടനെ രണ്ടുപേരുടെയും കണ്ണ് തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞ്, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട1 ഉണ്ടാക്കി.8വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച2 അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവത്തിന്റെ സന്നിധിയിൽനിന്ന് തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
9യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ? എന്നു ചോദിച്ചു.10“തോട്ടത്തിൽ അവിടുത്തെ ഒച്ച കേട്ടിട്ട് ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു” എന്ന് അവൻ പറഞ്ഞു.11“നീ നഗ്നനെന്നു നിന്നോട് ആര് പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?എന്നു അവൻ ചോദിച്ചു.
12അതിന് മനുഷ്യൻ: “എന്നോടു കൂടെ ഇരിക്കുവാൻ അവിടുന്ന് തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്നു പറഞ്ഞു.13യഹോവയായ ദൈവം സ്ത്രീയോട്: “നീ എന്താണ് ഈ ചെയ്തത്? എന്നു ചോദിച്ചതിന്: “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു.
14യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: “നീ ഇത് ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഇഴഞ്ഞ് നിന്റെ ജീവിതകാലമൊക്കെയും പൊടി തിന്നും.15ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”
16സ്ത്രീയോട് കല്പിച്ചത്: “ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.”
17ആദാമിനോട് കല്പിച്ചതോ: “നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ജീവകാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു ഭക്ഷണം കഴിക്കും.18മുള്ളും പറക്കാരയും3 നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നീ ഭക്ഷിക്കും.19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുംവരെ മുഖത്തെ വിയർപ്പോടെ നീ അപ്പം ഭക്ഷിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”
20ജീവനുള്ള എല്ലാവർക്കും മാതാവായതുകൊണ്ട് ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു.21യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തോൽകൊണ്ട് വസ്ത്രം ഉണ്ടാക്കി അവരെ ധരിപ്പിച്ചു.

22യഹോവയായ ദൈവം: “നോക്കൂ, മനുഷ്യൻ നന്മതിന്മകളെ അറിയുവാനായി നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിക്കുവാൻ ഇടവവരരുത്” എന്നു കല്പിച്ചു.23അവനെ എടുത്തിരുന്ന നിലത്ത് കൃഷി ചെയ്യേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.24ഇങ്ങനെ ദൈവം മനുഷ്യനെ ഇറക്കിവിട്ടു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാവൽചെയ്യുവാൻ അവിടുന്ന് ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയുള്ള ഒരു വാളുമായി നിർത്തി.


1 3:7 അരയാട അര മറയ്ക്കന്ന വസ്ത്രം.
2 3:8 ഒച്ച ശബ്ദം എന്നുമാകാം.
3 3:18 പറക്കാരയും മൂലഭാഷയിൽ മുൾച്ചെടി, കാരമുള്ള് എന്നുമാകാം.

4

1ആദാം തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്കു ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു.2പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

3കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു.4ഹാബെലും ആട്ടിൻ കൂട്ടത്തിലെ ആദ്യം ജനിച്ചവയിൽനിന്ന്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.5കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്റെ മുഖം വാടി.
6അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്?7നീ നന്മചെയ്യുന്നു എങ്കിൽ നീയും സ്വീകാര്യനാവുകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കേണം” എന്നു കല്പിച്ചു.
8അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട്“നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.9പിന്നെ യഹോവ കയീനോട്: “നിന്റെ അനുജനായ ഹാബെൽ എവിടെ?എന്നു ചോദിച്ചതിന്: “എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?എന്നു അവൻ പറഞ്ഞു.
10അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.11ഇപ്പോൾ നിന്റെ കൈയിൽനിന്ന് നിന്റെ അനുജന്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകേണം.12നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്റെ വീര്യം നിനക്ക് തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും.”
13കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്.14ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കികളയുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു.15യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീന്റെമേൽ ഒരു അടയാളം പതിച്ചു.

16അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ട് ഏദെന് കിഴക്ക് നോദ് ദേശത്ത് ചെന്നു പാർത്തു.17കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
18ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.19ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരങ്ങളിൽ വസിക്കുന്നവർക്കും പശുകളെ സംരക്ഷിക്കുന്നവർക്കും പിതാവായിരുന്നു.21അവന്റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിരുന്നു.22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുപണിക്കാരുടെയും ഇരിമ്പുപണിക്കാരുടെയും ഗുരുവായിരുന്നു; നയമാ ആയിരുന്നു തൂബൽകയീന്റെ സഹോദരി .
23ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്:
“ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ;
ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവി തരുവിൻ!
എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും
എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
24കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ
ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”

25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: “കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്ക് മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞ് അവന് ശേത്ത് എന്നു പേരിട്ടു.26ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

5

1ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;2സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.

3ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന് ശേത്ത് എന്നു പേരിട്ടു.4ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു;അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു.5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

6ശേത്തിന് നൂറ്റഞ്ച് വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.7എനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ട് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

9എനോശിന് തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റി പതിനഞ്ച് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ച് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

12കേനാന് എഴുപത് വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപത്ത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

15മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ച് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

18യാരെദിന് നൂറ്ററുപത്തിരണ്ട് വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.19ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.20യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ട് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

21ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.22മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറ് വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.23ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ച് വർഷമായിരുന്നു.24ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

25മെഥൂശലഹിന് നൂറ്റെൺപത്തേഴ് വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു.26ലാമേക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റെൺപത്തിരണ്ട് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.27മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

28ലാമേക്കിന് നൂറ്റെൺപത്തിരണ്ട് വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു.29“യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
30നോഹയെ ജനിപ്പിച്ചശേഷം ലാമേക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ച് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.31ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴ് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

32നോഹയ്ക്ക് അഞ്ഞൂറ് വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

6

1മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്ക് പുത്രിമാർ ജനിച്ചപ്പോൾ2ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്ന് കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടമുള്ള ഏവരെയും ഭാര്യമാരായി എടുത്തു.3അപ്പോൾ യഹോവ: “മനുഷ്യനിൽ എന്റെ ആത്മാവ് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവൻ ജഡം1 തന്നേയല്ലോ; എങ്കിലും അവന്റെ ആയുസ്സ് നൂറ്റിരുപത് വർഷമാകും” എന്ന് അരുളിച്ചെയ്തു.

4അക്കാലത്ത് ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, പ്രശസ്തരായ പുരുഷന്മാർ തന്നെ.
5ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.6അവിടുന്ന് ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് യഹോവ അനുതപിച്ചു; അത് അവിടുത്തെ ഹൃദയത്തിന് ദുഃഖമായി:
7“ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു.8എന്നാൽ നോഹയ്ക്ക് യഹോവയുടെ ദൃഷ്ടിയിൽ കൃപ ലഭിച്ചു.

9നോഹയുടെ വംശാവലി ഇതാണ്: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.10ശേം, ഹാം, യാഫെത്ത് എന്ന മൂന്ന് പുത്രന്മാരെ നോഹ ജനിപ്പിച്ചു.
11എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ട് നിറഞ്ഞിരുന്നു.12ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും2 ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.

13ദൈവം നോഹയോട് കല്പിച്ചതെന്തെന്നാൽ: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു; നോക്കൂ, ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.14നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് മുറികൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.15അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറ് മുഴം3 ; വീതി അമ്പത് മുഴം4 ; ഉയരം മുപ്പത് മുഴം5 .
16പെട്ടകത്തിന് ജനൽ ഉണ്ടാക്കേണം; മുകളിൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ പെട്ടകത്തിന്റെ വശത്തു വയ്ക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലയായി അതിനെ ഉണ്ടാക്കേണം.17നോക്കൂ, ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
18എന്നാൽ നിന്നോട് എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.19സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നെ, രണ്ടുവീതം നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ട് പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
20അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും രണ്ടുവീതം ജീവരക്ഷയ്ക്കായിട്ട് നിന്റെ അടുക്കൽ വരേണം.21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.”22ദൈവം തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു; അങ്ങനെ തന്നെ അവൻ ചെയ്തു.


1 6:3 ജഡം പാപത്തിൽ ജനിച്ച് ദൈവത്തിൽനിന്ന് അകന്ന് പാപത്തിൽ ജീവിക്കുന്ന അവസ്ഥ.
2 6:12 സകലജഡവും സകലമനുഷ്യരും.
3 6:15 മുന്നൂറ് മുഴം 138 മീറ്റർ.
4 6:15 അമ്പത് മുഴം 23 മീറ്റർ.
5 6:15 മുപ്പത് മുഴം 14 മീറ്റർ.

7

1അനന്തരം യഹോവ നോഹയോട് കല്പിച്ചതെന്തെന്നാൽ: “നീയും നിന്റെ സർവ്വകുടുംബവുമായി പെട്ടകത്തിൽ പ്രവേശിക്കുക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.2ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴു ജോഡിയും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും,3ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴു ജോഡിയും, ഭൂമിയിലൊക്കെയും അവയുടെ വർഗ്ഗം ജീവനോടുനിലനിർത്തേണ്ടതിന് നീ ചേർത്തുകൊള്ളേണം.

4ഇനി ഏഴുദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പത് രാവും നാല്പത് പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്ന് നശിപ്പിക്കും.”5യഹോവ തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു.

6ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.7നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.
8ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,9ദൈവം നോഹയോട് കല്പിച്ചപ്രകാരം രണ്ടുവീതം ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു.10ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
11നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ അത്യഗാധത്തിന്റെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ ജാലകങ്ങളും തുറന്നു.12നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു.
13അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവരോടുകൂടെ അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ പ്രവേശിച്ചു.14അവരും എല്ലാ ഇനം കാട്ടുമൃഗങ്ങളും എല്ലാ ഇനം കന്നുകാലികളും നിലത്ത് ഇഴയുന്ന എല്ലാ ഇനം ഇഴജാതിയും എല്ലാ ഇനം പറവകളും എല്ലാ ഇനം പക്ഷികളും തന്നെ.
15ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും രണ്ടുവീതം നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു.16ദൈവം അവനോട് കല്പിച്ചതുപോലെ അകത്തു പ്രവേശിച്ചവ സർവ്വജീവകളിൽനിന്നും1 ആണും പെണ്ണുമായി പ്രവേശിച്ചു; യഹോവ വാതിൽ അടച്ചു.
17ഭൂമിയിൽ നാല്പത് ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു.18വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
19വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി.20പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ച് മുഴം അവയ്ക്കു മീതെ പൊങ്ങി.
21പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്ത് ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂമിയിൽ ചലിക്കുന്ന ജഡമൊക്കെയും2 സകലമനുഷ്യരും ചത്തുപോയി.22കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
23അങ്ങനെ ദൈവം ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളെയും നശിപ്പിച്ചു; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ജീവനോടു ശേഷിച്ചു.24വെള്ളം ഭൂമിയിൽ നൂറ്റമ്പത് ദിവസം പൊങ്ങിക്കൊണ്ടിരുന്നു.


1 7:16 സർവ്വജീവകളിൽനിന്നും സർവ്വജഡത്തിൽനിന്നും എന്നും അർത്ഥം ഉണ്ട്.
2 7:21 ജഡമൊക്കെയും ജീവികളൊക്കെയും.

8

1ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു.2അഗാധത്തിലെ ഉറവുകളും ആകാശത്തിന്റെ ജാലകങ്ങളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.3വെള്ളം തുടർച്ചയായി ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പത് ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി.

4ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരരാത്ത് പർവ്വതത്തിൽ ഉറച്ചു.5പത്താം മാസം വരെ വെള്ളം തുടർച്ചയായി കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവ്വതശിഖരങ്ങൾ കാണുവാൻ തുടങ്ങി.
6നാല്പത് ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന ജനാല തുറന്നു.7അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അത് പുറപ്പെട്ട് ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു.
8ഭൂമുഖത്തുനിന്ന് വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്ന് പുറത്തു വിട്ടു.9എന്നാൽ സർവ്വഭൂമുഖത്തും വെള്ളം കിടന്നിരുന്നതിനാൽ പ്രാവ് കാൽ വയ്ക്കുവാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.
10ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു.11പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽനിന്ന് വെള്ളം കുറഞ്ഞു എന്ന് നോഹ അറിഞ്ഞു.12പിന്നെയും ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അത് പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
13ആറുനൂറ്റൊന്നാം വർഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്ന് കണ്ടു.14രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു.

15ദൈവം നോഹയോട് അരുളിച്ചെയ്തത്:16“നീയും നിന്റെ ഭാര്യയും നിന്നോടുകൂടെയുള്ള പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.17പറവകളും മൃഗങ്ങളും നിലത്ത് ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെയുള്ള സകല ജീവികളെയും പുറത്ത് കൊണ്ടുവരിക; അവ ഭൂമിയിൽ ധാരാളമായി വർദ്ധിക്കുകയും പെറ്റു പെരുകുകയും ചെയ്യട്ടെ.”
18അങ്ങനെ നോഹയും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരും അവന്റെ ഭാര്യയും അവന്റെ പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.19സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂമിയിൽ സഞ്ചരിക്കുന്നതൊക്കെയും ഇനം ഇനമായി പെട്ടകത്തിന് പുറത്ത് ഇറങ്ങി.
20നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലത് എടുത്ത് യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.21യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ പറഞ്ഞത്: “ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല; മനുഷ്യന്റെ മനസിന്റെ നിരൂപണം ബാല്യം മുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കുകയില്ല.22ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.”

9

1ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തത്: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.2ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും ഭൂമിയിൽ സഞ്ചരിക്കുന്ന സകലത്തിനും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെപറ്റിയുള്ള പേടിയും നടുക്കവും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.

3സഞ്ചരിക്കുന്ന ജീവിക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.4ജീവനായിരിക്കുന്ന രക്തത്തോടുകൂടെ നിങ്ങൾ മാംസം ഭക്ഷിക്കരുത്.
5നിങ്ങളുടെ ജീവനായിരിക്കുന്ന രക്തത്തിന് ഞാൻ നിശ്ചയമായും പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; ഓരോ മനുഷ്യന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ ജീവന് പകരം ചോദിക്കും.6ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ മനുഷ്യനാൽ അവന്റെ രക്തം ചൊരിയപ്പെടണം.7ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ ധാരാളമായി പെറ്റു പെരുകുവിൻ.”

8ദൈവം പിന്നെയും നോഹയോടും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്:9“ഞാൻ, ഇതാ, നിങ്ങളോടും നിങ്ങൾക്കുശേഷമുള്ള നിങ്ങളുടെ സന്തതിയോടും10ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.
11ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.”12പിന്നെയും ദൈവം അരുളിച്ചെയ്തത്: “ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ആകുന്നു ഇത്:13ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അത് ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയ്ക്ക് അടയാളമായിരിക്കും.
14ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും.15അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിക്കുവാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
16വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള ഉടമ്പടി ഓർക്കേണ്ടതിന് ഞാൻ അതിനെ നോക്കും.17എനിക്കും ഭൂമിയിലുള്ള സർവ്വ ജഡത്തിനും മദ്ധ്യേ ഞാൻ സ്ഥാപിച്ചിരിക്കുന്ന ഉടമ്പടിയ്ക്ക് ഇത് അടയാളം” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.

18പെട്ടകത്തിന് പുറത്തു വന്ന നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു.19ഇവർ മൂന്നുപേരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
20നോഹ കൃഷിചെയ്‌വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.21അവൻ അതിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
22കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്ന് തന്റെ രണ്ട് സഹോദരന്മാരെയും അറിയിച്ചു.23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത്, ഇരുവരുടെയും തോളിൽ ഇട്ടു, പിറകോട്ടു നടന്നു ചെന്ന് പിതാവിന്റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
24നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു.25അപ്പോൾ അവൻ: “കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് ദാസന്മാരിൽ ദാസനായിരിക്കും” എന്നു പറഞ്ഞു.
26“ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ ശേമിന് ദാസനായിരിക്കട്ടെ.27ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കട്ടെ; കനാൻ അവരുടെ ദാസനാകട്ടെ” എന്നും അവൻ പറഞ്ഞു.

28ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റിഅമ്പത് വർഷം ജീവിച്ചിരുന്നു.29നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തിഅമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

10

1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.

2യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.3ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.4യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.5ഇവരിൽനിന്ന് ജാതികളുടെ തീരദേശജനതകൾ അതത് ദേശത്തിൽ ഭാഷഭാഷയായും ജനതജനതയായും കുടുംബംകുടുംബമായും വേർപിരിഞ്ഞു.

6ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.7കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.9അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.10ആരംഭത്തിൽ അവന്റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
11ആ ദേശത്തനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനവേ, രെഹോബൊത്ത് ഇർ, കാലഹ്,12നീനവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.13മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,14പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു.

15കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,16യെബൂസ്യൻ, അമോര്യൻ,17ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,18അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.
19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.20അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്റെ പുത്രന്മാർ.

21യാഫെത്തിന്റെ ജ്യേഷ്ഠനും ഏബെരിന്റെ സന്തതികൾക്കെല്ലാം പിതാവുമായ ശേമിനും മക്കൾ ജനിച്ചു.22ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.23അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
24അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.25ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്നു പേർ.
26യൊക്താനോ: അല്മോദാദ്,27ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,28ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.31അതത് ദേശത്തിൽ ജനതജനതയായും കുടുംബംകുടുംബമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ ഇവരായിരുന്നു.

32നോഹയുടെ പുത്രന്മാരുടെ കുടുംബങ്ങൾ ജനതജനതയായും തലമുറതലമുറയായും ഇവർ തന്നെ. ഇവരിൽനിന്നാകുന്നു ജലപ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ പിരിഞ്ഞുപോയത്.

11

1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.2എന്നാൽ അവർ കിഴക്കുനിന്ന് യാത്ര ചെയ്തു, ശിനാർദേശത്ത് ഒരു സമതലഭൂമി കണ്ടെത്തി, അവിടെ പാർത്തു.

3അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു.4“വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്ന് അവർ പറഞ്ഞു.
5മനുഷ്യന്റെ പുത്രന്മാർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു.6അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിന്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാവുകയില്ല.7വരുവിൻ; നമുക്ക് ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ സംസാരിക്കുന്നത് മനസ്സിലാകാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക” എന്നു അരുളിച്ചെയ്തു.
8അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിലെങ്ങും ചിതറിച്ചു; അവർ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു.9സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളഞ്ഞതുകൊണ്ട് അതിന് ബാബേൽ എന്നു പേരുവിളിച്ചു; യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിൽ എങ്ങും ചിതറിച്ചുകളഞ്ഞു.

10ശേമിന്റെ വംശപാരമ്പര്യം ഇതാണ്: ശേമിന് നൂറു വയസ്സായപ്പോൾ ജലപ്രളയത്തിനു ശേഷം രണ്ട് വർഷം കഴിഞ്ഞ് അർപ്പക്ഷാദിനെ ജനിപ്പിച്ചു.11അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

12അർപ്പക്ഷാദിന് മുപ്പത്തഞ്ച് വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.13ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

14ശാലഹിന് മുപ്പത് വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.15ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

16ഏബെരിനു മുപ്പത്തിനാല് വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു.17പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

18പേലെഗിന് മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു.19രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റിഒമ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

20രെയൂവിന് മുപ്പത്തിരണ്ട് വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റിഏഴ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

22ശെരൂഗിന് മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.23നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

24നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.25തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റിപ്പത്തൊമ്പതു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

26തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.

27തേരഹിന്റെ വംശപാരമ്പര്യം ഇതാണ്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവച്ചു, കൽദയരുടെ ഊരിൽവച്ചു1 തന്നെ, തന്റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി.
29അബ്രാമും നാഹോരും വിവാഹം കഴിച്ചു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. മിൽക്കയുടെയും യിസ്കയുടെയും2 അപ്പനായ ഹാരാന്റെ മകളാണ് മിൽക്ക.30സാറായി മച്ചിയായിരുന്നു; അവൾക്കു കുട്ടികൾ ഉണ്ടായിരുന്നില്ല.
31തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ കൊച്ചുമകൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായ, മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്ന് അവിടെ പാർത്തു.32തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റിയഞ്ച് വർഷം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.


1 11:28 ഊരിൽവച്ചു കൽദയരുടെ ഒരു പട്ടണമാണ് ഊർ.
2 11:29 മിൽക്കയുടെയും യിസ്കയുടെയും ഹാരാന്റെ പുത്രിമാരായിരുന്നു മിൽക്കയും യിസ്കയും.

12

1യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക.2ഞാൻ നിന്നെ വലിയോരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലകുടുംബങ്ങളും1 അനുഗ്രഹിക്കപ്പെടും.”

4യഹോവ തന്നോട് കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തിഅഞ്ച് വയസ്സായിരുന്നു.5അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു. അങ്ങനെ അവർ കനാൻദേശത്ത് എത്തി.
6അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്ന് കനാന്യർ ദേശത്തു പാർത്തിരുന്നു.7യഹോവ അബ്രാമിനു പ്രത്യക്ഷനായി: “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു.
8അവൻ അവിടെനിന്ന് ബേഥേലിനു കിഴക്കുള്ള മലയ്ക്ക് പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അവൻ തന്റെ കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.9അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

10ദേശത്ത് ക്ഷാമം ഉണ്ടായി; ദേശത്ത് ക്ഷാമം കഠിനമായി തീർന്നതുകൊണ്ട് അബ്രാം ഈജിപ്റ്റിൽ ചെന്നുപാർക്കുവാൻ അവിടേക്കു പോയി.11ഈജിപ്റ്റിൽ എത്താറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞത്: “ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്ന് ഞാൻ അറിയുന്നു.12ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ: ‘ഇവൾ അവന്റെ ഭാര്യ’ എന്നു പറഞ്ഞ് എന്നെകൊല്ലുകയും നിന്നെ ജീവിക്കുവാൻ അനുവദിക്കുകയും ചെയ്യും.13നിന്റെ നിമിത്തം എനിക്കു നന്മവരുവാനും ഞാൻ ജീവിച്ചിരിക്കുവാനും നീ എന്റെ സഹോദരിയെന്നു പറയേണം.”
14അങ്ങനെ അബ്രാം ഈജിപ്റ്റിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്ന് ഈജിപ്റ്റുകാർ കണ്ടു.15ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീയെ ഫറവോന്റെ അരമനയിലേക്കു കൊണ്ടുപോയി.16അവളുടെ നിമിത്തം ഫറവോൻ അബ്രാമിന് നന്മ ചെയ്തു; അബ്രാമിന് ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
17അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും മഹാരോഗങ്ങളാൽ പീഡിപ്പിച്ചു.18അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: “നീ എന്നോട് ഈ ചെയ്തത് എന്ത്? അവൾ നിന്റെ ഭാര്യയെന്ന് നീ എന്നെ അറിയിക്കാഞ്ഞത് എന്ത്?19ഞാൻ അവളെ എന്റെ ഭാര്യയായിട്ട് എടുക്കത്തക്കവിധം അവൾ എന്റെ സഹോദരിയെന്ന് നീ എന്തിനു പറഞ്ഞു? ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു നിന്റെ വഴിക്കുപോകുക” എന്നു പറഞ്ഞു.20ഫറവോൻ അബ്രാമിനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.


1 12:3 സകലകുടുംബങ്ങളും സകല വംശങ്ങളും എന്നുമാകാം.

13

1ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.2കന്നുകാലിയിലും, വെള്ളിയിലും, പൊന്നിലും അബ്രാം ബഹുസമ്പന്നനായിരുന്നു.

3അവൻ തന്റെ യാത്രയിൽ തെക്കുനിന്ന് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മദ്ധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദ്യമായി ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.4അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
5അബ്രാമിനോടുകൂടെവന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.6അവർ ഒന്നിച്ചുപാർക്കുവാൻ തക്കവണ്ണം ദേശത്തിനു അവരെ താങ്ങുവാൻ കഴിയുമായിരുന്നില്ല; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചുപാർക്കുവാൻ കഴിഞ്ഞില്ല.7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ ശണ്ഠയുണ്ടായി; കനാന്യരും പെരീസ്യരും അന്ന് ദേശത്തു പാർത്തിരുന്നു.
8അതുകൊണ്ട് അബ്രാം ലോത്തിനോട്: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ ശണ്ഠ ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.9ദേശം മുഴുവൻ നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടു പോകുന്നുവെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
10അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും (യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിനു മുമ്പ്) യഹോവയുടെ തോട്ടം പോലെയും സോവർ വരെ ഈജിപ്റ്റുദേശംപോലെയും എല്ലായിടത്തും നീരോട്ടമുള്ളതെന്നു കണ്ടു.11ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
12അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.13സൊദോംനിവാസികൾ യഹോവയുടെ മുമ്പാകെ മഹാദുഷ്ടന്മാരും പാപികളും ആയിരുന്നു.
14ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “ഇപ്പോൾ തല ഉയർത്തി, നീ ആയിരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.15നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും എന്നെന്നേക്കുമായി തരും.
16ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണുവാൻ കഴിയും.17എഴുന്നേറ്റ്, ദേശത്ത് നെടുകെയും കുറുകെയും നടക്കുക; ഞാൻ അത് നിനക്കു തരും.”18അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

14

1ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്2ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധം ചെയ്തു.

3ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. (അത് ഇപ്പോൾ ഉപ്പുകടലാകുന്നു).4അവർ പന്ത്രണ്ടു വർഷം കെദൊർലായോമെരിനെ സേവിച്ചു ; പതിമൂന്നാം വർഷത്തിൽ അവർ മത്സരിച്ചു.5അതുകൊണ്ട് പതിനാലാം വർഷത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്ന്, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും6സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ പാരാൻ വരെ തോല്പിച്ചു.
7പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.8അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽവച്ച് യുദ്ധത്തിൽ ഒരുമിച്ചുകൂടി9ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ; നാല് രാജാക്കന്മാർ അഞ്ച് രാജാക്കന്മാരുടെ എതിരെ തന്നെ.
10സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ1 വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി; ചിലർ കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി.11സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണ സാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ട് അവരുടെ വഴിക്കുപോയി.12അബ്രാമിന്റെ സഹോദരന്റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി.
13രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.14തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്ന് അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു.
15രാത്രിയിൽ അബ്രാം തന്റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്റെ ദാസന്മാരും അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.16അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടുവന്നു.
17അബ്രാം കെദൊർലായോമെരിനെയും അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.18ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
19അവൻ അബ്രാമിനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;20നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
21സൊദോംരാജാവ് അബ്രാമിനോട്: “ആളുകളെ എനിക്ക് തരിക; സമ്പത്ത് നീ എടുത്തുകൊൾക” എന്നു പറഞ്ഞു.22അതിന് അബ്രാം സൊദോംരാജാവിനോട് പറഞ്ഞത്: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്ന് നീ പറയാതിരിക്കുവാൻ ഞാൻ ഒരു ചരടാകട്ടെ ഒരു ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ23സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു.24യുവാക്കൾ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.”


1 14:10 കീൽകുഴികൾ ടാർക്കുഴികൾ

15

1അതിന്റെ ശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”2അതിന് അബ്രാം: “കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു.3“നോക്കൂ, നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.

4ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ശരീരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.”5പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു.“നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
6അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.7പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ ഊരിൽനിന്നു1 നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു.8“കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്കു എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു.
9അവിടുന്ന് അവനോട്: “മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു.10ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.11ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
12സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു;അതാ, ഭീതിയും കൂരിരുട്ടും അവന്റെ മേൽ വീണു.13അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊൾക.
14എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.15നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.16നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു.
17സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു .18അന്നേ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,19കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,20പെരിസ്യർ, രെഫായീമ്യർ, അമോര്യർ,21കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെതന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.


1 15:7 ഊർ കൽദയപട്ടണമാണ് ഊർ.

16

1അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്ക് ഹാഗാർ എന്നു പേരുള്ള ഒരു ഈജിപ്റ്റുകാരിയായ ദാസി ഉണ്ടായിരുന്നു.2സാറായി അബ്രാമിനോട്: “നോക്കൂ, മക്കളെ പ്രസവിക്കുന്നതിൽനിന്ന് യഹോവ എന്നെ തടഞ്ഞിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ ഞാൻ മക്കളെ കരസ്ഥമാക്കും” എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.3അബ്രാം കനാൻദേശത്ത് പാർത്ത് പത്തു വർഷം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി ഈജിപ്റ്റുദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.4അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് ഹാഗാർ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.

5അപ്പോൾ സാറായി അബ്രാമിനോട്: “എനിക്കു നേരിട്ട അന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു.6അബ്രാം സാറായിയോട്: “നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു. സാറായി അവളോടു കഠിനമായി പെരുമാറിയപ്പോൾ ഹാഗാർ അവളുടെ അടുക്കൽനിന്ന് ഓടിപ്പോയി.
7പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ, അവളെ കണ്ടു.8“സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?എന്നു ചോദിച്ചു. അതിന് അവൾ: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്ന് ഓടിപ്പോകയാകുന്നു” എന്നു പറഞ്ഞു.
9യഹോവയുടെ ദൂതൻ അവളോട്: “നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്ക് കീഴടങ്ങിയിരിക്ക” എന്നു കല്പിച്ചു.10യഹോവയുടെ ദൂതൻ പിന്നെയും അവളോട്: “ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതുകൊണ്ട് അവർ എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
11നോക്കൂ, നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേട്ടതുകൊണ്ട് അവന് യിശ്മായേൽ എന്നു പേർ വിളിക്കേണം;12അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈകൾ അവന് വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും” എന്ന് അരുളിച്ചെയ്തു.
13അപ്പോൾ അവൾ: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ?എന്ന് പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: “നീ കാണുന്നവനായ ദൈവമാകുന്നു” എന്ന് പേർ വിളിച്ചു.14അതുകൊണ്ട് ആ കിണർ ബേർ-ലഹയീ-രോയീ എന്ന് വിളിക്കപ്പെട്ടു; അത് കാദേശിനും ബേരെദിനും മദ്ധ്യേ ഇരിക്കുന്നു.
15പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.16ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറ് വയസ്സായിരുന്നു.

17

1അബ്രാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.2എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.

3അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:4“നോക്കൂ, എനിക്ക് നിന്നോട് എന്റെ ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും;5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നായിരിക്കേണം.6ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്ന് രാജാക്കന്മാരും ജനിക്കും.
7ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യഉടമ്പടിയായി സ്ഥാപിക്കും.8ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.”
9ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പ്രമാണിക്കേണം.10എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏൽക്കേണം.11നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള ഉടമ്പടിയുടെ അടയാളം ആകും.
12തലമുറതലമുറയായി നിങ്ങളുടെ ഇടയിലെ ആൺകുഞ്ഞുങ്ങളൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും ശരി.13നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം.14അഗ്രചർമ്മിയായ പുരുഷൻ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെപുറത്താക്കേണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”

15ദൈവം പിന്നെയും അബ്രാഹാമിനോട്: “നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേർ സാറാ എന്നായിരിക്കേണം.16ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജനതകൾക്ക് മാതാവായി തീരുകയും ജനതകളുടെ രാജാക്കന്മാർ അവളിൽനിന്ന് ജനിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.
17അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: “നൂറു വയസ്സുള്ളവന് മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?എന്ന് തന്റെ ഹൃദയത്തിൽ പറഞ്ഞു.18“ഓ, യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്ന് അബ്രാഹാം ദൈവത്തോട് പറഞ്ഞു.
19അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന് യിസ്ഹാക്ക് എന്ന് പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ ഉടമ്പടിയെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും20യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജനതയാക്കും.21എന്നാൽ, എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കുന്നതോ, അടുത്തവർഷം ഈ നിശ്ചിത സമയത്ത് സാറാ നിനക്ക് പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു.”
22ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി.23അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു.
24അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന് തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.25അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന് പതിമൂന്നു വയസ്സായിരുന്നു.26അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.27അബ്രഹാമിന്റെ വീട്ടിലെ എല്ലാ ദാസന്മാരും, ആ വീട്ടിൽ ജനിച്ചവരും, അന്യരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.

18

1അനന്തരം യഹോവ അവന് മമ്രേയുടെ തോപ്പിൽവച്ച്1 പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.2അവൻ തലയുയർത്തി നോക്കിയപ്പോൾ അതാ, മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നു; അവൻ അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേൽക്കുവാൻ ഓടിച്ചെന്ന് നിലംവരെ കുനിഞ്ഞു:

3“യജമാനനേ, എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.4കുറച്ചു വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ വിശ്രമിച്ചാലും.5ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്കു പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്” എന്നു പറഞ്ഞു.
6“നീ പറഞ്ഞതുപോലെ ചെയ്യുക” എന്ന് അവർ പറഞ്ഞു. അബ്രഹാം ധൃതിവച്ച് കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: “വേഗത്തിൽ മൂന്നിടങ്ങഴി2 മാവ് എടുത്തു കുഴച്ചു അപ്പമുണ്ടാക്കുക” എന്നു പറഞ്ഞു.7അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ച് ഒരു യൗവനക്കാരന്റെ കൈവശം കൊടുത്തു; അവൻ അതിനെ വേഗത്തിൽ പാകം ചെയ്തു.8പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽ വച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്രഹാം അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു.
9അവർ അവനോട്: “നിന്റെ ഭാര്യ സാറാ എവിടെ?എന്നു ചോദിച്ചതിന്: “ഇവിടെ, കൂടാരത്തിൽ ഉണ്ട്” എന്നു അവൻ പറഞ്ഞു.10“ഒരു വർഷം കഴിഞ്ഞിട്ട് ഞാൻ നിന്റെ അടുക്കൽ തീർച്ചയായും മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് യഹോവ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പുറകിൽ കേട്ടുകൊണ്ടു നിന്നു.
11എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു.സാറായിക്ക് ഗർഭധാരണത്തിനുള്ള പ്രായം കഴിഞ്ഞിരുന്നു.12ആകയാൽ സാറാ ഉള്ളിൽ ചിരിച്ചുകൊണ്ട്: “വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു.
13യഹോവ അബ്രാഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് ഉള്ളതുതന്നെയോ’ എന്നു പറഞ്ഞ് സാറാ ചിരിച്ചത് എന്തുകൊണ്ട്?14യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് അരുളിച്ചെയ്തു.15സാറാ ഭയപ്പെട്ടു: “ഞാൻ ചിരിച്ചില്ല” എന്നു നിരസിച്ചു പറഞ്ഞു.“അല്ല, നീ ചിരിച്ചു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.

16ആ പുരുഷന്മാർ അവിടെനിന്നു എഴുന്നേറ്റ് സൊദോമിനു നേരേ നോക്കി; അബ്രാഹാം അവരെ യാത്ര അയയ്ക്കുവാൻ അവരോടുകൂടെ പോയി.17അപ്പോൾ യഹോവ അരുളിച്ചെയ്തത്: “അബ്രാഹാം നിശ്ചയമായി വലിയതും ബലമുള്ളതുമായ ജനതയായി തീരുകയും അവനിൽ ഭൂമിയിലെ ജനതകളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമെന്നിരിക്കെ18ഞാൻ ചെയ്യുവാൻ പോകുന്നത് അബ്രാഹാമിനോട് മറച്ചുവയ്ക്കുമോ?19യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവന് നിവൃത്തിച്ചുകൊടുക്കുവാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു ശേഷമുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുവാൻ കല്പിക്കേണ്ടതിന് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.”
20പിന്നെ യഹോവ: “സൊദോമിനും ഗൊമോരയ്ക്കുമെതിരെയുള്ള നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നതുകൊണ്ട്21ഞാൻ ചെന്ന് സൊദോമിനും ഗൊമോരയ്ക്കുമെതിരെ എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ അങ്ങനെ പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി അറിയും” എന്ന് അരുളിച്ചെയ്തു.
22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു.23അബ്രാഹാം അടുത്തുചെന്ന് പറഞ്ഞത്: “ദുഷ്ടനോടുകൂടെ നീതിമാനെയും അവിടുന്ന്സംഹരിക്കുമോ?
24ഒരുപക്ഷേ ആ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോട് ക്ഷമിക്കയില്ലയോ?25നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങയ്ക്ക് ഇടവരാതിരിക്കട്ടെ. അത് ചെയ്യുവാൻ അങ്ങയ്ക്ക് ഇടവരാതിരിക്കട്ടെ! സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ”26അതിന് യഹോവ: “ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പത് നീതിമാന്മാരെ കണ്ടെത്തുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും” എന്ന് അരുളിച്ചെയ്തു.
27“പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ.28അമ്പത് നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം മുഴുവനും നശിപ്പിക്കുമോ?എന്ന് അബ്രാഹാം പറഞ്ഞതിന്: “നാല്പത്തഞ്ച് പേരെ ഞാൻ അവിടെ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
29അവൻ പിന്നെയും യഹോവയോട് സംസാരിച്ചു: “പക്ഷേ നാല്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞതിന്: “ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.30അതിനു അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ?എന്നു പറഞ്ഞു.“ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.31“ഞാൻ കർത്താവിനോട് സംസാരിപ്പാൻ ശ്രമിച്ചുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടെത്തിയാലോ? എന്ന് അവൻ പറഞ്ഞതിന്: “ഞാൻ ഇരുപതുപേരുടെ നിമിത്തം അത് നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
32അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.33യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്ന് പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.


1 18:1 തോപ്പിൽ ഓക്കുമരത്തൊപ്പെന്ന് ULB യിൽ കൊടുത്തിട്ടുണ്ട്.
2 18:6 മൂന്നിടങ്ങഴി ഒരിടങ്ങഴി പറയുടെ പത്തിലൊന്നാണു. ഒരു ലിറ്ററിൽ അല്പം കൂടുതലാണ് ഇടങ്ങഴി.

19

1ആ രണ്ടു ദൂതന്മാർ വൈകുന്നേരത്ത് സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കുകയായിരുന്നു; ലോത്ത് അവരെ കണ്ടപ്പോൾ എഴുന്നേറ്റ് എതിരേറ്റുചെന്ന് നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു:2“യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർക്കുവിൻ1 ; രാവിലെ എഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകയുമാകാം” എന്ന് പറഞ്ഞതിന്: “അല്ല, ഞങ്ങൾ തെരുവിൽ തന്നെ രാപാർക്കും” എന്ന് അവർ പറഞ്ഞു.3അവൻ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്ക് വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.

4അവർ ഉറങ്ങുവാൻ പോകുന്നതിനുമുമ്പേ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും വൃദ്ധന്മാരും യൗവനക്കാരും എല്ലാവരും വന്നു വീടു വളഞ്ഞു.5അവർ ലോത്തിനെ വിളിച്ചു: “ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരുമായി സുഖഭോഗങ്ങളിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരൂ” എന്ന് അവനോട് പറഞ്ഞു.
6ലോത്ത് വാതിലിലൂടെ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടച്ച്:7“സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.8നോക്കൂ, പുരുഷസംസർഗം ഉണ്ടായിട്ടില്ലാത്ത രണ്ട് പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങളുടെ ഇഷ്ടംപോലെ അവരോട് ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്റെ വീടിന്റെ നിഴലിൽ കീഴിൽ വന്നത് എന്നു പറഞ്ഞു.
9“മാറിനിൽക്ക” എന്ന് അവർ പറഞ്ഞു.“ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിക്കുവാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോട് ഭാവിച്ചതിലധികം നിന്നോട് ദോഷം ചെയ്യും” എന്നും അവർ പറഞ്ഞ് ലോത്തിനെ ശക്തിയായി തള്ളി വാതിൽ പൊളിക്കുവാൻ അടുത്തു.
10അപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു,11വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു.
12ആ പുരുഷന്മാർ ലോത്തിനോട്: “ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്ന് കൊണ്ടുപൊയ്ക്കെൾക;13ഇവർക്കെതിരെയുള്ള നിലവിളി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ട് ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിക്കുവാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14അങ്ങനെ ലോത്ത് ചെന്ന് തന്റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ട് പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും” എന്നു പറഞ്ഞു. എന്നാൽ അവൻ തമാശ പറയുന്നു എന്ന് അവന്റെ മരുമക്കൾക്കു തോന്നി.15ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ധൃതികൂട്ടി: “ഈ പട്ടണത്തിന്റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെയുള്ള നിന്റെ രണ്ട് പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൾക” എന്നു പറഞ്ഞു.
16അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്യുകയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ട് പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.17അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്ക് നാശം സംഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.
18ലോത്ത് അവരോട് പറഞ്ഞത്: “അങ്ങനെയല്ല കർത്താവേ;19അങ്ങയ്ക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ അങ്ങ് കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴിയുകയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം സംഭവിക്കും.20ഇതാ, ഈ പട്ടണം ഓടിരക്ഷപ്പെടുവാൻ കഴിയുന്നത്ര സമീപമാകുന്നു; അത് ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പേകട്ടെ. അത് ചെറിയതല്ലോ; എന്നാൽ എനിക്ക് ജീവരക്ഷ ഉണ്ടാകും.”
21അവൻ അവനോട്: “ഇതാ, ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ ഈ പട്ടണം ഞാൻ നശിപ്പിച്ചുകളയുകയില്ല.22വേഗമാകട്ടെ! അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുംവരെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിന് സോവർ എന്നു പേരായി.
23ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.24യഹോവ സൊദോമിന്റെയും ഗൊമോറായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും പെയ്യിപ്പിച്ചു.25ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
26ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു .27അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു,28സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു.

29എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.

30അനന്തരം ലോത്ത് സോവർ വിട്ടുപോയി പർവ്വതത്തിൽ ചെന്നു പാർത്തു; അവന്റെ രണ്ട് പുത്രിമാരും അവനോടുകൂടെ ഉണ്ടായിരുന്നു; സോവരിൽ പാർക്കുവാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ട് പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.
31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: “നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലായിടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32വരിക; നമ്മുടെ അപ്പന്റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് അവനെ വീഞ്ഞുകുടിപ്പിച്ച് അവനോടുകൂടെ നമുക്ക് ശയിക്കാം” എന്നു പറഞ്ഞു.33അങ്ങനെ അന്ന് രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
34പിറ്റെന്നാൾ മൂത്തവൾ ഇളയവളോട്: “ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക;നമ്മുടെ അപ്പന്റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് നീയും അകത്തുചെന്ന് അവനോടുകൂടെ ശയിക്ക” എന്നു പറഞ്ഞു.35അങ്ങനെ അന്ന് രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36ഇങ്ങനെ ലോത്തിന്റെ രണ്ട് പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.37മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന് മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്ക് പിതാവ്.38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്ക് പിതാവ്.


1 19:2 രാപാർക്കുവിൻ രാത്രി പാർക്കുവിൻ.

20

1അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കെ ദേശത്തേക്ക് യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു.2അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറായെ കൊണ്ടുപോയി.3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്ന് അരുളിച്ചെയ്തു.

4എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും നീ കൊല്ലുമോ5‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്ന് അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കൈയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
6അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്ന് ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്.7ഇപ്പോൾ ആ പുരുഷന്റെ ഭാര്യയെ തിരിച്ചുക്കൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊൾക” എന്ന് അരുളിച്ചെയ്തു.
8അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.9അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്തു കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു.
10“നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്?എന്ന് അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:11“ ‘ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും’ എന്ന് ഞാൻ വിചാരിച്ചു.12വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു.
13എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യേണം; ഏതൊരു സഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്റെ ആങ്ങള” എന്ന് എന്നെക്കുറിച്ച് പറയേണം എന്ന് പറഞ്ഞിരുന്നു.”14അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവന് തിരികെക്കൊടുത്തു:
15“ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളടത്ത് പാർത്തുകൊൾക” എന്ന് അബീമേലെക്ക് പറഞ്ഞു.16സാറയോടു അവൻ: “നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പരിഹാരം; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു.
17അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.18അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടച്ചിരുന്നു.

21

1അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവൃത്തിച്ചുകൊടുത്തു.2അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിതസമയത്ത് സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.3സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്ന് അബ്രഹാം പേരിട്ടു.4ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

5തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.6“ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നോടുകൂടെ ചിരിക്കും” എന്ന് സാറാ പറഞ്ഞു.7“സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവന് ഒരു മകനെ പ്രസവിച്ചത്എന്നും അവൾ പറഞ്ഞു.

8പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ അന്നേ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.9ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:
10“ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു.11തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി.
12എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്.13ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്റെ സന്തതിയല്ലോ” എന്ന് അരുളിച്ചെയ്തു.
14അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിന്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു.15തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൻ തണലിൽ കിടത്തി.16അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്ക് കാണേണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
17ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നിനക്കു എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.18എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
19ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.21അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ ഈജിപ്റ്റുദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.

22അക്കാലത്ത് അബിമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും അബ്രാഹാമിനോട് സംസാരിച്ചു: “നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;23അതുകൊണ്ട് നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ ഭാവിതലമുറയോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്ന് ദൈവത്തെച്ചൊല്ലി ഇവിടെവച്ച് എന്നോട് സത്യം ചെയ്ക” എന്നു പറഞ്ഞു.24“ഞാൻ സത്യം ചെയ്യാം” എന്ന് അബ്രാഹാം പറഞ്ഞു.
25എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതിപറഞ്ഞു.26അതിന് അബീമേലെക്ക്: “ഇക്കാര്യം ചെയ്തത് ആരെന്ന് ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ച് കേട്ടിട്ടുമില്ല” എന്നു പറഞ്ഞു.27പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.
28അബ്രാഹാം ഏഴു പെണ്ണാട്ടിൻകുട്ടികളെ വേറിട്ടു നിർത്തി.29അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്: “നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടിൻകുട്ടികൾ എന്തിന്? എന്നു ചോദിച്ചു.30“ഞാൻ ഈ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോടു വാങ്ങേണം” എന്ന് അവൻ പറഞ്ഞു.
31അവർ ഇരുവരും അവിടെവച്ച് സത്യം ചെയ്തതിനാൽ അവൻ ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടു.32ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.
33അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.34അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

22

1അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരിശോധിച്ചത് എങ്ങനെയെന്നാൽ: “അബ്രാഹാമേ,” എന്നു വിളിച്ചതിന്: “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.2അപ്പോൾ അവിടുന്ന്: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക” എന്ന് അരുളിച്ചെയ്തു.3അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു കെട്ടി യൗവനക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോട് കല്പിച്ച സ്ഥലത്തേക്കു പോയി.

4മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു.5അബ്രാഹാം യൗവനക്കാരോട്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടെവരെ ചെന്ന് ആരാധന കഴിച്ചു മടങ്ങിവരാം” എന്നു പറഞ്ഞു.6അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
7അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ? എന്ന് അവൻ ചോദിച്ചു.8“ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
9ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അവിടെ അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.10പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന് കത്തി എടുത്തു.
11ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്ന് അവൻ പറഞ്ഞു.12“ബാലന്റെ മേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
13അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ തന്റെ പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ1 പിടിപെട്ടു കിടക്കുന്നത് കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു.14അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും2 ” എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.
15യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോട് വിളിച്ചു അരുളിച്ചെയ്തത്:16“നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട്17ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശമാക്കും.
18നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.”19പിന്നെ അബ്രാഹാം യൗവനക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ട് ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.

20അനന്തരം “മിൽക്കയും നിന്റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു.21അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,22കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ” എന്ന് അബ്രാഹാമിനു അറിവ് കിട്ടി.
23ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു പ്രസവിച്ചു.24നാഹോരിന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.


1 22:13 കാട്ടിൽ കുറ്റിക്കാട്, ചെറിയകാട്,നിബിഡവനം എന്നുമാകാം.
2 22:14 അവൻ പ്രത്യക്ഷനാകും “വേണ്ടത് നൽകപ്പെടും” എന്നുമാകാം.

23

1സാറായ്ക്ക് നൂറ്റിരുപത്തേഴ് വയസ്സ് ആയിരുന്നു: ഇത് സാറായുടെ ആയുഷ്കാലം.2സാറാ കനാൻദേശത്ത് ഹെബ്രോൻ എന്ന കിര്യത്തർബ്ബയിൽവച്ച് മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരയുവാൻ വന്നു.

3പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോട് സംസാരിച്ചു:4“ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്ക് നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ” എന്നു പറഞ്ഞു.
5ഹിത്യർ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും:6അങ്ങ് ഞങ്ങളുടെ ഇടയിൽ ശക്തനായ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവച്ചു വിശേഷമായതിൽ മരിച്ചവളെ സംസ്കരിച്ചുക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം അങ്ങയ്ക്കു തരാതിരിക്കയില്ല” എന്ന് ഉത്തരം പറഞ്ഞു.
7അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു:8“ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി സംസ്കരിക്കുവാൻ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്,9അദേഹം തന്റെ നിലത്തിന്റെ അതിർത്തിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അദേഹം അതിനെ യഥാർത്ഥ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു.
10എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കുകയായിരുന്നു; ഹിത്യനായ എഫ്രോൻ ഹിത്യരും നഗരവാതിൽക്കൽക്കൂടി പ്രവേശിച്ച എല്ലാവരും കേൾക്കെ അബ്രാഹാമിനോട്:11“അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലവും അതിലെ ഗുഹയും ഞാൻ അങ്ങയ്ക്ക് തരുന്നു; എന്റെ ജനത്തിന്റെ സാന്നിദ്ധ്യത്തിൽ ഞാൻ അത് അങ്ങയ്ക്ക് തരുന്നു; അങ്ങയുടെ മരിച്ചവളെ അടക്കം ചെയ്താലും” എന്നുത്തരം പറഞ്ഞു.
12അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ വന്ദിച്ചു.13ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: “അങ്ങ് അത് തരുമെങ്കിൽ ദയ ചെയ്ത് കേൾക്കേണം; നിലത്തിന്റെ വില ഞാൻ അങ്ങയ്ക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാൻ എന്റെ മരിച്ചവളെ അവിടെ അടക്കം ചെയ്യും” എന്നു പറഞ്ഞു.
14എഫ്രോൻ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും:15നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും അങ്ങയ്ക്കും എന്തുള്ളു? അങ്ങയുടെ മരിച്ചവളെ അടക്കം ചെയ്തുകൊൾക” എന്നു ഉത്തരം പറഞ്ഞു.16അബ്രാഹാം എഫ്രോന്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെ നാണയവ്യവസ്ഥ അനുസരിച്ച് നാനൂറു ശേക്കെൽ വെള്ളി അവന് തൂക്കിക്കൊടുത്തു.
17ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും18ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയ എല്ലാവരുടെയും മുമ്പാകെ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി.
19അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.20ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

24

1അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.2തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിനൊക്കെയും വിചാരകനുമായ ദാസനോട് അബ്രാഹാം പറഞ്ഞത്: “നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വയ്ക്കുക;3ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന് ഭാര്യയെ എടുക്കാതെ,4എന്റെ ദേശത്തും എന്റെ കുടുംബക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനായ യിസ്ഹാക്കിന് ഭാര്യയെ എടുക്കുമെന്ന് സ്വർഗ്ഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കും.”

5ദാസൻ അവനോട്: “പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്ക് വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ? എന്നു ചോദിച്ചു.6അബ്രാഹാം അവനോട് പറഞ്ഞത്: “എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.7എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
8എന്നാൽ സ്ത്രീക്ക് നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോവുക മാത്രം അരുത്.”9അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവച്ച് ഈ കാര്യത്തെക്കുറിച്ച് അവനോടു സത്യം ചെയ്തു.
10അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്ത് ഒട്ടകങ്ങളെയും യജമാനനുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ട് മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.11വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിന് പുറത്ത് ഒരു കിണറിനരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
12“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.13ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.14‘നിന്റെ പാത്രം ഇറക്കി എനിക്കു കുടിക്കുവാൻ തരേണം’ എന്നു ഞാൻ പറയുമ്പോൾ: ‘കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ ഞാൻ കൊടുക്കാം’ എന്നു പറയുന്ന സ്ത്രീ തന്നെ അവിടുന്ന് അവിടുത്തെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; അവിടുന്ന് എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”
15അവൻ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.16ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു.
17ദാസൻ അവളെ കാണുവാനായി ഓടിച്ചെന്ന്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിപ്പാൻ തരേണം” എന്നു പറഞ്ഞു.18“യജമാനനേ, കുടിക്ക” എന്ന് അവൾ പറഞ്ഞു വേഗം പാത്രം അവളുടെ കൈയിൽ ഇറക്കി അവന് കുടിപ്പാൻ കൊടുത്തു.
19അവന് കുടിപ്പാൻ കൊടുത്ത ശേഷം: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു,20പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
21ആ പുരുഷൻ അവളെ ആശ്ചര്യത്തോടെ നോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിന് മിണ്ടാതിരുന്നു.22ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈയ്യിലിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്:23“നീ ആരുടെ മകൾ? പറയുക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർക്കുവാൻ സ്ഥലമുണ്ടോ?എന്നു ചോദിച്ചു.
24അവൾ അവനോട്: “നാഹോരിന് മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ” എന്നു പറഞ്ഞു.25“ഞങ്ങൾക്ക് വയ്ക്കോലും കാലിത്തീറ്റയും വേണ്ടുവോളം ഉണ്ട്; രാപാർക്കുവാൻ സ്ഥലവും ഉണ്ട്” എന്നും അവൾ പറഞ്ഞു.
26അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:27“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് നടത്തിക്കൊണ്ടുവന്നുവല്ലോ” എന്നു പറഞ്ഞു.
28ബാല ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ ഈ കാര്യങ്ങൾ അറിയിച്ചു.29റിബെക്കായ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന് ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറിനരികെ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.30അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും “ആ പുരുഷൻ ഇപ്രകാരം എന്നോടു പറഞ്ഞു” എന്ന് തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കുകയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറിനരികെ ഒട്ടകങ്ങളുടെ സമീപത്ത് നിൽക്കുകയായിരുന്നു.
31അപ്പോൾ ലാബാൻ: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന് പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു” എന്നു പറഞ്ഞു.32അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ ജീനിയഴിച്ചു ഒട്ടകങ്ങൾക്ക് വയ്ക്കോലും കാലിത്തീറ്റയും, അവനും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു. അവന്റെ മുമ്പിൽ ഭക്ഷണം വച്ചു.
33എന്നാൽ അവൻ: “ഞാൻ വന്ന കാര്യം അറിയിക്കും മുമ്പേ ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു. “പറക” എന്ന് ലാബാനും പറഞ്ഞു.34അപ്പോൾ അവൻ പറഞ്ഞത്: “ഞാൻ അബ്രാഹാമിന്റെ ദാസൻ.35യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവൻ മഹാനായിത്തീർന്നു; അവൻ അവന് ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും കൊടുത്തിരിക്കുന്നു.
36എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായപ്പോൾ എന്റെ യജമാനന് ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന് കൊടുത്തിരിക്കുന്നു.37‘ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകനു ഭാര്യയെ എടുക്കാതെ,38എന്റെ പിതൃഭവനത്തിലും കുടുംബക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനു ഭാര്യയെ എടുക്കണം’ എന്നു പറഞ്ഞ് എന്റെ യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
39ഞാൻ എന്റെ യജമാനനോട്: ‘ഒരുപക്ഷേ സ്ത്രീ എന്നോടുകൂടെ പോരുന്നില്ലെങ്കിലോ’ എന്നു പറഞ്ഞതിന് അവൻ എന്നോട്:40‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകനു ഭാര്യയെ എടുപ്പാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;41എന്റെ കുടുംബക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവർ അവളെ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും’ എന്നു പറഞ്ഞു.
42ഞാൻ ഇന്നു കിണറിനരികെ വന്നപ്പോൾ പറഞ്ഞത്: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ43ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിപ്പാൻ തരിക” എന്നു പറയുമ്പോൾ,44അവൾ എന്നോട്: “കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാം” എന്നു പറയുകയും ചെയ്താൽ അവൾ തന്നെ യഹോവ എന്റെ യജമാനന്റെ മകനു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
45ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പേ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോട്: ‘എനിക്കു കുടിപ്പാൻ തരേണം’ എന്നു പറഞ്ഞു.46അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: ‘കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം’ എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
47ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.48ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകനുവേണ്ടി എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.”
50അപ്പോൾ ലാബാനും ബെഥൂവേലും: “ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയുവാൻ ഞങ്ങൾക്കു കഴിയുകയില്ല.51ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ” എന്നു ഉത്തരം പറഞ്ഞു.
52അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.53പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു.
54അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: “എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു.55അതിനു അവളുടെ സഹോദരനും അമ്മയും: “ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ” എന്നു പറഞ്ഞു.
56അവൻ അവരോട്: “എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം” എന്നു പറഞ്ഞു.57“ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ” എന്ന് അവർ പറഞ്ഞു.58അവർ റിബെക്കയെ വിളിച്ച് അവളോട്: “നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” എന്ന് അവൾ പറഞ്ഞു.
59അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ പരിചാരികയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.60അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോട്: “സഹോദരീ, നീ ആയിരം പതിനായിരങ്ങളുടെ അമ്മയായി തീരുക; നിന്റെ സന്തതികൾ, അവരെ വെറുക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ” എന്നു പറഞ്ഞു.
61പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.62എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു.
63വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വിജനസ്ഥലത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.64റിബെക്കായും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി.65അവൾ ദാസനോട്: “വിജനസ്ഥലത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആർ” എന്നു ചോദിച്ചതിന് “എന്റെ യജമാനൻ തന്നെ” എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
66താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.67യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ സ്വീകരിച്ചു 1 അവൾ അവന് ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു.


1 24:67 സ്വീകരിച്ചു

25

1അബ്രാഹാം വേറൊരു ഭാര്യയെ സ്വീകരിച്ചു; അവൾക്കു കെതൂറാ എന്നു പേർ.2അവൾ അവന് സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.3യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.4മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.

5എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിനു കൊടുത്തു.6അബ്രാഹാമിനു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ട്, കിഴക്കുദേശത്തേക്ക് അയച്ചു.
7അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു വർഷം ആയിരുന്നു.8അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
9അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.10അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു.11അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാർത്തു.

12സാറായുടെ ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
13അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,14കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,15മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.16പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ.
17യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു വർഷം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.18ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ ഈജിപ്റ്റിനു കിഴക്കുള്ള ശൂർവരെ അവർ പാർത്തിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.

19അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.20യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി സ്വീകരിച്ചു.
21തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.22അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു” എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാൻ പോയി.
23യഹോവ അവളോട്:
“രണ്ടു ജനതകൾ നിന്റെ ഗർഭത്തിൽ ഉണ്ട്.
രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും;
ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും
മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
24അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടകുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.25ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവർ അവന് ഏശാവ് എന്നു പേരിട്ടു.26പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ 1 പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
27കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു.28ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
29ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.30ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവന് ഏദോം (ചുവന്നവൻ) എന്നു പേരായി.
31“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക” എന്നു യാക്കോബ് പറഞ്ഞു.32അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു.33“ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.34യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു


1 25:26 കുതികാൽ ക‍ാലിന്റെ ഉപ്പൂറ്റി.

26

1അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.

2യഹോവ അവന് പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: “ ഈജിപ്റ്റിലേക്കു പോകരുത്; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്കുക.3ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
4അബ്രാഹാം എന്റെ വാക്കു കേട്ട് എന്റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട്5ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.”
6അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.7ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; “അവൾ എന്റെ സഹോദരി” എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു.8അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
9അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്? എന്നു ചോദിച്ചതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു.10അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.11പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്ന് സകലജനത്തോടും കല്പിച്ചു.
12യിസ്ഹാക്ക് ആ ദേശത്തു വിതച്ചു; ആ വർഷംതന്നെ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.13അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.14അവന് ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ട് ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി.
15എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.16അബീമേലെക്ക് യിസ്ഹാക്കിനോട്: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോവുക” എന്നു പറഞ്ഞു.17അങ്ങനെ യിസ്ഹാക്ക് അവിടെനിന്ന് പുറപ്പെട്ട് ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
18തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർ തന്നെ ഇട്ടു.
19യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു അവിടെ നീരുറവുള്ള ഒരു കിണറ് കണ്ടു.20അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത് ”എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ ആ കിണറിന് ഏശെക് എന്നു പേർ വിളിച്ചു.
21അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ വഴക്കിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേർ വിളിച്ചു.22അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു.
23അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.24അന്നു രാത്രി യഹോവ അവന് പ്രത്യക്ഷനായി: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.25അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
26അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സൈന്യാധിപനായ ഫീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു.27യിസ്ഹാക്ക് അവരോട്: “നിങ്ങൾ എന്തിന് എന്റെ അടുക്കൽ വന്നു? നിങ്ങൾ എന്നെ വെറുത്ത് നിങ്ങളുടെ ഇടയിൽനിന്ന് പറഞ്ഞയച്ചതല്ലേ”എന്നു പറഞ്ഞു.
28അതിന് അവർ: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ട് നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.29ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ” എന്നു പറഞ്ഞു.
30അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.31അവർ അതിരാവിലെ എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
32ആ ദിവസം തന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറിന്റെ വിവരം അവനെ അറിയിച്ചു:33“ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. അവൻ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേർ.

34ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.35ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.

27

1യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്ത മകനായ ഏശാവിനെ വിളിച്ച് അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.2അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.

3നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും1 എടുത്തു കാട്ടിൽ ചെന്ന് എനിക്കുവേണ്ടി വേട്ടയാടി4എനിക്കു ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.
5യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.6റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:7‘ഞാൻ എന്റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു.
8അതുകൊണ്ട് മകനേ, നീ എന്റെ വാക്ക് കേട്ട് ഞാൻ നിന്നോടു കല്പിക്കുന്നത് ചെയ്ക.9ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും.10നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനു മുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്റെ അടുക്കൽ കൊണ്ടുചെല്ലേണം.”
11അതിനു യാക്കോബ് തന്റെ അമ്മയായ റിബെക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.12ഒരുപക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്ന് അപ്പന് തോന്നീട്ട് ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
13അവന്റെ അമ്മ അവനോട്: “മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം അനുസരിക്ക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു.14അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി.
15പിന്നെ റിബെക്കാ വീട്ടിൽ തന്റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.17താൻ ഉണ്ടാക്കിയ രുചികരമായ ഭക്ഷണവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കൈയിൽ കൊടുത്തു.
18അവൻ അപ്പന്റെ അടുക്കൽ ചെന്ന്: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആർ, മകനേ” എന്ന് അവൻ ചോദിച്ചു.19യാക്കോബ് അപ്പനോട്: “ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
20യിസ്ഹാക്ക് തന്റെ മകനോട്: “മകനേ, നിനക്ക് ഇത്ര വേഗത്തിൽ കിട്ടിയത് എങ്ങനെ” എന്ന് ചോദിച്ചതിന് “അങ്ങയുടെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു” എന്ന് അവൻ പറഞ്ഞു.21യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ” എന്നു പറഞ്ഞു.
22യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്റെ കൈകൾ തന്നെ” എന്നു പറഞ്ഞു.23അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
24“നീ എന്റെ മകൻ ഏശാവ് തന്നേയോ” എന്ന് അവൻ ചോദിച്ചതിന്: “അതേ” എന്ന് അവൻ പറഞ്ഞു.25അപ്പോൾ യിസ്ഹാക്ക്: “എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു.
26പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക” എന്നു പറഞ്ഞു.27അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്:
“ഇതാ, എന്റെ മകന്റെ വാസന
യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
28ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും
ധാരാളം ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.
29വംശങ്ങൾ നിന്നെ സേവിക്കട്ടെ;
ജനതകൾ നിന്നെ വണങ്ങട്ടെ;
നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക;
നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.
നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ;
നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.”
30യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.

31അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്റെ വേട്ടയിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
32അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചതിന്: “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതൻ ഏശാവ്” എന്ന് അവൻ പറഞ്ഞു.33അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു.
34ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ” എന്ന് അപ്പനോടു പറഞ്ഞു.35അതിന് അവൻ: “നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം തട്ടിയെടുത്തു” എന്നു പറഞ്ഞു.
36“ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം തട്ടിയെടുത്തു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്ന് അവൻ ചോദിച്ചു.37യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന് ദാസന്മാരാക്കി; അവന് ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു മകനേ” എന്ന് ഉത്തരം പറഞ്ഞു.
38ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
39അപ്പോൾ അവന്റെ അപ്പനായ യിസ്ഹാക്ക് ഉത്തരമായിട്ട് അവനോടു പറഞ്ഞത്:
“നിന്റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും
മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
40നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും;
നിന്റെ സഹോദരനെ നീ സേവിക്കും.
നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.”
41തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ വെറുത്തു: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.42മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ച് അവനോടു പറഞ്ഞത്: “നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.
43അതുകൊണ്ട് മകനേ, എന്റെ വാക്ക് അനുസരിക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോക.44നിന്റെ സഹോദരന്റെ ക്രോധം തീരുവോളം കുറെദിവസം അവന്റെ അടുക്കൽ പാർക്കുക.45നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസംതന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്”

46പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം ഞാൻ എന്റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു?” എന്നു പറഞ്ഞു.


1 27:3 പൂണിയും അമ്പിന്റെ ഉറ.

28

1അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: “നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്.2എഴുന്നേറ്റ്, പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽനിന്നു നിനക്ക് ഒരു ഭാര്യയെ എടുക്ക.

3സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി വർദ്ധിപ്പിക്കുകയും4ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.”
5അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
6യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ച് പദ്ദൻ-അരാമിൽനിന്ന് ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്” എന്ന് അവനോടു കല്പിച്ചതും7യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
8കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ട്9ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.

10എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.11അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി വച്ച് അവിടെ കിടന്നുറങ്ങി.
12അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവണി; അതിന്റെ മുകളറ്റം സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.13അതിനുമീതെ യഹോവ നിന്നു അരുളിച്ചെയ്തത്: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
14നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലകുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.15ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ ദേശത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നോട് അരുളിച്ചെയ്തത് നിവർത്തിക്കുന്നതുവരെ ഞാൻ നിന്നെ കൈവിടുകയില്ല.”
16അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു.17അവൻ ഭയപ്പെട്ടു: “ഈ സ്ഥലം എത്ര ഭയങ്കരം! ഇത് ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നുമല്ല; ഇത് സ്വർഗ്ഗത്തിന്റെ വാതിൽ തന്നെ” എന്നു പറഞ്ഞു.
18യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.19അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു.
20യാക്കോബ് ഒരു നേർച്ചനേർന്നു: “ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും21എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സമാധാനത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.22ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും” എന്നു പറഞ്ഞു.

29

1പിന്നെ യാക്കോബ് യാത്ര തുടർന്നു കിഴക്കരുടെ ദേശത്ത് എത്തി.2അവൻ വെളിമ്പ്രദേശത്ത് ഒരു കിണറ് കണ്ടു. അതിനരികെ മൂന്ന് ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നത്; എന്നാൽ കിണറിന്റെ വായ്ക്കലുള്ള കല്ല് വലുതായിരുന്നു.3ആ സ്ഥലത്ത് കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് കിണറിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും.

4യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നു വരുന്നു” എന്നു ചോദിച്ചതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്ന് അവർ പറഞ്ഞു.5അവൻ അവരോട്: “നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ” എന്നു ചോദിച്ചതിന്: “അറിയും” എന്ന് അവർ പറഞ്ഞു.6അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ” എന്നു ചോദിച്ചു. “സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു” എന്ന് അവർ അവനോടു പറഞ്ഞു.
7“പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്ന് അവൻ പറഞ്ഞതിന്8അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു.
9അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്.10തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.12താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
13ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വിവരം കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.14ലാബാൻ അവനോട്: “നീ എന്റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ പാർത്തു.
15പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക” എന്നു പറഞ്ഞു.16എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.17ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്ന് അവൻ പറഞ്ഞു.
19അതിനു ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു.20അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി.
21അനന്തരം യാക്കോബ് ലാബാനോട്: “എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം” എന്നു പറഞ്ഞു.22അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
23എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി യാക്കോബിന്റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു.24ലാബാൻ തന്റെ മകൾ ലേയായ്ക്ക് തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.25നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ട് അവൻ ലാബാനോട്: “നീ എന്നോടു ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു” എന്നു പറഞ്ഞു.
26അതിനു ലാബാൻ: “മൂത്തവൾക്കു മുമ്പേ ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല.27ഇവളുടെ ആഴ്ചവട്ടം പൂർത്തിയാക്കുക; എന്നാൽ നീ ഇനിയും ഏഴു വർഷം എന്റെ അടുക്കൽ ചെയ്യുന്ന സേവനത്തിനുവേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം” എന്നു പറഞ്ഞു.
28യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്റെ മകൾ റാഹേലിനെയും അവന് ഭാര്യയായി കൊടുത്തു.29തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.30യാക്കോബ് റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാന്റെ അടുക്കൽ സേവനം ചെയ്തു.

31ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.32ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവന് രൂബേൻ എന്നു പേരിട്ടു.
33അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്കു തന്നു” എന്നു പറഞ്ഞ് അവന് ശിമെയോൻ എന്നു പേരിട്ടു.34അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ അവന് മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവന് ലേവി എന്നു പേരിട്ടു.
35അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.

30

1താൻ യാക്കോബിന് മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: “എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു.2അപ്പോൾ യാക്കോബിന് റാഹേലിനോടു കോപം ജ്വലിച്ചു: “നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ” എന്നു പറഞ്ഞു.

3അതിന് അവൾ: “എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും” എന്നു പറഞ്ഞു.4അങ്ങനെ അവൾ തന്റെ ദാസി ബിൽഹായെ അവന് ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
5ബിൽഹാ ഗർഭംധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.6അപ്പോൾ റാഹേൽ: “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു” എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരിട്ടു.
7റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.8“ഞാൻ എന്റെ സഹോദരിയോടു വലിയൊരു മല്ലിട്ടു, ജയിച്ചുമിരിക്കുന്നു” എന്നു റാഹേൽ പറഞ്ഞ് അവൾ അവന് നഫ്താലി എന്നു പേരിട്ടു.
9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടപ്പോൾ തന്റെ ദാസി സില്പയെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.10ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.11അപ്പോൾ ലേയാ: “ഭാഗ്യം” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു.
12ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.13“ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും” എന്നു ലേയാ പറഞ്ഞ് അവൾ അവന് ആശേർ എന്നു പേരിട്ടു.
14ഗോതമ്പുകൊയ്ത്തുകാലത്തു രൂബേൻ പുറപ്പെട്ട് വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: “നിന്റെ മകന്റെ ദൂദായിപ്പഴം കുറച്ച് എനിക്കു തരേണം” എന്നു പറഞ്ഞു.15ലേയാ അവളോട്: “നീ എന്റെ ഭർത്താവിനെ എടുത്തതു പോരായോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടെ വേണമോ” എന്നു പറഞ്ഞതിനു റാഹേൽ: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്ന് രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു.
16യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: “നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ട് ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.17ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു.18അപ്പോൾ ലേയാ: “ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു പ്രതിഫലം തന്നു” എന്നു പറഞ്ഞ് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു.
19ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു;20“ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവന് സെബൂലൂൻ എന്നു പേരിട്ടു.21അതിന്റെശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
22ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു.23അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.24“യഹോവ എനിക്കു ഇനിയും ഒരു മകനെ തരും” എന്നും പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.

25റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: “ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം.26ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിനക്കു ചെയ്ത സേവനം നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
27ലാബാൻ അവനോട്: “നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു.28നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറയുക; ഞാൻ തരാം” എന്നു പറഞ്ഞു.
29യാക്കോബ് അവനോട്: “ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.30ഞാൻ വരുംമുമ്പേ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അത് അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചിടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും” എന്നും പറഞ്ഞു.
31“ഞാൻ നിനക്ക് എന്തു തരേണം” എന്ന് ലാബാൻ ചോദിച്ചതിന് യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.32ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുകുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുകുമുള്ളതിനെയും വേർതിരിക്കാം; അത് എന്റെ പ്രതിഫലമായിരിക്കട്ടെ.
33നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്റെ പക്കൽ ഉണ്ടു എങ്കിൽ മോഷ്ടിച്ചതായി എണ്ണാം.”34അതിനു ലാബാൻ: “ശരി, നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു.
35അന്നുതന്നെ അവൻ വരയും മറുകുമുള്ള മുട്ടാടുകളെയും പുള്ളിയും മറുകുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ച് അവന്റെ പുത്രന്മാരുടെ കൈയിൽ ഏല്പിച്ചു.36അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ യാത്രാദൂരം വച്ചു; ലാബാന്റെ ബാക്കിയുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
37എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.38ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.
39ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുകുമുള്ള കുട്ടികളെ പെറ്റു.40ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുകുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി.
41ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ട് ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു.42ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ കൊമ്പുകളെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു.
43അവൻ മഹാസമ്പന്നനായി അവന് വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു.

31

1എന്നാൽ “ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു” എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ യാക്കോബ് കേട്ടു.2യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയപ്പോൾ അതു തന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു കണ്ടു.3അപ്പോൾ യഹോവ യാക്കോബിനോട്: “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന് അരുളിച്ചെയ്തു.

4യാക്കോബ് ആളയച്ചു റാഹേലിനേയും ലേയായെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,5അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.6നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടുംകൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.
7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല.8‘പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.9ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.
10ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു.11ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.
12അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു.13നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക’ എന്നു കല്പിച്ചിരിക്കുന്നു.”
14റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ?15അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.16ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊൾക.”
17അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.18തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
19ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.20താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്.21ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിനു നേരെ തിരിഞ്ഞു.

22യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി.23ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടൊപ്പം എത്തി.
24എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു.25ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു.
26ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പൊയ്ക്കളയുകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്?27നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും28എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ബുദ്ധിശൂന്യതയാണ് നീ ചെയ്തത്.
29നിങ്ങളോട് ദോഷം ചെയ്യുവാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.30ആകട്ടെ, നിന്റെ പിതൃഭവനത്തിനായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചത് എന്തിന്”
31യാക്കോബ് ലാബാനോട്: “പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് ബലമായി പിടിച്ചുവയ്ക്കും എന്നു ഞാൻ ഭയപ്പെട്ടു.32എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക” എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞില്ല.
33അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
34എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിക്കുള്ളിൽ ഇട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞുനോക്കി, കണ്ടില്ല താനും.35അവൾ അപ്പനോട്: “യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേൽക്കുവാൻ എനിക്കു കഴിയുകയില്ല; സ്ത്രീകൾക്കുള്ള പതിവ് എനിക്കു വന്നിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ പരിശോധിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
36അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: “എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്?37നീ എന്റെ സാധനങ്ങളൊക്കെയും പരിശോധിച്ചുവല്ലോ; നിന്റെ വീട്ടിലെ സാധനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വയ്ക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
38ഈ ഇരുപതു വർഷം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ മോഷണം പോയതിനെയും രാത്രി മോഷണം പോയതിനെയും നീ എന്നോടു ചോദിച്ചു.40ഇതായിരുന്നു എന്റെ അനുഭവം; പകൽ വെയിൽകൊണ്ടും രാത്രി തണുപ്പുകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി.
41ഈ ഇരുപതു വർഷം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു വർഷം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു വർഷം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.42എന്റെ പിതാവിന്റെ ദൈവമായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.”
43ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്തു ചെയ്യും?44അതുകൊണ്ട് വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക; അത് എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
45അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി.46“കല്ലുകൾ കൂട്ടുവിൻ” എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവച്ച് അവർ ഭക്ഷണം കഴിച്ചു.47ലാബാൻ അതിന് യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; എന്നാൽ യാക്കോബ് അതിനു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
48“ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിനു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:49“നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മദ്ധ്യേ കാവലായിരിക്കട്ടെ.50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കുകയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ സ്വീകരിക്കുകയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നെ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് അവൻ പറഞ്ഞു.
51ലാബാൻ പിന്നെയും യാക്കോബിനോട്: “ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.52ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.53അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
54പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു.55ലാബാൻ അതിരാവിലെ എഴുന്നേറ്റ് തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

32

1യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.2യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു.

3അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി സന്ദേശവാഹകരെ അയച്ചു.4അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു.5എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാൻ ഞാൻ ആളയക്കുന്നത്.
6ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: “ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുകളുമായി നിന്നെ എതിരേല്പാൻ വരുന്നു” എന്നു പറഞ്ഞു.7അപ്പോൾ യാക്കോബ് ഏറ്റവും ഭയപ്പെട്ട് അസ്വസ്ഥനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു,8“ഏശാവ് ഒരു കൂട്ടത്തിന്റെ നേരേ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന് ഓടിപ്പോകാമല്ലോ” എന്നു പറഞ്ഞു.
9പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്ക് നന്മ ചെയ്യും’ എന്ന് എന്നോടു അരുളിച്ചെയ്ത യഹോവേ,10അടിയനോട് കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ ഒട്ടും യോഗ്യനല്ല; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
11എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ എന്നു ഞാൻ പ്രാർഥിക്കുന്നു; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ അമ്മമാരെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.12അവിടുന്നോ: ‘ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണുവാൻ കഴിയാത്ത കടൽകരയിലെ മണൽപോലെ ആക്കും’ എന്ന് അരുളിച്ചെയ്തുവല്ലോ.”
13അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ കൈവശം ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട്14ഇരുനൂറു പെൺകോലാടുകളെയും ഇരുപതു ആൺകോലാടുകളെയും ഇരുനൂറു പെൺചെമ്മരിയാടുകളെയും ഇരുപതു ആൺചെമ്മരിയാടുകളെയും15കറവുള്ള മുപ്പത് ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും നാല്പതു പശുക്കളെയും പത്തു കാളകളെയും ഇരുപതു പെൺകഴുതകളെയും പത്തു കഴുതക്കുട്ടികളെയും വേർതിരിച്ചു.16തന്റെ ദാസന്മാരുടെ കൈവശം ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോട്: “നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതാതു കൂട്ടത്തിനു മദ്ധ്യേ കുറച്ച് അകലം ഇടുവിൻ” എന്നു പറഞ്ഞു.
17ഒന്നാമതു പോകുന്നവനോട് അവൻ: “എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ട്: ‘നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക’ എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:18‘നിന്റെ ദാസൻ യാക്കോബിന്റെ വക ആകുന്നു; ഇത് യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു’ എന്നു നീ പറയേണം” എന്നു കല്പിച്ചു.
19രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: “നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടു പറയുവിൻ;20‘അതാ, നിന്റെ ദാസൻ യാക്കോബ് പിന്നാലെ വരുന്നു’ എന്നും പറയുവിൻ” എന്ന് അവൻ കല്പിച്ചു. “എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; ഒരുപക്ഷേ അവൻ എന്നെ സ്വീകരിച്ചേക്കും” എന്നു പറഞ്ഞു.21അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.

22ആ രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
24അപ്പോൾ ഒരു പുരുഷൻ പുലരുന്നതുവരെ അവനോടു മല്ലുപിടിച്ചു.25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കുകയിൽ യാക്കോബിന്റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി.26“എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്ന് അവൻ പറഞ്ഞതിന്: “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്ന് അവൻ പറഞ്ഞു.
27“നിന്റെ പേർ എന്ത്” എന്ന് അവൻ അവനോടു ചോദിച്ചതിന്: “യാക്കോബ്” എന്ന് അവൻ പറഞ്ഞു.28“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്ന് അവൻ പറഞ്ഞു.
29യാക്കോബ് അവനോട്: “നിന്റെ പേർ എനിക്കു പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു: “നീ എന്റെ പേർ ചോദിക്കുന്നത് എന്ത്” എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു.30“ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.
31അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ ഇടുപ്പിന്റെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.32അവൻ യാക്കോബിന്റെ ഇടുപ്പുസന്ധിയിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും ഇടുപ്പുസന്ധിയിലെ ഞരമ്പു തിന്നാറില്ല.

33

1അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി.2അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി.3അവൻ അവർക്കു മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു.

4ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.5പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആർ” എന്നു ചോദിച്ചുതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്ന് അവൻ പറഞ്ഞു.
6അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;7ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.8“ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്” എന്ന് ഏശാവ് ചോദിച്ചതിന്: “യജമാനന് എന്നോടു കൃപതോന്നേണ്ടതിന് ആകുന്നു” എന്ന് യാക്കോബ് പറഞ്ഞു.
9അതിന് ഏശാവ്: “സഹോദരാ, എനിക്കു വേണ്ടത്ര ഉണ്ട്; നിനക്കുള്ളതു നിനക്ക് ഇരിക്കട്ടെ” എന്നു പറഞ്ഞു.10അതിനു യാക്കോബ്: “അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്ക് എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;11ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.
12പിന്നെ ഏശാവ്: “നമ്മുക്കുയാത്ര തുടരാം; ഞാൻ നിനക്കു മുൻപായി നടക്കാം” എന്നു പറഞ്ഞു.13അതിന് യാക്കോബ് അവനോട്: “കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.14യജമാനൻ അടിയനു മുൻപായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം” എന്നു പറഞ്ഞു.
15“എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ” എന്ന് ഏശാവ് പറഞ്ഞതിന്: “എന്തിന്? യജമാനന്റെ കൃപയുണ്ടായാൽ മതി” എന്ന് അവൻ പറഞ്ഞു.16അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.17യാക്കോബോ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു; തനിക്ക് ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേർ പറയുന്നു.

18യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു.19താൻ കൂടാരമടിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി.20അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.

34

1ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.2അപ്പോൾ ഹിവ്യനായ ഹമോരിന്റെ മകനായ ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി.3അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.

4ശെഖേം തന്റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം” എന്നു പറഞ്ഞു.5തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
6ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.7യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞു വയലിൽനിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
8ഹമോർ അവരോടു സംസാരിച്ചു: “എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവന് ഭാര്യയായി കൊടുക്കേണം.9ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ.10നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ” എന്നു പറഞ്ഞു.
11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.12എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം” എന്നു പറഞ്ഞു.13തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്:
14“ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാദ്ധ്യമല്ല; അതു ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.15നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ16ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ പാർത്ത് ഒരു ജനമായ്തീരുകയും ചെയ്യാം.17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.”
18അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു.19ആ യൗവനക്കാരന് യാക്കോബിന്റെ മകളോട് അനുരാഗം വർദ്ധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം വരുത്തിയില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരെക്കാളും ബഹുമാന്യനായിരുന്നു.
20അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണവാതില്ക്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:21“ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ പുത്രിമാരെ നമ്മുക്ക് ഭാര്യമാരായി എടുക്കുകയും നമ്മുടെ പുത്രിമാരെ അവർക്കു കൊടുക്കുകയും ചെയ്ക.
22എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മുടെയിടയിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്ത് ഒരു ജനമായിരിപ്പാൻ സമ്മതിക്കുകയുള്ളു.23അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്ക് ആകയില്ലയോ? അവർ പറയുംപോലെ സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും” എന്നു പറഞ്ഞു.
24അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.25മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും അവരവരുടെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു.26അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.
27പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.28യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.29അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു.31അതിന് അവർ: “ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ” എന്നു പറഞ്ഞു.

35

1അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു.2അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.3നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു.

4അങ്ങനെ അവർ തങ്ങളുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.5പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
6യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.7അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു.8റിബെക്കയുടെ പോറ്റമ്മയായ ദെബോരാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻ കീഴിൽ സംസ്കരിച്ചു; അതിന് അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടു.

9യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.10ദൈവം അവനോട്: “നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം” എന്നു കല്പിച്ച് അവന് യിസ്രായേൽ എന്നു പേരിട്ടു.
11ദൈവം പിന്നെയും അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജനതയും ജനതകളുടെ കൂട്ടവും നിന്നിൽനിന്ന് ഉത്ഭവിക്കും; രാജാക്കന്മാരും നിന്നിൽനിന്നു പുറപ്പെടും.12ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു.13അവനോടു സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി.
14അവിടുന്ന് തന്നോടു സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു.15ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
16അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.17അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി1 അവളോട്: “ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും” എന്നു പറഞ്ഞു.18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന് ബെന്യാമീൻ എന്നു പേരിട്ടു.19റാഹേൽ മരിച്ചിട്ട് അവളെ ബേത്ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു.20അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു.
21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.22യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ2 ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.

23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.24റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.25റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും.
26ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ.27പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതുതന്നെ.
28യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു വർഷമായിരുന്നു.29യിസ്ഹാക്ക് വളരെ പ്രായംചെന്നവനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ സംസ്കരിച്ചു.


1 35:17 സൂതികർമ്മിണി പ്രസവശുശ്രൂഷിക.
2 35:22 വെപ്പാട്ടിയായ കല്യാണം കഴിക്കാതെ പുരുഷനോടുകൂടെ താമസിക്കുന്ന സ്ത്രീ.

36

1എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്:2ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്നീ കനാന്യകന്യകമാരെയും3യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.

4ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.7അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിയാതവണ്ണം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു.8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാണിത്:10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.11എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.12തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ കൊച്ചുമക്കൾ.
13രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ കൊച്ചുമക്കൾ.14സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ എദോംദേശത്ത് എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ കൊച്ചുമക്കൾ.
17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ കൊച്ചുമക്കൾ.18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.19ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

20ഹോര്യനായ സേയീരിന്റെ പുത്രന്മാരായ ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,21അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.22ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
23ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.24സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻതന്നെ.
25അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു.26ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
29ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ അവരുടെ പ്രധാനികൾക്ക് അനുസാരമായി ഇവർ ആകുന്നു ഹോര്യപ്രഭുക്കന്മാർ.

31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പേ എദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:32ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.33ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി.
34യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ.36ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി.
37സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവൂ എന്നു പേർ. അവന്റെ ഭാര്യക്ക് മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40കുടുംബംകുടുംബമായും ദേശംദേശമായും പേരുപേരായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;41ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;42മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;43തങ്ങൾ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ എദോമ്യപ്രഭുക്കന്മർ ഇവർ ആകുന്നു; എദോമ്യരുടെ പിതാവ് ഏശാവ് തന്നെ.

37

1യാക്കോബ് തന്റെ പിതാവ് പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.2യാക്കോബിന്റെ വംശപരമ്പര ഇതാകുന്നു: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുർവാർത്ത യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

3യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാമക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.4അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ വെറുത്തു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
5യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം വെറുത്തു.6യോസേഫ് സഹോദരന്മാരോടു പറഞ്ഞത്: “ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.
7നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ ഇതാ, എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”8അവന്റെ സഹോദരന്മാർ അവനോട്: “നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ ഭരിക്കുമോ” എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കുകൾ നിമിത്തവും അവർ അവനെ പിന്നെയും അധികം വെറുത്തു.
9അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോട് അറിയിച്ചു: “ഇതാ, ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു” എന്നു പറഞ്ഞു.10അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: “നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ” എന്നു പറഞ്ഞു.11അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സൂക്ഷിച്ചു.
12അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിക്കുവാൻ ശെഖേമിൽ പോയിരുന്നു.13യിസ്രായേൽ യോസേഫിനോട്: “നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും” എന്നു പറഞ്ഞതിന് അവൻ അവനോട്: “ഞാൻ പോകാം” എന്നു പറഞ്ഞു.14യിസ്രായേൽ അവനോട്: “നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വിവരം അറിയിക്കേണം” എന്നു പറഞ്ഞ് ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.
15അവൻ മേച്ചിൽസ്ഥലത്തു ചുറ്റി നടക്കുന്നത് ഒരുവൻ കണ്ടു: “നീ എന്ത് അന്വേഷിക്കുന്നു” എന്ന് അവനോടു ചോദിച്ചു.16അതിന് അവൻ: “ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ” എന്നു പറഞ്ഞു.17“അവർ ഇവിടെനിന്നു പോയി; ‘നാം ദോഥാനിലേക്ക് പോക’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു” എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.
18സഹോദരന്മാർ യോസേഫിനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരുംമുമ്പേ അവനു വിരോധമായി ഗൂഢാലോചന ചെയ്തു:19“അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക;20‘ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ” എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
21രൂബേൻ അതു കേട്ടിട്ട്: “നാം അവനു ജീവഹാനി വരുത്തരുത്” എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു.22അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: “രക്തം വീഴ്ത്തരുത്; നിങ്ങൾ അവന്റെമേൽ കൈ വയ്ക്കാതെ മരുഭൂമിയിലുള്ള ഈ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു.
23യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.24അതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.
25അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്റ്റിലേക്കു1 കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.26അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോട്: “നാം നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം?
27വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വെക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ” എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിനു സമ്മതിച്ചു.28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
29രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,30സഹോദരന്മാരുടെ അടുക്കൽ വന്നു: “ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു” എന്നു പറഞ്ഞു.
31പിന്നെ അവർ ഒരു കോലാട്ടിൻകുട്ടിയെ കൊന്ന്, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.32അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: “ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം” എന്നു പറഞ്ഞു.33അവൻ അതു തിരിച്ചറിഞ്ഞു: “ഇത് എന്റെ മകന്റെ അങ്കി തന്നെ; ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറികളഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു.
34യാക്കോബ് വസ്ത്രം കീറി, അരയിൽ ചാക്കുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.35അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിക്കുവാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും” എന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.36എന്നാൽ മിദ്യാന്യർ അവനെ ഈജിപ്റ്റിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫറിനു വിറ്റു.


1 37:25 ഈജിപ്റ്റിലേക്കു ഈജിപ്റ്റ്

38

1അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;2അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ വിവാഹം ചെയ്ത് അവളുടെ അടുക്കൽ ചെന്നു.

3അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു.4അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരിട്ടു.5അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു.
6യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.7യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി.
8അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമ്മം1 അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു.9എന്നാൽ ആ സന്തതി തന്റേതായിരിക്കുകയില്ല എന്ന് ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് നിലത്തു വീഴ്ത്തിക്കളഞ്ഞു.10അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി.
11അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറോട്: “എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
12കുറെ കാലം കഴിഞ്ഞിട്ട് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി.13“നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവു കിട്ടി.14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന് ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു.
15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.16അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും” എന്ന് അവൾ ചോദിച്ചു.
17“ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം” എന്ന് അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ” എന്ന് അവൾ ചോദിച്ചു.18“ഞാൻ നിനക്ക് എന്തു പണയം തരേണം” എന്ന് അവൻ ചോദിച്ചതിനു “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
19പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു.20സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കി വാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.
21അവൻ ആ സ്ഥലത്തെ ആളുകളോട്: “ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ” എന്നു ചോദിച്ചതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്ന് അവർ പറഞ്ഞു.22അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു.23“അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.
24ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം” എന്നു പറഞ്ഞു.25അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളത് എന്നു നോക്കി അറിയേണം” എന്നു പറയിച്ചു.26യെഹൂദാ അവയെ അറിഞ്ഞു: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പ്രാപിച്ചതുമില്ല.
27അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.28അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തുവന്നു” എന്നു പറഞ്ഞു.
29അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അവനോ അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: “നീ ഛിദ്രം ഉണ്ടാക്കിയതു എന്ത് ”എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവന് പേരെസ്സ് എന്നു പേരിട്ടു.30അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്നു പേരിട്ടു.


1 38:8 ദേവരധർമ്മം ഭർത്തൃസഹോദരന്റെ ധർമം.

39

1എന്നാൽ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷാനായകനായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ അവനെ വിലയ്ക്കു വാങ്ങി.2യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ജയാളിയായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ പാർത്തു.

3യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.4അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു.
5അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം ഈജിപ്റ്റുകാരന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.6അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
7യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: “എന്നോടുകൂടെ ശയിക്ക” എന്ന് അവൾ പറഞ്ഞു.8അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.9ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു.
10അവൾ ദിനംതോറും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.11ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.12അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോടു കൂടെ ശയിക്ക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.
13അവൻ വസ്ത്രം തന്റെ കൈയിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,14അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.15ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു.
16യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു.17അവനോട് അവൾ അതുപോലെതന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്റെ അടുക്കൽ വന്നു.18ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.
19“അങ്ങയുടെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു” എന്നു തന്റെ ഭാര്യ പറഞ്ഞ വാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു.20യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.
21എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി.22കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കൈയിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.23യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.

40

1അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.2ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.3അവരെ അംഗരക്ഷാനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.

4അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.5ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
6രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.7അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്നു വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.8അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോടു പറവിൻ” എന്നു പറഞ്ഞു.
9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരി വള്ളി.10മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.11ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കൈയിൽ കൊടുത്തു.”
12യോസേഫ് അവനോടു പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നു ദിവസം.13മൂന്നു ദിവസത്തിനകം ഫറവോൻ നിന്നെ കടാക്ഷിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കും.
14എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോടു ദയ ചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കേണമേ.15എന്നെ എബ്രായരുടെ ദേശത്തുനിന്നു അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ ഇരുട്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.”
16അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ടു യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.17ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.
18അതിനു യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം.19മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.
20മൂന്നാം ദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.21പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.22അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെതന്നെ.23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

41

1രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:2അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.

4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങി വന്നു.6അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
7ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്ന് അറിഞ്ഞു.8പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു ഈജിപ്റ്റിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോടു പറഞ്ഞത്: “ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.10ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.11അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വേറെവേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടത്.
12അവിടെ അംഗരക്ഷാനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു അവനവന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.13അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ.”
14ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ ഇരുട്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്തു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.15ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു.16അതിനു യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും” എന്നു പറഞ്ഞു.
17പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ ഈജിപ്റ്റുദേശത്ത് എങ്ങും കണ്ടിട്ടില്ല.20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിയുവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
22പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പെട്ടെന്ന് പൊങ്ങിവന്നു.23അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.24ശോഷിച്ച കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.”
25അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: “ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.26ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ.
27അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു വർഷം; അവ ക്ഷാമമുള്ള ഏഴു വർഷം ആകുന്നു.28ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോനു അവിടുന്ന് കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞത്.29ഈജിപ്റ്റുദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും.
30അതു കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ ഈജിപ്റ്റുദേശത്ത് ആ സമൃദ്ധിയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.31പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി അറിയാതെയായിപ്പോകും.32ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
33ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് ഈജിപ്റ്റുദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം.34അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷത്തിൽ ഈജിപ്റ്റുദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
35ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവയ്ക്കേണം.36ആ ധാന്യം ഈജിപ്റ്റുദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിനു കരുതൽശേഖരമായിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.”
37ഈ നിർദേശം ഫറവോനും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.38ഫറവോൻ തന്റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ” എന്നു പറഞ്ഞു.
39പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.40നീ എന്റെ ഭവനത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു.41“ഇതാ, ഈജിപ്റ്റുദേശത്തിനൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു,” എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
42ഫറവോൻ തന്റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്റെ കൈയ്ക്ക് ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണമാലയും അവന്റെ കഴുത്തിൽ ഇട്ടു.43തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ ഈജിപ്റ്റുദേശത്തിനൊക്കെയും മേലധികാരിയാക്കി.
44പിന്നെ ഫറവോൻ യോസേഫിനോട്: “ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ ഈജിപ്റ്റുദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു.45ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന് ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് ഈജിപ്റ്റുദേശത്തു സഞ്ചരിച്ചു.
46യോസേഫ് ഈജിപ്റ്റുരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന് മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് ഈജിപ്റ്റുദേശത്തൊക്കെയും സഞ്ചരിച്ചു.47എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം ധാരാളമായി വിളഞ്ഞു.
48ഈജിപ്റ്റുദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു വർഷത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.49അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിക്കളഞ്ഞു.
50ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.51“എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.52“സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.
53ഈജിപ്റ്റുദേശത്തുണ്ടായ സമൃദ്ധിയുള്ള ഏഴു വർഷം കഴിഞ്ഞപ്പോൾ54യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു.
55പിന്നെ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ ഈജിപ്റ്റുകാരോടൊക്കെയും: “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ” എന്നു പറഞ്ഞു.56ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു, ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ക്ഷാമം ഈജിപ്റ്റുദേശത്തും കഠിനമായ്തീർന്നു.57ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ട് സകലദേശക്കാരും ധാന്യം വാങ്ങുവാൻ ഈജിപ്റ്റിൽ യോസേഫിന്റെ അടുക്കൽ വന്നു.

42

1ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതെന്ത്?2ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെ നിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു.3യോസേഫിന്റെ സഹോദരന്മാർ പത്തു പേർ ഈജിപ്റ്റിൽ ധാന്യം വാങ്ങുവാൻ പോയി.4എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീനു “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നുപറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.

5അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.6യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7യോസഫ് തന്റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു” എന്ന് അവരോടു ചോദിച്ചതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്ന് അവർ പറഞ്ഞു.8യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
9യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.10അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു;11ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു.
12അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.13അതിന് അവർ: “അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.
14യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ.15ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.16നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയപ്പിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ.”17അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
18മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്‌വിൻ:19നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ട്, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ.20എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു
21“നമ്മുടെ സഹോദരന്റെ കാര്യത്തിൽ നാം സത്യത്തിൽ കുറ്റക്കാരാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടിട്ടും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്ന് അവർ തമ്മിൽ പറഞ്ഞു.22അതിനു രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
23യോസേഫ് അവരോടു സംസാരിച്ചതു പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്ന് അവർ അറിഞ്ഞില്ല.24യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.25അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്കു ചെയ്തുകൊടുത്തു.
26അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.27വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ട്,28തന്റെ സഹോദരന്മാരോട്: “എന്റെ പണം എനിക്കു തിരികെ കിട്ടി അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.
29അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനോട് അറിയിച്ചു പറഞ്ഞത്:30“ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.31ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല.32ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.
33അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.34നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.
35പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി.36അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
37അതിനു രൂബേൻ അപ്പനോട്: “എന്റെ കൈയിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.38എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരുകയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും” എന്നു പറഞ്ഞു.

43

1എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.2അവർ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടെ വാങ്ങുവിൻ” എന്നു പറഞ്ഞു.

3അതിനു യെഹൂദാ അപ്പനോടു പറഞ്ഞത് ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.4അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്ന് ആഹാരം വാങ്ങി കൊണ്ടുവരാം;5അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.”
6“നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു.7അതിന് അവർ “ ‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു.
8പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അങ്ങും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം.9ഞാൻ അവന് വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.10ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു.”
11അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ.12ഇരട്ടിപണവും കൈയിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന പണവും കൈയിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അതു നോട്ടപ്പിശകായിരിക്കാം.
13നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.14അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.”15അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു ഈജിപ്റ്റിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
16അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചയ്ക്ക് എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊൾക” എന്നു കല്പിച്ചു.17യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
18തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.19അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോടു സംസാരിച്ചു:20“യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പേ വന്നിരുന്നു.
21ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ പണം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.22ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.23അതിന് അവൻ: “നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്കു കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
24പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു.25ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്ന് അവർ കേട്ടിരുന്നു.
26യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്ന് അവന്റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.27അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു.
28അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.29പിന്നെ യോസേഫ് തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്കു കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു.
30അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.31പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
32അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന ഈജിപ്റ്റുകാർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു ഈജിപ്റ്റുകാർക്കു വെറുപ്പാകുന്നു.33മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.34അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ലാദിച്ചു.

44

1അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: “നീ ഇവരുടെ ചാക്കിൽ അവർക്ക് എടുക്കാവുന്നിടത്തോളം ധാന്യം നിറച്ച്, ഓരോരുത്തന്റെ പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക.2ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വയ്ക്കുക” എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.

3നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.4അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: “എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്?5അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്1 ? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല’ എന്നു പറയുക” എന്നു കല്പിച്ചു.
6അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.7അവർ അവനോടു പറഞ്ഞത്: “യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
8ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്ടിക്കുമോ?9അടിയങ്ങളിൽ ആരുടെ എങ്കിലും കൈവശം അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം.”10അതിന് അവൻ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ കൈവശം കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.”
11അവർ വേഗത്തിൽ ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.12അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ പരിശോധിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.13അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
14യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.15യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ഭാവി പ്രവചിക്കുവാൻ2 അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ” എന്നു ചോദിച്ചു.
16അതിനു യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു.17അതിന് യോസേഫ്: “അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ കൈവശം പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊൾവിൻ” എന്നു പറഞ്ഞു.

18അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: “യജമാനനേ, അടിയൻ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;19യജമാനൻ ഫറവോനെപ്പോലെയല്ലോ; ‘നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ?’ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
20അതിനു ഞങ്ങൾ യജമാനനോട്: ‘ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവന് വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു’ എന്നു പറഞ്ഞു.21അപ്പോൾ യജമാനൻ അടിങ്ങളോട്: ‘എനിക്കു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു കല്പിച്ചുവല്ലോ.22ഞങ്ങൾ യജമാനനോട്: ‘ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’ എന്നു പറഞ്ഞു.
23അതിനു യജമാനൻ അടിയങ്ങളോട്: ‘നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്നു കല്പിച്ചു.24അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു.25അനന്തരം ഞങ്ങളുടെ അപ്പൻ: ‘നിങ്ങൾ ഇനിയും പോയി നമുക്കു കുറെ ധാന്യം വാങ്ങുവിൻ’ എന്നു പറഞ്ഞു.26അതിനു ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു.
27അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ.28അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.29നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
30അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അപ്പന്റെ പ്രാണൻ ബാലന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ട്,31ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ തലനരച്ച അപ്പനെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.32അടിയൻ അപ്പനോട്: ‘അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊളാം’ എന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ.34ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.”


1 44:5 ലക്ഷണം നോക്കുന്നതു ഭാവി പറയുക
2 44:15 ഭാവി പ്രവചിക്കുവാൻ എന്നതിന്ലക്ഷണവിദ്യ, ഭവിഷ്യജ്ഞാനം, മുന്‍കൂട്ടിപ്പറയല്‍ എന്നും അർത്ഥം ഉണ്ട്.

45

1അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.2അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അതു കേട്ടു.3യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്കു കഴിഞ്ഞില്ല.

4യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.5എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു.6ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്.
7ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു.8ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
9നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോടു പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.10അങ്ങ് ഗോശെൻദേശത്തു പാർത്ത് എനിക്കു സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.11അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും’
12ഇതാ, ഞാൻ തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.13ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.”
14അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.15അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലപിച്ചു.

16യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.17ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന്18നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു ഈജിപ്റ്റുരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.
19നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി ഈജിപ്റ്റുദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.20നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; ഈജിപ്റ്റുദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു
21യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.22അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.23അങ്ങനെതന്നെ അവൻ തന്റെ അപ്പന് പത്തു കഴുതപ്പുറത്തു ഈജിപ്റ്റിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്ന് അവരോടു പറഞ്ഞു.25അവർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.26അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
27യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.28“മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.

46

1അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.2ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.3അപ്പോൾ അവിടുന്ന്: “ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; ഈജിപ്റ്റിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.4“ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണു അടയ്ക്കും” എന്നും അരുളിച്ചെയ്തു.

5പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.6തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം ഈജിപ്റ്റിൽ എത്തി.7അവന്റെ പുത്രന്മാർ, പുത്രന്മാരുടെ പുത്രന്മാർ, തന്റെ പുത്രിമാർ, പുത്രന്മാരുടെ പുത്രിമാർ തന്റെ സന്തതികളെയൊക്കെയും കൂട്ടി ഈജിപ്റ്റിലേക്കു കൊണ്ടുപോയി.

8ഈജിപ്റ്റിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.9രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.10ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.11ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി.
12യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.13യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.14സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.15ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന് പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു.
16ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ.17ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:18ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയായ്ക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.
19യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.20യോസേഫിന് ഈജിപ്റ്റുദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന് പ്രസവിച്ചു.21ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.22ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.
23ദാന്റെ പുത്രൻ: ഹൂശീം.24നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം.25ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.
26യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്നു ജനിച്ചവരായി അവനോടുകൂടെ ഈജിപ്റ്റിൽ വന്നവർ ആകെ അറുപത്താറു പേർ.27യോസേഫിനു ഈജിപ്റ്റിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; ഈജിപ്റ്റിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.

28എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസഫിന്റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി.29യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.30യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾ തന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു.
31പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.32അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ട്’ എന്ന് ഫറവോനോടു പറയും.
33അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ:34‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർക്കുവാൻ ഇടയാകും; ഇടയന്മാരെല്ലാം ഈജിപ്റ്റുകാർക്കു വെറുപ്പല്ലോ.”

47

1അങ്ങനെ യോസേഫ് ചെന്ന്: “എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്ത് ഇരിക്കുന്നു” എന്നു ഫറവോനെ ബോധിപ്പിച്ചു.2പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.

3അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോട്: “നിങ്ങളുടെ തൊഴിൽ എന്ത്” എന്നു ചോദിച്ചതിന് അവർ ഫറവോനോട്: “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു” എന്നു പറഞ്ഞു.4“ദേശത്തു പാർക്കുവാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചിലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ” എന്നും അവർ ഫറവോനോടു പറഞ്ഞു.
5ഫറവോൻ യോസേഫിനോട്: “നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.6ഈജിപ്റ്റുദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്ത് നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്കുക; അവർ ഗോശെൻദേശത്തുതന്നെ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വയ്ക്കുക” എന്നു കല്പിച്ചു.
7യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,8യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോട്: “എത്രവയസ്സായി” എന്നു ചോദിച്ചു.9യാക്കോബ് ഫറവോനോട്: “എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പത് വർഷം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല” എന്നു പറഞ്ഞു.10യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
11അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു ഈജിപ്റ്റുദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്ത് അവകാശവും കൊടുത്തു.12യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുടുംബത്തിലെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

13എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി ഈജിപ്റ്റുദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.14ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് ഈജിപ്റ്റുദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ അരമനയിൽ കൊണ്ടുവന്നു.
15ഈജിപ്റ്റുദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ ഈജിപ്റ്റുകാർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു.16അതിനു യോസേഫ്: “നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ ആഹാരം തരാം” എന്നു പറഞ്ഞു.17അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആ വർഷം അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
18ആ വർഷം കഴിഞ്ഞ് പിറ്റെ വർഷം അവർ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്റെതായി; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല.19ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരേണം.”
20അങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലം ഒക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു ഈജിപ്റ്റുകാർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്റേതായി.21ജനങ്ങളേയോ അവൻ ഈജിപ്റ്റുദേശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ പട്ടണങ്ങളിലേക്കു മാറ്റി പാർപ്പിച്ചു.22പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്കു കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
23യോസേഫ് ജനങ്ങളോട്: “ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊൾവിൻ.24വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിതയ്ക്കാനുള്ള വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
25അതിന് അവർ: “നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞു.26അഞ്ചിലൊന്നു ഫറവോനു ചെല്ലേണം എന്നിങ്ങിനെ യോസേഫ് ഈജിപ്റ്റിലെ നിലങ്ങളെ സംബന്ധിച്ചുവച്ച നിയമം ഇന്നുവരെയും നിലനിൽക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്റേതായിട്ടില്ല.
27യിസ്രായേൽ ഈജിപ്റ്റുരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ കൈവശാവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.

28യാക്കോബ് ഈജിപ്റ്റുദേശത്തു വന്നിട്ടു പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു.
29യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ ഈജിപ്റ്റിൽ അടക്കാതെ,30ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം” എന്നു പറഞ്ഞു.നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്ന് യോസേഫ് പറഞ്ഞു.31“എന്നോടു സത്യം ചെയ്ക” എന്ന് യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.

48

1അനന്തരം യോസേഫിന്: “നിന്റെ അപ്പൻ ദീനമായി കിടക്കുന്നു” എന്നു വാർത്ത ലഭിച്ചു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:2“നിന്റെ മകൻ യോസേഫ് ഇതാ വരുന്നു” എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ ശക്തി സംഭരിച്ച് കട്ടിലിന്മേൽ എഴുന്നേറ്റിരുന്നു.

3യാക്കോബ് യോസേഫിനോടു പറഞ്ഞത്: “സർവ്വശക്തിയുള്ള ദൈവം കനാൻദേശത്തിലെ ലൂസ്സിൽവച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,4എന്നോട്: ‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
5ഈജിപ്റ്റിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പേ നിനക്കു ഈജിപ്റ്റുദേശത്തുവച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.6ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.7ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്ത് എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ (ബേത്ത്ലേഹെം എന്ന) എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.”
8യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ: “ഇവർ ആർ?” എന്നു ചോദിച്ചു.9“ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ” എന്നു യോസേഫ് അപ്പനോടു പറഞ്ഞു. “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും” എന്ന് അവൻ പറഞ്ഞു.10എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണുവാൻ കഴിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.
11യിസ്രായേൽ യോസേഫിനോട്: “നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണുവാൻ ദൈവം എനിക്കു ഇടവരുത്തിയല്ലോ” എന്നു പറഞ്ഞു.12യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽനിന്നു മാറ്റി; സാഷ്ടാംഗം നമസ്കരിച്ചു.13പിന്നെ യോസേഫ് എഫ്രയീമിനെ വലംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്റെ ഇടംകൈയ്ക്കു നേരെയും മനശ്ശെയെ ഇടംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്റെ വലംകൈയ്ക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
14യിസ്രായേൽ വലംകൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടംകൈ ആദ്യജാതനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണച്ചുവച്ചു.15പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരാധിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം,16എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; ഇവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ” എന്നു പറഞ്ഞു.
17അപ്പൻ വലംകൈ എഫ്രയീമിന്റെ തലയിൽവച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന് അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവയ്ക്കുവാൻ പിടിച്ചു.18യോസേഫ് അപ്പനോട്: “അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലംകൈ വയ്ക്കണം” എന്നു പറഞ്ഞു.
19എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ: “എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതികളോ ജനസമൂഹമായ്തീരും” എന്നു പറഞ്ഞു.20അങ്ങനെ അവൻ അന്ന് അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ’ എന്ന് യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും” എന്നു പറഞ്ഞ് എഫ്രയീമിനെ മനശ്ശെയ്ക്കു മുൻപാക്കി.
21യോസേഫിനോടു യിസ്രായേൽ പറഞ്ഞത്: “ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.22എന്റെ വാളും വില്ലുംകൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.”

49

1അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും.

2യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ;
നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!
3രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും
ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും
ബലത്തിന്റെ വൈശിഷ്ട്യവും തന്നെ.
4വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല;
നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി;
എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.
5ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.
6എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ;
എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ;
തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു;
തങ്ങളുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു.
7അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്;
ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
8യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും;
നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും;
അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
9യഹൂദാ ഒരു ബാലസിംഹം;
മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു;
അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?
10അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും
രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല;
ജനതകളുടെ അനുസരണം അവനോട് ആകും.
11അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു;
അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്റെ വസ്ത്രവും അലക്കുന്നു.
12അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

13സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും;
അവന്റെ അതിർത്തി സീദോൻ വരെ ആകും.

14യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.15വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു,
അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു.
16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ
സ്വജനത്തിനു ന്യായപാലനം ചെയ്യും.
17ദാൻ വഴിയിൽ ഒരു പാമ്പും
പാതയിൽ ഒരു സർപ്പവും ആകുന്നു;
അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.
18യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.

19ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയം പ്രാപിക്കും.

20ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്;
അവൻ രാജകീയസ്വാദുഭോജനം നല്കും.

21നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ;
അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.

22യോസേഫ് ഫലപ്രദമായൊരു വൃക്ഷം,
നീരുറവിനരികെ ഫലപ്രദമായൊരു വൃക്ഷം തന്നെ;
അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
23വില്ലാളികൾ അവനെ വിഷമിപ്പിച്ചു;
അവർ എയ്തു,
അവനോടു പൊരുതി.
24അവന്റെ വില്ല് ഉറപ്പോടെ നിന്നു;
അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കൈയാൽ ബലപ്പെട്ടു;
യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ.
25നിൻ പിതാവിന്റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും
സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും
താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും
മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
26നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ
എൻ പിതാകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ
ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു.
അവ യോസേഫിന്റെ തലയിലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.

27ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായ്; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.”
28യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോരുത്തന് അവനവന്റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.29അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കേണം.30കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.
31അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.32ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.”33യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.

50

1അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.2പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപതു ദിവസം വിലാപം കഴിച്ചു.

4അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ കുടുംബക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:5‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കേണം” എന്നു പറഞ്ഞ് എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചു മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിപ്പിൻ” എന്നു പറഞ്ഞു.6“നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
7അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും8ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി.9രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനകൂട്ടമായിരുന്നു.
10അവർ യോർദ്ദാനക്കരെയുള്ള ആതാദിലെ മെതികളത്തിൽ എത്തിയപ്പോൾ അവിടെവച്ച് എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.11ദേശനിവാസികളായ കനാന്യർ ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാനക്കരെ ആകുന്നു.
12യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനു ചെയ്തു.13അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.

14യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ഒരുപക്ഷേ യോസേഫ് നമ്മെ വെറുത്തു, നാം അവനോടു ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരം ചെയ്യും” എന്നു പറഞ്ഞു.16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: “അപ്പൻ മരിക്കും മുമ്പേ: ‘നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.19യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?20നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീർത്തു.21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.

22യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.25“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.

പുറപ്പാടുപുസ്തകം

1

1യാക്കോബിനോടുകൂടെ കുടുംബസഹിതം ഈജിപ്റ്റിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ :2രൂബേൻ, ശിമെയോൻ, ലേവി,3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ4ദാൻ, നഫ്താലി, ഗാദ്, ആശേർ.5യാക്കോബിന്റെ സന്താനപരമ്പരകൾ എല്ലാം കൂടി എഴുപതു പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ ഈജിപ്റ്റിൽ ആയിരുന്നു.

6പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.7യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

8അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്റ്റിൽ ഉണ്ടായി.9അവൻ തന്റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു.10ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.”
11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ 1 ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു.12എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
13ഈജിപ്റ്റുകാർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.14കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു.

15എന്നാൽ ഈജിപ്റ്റിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ 2 സൂതികർമ്മിണികളോട്:16“എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്ന് പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു.17എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, ഈജിപ്റ്റ് രാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18അപ്പോൾ ഈജിപ്റ്റിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് ?” എന്നു ചോദിച്ചു.19സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു.
20അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു.21സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ട് അവൻ അവർക്കു കുടുംബവർദ്ധന നല്കി.22പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കണം” എന്നും കല്പിച്ചു.


1 1:11 ഊഴിയവിചാരകന്മാർ = യിസായേൽജനങ്ങളെ കഠിനവേല ചെയ്യിക്കുവാൻ മേൽനോട്ടം വഹിക്കുന്ന ഈജിപ്റ്റുകാർ
2 1:15 സൂതികർമ്മിണികൾ = പ്രസവശുശ്രൂഷയിൽ സഹായിക്കുന്നവൾ

2

1എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ ഒരു ലേവ്യകന്യകയെ വിവാഹം കഴിച്ചു.2അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.

3അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു 1 ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും 2 കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.4അവന് എന്ത് സംഭവിക്കുമെന്ന് അറിയുവാൻ അവന്റെ സഹോദരി ദൂരത്ത് നിന്നു.
5അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു.6അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോടു അലിവുതോന്നി: “ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു ”എന്ന് പറഞ്ഞു.
7അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: “ഈ പൈതലിന് മുലപ്പാൽ കൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ” എന്ന് ചോദിച്ചു.8ഫറവോന്റെ പുത്രി അവളോട്: “ചെന്ന് കൊണ്ടുവരുക” എന്ന് പറഞ്ഞു. കന്യക ചെന്ന് പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9ഫറവോന്റെ പുത്രി അവളോട്: “നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തണം; ഞാൻ നിനക്ക് ശമ്പളം തരാം” എന്ന് പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽകൊടുത്തു വളർത്തി.10പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു”എന്ന് പറഞ്ഞ് അവൾ അവന് മോശെ എന്നു പേരിട്ടു.

11മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനവേല കണ്ടു. തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു ഈജിപ്ത്കാരൻ അടിക്കുന്നത് കണ്ടു.12അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ ഈജിപ്ത്കാരനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു.
13പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് ?”എന്നു ചോദിച്ചു.14അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? ഈജിപ്ത്കാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്ന് പറഞ്ഞ് മോശെ പേടിച്ചു.
15ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു.16മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിക്കുവാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു.17എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു.
18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്ന് അവൻ ചോദിച്ചു.19“ഒരു ഈജിപ്റ്റുകാരൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്ന് അവർ പറഞ്ഞു.20അവൻ തന്റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു.
21മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്റെ മകൾ സിപ്പോറയെ കൊടുത്തു.22അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവന് ഗേർശോം എന്നു പേരിട്ടു.

23കുറെ നാൾ കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവ് മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു.25ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരുടെ സാഹചര്യം അറിഞ്ഞു.


1 2:3 ഞാങ്ങണപെട്ടകം = ഒരു തരം വലിയപുല്ല് കൊണ്ടുള്ള വലിയപെട്ടി
2 2:3 വെള്ളം പെട്ടിക്കകത്ത് പ്രവേശിക്കാതെ അതിനുള്ളിൽ ടാർ തേച്ചു

3

1മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ട് ചെന്നു.അങ്ങനെ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ എത്തി.2അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു.3“മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്ന് ഞാൻ ചെന്ന് നോക്കട്ടെ” എന്ന് മോശെ പറഞ്ഞു.

4അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്ന്, അവനെ “മോശെ, മോശെ” എന്ന് വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്ന് പറഞ്ഞു.5അപ്പോൾ അവൻ: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്ന് കല്പിച്ചു.6“ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി.
7യഹോവ ഇപ്രകാരം അരുളിച്ചെയ്തു:“ ഈജിപ്റ്റിൽ താമസിക്കുന്ന എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.8അവരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
9യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.10ആകയാൽ വരുക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ ഈജിപ്റ്റിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും.”
11മോശെ ദൈവത്തോട്: “ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് വിടുവിക്കുവാനും ഞാൻ ആര് ?” എന്ന് പറഞ്ഞു.12അതിന് അവൻ: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്ന് അരുളിച്ചെയ്തു.
13മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്ന്: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്ന് പറയുമ്പോൾ: ‘അവന്റെ നാമം എന്തെന്ന് ’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയണം” എന്ന് ചോദിച്ചു.14അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോട് പറയണം” എന്ന് കല്പിച്ചു.15ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:“ നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.”
16നീ ചെന്ന് യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു.17ഈജിപ്റ്റിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്ന് പറയുക.18എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും ഈജിപ്റ്റിലെ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ ചെന്ന് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്ന് പറയുവിൻ.
19എന്നാൽ ഈജിപ്റ്റിലെ രാജാവ് 1 ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്ന് ഞാൻ അറിയുന്നു.20അതുകൊണ്ട് ഞാൻ എന്റെ കൈ നീട്ടി ഈജിപ്റ്റിന്റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ട് അവരെ ശിക്ഷിക്കും; അതിന്റെ ശേഷം ഈജിപ്റ്റിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും.21ഞാൻ ഈജിപ്റ്റുകാർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല.22ഓരോ സ്ത്രീയും തന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും ഈജിപ്റ്റുകാരെ കൊള്ളയിടുകയും വേണം”.


1 3:19 ഭുജം = കൈ

4

1അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്ക് പ്രത്യക്ഷനായിട്ടില്ല’ എന്ന് പറയും” എന്നുത്തരം പറഞ്ഞു.2യഹോവ അവനോട് : “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?”എന്ന് ചോദിച്ചു. “ഒരു വടി” എന്ന് അവൻ പറഞ്ഞു.3“അതു നിലത്തിടുക” എന്ന് കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി.

4യഹോവ മോശെയോട് : “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക്ക” എന്ന് കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കയ്യിൽ വടിയായിത്തീർന്നു.5“ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു.”
6യഹോവ പിന്നെയും അവനോട് : “നിന്റെ കൈ മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു.7“നിന്റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്റെ ശരീരത്തിന്റെ മാംസംപോലെ ആയി കണ്ടു.
8എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.9ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.
10മോശെ യഹോവയോട് : “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് പറഞ്ഞു.11അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;12ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്ക് ഉപദേശിച്ചുതരും” എന്ന് അരുളിച്ചെയ്തു.13എന്നാൽ മോശെ: “കർത്താവേ, നിനക്ക് പ്രിയമുള്ള മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്ന് പറഞ്ഞു.
14അപ്പോൾ യഹോവ മോശെയുടെ നേരെ കോപിച്ച് പറഞ്ഞത് : “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവൻ നല്ലവണ്ണം സംസാരിക്കുമെന്ന് ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.15നീ അവനോട് സംസാരിച്ച് അവന് വാക്ക് പറഞ്ഞുകൊടുക്കണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടി ഇരിക്കും; നിങ്ങൾ ചെയ്യേണ്ടത് ഉപദേശിച്ചു തരും.16നിനക്ക് പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്ക് വായായിരിക്കും, നീ അവന് ദൈവവും ആയിരിക്കും.17അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾള്ളുക.
18പിന്നെ മോശെ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: “ഞാൻ പുറപ്പെട്ട്, ഈജിപ്റ്റിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ ”എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.19യഹോവ മിദ്യാനിൽവച്ച് മോശെയോട്: “ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക; നിന്നെ കൊല്ലുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തു.20അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്ത് കയറ്റി ഈജിപ്റ്റിലേക്ക് മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
21യഹോവ മോശെയോട് അരുളിച്ചെയ്തത്:“ നീ ഈജിപ്റ്റിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.22നീ ഫറവോനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ.23എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയയ്ക്കണമെന്ന് ഞാൻ നിന്നോട് കല്പിക്കുന്നു; അവനെ വിട്ടയയ്ക്കുവാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നെ കൊന്നുകളയും” എന്ന് പറയുക.
24എന്നാൽ വഴിയിൽ 1 സത്രത്തിൽവച്ച് യഹോവ അവനെ എതിരിട്ട് കൊല്ലുവാൻ ഭാവിച്ചു.25അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം മുറിച്ച് അവന്റെ കാൽക്കൽ ഇട്ടു: “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞു.26ഇങ്ങനെ യഹോവ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്ത് ആകുന്നു അവൾ പരിച്ഛേദന നിമിത്തം “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞത്.

27എന്നാൽ യഹോവ അഹരോനോട്:“ നീ മരുഭൂമിയിൽ മോശെയെ എതിരേല്ക്കുവാൻ ചെല്ലുക” എന്ന് കല്പിച്ചു; അവൻ ചെന്ന് ദൈവത്തിന്റെ പർവ്വതത്തിൽവച്ച് അവനെ എതിരേറ്റ് ചുംബിച്ചു.28യഹോവ തന്നെ ഏല്പിച്ച് അയച്ച വചനങ്ങളൊക്കെയും തന്നോട് കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
29പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.30യഹോവ മോശെയോട് കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.31അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കണ്ടു എന്നും കേട്ടിട്ട് അവർ കുമ്പിട്ട് നമസ്കരിച്ചു.


1 4:24 സത്രം = യാത്രാമദ്ധ്യേ തമസിക്കുവാനുള്ള സ്ഥലം

5

1അതിന്റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.2അതിന് ഫറവോൻ:“ യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു.

3അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു.4ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു.5“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.
6അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു:7“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ.8എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്.9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
10അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല;11നിങ്ങൾ തന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു.
12അങ്ങനെ ജനം വൈക്കോലിന് പകരം 1 താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു.13ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്:“വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നത്രയും വേല ദിവസവും തികയ്ക്കണം” എന്ന് പറഞ്ഞു.14ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത് ?” എന്ന് ചോദിച്ചു.
15അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു ;“ അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?16അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്റെ കുറ്റമാകുന്നു” എന്ന് പറഞ്ഞു.17അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്:‘ ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു.18പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു.
19“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.20അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു,21അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു.
22അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?23ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.


1 5:12 താളടി = കൊയ്ത്തിന് ശേഷം വയലിൽ ശേഷിക്കുന്ന കുറ്റി

6

1യഹോവ മോശെയോട്:“ ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്ന് നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറാവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.

2ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:“ ഞാൻ യഹോവ ആകുന്നു.3ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ട് പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് വെളിപ്പെട്ടില്ല.4അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു.5ഈജിപ്റ്റുകാർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തിരിക്കുന്നു.
6അതുകൊണ്ട് നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം : ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.7ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് നിങ്ങൾ അറിയും.
8ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്ന് സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയി, അത് നിങ്ങൾക്ക് അവകാശമായി തരും.9ഞാൻ യഹോവ ആകുന്നു.” മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോട് പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്ക് കേട്ടില്ല.

10യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:11“നീ ചെന്ന് ഈജിപ്റ്റ് രാജാവായ ഫറവോനോട് യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയയ്ക്കുവാൻ പറയുക” എന്ന് കല്പിച്ചു.12അതിന് മോശെ: “യിസ്രായേൽമക്കൾ എന്റെ വാക്ക് കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ലല്ലോ” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.13അതിനുശേഷം യഹോവ മോശെയോടും അഹരോനോടും സംസാരിച്ചു. യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.

14അവരുടെ കുടുംബത്തലവന്മാർ : യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവർ രൂബേന്റെ കുലങ്ങൾ.15ശിമെയോന്റെ മക്കൾ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവർ ശിമെയോന്റെ കുലങ്ങൾ.
16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ : ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് (137) സംവത്സരം ആയിരുന്നു.17ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തിമൂന്ന് (133) സംവത്സരം.19മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴ് സംവത്സരം ആയിരുന്നു.21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.22ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
23അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.24കോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ.25അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുവളെ വിവാഹം കഴിച്ചു. അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
26“നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുവിൻ” എന്ന് യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ.27യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുവാൻ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ.
28യഹോവ ഈജിപ്റ്റിൽ വച്ച് മോശെയോട് അരുളിച്ചെയ്ത ദിവസം: “ഞാൻ യഹോവ ആകുന്നു;29ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് പറയണം” എന്ന് യഹോവ മോശെയോട് കല്പിച്ചു.30അതിന് മോശെ: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

7

1യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവം ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും.2ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം.

3എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.4ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവെച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും.5അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”
6മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു.7അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.

8യഹോവ മോശെയോടും അഹരോനോടും:9“ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു.10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു.
11അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.12അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.13ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

14അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല.15രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം.
16അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.17ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും;18നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും.”
19യഹോവ പിന്നെയും മോശെയോട്:“ നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു.
20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു.21നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു.22ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
23ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.24നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.25യഹോവ നദിയെ അടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞപ്പോൾ

8

1മോശെയോട് കല്പിച്ചത്:“ നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത്` എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.2നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും.3നദിയിൽ തവള അത്യധികമായി പെരുകും; അതു കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.4തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.”

5യഹോവ പിന്നെയും മോശെയോട്:“ ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു.6അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി.7മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി.
8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു:“ തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു.9മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു.
10“നാളെ”എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ;11തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു.12അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു.
13മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.14അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു.15എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.

16അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക ”എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു.17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.
18മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല . മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട് :19“ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

20പിന്നെ യഹോവ മോശെയോട് കല്പിച്ചത് : “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.21നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
22ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും.23എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”.24യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു.“നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു.26അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ?27ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു.
28അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷെ,വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.29അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽ നിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു.
30അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.31യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി.32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

9

1യഹോവ പിന്നെയും മോശെയോട് കല്പിച്ചത് : “നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറയേണ്ടത് : എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.2വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും.4യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്റ്റുകാരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല.

5യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു.6അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. ഈജിപ്റ്റുകാരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.7ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്ന് കണ്ടെങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.

8പിന്നെ യഹോവ മോശെയോടും അഹരോനോടും:“ അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ.9അത് ഈജിപ്റ്റിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും1 ” എന്ന് കല്പിച്ചു.10അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെ മേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.
11പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ ഈജിപ്റ്റുകാർക്കും ഉണ്ടായിരുന്നു.12എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

13അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.14സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്ന് നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.
15ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽ നിന്ന് ഛേദിച്ചുകളയുമായിരുന്നു.16എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.17എന്റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞു നിർത്തുന്നു.
18ഈജിപ്റ്റ് സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും.19അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും.
20ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.21എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു.

22പിന്നെ യഹോവ മോശെയോട്:“ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും ഈജിപ്റ്റിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.23മോശെ തന്റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ ഈജിപ്റ്റിന്മേൽ കല്മഴ പെയ്യിച്ചു.24ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; ഈജിപ്റ്റിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല.
25ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.26യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല.
27അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്:“ ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.28യഹോവയോട് പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി.. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്ന് പറഞ്ഞു.
29മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്ന് നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.30എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
31അങ്ങനെ ചണവും യവവും 2 നശിച്ചുപോയി; യവകൃഷി കതിരിടുകയും3 ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.32എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല.33മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല.
34എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്ന് ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.35യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.


1 9:9 പുണ്ണായി പൊങ്ങുന്ന പരുവാകും = തീപ്പൊള്ളൽ മൂലം ഉണ്ടാകുന്ന വ്രണം പോലെ വേദനയുള്ള വ്രണം
2 9:31 യവം = ബാർലി
3 9:31 കതിരായും = വിളഞ്ഞിരുന്നു /ഫലം ഉണ്ടാവുകയും

10

1യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങൾ ചെയ്യേണ്ടതിനും,2ഞാൻ ഈജിപ്റ്റിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും 1 പൌത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.

3അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്ക് മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.4എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്ക് മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്ത് 2 വെട്ടുക്കിളിയെ വരുത്തും.
5നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും.6നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകല ഈജിപ്റ്റുകാരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങിപ്പോയി.
7അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കണം; ഈജിപ്റ്റ് നശിച്ചു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ” എന്ന് പറഞ്ഞു.8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ.
9എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്ന് ചോദിച്ചു അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്ന് പറഞ്ഞു.10അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; നിങ്ങളുടെ മനസ്സിൽ ദുരുദ്ദേശ്യമുണ്ടോ ?.11അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്ന് പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് അകറ്റിക്കളഞ്ഞു.

12അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി ഈജിപ്റ്റിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്ന് പറഞ്ഞു.13അങ്ങനെ മോശെ തന്റെ വടി ഈജിപ്റ്റിന്മേൽ നീട്ടി; യഹോവ അന്ന് പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.
14വെട്ടുക്കിളി ഈജിപ്റ്റിന്റെ അതിർക്കകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.15അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നുത്തീർത്തു; ഈജിപ്റ്റിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
16ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു:“ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.17അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ 3 മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.18മോശെ ഫറവോന്റെ അടുക്കൽ നിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
19യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്റ്റിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.20എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

21അപ്പോൾ യഹോവ മോശെയോട്: “ഈജിപ്റ്റിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.22മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, ഈജിപ്റ്റിൽ എല്ലാം മൂന്ന് ദിവസത്തേക്ക് കൂരിരുട്ടുണ്ടായി.23മൂന്ന് ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല;; ആരും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
24അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്ന് പറഞ്ഞു.25അതിന് മോശെ പറഞ്ഞത് : “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരണം.26ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരണം; ഒരു 4 കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.
27എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവന് മനസ്സായില്ല.28ഫറവോൻ അവനോട്: “എന്റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്ന് പറഞ്ഞതിന് മോശെ:29“നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല ”എന്ന് പറഞ്ഞു.


1 10:2 പൗത്രന്മാർ = മക്കളുടെ മക്കൾ
2 10:4 വെട്ടുക്കിളി= പച്ചിലകളും വിളകളും നശിപ്പിക്കുന്ന ഒരു തരം ചെറിയ കിളി.
3 10:17 മരണം = വെട്ടുക്കിളിയാലുണ്ടായ നാശമാണ് ഇവിടെ ഉദ്ദേശിക്കുന്നത്
4 10:26 കുളമ്പ് = മൄഗങ്ങളുടെ കാൽച്ചുവട്ടിലെ നഖരൂപമായ ഉറച്ചബ്

11

1അതിനുശേഷം യഹോവ മോശെയോട്: “ഞാൻ ഒരു ബാധകൂടെ ഫറവോന്റെമേലും ഈജിപ്റ്റിന്മേലും വരുത്തും; അതുകഴിയുമ്പോൾ അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ എല്ലാവരെയും ഇവിടെ നിന്ന് ഓടിച്ചുകളയും.2ഓരോ പുരുഷനും തന്റെ അയൽക്കാരനോടും ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിക്കുവാൻ നീ ജനത്തോട് പറയുക” എന്ന് കല്പിച്ചു.3യഹോവ ഈജിപ്റ്റുകാർക്ക് യിസ്രായേൽ ജനത്തോട് കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ ഈജിപ്റ്റിൽ ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4മോശെ ഇപ്രകാരം പറഞ്ഞു:“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ ഈജിപ്റ്റിന്റെ നടുവിൽകൂടി പോകും.5അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ 1 തിരികല്ലിൽ ധാന്യം പൊടിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും, ഈജിപ്റ്റിലുള്ള കടിഞ്ഞൂലുകൾ ഒക്കെയും എല്ലാ മൃഗങ്ങളുടെയും 2 കടിഞ്ഞൂലുകളും ചത്തുപോകും.
6ഈജിപ്റ്റിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.7എന്നാൽ യഹോവ ഈജിപ്റ്റുകാർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്ന് നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല.8അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്ന്: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്ന് പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും”. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്ന് പുറപ്പെട്ടുപോയി.

9യഹോവ മോശെയോട്: “ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല“ എന്ന് അരുളിച്ചെയ്തു.10മോശെയും അഹരോനും ഈ അത്ഭുതങ്ങളെല്ലാം ഫറവോന്റെ മുമ്പിൽ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്ത് നിന്ന് വിട്ടയച്ചതുമില്ല.


1 11:5 തിരികല്ല് = ധാന്യങ്ങൾ പൊടിക്കുന്നതിന് കരിങ്കല്ലുകൊണ്ടുണ്ടാക്കുന്ന ഉപകരണം
2 11:5 കടിഞ്ഞൂൽ = ആദ്യജാതൻ

12

1യഹോവ മോശെയോടും അഹരോനോടും ഈജിപ്റ്റിൽ വച്ച് അരുളിച്ചെയ്തത് എന്തെന്നാൽ:2“ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്റെ ഒന്നാം മാസം ആയിരിക്കണം.

3നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി ഓരോ കുടുംബത്തിനും ഓരോ ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കണം.4ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് അവനും അവന്റെ അയൽക്കാരനും കൂടി അതിനെ എടുക്കണം. ഓരോരുത്തൻ കഴിക്കുന്നതിന് അനുസരിച്ച് കണക്ക് നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കണം.
5ആട്ടിൻകുട്ടി 1 ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കേണം; അത് ചെമ്മരിയാടോ കോലാടോ ആകാം.6ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കണം.7അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലുംപുരട്ടണം.8അന്ന് രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം; കൈപ്പുചീരയോടുകൂടി അത് തിന്നണം.
9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ പുഴുങ്ങിയോ തിന്നരുത്.10പിറ്റെന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ബാക്കി വരുന്നത് പിറ്റെന്നാൾ നിങ്ങൾ തീയിലിട്ട് ചുട്ടുകളയണം.11അരയിൽ തോൽവാർ കെട്ടിയും കാലിൽ ചെരുപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ട് നിങ്ങൾ തിന്നണം; തിടുക്കത്തിൽ നിങ്ങൾ തിന്നണം; അത് യഹോവയുടെ പെസഹ ആകുന്നു.
12ഈ രാത്രിയിൽ ഞാൻ ഈജിപ്റ്റിൽകൂടി കടന്ന് ഈജിപ്റ്റിലുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; ഈജിപ്റ്റിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.13നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല.14ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസമായിരിക്കണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കണം.
15ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഒന്നാം ദിവസം തന്നെ പുളിച്ച മാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.16ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകണം; അന്ന് അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്.
17പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കണം.18ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം.
19ഏഴ് ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്ന് പുറത്താക്കണം.20പുളിച്ചത് യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നണം.”

21അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ.22ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന് പുറത്തിറങ്ങരുത്.
23യഹോവ ഈജിപ്റ്റുകാരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല.
24ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കണം.25യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്ക് തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഇത് ആചരിക്കണം.
26ഈ ആചാരം എന്തെന്ന് നിങ്ങളുടെ മക്കൾ നിങ്ങളോട് ചോദിക്കുമ്പോൾ:27ഈജിപ്റ്റുകാരെ നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിവാക്കി നമ്മെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്ന് നിങ്ങൾ പറയണം.” അപ്പോൾ ജനം കുമ്പിട്ട് നമസ്കരിച്ചു.28യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.

29അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും ഈജിപ്റ്റിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.30ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലഈജിപ്റ്റുകാരും രാത്രിയിൽ എഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
31അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു:“ നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ.32നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയിക്കൊള്ളുവിൻ; എന്നെയും അനുഗ്രഹിക്കുവിൻ” എന്ന് പറഞ്ഞു.33ഈജിപ്റ്റുകാർ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്ന് അയച്ചു:“ ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു” എന്ന് അവർ പറഞ്ഞു.
34അതുകൊണ്ട് ജനം കുഴച്ച മാവ് പുളിക്കുന്നതിന് മുമ്പ് തൊട്ടികളോടുകൂടി തുണിയിൽകെട്ടി ചുമലിൽ എടുത്ത് കൊണ്ടുപോയി.35യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ച് ഈജിപ്റ്റുകാരോട് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.36യഹോവ ഈജിപ്റ്റുകാർക്ക് ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്ക് കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ള ചെയ്തു.

37എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറ് ലക്ഷം (6,00,000) പുരുഷന്മാർ കാൽനടയായി റമസേസിൽനിന്ന് സുക്കോത്തിലേക്ക് യാത്ര പുറപ്പെട്ടു.38യിസ്രായേല്യരല്ലാത്ത ഒരു വലിയ കൂട്ടം ജനങ്ങളും ആടുകളും കന്നുകാലികളും അനവധി മൃഗങ്ങമായി അവരോട് കൂടെ പോന്നു.39ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ ഈജിപ്റ്റിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളഞ്ഞതിനാൽ അത് പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.40യിസ്രായേൽമക്കൾ ഈജിപ്റ്റിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പത് (430) വർഷമായിരുന്നു.
41നാനൂറ്റി മുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു.42യഹോവ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഇത് യഹോവയ്ക്ക് പ്രത്യേകമായി ആചരിക്കേണ്ട രാത്രി ആകുന്നു; ഇതു തന്നെ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവയ്ക്ക് പ്രത്യേകം ആചരിക്കേണ്ട രാത്രി.

43യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: “പെസഹയുടെ ചട്ടം ഇത് ആകുന്നു: അന്യജാതിക്കാരനായ ഒരുവനും അത് തിന്നരുത്.44എന്നാൽ ദ്രവ്യം കൊടുത്ത് വാങ്ങിയ ദാസന്മാരെല്ലാം പരിച്ഛേദന ഏറ്റശേഷം അത് തിന്നാം.
45പരദേശിയും കൂലിക്കാരനും അത് തിന്നരുത്.46അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.
47യിസ്രായേൽസഭ മുഴുവനും അത് ആചരിക്കണം.48ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ വസിച്ച് യഹോവയ്ക്ക് പെസഹ ആചരിക്കണമെങ്കിൽ, അവനുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദന ഏല്ക്കണം. അതിന്റെ ശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുവനും അത് തിന്നരുത്.
49സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം.50യിസ്രായേൽമക്കൾ എല്ലാവരും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.51അന്നു തന്നെ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.


1 12:5 ഊനമില്ലാത്തത് = കളങ്കമില്ലാത്തതും യാതൊരു അടയാളമോ പുള്ളിയോ ഇല്ലാത്തതും

13

1യഹോവ പിന്നെയും മോശെയോട് :2“യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു”എന്ന് കല്പിച്ചു;

3അപ്പോൾ മോശെ ജനത്തോട് പറഞ്ഞത് :“ നിങ്ങൾ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്.4ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ട് പോന്നു.5എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്ക് തരുമെന്ന് നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്ക് നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കണം.
6ഏഴ് ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കണം.7ഏഴ് ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ ദേശത്തെങ്ങും പുളിച്ചമാവും കാണരുത്.
8ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്ന് നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിയ്ക്കണം.9യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്ക് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചത്.10അതുകൊണ്ട് നീ വർഷംതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ നിയമം ആചരിക്കണം.

11യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്ത് കൊണ്ടുചെന്ന് അത് നിനക്ക് തരുമ്പോൾ12കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവയ്ക്കായി വേർതിരിയക്കണം;അതിലെ ആൺകുട്ടികൾ എല്ലാം യഹോവയ്ക്കുള്ളതാകുന്നു.13എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് 1 വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളണം.
14എന്നാൽ ഇതെന്തെന്ന് നാളെ നിന്റെ മകൻ നിന്നോട് ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ ഈജിപ്റ്റിൽനിന്ന് ഞങ്ങളെ പുറപ്പെടുവിച്ചു;15ഫറവോന്റെ ഹൃദയം കഠിനപ്പെട്ട് ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ ഈജിപ്റ്റിൽനിന്ന് മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ട് കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.16ഇത് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു എന്ന് നീ അവനോട് പറയണം.”

17ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്ത് കൂടിയുള്ള വഴി എളുപ്പമായിരുന്നു.എങ്കിലും ജനം യുദ്ധം കാണുമ്പോൾ അനുതപിച്ച് ഈജിപ്റ്റിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് വിചാരിച്ച് ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;18ചെങ്കടലിനരികെയുള്ള മരുഭൂമിയിൽകൂടെ ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
19മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു.“ ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകണം” എന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.20അവർ സുക്കോത്തിൽനിന്ന് യാത്രപുറപ്പെട്ട് മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.21അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവിധത്തിൽ വഴികാണിക്കേണ്ടതിന് പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കേണ്ടതിന് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.22പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്ന് മാറിയതുമില്ല.


1 13:13 വീണ്ടുകൊള്ളുക = തക്കതായ മൂല്യം നൽകി നഷ്ടമായതിനെ തിരിച്ചെടുക്കുക

14

1യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ:2“നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽമക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം.3എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.

4ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.”5അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ് ?”എന്ന് അവർ പറഞ്ഞു.
6പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി.7വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി.8യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.9ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു.
10ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു.11അവർ മോശെയോട്:“ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്?12ഈജിപ്റ്റുകാർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു.
13അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല.14യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.

15അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു:“ നീ എന്നോട് നിലവിളിക്കുന്നത് എന്തിന് ? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറയുക.16വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.17എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽമക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.18ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.”
19അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു.20രാത്രി മുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്ത വിധം അത് അവരുടെ മദ്ധ്യേ വന്നു;ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
21മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്ന് രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.22യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
23ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു.24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.25അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ :“ നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.

26അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന് കടലിന്മേൽ കൈനീട്ടുക” എന്ന് കല്പിച്ചു.27മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.28വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻ പോലും ശേഷിച്ചില്ല.
29യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.30ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു.31യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

15

1മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ:

“ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
2എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ;
അവൻ എനിക്ക് രക്ഷയായിത്തീർന്നു.
അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും;
അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
3യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം.
4ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു;
അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
5സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
6യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു;
യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
7നീ എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു;
നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ 1 താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി;
പ്രവാഹങ്ങൾ ചിറപോലെ നിന്നു;
ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും;
എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും;
ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
10നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി;
അവർ 2 ഈയംപോലെ പെരുവെള്ളത്തിൽ താണു.
11യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ?
വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ,
അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
12നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
13നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി;
നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14ജാതികൾ കേട്ട് നടുങ്ങുന്നു.
ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
15എദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു;
മോവാബ്യവീരന്മാർ ഭയന്നുവിറച്ചു;
കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
16ഭയവും ഭീതിയും അവരുടെമേൽ വീണു,
നിൻ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി;
അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു,
നീ സമ്പാദിച്ച ജനം കടന്നു പോയി.
17നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്,
യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു,
കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
18യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”

19എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.20അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്:
“യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”

22അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.23മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന് മാറാ എന്ന് പേരിട്ടു.
24അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.25അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:26“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
27പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.


1 15:7 താളാടി = വയ്ക്കോൽ,കൊയ്ത്തുകഴിഞ്ഞ് അവശേഷിക്കുന്ന ചെടി
2 15:10 ഈയം = വെള്ളത്തിനടിയിൽ താഴുന്ന വസ്തുക്കൾ ഉണ്ടാക്കുവാനുപയോഗിക്കുന്ന ഒരു ലോഹം

16

1അവർ ഏലീമിൽനിന് യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.2ആ മരുഭൂമിയിൽവച്ച് യിസ്രായേൽമക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു.3യിസ്രായേൽമക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്റ്റിൽ വച്ച് യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു” എന്ന് പറഞ്ഞു.

4അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്ന് ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് ശേഖരിക്കട്ടെ.5എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടി കാണും” എന്ന് അരുളിച്ചെയ്തു.
6മോശെയും അഹരോനും യിസ്രായേൽമക്കളോട് : “നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്ന് ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും.7പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്? ”എന്ന് പറഞ്ഞു.8മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ ”എന്ന് പറഞ്ഞു.
9അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്ന് യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറയുക” എന്ന് പറഞ്ഞു.10അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു.11യഹോവ മോശെയോട് : “യിസ്രായേൽമക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.12നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയും എന്ന് പറയുക” എന്ന് കല്പിച്ചു.
13വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്റെ ചുറ്റും മഞ്ഞ് വീണുകിടന്നു.14വീണുകിടന്ന മഞ്ഞ് മാറിയ ശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽ പോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു.15യിസ്രായേൽമക്കൾ അത് കണ്ടപ്പോൾ എന്താണ് എന്ന് അറിയാഞ്ഞതുകൊണ്ട് “ഇതെന്ത് ” എന്ന് തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
16ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം ശേഖരിക്കുവിൻ; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് 1 ഇടങ്ങഴിവീതം എടുത്തുകൊള്ളണം എന്ന് യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.17യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി.182 ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
19“പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്ന് മോശെ പറഞ്ഞു.20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു.21അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും.
22എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു.23അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.”
24മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച് വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല.25അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല.
26ആറ് ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.”27എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല.
28അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്രനാൾ മനസ്സില്ലാതെയിരിക്കും?29നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ട് ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്ന് കല്പിച്ചു.30അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
31യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്ന് പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു.32പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു : ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്ന് പറഞ്ഞു.
33അഹരോനോട് മോശെ:“ ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്ന് പറഞ്ഞു.34യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു.35താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.36ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്ന് ആകുന്നു.


1 16:16 ഇടങ്ങഴി = ഒരു ലിറ്ററിനേക്കാൾ അല്പം കൂടുതൽ
2 16:18 ഇടങ്ങഴി = അളവുപാത്രം

17

1അതിനുശേഷം യിസ്രായേൽമക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.2അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരുക” എന്ന് കലഹിച്ചു പറഞ്ഞതിന് മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്ന് പറഞ്ഞു.3ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് എന്തിന്?” എന്ന് പറഞ്ഞു.

4മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്ന് പറഞ്ഞു.5യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്റെ മുമ്പാകെ കടന്നുപോകുക.6ഞാൻ ഹോരേബിൽ നിന്റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്ന് കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.7യിസ്രായേൽമക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ ”എന്ന് അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.

8രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു.9അപ്പോൾ മോശെ യോശുവയോട്: “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്ന് അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ടു നില്ക്കും” എന്ന് പറഞ്ഞു.10മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി.
11മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.12എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു.13യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാൾ കൊണ്ട് തോല്പിച്ചു.
14യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്ന് കല്പിച്ചു.15പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്ന് പേരിട്ടു.16എന്തെന്നാൽ “യഹോവയ്ക്ക് അമാലേക്കിനോട് തലമുറതലമുറയായി യുദ്ധം ഉണ്ട് എന്ന് യഹോവ ആണയിട്ടിട്ടുണ്ട്” എന്ന് മോശെ പറഞ്ഞു.

18

1ദൈവം മോശെയ്ക്കും തന്റെ ജനമായ യിസ്രായേലിനും വേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു.2അപ്പോൾ മോശെയുടെ അമ്മായിയപ്പനായ യിത്രോ, മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ട് പുത്രന്മാരെയും കൂട്ടിക്കൊണ്ട് പുറപ്പെട്ടു.3ഞാൻ അന്യദേശത്ത് പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരു മകന് ഗേർഷോം എന്ന് പേരിട്ടു.4എന്റെ പിതാവിന്റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ എന്ന് പേരിട്ടു.

5എന്നാൽ മോശെയുടെ അമ്മായിയപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടി, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ, ദൈവത്തിന്റെ പർവ്വതത്തിൽ, അവന്റെ അടുക്കൽ വന്നു.6നിന്റെ അമ്മായിയപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോട് പറയിച്ചു.
7മോശെ തന്റെ അമ്മായിയപ്പനെ എതിരേല്പാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്ത് കൂടാരത്തിൽ വന്നു.8മോശെ തന്റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിന് വേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്തതും വഴിയിൽ അവർക്കു നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു.
9യഹോവ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു.10യിത്രോ പറഞ്ഞത്:“ നിങ്ങളെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ച് അവരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.11യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു.കാരണം ഈജിപ്റ്റുകാർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്റെ ജനത്തെ വിടുവിച്ചു..
12മോശെയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഹോമയാഗവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്ന് മോശെയുടെ അമ്മായിയപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
13പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.14അവൻ ജനത്തിനു വേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നില്ക്കുകയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു.
15മോശെ തന്റെ അമ്മായിയപ്പനോട് :“ ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്റെ അടുക്കൽ വരുന്നു.16അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്ന് പറഞ്ഞു.
17അതിന് മോശെയുടെ അമ്മായിയപ്പൻ അവനോടു പറഞ്ഞത്:18“നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടിയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്ക് കഴിയുന്നതല്ല.19ആകയാൽ എന്റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.20അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക.
21അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക.22അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്ക് ഭാരം കുറയും.23നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്ക് നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം.”
24മോശെ തന്റെ അമ്മായിയപ്പന്റെ വാക്ക് കേട്ട്, അവൻ പറഞ്ഞതുപോലെ എല്ലാം ചെയ്തു.25മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും നൂറുപേർക്ക് അധിപതിമാരായും അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും ജനത്തിന് തലവന്മാരാക്കി.26അവർ എല്ലാസമയത്തും ജനത്തിന് ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം അവർ തന്നെ തീർക്കും.27അതിന്റെ ശേഷം മോശെ തന്റെ അമ്മായിയപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

19

1യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.2അവർ രെഫീദീമിൽനിന്ന് യാത്ര തിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി.

3മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽമക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്:4“ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.5അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.6നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.”
7മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.8“യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു.9യഹോവ മോശെയോട്:“ ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു.
10യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക;11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വതത്തിൽ ഇറങ്ങും.
12ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.13ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ. ”
14മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.15അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു.
16മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി.17ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു.18യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
19കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.20യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു.21യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.22യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ.”
23മോശെ യഹോവയോട്: “ജനത്തിന് സീനായിപർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.24യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്.25അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

20

1ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:2“അടിമവീടായ ഈജിപ്റ്റിൽ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.3ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു.

4ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.5അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ നിലനിൽക്കുകയും6എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു.

7നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു1 ; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കും.

8ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക.9ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.10ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.11ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

12നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
13കൊല ചെയ്യരുത്.
14വ്യഭിചാരം ചെയ്യരുത്.
15മോഷ്ടിക്കരുത്.
16കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.

17കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”

18ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു.19അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ ”എന്നു പറഞ്ഞു.20മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് ”എന്ന് പറഞ്ഞു.21അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു.

22അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ.23എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
24എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്ന് നിന്നെ അനുഗ്രഹിക്കും.25കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും.26എന്റെ യാഗപീഠത്തിൽ നിന്റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്റെ പടികളിലൂടെ കയറരുത്.


1 20:7 വൃഥാ എടുക്കരുതു = വെറുതെ ഉപയോഗിക്കരുത്

21

1നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്:

2ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.3ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന് ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.4അവന്റെ യജമാനൻ അവന് ഭാര്യയെ കൊടുക്കുകയും അവൾ അവന് പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകണം.
5എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകുകയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞാൽ6യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ട് ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തി സൂചികൊണ്ട് അവന്റെ 1 കാത് കുത്തി തുളയ്ക്കണം; പിന്നെ അവൻ എന്നേക്കും അവന് ദാസനായിരിക്കണം.

7ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെ പോലെ സ്വതന്ത്രയായി പോകരുത്.8അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവന് അധികാരമില്ല.
9അവൻ അവളെ തന്റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്ന പോലെ അവളോടു പെരുമാറണം.10അവൻ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.11ഈ മൂന്ന് കാര്യവും അവൻ അവൾക്ക് ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയയ്ക്കണം.

12ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.13അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും.14എന്നാൽ ഒരാൾ മുൻകൂട്ടി തീരുമനിച്ചു കൂട്ടുകാരനെ ചതിച്ചു കൊന്നെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിൽ നിന്നും പിടിച്ച് കൊണ്ടുപോകണം.

15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.

16ഒരുവൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കുകയോ അവന്റെ കൈവശം അവനെ കണ്ടു പിടിക്കുകയോ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.

17തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.

18മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും19പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യണം.

20ഒരുവൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അടിച്ചവൻ നിശ്ചയമായി ശിക്ഷ അനുഭവിക്കണം.21എങ്കിലും ദാസൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; ദാസൻ അവന്റെ മുതലല്ലോ.

22മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കണം.23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം.24കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ;25പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്.

26ഒരുവൻ അടിച്ച് തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് കളഞ്ഞാൽ അവൻ കണ്ണിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.27അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു തകർത്താൽ അവൻ പല്ലിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.

28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.29എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കണം.30മോചനദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കണം.
31അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ നിയമപ്രകാരം അവനോടു ചെയ്യണം.32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കെൽ വെള്ളി കൊടുക്കണം; കാളയെ കൊന്നുകളയുകയും വേണം.

33ഒരുവൻ ഒരു കുഴി തുറന്നുവെയ്ക്കുകയോ കുഴി കുഴിച്ചശേഷം അതു മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,34കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.

35ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അതു ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം.36അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കണം.


1 21:6 കാത് = ചെവി

22

1ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അറുക്കുകയോ വില്ക്കുകയോ ചെയ്താൽ അവൻ ഒരു കാളയ്ക്കു് അഞ്ച് കാളകളെയും, ഒരു ആടിന് നാല് ആടുകളെയും പകരം കൊടുക്കണം.2രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.3എന്നാൽ പിടിക്കപ്പെടുന്നത് പകൽനേരമാകുന്നു എങ്കിൽ അവൻ കുറ്റക്കാരനാണ്. കള്ളൻ ശരിയായ പ്രതിവിധി ചെയ്യണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കണം.4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കണം.

5ഒരാൾ ഒരു വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് തീറ്റിക്കുകയോ അത് മറ്റൊരാളുടെ വയലിൽ മേയുകയോ ചെയ്താൽ അവൻ തന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ ഉള്ളതിൽ നിന്നും ഉത്തമമായത് പകരം കൊടുക്കണം.

6തീ വീണ് കാട് കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കണം.

7ഒരാൾ കൂട്ടുകാരന്റെ അടുക്കൽ പണമോ വല്ല സാധനമോ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്ന് കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ കള്ളൻ ഇരട്ടി പകരം കൊടുക്കണം.8കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തു അപഹരിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകണം.9കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ എന്തിനെയെങ്കിലും സംബന്ധിച്ച് “ഇത് എനിക്കുള്ളത്” എന്ന് ഒരാൾ പറഞ്ഞ് കുറ്റം ചുമത്തിയാൽ രണ്ട് പേരുടെയും കാര്യം ദൈവസന്നിധിയിൽ വരണം; കുറ്റക്കാരനെന്ന് ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കണം.

10ഒരാൾ അയൽക്കാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഏതെങ്കിലും ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ, അത് ചത്തുപോകുകയോ അതിന് വല്ല കേട് സംഭവിക്കുകയോ ആരും കാണാതെ കളവുപോകുകയോ ചെയ്താൽ11ഉടമസ്ഥന്റെ വസ്തു താൻ അപഹരിച്ചിട്ടില്ല എന്ന് യഹോവയെക്കൊണ്ടുള്ള സത്യം രണ്ട് പേർക്കും സമ്മതം ആയിരിക്കണം; ഉടമസ്ഥൻ അത് സമ്മതിക്കണം; മറ്റവൻ പകരം കൊടുക്കണ്ട.12എന്നാൽ അത് അവന്റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്റെ ഉടമസ്ഥന് പകരം കൊടുക്കണം.13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന് തെളിവ് കൊണ്ടുവരണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ട.

14ഒരാൾ കൂട്ടുകാരനോട് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ വല്ല കേട് സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ അവൻ പകരം കൊടുക്കണം.15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കണ്ട; അത് കൂലിക്ക് വാങ്ങിയതെങ്കിൽ അതിന് കൂലിയുണ്ടല്ലോ.

16വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കണം.17അവളെ അവന് കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കണം.

181 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്.

19മൃഗത്തോടുകൂടി ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കണം.

20യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം.21പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ ഈജിപ്റ്റിൽ പരദേശികൾ ആയിരുന്നുവല്ലോ.
22വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്.23അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;24എന്റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും

25എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്.26നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കണം.27അതുമാത്രമാണല്ലോ അവന്റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.

28നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്.
29നിന്റെ വിളവും 2 ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരണം.30നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ; അത് ഏഴ് ദിവസം തള്ളയോട് കൂടി ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്ക് തരണം.31നിങ്ങൾ എനിക്ക് വിശുദ്ധന്മാരായിരിക്കണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയണം.


1 22:18 ക്ഷുദ്രക്കാരത്തി = ദുർമന്ത്രവാദം ചെയ്യുന്നവൾ
2 22:29 ദ്രാവകവർഗ്ഗം =ചക്കുകളിൽ നിന്ന് ലഭിക്കുന്ന വീഞ്ഞോ എണ്ണയോ

23

1നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്.2ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.3ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്.

4നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ എത്തിക്കണം.5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിയ്ക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കണം.

6ദരിദ്രന്റെ വ്യവഹാരത്തിൽ അവന് നീതി നിഷേധിക്കരുത്.7തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ.8കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് നീ കൈക്കൂലി വാങ്ങരുത്.9പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ ഈജിപ്റ്റിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10ആറ് വർഷം നിന്റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക.11ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അതിൽ നിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക.
12ആറ് ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കണം.13ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്റെ വായിൽനിന്ന് കേൾക്കുകയും അരുത്.

14വർഷത്തിൽ മൂന്ന് പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കണം.15പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട് പോന്നത്. എന്നാൽ വെരും കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.
16വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽ നിന്ന് നിന്റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കണം.17വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരണം.

18യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്.19നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ ഏറ്റവും നല്ലഫലങ്ങൾ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

20ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.21നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കണം; അവനെ പ്രകോപിപ്പിക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല; .22എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
23എന്റെ ദൂതൻ നിനക്ക് മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.24അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയണം.25നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും.
26ഗർഭം അലസുന്നവളും 1 മച്ചിയും നിന്റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്ക് ഞാൻ ദീർഘായുസ്സ് തരും .27എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജാതികളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും.28നിന്റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്ക് മുമ്പായി കടന്നലിനെ അയയ്ക്കും.29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്ക് ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയുകയില്ല.
30നീ സന്താനസമ്പന്നരായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയും.31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിയ്ക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയണം.32അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്.33നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്ക് കെണിയായി തീരും.


1 23:26 മച്ചി = പ്രസവിക്കാൻ കഴിയാത്ത സ്ത്രീ

24

1യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ.2മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു.

3അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു.4മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു.
5പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.6മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
7അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു.8അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു.
9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു.10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.11യിസ്രായേൽമക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

12പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു.13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.
14അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു.15അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
16യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്ന് മോശെയെ വിളിച്ചു.17യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്ക് തോന്നി.18മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.

25

1യഹോവ മോശെയോട് കല്പിച്ചത് എന്തെന്നാൽ:2എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽമക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങണം.

3അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ,4ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,5ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം;6വിളക്കിന് എണ്ണ, അഭിഷേക തൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,7ഏഫോദിനും 1 മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ.
8ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം.9തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കണം.

10ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.11അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം; അകത്തും പുറത്തും പൊതിയണം; അതിന്റെ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം.
12അതിനു നാല് പൊൻവളയങ്ങൾ വാർപ്പിച്ച് നാല് കാലിലും ഇപ്പുറത്ത് രണ്ട് വളയങ്ങളും അപ്പുറത്ത് രണ്ട് വളയങ്ങളുമായി തറയ്ക്കണം.13ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം.14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന് പെട്ടകത്തിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ അവ കടത്തണം.
15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കണം; അവയെ അതിൽ നിന്ന് ഊരരുത്.16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കണം.17തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.18പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കണം; കൃപാസനത്തിന്റെ രണ്ട് അറ്റത്തും അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവയെ ഉണ്ടാക്കണം.
19ഒരു കെരൂബിനെ ഒരറ്റത്തും രണ്ടാമട്ത്തെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കണം. കെരൂബുകൾ കൃപാസനത്തിന്റെ ഭാഗമായി തോന്നേണ്ടതിന് അതിന്റെ രണ്ട് അറ്റവുമായി ബന്ധിപ്പിച്ചിരിക്കണം.20കെരൂബുകൾ മുക്ളിലേക്കു ചിറകുവിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ഇരിക്കണം.21കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്ത് വയ്ക്കണം.
22അവിടെ ഞാൻ കൃപാസനത്തിന് മുകളിൽനിന്ന്, സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന, രണ്ട് കെരൂബുകളുടെ നടുവിൽ, നിനക്ക് പ്രത്യക്ഷനാകും. യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോട് കല്പിക്കുവാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.

23ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കണം. അതിന്റെ നീളം രണ്ട് മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കണം.24അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
25ചുറ്റും അതിന് നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.26അതിന് നാല് പൊൻവളയങ്ങൾ ഉണ്ടാക്കണം; വളയം നാല് കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കണം.27മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം.
28തണ്ടുകൾ ഖദരിമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം; അവകൊണ്ട് മേശ ചുമക്കണം.29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കണം.30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കണം.

31തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കണം. നിലവിളക്ക് അടിച്ചുപരത്തിയ തങ്കം കൊണ്ടായിരിക്കണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്ന് തന്നെ ആയിരിക്കണം.32നിലവിളക്കിന്റെ മൂന്ന് ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്ന് ശാഖ മറ്റെ വശത്ത് നിന്നും ഇങ്ങനെ ആറ് ശാഖ അതിന്റെ വശങ്ങളിൽനിന്ന് പുറപ്പെടണം.
33ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം; നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം.34വിളക്കുതണ്ടിലോ, മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം.
35അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്ന് പുറപ്പെടുന്ന ആറ് ശാഖകൾക്കും വേണം.36അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരിക്കണം; മുഴുവനും അടിച്ചുപരത്തിയ തങ്കം കൊണ്ട് ഒറ്റ പണി ആയിരിക്കണം.
37അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി നേരെ മുമ്പോട്ട് പ്രകാശിക്കുവാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തണം.38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കണം.39അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്ത് തങ്കം കൊണ്ട് ഉണ്ടാക്കണം.40പർവ്വതത്തിൽവച്ച് കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളണം.


1 25:7 മാർപതക്കം =നെഞ്ചിൽ ധരിക്കുന്ന വസ്ത്രം

26

1പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്ത് 1 മൂടുശീലകൊണ്ട് തിരുനിവാസം നിർമ്മിക്കണം. നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉണ്ടായിരിക്കണം.2ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരേ അളവ് ആയിരിക്കണം.3അഞ്ച് മൂടുശീല ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം; മറ്റെ അഞ്ച് മൂടുശീലയും ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം.

4ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കണം.5ഒരു മൂടുശീലയിൽ അമ്പത് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണി ഉണ്ടാക്കണം; കണ്ണി നേർക്കുനേരെ ആയിരിക്കണം.6പൊന്നുകൊണ്ട് അമ്പത് കൊളുത്തും ഉണ്ടാക്കണം; തിരുനിവാസം ഒന്നായിരിക്കുവാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് യോജിപ്പിക്കണം.
7തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ട് മൂടുശീല ഉണ്ടാക്കണം; പതിനൊന്ന് മൂടുശീല വേണം.8ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും വേണം. ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരേ അളവ് ആയിരിക്കണം.9അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്ത് മടക്കി ഇടണം.
10യോജിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും ഉണ്ടാക്കണം.11താമ്രംകൊണ്ട് അമ്പത് കൊളുത്ത് ഉണ്ടാക്കി കൊളുത്ത് കണ്ണിയിൽ ഇട്ട് കൂടാരം ഒന്നായിരിക്കത്തക്കവണ്ണം യോജിപ്പിക്കണം.
12മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്ത് തൂക്കിയിടണം.13മൂടുവിരിയുടെ മൂടുശീല നീളത്തിൽ അവശേഷിക്കുന്നത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടത്തക്കവണ്ണം അതിന്റെ രണ്ടു വശങ്ങളിലും തൂങ്ങിക്കിടക്കണം.14ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.

15തിരുനിവാസത്തിന് ഖദിരമരംകൊണ്ട് നിവർന്ന് നില്ക്കുന്ന പലകകളും ഉണ്ടാക്കണം.16ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.17ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു 2 കുടുമ ഉണ്ടായിരിക്കണം, തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കണം.18തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കണം; തെക്ക് വശത്തേക്ക് ഇരുപത് പലക.
19ഇരുപത് പലകയ്ക്കും താഴെ വെള്ളികൊണ്ട് നാല്പത് 3 ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് കുടുമയ്ക്ക് രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് കുടുമയ്ക്ക് രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകയുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവട് ഉണ്ടാക്കണം.20തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപത് പലകയും ഒരു പലകയുടെ താഴെ രണ്ട് ചുവട്,21മറ്റൊരു പലകയുടെ താഴെ രണ്ട് ചുവട്, ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടും ഉണ്ടാക്കണം.
22തിരുനിവാസത്തിന്റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറ് പലക ഉണ്ടാക്കണം.23തിരുനിവാസത്തിന്റെ രണ്ട് വശത്തുമുള്ള മൂലയ്ക്ക് ഈരണ്ട് പലക ഉണ്ടാക്കണം.24ഇവ താഴെ ഇരട്ടിയായിരിക്കണം; മേലറ്റത്ത് ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കണം; രണ്ടിലും അങ്ങനെ തന്നെ വേണം; അവ രണ്ട് മൂലയ്ക്കും ഇരിക്കണം.25ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് ചുവട് മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവട് ഇങ്ങനെ പതിനാറ് വെള്ളിച്ചുവടും വേണം.
26ഖദിരമരംകൊണ്ടു 4 അന്താഴങ്ങൾ ഉണ്ടാക്കണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകയ്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകയ്ക് അഞ്ച് അന്താഴം.28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കണം.
29പലക പൊന്നുകൊണ്ട് പൊതിയുകയും അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ട് പൊതിയണം.30അങ്ങനെ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിർമ്മിക്കണം.

31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കണം.32പൊന്ന് പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാല് ചുവടിന്മേൽ നില്ക്കുന്നതുമായ നാല് ഖദിരസ്തംഭങ്ങളിന്മേൽ അത് തൂക്കിയിടണം.33കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്ന് വയ്ക്കണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
34അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വയ്ക്കണം.35തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് നിലവിളക്കും വയ്ക്കണം; മേശ വടക്കുഭാഗത്ത് വയ്ക്കണം.
36നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന് ഉണ്ടാക്കണം.37മറശ്ശീലയ്ക്ക് ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കണം; അവയ്ക്ക് താമ്രംകൊണ്ട് അഞ്ച് ചുവടും വാർപ്പിക്കണം.


1 26:1 മൂടുശീല = രണ്ട് ഭാഗങ്ങളെയും വേർതിരിക്കുന്ന മറ
2 26:17 കുടുമ = ഒരു പലക മറ്റൊന്നിലേക്ക് ചേർക്കുന്നതിനായി പലകയുടെ അഗ്രത്തിലുള്ള മുഴച്ചിരിക്കുന്ന ഭാഗം
3 26:19 ചുവട് = കുടുമ ഉറപ്പിക്കുന്നതിനുള്ള തുള
4 26:26 അന്താഴം = കുറുകെയുള്ള അഴി, സാക്ഷ

27

1അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കണം; യാഗപീഠം സമചതുരവും മൂന്ന് മുഴം ഉയരവും ഉള്ളതായിരിക്കണം.2അതിന്റെ നാല് കോണിലും കൊമ്പുണ്ടാക്കണം; കൊമ്പ് അതിൽനിന്ന് തന്നേ ആയിരിക്കണം; അത് താമ്രംകൊണ്ട് പൊതിയണം.

3അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കണം.4അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു 1 ജാലവും ഉണ്ടാക്കണം; ജാലത്തിന്മേൽ നാല് കോണിലും നാല് താമ്രവളയം ഉണ്ടാക്കണം.
5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കണം.6യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയണം.
7തണ്ടുകൾ വളയങ്ങളിൽ ഇടണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ട് ഭാഗത്തും ഉണ്ടായിരിക്കണം.8പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കണം.

9തിരുനിവാസത്തിന് പ്രാകാരവും ഉണ്ടാക്കണം; തെക്കെ ഭാഗത്തേക്ക് പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം.10അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.
11അങ്ങനെ തന്നെ വടക്കെ ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.12പടിഞ്ഞാറെ ഭാഗത്തേക്ക് പ്രാകാരത്തിന്റെ വീതിക്ക് അമ്പത് മുഴം നീളത്തിൽ മറശ്ശീലയും അതിന് പത്ത് തൂണും അവയ്ക്ക് പത്ത് ചുവടും വേണം.13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പത് മുഴം ആയിരിക്കണം.
14ഒരു ഭാഗത്തേക്ക് പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.15മറ്റെ ഭാഗത്തേക്കും പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.16എന്നാൽ പ്രാകാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണിയായി ഇരുപത് മുഴം നീളമുള്ള ഒരു മറയും അതിന് നാല് തൂണും അവയ്ക്ക് നാല് ചുവടും വേണം.
17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ട് മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കണം.18പ്രാകാരത്തിന് നാനൂറ് മുഴം നീളവും എല്ലാടവും അമ്പത് മുഴം വീതിയും അഞ്ച് മുഴം ഉയരവും ഉണ്ടായിരിക്കണം; അത് പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കണം.19തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ട് ആയിരിക്കണം.

20വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ വിളക്കിന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോട് കല്പിക്കുക.21സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അത് വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വയ്ക്കണം; ഇത് യിസ്രായേൽമക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.


1 27:4 ജാലം = ഒരു കൂട്

28

1നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ.2നിന്റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കണം.3അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവന് വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയണം.

4അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം.5അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കണം.

6പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കണം.7അതിന്റെ രണ്ട് അറ്റത്തോട് ചേർന്നതായി രണ്ട് തോൾപ്പട്ട ഉണ്ടായിരിക്കണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.8അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം.9അത് കൂടാതെ രണ്ട് ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേര് കൊത്തണം.
10ആറ് പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറ് പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കണം.11രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ട് കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കണം;12കല്ല് രണ്ടും ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽമക്കളുടെ ഓർമ്മയ്ക്കായി വയ്ക്കണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്റെ രണ്ട് ചുമലിന്മേലും വഹിക്കണം.
13പൊന്ന് കൊണ്ട് തടങ്ങൾ ഉണ്ടാക്കണം.14തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമിച്ച് അവ തടങ്ങളിൽ ചേർക്കണം.
15ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കണം; അത് ഏഫോദിന്റെ പണി പോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട് ഉണ്ടാക്കണം.16അത് സമചതുരവും രണ്ട് മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കണം.
17അതിൽ നാല് നിര കല്ല് പതിക്കണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.18രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.19മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.20നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കണം.
21ഇവ ക്രമമായി യിസ്രായേൽമക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുക്ൾ ആയിരിക്കണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കണം.22പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിക്കണം.23പതക്കത്തിന് പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ രണ്ട് അറ്റത്തും വയ്ക്കണം.24പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം.
25പിരിച്ചെടുത്ത രണ്ട് ചങ്ങലകളുടെയും മറ്റേ അറ്റം രണ്ടും രണ്ട് തടത്തിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വയ്ക്കണം.26പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന് നേരെ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കണം.
27പൊന്നുകൊണ്ട് വേറെ രണ്ട് വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മേലായി വയ്ക്കണം.28പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വളയങ്ങളാൽ ഏഫോദിന്റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടണം.
29അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.30ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വയ്ക്കണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.

31ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കണം.32അതിന്റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിന്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കണം.
33നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് അതിന്റെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ പൊന്നുകൊണ്ട് മണികളും ഉണ്ടാക്കണം.34അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം, ഇങ്ങനെ വേണം.35അഹരോൻ ശുശ്രൂഷ ചെയ്യുമ്പോൾ അത് ധരിക്കണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്ത് വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കണം.

36തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തണം.37അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിന്റെ മുൻഭാഗത്ത് ഇരിക്കണം.38യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കണം; യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കണം.
39പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കണം.
40അഹരോന്റെ പുത്രന്മാർക്ക് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കണം.41അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കണം; അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും 1 കരപൂരണവും ചെയ്ത് ശുദ്ധീകരിക്കണം.
42അവരുടെ നഗ്നത മറയ്ക്കുവാൻ അവർക്ക് ചണനൂൽകൊണ്ട് കാൽചട്ടയും ഉണ്ടാക്കണം; അത് അര തുടങ്ങി തുടവരെ എത്തണം.43അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം വഹിച്ച് മരിക്കാതിരിക്കേണ്ടതിന് അവർ അത് ധരിക്കണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.


1 28:41 കരപൂരണം = പ്രതിഷ്ഠിക്കുക

29

1അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഇപ്രകാരം ചെയ്യണം : ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും2പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കണം; ഗോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കണം.

3അവ ഒരു കുട്ടയിൽ വച്ച് കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കൊണ്ടുവരണം.4അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ട് കഴുകണം.
5പിന്നെ വസ്ത്രം എടുത്ത് അഹരോനെ മേലങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്റെ അരയ്ക്ക് ഏഫോദിന്റെ നടുക്കെട്ട് കെട്ടണം.6അവന്റെ തലയിൽ തലപ്പാവ് വച്ച് വിശുദ്ധപട്ടം അതിന്മേൽ വയ്ക്കണം.7പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യണം.
8അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കണം.9അഹരോന്റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട് കെട്ടി അവർക്ക് തലപ്പാവ് വയ്ക്കണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കണം. പിന്നെ നീ അഹരോനും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യണം.
10നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവയ്ക്കണം.11പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കണം.
12കാളയുടെ രക്തം കുറെ നിന്റെ വിരൽകൊണ്ട് യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.13കുടൽ പൊതിഞ്ഞിരിക്കുന്ന 1 മേദസ്സ് ഒക്കെയും കരളിന്മേൽ ഉള്ള 2 വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും യാഗപീഠത്തിന്മേൽ വച്ച് ദഹിപ്പിക്കണം.14കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിൽ ഇട്ട് ചുട്ടുകളയണം.
15ഇത് പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവയ്ക്കണം.16ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.17ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ കുടലും കാലും കഴുകി കഷണങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വയ്ക്കണം.18ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ച് ദഹിപ്പിക്കണം. ഇത് യഹോവയ്ക്ക് ഹോമയാഗം, യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നേ.
19പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വയ്ക്കണം.20ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിലും അവന്റെ പുത്രന്മാരുടെ വലത്തെ കാതിലും അവരുടെ വലത്തെ കയ്യുടെ പെരുവിരലിലും വലത്തെ കാലിന്റെ പെരുവിരലിലും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
21പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറച്ചെടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
22അത് കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകയാൽ നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും23വലത്തെ 3 കൈക്കുറകും യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കണം.
24അത് എല്ലാം അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വച്ച് യഹോവയുടെ സന്നിധിയിൽ 4 നീരാജനാർപ്പണമായി നീരാജനം ചെയ്യണം.25പിന്നെ അവരുടെ കയ്യിൽ നിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന് മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇത് യഹോവയ്ക്ക് ദഹനയാഗം.
26പിന്നെ അഹരോന്റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അത് നിന്റെ ഓഹരിയായിരിക്കും.27അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും 5 ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കണം.28അത് ഉദർച്ചാർപ്പണമാകയാൽ യിസ്രായേൽമക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കണം; അത് യിസ്രായേൽമക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദർച്ചാർപ്പണമായി, യഹോവയ്ക്കുള്ള ഉദർച്ചാർപ്പണം തന്നെ ആയിരിക്കണം.
29അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാർക്കുള്ളതാകണം; അത് ധരിച്ച് അവർ അഭിഷേകവും കരപൂരണവും പ്രാപിക്കണം.30അവന്റെ പുത്രന്മാരിൽ അവന് പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴ് ദിവസം അത് ധരിക്കണം
31കരപൂരണത്തിന്റെ ആട്ടുകൊറ്റന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ച് പാകം ചെയ്യണം.32ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് തിന്നണം.33അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നണം; അവ വിശുദ്ധമായിരിക്കുകയാൽ അന്യൻ തിന്നരുത്.34കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പ് തീയിൽ ഇട്ട് ചുട്ടുകളയണം; അത് വിശുദ്ധമാകയാൽ തിന്നരുത്.
35അങ്ങനെ ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും നീ അഹരോനും അവന്റെ പുത്രന്മാർക്കും ചെയ്യണം; ഏഴ് ദിവസം അവർക്ക് കരപൂരണം ചെയ്യണം.36പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായി അർപ്പിക്കണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്യുകയും വേണം.37ഏഴ് ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം.

38യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സുപ്രായമുള്ള രണ്ട് ആട്ടിൻകുട്ടി വീതം എല്ലാദിവസവും നിരന്തരം അർപ്പിക്കണം;39ഒരു ആട്ടിൻകുട്ടിയെ രാവിലെ അർപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്ത് അർപ്പിക്കണം.
40ഇടിച്ചെടുത്ത 6 കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടി അർപ്പിക്കണം.
41മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കണം.42ഞാൻ നിന്നോട് സംസാരിക്കേണ്ടതിന് നിങ്ങൾക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കണം.
43അവിടെ ഞാൻ യിസ്രായേൽമക്കൾക്ക് വെളിപ്പെടും. അത് എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.44ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് ശുദ്ധീകരിക്കും.
45ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യത്തിൽ വസിക്കുകയും അവർക്ക് ദൈവമായിരിക്കയും ചെയ്യും.46അവരുടെ മദ്ധ്യത്തിൽ വസിക്കേണ്ടതിന് അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.


1 29:13 മേദസ്സ് = മാംസക്കൊഴുപ്പ്
2 29:13 വപ = തൊലിമേലുള്ള കൊഴുപ്പ്
3 29:23 കൈക്കുറക് = കൈയുടെ മാംസമുള്ള ഭാഗം
4 29:24 നീരാജനം = ഉഴിയുക,നീരാജനത്തോടുകൂടിയ യാഗമാണ് നീരാജനാർപ്പണം
5 29:27 ഉദർച്ചാർപ്പണം = ഉയർത്തി അർപ്പിക്കുക
6 29:40 ഹീൻ = 7.5 ലിറ്റർ

30

1ധൂപം കാട്ടുവാൻ ഒരു ധൂപപീഠം ഖദിരമരംകൊണ്ട് ഉണ്ടാക്കണം.2അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കണം. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരിക്കണം.

3അതിന്റെ മേല്പലകയും വശങ്ങളും കൊമ്പുകളും അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം. അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.4ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ അതിന്റെ വക്കിന് കീഴെ ഇരുപുറത്തും രണ്ട് പൊൻവളയവും ഉണ്ടാക്കണം. അതിന്റെ രണ്ട് വശത്തിഅവയെ ഉണ്ടാക്കണം.
5തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്ന് പൊതിയണം.6സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള ഇടമായ സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്ക് മുമ്പാകെ അത് വയ്ക്കണം.
7അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടണം.8അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടണം. അത് തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കണം.9നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.
10സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.

11യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു:12“യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യത്തിൽ ബാധ ഉണ്ടാകാതിരിക്കുവാൻ അവരിൽ ഓരോരുത്തനും അവനവന്റെ ജീവനുവേണ്ടി യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കണം.13എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കണം. ശേക്കെൽ എന്നത് ഇരുപത് 1 ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കണം.14എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപത് വയസ്സും അതിൽ കൂടുതൽ ഉള്ളവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊടുക്കണം.
15നിങ്ങളുടെ ജിവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ നിങ്ങൾ യഹോവയ്ക്ക് വഴിപാട് കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്.16ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോട് വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അത് യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കണം.”

17യഹോവ പിന്നെയും മോശെയോട് ഈവിധം കല്പിച്ചു:18“കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് താമ്രക്കാലുകളും ഉണ്ടാക്കണം; അത് സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ച് അതിൽ വെള്ളം ഒഴിക്കണം.
19അതിൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകണം.20അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകണം.21അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കണം.”

22യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:23“മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കെൽ അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കെൽ സുഗന്ധലവംഗവും24അഞ്ഞൂറ് ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും ചേർത്ത്25തൈലക്കാരന്റെ വിദ്യപ്രകാരം സംയോജിപ്പിച്ച് വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേകതൈലമായിരിക്കണം.
26അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും27അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും28ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകം ചെയ്യണം.
29അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം.30അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.”31യിസ്രായേൽമക്കളോട് നീ പറയേണ്ടത്:“ ഇത് നിങ്ങളുടെ തലമുറകളിൽ എനിക്ക് വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.
32അത് മനുഷ്യന്റെമേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അത് വിശുദ്ധമാകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കണം.33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.”

34യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:“ നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കണം.35അതിൽ ഉപ്പ് ചേർത്ത് തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കണം.36നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന് മുമ്പാകെ വയ്ക്കണം; അത് നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.
37ഇങ്ങനെ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ വിധിപ്രകാരം നിങ്ങൾക്കായി ധൂപവർഗം ഉണ്ടാക്കരുത്; അത് യഹോവയ്ക്ക് വിശുദ്ധമായിരിക്കണം.38മണം ഉണ്ടാകേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.


1 30:13 ഗേരാ = 6 ഗ്രാം

31

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു.

3അവൻ കൗശലപ്പണികൾ ചെയ്യുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടുള്ള പണി ചെയ്യുവാനും രത്നം വെട്ടി പതിക്കുവാനും4മരത്തിൽ കൊത്തുപണികൾ ചെയ്യുവാനും സകലവിധമായ ശില്പവേലകൾ ചെയ്യുവാനും ഞാൻ അവനെ5ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
6ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ നിയോഗിക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിച്ചതെല്ലാം അവർ ഉണ്ടാക്കും.7സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളെല്ലാം8മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളെല്ലാം9ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളെല്ലം തൊട്ടിയും അതിന്റെ കാലുകളും വിശേഷവസ്ത്രങ്ങളും
10പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട്11അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും”.

12യഹോവ പിന്നെയും മോശെയോട് :“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: നിങ്ങൾ എന്റെ ശബ്ബത്ത് ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നറിയേണ്ടതിന് അത് തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.13അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു.14അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. ആരെങ്കിലും അന്ന് വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണം.15ആറ് ദിവസം വേല ചെയ്യണം; എന്നാൽ ഏഴാം ദിവസം പൂർണ്ണവിശ്രമത്തിനുള്ള ശബ്ബത്താണ്; അത് യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.
16ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായി ആചരിക്കേണ്ടതിന് ശബ്ബത്തിനെ പ്രമാണിക്കണം.17അത് എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറ് ദിവസംകൊണ്ടാണ് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.”

18ദൈവം സീനായി പർവ്വതത്തിൽ വച്ച് മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

32

1എന്നാൽ മോശെ പർവ്വതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്ന് ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: “നീ എഴുന്നേറ്റ്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കി തരുക; ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്ന മോശെയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല” എന്ന് പറഞ്ഞു.2അഹരോൻ അവരോട്: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്ക് അഴിച്ച് എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു.

3ജനം തങ്ങളുടെ കാതുകളിൽ നിന്ന് പൊൻകുണുക്ക് അഴിച്ച് എടുത്ത് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.4അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി, മൂശയിലുരുക്കി കൊത്തുളികൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: “യിസ്രായേലേ, ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു” എന്ന് പറഞ്ഞു.
5അഹരോൻ അത് കണ്ടപ്പോൾ അതിന് മുമ്പിൽ ഒരു യാഗപീഠം പണിതു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവം” എന്ന് വിളിച്ചു പറഞ്ഞു.6പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഉല്ലസിക്കുവാനും തുടങ്ങി.

7അപ്പോൾ യഹോവ മോശെയോട്:“ നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം സ്വയം ദുഷിച്ചിരിക്കുന്നു.8ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്ന് പറയുന്നു” എന്ന് അരുളിച്ചെയ്തു.
9“ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്ന് കണ്ടു.10അതുകൊണ്ട് എന്റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.11എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അങ്ങ് മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തിന് വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്?
12മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്ന് ഈജിപ്റ്റികാരെക്കൊണ്ട് പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്റെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കണമേ.13നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്ത നാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.”14അപ്പോൾ യഹോവ തന്റെ ജനത്തിന് വരുത്തും എന്ന് കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു.

15മോശെ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. ആ പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.16പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
17ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്ന് പറഞ്ഞു.18അതിന് അവൻ: “ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമാണ് ഞാൻ കേൾക്കുന്നത്” എന്ന് പറഞ്ഞു.
19അവൻ പാളയത്തിന് അടുത്തെത്തിയപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു. അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു. അവൻ പലകകളെ കയ്യിൽനിന്ന് എറിഞ്ഞ് പർവ്വതത്തിന്റെ അടിവാരത്തുവച്ച് പൊട്ടിച്ചുകളഞ്ഞു.20അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
21മോശെ അഹരോനോടു: “ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു.22അതിന് അഹരോൻ പറഞ്ഞത്: “യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്ക് ചാഞ്ഞിരിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ.23‘ഞങ്ങളെ നയിക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന മോശെയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് അവർ എന്നോട് പറഞ്ഞു.24ഞാൻ അവരോട്: ‘പൊന്നുള്ളവർ അത് അഴിച്ചെടുക്കട്ടെ’ എന്ന് പറഞ്ഞു. അവർ അത് എന്റെ പക്കൽ തന്നു; ഞാൻ അത് തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
25അവരുടെ ശത്രുക്കൾക്കു മുമ്പിൽ അവർ പരിഹാസ്യരാകുവാൻ അഹരോൻ അവരെ അനുവദിച്ചതിനാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ട് മോശെ പാളയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു:26“യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്റെ അടുക്കൽ വരട്ടെ” എന്ന് പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.27അവൻ അവരോട്: “നിങ്ങൾ ഓരോരുത്തരും അവനവന്റെ വാൾ അരയ്ക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തൻ തന്റെ സഹോദരനെയും, സ്നേഹിതനെയും അയല്ക്കാരനെയും കൊന്നുകളയുവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.
28മോശെ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അന്ന് ഏകദേശം മൂവായിരം (3000) പേർ വീണു.29“യഹോവ ഇന്ന് നിങ്ങൾക്ക് അനുഗ്രഹം നല്കേണ്ടതിന് നിങ്ങൾ ഇന്ന് ഓരോരുത്തനും സ്വന്തം മകനും സഹോദരനും വിരോധമായി യഹോവയ്ക്ക് നിങ്ങളെ തന്നേ ഏല്പിച്ചുകൊടുക്കുവിൻ” എന്ന് മോശെ പറഞ്ഞു.
30പിറ്റെന്നാൾ മോശെ: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ എനിക്ക് കഴിഞ്ഞേക്കും” എന്ന് പറഞ്ഞു.31അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് പറഞ്ഞത് എന്തെന്നാൽ: “അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ട് തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.32എങ്കിലും നീ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയണമേ.
33യഹോവ മോശെയോട്: “എന്നോടു പാപം ചെയ്തവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും.34ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്ക് ജനത്തെ കൂട്ടിക്കൊണ്ടു പോകുക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും” എന്ന് അരുളിച്ചെയ്തു.35ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.

33

1അതിനുശേഷം യഹോവ മോശെയോട് ഇപ്രകാരം കല്പിച്ചു: “നീയും ഈജിപ്റ്റിൽനിന്ന് നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്ന് യാത്രതുടർന്ന് നിന്റെ സന്തതിക്ക് കൊടുക്കുമെന്ന് ഞാൻ അബ്രാഹാമിനോടും യിസ്സഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക്,2പാലും തേനും ഒഴുകുന്ന ദേശത്തേക്ക് തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്ക് മുമ്പ് അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.3വഴിയിൽവച്ച് ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളുടെ നടുവിൽ നടക്കുകയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.”

4ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.5നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിങ്ങളുടെ നടുവിൽ നടന്നാൽ നിങ്ങളെ സംഹരിച്ചുകളയും; അതുകൊണ്ട് ഞാൻ നിന്നോട് എന്തു ചെയ്യണം എന്നറിയേണ്ടതിന് നീ നിന്റെ ആഭരണം നീക്കിക്കളയുക എന്നിങ്ങനെ യിസ്രായേൽ മക്കളോട് പറയണം എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.6അങ്ങനെ ഹോരേബ് പർവ്വതത്തിൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

7മോശെ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് പാളയത്തിൽനിന്ന് ദൂരത്ത് അടിച്ചു; അതിന് സമാഗമനകൂടാരം എന്ന് പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പാളയത്തിന് പുറത്തുള്ള സമാഗമനകൂടാരത്തിലേക്ക് ചെന്നു.8മോശെ കൂടാരത്തിലേക്ക് പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റ് ഒരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽ നിന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ അവനെ നോക്കിക്കൊണ്ടിരുന്നു.9മോശെ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോട് സംസാരിക്കുകയും ചെയ്തു.
10കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നത് കാണുമ്പോൾ ജനങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരവാതിൽക്കൽ നിന്ന് നമസ്കരിച്ചു.11തന്റെ സ്നേഹിതനോട് ഒരാൾ സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക് മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന യൗവനക്കാരൻ സമാഗമനകൂടാരം വിട്ടുപിരിയാതിരുന്നു.

12മോശെ യഹോവയോട് : “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്ന് അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.13ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; അങ്ങയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങയുടെ ജനം എന്ന് ഓർക്കണമേ.”
14അതിന് അവൻ: “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്ക് സ്വസ്ഥത നൽകും” എന്ന് അരുളിച്ചെയ്തു.15അവൻ അവനോട്: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ.16എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്ന് പറഞ്ഞു.

17യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.18അപ്പോൾ അവൻ: “അങ്ങയുടെ തേജസ്സ് എനിക്ക് കാണിച്ചു തരണമേ” എന്നപേക്ഷിച്ചു.
19അതിന് യഹോവ: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.20“നിനക്ക് എന്റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു.
21“ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ട്; അവിടെ ആ പാറമേൽ നീ നിൽക്കണം.22എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും.23പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണുവാൻ സാധ്യമാവുകയില്ല” എന്നും യഹോവ അരുളിച്ചെയ്തു.

34

1യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു: “ആദ്യത്തേതുപോലെ രണ്ട് കല്പലകൾ ചെത്തിക്കൊള്ളുക; നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും.2നീ രാവിലെ തയ്യാറായി സീനായിപർവ്വതത്തിൽ കയറി, പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരണം.

3നിന്നോടുകൂടി ആരും കയറരുത്. പർവ്വതത്തിലെങ്ങും ആരെയും കാണരുത്. പർവ്വതത്തിനരികിൽ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.”4അങ്ങനെ മോശെ ആദ്യത്തേതുപോലെ രണ്ട് കല്പ്ലകകൾ ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോട് കല്പിച്ചതുപോലെ സീനായിപർവ്വതത്തിൽ കയറി; കല്പ്ലകകൾ രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.
5അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്ന് യഹോവയുടെ നാമത്തെ ഘോഷിച്ചു.6യഹോവ അവന്റെ മുമ്പാകെ വന്ന് ഘോഷിച്ചത് : “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.7ആയിരം ആയിരത്തിന് ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.”
8അപ്പോൾ മോശെ ബദ്ധപ്പെട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു:9“കർത്താവേ, നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ കർത്താവ് ഞങ്ങളുടെ മദ്ധ്യത്തിൽ നടക്കേണമേ. ഇത് ദുശ്ശാഠ്യമുള്ള ജനം ആണെങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ച് ഞങ്ങളെ നിന്റെ അവകാശമാക്കണമേ” എന്ന് പറഞ്ഞു.
10അതിന് അവൻ അരുളിച്ചെയ്തത്: “ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സർവ്വജനത്തിനും മുമ്പിൽ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോട് ചെയ്യുവാൻ പോകുന്നത് ഭയങ്കരമായ ഒരു കാര്യമാണ്.11ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്നത് സൂക്ഷിച്ചുകൊള്ളുക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയും.
12നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോട് നീ ഒരു ഉടമ്പടി ചെയ്യാതിരിക്കുവാൻ കരുതിക്കൊള്ളുക; അല്ലെങ്കിൽ അത് നിന്റെ മദ്ധ്യത്തിൽ ഒരു കെണിയായിരിക്കും.13നിങ്ങൾ അവരുടെ ബലിപീഠങ്ങൾ ഇടിച്ച് വിഗ്രഹങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം.14അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം 1 തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.
15ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്യരുത്. അവരുടെ ദേവന്മാരോട് അവർ പരസംഗം ചെയ്ത്, അവരുടെ ദേവന്മാർക്ക് ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കുകയും നീ ചെന്ന് അവരുടെ ബലികൾ തിന്നുകയും അരുത്.16അവരുടെ പുത്രിമാരിൽനിന്ന് നിന്റെ പുത്രന്മാർക്ക് ഭാര്യമാരെ എടുക്കരുത്. അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോട് പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോട് പരസംഗം ചെയ്യുവാൻ ഇടവരരുത്.17ദേവന്മാരെ വാർത്തുണ്ടാക്കരുത്.
18പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കണം. ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം; ആബീബ് മാസത്തിലാണല്ലോ നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നത്.
19ആദ്യം ജനിക്കുന്നതെല്ലാം നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ എല്ലാം എനിക്കുള്ളത് ആകുന്നു.20എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതരെ എല്ലാം വീണ്ടുകൊള്ളണം. വെറുംകൈയോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.
21ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കണം.22ഗോതമ്പുകൊയ്ത്തിലെ ആദ്യഫലം കൊണ്ട് വാരോത്സവവും ആണ്ടവസാനം കായ്കനിപ്പെരുനാളും നീ ആചരിക്കണം.
23വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരണം.24ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ് നിന്റെ അതിർത്തികൾ വിശാലമാക്കും; നീ വർഷത്തിൽ മൂന്ന് പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് കയറിപ്പോകുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹികക്കുകയില്ല.
25എനിക്കുള്ള യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.26നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
27യഹോവ പിന്നെയും മോശെയോട്: “ഈ വചനങ്ങൾ എഴുതിക്കൊള്ളുക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.28അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പത് പകലും നാല്പത് രാവും യഹോവയോടുകൂടി ആയിരുന്നു; അവൻ പത്ത് കല്പനയായ നിയമത്തിന്റെ വചനങ്ങൾ പലകയിൽ എഴുതിക്കൊടുത്തു.

29യഹോവ തന്നോട് സംസാരിച്ചതിനാൽ തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്ന് മോശെ സാക്ഷ്യത്തിന്റെ പലകകൾ രണ്ടും കയ്യിൽ പടിച്ചുകൊണ്ട് സീനായിപർവ്വതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല.30അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നത് കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.31മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ എല്ലാവരും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോട് സംസാരിച്ചു.
32അതിന്റെ ശേഷം യിസ്രായേൽമക്കൾ എല്ലാവരും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു.33മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.
34മോശെ യഹോവയോട് സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽമക്കളോട് പറയും.35യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ട് മോശെ അവനോട് സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.


1 34:14 തീക്ഷ്ണത = അസൂയ,സ്പർദ്ധ,ഉഗ്രത

35

1അതിനുശേഷം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്:2ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം; അന്ന് വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കണം.3ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”

4മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു :5നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരണം.6പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,7ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,8വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,9ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ.
10നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കണം.11തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,12തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
13മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,14വെളിച്ചത്തിന് നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ,15ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,16ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്റെ കാൽ,
17പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ,18തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,19അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ.”
20അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽ നിന്ന് പുറപ്പെട്ടു.21ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിയ്ക്കും അതിന്റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
23നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ടു വന്നു.24വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
25സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.26ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ട് നൂലുണ്ടാക്കി.
27പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും28വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു.29മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു.

30എന്നാൽ മോശെ യിസ്രായേൽമക്കളോട് പറഞ്ഞത്: “നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.31കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ട് പണി ചെയ്യുവാനും32രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണികളും ചെയ്യുവാനും33അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
34അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിക്കുവാൻ അവൻ തോന്നിച്ചിരിക്കുന്നു.35കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പവേല ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്യുവാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ട് നിറച്ചിരിക്കുന്നു.

36

1ബെസലേലും, ഒഹൊലീയാബും, യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെ സകലപ്രവൃത്തികളും ചെയ്യണം.

2അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.3വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്യുവാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാട് ഒക്കെയും അവർ മോശെയുടെ പക്കൽനിന്ന് വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നു.4അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന ജ്ഞാനികൾ എല്ലാവരും അവർ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി വന്ന് മോശെയോട്:
5“യഹോവ ചെയ്യുവാൻ കല്പിച്ച ശുശ്രൂഷയ്ക്ക് വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു” എന്ന് പറഞ്ഞു.6അതിന് മോശെ: “പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ ശുശ്രൂഷയുടെ ആവശ്യത്തിന് ഇനി വഴിപാട് കൊണ്ടുവരേണ്ട” എന്ന് കല്പിച്ചു; അവർ അത് പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നത് നിർത്തിവച്ചു .7കൊണ്ടുവന്ന സാമാനങ്ങൾ സകല പ്രവൃത്തിയും ചെയ്യുവാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.

8പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്ത് മൂടുശീലകൊണ്ട് തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ മൂടുശീലകളിൽ ഉണ്ടാക്കിയിരുന്നു.9ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരേ അളവ് ആയിരുന്നു.10അഞ്ച് മൂടുശീലകൾ ഒന്നോടൊന്ന് ബന്ധിപ്പിച്ചു; മറ്റെ അഞ്ച് മൂടുശീലകളും ഒന്നോടൊന്ന് ബന്ധിപ്പിച്ചു.
11അങ്ങനെ ബന്ധിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ട് കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കി.12ഒരു മൂടുശീലയിൽ അമ്പത് കണ്ണികൽ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണികൾ ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.13അവൻ പൊന്നുകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി; കൊളുത്തുകൊണ്ട് മൂടുശീലകൾ ഒന്നോടൊന്ന് ബന്ധിപ്പിച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
14തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്ന് മൂടുശീലകൾ ഉണ്ടാക്കി.15ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരേ അളവ് ആയിരുന്നു.16അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ബന്ധിപ്പിച്ചു.17ഇങ്ങനെ ബന്ധിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണികളും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണികളും ഉണ്ടാക്കി.
18കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ബന്ധിപ്പിക്കുവാൻ താമ്രംകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി.19ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് കൂടാരത്തിന് ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ട് ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.

20ഖദിരമരംകൊണ്ട് തിരുനിവാസത്തിന് നേരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.21ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.22ഓരോ പലകയ്ക്കും തമ്മിൽ ചേർന്നിരിക്കുന്ന രണ്ട് കുടുമകൾ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും ഉണ്ടാക്കി.23അവൻ തിരുനിവാസത്തിനായി തെക്കുവശത്തേക്ക് ഇരുപത് പലക ഊണ്ടാക്കി.
24ഒരു പലകയുടെ അടിയിൽ രണ്ട് കുടുമയ്ക്ക് രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്ക് രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകകളുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവടുകൾ അവൻ ഉണ്ടാക്കി.25തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്കും ഇരുപത് പലകകൾ ഉണ്ടാക്കി.26ഒരു പലകയുടെ അടിയിൽ രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവടും ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടുകൾ ഉണ്ടാക്കി.
27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്ക് ആറ് പലകകൾ ഉണ്ടാക്കി.28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ട് പലകകൾ ഉണ്ടാക്കി.
29അവ താഴെ രണ്ടായും മേലറ്റത്ത് ഒന്നാമത്തെ വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായും ഇരുന്നു. രണ്ട് മൂലയിലുള്ള രണ്ടിനും അങ്ങനെ ചെയ്തു.30ഇങ്ങനെ എട്ട് പലകകളും ഓരോ പലകയുടെ അടിയിൽ രണ്ട് ചുവട് വീതം പതിനാറ് വെള്ളിച്ചുവടുകളും ഉണ്ടായിരുന്നു.
31അവൻ ഖദിരമരംകൊണ്ട് അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ;32തിരുനിവാസത്തിന്റെ മറുവശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ.33നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റം വരെ ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.34പലകകൾ പൊന്നുകൊണ്ട് പൊതിഞ്ഞു; അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ട് പൊതിഞ്ഞു.

35നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉള്ളതായി അതിനെ ഉണ്ടാക്കി.36അതിന് ഖദിരമരംകൊണ്ട് നാല് തൂണുകളും ഉണ്ടാക്കി, പൊന്നുകൊണ്ട് പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ട് ആയിരുന്നു; അവയ്ക്ക് വെള്ളികൊണ്ട് നാല് ചുവടുകൾ വാർപ്പിച്ചു.
37കൂടാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽക്കാരന്റെ പണിയുള്ള ഒരു മറശ്ശീലയും38അതിന് അഞ്ച് തൂണുകളും അവയ്ക്ക് കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ട് പൊതിഞ്ഞു; എന്നാൽ അവയുടെ ചുവട് അഞ്ചും താമ്രം കൊണ്ട് ആയിരുന്നു.

37

1ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.2അതിന്റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.3അതിന്റെ നാലു കാലിനും ഇപ്പുറത്ത് രണ്ട് വളയങ്ങൾ അപ്പുറത്ത് രണ്ട് വളയങ്ങൾ ഇങ്ങനെ നാല് പൊൻവളയങ്ങൾ വാർപ്പിച്ചു.

4അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.5പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.6അവൻ തങ്കം കൊണ്ട് കൃപാസനം ഉണ്ടാക്കി; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
7അവൻ പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ട് അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ട് അറ്റത്തും അതിൽ നിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി.9കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു.

10അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ട് മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.11അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.12അതിന് ചുറ്റും നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.13അതിന് നാല് പൊൻവളയം വാർത്ത് നാല് കാലിന്റെയും ഓരോ പാർശ്വത്തിൽ തറച്ചു.
14മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു.15മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.

17അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു.18നിലവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്ന് ശാഖകൾ, അതിന്റെ മറ്റെ വശത്ത് നിന്ന് മൂന്ന് ശാഖകൾ, ഇങ്ങനെ ആറ് ശാഖകൾ അതിന്റെ പാർശ്വങ്ങളിൽനിന്ന് പുറപ്പെട്ടു.19ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറു ശാഖകളിലും ഉണ്ടായിരുന്നു.
20വിളക്കുതണ്ടിൽ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാല് പുഷ്പപുടങ്ങളും ഉണ്ടായിരുന്നു.21അതിൽ നിന്നുള്ള രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള മറ്റെ രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള ശേഷം രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖകളിലും ഉണ്ടായിരുന്നു.22മുട്ടുകളും ശാഖകളും അതിൽനിന്നു തന്നെ ആയിരുന്നു; അത് മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
23അവൻ അതിന്റെ ഏഴ് ദീപങ്ങളും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.24ഒരു താലന്ത് തങ്കംകൊണ്ട് അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.

25അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ട് മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു.26അവൻ അതും അതിന്റെ മേല്പലകയും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
27അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ട് പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.28ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.29അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.

38

1അവൻ ഖദിരമരംകൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിന്റെ ഉയരം മൂന്ന് മുഴം ആയിരുന്നു.2അതിന്റെ നാല് കോണിലും നാല് കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. താമ്രംകൊണ്ട് അത് പൊതിഞ്ഞു.3ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങൾ എല്ലാം താമ്രംകൊണ്ട് ഉണ്ടാക്കി.

4അവൻ യാഗപീഠത്തിന് വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അത് താഴെ അതിന്റെ ചുറ്റുപടിക്ക് കീഴെ അതിന്റെ പകുതിയോളം എത്തി.5താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ട് ഇടുവാൻ നാല് വളയം വാർത്തു.
6ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിഞ്ഞു.7യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ കടത്തി; യാഗപീഠം പലകകൊണ്ട് പൊള്ളയായി ഉണ്ടാക്കി.

8സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ 1 ദർപ്പണങ്ങൾ കൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.

9അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറ് മുഴം മറശ്ശീല ഉണ്ടായിരുന്നു.10അതിന് ഇരുപത് തൂണുകളും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
11വടക്കുവശത്ത് നൂറ് മുഴം മറശ്ശീലയും അതിന് ഇരുപത് തൂണും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.12പടിഞ്ഞാറുവശത്ത് അമ്പത് മുഴം മറശ്ശീലയും അതിന് പത്ത് തൂണും തൂണുകൾക്ക് പത്ത് ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
13കിഴക്കുവശത്ത് മറശ്ശീല അമ്പത് മുഴം ആയിരുന്നു.14വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു.15മറ്റെവശത്തും അങ്ങനെ തന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ച് മുഴം മറശ്ശീലയും അവയ്ക്ക് മൂന്ന് തൂണുകളും തൂണുകൾക്ക് മൂന്ന് ചുവടും ഉണ്ടായിരുന്നു.16ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.
17തൂണുകൾക്കുള്ള ചുവട് താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ട് മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.18എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപത് മുഴവും അതിന്റെ ഉയരം അഞ്ച് മുഴവും ആയിരുന്നു.19അതിന്റെ തൂണ് നാലും അവയുടെ ചുവട് നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.20തിരുനിവാസത്തിനും പ്രാകാരത്തിനും നാല് പുറവുമുള്ള കുറ്റികൾ എല്ലാം താമ്രം ആയിരുന്നു.

21മോശെയുടെ കല്പന അനുസരിച്ച് പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്ക് കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:22യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.23അവനോടുകൂടി ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ട് ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.

24വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്ക് വഴിപാടായി ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.25സഭയിൽ എണ്ണമെടുക്കപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെലും ആയിരുന്നു.26ഇരുപത് വയസ്സും അതിനു മുകളിൽ പ്രായമുള്ളവരായി എണ്ണമെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് (603,550) പേരിൽ ഓരോരുത്തർക്കും ഓരോ ബെക്കാ വീതമായിരുന്നു; അത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്ത് വീതം നൂറ് ചുവടിന് നൂറ് താലന്ത് വെള്ളി ചെലവായി.28ശേഷിച്ച ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെൽകൊണ്ട് അവൻ തൂണുകൾക്ക് കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.29വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് (2400) ശേക്കെലും ആയിരുന്നു.
30അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും31ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.


1 38:8 ദർപ്പണം = കണ്ണാടി

39

1യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി.

2പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.3നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു.
4അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്റെ രണ്ട് അറ്റത്തും ബന്ധിപ്പിച്ചിരുന്നു.5അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം നടുക്കെട്ട് ഉണ്ടാക്കുന്നത്.

6മുദ്ര കൊത്തുന്നതു പോലെ യിസ്രായേൽമക്കളുടെപേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു.7യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ തോൾപ്പട്ടയുടെ മേൽ ഓർമ്മക്കല്ലുകൾ വച്ചു.

8അവൻ ഏഫോദിന്റെ ചിത്രപ്പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് പതക്കവും ഉണ്ടാക്കി.9പതക്കം സമചതുരത്തിൽ രണ്ടുമടക്കായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു.
10അവർ അതിൽ നാല് നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര.11രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ല്, വജ്രം,12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടി അവരുടെ ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം പന്ത്രണ്ട് ആയിരുന്നു; പന്ത്രണ്ട് ഗോത്രങ്ങളിൽ ഓരോന്നിന്റെ പേര് അവയിൽ മുദ്ര കൊത്തിയിരുന്നു.15പതക്കത്തിന് തങ്കം കൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് ചങ്ങലകൾ നിർമ്മിച്ചു.16പൊന്ന് കൊണ്ട് രണ്ട് വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ട് വളയങ്ങളും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു.
17പൊന്നുകൊണ്ടുള്ള രണ്ട് സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ട് വളയത്തിലും കൊളുത്തി.18രണ്ട് സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണികളിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്തുവച്ചു.
19അവർ പൊന്നുകൊണ്ട് വേറെ രണ്ട് കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരെ അകത്തെ വിളുമ്പിലും വച്ചു.20അവർ വേറെ രണ്ട് പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്ത് രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി വച്ചു.
21പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി ഇരിക്കണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കണ്ടതിനും ദൈവം മോശെയോട് കല്പിച്ചതുപോലെ അവർ അത് കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോട് നീലനാടകൊണ്ട് കെട്ടി.

22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അത് കീറാതിരിക്കണ്ടതിന് ചുറ്റും ഒരു നാടയും വച്ചു.24അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കി.
25തങ്കം കൊണ്ട് മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു.26ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ വച്ചു.

27അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും28പഞ്ഞിനൂൽകൊണ്ട് മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ട് കാൽച്ചട്ടയും29പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോട് കല്പിച്ചതുപോലെ ഉണ്ടാക്കി.

30അവർ തങ്കംകൊണ്ട് വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തി.31അതു മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.

32ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു.

33അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങൾ കൊളുത്ത്, പലക,34അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,35സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്,
36കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളെല്ലാം,37കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങൾ,38വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല,39താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങൾ, തൊട്ടി, അതിന്റെ കാൽ,
40പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,41വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം
42ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു.43മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്ന് കണ്ട് മോശെ അവരെ അനുഗ്രഹിച്ചു.

40

1അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു:2“ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം.

3സാക്ഷ്യപെട്ടകം അതിൽ വച്ച് തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കണം.4മേശ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ ക്രമത്തിൽ വയ്ക്കണം. നിലവിളക്ക് കൊണ്ടുവന്ന് അതിന്റെ ദീപം കൊളുത്തണം.
5ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽ വച്ച് തിരുനിവാസ വാതിലിന്റെ മറശ്ശീല തൂക്കിയിടണം.6സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുമ്പിൽ ഹോമയാഗപീഠം വയ്ക്കണം.7സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കണം.
8ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിടണം.9അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കണം; അതു വിശുദ്ധമായിരിക്കണം.10ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം.11തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
12അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം.13അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
14അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,15എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കണം.”16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.

17ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി.18മോശെ തിരുനിവാസം നിവർക്കുകയും അതിന്റെ ചുവട് ഉറപ്പിക്കുകയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.20അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു.പെട്ടകത്തിന് മീതെ കൃപാസനം വച്ചു.
21പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.22സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു.23അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
24സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;25യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
26സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു;27യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
28അവൻ തിരുനിവാസത്തിന്റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു.29ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.30സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവയ്ക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു.
31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.33അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.

34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു.35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കുകയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കുകയും ചെയ്തതുകൊണ്ട് മോശെയ്ക്ക് അകത്ത് കടക്കുവാൻ കഴിഞ്ഞില്ല.
36മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും.37മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും.38യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.

ലേവ്യപുസ്തകം

1

1യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കൊണ്ടുവരണം.

3“ ‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് അർപ്പിക്കണം.4അവൻ ഹോമയാഗമൃഗത്തിന്റെ തലയിൽ കൈ വയ്ക്കണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സ്വീകാര്യമാകും.
5അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.6അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കണം.
7പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കണം.8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.9അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

10“ ‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കണം.11അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
12അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.13കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.

14“ ‘യഹോവയ്ക്ക് അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കണം.15പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്ത് പിഴിഞ്ഞുകളയണം.
16അതിന്റെ ആമാശയം മലത്തോടുകൂടി പറിച്ചെടുത്ത് യാഗപീഠത്തിന്റെ അരികിൽ കിഴക്കുവശത്തു ചാരമിടുന്ന സ്ഥലത്ത് ഇടണം.17അതിനെ രണ്ടാക്കാതെ ചിറകോടുകൂടി പിളർക്കണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കണം; അതു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

2

1“ ‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം.2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അതു കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അതു സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.3എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.

4“ ‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കണം.5നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുഎങ്കിൽ അത് എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ട് ആയിരിക്കണം.
6അതു കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം.7നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് ഉണ്ടാക്കണം.
8ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോവുകയും വേണം.9പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.10ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.
11നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്.12അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്.13നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പു ചേർക്കണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം.

14“ ‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം.15അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം.16ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.

3

1“ ‘ഒരുവന്റെ വഴിപാടു സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.2തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.

3അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും4അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.5അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

6“ ‘യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കണം.7ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.8തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
9അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും10വൃക്ക രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതു യഹോവയ്ക്കു ദഹനയാഗഭോജനം.

12“ ‘അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.13അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.14അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും വൃക്ക രണ്ടും
15അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കണം.16പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.17മേദസ്സും രക്തവും തിന്നരുത് എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’ ”

4

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപം ചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ -3അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കണം.

4അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കണം.5അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
6പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.7പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
8പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്നു നീക്കണം.9വൃക്ക രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കണം.10സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കണം.
11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും12അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അതു ചുട്ടുകളയണം.

13“ ‘യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പാപം ചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിനു മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,14ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്15സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം.
16അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.17പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
18അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.19കാളക്കിടാവിന്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
20പാപയാഗത്തിനുള്ള കാളയെ അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് സഭയോടു ക്ഷമിക്കും.21പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.

22“ ‘ഒരു ഭരണാധികാരി പാപം ചെയ്യുകയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപം ചെയ്ത് കുറ്റക്കാരനായി തീരുകയും ചെയ്താൽ23അവൻ ചെയ്ത പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരണം.
24അവൻ ആടിന്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കണം; അത് ഒരു പാപയാഗം.25പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
26ആൺകോലാടിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ ഭരണാധികാരിയുടെ പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

27“ ‘സാധാരണ ജനങ്ങളിൽ ഒരുവൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാൽ പാപം ചെയ്ത് കുറ്റക്കാരനായി തീർന്നാൽ28പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരണം.
29പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ച ശേഷം ഹോമയാഗത്തിന്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കണം.30പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
31അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

32“ ‘അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ കൊണ്ടുവരണം.33പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കണം.
34പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.35അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കണം; അവൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

5

1“ ‘ഒരുവൻ സത്യവാചകം കേട്ടിട്ട്, താൻ സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.2ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ ശവമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.

3അല്ലെങ്കിൽ ഏതെങ്കിലും അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.4അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
5ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയണം.6താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാടിനെ പാപയാഗമായി കൊണ്ടുവരണം; പുരോഹിതൻ അവനുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.
7ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരണം.8അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ പാപയാഗത്തിനുള്ളതിനെ മുമ്പേ അർപ്പിച്ച് അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കണം; എന്നാൽ തല ശരീരത്തിൽനിന്ന് പൂർണ്ണമായി വേർപെടുത്തരുത്.9അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാർശ്വത്തിൽ തളിക്കണം; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം; ഇതു പാപയാഗം.
10രണ്ടാമത്തതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

11“ ‘രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ അവനു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരണം; അതു പാപയാഗം ആകുകകൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്.
12അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം: പുരോഹിതൻ സ്മരണാംശമായി1 അതിൽനിന്നു കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കണം; ഇതു പാപയാഗം.13ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കണം.’ ”

14യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:15“ഒരുവൻ യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം പ്രവർത്തിച്ചു പാപം ചെയ്തു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ നിശ്ചയിക്കുന്നത്ര വെള്ളിവിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരണം.16വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ ചെയ്ത തെറ്റിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

17“ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ഒരുവൻ പാപംചെയ്തിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കണം.18അവൻ അകൃത്യയാഗത്തിനായി നിന്റെ2 വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ അബദ്ധവശാൽ തെറ്റുചെയ്തതും അറിയാതിരുന്നതുമായ തെറ്റിനായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.19ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.”


1 5:12 സ്മരണാംശമായി എബ്രായ ഭാഷയിൽ സ്മരണാംശം എന്നുമാകാം.
2 5:18 നിന്റെ മോശെ.

6

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“ഒരുവൻ പാപം ചെയ്തു യഹോവയോട് അതിക്രമം പ്രവർത്തിച്ചു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യമോ സംബന്ധിച്ച് കൂട്ടുകാരനോടു വ്യാജം പറയുകയോ കൂട്ടുകാരനോടു വഞ്ചന ചെയ്യുകയോ3കാണാതെപോയ വസ്തു കണ്ടിട്ടും അതിനെക്കുറിച്ചു വ്യാജം പറഞ്ഞു മനുഷ്യൻ പാപം ചെയ്യുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്യുകയോ ചെയ്തിട്ട്4അവൻ പാപം ചെയ്ത് കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ

5താൻ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥനു കൊടുക്കണം.6അകൃത്യയാഗത്തിനായിട്ട് അവൻ നിന്റെ വിലനിർണ്ണയംപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.7പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.”

8യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:9“നീ അഹരോനോടും അവന്റെ പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ‘ഹോമയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കുകയും യാഗപീഠത്തിലെ തീ അതിൽ കത്തിക്കൊണ്ടിരിക്കുകയും വേണം.
10പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിപ്പിച്ചുണ്ടായ ചാരം എടുത്ത് യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം.11അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു ചാരം കൊണ്ടുപോകണം.
12യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കണം.13യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം.

14“ ‘ഭോജനയാഗത്തിന്റെ പ്രമാണം ഇതാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അത് അർപ്പിക്കണം.15പുരോഹിതൻ ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണയായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
16അതിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നണം; വിശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ച് അതു പുളിപ്പില്ലാത്തതായി തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവച്ച് അതു തിന്നണം.17അതു പുളിച്ച മാവു കൂട്ടി ചുടരുത്; എന്റെ ദഹനയാഗങ്ങളിൽനിന്ന് അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം.18അഹരോന്റെ മക്കളിൽ ആണുങ്ങൾക്ക് അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം.’ ”

19യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:20“അഹരോൻ അഭിഷിക്തനാകുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ട വഴിപാടാണിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കണം.
21അത് എണ്ണ ചേർത്ത് ചട്ടിയിൽ ചുടണം; അതു കുതിർത്ത് അകത്തു കൊണ്ടുവരണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കണം.22അവന്റെ പുത്രന്മാരിൽ അവനു പകരം അഭിഷിക്തനാകുന്ന പുരോഹിതനും അത് അർപ്പിക്കണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കണം;23പുരോഹിതന്റെ ഓരോ ഭോജനയാഗവും മുഴുവനായി ദഹിപ്പിക്കണം; അതു തിന്നരുത്.”

24യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:25“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: ‘പാപയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കണം; അത് അതിവിശുദ്ധം.26പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നണം.
27അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.28അതു വേവിച്ച മൺപാത്രം ഉടച്ചുകളയണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചു വഴക്കി വെള്ളംകൊണ്ടു കഴുകണം.
29പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നണം; അത് അതിവിശുദ്ധം.30എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗമൃഗത്തിന്റെ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയണം.

7

1“ ‘അകൃത്യയാഗത്തിന്റെ പ്രമാണമാണിത്: അത് അതിവിശുദ്ധം.2ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കണം; അതിന്റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.3അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും4അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത്

5പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കണം; അത് അകൃത്യയാഗം.6പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അതു തിന്നണം; അത് അതിവിശുദ്ധം.
7പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നു തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.8പുരോഹിതൻ ഒരുവന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിന്റെ തോല് പുരോഹിതനുള്ളതായിരിക്കണം.
9അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.10എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും തുല്യമായിരിക്കണം.

11“ ‘യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആണിത്:12അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കണം.
13സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കണം.14ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്ന് ഒരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായി അർപ്പിക്കണം; അത് സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
15എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസം തന്നെ തിന്നണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.16അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസം തന്നെ അതു തിന്നണം; അതിൽ ശേഷിപ്പുള്ളത് അടുത്ത ദിവസവും തിന്നാം.
17യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.18സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവന്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കണം.
19ഏതെങ്കിലും അശുദ്ധവസ്തുവിനെ തൊട്ടുപോയ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.20എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
21മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറയ്ക്കപ്പെട്ടതിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ഒരുവൻ തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.’ ”

22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:23“നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ‘ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അല്പംപോലും തിന്നരുത്.24സ്വാഭാവികമായി ചത്തതിന്റെ മേദസ്സും വന്യമൃഗങ്ങൾ പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റ് എന്തിനെങ്കിലും ഉപയോഗിക്കാം; തിന്നുക മാത്രം അരുത്.
25യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയണം.26നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്.27വല്ല രക്തവും ഭക്ഷിക്കുന്നത് ആരു തന്നെയായാലും അവന്റെ ജനത്തിൽനിന്നു അവനെ ഛേദിച്ചുകളയണം.’ ”

28യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:29“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരണം.30സ്വന്തകൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
31പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം.32നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കണം.
33അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം.34യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.’ ”

35ഇത് അഹരോനെയും പുത്രന്മാരെയും മോശെ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു.36യിസ്രായേൽമക്കൾ നെഞ്ചും കൈക്കുറകും അവർക്കു കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
37ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ.38യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.

8

1യഹോവ പിന്നെയും മോശെയോട്: “നീ അഹരോനെയും അവനോടുകൂടെ2അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കൊട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി വരുകയും3സഭയെ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടുകയും ചെയ്യുക” എന്നു കല്പിച്ചു.

4യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വന്നുകൂടി.5മോശെ സഭയോട്: “ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു” എന്നു പറഞ്ഞു.
6മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.7അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അതു മുറുക്കി.
8അവനെ പതക്കം1 ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു.9അവന്റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
10മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു അവരെ ശുദ്ധീകരിച്ചു.11അവരെ ശുദ്ധീകരിക്കാൻ2 അവൻ അതിൽ കുറെ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു.
12മോശെ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.13മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
14മോശെ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈവച്ചു.15മോശെ കാളയെ അറുത്തു; അവൻ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
16കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും3 വൃക്ക രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.17എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
18അവൻ ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.19മോശെ ആട്ടുകൊറ്റനെ അറുത്തു; അവൻ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
20ആട്ടുകൊറ്റനെ കഷണംകഷണമായി മുറിച്ചു; മോശെ തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.21അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
22അവൻ കരപൂരണത്തിനുള്ള4 ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.23മോശെ അതിനെ അറുത്തു; അവൻ അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.24മോശെ അഹരോന്റെ പുത്രന്മാരെയും വരുത്തി; അവൻ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷിച്ച രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,26യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു.27അവയെല്ലാം അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു.
28പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.29മോശെ ആട്ടുകൊറ്റന്റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും അല്പാല്പം എടുത്ത് അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: “മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ചു പാകംചെയ്ത്, ‘അഹരോനും പുത്രന്മാരും അതു തിന്നണം’ എന്ന് എനിക്കു കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും കരപൂരണത്തിന്റെ കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.32മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയണം.33നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്കു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; ഏഴു ദിവസം യഹോവ നിങ്ങൾക്കു കരപൂരണം ചെയ്യും.
34നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന് യഹോവ കല്പിച്ചിരിക്കുന്നു.35ആകയാൽ നിങ്ങൾ മരിക്കാതിരിക്കുവാൻ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വസിച്ച് യഹോവയുടെ കല്പന അനുസരിക്കണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.”36യഹോവ മോശെ മുഖാന്തരം കല്പിച്ച സകലകാര്യങ്ങളും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.


1 8:8 പതക്കം മാര്‍ച്ചട്ട.
2 8:11 അവരെ ശുദ്ധീകരിക്കാൻ മൂല ഗ്രന്ഥത്തിലും ന്യൂ കിങ്ജെയിംസ് വേർഷനിലും മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ആകുന്നു. മറ്റ് വിവർത്തനത്തിൽ അവരെ ശുദ്ധീകരിക്കാൻ എന്നതിനു പകരം ശുദ്ധീകരിച്ചു എന്നു മാത്രമേയുള്ളൂ.
3 8:16 കൊഴുപ്പും നെയ്വലയും.
4 8:22 കരപൂരണം പ്രതിഷ്ഠിക്കുക.

9

1എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ച്,2അഹരോനോടു പറഞ്ഞതെന്തെന്നാൽ: “നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.

3എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങൾ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിൻകുട്ടിയെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും4സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുക്കുവിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ”5മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
6അപ്പോൾ മോശെ: “നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകും”എന്നു പറഞ്ഞു.7അഹരോനോട് മോശെ: “നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്കുക എന്നു പറഞ്ഞു.
8അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു;9അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അഹരോന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
10പാപയാഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.11അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
12അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.13അവർ കഷണംകഷണമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.14അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
15അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.16അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു.17അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
18പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.19കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും കൊണ്ടുവന്നു.
20അവർ മേദസ്സു നെഞ്ചിന്റെ കഷണങ്ങളുടെമേൽ വച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.21എന്നാൽ നെഞ്ചിന്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
22പിന്നെ അഹരോൻ ജനത്തിനു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു.23മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.24യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.

10

1അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു.2ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

3അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതു തന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്ന് പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.4പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ച് അവരോട്: “നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്ത് കൊണ്ടുപോകുവിൻ” എന്നു പറഞ്ഞു.
5മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടി പാളയത്തിനു പുറത്തു കൊണ്ടുപോയി.6പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിക്കുവാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്1 ; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.7നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.

8യഹോവ അഹരോനോട് അരുളിച്ചെയ്തത്:9“നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.10ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വേർതിരിക്കേണ്ടതിനും11യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ.”

12അഹരോനോടും അവന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: “യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വച്ചു പുളിപ്പില്ലാത്തതായി ഭക്ഷിക്കുവിൻ; അത് അതിവിശുദ്ധം.13അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
14നിരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും ശുദ്ധിയുള്ള ഒരു സ്ഥലത്തു വച്ചു തിന്നണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.15മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഉള്ളതായിരിക്കണം.”

16പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താത്പര്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:17“പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളയുവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കുവാനും നിങ്ങൾക്കു തന്നതും ആയിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?18അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞു.
19അപ്പോൾ അഹരോൻ മോശെയോട്: “ഇന്ന് അവർ അവരുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവയ്ക്കു പ്രസാദമായിരിക്കുമോ?” എന്നു പറഞ്ഞു.20ഇതു കേട്ടപ്പോൾ മോശെ സംതൃപ്തനായി.


1 10:6 തലമുടി പിച്ചിപ്പറിക്കരുതു തല മൂടാതിരികരുത് എന്നും ആകാം (എബ്രായ ബൈബിളിൽ).

11

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്

3മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതിനെയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ ഭക്ഷിക്കരുതാത്ത മൃഗങ്ങൾ ഇവയാണ്: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലാത്തതിനാൽ അതു നിങ്ങൾക്ക് അശുദ്ധം.
5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം.6മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം.7പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം.8ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്; ഇവയുടെ ശവം തൊടുകയും അരുത്; ഇവ നിങ്ങൾക്ക് അശുദ്ധം.

9“ ‘വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ എല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.10എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലിക്കുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
11അവ നിങ്ങൾക്ക് അറപ്പായി തന്നെ ഇരിക്കണം. അവയുടെ മാംസം തിന്നരുത്; അവയുടെ ശവം നിങ്ങൾക്ക് അറപ്പായിരിക്കണം.12ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.

13“ ‘പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്,14കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്ത്,15അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,16പുള്ള്, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
17നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ,18വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരുഞാറ,19അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും
20ചിറകുള്ള ഇഴജാതിയിൽ നാലുകാലുകൊണ്ടു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.21എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാലു കൊണ്ടു നടക്കുന്ന എല്ലാ ജീവികളിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു ഭക്ഷിക്കാം.22ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീട്, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു ഭക്ഷിക്കാം.23ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.

24“ ‘അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.25അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
26കുളമ്പു പിളർന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗങ്ങളും നിങ്ങൾക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കണം.27നാലുകാലുകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങൾക്ക് അശുദ്ധം; അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.28അവയുടെ ശവം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അവ നിങ്ങൾക്ക് അശുദ്ധം.

29“ ‘നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്:30പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവൻ.
31എല്ലാ ഇഴജാതികളിലുംവച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.32ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കണം; പിന്നെ ശുദ്ധമാകും.33അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളറതെല്ലാം അശുദ്ധമാകും; നിങ്ങൾ അത് ഉടച്ചുകളയണം.
34തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും;35അവയിൽ ഒന്നിന്റെ ശവം1 വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകർത്തുകളയണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്ക് അശുദ്ധം ആയിരിക്കണം.
36എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; ശവം തൊടുന്നവൻ അശുദ്ധനാകും.37വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ ശവം വീണാലും അതു ശുദ്ധമായിരിക്കും.38എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ ശവം അതിന്മേൽ വീണാൽ അത് അശുദ്ധം.

39“ ‘നിങ്ങൾക്കു ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതിന്റെ ശവം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.40അതിന്റെ ശവം ഭക്ഷിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അതിന്റെ ശവം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.

41“ ‘നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ ഭക്ഷിക്കരുത്.42ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാലുകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ ഭക്ഷിക്കരുത്; അവ അറപ്പാകുന്നു.
43യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങൾ മലിനപ്പെടുംവിധം നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്.44ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധരായിരിക്കണം2 ; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.45ഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം.

46“ ‘ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷിക്കാവുന്ന മൃഗത്തെയും ഭക്ഷിക്കരുതാത്ത മൃഗത്തെയും തമ്മിലും47വേർതിരിക്കേണ്ടതിന് ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലിക്കുന്ന സകലജന്തുക്കളെയും നിലത്ത് ഇഴയുന്ന സകജീവികളെയും പറ്റിയുള്ള പ്രമാണം ആകുന്നു.’ ”


1 11:35 ശവം ശവത്തിന്റെ അംശം എന്നുമാകാം.
2 11:44 വിശുദ്ധന്മാരായിരിക്കേണം വിശുദ്ധരായിരിക്കേണം എന്നുമാകാം.

12

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഒരു സ്ത്രീ ഗർഭംധരിച്ച് ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കണം.3എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം.

4പിന്നെ അവൾ മുപ്പത്തിമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുത്; വിശുദ്ധമന്ദിരത്തിലേക്കു വരുകയും അരുത്.5പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം.
6മകനുവേണ്ടിയോ മകൾക്കുവേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7പുരോഹിതൻ അത് യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ട് അവൾ ശുദ്ധയാകും. ഇത് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം.8ആട്ടിൻകുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റതിനെ പാപയാഗത്തിനുമായി കൊണ്ടുവരണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൾ ശുദ്ധയാകും.’ ”

13

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:2“ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുവന്റെ അടുക്കലോ കൊണ്ടുവരണം.

3പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കണം.4അവന്റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
5ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.6ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും1 കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
7അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കണം.8ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠം തന്നെ.

9“കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.10പുരോഹിതൻ അവനെ പരിശോധിക്കണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പു2 ണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താൽ11അത് അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കണം; അവൻ അശുദ്ധനായതുകൊണ്ട് അവനെ അകത്താക്കി അടയ്ക്കരുത്.
12കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ പരിശോധിക്കണം;13കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.14എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
15പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നെ.16എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരണം.17പുരോഹിതൻ അവനെ പരിശോധിക്കണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ ശുദ്ധിയുള്ളവൻ തന്നെ.

18“ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട്19സൗഖ്യമായശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കണം.20പുരോഹിതൻ അതു നോക്കണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
21എന്നാൽ പുരോഹിതൻ അതു പരിശോധിച്ച് അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.22അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠലക്ഷണം തന്നെ.23എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.

24“അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ25പുരോഹിതൻ അതു പരിശോധിക്കണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠലക്ഷണം തന്നെ.
26എന്നാൽ പുരോഹിതൻ അതു പരിശോധിച്ചിട്ട് പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.27ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠലക്ഷണം തന്നെ.28എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നെ നില്ക്കുകയും നിറം മങ്ങിയിരിക്കുകയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അതു തീപ്പൊള്ളലിന്റെ തിണർപ്പാകുന്നു.

29“ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു പരിശോധിക്കണം.30അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നെ.
31പുരോഹിതൻ പുറ്റിന്റെ വടുവ് പരിശോധിക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴുദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
32ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കണം;33എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
34ഏഴാം ദിവസം പുരോഹിതൻ പുറ്റു പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചയ്ക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
35എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ36പുരോഹിതൻ അവനെ പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ വ്യാപിച്ചാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നെ.37എന്നാൽ പുറ്റു കണ്ട നിലയിൽ തന്നെ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.

38“ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ39പുരോഹിതൻ പരിശോധിക്കണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ.

40“തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.41തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
42പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അത് അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.43പുരോഹിതൻ അതു പരിശോധിക്കണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പ് ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;44അവൻ അശുദ്ധൻ തന്നെ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കണം; അവന് തലയിൽ കുഷ്ഠരോഗം ഉണ്ട്.

45“വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയണം: അവന്റെ തല മൂടാതിരിക്കണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും3 അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം.46അവന് രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കണം; അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.

47“ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും48ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും49കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളം പച്ചയോ ഇളം ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കണം.
50പുരോഹിതൻ വടു പരിശോധിച്ച് വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.51അവൻ ഏഴാം ദിവസം വടു പരിശോധിക്കണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു.52വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊന്നെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയണം.
53എന്നാൽ പുരോഹിതൻ അതു പരിശോധിക്കുമ്പോൾ വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ54പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കണം; അതു പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.55കഴുകിയശേഷം പുരോഹിതൻ വടു പരിശോധിക്കണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയണം; അത് അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
56പിന്നെ പുരോഹിതൻ പരിശോധിക്കണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയണം.57അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയണം.58എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അത് രണ്ടാം പ്രാവശ്യം കഴുകണം; അപ്പോൾ അതു ശുദ്ധമാകും.
59ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ച് അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിക്കുവാനുള്ള പ്രമാണം ഇതു തന്നെ.”


1 13:6 പരക്കുക വ്യാപിക്കുക.
2 13:10 തിണർപ്പു തടിപ്പ്,ചെറിയമുഴ.
3 13:45 അവൻ അധരം മൂടിക്കൊണ്ടിരിക്കയും അവൻ മേൽച്ചുണ്ട് മൂടുകയും എന്നുമാകാം (ന്യൂ കിംഗ് ജെയിംസ് വേർഷൻ).

14

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണം ഇണ്: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.

3പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ4ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുമുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരുവാൻ കല്പിക്കണം.5പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവ ജലത്തിന്മീതെ അറുക്കുവാൻ കല്പിക്കണം.
6ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ അവൻ എടുത്ത് ഇവയും ജീവനുള്ള പക്ഷിയെയും ഉറവ ജലത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി7കുഷ്ഠശുദ്ധീകരണം കഴിക്കുവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കുകയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.
8ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിനു പുറത്ത് ഏഴു ദിവസം പാർക്കണം.9ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
10എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ട് ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരണം.11ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിർത്തണം.
12പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.13അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന സ്ഥലത്തുവച്ച് കുഞ്ഞാടിനെ അറുക്കണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം.
14പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടണം.15പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.16പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കണം.
17ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടണം.18പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
19പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കണം.20പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
21അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും22ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും എടുത്ത് തന്റെ ശുദ്ധീകരണത്തിനായി23എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
24പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം;25അവൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറുക്കണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതു കാതിന്റെ അഗ്രത്തിന്മേലും വലതു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടണം.
26പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.27പുരോഹിതൻ ഇടത്തുകൈയിൽ ഉള്ള എണ്ണ കുറെ വലത്തുകൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം.
28പുരോഹിതൻ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്റെ അഗ്രത്തിന്മേലും വലത്തുകൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളിടത്തു പുരട്ടണം.29പുരോഹിതൻ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.
30അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ31പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.32ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.”

33യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:34“ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ35വീട്ടുടമസ്ഥൻ വന്നു ‘വീട്ടിൽ കുഷ്ഠലക്ഷണമുള്ളതായി എനിക്കു തോന്നുന്നു’ എന്നു പുരോഹിതനെ അറിയിക്കണം.
36അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിക്കുവാൻ പുരോഹിതൻ വടു പരിശോധിക്കേണ്ടതിനു ചെല്ലുന്നതിനു മുമ്പ് വീട് ഒഴിച്ചിടുവാൻ കല്പിക്കണം; പിന്നെ പുരോഹിതൻ വീടു പരിശോധിക്കുവാൻ അകത്തു ചെല്ലണം.37അവൻ വടു പരിശോധിക്കണം; വീടിന്റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ട് അവ കാഴ്ചയ്ക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു38വാതില്ക്കൽ വന്നു വീട് ഏഴുദിവസത്തേക്ക് അടച്ചിടണം.
39ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കണം; വടു വീടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ40വടുവുള്ള കല്ലു നീക്കി പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കണം.
41പിന്നെ വീടിന്റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയണം.42പിന്നെ വേറെ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കണം; വേറെ കുമ്മായം വീടിനു തേക്കുകയും വേണം.
43അങ്ങനെ കല്ലു നീക്കുകയും വീട് ചുരണ്ടുകയും കുമ്മായം തേക്കുകയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു പരിശോധിക്കണം;44വടു വീട്ടിൽ വ്യാപിച്ചാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു.
45വീടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ച് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.46വീട് അടച്ചിരുന്ന കാലത്ത് എപ്പോഴെങ്കിലും അതിനകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കണം.47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കണം; ആ വീട്ടിൽ വച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കണം.
48വീടിനു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു പരിശോധിച്ച് വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കണം.
49അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിനു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ എടുത്ത്50ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കണം.51പിന്നെ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീടിന്മേൽ ഏഴു പ്രാവശ്യം തളിക്കണം.
52പക്ഷിയുടെ രക്തം, ഉറവുവെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവകൊണ്ടു വീടു ശുദ്ധീകരിക്കണം.53ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് വെളിയിൽ വിടണം; അങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അതു ശുദ്ധമാകും.
54ഇതു സകല കുഷ്ഠത്തിനും വടുവിനും55പുറ്റിനും വസ്ത്രത്തിന്റെയും വീടിന്റെയും56കുഷ്ഠത്തിനും തിണർപ്പിനും ചുണങ്ങിനും ചിരങ്ങിനും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.57എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന് ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.”

15

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.3ഇത് അവന്റെ സ്രവത്താലുള്ള അശുദ്ധിയാകുന്നു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നെ.

4സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.5അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
6സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം.7സ്രവക്കാരന്റെ ദേഹം തൊടുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
8സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.9സ്രവക്കാരൻ ഇരുന്നു യാത്രചെയ്യുന്ന ഏതു ജീനിയും1 അശുദ്ധമാകും.
10സ്രവക്കാരന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കണം; അവയെ വഹിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.11സ്രവക്കാരൻ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.12സ്രവക്കാരൻ തൊട്ട മൺപാത്രം ഉടച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ടു കഴുകണം.
13സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധീകരണത്തിനായി ഏഴുദിവസം എണ്ണിയിട്ട് വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.14എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ വന്ന് അവയെ പുരോഹിതന്റെ പക്കൽ കൊടുക്കണം.15പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിനു പ്രായശ്ചിത്തം കഴിക്കണം.
16ഒരുവന് ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം.17ബീജം വീണ സകല വസ്ത്രവും എല്ലാ തോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കുകയും വേണം.18പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടി ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധരായിരിക്കുകയും വേണം.

19“ ‘ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കണം.20അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കണം.
21അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.22അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.23അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം.
24ഒരുവൻ അവളോടുകൂടി ശയിക്കുകയും അവളുടെ അശുദ്ധി അവന്റെമേൽ ആകുകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
25ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറെ ദിവസം ഉണ്ടാകുകയോ ഋതുകാലത്തിനുമപ്പുറം സ്രവിക്കുകയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം എല്ലാം ഋതുകാലംപോലെ ഇരിക്കണം; അവൾ അശുദ്ധയായിരിക്കണം.26രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കണം; അവൾ ഇരിക്കുന്ന സാധനമെല്ലാം ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കണം.27അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
28രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവൾ ഏഴു ദിവസം എണ്ണിക്കൊള്ളണം; അതിന്റെ ശേഷം അവൾ ശുദ്ധിയുള്ളവളാകും.29എട്ടാം ദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.30പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൾക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.

31“ ‘യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കിയിട്ടു അവരുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങൾ യിസ്രായേൽമക്കളെ അവരുടെ അശുദ്ധികളിൽനിന്ന് ഇങ്ങനെ അകറ്റണം.

32“ ‘ഇതു സ്രവക്കാരനും ബീജസ്ഖലനത്താൽ അശുദ്ധനായവനും33ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയോടുകൂടി ശയിക്കുന്നവനും ഉള്ള പ്രമാണം.’ ”


1 15:9 ജീനിയും മനുഷ്യൻ സഞ്ചരിക്കുവാൻ ഉപയോഗിക്കുന്ന മൄഗങ്ങളുടെ പുറത്തിടുന്ന ഇരിപ്പിടം.

16

1അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ടു മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്റെ മുമ്പിൽ എല്ലാസമയത്തും വരരുത് എന്ന് അവനോടു പറയണം.

3പാപയാഗത്തിന് ഒരു കാളക്കിടാവിന്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റന്റെ രക്തത്തോടുംകൂടി അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കണം1 .4അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും2 വയ്ക്കണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയ ശേഷം അവ ധരിക്കണം.5അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങണം.
6തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.7അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തണം.
8പിന്നെ അഹരോൻ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസ്സേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടണം.9യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കണം.10അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തണം.
11പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കണം.
12അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരണം.13താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറയ്ക്കുവാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടണം.
14അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കണം.
15പിന്നെ അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്ത് രക്തം കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കണം.16യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെതന്നെ ചെയ്യണം.
17അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവ്വസഭയ്ക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കണം.18പിന്നെ അഹരോൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനുവേണ്ടിയും പ്രായശ്ചിത്തം കഴിക്കണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം.19അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം യാഗപീഠത്തിന്മേൽ തളിച്ച് യിസ്രായേൽമക്കളുടെ അശുദ്ധികൾ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കണം.
20അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരണം.21ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കണം.22കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങൾ സർവ്വവും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടണം.
23പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വച്ചേക്കണം.24അവൻ ഒരു വിശുദ്ധസ്ഥലത്തുവച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്ന് തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
25അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.26ആട്ടുകൊറ്റനെ അസസ്സേലിന് കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം പാളയത്തിൽ വരുന്നത്.
27വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തു കൊണ്ടുപോകണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയണം.28അവയെ ചുട്ടുകളഞ്ഞവൻ പളയത്തിൽ വരുന്നത് വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം.

29“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യണം3 ; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്.30ആ ദിവസത്തിൽ ആണല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്.31അതു നിങ്ങൾക്ക് വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. നിങ്ങൾ ആത്മതപനം ചെയ്യണം; അതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടമാകുന്നു.
32അപ്പനു പകരം പുരോഹിതശുശ്രൂഷചെയ്യുവാൻ അഭിഷിക്തനാകുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കണം.33അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
34വർഷത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടു പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം;” യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.


1 16:3 പാപയാഗത്തിന് ഒരു കാളക്കിടാവിന്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റന്റെ രക്തത്തോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം (ന്യൂ കിംഗ് ജെയിംസ് വേർഷൻ).
2 16:4 മുടിയും തലപ്പാവ്, ശിരോവസ്ത്രം.
3 16:29 ആത്മതപനം ചെയ്യേണം ഉപവസിക്കേണം എന്നുമാകാം.

17

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യഹോവ കല്പിച്ച കാര്യം ഇതാകുന്നു:3യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കുകയും4അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയണം.

5യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവച്ച് അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.6പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
7അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.’

8“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കുകയും9അത് യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
10യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.11മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമാണല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.
12അതുകൊണ്ടത്രേ “നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് ”എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.

13“ ‘യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഭക്ഷിക്കാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടണം.
14സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവന് ആധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോട്: “യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുത്” എന്നു കല്പിച്ചത്; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയണം.
15സ്വാഭാവികമായി ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ ഭക്ഷിക്കുന്നവനെല്ലാം സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.16വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കണം.’ ”

18

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;3നിങ്ങൾ പാർത്തിരുന്ന ഈജിപ്റ്റിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ ചട്ടങ്ങളിൽ നിങ്ങൾ നടക്കുകയുമരുത്.

4എന്റെ വിധികളെ അനുസരിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.5ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

6“ ‘നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ1 തക്കവണ്ണം അവരോട് അടുക്കരുത്; ഞാൻ യഹോവ ആകുന്നു.7നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുത്. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുത്.8അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.
9അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; വീട്ടിൽ ജനിച്ചവരായാലും അന്യദേശത്ത് ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുത്.10നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുത്; അവരുടെ നഗ്നത നിന്റേതു തന്നെയല്ലോ.11നിന്റെ അപ്പനു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ സഹോദരിയല്ലോ.
12അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.14അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുത്; അവന്റെ ഭാര്യയോട് അടുക്കയുമരുത്; അവൾ നിന്റെ ഇളയമ്മയല്ലോ.
15നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുത്.16സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
17ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുത്; അവളുടെ മകന്റെ മകളുടെയോ അല്ലെങ്കിൽ അവളുടെ മകളുടെ മകളുടെയോ നഗ്നത അനാവൃതമാക്കുമാറ് അവരെ പരിഗ്രഹിക്കരുത്: അവർ അടുത്ത ചാർച്ചക്കാരല്ലോ; അതു ദുഷ്കർമ്മം.18ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിക്കുവാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടി പരിഗ്രഹിക്കരുത്.
19ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധയായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറ് അവളോട് അടുക്കരുത്.20കൂട്ടുകാരന്റെ ഭാര്യയോടുകൂടി ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.
21നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന് അർപ്പിച്ച് നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
22സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടി ശയിക്കരുത്; അതു മ്ലേച്ഛത.23യാതൊരു മൃഗത്തോടുംകൂടി ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടു കൂടി ശയിക്കേണ്ടതിന് അതിന്റെ മുമ്പിൽ നില്ക്കുകയും അരുത്; അത് നികൃഷ്ടം.

24“ ‘ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.25ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.
26ഈ മ്ലേച്ഛത സകലവും നിങ്ങൾക്കു മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു.27നിങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന ജനതകളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിക്കുവാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കണം;28ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്.
29ആരെങ്കിലും ഈ സകലമ്ലേച്ഛതകളിൽ ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.30ആകയാൽ നിങ്ങൾക്കു മുമ്പ് നടന്ന ഈ മ്ലേച്ഛമായ ആചാരങ്ങളിൽ യാതൊന്നും ചെയ്യാതെയും അവയാൽ നിങ്ങളെത്തന്നെ അശുദ്ധരാകാതെയും ഇരിക്കുവാൻ നിങ്ങൾ എന്റെ കൽപ്പനകൾ പ്രമാണിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”


1 18:6 അനാവൃതമാക്കുവാൻ നഗ്നമാക്കുക.

19

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവീൻ.3നിങ്ങൾ ഓരോരുത്തനും താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.4വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങൾക്ക് വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അർപ്പിക്കണം.6അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു ഭക്ഷിക്കാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.7മൂന്നാം ദിവസം ഭക്ഷിച്ചു എന്നു വരികിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.8അതു ഭക്ഷിക്കുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.

9“ ‘നിങ്ങളുടെ നിലത്തിലെ ധാന്യം നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുത്; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്.10നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കുകയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
11മോഷ്ടിക്കരുത്, ചതിക്കരുത്, ഒരുവനോട് ഒരുവൻ ഭോഷ്കുപറയരുത്.12എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
13കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്.14ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ തടസ്സം വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
15ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു1 നീതിയോടെ ന്യായം വിധിക്കണം.16നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്റെ കൂട്ടുകാരന്റെ ജീവനെതിരായി നീ നിലപാടെടുക്കുകരുത്; ഞാൻ യഹോവ ആകുന്നു.
17സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.18നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ2 നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.
19നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.
20ഒരു പുരുഷനു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടി ഒരുവൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായതുകൊണ്ട് അവരെ കൊല്ലരുത്;21അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.22അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.
23നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കണം; അതു മൂന്നു വർഷത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ആയിരിക്കണം; അതു ഭക്ഷിക്കരുത്.24നാലാം വർഷത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.25അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്;27നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.28മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു.
29ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.30നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.
31വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
33പരദേശി നിന്നോടുകൂടി നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്.34നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ആയിരിക്കണം; അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; നിങ്ങളും ഈജിപ്റ്റിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.36ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കണം; ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.37നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.’ ”


1 19:15 കൂട്ടുകാരനു അയൽക്കാരനു (എന്ന് മൂലഭാഷയിൽ).
2 19:18 കൂട്ടുകാരനെ അയൽക്കാരനെ (മൂലഭാഷയിൽ).

20

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിനു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കണം; ദേശത്തിലെ ജനം അവനെ കല്ലെറിയണം.

3അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവനെതിരെ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.4അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ5ഞാൻ അവനും കുടുംബത്തിനും എതിരെ ദൃഷ്ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്യുവാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്യുവാൻ പോകുന്നവന് എതിരെയും ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.7ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8എന്റെ ചട്ടങ്ങൾ പ്രമാണിച്ച് ആചരിക്കുവിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.9അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
10ഒരുവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കണം.11അപ്പന്റെ ഭാര്യയോടുകൂടി ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.12ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
13സ്ത്രീയോടുകൂടി ശയിക്കുന്നതുപോലെ ഒരുവൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.14ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ1 അത് ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയണം.
15ഒരു പുരുഷൻ മൃഗത്തോടുകൂടി ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കണം; മൃഗത്തെയും കൊല്ലണം.16ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലണം; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽ ഒറ്റപ്പെടുത്തണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.18ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടി ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു പുറംതള്ളണം.
19നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെയുള്ളവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.20ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടി ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കണം.21ഒരുവൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.

22“ ‘ആകയാൽ നിങ്ങൾ പാർക്കേണ്ടതിന് ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിക്കുവാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് ആചരിക്കണം.23ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജനതയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങൾ ഒക്കെയും ചെയ്തതുകൊണ്ട് അവർ എനിക്ക് അറപ്പായി തീർന്നു.
24“നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും” എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; “പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ അതിനെ നിങ്ങൾക്കു തരും;” ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചവനായ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.25ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വയ്ക്കണം; ഞാൻ നിങ്ങൾക്ക് അശുദ്ധമെന്നു വേർതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.
262 യഹോവയായ ഞാൻ വിശുദ്ധനാകുകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചിരിക്കുന്നു.

27“ ‘വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കണം; അവരെ കല്ലെറിഞ്ഞു കൊല്ലണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.’ ”


1 20:14 പരിഗ്രഹിച്ചാൽ വിവാഹം കഴിച്ചാൽ (ന്യൂ കിംഗ് ജെയിംസ് വേർഷൻ).
2 20:26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; (ഈ വരി പല തർജ്ജിമയിലും കാണുന്നില്ല).

21

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: ‘പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്.2എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,3തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം.

4പുരോഹിതൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കുകയാൽ തന്നെത്താൻ മലിനമാക്കി അശുദ്ധനാക്കരുത്.5പുരോഹിതന്മാർ തലമുടി വടിക്കുകയും താടിയുടെ അറ്റം കത്രിക്കുകയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;6തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കണം.
7വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.8അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കണം; അവൻ നിനക്കു വിശുദ്ധനായിരിക്കണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.9പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയണം.

10“ ‘അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിക്കുവാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.11അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലും അമ്മയാലും അശുദ്ധനാകുകയും അരുത്.12വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം1 അവന്റെ മേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
13കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ.14വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.15അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”

16യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ:17‘നിന്റെ സന്തതിപരമ്പരയിൽ അംഗഹീനനായവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തു വരരുത്.
18അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ,19പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,20കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.21പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുവനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുവാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
22തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.23എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിന്റെ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”24മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.


1 21:12 സംസ്കാരം ‘പവിത്രത’ എന്ന് ന്യൂ കിംഗ് ജെയിംസ് വേർഷനിലും ‘കിരീടം’ എന്ന് മൂല ഭാഷയിലും കാണുന്നു.

22

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“യിസ്രായേൽമക്കൾ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചുനില്ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയണം. ഞാൻ യഹോവ ആകുന്നു.3“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽമക്കൾ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്റെ സന്നിധിയിൽനിന്നു വിച്ഛേദിച്ചുകളയണം; ഞാൻ യഹോവ ആകുന്നു.

4അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും5അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും6ഇങ്ങനെ വല്ലതും സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്.
7സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അത് അവന്റെ ആഹാരമല്ലോ.8സ്വാഭാവികമായി ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താൽ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.9ആകയാൽ അവർ എന്റെ പ്രമാണങ്ങളെ അശുദ്ധമാക്കി തങ്ങളുടെ മേൽ പാപം വരുത്തുകയും അതിനാൽ മരിക്കുകയും ചെയ്യാതിരിക്കുവാൻ അവ പ്രമാണിക്കണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
10യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്റെ അടുക്കൽ വന്നുപാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.11എന്നാൽ പുരോഹിതൻ ഒരുവനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവർക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
12പുരോഹിതന്റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.13പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ യൗവനത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്ക് അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുത്.
14ഒരുവൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം.15യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.16യിസ്രായേൽമക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെമേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”

17യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:18“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ19നിങ്ങൾക്കു പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കണം.
20ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.21ഒരുവൻ നേർച്ചനിവ്രുത്തിക്കായോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായി അർപ്പിക്കുമ്പോൾ അതു പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തത് ആയിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.
22കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്;23അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അതു പ്രസാദമാകുകയില്ല.
24വൃഷണങ്ങൾ ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; നിങ്ങൾ ഇവയെകൊണ്ട് നിങ്ങളുടെ ദേശത്ത് ഒരു യാഗവും ചെയ്യരുത്.25അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ”

26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:27“ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ആയിരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.
28പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.29യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്ണം.30അന്നു തന്നെ അതിനെ ഭക്ഷിക്കേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു.
31ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കണം; ഞാൻ യഹോവ ആകുന്നു.32എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.33നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിനു ഈജിപ്റ്റിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”

23

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത്: ‘എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:

3ആറു ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.

4“ ‘അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:5ഒന്നാംമാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ.6ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകണം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.8നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്ന് പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.’ ”

9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:10“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.11നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. ശബ്ബത്തിന്റെ പിറ്റെ ദിവസം പുരോഹിതൻ അതു നീരാജനം ചെയ്യണം.
12കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കണം.13അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി1 നേരിയ മാവ് ആയിരിക്കണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി2 വീഞ്ഞ് ആയിരിക്കണം.14നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

15“ ‘ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം.16ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കണം.
17നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്ക് ആദ്യവിളവ്.18അപ്പത്തോടുകൂടി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം.
19ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം.20പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടി യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം.21അന്നു തന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടണം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

22“ ‘നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അതു ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

23യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:24“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്കു കാഹളധ്വനിയുടെ അനുസ്മരണവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥ3 ദിവസവുമായിരിക്കണം.25അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം.’ ”

26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:27“ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകണം; നിങ്ങൾ ആത്മതപനം ചെയ്യുകയും4 യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം.
28അന്നു നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം.29അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു പുറത്താക്കണം.
30അന്ന് ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും.31യാതൊരു ജോലിയും ചെയ്യരുത്; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.32അതു നിങ്ങൾക്കു സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കണം.”

33യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:34“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുനാൾ ആകുന്നു.
35ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകണം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.36ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കണം; എട്ടാംദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കണം; അന്ന് പരിശുദ്ധമായസഭായോഗം5 ; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.

37“ ‘യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ38അതതു ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നെ.

39“ ‘ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.
40ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കണം.41വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കണം.
42ഞാൻ യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ43അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”44അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.


1 23:13 രണ്ടിടങ്ങഴി പത്തിൽ രണ്ട് ഏഫാ (എബ്രായ അളവ്).
2 23:13 നാഴി നാലിലൊന്നു ഹിൻ (എബ്രായ അളവ്).
3 23:24 സ്വസ്ഥ ശബത്ത് എന്നുമാകാം.
4 23:27 ആത്മതപനം ചെയ്കയും ഉപവാസിക്കുകയും എന്നുമാകാം.
5 23:36 പരിശുദ്ധമായസഭായോഗം അന്ത്യസഭായോഗം എന്നും മലയാളം ബൈബിളിൽ കൊടുത്തിട്ടുണ്ട്.

24

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരണമെന്ന് അവരോടു കല്പിക്കുക.

3സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം ആകുന്നു.4അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കണം.

5“നീ നേരിയ മാവ് എടുത്ത് അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടണം; ഓരോ ദോശ രണ്ടിടങ്ങഴി1 മാവുകൊണ്ട് ആയിരിക്കണം.6അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറുവീതം വയ്ക്കണം.
7ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി2 യഹോവയ്ക്കു ദഹനയാഗമായിരിക്കണം.8അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കണം.9അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തുവച്ച് ഭക്ഷിക്കണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.”

10അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ യിസ്രായേൽമക്കളുടെ മദ്ധ്യേ ചെന്ന്; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യേനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠകൂടി.11യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്റെ അമ്മയ്ക്കു ശെലോമീത്ത് എന്നു പേര്. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.12യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു.

13അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്:14“ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലണം.
15എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും.16യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; സഭയൊക്കെയും അവനെ കല്ലെറിയണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
17മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.18മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കണം.
19ഒരുവൻ കൂട്ടുകാരനു കേടു3 വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നെ അവനോടു ചെയ്യണം.20ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റേയാളിനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തണം.21മൃഗത്തെ കൊല്ലുന്നവൻ അതിനു പകരം കൊടുക്കണം; എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
22നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”23ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.


1 24:5 രണ്ടിടങ്ങഴി പത്തിൽരണ്ട് ഏഫാ.
2 24:7 നിവേദ്യമായി സമരണയ്ക്കായി എന്നുമാകാം.
3 24:19 കേടു മുറിവ്, വിരൂപം എന്നും അർത്ഥം ഉണ്ട്.

25

1യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കണം.

3ആറു വർഷം നിന്റെ നിലം വിതയ്ക്കണം; അവ്വണ്ണം ആറു വർഷം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കണം.4ഏഴാം വർഷത്തിൽ ദേശത്തിനു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കണം; നിന്റെ നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കുകയും ചെയ്യരുത്.
5നിന്റെ കൊയ്ത്തിന്റെ പടു വിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയും അരുത്; അതു ദേശത്തിനു ശബ്ബത്ത് വർഷം ആകുന്നു.6ദേശത്തിന്റെ ശബ്ബത്തിൽ തനിയെ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടി പാർക്കുന്ന പരദേശിക്കും7നിന്റെ കന്നുകാലിക്കും നിന്റെ ദേശത്തിലെ കാട്ടുമൃഗത്തിനും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കണം.

8“ ‘പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം.9അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലായിടവും കാഹളം ധ്വനിപ്പിക്കണം.
10അമ്പതാം വർഷത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലായിടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കണം; അതു നിങ്ങൾക്കു യോബേൽവർഷമായിരിക്കണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.
11അമ്പതാം വർഷം നിങ്ങൾക്കു യോബേൽ വർഷമായിരിക്കണം; അതിൽ നിങ്ങൾ വിതയ്ക്കുകയോ തനിയെ മുളച്ചുവന്ന വിളവ് കൊയ്യുകയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കുകയോ ചെയ്യരുത്.12അതു യോബേൽവർഷം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; ആ വർഷത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നെ എടുത്തു ഭക്ഷിക്കണം.
13ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകണം.14കൂട്ടുകാരന് എന്തെങ്കിലും വില്ക്കുകയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്.
15യോബേൽവർഷത്തിന്റെ ശേഷമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങണം; അനുഭവമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വിൽക്കണം.16വർഷങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തണം; വർഷങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തണം; അനുഭവത്തിന്റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
18അതുകൊണ്ട് നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും.
20എന്നാൽ “ഏഴാം വർഷത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതയ്ക്കുകയും ഞങ്ങളുടെ അനുഭവമെടുക്കുകയും ചെയ്യരുതല്ലോ” എന്നു നിങ്ങൾ പറയുന്നുവെങ്കിൽ21ഞാൻ ആറാം വർഷത്തിൽ നിങ്ങൾക്ക് എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു വർഷത്തേക്കുള്ള അനുഭവം തരുകയും ചെയ്യും.22എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്റെ അനുഭവം വരുന്നതു വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.
23നിലം എന്നേക്കുമായി വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.24നിങ്ങളുടെ അവകാശമായ ദേശത്തെല്ലാം നിലത്തിനു വീണ്ടെടുപ്പു സമ്മതിക്കണം.

25“ ‘നിന്റെ സഹോദരൻ ദിരദ്രനായിത്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളണം.
26എന്നാൽ വീണ്ടുകൊള്ളുവാൻ അവന് ആരും ഇല്ലാതെ ഇരിക്കുകയും താൻതന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകുകയും ചെയ്താൽ27അതു വിറ്റതിനുശേഷമുള്ള വർഷങ്ങൾ കണക്കാക്കി വാങ്ങിയവന് അധികതുക തിരികെക്കൊടുത്ത് അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരണം.28എന്നാൽ മടക്കിക്കൊടുക്കുവാൻ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽ വർഷംവരെ വാങ്ങിയവന്റെ കൈയിൽ ഇരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കുകയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരുകയും വേണം.

29“ ‘ഒരുവൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു വർഷത്തിനകം അവന് അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു വർഷത്തെ അവധി ഉണ്ട്.30ഒരു വർഷം മുഴുവൻ തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കണ്ടാ.
31മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ ദേശത്തുള്ള നിലത്തിനു സമമായി കണക്കാക്കപ്പെടണം; അവയ്ക്കു വീണ്ടെടുപ്പ് ഉണ്ട്; യോബേൽവർഷത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കണം.32എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടുകൊള്ളാം.
33ലേവ്യരിൽ ഒരുവൻ താൻ വിറ്റ വീട് വീണ്ടുകൊള്ളുന്നില്ലെങ്കിൽ അവന്റെ അവകാശമായ പട്ടണത്തിലുള്ള വിറ്റുപോയ വീട് യോബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമാണല്ലോ.34എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവർക്കു ശാശ്വതാവകാശം ആകുന്നു.

35“ ‘നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു നിന്റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കണം.36അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കണം.37നിന്റെ പണം അവന് പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവന് ലാഭത്തിനായി കൊടുക്കുകയും അരുത്.38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിക്കുവാനും നിങ്ങളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

39“ ‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കണം.41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവൻ മടങ്ങിപ്പോകണം.
42അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകുക കൊണ്ട് അവരെ അടിമകളായി വില്ക്കരുത്.43അവനോടു കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം.44നിന്റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങണം.
45അപ്രകാരം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടി ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കണം;46നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുത്.

47“ ‘നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ തന്നെത്താൻ വില്ക്കുകയും ചെയ്താൽ48അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം.
49അവന്റെ പിതാവിന്റെ സഹോദരനോ പിതാവിന്റെ സഹോദരന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.50അടിമ തന്നെ വിറ്റ വർഷംമുതൽ യോബേൽവർഷംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കണം; അടിമയുടെ വില വർഷത്തിന്റെ സംഖ്യക്ക് ഒത്തവണ്ണം ആയിരിക്കണം; അടിമ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം ഉടമയുടെ അടുക്കൽ പാർക്കണം.
51വർഷങ്ങൾ ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം ഉടമ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കണം.52യോബേൽവർഷംവരെ ശേഷിക്കുന്ന വർഷം കുറെ മാത്രം എങ്കിൽ ഉടമയുമായി കണക്കുകൂട്ടി വർഷങ്ങൾക്ക് ഒത്തവണ്ണം ഉടമ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കണം.
53അടിമ വഷം തോറും കൂലിക്കാരൻ എന്നപോലെ ഉടമയുടെ അടുക്കൽ ഇരിക്കണം; നീ1 കാൺകെ ഉടമ അവനോടു കാഠിന്യം പ്രവർത്തിക്കരുത്.54ഇങ്ങനെ അടിമ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അടിമയും അവനോടുകൂടി അവന്റെ മക്കളും യോബേൽ വർഷത്തിൽ പുറപ്പെട്ടുപോകണം.55യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.


1 25:53 നീ വീണ്ടെടുപ്പുകാരൻ.

26

1“ ‘വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിക്കുവാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.2നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കുകയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.

3“ ‘എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ4ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
5നിങ്ങളുടെ കറ്റമെതിക്കൽ മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതയ്ക്കുന്നകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി നിത്യവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും.6ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കുകയുമില്ല.
7നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.8നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
9ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.10നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കുകയും പുതിയതിന്റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും.
11ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കുകയില്ല.12ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.13നിങ്ങൾ ഈജിപ്റ്റുകാർക്ക് അടിമകളാകാതിരിക്കുവാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.

14“ ‘എന്നാൽ നിങ്ങൾ എന്റെ വാക്ക് കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും15എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ
16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.17ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവയ്ക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
18ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.19ഞാൻ നിങ്ങളുടെ ബലത്തിലുള്ള അഹങ്കാരം തകർക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.20നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
21നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങ് ബാധ നിങ്ങളുടെമേൽ വരുത്തും.22ഞാൻ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയയ്ക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ വിജനമായി കിടക്കും.
23ഇവകൊണ്ടും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ24ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
25എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയയ്ക്കുകയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏല്പിക്കുകയും ചെയ്യും.26ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചാലും തൃപ്തരാവുകയില്ല.

27“ ‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ28ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
29നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.30ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളയുകയും എന്റെ ഉള്ളം നിങ്ങളെ വെറുക്കുകയും ചെയ്യും.
31ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാൻ മണക്കുകയില്ല.32ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.33ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
34അങ്ങനെ ദേശം ശൂന്യമായി കിടക്കുകയും നിങ്ങൾ ശത്രുക്കളുടെ ദേശത്ത് ഇരിക്കുകയും ചെയ്യുന്ന നാളെല്ലാം അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.35നിങ്ങൾ അവിടെ വസിച്ചിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളെല്ലാം അനുഭവിക്കും.36ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ട് അവർ ഓടും; വാളിന്റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
37ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുവന്റെ മേൽ ഒരുവൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്ക്കുവാൻ നിങ്ങൾക്കു ശക്തി ഉണ്ടാവുകയുമില്ല.38നിങ്ങൾ ജനതകളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.39നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവച്ച് തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടി ക്ഷയിച്ചുപോകും.
40അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ട്41ഞാനും അവർക്കു വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറയുകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്താൽ42ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും.
43അവർ ദേശം വിട്ടുപോയിട്ട് അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കുകയും അവർക്ക് എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ട് അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.
44എങ്കിലും അവർ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിക്കുവാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കുകയില്ല, അവരെ വെറുക്കുകയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.45ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വികന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.’ ”

46യഹോവ സീനായി പർവ്വതത്തിൽവച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വച്ചിട്ടുള്ള നിയമങ്ങളും വിധികളും പ്രമാണങ്ങളും ഇവ ആകുന്നു.

27

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോടു നീ പറയേണ്ടത്: ‘ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം.

3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പ്1 അമ്പതു ശേക്കെൽ വെള്ളി ആയിരിക്കണം.4പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കണം.
5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.6ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പ് ആണിന് അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കണം.
7അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.8നിന്റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തണം; പുരോഹിതൻ അവന്റെ വിലമതിക്കണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.

9“ ‘അത് യഹോവയ്ക്കു വഴിപാടു കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കണം.10മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം.
11അത് യഹോവയ്ക്കു വഴിപാടു കഴിക്കാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തണം.12അതു നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കണം.13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടണം.

14“ ‘ഒരുവൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അതു മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കണം.15തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനുള്ളതാകും.

16“ ‘ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിനുവേണ്ട വിത്തിന്റെ അളവിനു ഒത്തവണ്ണം ആയിരിക്കണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കണം.
17യോബേൽവർഷംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ആയിരിക്കണം.18യോബേൽവർഷത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽവർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കണം; അതു നിന്റെ മതിപ്പിൽനിന്നു കുറയ്ക്കണം.
19നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ.21ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കണം.
22തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ23പുരോഹിതൻ യോബേൽവർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കണം.
24ആ നിലം മുന്നുടമസ്ഥനു യോബേൽവർഷത്തിൽ തിരികെ ചേരണം.25നിന്റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കണം.

26“ ‘കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.27അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കണം.

28“ ‘എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.29മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയണം2 .

30“ ‘നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.31ഒരുവൻ തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം.
32മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കണം.33അതു നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം. അവയെ വീണ്ടെടുത്തുകൂടാ.’ ”
34യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.


1 27:3 മതിപ്പു വിലനിർണ്ണയം.
2 27:29 കൊന്നുകളയേണം മനുഷ്യരിൽനിന്നു നിർമൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടടുക്കരുത്. അവനെ കൊന്നുകളയണം (എന്ന് മറ്റൊരു പരിഭാഷയിൽ കാണാം).

സംഖ്യാപുസ്തകം

1

1യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു :2“നിങ്ങൾ യിസ്രായേൽമക്കളെ എല്ലാം ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരുടേയും പേര് ആളാംപ്രതി പട്ടികയിൽ ചേർത്ത് സംഘത്തിന്റെ കണക്കെടുക്കണം .3നീയും അഹരോനും യിസ്രായേലിൽ ഇരുപത് വയസ്സുമുതൽ മുകളിലേക്ക്, യുദ്ധം ചെയ്യുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണണം.

4ഓരോ ഗോത്രത്തിൽനിന്നും പിതൃഭവനത്തലവനായ ഒരാൾ നിങ്ങളോടുകൂടി ഉണ്ടായിരിക്കണം.5നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: രൂബേൻഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;6ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;
7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;8യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;9സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
16ഇവർ സംഘത്തിൽനിന്ന് വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
17നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.18രണ്ടാം മാസം ഒന്നാം തീയതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതിഇരുപത് വയസ്സുമുതൽ മുകളിലേക്ക് പ്രായമുള്ള ഓരോരുത്തരുടേയും പേര് പട്ടികയിൽ ചേർത്ത് താന്താങ്ങളുടെ വംശവിവരം അറിയിക്കുകയും ചെയ്തു.19യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.

20യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ , മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും21പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.

22ശിമെയോന്റെ മക്കളുടെ സന്തതികളിൽ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും23പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.

24ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി25എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.

26യെഹൂദാ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി27എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.

28യിസ്സാഖാർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി29എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തി നാനൂറ് പേർ.

30സെബൂലൂൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും31പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറ് പേർ.

32യോസേഫിന്റെ മക്കളിൽ എഫ്രയീം ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും33പേരുപേരായി എണ്ണപ്പെട്ടവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.

34മനശ്ശെ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി35എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറ് പേർ.

36ബെന്യാമീൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി37എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.

38ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി39എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് പേർ.

40ആശേർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി41എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.

42നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി43എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തി നാനൂറ് പേർ.

44മോശെയും അഹരോനും ഗോത്രത്തിന് ഒരാൾ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ട് പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർ തന്നേ.45യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി46എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് പേർ ആയിരുന്നു.

47ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.48“ലേവിഗോത്രത്തെ മാത്രം എണ്ണരുത്;49യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത് ”എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.
50‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം.
51തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.52യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കണം.
53എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കണം ’54എന്ന് യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.

2

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2യിസ്രായേൽമക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങണം.

3യെഹൂദാപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങണം; യെഹൂദയുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കണം.4അവന്റെ ഗണം ആകെ എഴുപത്തി നാലായിരത്തി അറുനൂറ് പേർ.
5അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങണം; യിസ്സാഖാരിന്റെ മക്കൾക്ക് സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കണം.6അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
7പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്ക് ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കണം.8അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് പേർ.
9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് പേർ. ഇവർ ആദ്യം പുറപ്പെടണം.

10രൂബേൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങണം; രൂബേന്റെ മക്കൾക്ക് ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കണം.11അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
12അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങണം; ശിമെയോന്റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കണം.13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
14പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്ക് രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.15അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
16രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് പേർ. അവർ രണ്ടാമതായി പുറപ്പെടണം.

17പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടണം.

18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്ത് പാളയമിറങ്ങണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കണം.19അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
20അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കണം.21അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് പേർ.
22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങണം; ബെന്യാമീന്റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കണം.23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് പേർ. അവർ മൂന്നാമതായി പുറപ്പെടണം.

25ദാൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കണം.26അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് പേർ.
27അവന്റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കണം.28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കണം.30അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തി നാനൂറ് പേർ.
31ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടണം.

32യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് പേർ ആയിരുന്നു.33എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
34യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.

3

1യഹോവ സീനായിപർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യം ഇപ്രകാരമാണ്:2അഹരോന്റെ പുത്രന്മാർ ഇവരാണ്: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.

3പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിക്കപ്പെട്ട് , അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നെ.4എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽ വച്ച് മരിച്ചുപോയി; അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.

5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:6“നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക.
7അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യണം.8അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യണം.
9നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവന് സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.10അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കണം”.

11യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:12“യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം.13കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കണം; ഞാൻ യഹോവ ആകുന്നു”.

14യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:15“ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണിനെയും നീ എണ്ണണം”.16തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
17ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.18കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:19ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.20കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
21ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.22അവരിൽ ഒരു മാസം മുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആകെ ഏഴായിരത്തഞ്ഞൂറ്.23ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറു ഭാഗത്ത് പാളയമിറങ്ങണം.
24ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.25സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടത് തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും26തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു.

27കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.28ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തി അറുനൂറ് പേർ.29കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കു ഭാഗത്ത് പാളയമിറങ്ങണം.
30കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കണം.31അവർ നോക്കേണ്ടത് പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേല ഒക്കെയും ആകുന്നു.32പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്ക് പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കണം.

33മെരാരിയിൽനിന്ന് മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.34അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറ് പേർ.35മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കണം; ഇവർ തിരുനിവാസത്തിന്റെ വടക്കു ഭാഗത്ത് പാളയമിറങ്ങണം.
36മെരാര്യർക്ക് നിയമിച്ചിട്ടുള്ള ഉത്തരവാദിത്വം തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ എന്നിവയും, അത് സംബന്ധിച്ചുള്ള എല്ലാവേലയും,37പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു.
38എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കൾക്കു വേണ്ടി വിശുദ്ധമന്ദിരത്തിന്റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.39മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തിരണ്ട് ആയിരം പേർ.

40യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളുടെ പേരുവിവരപ്രകാരം എണ്ണി അവരുടെ സംഖ്യ എടുക്കുക.41യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി എടുക്കണം; ഞാൻ യഹോവ ആകുന്നു”.
42യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.43ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുവിവരപ്രകാരം എണ്ണിയ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്റി എഴുപത്തിമൂന്ന് ആയിരുന്നു.

44യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:45“യിസ്രായേൽമക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്ക് പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്കുക; ലേവ്യർ എനിക്കുള്ളവരായിരിക്കണം; ഞാൻ യഹോവ ആകുന്നു.
46യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ച് ശേക്കെൽ വീതം വാങ്ങണം;47വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപത് ഗേരാവച്ച് വാങ്ങണം.48അവരുടെ എണ്ണത്തിൽ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്റെ മക്കൾക്കും കൊടുക്കണം.49ലേവ്യരെക്കൊണ്ട് വീണ്ടെടുത്തവരുടെ എണ്ണത്തിൽ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.50യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരത്തി മൂന്നൂറ്ററുപത്തഞ്ച് ശേക്കെൽ പണം വാങ്ങി.51യഹോവ മോശെയോട് കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.

4

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള,സമാഗമനകൂടാരത്തിൽ3വേല ചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ.4സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്:

5പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം.6തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
7കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം.8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
9ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം.10അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം.11സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് തഹശൂതോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.13അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം.14അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
15പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ.16പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.

17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:18“നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്.19അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം.20എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.

21യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:22“ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക.23മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം.
24ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്:25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല,26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം.
27ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിയ്ക്കണം.28സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശപ്രകാരം ആയിരിക്കണം.

29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം.30മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം.
31സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്,32ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം.
33പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല ശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതു തന്നെ.

34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ35സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ.
37മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.

38ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ39മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ.
41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ43മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ.
45യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.

46മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ47സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ48എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു.
49യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.

5

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“സകല കുഷ്ഠരോഗികളെയും, സ്രവക്കാരെയും ശവത്താൽ അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കുവാൻ യിസ്രായേൽമക്കളോട് കല്പിക്കുക.3ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്ന് പുറത്താക്കണം; ഞാൻ അവരുടെ മദ്ധ്യത്തിൽ വസിക്കുന്നതിനാൽ അവർ അവരുടെ പാളയം അശുദ്ധമാക്കരുത്”.4യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു ; അവരെ പാളയത്തിൽനിന്ന് പുറത്താക്കി; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ യിസ്രായേൽമക്കൾ ചെയ്തു.

5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:6“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയുക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോട് ദ്രോഹിച്ച് മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ട് കുറ്റക്കാരായാൽ, ചെയ്ത പാപം7അവർ ഏറ്റുപറയുകയും തങ്ങളുടെ അകൃത്യത്തിന് പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, അകൃത്യം ചെയ്തവന് പകരം കൊടുക്കുകയും വേണം.
8എന്നാൽ അകൃത്യത്തിന് പ്രായശ്ചിത്തം വാങ്ങുവാൻ അവന് ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രായശ്ചിത്തം യഹോവയ്ക്ക് കൊടുക്കുന്നത് , പുരോഹിതന് ആയിരിക്കണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കണം.9യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും മേന്മയായതൊക്കെയും അവന് ആയിരിക്കണം.10ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കളും പുരോഹിതന് കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കണം”.

11യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്.12“നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യ വഞ്ജിച്ച് അവനെ ദ്രോഹിച്ച് ,
13അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും14അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ
15ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അത് സംശയത്തിന്റെ ഭോജനയാഗമല്ലോ; അപരാധസ്മാരകമായ ഭോജനയാഗം തന്നേ.
16പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തണം.17പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടണം.
18പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വയ്ക്കണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കണം.19പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോട് പറയേണ്ടത്: ‘ആരും നിന്നോടുകൂടി ശയിക്കുകയും നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്ക് തിരിയുകയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്ക് വരാതിരിക്കട്ടെ.
20എന്നാൽ നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകുകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടി ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ’ -21അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ട് ശാപസത്യം ചെയ്യിച്ച് അവളോട്: ‘യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ഉദരം വീർപ്പിക്കുകയും ചെയ്ത് നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും ആക്ഷേപവും ആക്കി തീർക്കട്ടെ.22ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ ഉദരം വീർപ്പിക്കുകയും നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും ’എന്ന് പറയേണം. അതിന് സ്ത്രീ: ‘ആമേൻ, ആമേൻ ’എന്ന് പറയണം.
23പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കണം.
24അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും;25പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്ത് യാഗപീഠത്തിന്മേൽ അർപ്പിക്കണം.26പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം.
27അവൾ അശുദ്ധയായി തന്റെ ഭർത്താവിനോട് ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കുകയും നിതംബം ക്ഷയിക്കുകയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കുകയും ചെയ്യും.28എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും.
29ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;30ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകുകയോ ജാരശങ്ക അവനെ ബാധിച്ച്, അവൻ ഭാര്യയെ സംശയിക്കുകയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമെല്ലാം അവളിൽ നടത്തണം.
31എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകുകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും”.

6

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോട് പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനോ സ്ത്രീയോ യഹോവയ്ക്ക് സ്വയം സമർപ്പിക്കേണ്ടതിന് നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം അനുഷ്ഠിക്കുമ്പോൾ3വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കണം: വീഞ്ഞിന്റെയോ മദ്യത്തിന്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്.4തന്റെ നാസീർവ്രതകാലത്ത് ആദ്യവസാനം കുരുതൊട്ട് തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്.

5നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കണം: തലമുടി വളർത്തണം.
6അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്;7അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;8നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു.
9അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം.
10എട്ടാം ദിവസം അവൻ രണ്ട് കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.11പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം.
12അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവയ്ക്ക് വേർതിരിച്ച് ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരണം. അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ട് മുമ്പിലത്തെ കാലം കണക്കിലെടുക്കരുത്.

13വ്രതസ്ഥന്റെ പ്രമാണം ഇതാണ്: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.14അവൻ യഹോവയ്ക്ക് വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,15ഒരു കൊട്ടയിൽ, എണ്ണചേർത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം.
16പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കണം.17അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം.
18പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്ത് തന്റെ വ്രതമുള്ള തലമുടി എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിൽ ഇടണം;
19വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കൈയിൽ വയ്ക്കണം.20പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച1 ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം.
21നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.

22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:23“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത് :
24യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ;
25യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ;
26യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്ക് സമാധാനം നല്കുമാറാകട്ടെ.

27ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വയ്ക്കണം; ഞാൻ അവരെ അനുഗ്രഹിക്കും”.


1 6:20 ഉദർച്ച ഉയർത്തി ർപ്പിക്കുന്നത്

7

1മോശെ തിരുനിവാസം നിവിർത്തിയശേഷം അതും അതിന്റെ ഉപകരണങ്ങളൊക്കെയും , യാഗപീഠവും അതിന്റെ സകലപാത്രങ്ങളും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു .2അന്ന് തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാട് കഴിച്ചു.3അവർ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറ് വണ്ടികളും പന്ത്രണ്ട് കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.

4അപ്പോൾ യഹോവ മോശെയോട്:5“അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്റെ ശുശ്രൂഷക്ക് തക്കവണ്ണം കൊടുക്കണം” എന്ന് കല്പിച്ചു.
6മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്ക് കൊടുത്തു.7രണ്ട് വണ്ടികളും നാല് കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു.8നാല് വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു.
9കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.
10യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്റെ മുമ്പാകെ കൊണ്ടുവന്നു.11അപ്പോൾ യഹോവ മോശെയോട്: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസം ഓരോ പ്രഭു അവരവരുടെ വഴിപാട് കൊണ്ടുവരണം” എന്ന് കല്പിച്ചു.
12ഒന്നാം ദിവസം യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ വഴിപാട് കഴിച്ചു.13അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -14ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
15ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്,16പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ട് കാളകൾ,17അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് ചെമ്മരിയാട്ടിൻകുട്ടി; ഇത് അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.

18രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാട് കഴിച്ചു.19അവൻ വഴിപാട് കഴിച്ചത്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -
20ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,21ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,22പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,23സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാട്.

24മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാട് കഴിച്ചു.25അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -26ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
27ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,28പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,29സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാട്.

30നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകൻ എലീസൂർ വഴിപാട് കഴിച്ചു.31അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -32ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
33ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,34പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,35സമാധാനയാഗത്തിനായി രണ്ട് കാളകൾ , അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.

36അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാട് കഴിച്ചു.37അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -38ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
39ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,40പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ട് കാളകൾ,41അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാട്.

42ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാട് കഴിച്ചു.43അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -44ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
45ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,46പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,47സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.

48ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാട് കഴിച്ചു.49അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -50ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
51ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാട്,52പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,53സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് അമ്മീഹൂദിന്റെ മകൻ എലീശാമായുടെ വഴിപാട്.

54എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാട് കഴിച്ചു.55അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -56ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
57ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,58പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,59സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാട്.

60ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാട് കഴിച്ചു.61അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -62ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
63ഹോമയാഗത്തിനായി, ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,64പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,65സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാട്.

66പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാട് കഴിച്ചു.67അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -68ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
69ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,70പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,71സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.

72പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാട് കഴിച്ചു.73അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -74ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
75ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,76പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,77സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാട്.

78പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാട് കഴിച്ചു.79അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -80ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
81ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,82പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,83സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഏനാന്റെ മകൻ അഹീരയുടെ വഴിപാട്.

84യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കായി യിസ്രായേൽ പ്രഭുക്കന്മാർ കൊണ്ടുവന്ന വഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്,85പൊൻകലശം പന്ത്രണ്ട്, വെള്ളിത്തളിക ഒന്നിന് തൂക്കം നൂറ്റിമുപ്പത് ശേക്കെൽ; കിണ്ണം ഒന്നിന് എഴുപത് ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറ് ശേക്കെൽ.86ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ട്; ഓരോന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്ത് ശേക്കെൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപത് ശേക്കെൽ.
87ഹോമയാഗത്തിനുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്;88സമാധാനയാഗത്തിനായി നാൽക്കാലികൾ എല്ലാംകൂടി കാളകൾ ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇത് തന്നെ.
89മോശെ തിരുമുമ്പിൽ സംസാരിക്കുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്ന് രണ്ട് കെരൂബുകളുടെ നടുവിൽനിന്ന് തന്നോട് സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവിടുന്ന് അവനോട് സംസാരിച്ചു.

8

1യഹോവ മോശെയോട് അരുളിച്ചെയ്തത്:2“ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിന്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കണം എന്ന് അഹരോനോട് പറയുക”.

3അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ അവൻ നിലവിളക്കിന്റെ ദീപം മുൻഭാഗത്തേക്ക് തിരിച്ചുകൊളുത്തി.4നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.

5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:6“ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്ത് ശുദ്ധീകരിക്കുക.
7അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്: പാപപരിഹാരജലം അവരുടെ മേൽ തളിക്കണം; അവർ സർവാംഗം ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.8അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കണം; പാപയാഗത്തിനായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കണം.
9ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ച് കൂട്ടണം.10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വയ്ക്കണം.11യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കണം.
12ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം.13നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ നിർത്തി യഹോവയ്ക്ക് നീരാജനയാഗമായി അർപ്പിക്കണം.
14ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് വേർതിരിക്കുകയും ലേവ്യർ എനിക്കുള്ളവരായിരിക്കുകയും വേണം.15അതിന്റെ ശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന് ലേവ്യർക്ക് അടുത്തുചെല്ലാം; നീ അവരെ ശുദ്ധീകരിച്ച് നീരാജനയാഗമായി അർപ്പിക്കണം.
16അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്ക് സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്ക് പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.17മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ എല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ എല്ലാം സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
18എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.19യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന് സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്യുവാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു”.
20അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്ക് ചെയ്തു; അങ്ങനെ തന്നെ യിസ്രായേൽമക്കൾ അവർക്ക് ചെയ്തു.21ലേവ്യർ അവർക്ക് തന്നെ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുദ്ധീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
22അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ സമാഗമനകൂടാരത്തിൽ അവരുടെ വേലചെയ്യുവാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ച് മോശെയോട് കല്പിച്ചതുപോലെ തന്നെ അവർ അവർക്ക് ചെയ്തു.

23യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:24ലേവ്യർക്കുള്ള പ്രമാണം ഇതാകുന്നു: ഇരുപത്തഞ്ച് വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കണം.
25അമ്പതാം വയസ്സിൽ അവർ പതിവായ വേലയിൽനിന്ന് വിരമിക്കണം; പിന്നെ ശുശ്രൂഷയിൽ തുടരണ്ട;26എങ്കിലും സമാഗമനകൂടാരത്തിലെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ, അവർ അവരുടെ സഹോദരന്മാരെ സഹായിക്കണം; വേല ഒന്നും ചെയ്യണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ച് നീ ഇങ്ങനെ അവർക്ക് ചെയ്യണം.

9

1അവർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു:2“യിസ്രായേൽമക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കണം.3അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത്ആചരിക്കണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കണം”.

4‘പെസഹ ആചരിക്കണമെന്ന് ’മോശെ യിസ്രായേൽമക്കളോട് പറഞ്ഞു.5അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
6എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നു തന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്:7“ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത് ”എന്ന് ചോദിച്ചു.8മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്ന് ഞാൻ കേൾക്കട്ടെ ”എന്ന് പറഞ്ഞു.

9അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്10“നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കണം.
11രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കണം.12രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കണം.
13എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കണം.14നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കണം.

15തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.16അത് എല്ലായ്പോഴും അങ്ങനെതന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു.17മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നയിടത്ത് അവർ പാളയമിറങ്ങും.
18യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും , പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും.19മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു.
20ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.21ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
22രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും.23യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും , യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.

10

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ :2“വെള്ളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കണം.

3അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിന്റെ അടുക്കൽ കൂടണം.4ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടണം.5ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം.
6രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം; ഇങ്ങനെ ഇവരുടെ പുറപ്പാടിനുള്ള അടയാളമായി ഗംഭീരധ്വനി ഊതണം:7സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്.8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
9നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്ത് ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതണം; അവ നിങ്ങൾക്ക് ദൈവത്തിന്റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി.12അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു.13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.
17അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു.18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ.19ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ.20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.
21അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും.22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.24ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
25പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

29പിന്നെ മോശെ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്യന്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന് നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരുക; ഞങ്ങൾ നിനക്കു നന്മ ചെയ്യും” എന്ന് പറഞ്ഞു.30അവൻ അവനോട്:“ ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്ന് പറഞ്ഞു.
31അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്ന് നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും.32ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും ”എന്ന് പറഞ്ഞു.

33അനന്തരം അവർ യഹോവയുടെ പർവതം വിട്ട് മൂന്ന് ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്ന് ദിവസത്തെ വഴി മുമ്പോട്ട് പോയി.34പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.

35പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകയ്ക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ ” എന്ന് പറയും.36അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കലേക്ക് മടങ്ങിവരണമേ ” എന്ന് പറയും.

11

1അനന്തരം യഹോവയ്ക്ക് അനിഷ്ടമാകത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ട് അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.2ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.3യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് തബേരാ എന്ന് പേരായി.

4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആരു തരും?5ഞങ്ങൾ ഈജിപ്റ്റിൽവച്ച് വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.6ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്ന് പറഞ്ഞു.
7മന്നയോ കൊത്തമല്ലി പോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.8ജനം നടന്ന് പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
9രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും.10ജനം കുടുംബംകുടുംബമായി ഓരോരുത്തൻ സ്വന്തം കൂടാരവാതിൽക്കൽവച്ച് കരയുന്നത് മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
11അപ്പോൾ മോശെ യഹോവയോട് പറഞ്ഞത്: “അങ്ങ് അടിയനെ വലച്ചത് എന്ത്? എന്നോട് കൃപ തോന്നാതെ ഈ സർവജനത്തിന്റെയും ഭാരം അങ്ങ് എന്റെമേൽ വച്ചതെന്ത്?12മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ അങ്ങ് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ട് പോകണമെന്ന് എന്നോട് കല്പിക്കുവാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
13ഈ ജനത്തിന് ഒക്കെയും കൊടുക്കുവാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ‘ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി തരിക’ എന്ന് എന്നോട് പറഞ്ഞ് കരയുന്നു.14ഏകനായി ഈ സർവജനത്തെയും വഹിക്കുവാൻ എന്നെക്കൊണ്ട് കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു.15ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ച് എന്നെ കൊന്നുകളയണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ”.

16അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “യിസ്രായേൽമൂപ്പന്മാരിൽവച്ച് ജനത്തിന് പ്രമാണികളും മേൽവിചാരകന്മാരും ആയി നീ അറിയുന്ന എഴുപത് പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.17അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
18എന്നാൽ ജനത്തോട് നീ പറയേണ്ടത്: ‘നാളത്തേക്ക് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആരു തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് നന്നായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ് യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്ക് ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും.19ഒരു ദിവസമല്ല, രണ്ട് ദിവസമല്ല, അഞ്ച് ദിവസമല്ല, പത്ത് ദിവസമല്ല, ഇരുപത് ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നെ;20അത് നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ട് നിങ്ങൾക്ക് ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കുകയും: ‘ഞങ്ങൾ ഈജിപ്റ്റിൽനിന്ന് എന്തിനു പുറപ്പെട്ടുപോന്നു ’എന്ന് പറഞ്ഞ് അവിടുത്തെ മുമ്പാകെ കരയുകയും ചെയ്തിരിക്കുന്നുവല്ലോ”.
21അപ്പോൾ മോശെ: “എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്നുവാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്ന് അങ്ങ് അരുളിച്ചെയ്യുന്നു.22അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്ക് മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യം ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ ”എന്ന് ചോദിച്ചു.

23യഹോവ മോശെയോട്: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്ന് നീ ഇപ്പോൾ കാണും ”എന്ന് കല്പിച്ചു.
24അങ്ങനെ മോശെ ചെന്ന് യഹോവയുടെ വചനങ്ങൾ ജനത്തോട് പറഞ്ഞ്, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപത് പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.25അനന്തരം യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്ത് മൂപ്പന്മാരായ ആ എഴുപത് പുരുഷന്മാർക്കു കൊടുത്തു; ആത്മാവ് അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നീട് അങ്ങനെ ചെയ്തില്ല .
26എന്നാൽ ആ പുരുഷന്മാരിൽ രണ്ടുപേർ പാളയത്തിൽ തന്നെ താമസിച്ചിരുന്നു; ഒരുത്തന് എൽദാദ് എന്നും മറ്റവന് മേദാദ് എന്നും പേർ. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്ക് ചെന്നിരുന്നില്ല; അവർ പാളയത്തിൽവച്ച് പ്രവചിച്ചു.27അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: “എൽദാദും മേദാദും പാളയത്തിൽവച്ച് പ്രവചിക്കുന്നു ”എന്ന് അറിയിച്ചു.
28അനന്തരം നൂന്റെ മകനും ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനും ആയിരുന്ന യോശുവ: “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കണമേ” എന്ന് പറഞ്ഞു.29മോശെ അവനോട്: “എന്നെ വിചാരിച്ച് നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു ”എന്ന് പറഞ്ഞു.30പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നുചേർന്നു.

31അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്ന് പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം അടുത്ത് പറന്നുനില്ക്കുമാറാക്കി.32ജനം എഴുന്നേറ്റ് അന്ന് പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ച് പിടിച്ചവൻ പത്ത് പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും നിരത്തി.
33എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ അത് ചവച്ചിറക്കും മുമ്പെ തന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.34ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്ന് പേരായി.35കിബ്രോത്ത്-ഹത്താവ വിട്ട് ജനം ഹസേരോത്തിലേക്ക് പുറപ്പെട്ടുചെന്ന് ഹസേരോത്തിൽ പാർത്തു.

12

1മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:2“യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ ”എന്ന് പറഞ്ഞു; യഹോവ അത് കേട്ടു.3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.

4പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്ന് കല്പിച്ചു; അവർ മൂവരും ചെന്നു.5യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു.
6പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും.7എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.8അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്ക് വിരോധമായി സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്?
9യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി.10മേഘവും കൂടാരത്തിന്മേൽനിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്ന് കണ്ടു.
11അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വയ്ക്കരുതേ.12അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്ന് പറഞ്ഞു.
13അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്ന് നിലവിളിച്ചു.14യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴ് ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം” എന്ന് കല്പിച്ചു.15ഇങ്ങനെ മിര്യാമിനെ ഏഴ് ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
16അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്ന് പുറപ്പെട്ട് പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.

13

1യഹോവ മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന് , ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളെ വീതം അയക്കണം”.

3അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.4അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.
5ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്.6യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്.7യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
9ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.10സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ11യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.12ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.
13ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.14നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.15ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.16ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയയ്ക്ക് യോശുവ എന്ന് പേരിട്ടു.
17കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്:“നിങ്ങൾ ഈ വഴി തെക്കെ ദേശത്ത് ചെന്ന് മലയിൽ കയറുക;18ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;19അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,20പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ ”എന്ന് പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
21അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി.22അവർ തെക്കെദേശത്തുകൂടി ചെന്ന് ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ ഈജിപ്റ്റിലെ സോവാരിന് ഏഴ് സംവത്സരം മുമ്പെ പണിതതായിരുന്നു.
23അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.24യിസ്രായേൽമക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്ന് പേരായി.
25അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു.26അവർ യാത്രചെയ്ത് പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽ വന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
27അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ .28എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.29അമാലേക്യർ തെക്കെ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു”.
30എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: “നാം ചെന്ന് അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും ”എന്ന് പറഞ്ഞു.31എങ്കിലും അവനോടുകൂടെ പോയ പുരുഷന്മാർ: “ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്ക് കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്ന് പറഞ്ഞു.
32തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോട് ദുർവ്വർത്തമാനം പറഞ്ഞതെന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;33അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.

14

1അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രി മുഴുവനും കരഞ്ഞു.2യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോട്: “ഈജിപ്റ്റിൽവച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.3വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്ന് പറഞ്ഞു.

4നാം ഒരു നായകനെ തിരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു.5അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
6ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി,7യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു.8യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും.
9യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.10എന്നാൽ ‘അവരെ കല്ലെറിയണം ’എന്ന് സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി.
11യഹോവ മോശെയോട്: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?12ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച് സംഹരിച്ചുകളയുകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
13മോശെ യഹോവയോട് പറഞ്ഞത്: “എന്നാൽ ഈജിപ്റ്റുകാർ അത് കേൾക്കും; അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് അങ്ങയുടെ ശക്തിയാൽ പുറപ്പെടുവിച്ച് കൊണ്ടുവന്നുവല്ലോ.14അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ അങ്ങ് ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായി കണ്ടു എന്നും ഈജിപ്റ്റുകാർ കേട്ടിരിക്കുന്നു; അവിടുത്തെ മേഘം ഇവർക്ക് മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് ഇവർക്ക് മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
15അങ്ങ് ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:16‘ഈ ജനത്തോട് സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു ’ എന്ന് പറയും.
17യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ18എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങയുടെ ശക്തി വലുതായിരിക്കേണമേ.19അങ്ങയുടെ മഹാദയയ്ക്കു തക്കവണ്ണം ഈജിപ്റ്റ്മുതൽ ഇവിടംവരെ ഈ ജനത്തോട് അങ്ങ് ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കണമേ”.
20അതിന് യഹോവ അരുളിച്ചെയ്തത്: “നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.21എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കും.22എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ച് ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്ത് പ്രാവശ്യം എന്നെ പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
23അവരുടെ പിതാക്കന്മാരോട് ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാണുകയില്ല; എന്നെ നിരസിച്ചവർ ആരും അത് കാണുകയില്ല.24എന്റെ ദാസനായ കാലേബോ, അവന് വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അത് കൈവശമാക്കും.25എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിലേക്കുള്ള വഴിയായി മരുഭൂമിയിലേക്ക് മടങ്ങിപ്പോകുവിൻ”.

26യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:27“ഈ ദുഷ്ടസഭ എത്രത്തോളം എനിക്ക് വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു.
28ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ, എന്നാണ, ഞാൻ നിങ്ങളോട് ചെയ്യുമെന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് അവരോട് പറയുവിൻ.29ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപത് വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി30എന്റെ നേരെ പിറുപിറുത്ത നിങ്ങളിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്ന് സത്യം ചെയ്ത ദേശത്ത് കടക്കുകയില്ല.
31എന്നാൽ കൊള്ളയായിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.32എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.33നിങ്ങളിൽ അവസാനത്തെ ആൾ ഈ മരുഭൂമിയിൽ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ ഇടയരായി സഞ്ചരിക്കും;
34ദേശം ഒറ്റു നോക്കിയ നാല്പത് ദിവസത്തിന്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പത് സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്റെ അകല്ച അറിയും.35എനിക്ക് വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു”.
36ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവ്വർത്തമാനം പറഞ്ഞ് സഭ മുഴുവനും അവന് വിരോധമായി പിറുപിറുക്കുവാൻ സംഗതി വരുത്തിയവരും,37ദേശത്തെക്കുറിച്ച് ദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ട് മരിച്ചു.38എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.
39പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.

40പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റ്: “ഇതാ, യഹോവ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി” എന്ന് പറഞ്ഞ് മലമുകളിൽ കയറി.
41അപ്പോൾ മോശെ: “നിങ്ങൾ എന്തിന് യഹോവയുടെ കല്പന ലംഘിക്കുന്നു? അത് സാദ്ധ്യമാകുകയില്ല.42ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന് നിങ്ങൾ കയറരുത്; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.43അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ട് പിന്തിരിഞ്ഞിരിക്കുകകൊണ്ട് യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല ” എന്ന് പറഞ്ഞു.
44എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്ന് പുറപ്പെട്ടില്ലതാനും.45അനന്തരം മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ തോല്പിച്ച് ഹോർമ്മാവരെ അവരെ ഛിന്നിച്ച് ഓടിച്ചുകളഞ്ഞു.

15

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോട് പറയേണ്ടത്: ‘ഞാൻ നിങ്ങൾക്ക് തരുന്ന നിങ്ങളുടെ നിവാസദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം3ഒരു നേർച്ച നിവർത്തിക്കുവാനോ , സ്വമേധാദാനമായോ , നിങ്ങളുടെ ഉത്സവങ്ങളിലോ , മാടിനെയോ ആടിനെയോ ഹോമയാഗമായിട്ടോ ഹനനയാഗമായിട്ടോ യഹോവയ്ക്ക് സൌരഭ്യവാസനയായി ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ ,

4യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരണം.5ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിന് കാൽഹീൻ വീഞ്ഞ് കൊണ്ടുവരണം.
6ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരണം.7അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൌരഭ്യവാസനയായി അർപ്പിക്കണം.
8നേർച്ച നിവർത്തിക്കുവാനോ യഹോവയ്ക്ക് സമാധാനയാഗം കഴിക്കുവാനോ ഹോമയാഗത്തിനോ ഹനനയാഗത്തിനോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ9അതിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കണം.10അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.
11കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെ തന്നെ വേണം.12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെ തന്നെ വേണം.13സ്വദേശിയായവനൊക്കെയും യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കണം.
14നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുവനോ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുന്നതുപോലെ തന്നെ അവനും അനുഷ്ഠിക്കണം.15നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും സർവ്വസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നെ ഇരിക്കണം.16നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കണം”.

17യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:18“യിസ്രായേൽമക്കളോട് പറയേണ്ടത്: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം,19ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണം1 കഴിക്കണം.
20ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നെ അത് ഉദർച്ച ചെയ്യണം.21ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ട് യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കണം.

22യഹോവ മോശെയോട് കല്പിച്ച ഈ സകലകല്പനകളിൽ23ഏതെങ്കിലും പ്രമാണിക്കാതെ വീഴ്ച വരുത്തുകയോ ,കല്പിച്ച നാൾമുതൽ തലമുറതലമുറയായി മോശെമുഖാന്തരം കല്പിച്ച സകലത്തിലും ഏതെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റ് ചെയ്യുകയോ ചെയ്താൽ,24അറിയാതെ അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കണം.
25ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോട് ക്ഷമിക്കും; അത് അബദ്ധവശാൽ സംഭവിക്കുകയും അവർ തങ്ങളുടെ അബദ്ധത്തിനായി യഹോവയ്ക്ക് ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും ചെയ്തുവല്ലോ.26എന്നാൽ അത് യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കും; തെറ്റ് സർവ്വജനത്തിനുമുള്ളതായിരുന്നുവല്ലോ.
27ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഒരു പെൺകോലാട്ടിനെ അർപ്പിക്കണം.28അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.29യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നുപാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കണം.
30എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടി ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.31അവൻ യഹോവയുടെ വചനം ധിക്കരിച്ച് അവിടുത്തെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും”.

32യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു.33അവൻ വിറക് പെറുക്കുന്നത് കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.34അവനോട് ചെയ്യേണ്ടത് എന്തെന്ന് വിധിച്ചിട്ടില്ലാതിരുന്നതുകൊണ്ട് അവർ അവനെ തടവിൽ വച്ചു.
35പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയണം” എന്ന് കല്പിച്ചു.36യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ സർവ്വസഭയും അവനെ പാളയത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.

37യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:38“നീ യിസ്രായേൽമക്കളോട് പറയേണ്ടത്: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കുകയും ഓരോ തൊങ്ങലിലും നീലച്ചരട് കെട്ടുകയും വേണം.39നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓർത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തെയും കണ്ണിനെയും അനുസരിച്ച് പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ തൊങ്ങൽ സ്മാരകം ആയിരിക്കണം.
40നിങ്ങൾ എന്റെ സകലകല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ.41നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ.


1 15:19 ഉദർച്ചാർപ്പണം ഉയർത്തി അർപ്പിക്കുക

16

1എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ2യിസ്രായേൽമക്കളിൽ സഭാപ്രധാനികളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രമാണികളുമായ ഇരുനൂറ്റമ്പത് പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു.3അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: “മതി, മതി; സഭയിൽ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്?” എന്ന് പറഞ്ഞു.

4ഇത് കേട്ടപ്പോൾ മോശെ കവിണ്ണുവീണു.5അവൻ കോരഹിനോടും എല്ലാ കൂട്ടരോടും പറഞ്ഞത്: “നാളെ രാവിലെ യഹോവ അവിടുത്തേക്കുള്ളവർ ആരെന്നും തിരുസന്നിധിയോടടുക്കുവാൻ യോഗ്യതയുള്ള വിശുദ്ധൻ ആരെന്നും കാണിക്കും; അവിടുന്ന് തിരഞ്ഞെടുക്കുന്നവനെ അവിടുത്തോട് അടുക്കുമാറാക്കും.
6കോരഹും അവന്റെ എല്ലാ കൂട്ടരുമായുള്ളോരേ, ഇതു ചെയ്യുവിൻ:7നാളെ യഹോവയുടെ സന്നിധിയിൽ ധൂപകലശം എടുത്ത് അതിൽ തീയിട്ട് ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! ”
8പിന്നെ മോശെ കോരഹിനോട് പറഞ്ഞത്: “ലേവിപുത്രന്മാരേ, കേൾക്കുവിൻ.9യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നിൽക്കുവാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ?10അവിടുന്ന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകലസഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?11ഇത് കാരണം നീയും നിന്റെ കൂട്ടരെല്ലാവരും യഹോവയ്ക്ക് വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുക്കുവാൻ തക്കവണ്ണം അവൻ എന്തുള്ളു?”

12പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കുവാൻ ആളയച്ചു; അതിന് അവർ:13“ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് കൊണ്ടുവന്നത് കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ?14അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നെടുക്കുമോ? ഞങ്ങൾ വരികയില്ല ”എന്ന് പറഞ്ഞു.
15അപ്പോൾ മോശെ ഏറ്റവും കോപിച്ചു. അവൻ യഹോവയോട്: “അവരുടെ വഴിപാട് കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല ”എന്ന് പറഞ്ഞു.16മോശെ കോരഹിനോട്: “നീയും നിന്റെ എല്ലാകൂട്ടരും നാളെ യഹോവയുടെ സന്നിധിയിൽ വരണം; നീയും അവരും അഹരോനും കൂടെ തന്നേ.17നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗ്ഗം ഇട്ട് ഒരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരണം ”എന്ന് പറഞ്ഞു.
18അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് തീയിട്ട് അതിൽ ധൂപവർഗ്ഗവും ഇട്ട് മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു.19കോരഹ് അവർക്ക് വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവ്വസഭയ്ക്കും പ്രത്യക്ഷമായി.

20യഹോവ മോശെയോടും അഹരോനോടും:21“ഈ സഭയുടെ മദ്ധ്യേനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്ന് കല്പിച്ചു.22അപ്പോൾ അവർ കവിണ്ണുവീണു: “സകലജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സർവ്വസഭയോടും കോപിക്കുമോ ”എന്ന് പറഞ്ഞു.
23അതിന് യഹോവ മോശെയോട്:24“കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിക്കൊൾവിൻ എന്ന് സഭയോട് പറക ”എന്ന് കല്പിച്ചു.
25മോശെ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.

26അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്ന് പറഞ്ഞു.27അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്ത് വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും അവരവരുടെ കൂടാരവാതിൽക്കൽനിന്നു.
28അപ്പോൾ മോശെ പറഞ്ഞത്:“ ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന് യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്ന് നിങ്ങൾ ഇതിനാൽ അറിയും:29സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കുകയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്ക് ഭവിക്കുകയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.30എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോട് പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്ന് നിങ്ങൾ അറിയും”.
31അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.32ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
33അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു.34അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്ന് പറഞ്ഞ് ഓടിപ്പോയി.35അപ്പോൾ യഹോവയിൽനിന്ന് തീ പുറപ്പെട്ട് ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

36യഹോവ മോശെയോട് അരുളിച്ചെയ്തത്:37“എരിതീയുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുക്കുവാൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോട് പറയുക; അവ വിശുദ്ധമാകുന്നു; തീ തട്ടിക്കളയുകയും ചെയ്യുക;38പാപം ചെയ്ത് തങ്ങൾക്ക് ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിയുവാൻ അടിച്ച് തകിടാക്കണം; അത് യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ”.
39വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത്,40അഹരോന്റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന് , കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ , യിസ്രായേൽമക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെതന്നേ.

41പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു ”എന്ന് പറഞ്ഞു.42ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിവന്ന് സമാഗമനകൂടാരത്തിന്റെ നേരെ നോക്കിയപ്പോൾ , മേഘം അതിനെ മൂടിയതായും യഹോവയുടെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും കണ്ടു.43അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു.
44യഹോവ മോശെയോട്: “ഈ സഭയുടെ മദ്ധ്യേനിന്ന് മാറിപ്പോകുവിൻ;45ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു.46മോശെ അഹരോനോട്: “നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീയും ധൂപവർഗ്ഗവും ഇട്ട് വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു ”എന്ന് പറഞ്ഞു.
47മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്ത് സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നത് കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച്,48മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.
49കോരഹിന്റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറുപേർ ആയിരുന്നു50പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.

17

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോട് സംസാരിച്ച് , ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തരിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ട് വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവരവരുടെ പേരെഴുതുക.

3ലേവിയുടെ വടിമേലോ അഹരോന്റെ പേരെഴുതണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കണം.4സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്ക് വെളിപ്പെടുന്ന സ്ഥാനമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവ വെക്കണം.5ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ നിർത്തലാക്കും”.
6മോശെ യിസ്രായേൽമക്കളോട് സംസാരിച്ചു; അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോരുത്തരും ഓരോ വടിവീതം പന്ത്രണ്ട് വടി അവന്റെ പക്കൽ കൊടുത്തു; വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.7മോശെ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു.
8പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നത് കണ്ടു; അത് തളിർത്ത് പൂത്ത് ബദാം ഫലം കായിച്ചിരുന്നു.9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് യിസ്രായേൽമക്കളുടെ അടുക്കൽ പുറത്ത് കൊണ്ടുവന്നു; അവർ ഓരോരുത്തൻ അവരവരുടെ വടി നോക്കിയെടുത്തു.
10യഹോവ മോശെയോട്: “അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പ് നീ ഇങ്ങനെ നിർത്തലാക്കും” എന്ന് കല്പിച്ചു.11മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു.

12അപ്പോൾ യിസ്രായേൽമക്കൾ മോശെയോട്: “ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.13യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങണമോ ”എന്ന് പറഞ്ഞു.

18

1പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും , നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കണം.2നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ നിന്റെ സഹോദരന്മാരും നിന്നോടുകൂടെ അടുത്തുവരണം. അവർ നിന്നോട് ചേർന്ന് നിനക്ക് ശുശ്രൂഷ ചെയ്യണം; നീയും നിന്റെ പുത്രന്മാരും സാക്ഷ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യണം.

3അവർ നിനക്കും കൂടാരത്തിലെ ശുശ്രൂഷയ്ക്കും ആവശ്യമുള്ള ചുമതലകൾ നിർവഹിക്കണം; എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്.4അവർ നിന്നോട് ചേർന്ന് സമാഗമനകൂടാരം സംബന്ധിച്ച സകലവേലയ്ക്കുമായി കൂടാരത്തിന്റെ കാര്യം നോക്കണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്.5യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന് വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും ചുമതലകൾ നിങ്ങൾ നിർവഹിക്കണം.
6ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്ക് ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്നു.7ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ച് ശുശ്രൂഷചെയ്യണം; പൗരോഹിത്യം ഞാൻ നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്ത് വന്നാൽ മരണശിക്ഷ അനുഭവിക്കണം”.

8യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.9തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കേണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും , ഭോജനയാഗവും, പാപയാഗവും , അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കണം.
10അതിവിശുദ്ധവസ്തുവായിട്ട് അത് ഭക്ഷിക്കണം; ആണുങ്ങളെല്ലാം അത് ഭക്ഷിക്കണം. അത് നിനക്കുവേണ്ടി വിശുദ്ധമായിരിക്കണം.11യിസ്രായേൽമക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
12എണ്ണയിലും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്ക് തന്നിരിക്കുന്നു.13അവർ തങ്ങളുടെ ദേശത്തെ എല്ലാറ്റിൽനിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്ക് ആയിരിക്കണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
14യിസ്രായേലിൽ ശപഥാർപ്പിതമായത് ഒക്കെയും നിനക്ക് ഇരിക്കണം.15മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്ക് ഇരിക്കണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കണം.16വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ട് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ച് ശേക്കെൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കണം. ശേക്കെൽ ഒന്നിന് ഇരുപത് ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.
17എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.18നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്ക് ഇരിക്കണം.
19യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു ലവണനിയമം ആകുന്നു”.20യഹോവ പിന്നെയും അഹരോനോട്: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു ”എന്ന് അരുളിച്ചെയ്തു.

21ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.22യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.
23ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യുകയും അവരുടെ അകൃത്യം വഹിക്കുകയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം; അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്.24യിസ്രായേൽമക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുത് ”എന്ന് ഞാൻ അവരോട് കല്പിച്ചിരിക്കുന്നു.

25യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:26“നീ ലേവ്യരോട് ഇപ്രകാരം പറയണം: യിസ്രായേൽമക്കളുടെ പക്കൽനിന്ന് ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്ക് തന്നിരിക്കുന്ന ദശാംശം അവരോട് വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്ന് നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.27നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് കണക്കിടും.
28ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കുകയും അത് പുരോഹിതനായ അഹരോന് കൊടുക്കുകയും വേണം.29നിങ്ങൾക്ക് ലഭിച്ച സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.
30ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും.31അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം; അത് സമാഗമനകൂടാരത്തിൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള ശമ്പളം ആകുന്നു.32അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരികയുമില്ല”.

19

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“യഹോവ കല്പിച്ച ന്യായപ്രമാണമിതാണ്: കളങ്കവും ഊനവുമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോട് പറയുക.

3നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കണം; അവൻ അതിനെ പാളയത്തിന് പുറത്തുകൊണ്ടുപോകുകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കുകയും വേണം.4പുരോഹിതനായ എലെയാസാർ വിരൽ കൊണ്ട് അതിന്റെ രക്തം കുറെ എടുത്ത് സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന് നേരെ ഏഴുപ്രാവശ്യം തളിക്കണം.5അതിന്റെ ശേഷം പശുക്കിടാവിനെ അവന്റെ മുമ്പിൽവച്ച് ചുട്ട് ഭസ്മീകരിക്കണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടണം.6പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടണം.
7അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്ക് വരികയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.8അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
9പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വയ്ക്കണം; അത് യിസ്രായേൽമക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കണം; അത് ഒരു പാപയാഗം.10പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
11ഏതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.12അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ട് സ്വയം ശുദ്ധീകരിക്കണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം അവൻ സ്വയം ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകുകയില്ല.13മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ ശുദ്ധീകരണജലം അവന്റെമേൽ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു.
14കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവനും കൂടാരത്തിൽ ഇരിക്കുന്നവനും ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.15മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.16വെളിയിൽവച്ച് വാളാൽ കൊല്ലപ്പെട്ടവനെയോ , മരിച്ചുപോയവനെയോ, മനുഷ്യന്റെ അസ്ഥിയോ, ഒരു ശവക്കുഴിയോ തൊടുന്നവൻ എല്ലാം ഏഴ് ദിവസം അശുദ്ധനായിരിക്കണം.
17അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവുവെള്ളം ഒഴിക്കണം.18പിന്നെ ശുദ്ധിയുള്ള ഒരുവൻ ഈസോപ്പ് എടുത്ത് വെള്ളത്തിൽ മുക്കി കൂടാരത്തെയും അതിലെ സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും , അസ്ഥിയാലോ ഒരു ശവക്കുഴിയാലോ കൊല്ലപ്പെട്ടവനാലോ മരിച്ചുപോയവനാലോ അശുദ്ധനായവനെയും തളിക്കണം.19ശുദ്ധിയുള്ളവൻ അശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം; ഏഴാം ദിവസം അവൻ സ്വയം ശുദ്ധീകരിച്ച് വസ്ത്രം അലക്കി വെള്ളത്തിൽ സ്വയം കഴുകണം; സന്ധ്യയ്ക്ക് അവൻ ശുദ്ധിയുള്ളവനാകും.
20എന്നാൽ ആരെങ്കിലും അശുദ്ധനായ്തീർന്നിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിക്കാതിരുന്നതിനാൽ അവൻ അശുദ്ധൻ.21ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ശുദ്ധീകരണ ജലം തളിക്കുന്നവൻ വസ്ത്രം അലക്കണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.22അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അത് തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കണം.

20

1അനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെവച്ച് മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

2ജനത്തിന് കുടിക്കുവാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി.3ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു.
4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?5ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ ഈജിപ്റ്റിൽനിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്ന് പറഞ്ഞു.
6അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്ന് കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.
7യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക.8എന്നാൽ അത് വെള്ളം തരും; പാറയിൽ നിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കണം ”എന്ന് അരുളിച്ചെയ്തു.9തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു.
10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്ന് പറഞ്ഞു.11മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ട് പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
12പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്ന് അരുളിച്ചെയ്തു.13ഇത് യിസ്രായേൽമക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

14അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:15“ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽ പോയി ഏറിയ കാലം പാർത്തു: ഈജിപ്റ്റിലുള്ളവർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.16ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
17ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും;
18നിന്റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല”. എദോം അവനോട്: “നീ എന്റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും ”എന്ന് പറഞ്ഞു.19അതിന് യിസ്രായേൽമക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചാൽ അതിന്റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്ന് പറഞ്ഞു.
20അതിന് അവൻ “നീ കടന്നുപോകരുത് ”എന്ന് പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.21ഇങ്ങനെ എദോം തന്റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെ നിന്ന് പിന്തിരിഞ്ഞു .

22പിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ട് ഹോർപർവ്വതത്തിൽ എത്തി.23എദോമിന്റെ അതിർത്തിയിലുള്ള ഹോർപർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:24“അഹരോൻ തന്റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽമക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല.
25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന്26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കണം; അഹരോൻ അവിടെവച്ച് മരിച്ച് തന്റെ ജനത്തോടു ചേരും”.
27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി.28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവച്ച് മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്ന് ഇറങ്ങിവന്നു.29‘അഹരോൻ മരിച്ചുപോയി’ എന്ന് സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ച് മുപ്പത് ദിവസം വിലപിച്ചുകൊണ്ടിരുന്നു

21

1യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്ന് തെക്കെ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി.2അപ്പോൾ യിസ്രായേൽ :“ഈ ജനത്തെ അവിടുന്ന് എന്റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും”എന്ന് യഹോവയോട് ശപഥം ചെയ്തു.3യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ട് കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ എന്ന് പേരായി.

4പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിൽ നിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു.5ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്ന് പറഞ്ഞു.
6അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.7ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം ”എന്ന് പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.
8യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്ന് പറഞ്ഞു.9അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.
10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.11ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ട് സൂര്യോദയത്തിന് നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
12അവിടെനിന്ന് പുറപ്പെട്ട് സാരേദ് താഴ്വരയിൽ പാളയമിറങ്ങി.13അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യേ മോവാബിന്റെ അതിരായിരുന്നു. അതുകൊണ്ട്:
14“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും
ആരിന്റെ നിവാസത്തോളം നീണ്ടു.
15മോവാബിന്റെ അതിരോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”

എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

16അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നേ”.
17ആ സമയത്ത് യിസ്രായേൽ:
“കിണറേ, പൊങ്ങിവാ; അതിനു പാടുവിൻ.
18പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും
തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ”
എന്നുള്ള പാട്ട് പാടി.
19പിന്നെ അവർ മരുഭൂമിയിൽനിന്ന് മത്ഥാനയ്ക്കും മത്ഥാനയിൽനിന്ന് നഹലീയേലിനും നഹലീയേലിൽനിന്ന്20ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്ര ചെയ്തു.

21അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:22“ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ; ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല; ഞങ്ങൾ നിന്റെ അതിർത്തി കഴിയുന്നതുവരെ രാജപാതയിൽകൂടി തന്നെ പൊയ്ക്കൊള്ളാം ”എന്ന് പറയിച്ചു.23എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധം ചെയ്തു.
24യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളത് ആയിരുന്നു.25ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.26ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അവന്റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു.
27അതുകൊണ്ട് കവിവരന്മാർ പറയുന്നത്:
“ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
28ഹെശ്ബോനിൽനിന്ന് തീയും
സീഹോന്റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ട്,
മോവാബിലെ ആരിനെയും
അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
29മോവാബേ, നിനക്ക് ഹാ കഷ്ടം!
കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു.
അവൻ തന്റെ പുത്രന്മാരെ പലായനത്തിനും
പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമയായും കൊടുത്തു.
30ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു;
മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
31ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു.32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
33പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ട് എദ്രെയിൽ വച്ച് യുദ്ധം ചെയ്തു.34അപ്പോൾ യഹോവ മോശെയോട്: “അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോര്യരാജാവായ സീഹോനോട് ചെയ്തതുപോലെ അവനോടും ചെയ്യും ”എന്ന് അരുളിച്ചെയ്തു.35അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും നിശ്ശേഷം കൊന്നൊടുക്കി, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.

22

1യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ട് യെരീഹോവിന്റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

2യിസ്രായേൽ അമോര്യരോട് ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.3ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു.4മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും ”എന്ന് പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
5അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിക്കുവാൻ , നദീതീരത്തുള്ള അവന്റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.6നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരു പക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഞാൻ അറിയുന്നു ”എന്ന് പറയിച്ചു.
7മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ വാക്കുകളെ അവനോട് പറഞ്ഞു.8അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാർത്തു.
9ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു ”എന്ന് ചോദിച്ചു.10ബിലെയാം ദൈവത്തോട്: “ഒരു ജനം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം.11പക്ഷേ അവരോട് യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു ”എന്ന് പറഞ്ഞു.
12ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു ”എന്ന് കല്പിച്ചു.13ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല ”എന്ന് പറഞ്ഞു.14മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന്;“ ബിലെയാമിന് ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല ” എന്ന് പറഞ്ഞു.
15ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.16അവർ ബിലെയാമിന്റെ അടുക്കൽ വന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ.17ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതൊക്കെയും ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്ന് സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്ന് പറഞ്ഞു.
18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.19ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു.20രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടെ പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു.
21ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.22അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന് എതിരാളിയായി നിന്നു; അവനോ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്റെ രണ്ട് ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.23യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ട് വഴിയിൽ നിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു.
24പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു.25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
26പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.27യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴിൽ കിടന്നു; ബിലെയാമിന്റെ കോപം ജ്വലിച്ചു ; അവൻ കഴുതയെ വടികൊണ്ട് അടിച്ചു.
28അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്ന് പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു ”എന്ന് ചോദിച്ചു.29ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ തന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്ന് പറഞ്ഞു.30കഴുത ബിലെയാമിനോട്: “ഞാൻ നിന്റെ കഴുതയല്ലയോ? ഇത്രയും കാലം എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് കാണിച്ചിട്ടുണ്ടോ” എന്ന് ചോദിച്ചു; “ ഇല്ല ”എന്ന് അവൻ പറഞ്ഞു.
31അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്:32“ഈ മൂന്ന് പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്ക് എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്റെ വഴി നാശകരം’ എന്ന് ഞാൻ കാണുന്നു.33കഴുത എന്നെ കണ്ട് ഈ മൂന്ന് പ്രാവശ്യം എന്റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്ന് പറഞ്ഞു.
34ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേയ്ക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം ”എന്ന് പറഞ്ഞു.35യഹോവയുടെ ദൂതൻ ബിലെയാമിനോട്:“ ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക ” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകുകയും ചെയ്തു.
36ബിലെയാം വരുന്നു എന്ന് ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റുചെന്നു.37ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ“ എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്:
38“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു ”എന്ന് പറഞ്ഞു.39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.40ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
41പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

23

1അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴ് യാഗപീഠം പണിത്, ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക ”എന്ന് പറഞ്ഞു.2ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും വീതം യാഗം കഴിച്ചു;3പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും ”എന്ന് പറഞ്ഞ് കുന്നിന്മേൽ കയറി.

4ദൈവം ബിലെയാമിന് പ്രത്യക്ഷനായി; ബിലെയാം അവനോട്: “ഞാൻ ഏഴ് യാഗപീഠം ഒരുക്കി ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.5അനന്തരം യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ കൊടുത്തു: “നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയണം ” എന്ന് കല്പിച്ചു.6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുകയായിരുന്നു.
7അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബാലാക്ക് എന്നെ അരാമിൽനിന്നും
മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:
‘ചെന്ന് യാക്കോബിനെ ശപിക്കുക;
ചെന്ന് യിസ്രായേലിനെ ഭത്സിക്കുക’ എന്ന് പറഞ്ഞു.
8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ ഭത്സിക്കാത്തവനെ ഞാൻ എങ്ങനെ ഭത്സിക്കും?
9ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു;
ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചുപാർക്കുന്നോരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?
യിസ്രായേലിൽ കാൽ ഭാഗത്തെ ആർക്ക് ഗണിക്കാം?
ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.

11ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു.12അതിന് അവൻ: “യഹോവ എന്റെ നാവിന്മേൽ തന്നത് പറയുവാൻ ഞാൻ ശ്രദ്ധിക്കണ്ടായോ” എന്ന് ഉത്തരം പറഞ്ഞു.
13ബാലാക്ക് അവനോട്: “നീ അവരെ മറ്റൊരു സ്ഥലത്തുനിന്ന് കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കണം” എന്ന് പറഞ്ഞു.14ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴ് യാഗപീഠം പണിത് ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചു.15പിന്നെ അവൻ ബാലാക്കിനോട്: “ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുക; ഞാൻ അങ്ങോട്ട് ചെന്ന് കാണട്ടെ ”എന്ന് പറഞ്ഞു.
16യഹോവ ബിലെയാമിന് പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയുക ”എന്ന് കല്പിച്ചു.17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത് ”എന്ന് ചോദിച്ചു.18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക;
സിപ്പോരിന്റെ പുത്രാ, എനിക്ക് ചെവി തരിക.
19വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല;
അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല;
അവിടുന്ന് ചെയ്യാതിരിക്കുമോ?
അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?
20അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു;
അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അത് മറിച്ചുകൂടാ.
21യാക്കോബിൽ തിന്മ കാണുവാനില്ല;
യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്.
22ദൈവം അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.
23ആഭിചാരം യാക്കോബിന് പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ എഴുന്നേറ്റുനില്ക്കുന്നു;
അവൻ ഇര പിടിച്ച് തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.
25അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ടാ അനുഗ്രഹിക്കുകയും വേണ്ടാ ”എന്ന് പറഞ്ഞു.26ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്ന് നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു.27ബാലാക്ക് ബിലെയാമിനോട്: “വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിക്കുവാൻ ദൈവത്തിന് പക്ഷേ സമ്മതമാകും ” എന്ന് പറഞ്ഞു.
28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.29ബിലെയാം ബാലാക്കിനോട്: “ഇവിടെ എനിക്ക് ഏഴ് യാഗപീഠം പണിത് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു.30ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

24

1യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.

2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
5യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിന് വെള്ളം ധാരാളം;
അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതം തന്നെ.
8ദൈവം അവനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയത്രേ ചെയ്തിരിക്കുന്നു.11ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു ”എന്ന് പറഞ്ഞു.
12അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;13‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു ’എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?14ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും
തുമുലപുത്രന്മാരെ1 ഒക്കെയും സംഹരിക്കുകയും ചെയ്യും.
18എദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;
ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:
“അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ”.
21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:
“നിന്റെ നിവാസം ഉറപ്പുള്ളത്:
നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?”
23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:
“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
24കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവനും നിർമ്മൂലനാശം ഭവിക്കും.
25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.


1 24:17 തുമുലപുത്രന്മാരെ ശേത്തിന്റെ പുത്രന്മാർ

25

1യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.2അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു.3യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു; അതിനാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.

4യഹോവ മോശെയോട്: “യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളയുക ”എന്ന് കല്പിച്ചു.5മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: “നിങ്ങളുടെ ആളുകളിൽ ബാൽപെയോരിനോട് ചേർന്നവരെ നിങ്ങൾ തന്നെ കൊല്ലുവിൻ” എന്ന് പറഞ്ഞു.
6എന്നാൽ മോശെയും യിസ്രായേൽ സഭ ഒക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു.7അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അത് കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്ന് എഴുന്നേറ്റ് കയ്യിൽ ഒരു കുന്തം എടുത്ത്,
8ആ യിസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്ക് ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.9ബാധകൊണ്ട് മരിച്ചുപോയവർ ഇരുപത്തിനാലായിരം പേർ.

10പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:11“ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു.
12ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു.13‘അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും’ എന്ന് നീ പറയുക”.
14മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന് സിമ്രി എന്ന് പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.15കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്ക് കൊസ്ബി എന്ന് പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.

16പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട്,17നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ18എന്ന് യഹോവ മോശെയോട് അരുളിച്ചെയ്തു.

26

1ബാധക്കുശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:2“യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ ”എന്ന് കല്പിച്ചു.

3അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്:4“യഹോവ മോശെയോടും ഈജിപ്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപത് വയസ്സുമുതൽ മേലോട്ടുള്ളവരുടെ സംഖ്യയെടുപ്പിൻ ” എന്ന് പറഞ്ഞു.

5യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം;6ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം.7ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ.
8പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.9എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നേ;
10ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.11എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

12ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം;13സേരഹിൽനിന്ന് സേരഹ്യകുടുംബം; ശാവൂലിൽനിന്ന് ശാവൂല്യകുടുംബം.14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് പേർ.

15ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം;16ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;17അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.18അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.

19യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി.20യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലയിൽനിന്ന് ശേലാന്യകുടുംബം; ഫേരെസിൽനിന്ന് ഫേരെസ്യകുടുംബം; സേരഹിൽനിന്ന് സേരഹ്യകുടുംബം.21ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം.22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് പേർ.

23യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം;24യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം.25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് പേർ.

26സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് പേർ.

28യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും.29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം.
30ഗിലെയാദിന്റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം.31അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം;32ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം.
33ഹേഫെരിന്റെ മകനായ സെലോഫഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് പേർ.
35എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം,36ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം.37അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ് പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.

38ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;39ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം.41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് പേർ.

42ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് പേർ.

44ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം.45ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം.46ആശേരിന്റെ പുത്രിക്ക് സാറാ എന്ന് പേർ.47ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.

48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം;49യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലോമിൽനിന്ന് ശില്ലോമ്യകുടുംബം.50ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് പേർ.
51യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് പേർ.

52പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:53ഇവർക്ക് ആളെണ്ണം അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കണം.
54ആളേറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കണം; ഓരോരുത്തന് അവനവന്റെ ആളെണ്ണം അനുസരിച്ച് അവകാശം കൊടുക്കണം.55ദേശത്തെ ചീട്ടിട്ട് വിഭാഗിക്കണം; അതത് പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കണം.56ആൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കണം.

57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം.58ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.59അമ്രാമിന്റെ ഭാര്യക്ക് യോഖേബേദ് എന്ന് പേർ; അവൾ ഈജിപ്റ്റിൽ വെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.
60അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.61എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ച് മരിച്ചുപോയി.62ഒരു മാസം പ്രായംമുതൽ മേലോട്ട് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

63യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ.64എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
65‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്ന് യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

27

1അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.

2അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത് എന്തെന്നാൽ:3“ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവന് പുത്രന്മാർ ഉണ്ടായിരുന്നില്ല.
4ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലായ്കകൊണ്ട് അവന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരണം”.5മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു.
6യഹോവ മോശെയോട് അരുളിച്ചെയ്തത്:7“സെലോഫഹാദിന്റെ പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കണം.8നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്ക് കൊടുക്കണം.
9അവന് മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്ക് കൊടുക്കണം.10അവന് സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്ക് കൊടുക്കണം.11അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം;’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.

12അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക.13അത് കണ്ടതിനുശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോട് ചേരും.14സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”.
15അപ്പോൾ മോശെ യഹോവയോട്:16“യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും17അകത്ത് കൊണ്ടുവരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ ”എന്ന് പറഞ്ഞു.
18യഹോവ മോശെയോട് കല്പിച്ചത്: “ നൂന്റെ മകനും എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്റെ മേൽ കൈവച്ച്19അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്കുക.
20യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വയ്ക്കണം.21അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാട് ചോദിക്കണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം പോകുകയും വരികയും വേണം”.
22യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയു മുമ്പാകെ നിർത്തി.23അവന്റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.

28

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അർപ്പിക്കേണ്ടതിന് ശ്രദ്ധിക്കുവാൻ യിസ്രായേൽമക്കളോട് കല്പിക്കണം.

3നീ അവരോട് പറയേണ്ടത്: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന ദഹനയാഗം ഇതാണ്: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാട്.4ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേതിനെ വൈകുന്നേരത്തും യാഗം കഴിക്കണം.5ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കണം.
6ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.7അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന് കാൽ ഹീൻ മദ്യം ആയിരിക്കണം; അത് യഹോവയ്ക്ക് പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കണം.8രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരം യാഗം കഴിക്കണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.

9ശബ്ബത്ത്നാളിലോ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കണം.10നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് ശബ്ബത്തുതോറുമുള്ള ഹോമയാഗം.

11നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴ് കുഞ്ഞാടിനെയും12കാള ഒന്നിന് ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന് ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും13കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൌരഭ്യവാസനയായ ദഹനയാഗം തന്നെ.
14അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കണം; ഇത് മാസംതോറും എല്ലാ 1 അമാവാസിയിലുമുള്ള ഹോമയാഗം.15നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

16ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു.17ആ മാസം പതിനഞ്ചാം തീയതി പെരുനാൾ ആയിരിക്കണം. ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം.18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.
19എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി ഊനമില്ലാത്തവയായ രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കണം.20അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവ് ആയിരിക്കണം; കാള ഒന്നിന് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും21ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കണം.22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാടിനെയും അർപ്പിക്കണം.
23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കണം.24ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കണം.25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.

26വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടണം. അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.27എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും അർപ്പിക്കണം.28അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവ്, കാള ഒന്നിന് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും
29ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഒരു കോലാട്ടുകൊറ്റനും വേണം.31നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ നിങ്ങൾ ഇവ അർപ്പിക്കണം; അവ ഊനമില്ലാത്തവ ആയിരിക്കണം.


1 28:14 അമാവാസി എന്നാൽ കറുത്തവാവ്

29

1“ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു.

2അന്ന് നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ് , ഒരു ആട്ടുകൊറ്റൻ , ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കണം.
3അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും ,4ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.5നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
6അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിവസേനയുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.

7ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് നിങ്ങൾ ആത്മതപനം ചെയ്യണം; വേലയൊന്നും ചെയ്യരുത്.8എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ് , ഒരു ആട്ടുകൊറ്റൻ , ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവ അർപ്പിക്കണം.
9അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും10ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.11പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

12ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്; ഏഴ് ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.13നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത പതിമൂന്ന് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും ഹോമയാഗമായി അർപ്പിക്കണം.
14അവയുടെ ഭോജനയാഗം പതിമൂന്ന് കാളകളിൽ ഓരോന്നിന് എണ്ണചേർത്ത മാവ് മൂന്നിടങ്ങഴി വീതവും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിന് രണ്ടിടങ്ങഴി വീതവും15പതിനാല് കുഞ്ഞാടുകളിൽ ഓരോന്നിനും ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.16നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

17രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ട് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.18അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.19നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

20മൂന്നാം ദിവസം ഊനമില്ലാത്ത പതിനൊന്ന് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.21അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.22നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

23നാലാം ദിവസം ഊനമില്ലാത്ത പത്ത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.24അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.25നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

26അഞ്ചാം ദിവസം ഊനമില്ലാത്ത ഒമ്പത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.27അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.28നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

29ആറാം ദിവസം ഊനമില്ലാത്ത എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.30അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.31നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

32ഏഴാം ദിവസം ഊനമില്ലാത്ത ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.33അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.34നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

35എട്ടാം ദിവസം നിങ്ങൾ വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.36എന്നാൽ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ഹോമയാഗം കഴിക്കണം.
37അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.38നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

39ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കണം”.40യഹോവ മോശെയോട് കല്പിച്ചത് ഒക്കെയും മോശെ യിസ്രായേൽമക്കളോട് പറഞ്ഞു.

30

1മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോട് പറഞ്ഞത്: ”യഹോവ ഇപ്രകാരം കല്പിച്ചിരിക്കുന്നു :2‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം1 അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ ഒക്കെയും അവൻ നിവർത്തിക്കണം.

3ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കുകയും4അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേട്ടിട്ട് മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
5എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേൾക്കുന്ന നാളിൽ അവളെ വിലക്കിയാൽ അവ സ്ഥിരമായിരിക്കുകയില്ല; അവളുടെ അപ്പൻ അവളെ വിലക്കുകകൊണ്ട് യഹോവ അവളോട് ക്ഷമിക്കും.
6അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ7അവൾ ഒരുത്തന് ഭാര്യയാകുകയും ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
8എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും.
9വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.10അവൾ ഭർത്താവിന്റെ വീട്ടിൽവച്ച് നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്യുകയോ ചെയ്തിട്ട്11ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുമ്പോൾ മിണ്ടാതെയും അവളെ വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
12എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും.
13ആത്മതപനം ചെയ്യുവാനുള്ള ഏത് നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്.14എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ലെങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കുകകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15എന്നാൽ കേട്ടിട്ട് കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും”.16ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന് യഹോവ മോശെയോട് കല്പിച്ച ചട്ടങ്ങൾ ഇവ തന്നെ.


1 30:2 ഒരു പ്രത്യേക കാര്യം ചെയ്യാതിരിക്കാമെന്ന നേർച്ച

31

1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കൾക്ക് വേണ്ടി മിദ്യാന്യരോട് പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോട് ചേരും”.

3അപ്പോൾ മോശെ ജനത്തോട് സംസാരിച്ചു: “മിദ്യാന്യരുടെ നേരെ പുറപ്പെട്ട് , യഹോവയ്ക്കുവേണ്ടി അവരോട് പ്രതികാരം നടത്തേണ്ടതിന് നിങ്ങളിൽ നിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ.4നിങ്ങൾ യിസ്രായേലിന്റെ ഓരോ ഗോത്രത്തിൽ നിന്നും ആയിരംപേരെ വീതം യുദ്ധത്തിന് അയക്കണം ”എന്ന് പറഞ്ഞു.5അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽ നിന്ന് ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
6മോശെ , ഓരോ ഗോത്രത്തിൽനിന്ന് ആയിരം പേർ വീതം വേർതിരിച്ചവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന് അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.7യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ മിദ്യാന്യരോട് യുദ്ധം ചെയ്ത് ആണുങ്ങളെ ഒക്കെയും കൊന്നു.8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ച് രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ട് കൊന്നു.
9യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.10അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ട് ചുട്ടുകളഞ്ഞു.
11അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായ കവർച്ചവസ്തുക്കളൊക്കെയും എടുത്തു;12ബദ്ധന്മാരെ കവർച്ചയോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്ക് , മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

13മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന് പുറത്ത് അവരെ എതിരേറ്റുചെന്നു.14എന്നാൽ മോശെ യുദ്ധത്തിൽനിന്ന് മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോട് കോപിച്ച് പറഞ്ഞതെന്തെന്നാൽ:15“നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു.
16ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോട് ദ്രോഹം ചെയ്യുവാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാകുവാനും ഇടയാക്കിയത്.17ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളയുവിൻ.
18പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോട് രക്ഷിക്കുവിൻ.19നിങ്ങൾ ഏഴ് ദിവസം പാളയത്തിന് പുറത്ത് പാർക്കണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കണം.20സകലവസ്ത്രവും തോൽകൊണ്ടും കോലാട്ടുരോമംകൊണ്ടും ഉണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിക്കുവിൻ”.
21പുരോഹിതനായ എലെയാസാർ യുദ്ധത്തിന് പോയിരുന്ന യോദ്ധാക്കളോട് പറഞ്ഞത്: “യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണം ഇതാണ്:22‘പൊന്ന്, വെള്ളി, ചെമ്പ്, ഇരിമ്പ്,23വെള്ളീയം, കാരീയം, മുതലായ തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കണം; എന്നാൽ അത് ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അത് ശുദ്ധീകരിക്കണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കണം.24ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്ക് പാളയത്തിലേക്ക് വരാം”.

25പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:26നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം നോക്കി27പടയ്ക്കുപോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിക്കുവിൻ.
28യുദ്ധത്തിന് പോയ യോദ്ധാക്കളോട് മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങണം.29അവർക്കുള്ള പകുതിയിൽനിന്ന് അത് എടുത്ത് യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന് കൊടുക്കണം.
30എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കണം”.31യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
32യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ആടും33എഴുപത്തി രണ്ടായിരം മാടും34അറുപത്തിഒന്ന് ആയിരം കഴുതയും35പുരുഷനോടുകൂടെ ശയിക്കാത്ത സ്ത്രീകൾ എല്ലാംകൂടി മുപ്പത്തി രണ്ടായിരംപേരും ആയിരുന്നു.
36യുദ്ധത്തിന് പോയവരുടെ ഓഹരിക്കുള്ള പകുതിയിൽ ആട് മൂന്നുലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്.37ആടിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്;38കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്;
39കഴുത മുപ്പതിനായിരത്തഞ്ഞൂറ്; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്;40ആളുകൾ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്.41യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന് കൊടുത്തു.
42മോശെ പടയാളികളുടെ പക്കൽ നിന്ന് യിസ്രായേൽമക്കൾക്ക് വിഭാഗിച്ചുകൊടുത്ത പകുതിയിൽനിന്ന് -43സഭയ്ക്കുള്ള പകുതി മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് ആടും44മുപ്പത്താറായിരം മാടും45മുപ്പതിനായിരത്തി അഞ്ഞൂറ് കഴുതയും46പതിനാറായിരം ആളുകളും ആയിരുന്നു -
47യിസ്രായേൽമക്കളുടെ പകുതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവ മോശെയോട് കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്ക് കൊടുത്തു.
48പിന്നെ സൈന്യസഹസ്രങ്ങൾക്ക് നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്ന് മോശെയോട്:49“അടിയങ്ങൾ അടിയങ്ങളുടെ കീഴിലുള്ള യോദ്ധാക്കളുടെ എണ്ണം നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല.
50അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തന് കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞു.51മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി.
52സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടെ പതിനാറായിരത്തി എഴുനൂറ്റമ്പത് ശേക്കെൽ ആയിരുന്നു.53യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു.54മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്ന് വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമ്മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.

32

1എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ട്2മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:3“അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ

4എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്ക് അനുയോജ്യമായ പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്.5അതുകൊണ്ട് നിനക്ക് അടിയങ്ങളോട് കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി നൽകണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ” എന്ന് പറഞ്ഞു.
6മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ?7യഹോവ യിസ്രായേൽമക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിക്കുവാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്?
8ഒറ്റുനോക്കേണ്ടതിന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെ തന്നെ ചെയ്തു.9അവർ എസ്കോൽ താഴ്വര വരെ ചെന്ന് ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
10അന്ന് യഹോവയുടെ കോപം ജ്വലിച്ചു; അവിടുന്ന് സത്യംചെയ്ത് കല്പിച്ചത്:11“കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട്12അവരല്ലാതെ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുവന്നവരിൽ ഇരുപതും അതിനുമുകളിൽ പ്രായമുള്ള ആരും, ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശം കാണുകയില്ല; അവർ എന്നോട് പൂർണ്ണമായി പറ്റിനില്ക്കായ്കകൊണ്ട് തന്നെ”.
13അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത തലമുറ എല്ലാം നശിച്ചുപോകുവോളം അവൻ നാല്പത് സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.14എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിക്കുന്നതിന് നിങ്ങളുടെ പിതാക്കന്മാർക്ക് പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.15നിങ്ങൾ അവിടുത്തെ വിട്ട് മാറിപ്പോയാൽ അവിടുന്ന് ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും”.
16അപ്പോൾ അവർ അടുത്തുചെന്ന് പറഞ്ഞത്: “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്ക് തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്ക് പട്ടണങ്ങളും പണിയട്ടെ.17എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്ത് കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്ക് മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ.
18യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം കൈവശമാക്കുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോരികയില്ല.19യോർദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്ക് യോർദ്ദാനിക്കരെ ഞങ്ങൾക്ക് അവകാശം ഉണ്ടല്ലോ”.
20അതിന് മോശെ അവരോട് പറഞ്ഞത്: “നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ട്21യഹോവ തന്റെ മുമ്പിൽനിന്ന് ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവിടുത്തെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാനക്കരെ കടന്നുപോകുമെങ്കിൽ22ദേശം യഹോവയുടെ മുമ്പാകെ അധീനമായശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കുകയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
23എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുകയില്ല എങ്കിൽ നിങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.24നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിത് നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊള്ളുവിൻ”.25ഗാദ്യരും രൂബേന്യരും മോശെയോട്: “യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം.
26ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.27അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന് കടന്നുപോകാം” എന്ന് പറഞ്ഞു.

28ആകയാൽ മോശെ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:29“ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാനക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കണം.30എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരയ്ക്ക് കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നെ ആയിരിക്കണം”.
31ഗാദ്യരും രൂബേന്യരും അതിന്: “യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.32ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന് ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്ക് കടന്നുപോകാം ”എന്ന് പറഞ്ഞു.
33അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെയും ബാശാൻ രാജാവായ ഓഗിന്റെയും രാജ്യവും അതിന്റെ അതിരുകളിൽ ഉള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
34അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,35അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,36ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്ക് തൊഴുത്തുകളായും പണിതു.
37രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും, പിന്നീട് പേരുമാറ്റിയ നെബോ,38ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്ക് പുതിയ പേരിട്ടു.39മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്ന് അതിനെ പിടിച്ചടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40മോശെ ഗിലെയാദ്‌ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവൻ അവിടെ പാർത്തു.41മനശ്ശെയുടെ പുത്രനായ യായീർ ചെന്ന് അതിലെ ചെറുപട്ടണങ്ങളെ കീഴടക്കി, അവയ്ക്ക് ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്ന് പേരിട്ടു.42നോബഹ് ചെന്ന് കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും കീഴടക്കി; അതിന് തന്റെ പേരിൻപ്രകാരം നോബഹ് എന്ന് പേരിട്ടു.

33

1മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ഇപ്രകാ‍രമാണ്:2മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:

3ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാ ഈജിപ്റ്റുകാരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.4ഈജിപ്റ്റുകാരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
5യിസ്രായേൽമക്കൾ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമിറങ്ങി.6സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ട് മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.7ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
8പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ട് കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്ന് ദിവസത്തെ വഴിനടന്ന് മാറയിൽ പാളയമിറങ്ങി.9മാറയിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.10ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികെ പാളയമിറങ്ങി.
11ചെങ്കടലിനരികെനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി.12സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമിറങ്ങി.13ദൊഫ്കയിൽ നിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി.14ആലൂശിൽ നിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
15രെഫീദീമിൽ നിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമിറങ്ങി.16സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.17കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമിറങ്ങി.18ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമിറങ്ങി.
19രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.20രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമിറങ്ങി.21ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമിറങ്ങി.22രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമിറങ്ങി.
23കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർമലയിൽ പാളയമിറങ്ങി.24ശാഫേർമലയിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമിറങ്ങി.25ഹരാദയിൽനിന്ന് പുറപ്പെട്ട് മകഹേലോത്തിൽ പാളയമിറങ്ങി.26മകഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമിറങ്ങി.
27തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമിറങ്ങി.28താരഹിൽനിന്ന് പുറപ്പെട്ട് മിത്ത്ക്കയിൽ പാളയമിറങ്ങി.29മിത്ത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമിറങ്ങി.30ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമിറങ്ങി.
31മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേയാക്കാനിൽ പാളയമിറങ്ങി.32ബെനേയാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.33ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമിറങ്ങി.34യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമിറങ്ങി.
35അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.36എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.37അവർ കാദേശിൽനിന്ന് പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
38പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.39അഹരോൻ ഹോർപർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവന് നൂറ്റിരുപത്തിമൂന്ന് വയസ്സായിരുന്നു.
40എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
41ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി.42സല്മോനയിൽനിന്ന് പറപ്പെട്ട് പൂനോനിൽ പാളയമിറങ്ങി.43പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
44ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഈയേ-അബാരീമിൽ പാളയമിറങ്ങി.45ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി.46ദീബോൻഗാദിൽനിന്ന് പുറപ്പെട്ട് അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
47അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.48അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ട് യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.49യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.

50യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്:51“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം52ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയണം.
53നിങ്ങൾ ദേശം കൈവശമാക്കി അതിൽ പാർക്കണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു.54നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കണം.
55എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും.56അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.

34

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോട് നീ കല്പിക്കേണ്ടതെന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം.3തെക്കെ ഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം.

4പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം.5പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ്തോട്ടിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം.
6പടിഞ്ഞാറോ മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിർ.
7വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും8അവിടെ നിന്ന് ഹമാത്ത്‌വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിർ അവസാനിക്കണം;9പിന്നെ അതിർ സിഫ്രോൻവരെ ചെന്ന് ഹസാർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിർ.
10കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം.11ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത്കടലിന്റെ കിഴക്കെ കരയോട് ചേർന്നിരിക്കണം.12അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”.
13മോശെ യിസ്രായേൽമക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതു തന്നെ.14രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”.15ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരീഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു.

16പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:17“ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.18ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം.
19അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.20ശിമെയോൻഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21ബെന്യാമീൻഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.22ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.23യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.
24എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.25സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.26യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.
27ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.28നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.29യിസ്രായേൽമക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.

35

1യഹോവ പിന്നെയും യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കണം.

3പട്ടണങ്ങൾ അവർക്ക് പാർപ്പിടവും , അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കണം.4നിങ്ങൾ ലേവ്യർക്ക് നൽകേണ്ടുന്ന പുല്പുറങ്ങൾ: പട്ടണത്തിന്റെ മതിലിൽതുടങ്ങി പുറത്തോട്ട് ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കണം.
5പട്ടണം മദ്ധ്യത്തിലാക്കി അതിന് പുറമെ കിഴക്കോട്ട് രണ്ടായിരം മുഴവും തെക്കോട്ട് രണ്ടായിരം മുഴവും പടിഞ്ഞാറോട്ട് രണ്ടായിരം മുഴവും വടക്കോട്ട് രണ്ടായിരം മുഴവും അളക്കണം; ഇത് അവർക്ക് പട്ടണങ്ങളുടെ പുല്പുറം ആയിരിക്കണം.
6നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങളെ കൊടുക്കണം.7അങ്ങനെ നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തിയെട്ട് ആയിരിക്കണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കണം.
8യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്ന് ജനമേറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കണം; ഓരോ ഗോത്രം തനിക്ക് ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങളെ കൊടുക്കണം”.

9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:10“നീ യിസ്രായേൽമക്കളോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം11ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകണം.
12കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.13നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കണം.
14യോർദ്ദാനക്കരെ മൂന്ന് പട്ടണവും കനാൻദേശത്ത് മൂന്ന് പട്ടണവും കൊടുക്കണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.15അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏതൊരുവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറ് പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവനും സങ്കേതം ആയിരിക്കണം.
16എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.17മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.18അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
19രക്തപ്രതികാരകൻ തന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലേണം.20ആരെങ്കിലും വിദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയണം.
22എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്ന് ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകുകയോ,23അവന് ശത്രുവായിരിക്കാതെയും അവന് ദോഷം വിചാരിക്കാതെയും അവൻ മരിക്കുവാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ
24കൊലചെയ്തവനും രക്തപ്രതികാരകനും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ച് സഭ വിധിക്കണം.25കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയക്കണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കണം.
26എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിരു വിട്ട് പുറത്തുവരികയും27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ച് കണ്ട് രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന് രക്തപാതകം ഇല്ല.28അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന് മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം.
29ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കണം.30ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
31മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷ തന്നെ അനുഭവിക്കണം.32സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്.
33നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്ത് ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന് പ്രായശ്ചിത്തം സാദ്ധ്യമല്ല.34അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.”

36

1യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്ന് മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:2“യിസ്രായേൽമക്കൾക്ക് ദേശം ചീട്ടിട്ട് അവകാശമായി കൊടുക്കുവാൻ യഹോവ യജമാനനോട് കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്ക് കൊടുക്കുവാൻ യജമാനന് യഹോവയുടെ കല്പന ഉണ്ടായി.

3എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകുകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്ന് പൊയ്പോകും.4യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് ചേരുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് വിട്ടുപോകുകയും ചെയ്യും”.
5അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോട് കല്പിച്ചത്: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നേ.6യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ തങ്ങൾക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവു’.
7യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽമക്കളിൽ ഓരോരുത്തൻ അവരവരുടെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം;
8യിസ്രായേൽമക്കൾ ഓരോരുത്തൻ തങ്ങളുടെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന് ഭാര്യയാകണം.9അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ തങ്ങളുടെ അവകാശത്തോട് ചേർന്നിരിക്കണം”.
10യഹോവ മോശെയോട് കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.11ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി.12യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.

13യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.

ആവർത്തനപുസ്തകം

1

1സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ മരുഭൂമിയിലുള്ള അരാബയിൽവെച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ:2സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്.

3നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോട് കല്പിച്ചതുപോലെ പറഞ്ഞു തുടങ്ങി.4ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ച് സംഹരിച്ചശേഷം
5യോർദ്ദാനക്കരെ മോവാബ് ദേശത്തുവെച്ച് മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയത് എങ്ങനെയെന്നാൽ:6ഹോരേബിൽവെച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ ഈ പർവ്വതത്തിൽ പാർത്തത് മതി.
7തിരിഞ്ഞ് യാത്രചെയ്ത് അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടൽക്കര തുടങ്ങിയ കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് എന്ന മഹാനദിവരെയും പോകുവിൻ.8ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നുചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശം കൈവശമാക്കുവിൻ.
9അക്കാലത്ത് ഞാൻ നിങ്ങളോട് പറഞ്ഞത്: “എനിക്ക് തനിയെ നിങ്ങളെ വഹിക്കുവാൻ കഴികയില്ല.10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അസംഖ്യം ആയിരിക്കുന്നു.11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12ഞാൻ ഏകനായി നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?13ഓരോ ഗോത്രത്തിൽനിന്നും ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തെരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്ക് തലവന്മാരാക്കും.“14അതിന് നിങ്ങൾ എന്നോട്: “നീ പറഞ്ഞ കാര്യം നല്ലത്” എന്ന് ഉത്തരം പറഞ്ഞു.
15ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്ക്, നൂറുപേർക്ക്, അമ്പതുപേർക്ക്, പത്തുപേർക്ക് ഇങ്ങനെ അധിപതിമാരും തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.16അന്ന് ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ സഹോദരന്മാർക്ക് ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല വ്യവഹാരവും ഉണ്ടായാൽ അത് കേട്ട് നീതിയോടെ വിധിപ്പിൻ.
17ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതല്ലോ? നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കാം18അങ്ങനെ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ അക്കാലത്ത് നിങ്ങളോട് കല്പിച്ചുവല്ലോ.

19പിന്നെ, നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്ന് പുറപ്പെട്ടശേഷം, നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് കാദേശ്ബർന്നേയയിൽ എത്തി.
20അപ്പോൾ ഞാൻ നിങ്ങളോട്: “നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.21ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അത് കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത്” എന്ന് പറഞ്ഞു.
22എന്നാൽ നിങ്ങൾ എല്ലാവരും അടുത്തുവന്ന്: “നാം ചില ആളുകളെ മുമ്പേ അയക്കുക; അവർ ദേശം ഒറ്റുനോക്കി, നാം പോകേണ്ട വഴിയെയും പട്ടണങ്ങളെയും കുറിച്ച് വർത്തമാനം കൊണ്ടുവരട്ടെ” എന്ന് പറഞ്ഞു.23ആ പദ്ധതി എനിക്ക് സ്വീകാര്യമായി തോന്നി; ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്ന് തെരഞ്ഞെടുത്തു.24അവർ പുറപ്പെട്ട് പർവ്വതത്തിൽ കയറി എസ്കോൽതാഴ്വര വരെ ചെന്ന് ദേശം ഒറ്റുനോക്കി.
25ദേശത്തിലെ ചില ഫലങ്ങൾ അവർ നമ്മുടെ അടുക്കൽ കൊണ്ടുവന്ന്, വർത്തമാനമെല്ലാം അറിയിച്ചു; ‘നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന ദേശം നല്ലത്’ എന്ന് പറഞ്ഞു.
26എന്നാൽ ആ ദേശത്തേക്ക് പോകുവാൻ നിങ്ങൾക്ക് മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ നിരസിച്ചു.27“യഹോവ നമ്മെ വെറുക്കുന്നതുകൊണ്ട് അമോര്യരുടെ കയ്യിൽ ഏല്പിച്ച് നശിപ്പിക്കേണ്ടതിന് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്നിരിക്കുന്നു.28എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്?അവിടെയുള്ള ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു” എന്ന് പറഞ്ഞു.ഇങ്ങനെ നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ക്ഷീണിപ്പിച്ചിരിക്കുന്നു എന്ന് നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ച് പിറുപിറുത്തു.
29അപ്പോൾ ഞാൻ നിങ്ങളോട്: “നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.30നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ ഈജിപ്റ്റിലും മരുഭൂമിയിലും ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി ഇനിയും യുദ്ധം ചെയ്യും.31ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ നടന്ന് ഈ സ്ഥലത്ത് എത്തുവോളം എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്ന് നിങ്ങൾ കണ്ടുവല്ലോ“ എന്ന് പറഞ്ഞു.
32ഇങ്ങനെയെല്ലാമായിട്ടും, പാളയമിറങ്ങേണ്ടതിന് നിങ്ങൾക്ക് സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരുവാനും33രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക് മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34ആകയാൽ യഹോവ നിങ്ങളുടെ വാക്ക് കേട്ട് കോപിച്ചു:35ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യം ചെയ്ത നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അത് കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവന്റെ കാൽ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്ന് സത്യം ചെയ്ത് കല്പിച്ചു.
37യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ച് കല്പിച്ചത്: “നീയും അവിടെ ചെല്ലുകയില്ല.38നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അത് കൈവശമാക്കിക്കൊടുക്കേണ്ടത്.
39ശത്രുവിന് കൊള്ളയാകുമെന്ന് നിങ്ങൾ പറഞ്ഞ, ഇന്നു ഗുണദോഷങ്ങൾ തിരിച്ചറിയാത്ത നിങ്ങളുടെ കുഞ്ഞുങ്ങൾ, അവിടെ ചെല്ലും; അവർക്കു ഞാൻ അത് കൊടുക്കും; അവർ അത് കൈവശമാക്കും.40നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര ചെയ്‌വിൻ.
41അതിന് നിങ്ങൾ എന്നോട്: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധം ചെയ്യും” എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ അവരവരുടെ യുദ്ധായുധം ധരിച്ച് പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.42എന്നാൽ യഹോവ എന്നോട്: “നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോട് നിങ്ങൾ തോറ്റുപോകും“ എന്ന് അവരോട് പറയുക എന്ന് കല്പിച്ചു.
43അങ്ങനെ ഞാൻ നിങ്ങളോട് പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന നിരസിച്ച് അഹങ്കാരത്തോടെ പർവ്വതത്തിൽ കയറി.44ആ പർവ്വതത്തിൽ താമസിച്ചിരുന്ന അമോര്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്ന് തേനീച്ചപോലെ നിങ്ങളെ പിന്തുടർന്ന്, സേയീരിൽ ഹൊർമ്മാവരെ ചിതറിച്ചുകളഞ്ഞു.
45നിങ്ങൾ മടങ്ങിവന്ന് യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷയ്ക്ക് ചെവി തന്നതുമില്ല.46അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു.

2

1അനന്തരം യഹോവ എന്നോട് കല്പിച്ചതുപോലെ നാം തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്രപുറപ്പെട്ടു; നാം വളരെനാൾ സേയീർപർവ്വതം ചുറ്റിനടന്നു.2പിന്നെ യഹോവ എന്നോട് കല്പിച്ചത്:3നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ട് തിരിവീൻ.

4നീ ജനത്തോട് കല്പിക്കേണ്ടത് എന്തെന്നാൽ: “സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ നിങ്ങൾ ഏറ്റവും അധികം സൂക്ഷിച്ചുകൊള്ളേണം.5നിങ്ങൾ അവരോട് പോരാടരുത്; അവരുടെ ദേശത്ത് ഞാൻ നിങ്ങൾക്ക് ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.
6നിങ്ങൾ അവരോട് ആഹാരം വിലയ്ക്ക് വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്ക് വാങ്ങി കുടിക്കേണം.7നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പത് സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്ക് യാതൊന്നിനും കുറവ് വന്നിട്ടില്ല.“
8അങ്ങനെ നാം സേയീരിൽ പാർത്തിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിവാക്കി, അരാബവഴിയായി, ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്ന്,വീണ്ടും തിരിഞ്ഞ് മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി യാത്ര ചെയ്തു.

9അപ്പോൾ യഹോവ എന്നോട് കല്പിച്ചത്: “മോവാബ്യരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്കയും അരുത്. ഞാൻ അവരുടെ ദേശത്ത് നിനക്ക് ഒരു അവകാശവും തരികയില്ല; ആർദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.“
10വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ട് അവിടെ പാർത്തിരുന്നു.11ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്ന് വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്ക് ഏമ്യർ എന്ന് പേർ പറയുന്നു.
12ഹോര്യരും പണ്ട് സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയും സംഹരിക്കയും അവർക്ക് പകരം ആ ദേശത്ത് പാർക്കുകയും ചെയ്തു; യിസ്രായേലിന് യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നേ.
13ഇപ്പോൾ എഴുന്നേറ്റ് സേരെദ് തോട് കടപ്പീൻ എന്ന് യഹോവ കല്പിച്ചപ്പോൾ നാം സേരെദ് തോട് കടന്നു;14നാം കാദേശ് ബർന്നേയയിൽനിന്ന് പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ട് സംവത്സരം ആയിരുന്നു; അതിനിടയിൽ യോദ്ധാക്കളായിരുന്ന തലമുറ മുഴുവൻ യഹോവ അവരെക്കുറിച്ച് സത്യം ചെയ്തതുപോലെ പാളയത്തിൽനിന്ന് നശിച്ചുപോയി.15അവർ മരിച്ചുതീരും വരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്ന് നശിപ്പിപ്പാൻ തക്കവണ്ണം അവർക്ക് വിരോധമായിരുന്നു.

16ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ച് ഒടുങ്ങിയശേഷം17യഹോവ എന്നോട് കല്പിച്ചത്:18നീ ഇന്ന് ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.19അമ്മോന്യരോട് അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്യുകയും അരുത്; ഞാൻ അമ്മോന്യരുടെ ദേശത്ത് നിനക്ക് അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.
20അതും മല്ലന്മാരുടെ ദേശമെന്ന് വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ട് അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്ന് പറയുന്നു.21അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവിടെ കുടിയേറിപ്പാർത്തു.22യഹോവ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചു. അവർ അവരുടെ ദേശം കൈവശമാക്കി ഇന്നുവരെ അവിടെ പാർക്കുന്നു.
23കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഗ്രാമങ്ങളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ച് അവരുടെ സ്ഥലത്ത് കുടിയേറി.
24നിങ്ങൾ എഴുന്നേറ്റ് യാത്രപുറപ്പെട്ട് അർന്നോൻതാഴ്വര കടക്കുവിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോട് പടവെട്ടി അത് കൈവശമാക്കുവാൻ തുടങ്ങുക.25നിന്നെക്കുറിച്ചുള്ള പേടിയും ഭീതിയും ആകാശത്തിന്റെ കീഴെ ഉള്ള ജനതകളുടെമേൽ വരുത്തുവാൻ ഞാൻ ഇടയാക്കും; അവർ നിന്റെ ശ്രുതി കേട്ട് നിന്റെ നിമിത്തം വിറക്കുകയും നടുങ്ങുകയും ചെയ്യും.

26പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു:27“ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.
28സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്ക് തന്നതുപോലെ നീ വിലയ്ക്ക് തരുന്ന ആഹാരം ഞാൻ കഴിക്കയും വിലയ്ക്ക് തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.29യോർദ്ദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം“ എന്ന് പറയിച്ചു.
30എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്ന് കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.31യഹോവ എന്നോട്: “ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന് അത് കീഴടക്കുവാൻ തുടങ്ങുക“ എന്ന് കല്പിച്ചു.
32അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്ന് യാഹാസിൽവെച്ച് യുദ്ധം ചെയ്തു.33നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.
34അക്കാലത്ത് നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ച്, പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.35നാം പിടിച്ച പട്ടണങ്ങളിലെ നാൽക്കാലികളെയും കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു.
36അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവും മുതൽ ഗിലെയാദ് വരെ നമുക്ക് കൈവശമാക്കാൻ കഴിയാഞ്ഞ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.37അമ്മോന്യരുടെ ദേശവും യബ്ബോക്ക്നദിയുടെ ഒരു വശത്തുള്ള സ്ഥലങ്ങളും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ വിലക്ക് കൽപ്പിച്ച ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

3

1അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ട് എദ്രെയിൽവെച്ച് യുദ്ധം ചെയ്തു.2അപ്പോൾ യഹോവ എന്നോട്: “അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനോട് ചെയ്തതുപോലെ നീ അവനോടും ചെയ്യും” എന്ന് കല്പിച്ചു.

3അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; ആരും ശേഷിക്കാതെ നാം അവരെ സംഹരിച്ചുകളഞ്ഞു.4അക്കാലത്ത് നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്ന് പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപത് പട്ടണങ്ങളുള്ള അർഗ്ഗോബ് ദേശവും
5നാട്ടുമ്പുറങ്ങളിലെ അനവധി ഗ്രാമങ്ങളും പിടിച്ചടക്കി; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.6ഹെശ്ബോൻ രാജാവായ സീഹോനോട് ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചു.7എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ളയിട്ടു.
8ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്ന് യോർദ്ദാന്നക്കരെ അർന്നോൻതാഴ്വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -9സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു -10സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചടക്കി. -
11ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ കട്ടിൽ അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ട്. -
12ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻ താഴ്വരയുടെ അരികെയുള്ള അരോവേർ മുതൽ ഗിലെയാദ് മലനാടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.13ഗിലെയാദിന്റെ മറ്റെ പാതിയും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ് ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന് കൊടുത്തു. - ബാശാന് മല്ലന്മാരുടെ ദേശം എന്ന് പേർ പറയുന്നു.
14മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ച് തന്റെ പേരിൻ പ്രകാരം ബാശാന് ഹവോത്ത് - യായീർ എന്ന് പേർ ഇട്ടു; ഇന്നുവരെ ആ പേർ നിലനിൽക്കുന്നു. -
15മാഖീരിന് ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.16രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക്തോടുവരെയും
17കിന്നേറെത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ ഉപ്പുകടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.

18അക്കാലത്ത് ഞാൻ നിങ്ങളോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
19നിങ്ങളുടെ ഭാര്യമാരും മക്കളും ആടുമാടുകളും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പട്ടണങ്ങളിൽ പാർക്കട്ടെ; നിങ്ങൾക്ക് ആടുമാടുകൾ വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.20യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശത്തിലേക്ക് മടങ്ങിപ്പോരേണം.“
21അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോട് ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കൈവശമാക്കുവാൻ ചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.22നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.“

23അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു:24“കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?25ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്ന് കണ്ടുകൊള്ളട്ടെ” എന്ന് പറഞ്ഞു.
26എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: “മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്;27പിസ്ഗയുടെ മുകളിൽ കയറി തല ഉയർത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണുക;
28ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോട് കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടു കൊടുക്കും” എന്ന് അരുളിച്ചെയ്തു.29അങ്ങനെ നാം ബേത്ത്--പെയോരിനെതിരെ താഴ്വരയിൽ പാർത്തു.

4

1ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കുവാൻ തക്കവണ്ണം നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പീൻ.2ഞാൻ നിങ്ങളോട് കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോട് കല്പിക്കുന്ന വചനത്തോട് കൂട്ടുകയോ അതിൽനിന്ന് കുറയ്ക്കുകയോ ചെയ്യരുത്.

3ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ.4എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരുന്ന നിങ്ങൾ എല്ലാം ഇന്ന് ജീവനോടിരിക്കുന്നു.
5നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടക്കുവാൻ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.6അവ പ്രമാണിച്ച് നടപ്പീൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ട്, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ’ എന്ന് പറയും.
7നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?8ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
9കണ്ണാലെ കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിപ്പാൻ സൂക്ഷിച്ച് നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം.10വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്ന് യഹോവ എന്നോട്: “ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം” എന്ന് കല്പിച്ചുവല്ലോ.
11അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്റെ അടിവാരത്ത് നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു.12യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
13നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്റെ നിയമമായ പത്ത് കല്പനകൾ അവൻ നിങ്ങളെ അറിയിക്കയും രണ്ട് കല്പലകകളിൽ എഴുതുകയും ചെയ്തു.14നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു.
15നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്ന് നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.16അതുകൊണ്ട് നിങ്ങൾ ആണിന്റെയോ പെണ്ണിന്റെയോ സാദൃശ്യമോ,17ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെ സാദൃശ്യമോ, ആകാശത്ത് പറക്കുന്ന യാതൊരു പക്ഷിയുടെ സാദൃശ്യമോ,18ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെ സാദൃശ്യമോ, ഭൂമിക്ക് കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെ സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുത്.
19ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്റെ കീഴിലുള്ള സർവ്വ ജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു.20നിങ്ങളെയോ തനിക്ക് അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത് ഈജിപ്റ്റ് എന്ന ഇരിമ്പുലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു.
21എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന നല്ല ദേശത്ത് ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.22ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ച് മരിക്കും; നിങ്ങൾ ചെന്ന് ആ നല്ലദേശം കൈവശമാക്കും.
23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്ത അവന്റെ നിയമം നിങ്ങൾ മറന്ന് യഹോവ നിരോധിച്ച യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.24നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.

25നിനക്ക് മക്കളും മക്കളുടെ മക്കളും ജനിച്ച് ദേശത്ത് ഏറെനാൾ പാർത്ത് നിങ്ങളുടെ ഹൃദയം വഷളായിത്തീർന്ന് വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് അവനെ കോപിപ്പിച്ചാൽ26നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷി നിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായ്പോകും.
27യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കം പേരായി ശേഷിക്കും.28കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്ത, മരവും കല്ലുംകൊണ്ടുള്ളതും മനുഷ്യരുടെ കൈപ്പണിയായതുമായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.
29എങ്കിലും അവിടെവെച്ച് നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിച്ചാൽ അവനെ കണ്ടെത്തും.
30നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്ത് നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിഞ്ഞ് അവന്റെ വാക്ക് അനുസരിക്കും.31നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം മറക്കുകയുമില്ല.
32ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ പൂർവ്വകാലത്ത് ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്ന് നീ അന്വേഷിക്കുക.33ഏതെങ്കിലും ജനത നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
34അല്ലെങ്കിൽ നിന്റെ ദൈവമായ യഹോവ ഈജിപ്റ്റിൽ വെച്ച് നീ കാൺകെ നിനക്കുവേണ്ടി ചെയ്ത പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽ നിന്ന് തനിക്കായി വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
35നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവതന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്ന് നീ അറിയേണ്ടതിന് തന്നേ.36അവൻ നിനക്ക് ബുദ്ധിയുപദേശിക്കേണ്ടതിന് ആകാശത്തുനിന്ന് തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്ന് കേട്ടു.
37നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവൻ അവരുടെ സന്തതിയെ തെരഞ്ഞെടുത്തു.38നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുവാനും ഇന്നുള്ളതുപോലെ അവരുടെ ദേശം നിനക്ക് അവകാശമായി തരേണ്ടതിന് നിന്നെ അവിടെ കൊണ്ടുപോകുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയും കൊണ്ട് ഈജിപ്റ്റിൽ നിന്ന് നിന്നെ പുറപ്പെടുവിച്ചു.
39ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.40നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ നിനക്ക് സദാകാലത്തേക്കും നല്കുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കേണ്ടതിനും ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുക.

41അക്കാലത്ത് മോശെ യോർദ്ദാന്നക്കരെ കിഴക്കുഭാഗത്തായി മൂന്ന് പട്ടണങ്ങൾ വേർതിരിച്ചു.42പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ജീവിച്ചിരിക്കേണ്ടതിന് തന്നേ.43അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും, ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും, ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.

44മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇത് തന്നേ.45യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം മോശെ യോർദ്ദാന്നക്കരെ ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോന്റെ ദേശത്ത്, ബേത്ത്--പെയോരിനെതിരെയുള്ള താഴ്വരയിൽവെച്ച്, അവരോട് പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവതന്നേ.46മോശെയും യിസ്രായേൽമക്കളും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
47അവന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവുമായി48അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോനെന്ന സീയോൻപർവ്വതംവരെയും49യോർദ്ദാന്നക്കരെ കിഴക്ക് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ കടൽവരെയുള്ള താഴ്വര ഒക്കെയും, ഇങ്ങനെ യോർദ്ദാന്നക്കരെ കിഴക്കുള്ള രണ്ട് അമോര്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

5

1മോശെ യിസ്രായേൽ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോട് പറഞ്ഞത് എന്തെന്നാൽ: “യിസ്രായേലേ, ഞാൻ ഇന്ന് നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും ശ്രദ്ധിച്ച് പഠിക്കയും അവ പ്രമാണിച്ച് നടക്കുകയും ചെയ്‌വിൻ.2നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഒരു നിയമം ചെയ്തുവല്ലോ.3ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ജീവനോടിരിക്കുന്ന നമ്മോടത്രേ ചെയ്തത്.

4യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു.5തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ട് പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ട് യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിന് ഞാൻ അപ്പോൾ യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ:

6‘അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.

7ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.

8വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കു കിഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്.
9അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ വരെയുള്ള മക്കളുടെമേൽ കണക്കിടുകയും10എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

11നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

12നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ച് ആചരിക്ക.13ആറുദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.14ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്ന് നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള എല്ലാ നാല്ക്കാലികളും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുത്; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതാകുന്നു.
15നീ ഈജിപ്റ്റ്ദേശത്ത് അടിമയായിരുന്നു എന്നും അവിടെനിന്നു ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്കുക; അതുകൊണ്ടാകുന്നു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചത്.

16നിനക്ക് ദീർഘായുസ്സ് ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിനക്ക് നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.

17കുല ചെയ്യരുത്.

18വ്യഭിചാരം ചെയ്യരുത്.

19മോഷ്ടിക്കരുത്.

20കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്.

21കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നും മോഹിക്കരുത്.‘

22ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്ന് നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ട് കല്പലകകളിൽ എഴുതി എന്റെ പക്കൽ തന്നു.
23എന്നാൽ പർവ്വതത്തിൽ തീ ആളിക്കത്തിക്കൊണ്ടിരിക്കവെ, അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്ന് പറഞ്ഞത്.24‘ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്ന് അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോട് സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്ന് ഞങ്ങൾ ഇന്ന് കണ്ടുമിരിക്കുന്നു.
25ആകയാൽ ഞങ്ങൾ എന്തിന് മരിക്കുന്നു? ഈ മഹത്തായ തീക്ക് ഞങ്ങൾ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.26ഞങ്ങളെപ്പോലെ മറ്റാരെങ്കിലും തീയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ട് ജീവനോടെ ഇരുന്നിട്ടുണ്ടോ?27നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നത് ഞങ്ങളോട് പറയുക: ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം.‘
28നിങ്ങൾ എന്നോട് സംസാരിച്ച വാക്കുകൾ യഹോവ കേട്ട് എന്നോട് കല്പിച്ചത്: ‘ഈ ജനം നിന്നോട് പറഞ്ഞവാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞത് നല്ല കാര്യം.29അവരും അവരുടെ മക്കളും എന്നേക്കും ശുഭമായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.30നിങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുവീൻ എന്ന് അവരോട് പറയുക.
31നീയോ ഇവിടെ എന്റെ അടുക്കൽ നിൽക്കുക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ എന്നെ അനുസരിച്ച് നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ട സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോട് കല്പിക്കും.‘
32ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കല്പിച്ചതുപോലെ ചെയ്യുവാൻ ജാഗ്രത കാണിക്കുക; ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.33നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്ക് നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴികളിലും നടന്നുകൊൾവീൻ. “

6

1നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും2നിങ്ങൾ ദീർഘായുസ്സോടിരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.

3ആകയാൽ യിസ്രായേലേ, നിനക്ക് നന്മയുണ്ടാകുവാനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്കുക.

4യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ.5നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
6ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.7നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കയും വേണം.
8അവ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കേണം.9അവ നിന്റെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതേണം.
10നിന്റെ ദൈവമായ യഹോവ നിനക്ക് തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും,11നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്ക് തരികയും നീ തിന്ന് തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ12നിന്നെ അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
13നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.14നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് വിരോധമായി ജ്വലിച്ച്, നിന്നെ ഭൂമിയിൽനിന്ന് നശിപ്പിക്കാതിരിപ്പാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്;15നിന്റെ ദൈവമായ യഹോവ നിന്റെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
16നിങ്ങൾ മസ്സയിൽവെച്ച് പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.17നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.
18നിനക്ക് നന്മയുണ്ടാകേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത നല്ലദേശം നീ ചെന്ന് കൈവശമാക്കേണ്ടതിനും യഹോവ അരുളിച്ചെയ്തതുപോലെ19നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണ്ടതിനും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതകരവും ആയ കാര്യങ്ങൾ ചെയ്യേണം.
20നമ്മുടെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്ത് എന്ന് നാളെ നിന്റെ മകൻ ചോദിക്കുമ്പോൾ, നീ നിന്റെ മകനോട് പറയേണ്ടത് എന്തെന്നാൽ:21“ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന് അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ട് ഞങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.22ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തായതും തീവ്രതയുള്ളതും ആയ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.23ഞങ്ങളേയോ, താൻ നമ്മുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് കൊണ്ടുവന്നാക്കേണ്ടതിന് അവിടെനിന്ന് പുറപ്പെടുവിച്ചു
24എല്ലായ്പോഴും നാം ശുഭമായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ ചട്ടങ്ങളെല്ലാം ആചരിപ്പാനും യഹോവ നമ്മോട് കല്പിച്ചു.25നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചതുപോലെ അവന്റെ മുമ്പാകെ ഈ കല്പനകളെല്ലാം ആചരിപ്പാൻ ശ്രദ്ധിക്കുമെങ്കിൽ നാം നീതിയുള്ളവരായിരിക്കും.“

7

1നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തേക്ക് യഹോവ നിന്നെ കൊണ്ടുപോകയും നിന്നെക്കാൾ എണ്ണവും ബലവുമുള്ള ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴ് ജനതകളെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളകയും ചെയ്യും.

2നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കുകയോ അരുത്.3അവരുമായി വിവാഹബന്ധം അരുത്; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കയോ ചെയ്യരുത്.
4അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ മക്കളെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്ക് വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.5ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങൾ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകൾ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയേണം.
6നിന്റെ ദൈവമായ യഹോവക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജനതകളിലുംവെച്ച് നിന്നെ സ്വന്തജനമായിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.
7നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തെരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നല്ലോ.8യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്ന് വീണ്ടെടുത്തത്.
9ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്ന് നീ അറിയേണം; അവൻ, തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ നിയമവും ദയയും കാണിക്കുന്നു.10തന്നെ പകക്കുന്നവരെ നശിപ്പിപ്പാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകക്കുന്ന ഏവനും അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും.11ആകയാൽ ഞാൻ ഇന്ന് നിനക്ക് നൽകുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ച് നടക്കേണം.
12നിങ്ങൾ ഈ വിധികൾ കേട്ട് പ്രമാണിച്ചാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത ഉടമ്പടിയും ദയയും നിന്നോട് കാണിക്കും.13അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ച് വർദ്ധിപ്പിക്കും; അവൻ നിനക്ക് തരുമെന്ന് നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്ത് നിന്റെ ഗർഭഫലവും കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും അനുഗ്രഹിക്കപ്പെട്ടിരിക്കും.
14നീ സകല ജനതകളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും,വന്ധ്യയും നിങ്ങളിലോ നിങ്ങളുടെ നാൽക്കാലികളിലോ ഉണ്ടാകയില്ല.15യഹോവ സകലരോഗവും നിന്നിൽ നിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന ഈജിപ്റ്റുകാരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്ക് വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും.
16നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകല ജനതകളെയും നീ നശിപ്പിച്ചുകളയും; നിനക്ക് അവരോട് കനിവ് തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അത് നിനക്ക് കെണിയായിത്തീരും.
17“ഈ ജനതകൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളയുവാൻ എനിക്ക് എങ്ങനെ കഴിയും?“ എന്ന് നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും; എന്നാൽ അവരെ ഭയപ്പെടരുത്;18നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ ഈജിപ്റ്റുകാരോടും ചെയ്തതും,19നിന്റെ കണ്ണാലെ കണ്ടതുമായ വലിയ പരിശോധനകളും അടയാളങ്ങളും അത്ഭുതങ്ങളും, നിന്നെ പുറപ്പെടുവിച്ച യഹോവയുടെ ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
20അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽ ഒളിച്ചിരിക്കുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയക്കും.21നീ അവരെക്കണ്ട് ഭ്രമിക്കരുത്; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ട്.22നിന്റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
23നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരിഭ്രമം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻകീഴിൽനിന്ന് ഇല്ലാതെയാക്കേണം.24അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.
25അവരുടെ ദേവപ്രതിമകൾ തീയിൽ ഇട്ട് ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയുടെ മേൽ ഉള്ള വെള്ളിയും പൊന്നും മോഹിച്ച് എടുക്കരുത്; അത് നിന്റെ ദൈവമായ യഹോവക്ക് അറപ്പാകുന്നു.26നീയും അതുപോലെ ശാപപാത്രം ആകാതിരിക്കേണ്ടതിന് അറപ്പായുള്ളത് ഒന്നും നിന്റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് അറപ്പും വെറുപ്പുമായിരിക്കേണം; അത് ശാപഗ്രസ്തമല്ലോ.

8

1നിങ്ങൾ ജീവിച്ചിരിക്കയും വർദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകലകല്പനകളും പ്രമാണിച്ച് നടക്കേണം.2നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.

3അവൻ നിന്നെ താഴ്ത്തുകയും വിശപ്പിക്കയും ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു’ എന്ന് നിന്നെ ഗ്രഹിപ്പിക്കേണ്ടതിനും നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ട് നിന്നെ പോഷിപ്പിക്കയും ചെയ്തു.
4ഈ നാല്പത് സംവത്സരം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.5ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.6ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കേണം.
7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;8ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിക്കുവാൻ തക്കവണ്ണം ഒന്നിനും കുറവില്ലാത്ത ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്ന് താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.10നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവന് സ്തോത്രം ചെയ്യേണം.
11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും ശ്രദ്ധിക്കുക.12നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും
13നിന്റെ ആടുമാടുകൾ പെരുകി, നിനക്ക് വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.14നിന്നെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കയും
15അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും, തീക്കൽ പാറയിൽനിന്ന് നിനക്ക് വേണ്ടി വെള്ളം പുറപ്പെടുവിക്കയും16നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്റെ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ട് പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറക്കരുത്.17“എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി”എന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.
18നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.19“നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ നീ നശിച്ചുപോകും” എന്ന് ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു.20നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ട് യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിക്കുന്ന ജാതികളെപ്പോലെ നിങ്ങളും നശിച്ചുപോകും.

9

1യിസ്രായേലേ, കേൾക്ക; നീ ഇന്ന് യോർദ്ദാൻ കടന്ന് നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും2വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജനതയെയും ജയിച്ചടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ? ‘അനാക്യരുടെ മുമ്പാകെ നിൽക്കാൻ കഴിയുന്നവൻ ആർ?‘ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.

3എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊൾക. അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.
4നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞശേഷം: ‘എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു’ എന്ന് നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജനതയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
5നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്റെ നീതിയും ഹൃദയപരമാർത്ഥതയും നിമിത്തം അല്ല; ആ ജനതയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ നിന്റെ പിതാക്കന്മാരോട് യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
6ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ലദേശം അവകാശമായി തരുന്നത് നിന്റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;
7നീ മരുഭൂമിയിൽവെച്ച് നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്കുക; മറന്നുകളയരുത്; ഈജിപ്റ്റ് ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു.8ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചു കളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു.
9യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.10ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ച് തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
11നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമം എഴുതിയ ആ രണ്ട് കല്പലകകൾ തന്നത്.12അപ്പോൾ യഹോവ എന്നോട്: “നീ എഴുന്നേറ്റ് ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
13ഞാൻ ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്ന് കാണുന്നു;14“എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
15അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ തീ ആളിക്കത്തുകയായിരുന്നു; നിയമത്തിന്റെ രണ്ട് പലകകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.16ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു.
17അപ്പോൾ ഞാൻ രണ്ടു പലകകളും എന്റെ കയ്യിൽ നിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടെച്ചുകളഞ്ഞു.18പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
19നിങ്ങളെ നശിപ്പിക്കുമാറ് നിങ്ങളുടെ നേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ട് ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.20അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനുവേണ്ടിയും അപേക്ഷിച്ചു.
21നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.
22തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.23‘നിങ്ങൾ ചെന്ന് ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്ന് കല്പിച്ച് യഹോവ നിങ്ങളെ കാദേശ്--ബർന്നേയയിൽ നിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.24ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.
25യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണു കിടന്നു;26ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്റെ മഹത്വം കൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
27അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ നിന്റെ ദാസന്മാരെ ഓർക്കേണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിപ്പാൻ യഹോവക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ച് കൊന്നുകളഞ്ഞു എന്ന് നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ28ഈ ജനത്തിന്റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.29അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ?”

10

1അക്കാലത്ത് യഹോവ എന്നോട്: “നീ ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരിക; മരം കൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.2നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം” എന്ന് കല്പിച്ചു.

3അങ്ങനെ ഞാൻ ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി;ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് കയ്യിൽ ആ പലകകളുമായി പർവ്വതത്തിൽ കയറി.4മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽ നിന്ന് നിങ്ങളോട് അരുളിച്ചെയ്ത പത്ത് കല്പനകളും യഹോവ ആദ്യത്തെപ്പോലെ പലകകളിൽ എഴുതി, അവ എന്റെ പക്കൽ തന്നു.
5അനന്തരം ഞാൻ തിരിഞ്ഞ് പർവ്വതത്തിൽ നിന്ന് ഇറങ്ങി; ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകകൾ വെച്ചു; യഹോവ എന്നോട് കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
6യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്ന് മോസരയിലേക്ക് യാത്രചെയ്തു. അവിടെവെച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന് പകരം പുരോഹിതനായി.7അവിടെനിന്ന് അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.
8അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുവാനും ഇന്നത്തെപ്പോലെ യഹോവയുടെ സന്നിധിയിൽ നിന്ന് ശുശ്രൂഷ ചെയ്യുവാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേർതിരിച്ചു.9അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന് വാഗ്ദത്തം ചെയ്തതു പോലെ യഹോവ തന്നേ അവന്റെ അവകാശം.
10ഞാൻ ആദ്യത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവക്ക് സമ്മതമായി.11പിന്നെ യഹോവ എന്നോട്: “നീ എഴുന്നേറ്റ് യാത്രപുറപ്പെട്ട് ജനത്തിന് മുമ്പേ നടക്കുക; അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം അവർ ചെന്ന് കൈവശമാക്കട്ടെ” എന്ന് കല്പിച്ചു.

12ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കുകയും അവനെ സ്നേഹിക്കയും, പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സേവിക്കയും13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്?
14ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവക്കുള്ളവ ആകുന്നു.15നിന്റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ കാലശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തെരഞ്ഞെടുത്തു.
16ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‌വീൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.17നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
18അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവന് അന്നവും വസ്ത്രവും നല്കുന്നു.19ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പീൻ; നിങ്ങളും ഈജിപ്റ്റ്ദേശത്ത് പരദേശികളായിരുന്നുവല്ലോ.
20നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോട് ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.21അവനാകുന്നു നിന്റെ പുകഴ്ച; അവനാകുന്നു നിന്റെ ദൈവം; നീ സ്വന്ത കണ്ണുകൊണ്ട് കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങൾ നിനക്കുവേണ്ടി ചെയ്തത് അവൻ തന്നേ.
22നിന്റെ പിതാക്കന്മാർ എഴുപത് പേരായി ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർദ്ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.

11

1ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പ്പോഴും പ്രമാണിക്കേണം.

2നിങ്ങളുടെ ദൈവമായ യഹോവയുടെ മഹാപ്രവർത്തികൾ അറിയാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്.3അവന്റെ ശിക്ഷണം,മഹത്വം,ബലമുള്ള കൈ,നീട്ടിയ ഭുജം,അവൻ ഈജിപ്റ്റിന്റെ മദ്ധ്യേ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,
4അവൻ ഈജിപ്റ്റുകാരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചത്,5നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്,എല്ലാം നിങ്ങൾ അറിയുന്നു.
6അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്റെ മദ്ധ്യേ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്ന് ഓർത്തുകൊൾവീൻ.7യഹോവ ചെയ്ത മഹാപ്രവൃത്തികൾ നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.
8ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം കീഴടക്കുവാനും9യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശത്ത്, നിങ്ങൾ ദീർഘായുസ്സോടിരിക്കുവാൻ, ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ച് നടപ്പീൻ.
10നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോന്ന ഈജിപ്റ്റ്ദേശംപോലെയല്ല; അവിടെ നീ വിത്തു വിതച്ചിട്ട് പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു.11നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ, മലകളും താഴ്വരകളും ഉള്ളതും ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം ലഭിക്കുന്നതും12നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.

13നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും.15ഞാൻ നിന്റെ നിലത്ത് നിന്റെ നാൽക്കാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
16നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവീൻ.17അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്ക് തരുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
18ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കയും വേണം.19വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം.
20യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്21അവ നിന്റെ വീടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
22ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്ന് അവനോട് ചേർന്നിരിക്കയും ചെയ്താൽ23യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
24നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും.നിങ്ങളുടെ അതിർ മരുഭൂമി മുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദി മുതൽ പടിഞ്ഞാറേ കടൽ വരെയും ആകും.25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.

26ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.27ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും28അവന്റെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.

29നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവെച്ച് അനുഗ്രഹവും ഏബാൽ മലയിൽവെച്ച് ശാപവും പ്രസ്താവിക്കേണം.30ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികെ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാനക്കരെ പടിഞ്ഞാറുഭാഗത്തല്ലോ ഉള്ളത്.
31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ പാർക്കും.32ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.

12

1നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ജീവകാലമെല്ലാം പ്രമാണിക്കേണ്ട ചട്ടങ്ങളും വിധികളും ഇവയാകുന്നു:2നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശത്തെ ജനതകൾ ഉയർന്ന പർവ്വതങ്ങളിലും കുന്നുകളിലും പച്ചമരങ്ങളുടെ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കണം.

3അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം; അവരുടെ ബിംബങ്ങൾ തകർക്കണം; അവരുടെ അശേരപ്രതിഷ്ഠകൾ തീയിൽ ഇട്ട് ചുട്ടുകളയണം; അവരുടെ ദേവപ്രതിമകൾ വെട്ടിക്കളഞ്ഞ് അവയുടെ പേർ ആ സ്ഥലത്തുനിന്ന് മായിച്ചു കളയണം.4നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ അല്ല സേവിക്കേണ്ടത്.
5നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ നിങ്ങളുടെ സകലഗോത്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങൾ തിരുനിവാസ ദർശനത്തിനായി ചെല്ലണം.6അവിടെ തന്നെ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ അർപ്പണങ്ങൾ, നേർച്ചകൾ, സ്വമേധാദാനങ്ങൾ, ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവ നിങ്ങൾ കൊണ്ടുചെല്ലണം.
7അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച്, നിങ്ങൾ ഭക്ഷിക്കയും, നിങ്ങളുടെ സകലപ്രവൃത്തിയിലും ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയും വേണം.
8ഇവിടെ ഓരോരുത്തൻ തനിക്ക് ബോധിച്ചപ്രകാരം ഇന്ന് ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്.9നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്വസ്ഥതയിലേക്കും അവകാശത്തിലേക്കും നിങ്ങൾ ഇതുവരെ എത്തിയിട്ടില്ലല്ലോ.
10എന്നാൽ നിങ്ങൾ യോർദ്ദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് പ്രവേശിക്കയും, ചുറ്റുമുള്ള സകലശത്രുക്കളെയും നീക്കി യഹോവ നിങ്ങൾക്ക് സ്വസ്ഥത തരികയും നിങ്ങൾ നിർഭയമായി വസിക്കയും ചെയ്യുമ്പോൾ11നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ അർപ്പണങ്ങൾ, നിങ്ങൾ യഹോവക്ക് നേരുന്ന വിശേഷമായ നേർച്ചകൾ എന്നിങ്ങനെ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും കൊണ്ടുവരേണം.
12നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന് നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
13നിനക്ക് ബോധിക്കുന്നിടത്തെല്ലാം നിന്റെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക.14യഹോവ നിന്റെ ഗോത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ഹോമയാഗങ്ങൾ അർപ്പിക്കേണം; ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.
15എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന അനുഗ്രഹത്തിന് തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ ആഗ്രഹപ്രകാരം മൃഗങ്ങളെ അറുത്ത് മാംസം തിന്നാം; കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധനും അശുദ്ധനും ആ മാംസം തിന്നാം; രക്തം മാത്രം നിങ്ങൾ ഭക്ഷിക്കരുത്;16അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.
17എന്നാൽ നിന്റെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാനേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ നിന്റെ കൈയിലെ അർപ്പണങ്ങൾ എന്നിവ നിന്റെ പട്ടണങ്ങളിൽവെച്ച് തിന്നരുത്.
18അവ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, യഹോവയുടെ സന്നിധിയിൽവെച്ച്, നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്ന്, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.19നീ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

20നിന്റെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചാൽ, നിന്റെ ഇഷ്ടംപോലെ നിനക്ക് മാംസം തിന്നാം.
21നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്ക് തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോട് കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ച് ഇഷ്ടംപോലെ തിന്നുകയും ചെയ്യാം.22കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്ക് അവയെ തിന്നാം; ശുദ്ധനും അശുദ്ധനും ഒരുപോലെ തിന്നാം.
23രക്തം മാത്രം ഭക്ഷിക്കാതിരിപ്പാൻ സൂക്ഷിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുത്.24അത് നീ ഭക്ഷിക്കാതെ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.25യഹോവക്ക് ഹിതകരമായത് ചെയ്ത് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ രക്തം ഭക്ഷിക്കരുത്.
26നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേർച്ചകളും മാത്രം നീ എടുത്തുകൊണ്ട് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് പോകേണം.27അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്ക് തിന്നാം.
28നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതകരവും ഉത്തമമായതും ചെയ്ത് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോട് കേട്ട്,അവ പ്രമാണിക്കുക.

29നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജനതകളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്ത് പാർക്കുമ്പോഴും30അവർ നിന്റെ മുമ്പിൽനിന്ന് നശിച്ചുപോയതിന് ശേഷം നീ അവരുടെ നടപടി അനുസരിച്ച് കെണിയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. “ഈ ജനതകൾ തങ്ങളുടെ ദേവന്മാരെ സേവിച്ചതുപോലെ ഞാനും ചെയ്യും” എന്ന് പറഞ്ഞ് അവരുടെ ദേവന്മാരെക്കുറിച്ച് അന്വേഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.
31നിന്റെ ദൈവമായ യഹോവയെ അങ്ങനെ അല്ല സേവിക്കേണ്ടത്; യഹോവ വെറുക്കുന്ന സകലമ്ലേച്ഛതയും തങ്ങളുടെ ദേവപൂജയിൽ ചെയ്ത് തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്ക് അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.32ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പീൻ; അതിനോട് കൂട്ടരുത്; അതിൽനിന്ന് കുറയ്ക്കയും അരുത്.

13

1നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:2“നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്ക” എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും, അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ3ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

4നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ച് ഭയപ്പെടുകയും, അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കുകയും അവനെ സേവിച്ച് അവനോട് ചേർന്നിരിക്കയും വേണം.

5ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്റ്റ്ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽ നിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേ നിന്ന് ദോഷം നീക്കിക്കളയേണം.
6നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്ക എന്ന് നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ മകളോ, നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിപ്പാൻ നോക്കിയാൽ7ദേശത്തിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ, സമീപത്തോ ദൂരത്തോ,നിങ്ങളുടെ ചുറ്റും ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ച്
8അതിനോട് യോജിക്കയോ അവരുടെ വാക്ക് കേൾക്കയോ ചെയ്യരുത്; അവരോട് കനിവു തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കയോ ചെയ്യാതെ, കൊന്നുകളയേണം.9അവരെ കൊല്ലേണ്ടതിന് ആദ്യം നീയും പിന്നെ സർവ്വജനവും മുൻ കൈ എടുക്കേണം.
10അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളവാൻ അവർ അന്വേഷിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞ് കൊല്ലേണം.

11മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ട് ഭയപ്പെടേണം.
12നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള ഏതെങ്കിലും ഒരു പട്ടണത്തെക്കുറിച്ച് കേട്ടാൽ13നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിയ്ക്കണമെന്ന് പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന്14നീ നല്ലവണ്ണം അന്വേഷിക്കയും പരിശോധിക്കയും ചോദ്യം ചെയ്യുകയും വേണം. അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
15നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.16അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.
17യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോട് സത്യംചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുത്.”18നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക.

14

1നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.2നിന്റെ ദൈവമായ യഹോവക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് തനിക്ക് സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.

3മ്ലേച്ഛമായതൊന്നും തിന്നരുത്.4നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവ ആകുന്നു:5കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.
6കുളമ്പു പിളർന്ന് രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങൾക്കു തിന്നാം.7എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും തിന്നരുതാത്തവ ശ്രദ്ധിക്കുക. ഒട്ടകം, മുയൽ, കുഴിമുയൽ,ഇവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം.
8പന്നിയുടെ കുളമ്പു പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; ജഡം തൊടുകയും അരുത്.

9വെള്ളത്തിൽ ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്ക് തിന്നാം.10എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങൾക്ക് അശുദ്ധം.

11ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്ക് തിന്നാം.12പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ,13ചെങ്ങാലിപ്പരുന്ത്, ഗൃദ്ധൃം, അതതുവിധം പരുന്ത്
14അതതുവിധം കാക്ക,15ഒട്ടകപക്ഷി, പുള്ള്, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,16നത്ത്, കൂമൻ, മൂങ്ങാ, വേഴാമ്പൽ,17കുടുമ്മച്ചാത്തൻ, നീർക്കാക്ക,
18പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ, എന്നിവയാകുന്നു.19ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്ക് അശുദ്ധം; അവ തിന്നരുത്.20ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.

21തനിയെ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്ക് തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന് വില്ക്കാം; നിന്റെ ദൈവമായ യഹോവക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

22ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവയ്ക്കേണം.23നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ച് തിന്നേണം.
24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ25അത് വിറ്റ് പണമാക്കി പണം കയ്യിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുപോകേണം.
26നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.27നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

28മൂന്ന് വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിന്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കേണം.29നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകേണം.

15

1ഏഴു വർഷത്തിൽ ഒരിക്കൽ നീ ഒരു വിമോചനം ആചരിക്കേണം.2വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവരെല്ലാം അത് ഇളച്ച് കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്.3അന്യജാതിക്കാരനോട് നിനക്ക് ബുദ്ധിമുട്ടിച്ച് പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളത് നീ ഇളച്ചുകൊടുക്കേണം.

4ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ല; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ5യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അധികം അനുഗ്രഹിക്കും.6നിന്റെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജനതകൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജനതകളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.

7നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് ഏതെങ്കിലും പട്ടണത്തിൽ ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അവന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെ,8നിന്റെ കൈ അവനുവേണ്ടി തുറന്ന് അവന്റെ ബുദ്ധിമുട്ടിന് ആവശ്യമായ വായ്പ കൊടുക്കേണം.
9വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്ന് നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദ്ദയമായിരിക്കയും അവന് ഒന്നും കൊടുക്കാതിരിക്കയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്ക് പാപമായി തീരാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.10നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
11ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.

12നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്ക് തന്നെത്താൻ വിറ്റ് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ ആ അടിമയെ സ്വതന്ത്രനായി വിട്ടയയ്ക്കേണം.13അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറുങ്കയ്യായി അയക്കരുത്.14നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന് കൊടുക്കേണം.
15നീ ഈജിപ്റ്റ് ദേശത്ത് അടിമയായിരുന്നു എന്നും, നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ട് ഞാൻ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു.16എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന് സുഖമുള്ളതുകൊണ്ടും: “ഞാൻ നിന്നെ വിട്ടുപോകയില്ല” എന്ന് നിന്നോട് പറഞ്ഞാൽ17നീ ഒരു സൂചി എടുത്ത് അവന്റെ കാത് വാതിലിനോട് ചേർത്ത് കുത്തിത്തുളയ്ക്കേണം; പിന്നെ അവൻ എന്നും നിനക്ക് ദാസനായിരിക്കേണം; നിന്റെ ദാസിയോടും അങ്ങനെ തന്നേ ചെയ്യേണം.
18അവൻ ഇരട്ടിക്കൂലിക്കു യോഗ്യനായ ഒരു കൂലിക്കാരനെപ്പോലെ ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നിനക്കു വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

19നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവയ്ക്കായി ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുത്.20യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് അതിനെ ആണ്ടുതോറും തിന്നേണം.21എന്നാൽ അതിന് മുടന്തോ അന്ധതയോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവക്ക് അതിനെ യാഗം കഴിക്കരുത്.
22നിന്റെ പട്ടണങ്ങളിൽവച്ച് അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.23അതിന്റെ രക്തം മാത്രം ഭക്ഷിക്കരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.

16

1ആബീബ് മാസം ആചരിച്ച് നിന്റെ ദൈവമായ യഹോവക്ക് പെസഹ കൊണ്ടാടണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചത്.2യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവക്ക് പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.

3നീ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ട ദിവസം നിന്റെ ആയുഷ്ക്കാലം ഒക്കെയും ഓർക്കേണ്ടതിന് മാംസത്തോടുകൂടെ പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴ് ദിവസം തിന്നേണം; തിടുക്കത്തോടാണല്ലോ നീ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ടത്.4ഏഴ് ദിവസം നിന്റെ ദേശത്ത് ഒരിടത്തും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസം ഒട്ടും പ്രഭാതത്തിലേക്ക് ശേഷിപ്പിക്കരുത്.
5നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന പട്ടണങ്ങളിൽ ഏതെങ്കിലും ഒന്നിൽ വച്ച് പെസഹ അറുത്തുകൂടാ.6നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു മാത്രം, സന്ധ്യാസമയത്ത്, നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹ അറുക്കേണം.
7നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അത് ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്ക് മടങ്ങിപ്പോകാം.8ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവക്ക് വിശുദ്ധസഭായോഗം കൂടേണം; അന്ന് വേലയൊന്നും ചെയ്യരുത്.

9പിന്നീട്, ഏഴ് ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചകൾ എണ്ണേണം.10അതിനുശേഷം നിന്റെ ദൈവമായ യഹോവക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കേണം.
11നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.12നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കേണം.

13കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴ് ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം.14ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
15യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവക്ക് ഏഴുദിവസം പെരുനാൾ ആചരിക്കേണം; നിന്റെ എല്ലാ വിളവുകളിലും, നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കേണം.
16നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യോടെ വരരുത്.17നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന് തക്കവണ്ണം ഓരോരുത്തൻ അവരവരുടെ പ്രാപ്തിപോലെ കൊണ്ടുവരേണം.

18നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യേണം.19ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു.20നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെ തന്നേ പിന്തുടരേണം.

21നിന്റെ ദൈവമായ യഹോവക്ക് നീ പണിയുന്ന യാഗപീഠത്തിനരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്.22നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.

17

1ഏതെങ്കിലും ഊനമോ വിരൂപതയോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവക്ക് യാഗം കഴിക്കരുത്; അത് നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു.

2നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ഏതൊരു പട്ടണത്തിലും ദൈവത്തിന് അനിഷ്ടമായത് ചെയ്ത് അവന്റെ നിയമം ലംഘിക്കയും3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ,ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന്4നിനക്ക് അറിവു കിട്ടിയാൽ നീ നല്ലവണ്ണം പരിശോധിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ
5ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.6മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്.7അവനെ കൊല്ലേണ്ടതിന് ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

8നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ, വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ, അടികലശലാകട്ടെ, ഇങ്ങനെയുള്ള ആവലാധികാര്യങ്ങളിൽ ഏതെങ്കിലും വിധിപ്പാൻ നിനക്ക് പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം.9ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കേണം; അവർ നിനക്ക് വിധി പറഞ്ഞുതരും.
10യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം.11അവർ ഉപദേശിച്ചുതരുന്ന പ്രമാണവും പറഞ്ഞുതരുന്ന വിധിയും അനുസരിച്ച് നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
12നിന്റെ ദൈവമായ യഹോവക്ക് അവിടെ ശുശ്രൂഷ ചെയുതുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്ക് കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം.13ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ട് ഭയപ്പെടേണം.

14നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നീ ചെന്ന് അത് കൈവശമാക്കി അവിടെ പാർത്ത ശേഷം: “എന്റെ ചുറ്റമുള്ള സകല ജനതകളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കും”എന്ന് പറയുമ്പോൾ15നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുവനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവാക്കരുത്.
16എന്നാൽ അവന് അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കേണ്ടതിന് ജനം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ‘മേലാൽ ആ വഴിക്ക് തിരിയരുത്’ എന്ന് യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ.17അവന്റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
18അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം.19ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്റെ കൈവശം ഇരിക്കുകയും
20അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അത് വായിക്കയും വേണം.

18

1ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ട് അവർ ഉപജീവനം കഴിക്കേണം.2ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.

3ജനത്തിൽനിന്ന് പുരോഹിതന്മാർക്ക് ലഭിക്കേണ്ട അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.4ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളുടെ കത്രിക്കുന്ന ആദ്യരോമവും നീ അവന് കൊടുക്കേണം.5യഹോവയുടെ നാമത്തിൽ എപ്പോഴും ശുശ്രൂഷിപ്പാൻ നില്ക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെയും പുത്രന്മാരെയും അല്ലോ തെരഞ്ഞെടുത്തിരിക്കുന്നത്.

6ഏതെങ്കിലും യിസ്രായേല്യപട്ടണത്തിൽ പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ-അവന് മനസ്സുപോലെ വരാം-7അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.8അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനുപുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കേണം.

9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തിയശേഷം അവിടുത്തെ ജനതകളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്.10തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,11മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ഇടയിൽ കാണരുത്.
12ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പാകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു.13നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.14നീ നീക്കിക്കളയുവാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ട് നടന്നു; നീയോ അങ്ങനെ ചെയ്‌വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
15നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ, നിന്റെ മദ്ധ്യേ, നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നുതന്നെ, എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.16“ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു് ഇടവരരുതേ” എന്നിങ്ങനെ ഹോരേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നേ.
17അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അവർ പറഞ്ഞത് ശരി.18നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.19അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ ആരെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
20എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കണം.21അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
22ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയോ ഒത്തുവരികയോ ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.”

19

1നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്തിലെ ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം കീഴടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ2നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തിൽ മൂന്ന് പട്ടണങ്ങൾ വേർതിരിക്കേണം.3ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

4കൊല ചെയ്തിട്ട് അവിടേക്ക് ഓടിപ്പോകുന്ന ഒരുവൻ ജീവനോടിരിക്കാനുള്ള പ്രമാണം എന്തെന്നാൽ: ഒരുവൻ പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, ഉദാഹരണമായി:5ഒരുവൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ച് കൂട്ടുകാരന്റെമേൽ കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ,
6ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകൻ ഉഗ്രകോപത്തോടെ അതിദൂരം പിന്തുടർന്ന് അവനെ പിടിച്ച് കൊല്ലാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോയി ജീവനോടിരിക്കേണം; അവന് കൂട്ടുകാരനോട് പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്ക് കാരണമില്ല.7അതുകൊണ്ട് മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
8നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ9നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തരും. അപ്പോൾ ഈ മൂന്ന് പട്ടണങ്ങൾ കൂടാതെ വേറെ മൂന്ന് പട്ടണങ്ങൾ കൂടെ വേർതിരിക്കേണം.10നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞിട്ട് നിന്റെമേൽ രക്തപാതകം ഉണ്ടാകരുത്.
11എന്നാൽ ഒരുവൻ കൂട്ടുകാരനെ ദ്വേഷിച്ച് അവസരം നോക്കി അവനോട് കയർത്ത് അവനെ അടിച്ചുകൊന്നശേഷം ഈ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോയാൽ,12അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ച് അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന് രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.13നിനക്ക് അവനോട് കനിവു തോന്നരുത്; നിനക്ക് നന്മ വരുവാൻ കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്ന് നീക്കിക്കളയേണം.

14നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വികന്മാർ വച്ചിരിക്കുന്ന കൂട്ടുകാരന്റെ അതിർ നീക്കരുത്.

15മനുഷ്യൻ ചെയ്യുന്ന ഏത് അകൃത്യത്തിനോ പാപത്തിനോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുത്; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.16ഒരുവന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന് വിരോധമായി എഴുന്നേറ്റാൽ
17തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.18ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ19അവൻ സഹോദരന് വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോട് ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.
20ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന് ശേഷമുള്ളവർ കേട്ട് ഭയപ്പെടേണം.21ഈ കാര്യത്തിൽ നിനക്ക് കനിവ് തോന്നരുത്; ജീവന് പകരം ജീവൻ, കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്, കൈയ്ക്കു പകരം കൈ, കാലിന് പകരം കാൽ.

20

1നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.

2നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കേണം:3“യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്.4നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു.”
5പിന്നെ പ്രമാണികൾ ജനത്തോട് പറയേണ്ടത് എന്തെന്നാൽ: “ആരെങ്കിലും ഒരു പുതിയ വീട് പണിയിച്ച് ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ, അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
6ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.7ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.”
8പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: “ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. അവൻ തന്നെപ്പോലെ തന്റെ സഹോദരന്റെ ഹൃദയത്തേയും അധൈര്യപ്പെടുത്താതിരിക്കട്ടെ”9ഇങ്ങനെ പ്രമാണികൾ ജനത്തോട് പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് നിയോഗിക്കേണം.

10നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്ന് വിളിച്ചുപറയേണം.11‘സമാധാനം’ എന്ന് മറുപടി പറഞ്ഞ് പട്ടണവാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവ ചെയ്യേണം.
12എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കേണം.13നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.
14എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.15ഈ ജനതകളുടെ പട്ടണങ്ങളല്ലാതെ വളരെ ദൂരയുള്ള എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.
16നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വക്കാതെ17ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം.18അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്യുവാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിന് തന്നേ.

19യുദ്ധത്തിൽ ഒരു പട്ടണം പിടിപ്പാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതെങ്കിൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിപ്പാൻ അവ മനുഷ്യരാകുന്നുവോ?20തിന്മാനുള്ള ഫലവൃക്ഷമല്ലാത്ത വൃക്ഷങ്ങൾ മാത്രം വെട്ടി, നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണിയാൻ ഉപയോഗിക്കാം.

21

1നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് വയലിൽ ഒരുവനെ കൊന്നിട്ടിരിക്കുന്നത് കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കയും ചെയ്താൽ, നിന്റെ മൂപ്പന്മാരും2ന്യായധിപന്മാരും പുറത്ത് ചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കേണം.

3കൊല്ലപ്പെട്ടവന് ഏറ്റവും അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.4ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവെച്ച് അതിന്റെ കഴുത്ത് ഒടിച്ചുകളയേണം.
5പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്‌വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തെരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കനുസരിച്ച് സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു.
6കൊല്ലപ്പെട്ടവന്റെ അടുത്തുള്ള പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവച്ച് കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:7“ഞങ്ങളുടെ കൈകൾ ആ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല.
8യഹോവേ, നീ വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനോട് ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ” എന്ന് പറയേണം; എന്നാൽ ആ രക്തപാതകത്തിൽ നിന്ന് അവർ മോചിക്കപ്പെടും.9ഇങ്ങനെ യഹോവയ്ക്ക് ഹിതകരമായത് ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയേണം.

10നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ11ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ട് അവളെ ഭാര്യയായി എടുപ്പാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ,12നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തല മുണ്ഡനം ചെയ്ത്, നഖം വെട്ടി, ബദ്ധന്മാരുടെ വസ്ത്രം മാറി,
13നിന്റെ വീട്ടിൽ പാർത്ത് ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ച് ദുഃഖിക്കയും ചെയ്തശേഷം, നീ അവളുടെ അടുക്കൽ ചെന്ന് അവൾക്ക് ഭർത്താവായും അവൾ നിനക്ക് ഭാര്യയായും ഇരിക്കേണം.14എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലയ്ക്ക് വിൽക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോട് ക്രൂരമായി ഇടപെടരുത്.

15രണ്ടു ഭാര്യമാർ ഉള്ള ഒരുവൻ ഒരാളെ ഇഷ്ടപ്പെടുകയും മറ്റെ ഭാര്യയോട് ഇഷ്ടമില്ലാതിരിക്കയും, അവർ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കയും ചെയ്താൽ16അവൻ തന്റെ സ്വത്ത് പുത്രന്മാർക്ക് ഭാഗിച്ചു കൊടുക്കുമ്പോൾ,ആദ്യജാതൻ അനിഷ്ടയുടെ മകനാണെങ്കിൽ അവനുപകരം ഇഷ്ടമുള്ള ഭാര്യയുടെ മകന് ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.17തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യജാതനായി സ്വീകരിക്കേണം;ആ മകൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.

18അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാൽ അനുസരിക്കാതെയുമിരിക്കുന്ന ശാഠ്യക്കാരനും മത്സരിയുമായ മകൻ ഒരുത്തന് ഉണ്ടെങ്കിൽ19അമ്മയപ്പന്മാർ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുപോയി:
20“ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയും ഞങ്ങളുടെ വാക്ക് കേൾക്കാത്തവനും ഭക്ഷണപ്രിയനും മദ്യപനും ആകുന്നു“ എന്ന് പട്ടണത്തിലെ മൂപ്പന്മാരോട് പറയേണം.21പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ട് ഭയപ്പെടേണം.

22ഒരുവൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ ഒരു മരത്തിൽ തൂക്കി കൊന്നാൽ23അവന്റെ ശവം മരത്തിന്മേൽ രാത്രി മുഴുവനും കിടക്കരുത്; അന്നുതന്നേ അത് കുഴിച്ചിടേണം; മരത്തിന്മേൽ തൂങ്ങി മരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്.

22

1സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നത് നീ കണ്ടാൽ, ഒഴിഞ്ഞുകളയാതെ, അതിനെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.2ആ സഹോദരൻ നിനക്ക് സമീപസ്ഥനല്ലെങ്കിലോ, നീ ഉടമസ്ഥനെ അറികയില്ലെങ്കിലോ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ച് വരുംവരെ അത് നിന്റെ പക്കൽ ഇരിക്കേണം; പിന്നെ അവന് മടക്കിക്കൊടുക്കേണം.

3അങ്ങനെ തന്നേ അവന്റെ കഴുതയുടെയോ, വസ്ത്രത്തിന്റെയോ, അവന്റെ പക്കൽനിന്ന് കാണാതെ പോയതും നീ കണ്ടെത്തിയതുമായ ഏതു വസ്തുവിന്റെ കാര്യത്തിലോ ചെയ്യേണം;ഈ കാര്യത്തിൽ നിന്ന് നീ ഒഴിഞ്ഞുകളയരുത്.

4സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നത് നീ കണ്ടാൽ ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിക്കാൻ അവനെ സഹായിക്കേണം.

5പുരുഷന്റെ വസ്ത്രം സ്ത്രീയും, സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരെയൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.

6മരത്തിന്മേലോ നിലത്തോ, കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂട് നീ വഴിയിൽവച്ച് കണ്ടാൽ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ മീതെയോ മുട്ടകളുടെ മീതെയോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുത്.7നിനക്ക് നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുക്കാം.

8ഒരു പുതിയ വീട് പണിതാൽ നിന്റെ വീടിന്റെ മുകളിൽ നിന്ന് ആരെങ്കിലും വീണ് വീടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന് നീ അതിന് കൈമതിൽ ഉണ്ടാക്കേണം.
9നിന്റെ മുന്തിരിത്തോട്ടത്തിൽ മറ്റേതെങ്കിലും വിത്ത് വിതയ്ക്കരുത്; അങ്ങനെ ചെയ്താൽ നീ വിതച്ച വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്ക് ചേർന്നുപോകും.

10കാളയെയും കഴുതയെയും ഒന്നിച്ച് പൂട്ടി നിലം ഉഴരുത്.11ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുത്.

12നീ പുതക്കുന്ന പുതപ്പിന്റെ നാലു കോണുകളിലും തൊങ്ങലുണ്ടാക്കേണം.

13ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം അവളോട് വെറുപ്പ് തോന്നി:14“ഞാൻ വിവാഹം കഴിച്ച ഈ സ്ത്രീയിൽ കന്യകാലക്ഷണം കണ്ടില്ല” എന്ന് പറഞ്ഞ്, അവൾക്ക് നാണക്കേട് വരുത്തി, അപവാദം പറഞ്ഞുണ്ടാക്കിയാൽ
15യുവതിയുടെ അമ്മയപ്പന്മാർ അവരുടെ മകൾ കന്യകയായിരുന്നു എന്നതിന്റെ തെളിവുമായി പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ വരേണം.
16യുവതിയുടെ അപ്പൻ മൂപ്പന്മാരോട്: “ഞാൻ എന്റെ മകളെ ഈ പുരുഷന് ഭാര്യയായി കൊടുത്തു; എന്നാൽ അവന് അവളോടു അനിഷ്ടമായിരിക്കുന്നു.17എന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്ന് പറഞ്ഞ് അവൾക്ക് നാണക്കേട് വരുത്തുന്നു; എന്നാൽ എന്റെ മകൾ കന്യകയായിരുന്നു എന്നതിന് തെളിവ് ഇതാ” എന്ന് പറഞ്ഞ് പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർത്തേണം.
18അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷിക്കേണം.19അവൻ യിസ്രായേലിൽ ഒരു കന്യകയെക്കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനോട് നൂറ് വെള്ളിക്കാശ് പിഴ ഈടാക്കി യുവതിയുടെ അപ്പന് കൊടുക്കേണം; അവൾ അവന് തന്നേ ഭാര്യയായിരിക്കേണം; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
20എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്ന വാക്ക് സത്യം ആയിരുന്നാൽ21അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ച് അപ്പന്റെ വീട്ടിൽവച്ച് വേശ്യാദോഷം ചെയ്കകൊണ്ട് അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

22ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ മറ്റൊരുവൻ ശയിക്കുന്നത് കണ്ടാൽ ആ പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം.

23വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുവൻ പട്ടണത്തിൽവച്ചു കണ്ട് അവളോടുകൂടെ ശയിച്ചാൽ24പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ട് യുവതിയും, കൂട്ടുകാരന്റെ ഭാര്യയ്ക്ക് അപമാനം വരുത്തിയതുകൊണ്ട് ആ പുരുഷനും മരണയോഗ്യർ.നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

25എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുവൻ വയലിൽവച്ച് കണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.26യുവതിയെ ഒന്നും ചെയ്യരുത്; അവൾക്ക് മരണയോഗ്യമായ പാപമില്ല. ഒരുവൻ കൂട്ടുകാരന്റെ നേരെ കയർത്ത് അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.27വയലിൽവച്ചല്ലോ അവൻ അവളെ കണ്ടെത്തിയത്; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആരും ഇല്ലായിരുന്നു.

28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുവൻ കണ്ട് അവളെ പിടിച്ച് അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ29അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്ക് അപമാനം വരുത്തിയല്ലോ; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുത്; അപ്പന്റെ വസ്ത്രം നീക്കുകയും അരുത്.

23

1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

2ജാരസന്തതി യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

3ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.4നിങ്ങൾ ഈജിപ്റ്റിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുമായി വഴിയിൽ നിങ്ങളെ സ്വീകരിക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ നിങ്ങൾക്കു വിരോധമായി കൂലിയ്ക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
5എന്നാൽ ബിലെയാമിന് ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവയ്ക്ക് മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു.6ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി ചിന്തിക്കരുത്.

7ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.8അവർക്കു ജനിക്കുന്ന മൂന്നാം തലമുറയിലെ മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.

9ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം.10രാത്രിയിൽ സംഭവിച്ച ഏതെങ്കിലും കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുവൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന് പുറത്തുപോകേണം; പാളയത്തിനകത്ത് വരരുത്.11സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചശേഷം അവന് പാളയത്തിനകത്തു വരാം.
12വിസർജനത്തിനു പോകുവാൻ നിനക്ക് പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കേണം.13നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; വിസർജനത്തിന് ഇരിക്കുമ്പോൾ അതുകൊണ്ട് ഒരു കുഴി കുഴിച്ച് നിന്റെ വിസർജ്ജനം മൂടിക്കളയേണം.14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്ങളുടെ ഇടയിൽ വൃത്തികേടു കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

15യജമാനനെ വിട്ട് നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുത്.16അവൻ നിങ്ങളുടെ ഇടയിൽ ഏതെങ്കിലും പട്ടണത്തിൽ തനിക്കു ബോധിച്ചിടത്ത് നിന്നോടുകൂടെ പാർക്കട്ടെ; അവനെ ബുദ്ധിമുട്ടിക്കരുത്.

17യിസ്രായേൽപുത്രിമാരുടെ ഇടയിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരുടെ ഇടയിൽ ഒരു പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായും കൊണ്ടുവരരുത്; ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

19പണത്തിനോ, ആഹാരത്തിനോ, വായ്പ്പ കൊടുക്കുന്ന ഏതെങ്കിലും വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.20അന്യനോട് പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ കൈവയ്ക്കുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോട് പലിശ വാങ്ങരുത്.

21നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്നാൽ അത് നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിനക്ക് പാപമായിരിക്കും.22നേരാതിരിക്കുന്നത് പാപം ആകയില്ല.23നിന്റെ നാവിൽനിന്നു വീണത് നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവക്ക് നേർന്നതുപോലെ നിവർത്തിക്കയും വേണം.

24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുത്.

25കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വക്കരുത്.

24

1ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്തശേഷം അവളിൽ വല്ല അശുദ്ധിയും കണ്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയക്കേണം.2അവന്റെ വീട്ടിൽനിന്ന് പുറപ്പെട്ടശേഷം അവൾക്ക് മറ്റൊരു പുരുഷന് ഭാര്യയായി ഇരിക്കാം.

3എന്നാൽ രണ്ടാമത്തെ ഭർത്താവും അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയക്കുകയോ, രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ4അവളെ ഉപേക്ഷിച്ച ആദ്യത്തെ ഭർത്താവ് അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി സ്വീകരിച്ചുകൂടാ. അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.

5ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച ഉടൻ യുദ്ധത്തിന് പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവൻ ഒരു സംവത്സരം വീട്ടിൽ സ്വതന്ത്രനായിരുന്ന് താൻ വിവാഹം ചെയ്ത ഭാര്യയെ സന്തോഷിപ്പിക്കേണം.
6തിരികല്ലോ അതിന്റെ മേൽക്കല്ലോ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയല്ലോ.

7ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുവനെ തട്ടിക്കൊണ്ടുപോയി അവനോട് കാഠിന്യം പ്രവർത്തിക്കയോ, അവനെ വിൽക്കുകയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

8കുഷ്ഠരോഗം പടർന്നുപിടിക്കാതെ സൂക്ഷിക്കയും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്ക് ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്യുവാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.9നിങ്ങൾ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വച്ച് മിര്യാമിനോടു ചെയ്തത് ഓർത്തുകൊൾക.

10കൂട്ടുകാരന് എന്തെങ്കിലും വായ്പ്പ കൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിനകത്തു കടക്കരുത്.11നീ പുറത്തു നില്ക്കേണം; വായ്പ്പ വാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.
12അവൻ ദരിദ്രനെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.13അവൻ തന്റെ വസ്ത്രം പുതച്ച്, ഉറങ്ങി, നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന് മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.

14നിന്റെ സഹോദരന്മാരിലോ, നിന്റെ ദേശത്ത് നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ, ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഢിപ്പിക്കരുത്.15അവന്റെ കൂലി അന്നന്ന് കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്ക് പാപമായിത്തീരുവാനും ഇടവരുത്തരുത്.

16മക്കൾക്കു പകരം അപ്പന്മാരും, അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; അവനവന്റെ പാപത്തിന് അവനവൻ മരണശിക്ഷ അനുഭവിക്കേണം.

17പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.18നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോട് കല്പിക്കുന്നത്.

19നിന്റെ വയലിലെ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോയാൽ അത് എടുപ്പാൻ മടങ്ങിപ്പോകരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.

20ഒലിവുവൃക്ഷത്തിന്റെ ഫലം പറിക്കുമ്പോൾ കൊമ്പുകൾ തപ്പിപ്പറിക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
21മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ;22നീ ഈജിപ്റ്റ്ദേശത്ത് അടിമയായിരുന്നു എന്ന് ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട് കല്പിക്കുന്നത്.

25

1മനുഷ്യർക്കു തമ്മിൽ തർക്കം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.2കുറ്റക്കാരൻ അടിക്ക് യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.

3നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.

4കാള, ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്.

5സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കേണം.6മരിച്ചുപോയ സഹോദരന്റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവന്റെ അവകാശിയായി കണക്കാക്കേണം.
7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന് മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: “എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവന് മനസ്സില്ല“ എന്നു പറയേണം.8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: “ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല" എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞാൽ
9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന്, അവന്റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി: “സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും''എന്ന് പ്രത്യുത്തരം പറയേണം.10‘ചെരിപ്പഴിഞ്ഞവന്റെ കുടുംബം' എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിന് പേർ പറയും.

11പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്റെ ലിംഗം പിടിച്ചാൽ12അവളുടെ കൈ വെട്ടിക്കളയേണം; അവളോട് കനിവു തോന്നരുത്.

13നിന്റെ സഞ്ചിയിൽ ഒരേ തൂക്കത്തിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.14നിന്റെ വീട്ടിൽ ഒരേ അളവിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പറയും ഉണ്ടാകരുത്.
15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്, നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ അളവുകൾ നേരുള്ളതും ന്യായവുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായവുമായിരിക്കേണം.16ഈ കാര്യങ്ങളിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു.

17നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോടു ചെയ്തത്,18അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്ന്, നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ, നിന്റെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം ഓർത്തുകൊൾക.19ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇത് മറന്നുപോകരുത്.

26

1നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തു നീ ചെന്ന് അതു കൈവശമാക്കി അവിടെ പാർക്കുമ്പോൾ2നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിന്റെ നിലത്തിൽ വിളയുന്ന എല്ലാ കൃഷിയുടെയും ആദ്യഫലം കുറെ ഒരു കൊട്ടയിൽ എടുത്തുകൊണ്ട് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

3അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്റെ അടുക്കൽ ചെന്ന് നീ അവനോട്: “നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്ത് ഞാൻ വന്നിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഞാൻ ഇന്ന് ഏറ്റുപറയുന്നു” എന്നു പറയേണം.4പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വയ്ക്കേണം.
5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടത് എന്തെന്നാൽ: “എന്റെ പിതാവ് ദേശാന്തരിയായ ഒരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെന്ന് പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
6എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു തിന്മചെയ്ത്, ഞങ്ങളെ പീഢിപ്പിച്ച്, ഞങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു.7അപ്പോൾ ഞങ്ങൾ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ട് ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
8യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്9ഈ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.
10ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” പിന്നെ നീ അത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കുകയും വേണം.11നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.

12ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ നിലത്തിലെ എല്ലാ അനുഭവത്തിന്റെയും ദശാംശം എടുത്ത് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും നിന്റെ പട്ടണങ്ങളിൽവച്ച് തൃപ്തിയാംവണ്ണം തിന്മാൻ കൊടുക്കേണം.13അതിനുശേഷം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടത് എന്തെന്നാൽ: “നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരം ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.
14എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് നീ എന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.15നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.”

16ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ പ്രമാണിച്ചു നടക്കേണം.17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാട് കേട്ടിരിക്കുന്നു.
18യഹോവ അരുളിച്ചെയ്തതുപോലെ നീ അവന് സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും19താൻ ഉണ്ടാക്കിയ സകല ജനതകൾക്കും മീതെ നിന്നെ പുകഴ്ചക്കും കീർത്തിക്കും മാനത്തിനുമായി ഉയർത്തേണ്ടതിന് താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ സമ്മതം വാങ്ങിയിരിക്കുന്നു.

27

1മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത് എന്തെന്നാൽ: “ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പീൻ.2നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കേണം:3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിനക്കു തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതേണം.

4ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം.5അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്.
6ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കേണം.7അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം” എന്നു പറഞ്ഞു.

11അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:12“നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
13ശപിപ്പാൻ ഏബാൽപർവ്വതത്തിൽ നിൽക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.14അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:

15‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയേണം.

16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

17കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

18കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

20അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

22അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം.

23അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

26ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി,അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

28

1നിന്റെ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉയർത്തും.2നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;

3വയലിൽ നീ അനുഗ്രഹിക്കപ്പെടും.4നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും അനുഗ്രഹിക്കപ്പെടും.
5നിന്റെ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.6അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
7നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.8യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.
9നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോട് സത്യം ചെയ്തതുപോലെ നിന്നെ തനിക്ക് വിശുദ്ധജനമാക്കും.10യഹോവയുടെ നാമത്തിൽ നീ അറിയപ്പെടുന്നു എന്ന് ഭൂമിയിലുള്ള സകല ജനതകളും കണ്ട് നിന്നെ ഭയപ്പെടും.
11നിനക്കു തരുമെന്ന് യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത്, യഹോവ നിന്റെ നന്മയ്ക്കായി, ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിലത്തിലെ ഫലത്തിലും സമൃദ്ധിനല്കും.12തക്കസമയത്ത് നിന്റെ ദേശത്തിന് മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്ക് തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ്പ കൊടുക്കും; എന്നാൽ നീ വായ്പ്പ വാങ്ങുകയില്ല.
13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും;നിനക്ക് താഴ്ച ഉണ്ടാകയില്ല.14ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ ഏതെങ്കിലും ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിന്തുടർന്ന് സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

15എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കതെയിരുന്നാൽ ഈ ശാപം ഒക്കെയും നിനക്ക് വന്നു ഭവിക്കും:
16പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.17നിന്റെ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും ശപിക്കപ്പെട്ടിരിക്കും;19അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
20എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകും വരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.21നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്ക് പകർച്ചവ്യാധി അയക്കും.
22ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23നിന്റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.24യഹോവ നിന്റെ ദേശത്ത് പൊടിയും പൂഴിയും മഴപോലെ വർഷിപ്പിക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്ന് നിന്റെമേൽ പെയ്യും.
25ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും.26നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ ഈജിപ്റ്റിലെ
27പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.28ഭ്രാന്തും അന്ധതയും ചിത്തഭ്രമവും കൊണ്ട് യഹോവ നിന്നെ ബാധിക്കും.29കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്ത് തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും കൊള്ളയടിക്കപ്പെടുന്നവനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
30നീ ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.31നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ച് അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല.
32നിന്റെ പുത്രന്മാരും പുത്രിമാരും അന്യജനതയ്ക്ക് അടിമകളാകും; നിന്റെ കണ്ണ് ഇടവിടാതെ അവരെ കാത്തിരുന്ന് ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
33നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.34നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്ക് ഭ്രാന്തു പിടിക്കും.35സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും.
36യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുക്കൽ അയക്കും; അവിടെ നീ മരവും കല്ലും കൊണ്ടുള്ള അന്യദൈവങ്ങളെ സേവിക്കും.37യഹോവ നിന്നെ കൊണ്ടുപോകുന്ന സകല ജനതകളുടെയും ഇടയിൽ നീ സ്തംഭനത്തിനും പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയമായിത്തീരും.
38നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ട് കുറെ മാത്രം കൊയ്യും.39നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എങ്കിലും പുഴു തിന്നുകളകകൊണ്ട് വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
40ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ എല്ലായിടത്തും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചുകായ്കൾ പൊഴിഞ്ഞുപോകും.41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിന്നോടൊപ്പം ഇരിക്കയില്ല; അവർ പ്രവാസത്തിലേക്ക് പോകേണ്ടിവരും.
42നിന്റെ വൃക്ഷങ്ങളും ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.43നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.44അവർ നിനക്കു വായ്പ്പ തരും; അവന് വായ്പ്പ കൊടുപ്പാൻ നിനക്ക് ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
45നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും.46അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
47സകല വസ്തുക്കളും സമൃദ്ധിയായി ലഭിച്ചപ്പോൾ നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ട്48യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും.
49യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജനതയെ, കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജനത;50വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജനത.51നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കയില്ല.
52നിന്റെ ദേശത്ത് എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഉപരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തുള്ള എല്ലാപട്ടണങ്ങളിലും അവർ നിന്നെ ഉപരോധിക്കും.53ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.
54നിന്റെ മദ്ധ്യേ മൃദുശരീരിയും മഹാസുഖഭോഗിയുമായ മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും55ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും അവന് ഭക്ഷിപ്പാൻ ഒന്നും ശേഷിച്ചിരിക്കയില്ല.
56തന്റെ ഉള്ളങ്കാൽ നിലത്തുവയ്ക്കുവാൻ മടിക്കുന്ന മാർദ്ദവമേനിയുള്ള കോമളാംഗി, തന്റെ മാർവ്വിടത്തിലെ ഭർത്താവിനും തന്റെ മക്കൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയാകും.57ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും സകലവസ്തുക്കളുടെയും ദൗർലഭ്യം നിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
58നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ59യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും സൗഖ്യം വരാത്ത അപൂർവ്വമായ മഹാബാധകളും വല്ലാത്ത രോഗങ്ങളും വരുത്തും.
60നീ പേടിക്കുന്ന ഈജിപ്റ്റിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.61ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത62സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ട് ചുരുക്കംപേരായി ശേഷിക്കും.
63നിങ്ങൾക്കു നന്മ ചെയ്‌വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നെ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ നിർണയിച്ച്, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജനതകളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65ആ ജനതകളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന് വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറയ്ക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.66നിന്റെ ജീവൻ ഏതു നിമിഷവും എടുക്കപ്പെടാം; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67നിന്റെ ഹൃദയത്തിലെ പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ, സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും, സന്ധ്യാകാലത്ത്, നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.68നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി ഈജിപ്റ്റിലേക്ക് മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ അടിമകളായി ശത്രുക്കൾക്കു വിൽക്കാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.

29

1ഹോരേബിൽവെച്ച് യിസ്രായേൽമക്കളോട് ചെയ്ത നിയമത്തിന് പുറമെ മോവാബ് ദേശത്തുവെച്ച് അവരോടു ചെയ്‌വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.

2മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത് എന്തെന്നാൽ: “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ.3നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.4എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല.
5ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകീട്ടുമില്ല.6യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
7നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.8എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.9ആകയാൽ നിങ്ങളുടെ പ്രവർത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടപ്പീൻ.
10ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നിൽക്കുന്നു.

11നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നിൽക്കുന്നു.
12ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും13യഹോവ ഇന്നു നിന്നോടു ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവ്ന്റെ സന്നിധിയിൽ നിൽക്കുന്നു.”
14ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,15ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു.16നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടെ എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?
17അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്.18ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുന്ന മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.19അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്കു സുഖം ഉണ്ടാകും”എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
20അവനോടു ക്ഷമിപ്പാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും.21ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും.
22നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും.23യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:24“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.
25ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ് ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;26തങ്ങൾ അറിയുകയോ തങ്ങൾക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കയും നമസ്കരിക്കയും ചെയ്തു.
27അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.28യഹോവ കോപത്തോടും ക്രോധത്തോടും വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.
29മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.”

30

1ഞാൻ നിന്റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹത്തിന്റെയും ശാപത്തിന്റെയുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയാകും. നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞ് ചിതറിച്ച ജനതകളുടെ ഇടയിൽവച്ച് നീ അവ ഓർത്ത്2നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ആജ്ഞാപിക്കുന്ന വാക്കു കേട്ടനുസരിച്ച് യഹോവയുടെ അടുക്കലേക്ക് മടങ്ങിവന്നാൽ3ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞ് നിങ്കലേക്കു തിരിയുകയും നിന്നെ ചിതറിച്ചിരുന്ന സകല ജനതകളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.

4നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്ന് അവൻ നിന്നെ കൊണ്ടുവരും.5നിന്റെ പിതാക്കന്മാർക്ക് കൊടുത്തിരുന്ന ദേശത്തേക്ക് നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അത് വീണ്ടും കൈവശമാക്കും; അവൻ നിനക്കു നന്മ ചെയ്ത് നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
6നീ ജീവിച്ചിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.7ഈ ശാപങ്ങൾ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകച്ച് ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.8നീ മനസ്സു തിരിഞ്ഞ് യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന സകലകല്പനകളും അനുസരിച്ചു നടക്കും.
9നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്ക് അഭിവൃദ്ധി നല്കുകയും ചെയ്യും.10നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരിയുകയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും പ്രസാദിച്ച് വീണ്ടും നന്മ ചെയ്യും.

11ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ കല്പന പ്രായസമുള്ളതോ,വിദൂരമായതോ അല്ല.12ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് അത് സ്വർഗ്ഗത്തിൽനിന്ന് ആരു കൊണ്ടുവന്നു തരും എന്നു പറയുവാൻ അത് സ്വർഗ്ഗത്തിലല്ല;
13ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് അത് സമുദ്രം കടന്ന് ആരു കൊണ്ടുവന്നു തരും എന്നു പറയുവാൻ അത് സമുദ്രത്തിനക്കരെയുമല്ല;14അനുസരിക്കുവാൻ തക്കവണ്ണം, വചനം, നിന്റെ ഏറ്റവും അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നേ, ഇരിക്കുന്നു.

15ഇതാ, ഞാൻ ഇന്നു ജീവനും നന്മയും പോലെ, മരണവും തിന്മയും നിന്റെ മുമ്പിൽ വച്ചിരിക്കുന്നു.16എന്തുകൊണ്ടെന്നാൽ, നീ ജീവിച്ച് പെരുകി, കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദൈവമായ യഹോവയുടെ അനുഗ്രഹം പ്രാപിക്കേണ്ടതിന് അവനെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും തന്നെ.
17എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം തിരിച്ച്, വശീകരിക്കപ്പെട്ട് അന്യദൈവങ്ങളെ നമസ്കരിച്ച് സേവിക്കയും ചെയ്താൽ18നീ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായി നശിച്ചുപോകുമെന്ന് ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.
19ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്ന് സാക്ഷിയാക്കുന്നു; അതുകൊണ്ട് നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും20യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്ത് വസിക്കയും നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന് ജീവൻ തെരഞ്ഞെടുത്തുകൊൾക; അവനല്ലോ നിനക്ക് ജീവനും ദീർഘായുസ്സും നൽകുന്നത്.

31

1മോശെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ ചെന്ന് ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു.2പിന്നെ അവരോടു പറഞ്ഞത്: “എനിക്കിപ്പോൾ നൂറ്റിയിരുപത് വയസ്സായി; യാത്ര ചെയ്യാനും കാര്യാദികൾ നടത്തുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്, നീ യോർദ്ദാൻ കടക്കുകയില്ല, എന്ന് കല്പിച്ചിട്ടുണ്ട് താനും.3നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജനതകളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായിരിക്കും.

4താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.5യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരം നിങ്ങൾ അവരോടു ചെയ്യേണം.6ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.”
7പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലായിസ്രായേലും കാൺകെ അവനോട് പറഞ്ഞതെന്തെന്നാൽ: “ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്ക് നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്ക് വിഭാഗിച്ചുകൊടുക്കും.8യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്”.

9അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു.10മോശെ അവരോട് കല്പിച്ചതെന്തെന്നാൽ: “ഏഴ് സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ11യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാവരും കേൾക്കത്തക്കവണ്ണം അവരുടെ മുമ്പാകെ വായിക്കേണം.
12പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണം13അവ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിനും നിങ്ങൾ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടേണം.”

14അനന്തരം യഹോവ മോശെയോട്: “നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവയ്ക്ക് കല്പന കൊടുക്കേണ്ടതിന് അവനെയും കൂട്ടി നിങ്ങൾ ഇരുവരും സമാഗമനകൂടാരത്തിങ്കൽ വന്നുനിൽപ്പീൻ” എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിങ്കൽ നിന്നു.15അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു.
16യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്കയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
17എന്റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറയ്ക്കയും ചെയ്യും; അവർ നാശത്തിനിരയായ്തീരും;നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്ന് അവർ അന്നു പറയും.18എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും.
19ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക.20ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കയും ചെയ്യും.
21എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പേ, ഇന്നു തന്നേ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു.”
22ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടെഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.23പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്:“ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോട് സത്യംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നരുളിച്ചെയ്തു.

24മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ25യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചതെ ന്തെന്നാൽ:26“ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിനരികെ വെപ്പീൻ; അവിടെ അത് നിന്റെ നേരെ സാക്ഷിയായിരിക്കും.
27നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടു കൂടെ, ജീവനോടിരിക്കുമ്പോൾ തന്നേ, നിങ്ങൾ യഹോവയോട് മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?28നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാമൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവീൻ;അപ്പോൾ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിയാക്കും.29എന്റെ മരണശേഷം നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ച വഴി വിട്ടു മാറിക്കളയും എന്നും എനിക്കറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ പ്രകോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർത്ഥം ഭവിക്കും.”

30അങ്ങനെ മോശെ യിസ്രായേലിന്റെ സർവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളെല്ലാം ചൊല്ലിക്കേൾപ്പിച്ചു.

32

1ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും;

ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
2മഴപോലെ എന്റെ ഉപദേശം പൊഴിയും;
എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
3ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന് മഹത്വം കൊടുപ്പീൻ.
4യഹോവയാകുന്നു പാറ; അവന്റെ പ്രവൃത്തി അത്യുത്തമം.
അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻ തന്നേ.
5അവർ അവനോട് വഷളത്തം കാണിച്ചു: അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവന്റെ മക്കളല്ല;
വക്രതയും കോട്ടവുമുള്ള തലമുറ തന്നെ.
6ഭോഷത്തവും അജ്ഞതയുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്?
അവനല്ലോ നിന്റെ പിതാവ്, നിന്റെ ഉടയവൻ.
അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
7പൂർവ്വദിവസങ്ങളെ ഓർക്കുക: മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക;
നിന്റെ പിതാവിനോടു ചോദിക്കുക, അവൻ അറിയിച്ചുതരും;
നിന്റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും.
8മഹോന്നതൻ ജാതികൾക്ക് അവകാശം വിഭാഗിക്കയും
മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ
അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിനു തക്കവണ്ണം
ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു.
9യഹോവയുടെ ഓഹരി അവന്റെ ജനവും, യാക്കോബ് അവന്റെ അവകാശവും ആകുന്നു.
10താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടെത്തി.
അവനെ ചുറ്റി പരിപാലിച്ചു; കണ്മണിപോലെ അവനെ സൂക്ഷിച്ചു.
11കഴുകൻ തന്റെ കൂടനക്കി
കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ
താൻ ചിറകു വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
13അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;
നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു.
അവനെ പാറയിൽനിന്നുള്ള തേനും തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു.
14പശുക്കളുടെ വെണ്ണയും ആടുകളുടെ പാലും
ആട്ടിൻകുട്ടികളുടെ മേദസ്സും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും
ഗോതമ്പിൻ കാമ്പും അവന് കൊടുത്തു;
നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു.
15യെശൂരൂനോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു; നീ പുഷ്ടിവച്ച്, കനത്തു തടിച്ചിരിക്കുന്നു.
തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു;
തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16അവർ അന്യദൈവങ്ങളാൽ അവനെ കോപിപ്പിച്ചു,
മ്ലേച്ഛതകളാൽ അവനെ പ്രകോപിപ്പിച്ചു.
17അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്, തങ്ങൾ അറിയാത്ത ദേവന്മാർക്കു തന്നെ ബലികഴിച്ചു;
അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല,
അവ നൂതനമായി ഉത്ഭവിച്ച മൂർത്തികൾ അത്രേ.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു;
നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
19യഹോവ അത് കണ്ട് അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
20അവൻ അരുളിച്ചെയ്തത്: “ഞാൻ എന്റെ മുഖം അവർക്കു മറയ്ക്കും;
അവരുടെ അന്തം എന്തെന്ന് ഞാൻ നോക്കും.
അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി,
മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ഒരു ജനതയല്ലാത്തവരെക്കൊണ്ടു അവർക്ക് എരിവുവരുത്തും;
മൂഢജനതയെക്കൊണ്ട് അവരെ മുഷിപ്പിക്കും
22എന്റെ കോപത്താൽ തീ ജ്വലിച്ച് പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു
പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും.
23ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കൂമ്പാരമായി കൂട്ടും.
എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും.
24അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും
ഞാൻ അവരുടെ ഇടയിൽ അയക്കും.
25വീഥികളിൽ വാളും അറകളിലെ ഭീതിയും, യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26“ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു; യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്ന് അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും
ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും
എന്ന് ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27ഞാൻ അവരെ തകർത്തുകളഞ്ഞ്, മനുഷ്യരുടെ ഇടയിൽനിന്ന് അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു.
28അവർ ആലോചനയില്ലാത്ത ജനം; അവർക്ക് വിവേകബുദ്ധിയില്ല.
29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച് തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
30അവരുടെ പാറ അവരെ വിറ്റുകളകയും
യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ
ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും
ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന് നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും
ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു;
അവരുടെ മുന്തിരിപ്പഴം നഞ്ചും
മുന്തിരിക്കുല കൈപ്പുമാകുന്നു;
33അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും
മൂർഖന്റെ കാളകൂടവും ആകുന്നു.
34ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എന്റെ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
35അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്;
അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു;
അവർക്കു ഭവിപ്പാനുള്ളത് ബദ്ധപ്പെടുന്നു.
36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും;
അവരുടെ ബലം ക്ഷയിച്ചുപോയി;
അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്ന് കണ്ടിട്ട്
അവന് തന്റെ ദാസന്മാരോട് സഹതാപം തോന്നും.
37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും
പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും
അവർ ആശ്രയിച്ച പാറയും എവിടെ?
38‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്, നിങ്ങൾക്കു ശരണമായിരിക്കട്ടെ’ എന്ന് അവൻ അരുളിച്ചെയ്യും.
39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല
എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.
ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
40ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്:
“നിത്യനായിരിക്കുന്ന എന്നാണ,
41എന്റെ മിന്നലാം വാൾ ഞാൻ മൂർച്ചയാക്കി
എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവരോട് പകരം വീട്ടും.
42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും
ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും
ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപിടിപ്പിക്കും; എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
43ജനതകളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ;
അവൻ സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും;
തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും;
തന്റെ ദേശത്തിനും ജനത്തിനും പാപ പരിഹാരം വരുത്തും.”

44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.45മോശെ വചനങ്ങളെല്ലാം യിസ്രായേൽജനത്തോട് സംസാരിച്ചുതീർന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:
46ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണം എന്ന് നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്നു നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊൾവിൻ.47ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നു ചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.

48അന്നു തന്നേ യഹോവ മോശെയോട് അരുളിച്ചെയ്തത്:49നീ യെരീഹോവിനെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
50നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവെച്ച് നീയും മരിച്ച് നിന്റെ ജനത്തോടു ചേരും.51നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ.52ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശം നീ കാണും.എങ്കിലും നീ അവിടെ കടക്കുകയില്ല.

33

1ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ എന്തെന്നാൽ:

2“യഹോവ സീനായിൽനിന്നു വന്നു,
അവർക്കു മീതെ സേയീരിൽനിന്ന് ഉദിച്ചു,
പാറാൻ പർവ്വതത്തിൽനിന്ന് അവരുടെമേൽ പ്രകാശിച്ചു. എണ്ണമില്ലാത്ത വിശുദ്ധന്മാരുടെ നടുവിൽ നിന്നു വന്നു;
അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.
അവർ തൃക്കാൽക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
4യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
5ജനത്തിന്റെ തലവന്മാരും
യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശൂരുനിൽ രാജാവായിരുന്നു.
6രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
7യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്:
“യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ.
തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്,
ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കേണമേ.”

8ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്:
“നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു;
നീ മസ്സയിൽവച്ചു പരീക്ഷിക്കയും
മെരീബാ വെള്ളത്തിനരികെ മത്സരിക്കുകയും
ചെയ്തവന്റെ പക്കൽ തന്നെ.
9അവൻ അപ്പനെയും അമ്മയെയും കുറിച്ച്,
‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു;
സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല.
നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.
10അവർ യാക്കോബിന് നിന്റെ വിധികളും
യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും;
അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും
യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
11യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ;
അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ.
അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം
അവരുടെ അരക്കെട്ടുകളെ തകർത്തുകളയേണമേ.”
12ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്:
“അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും;
യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു;
അവന്റെ ഭുജങ്ങളുടെ മദ്ധ്യേ വസിക്കുന്നു.”
13യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും
താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
14സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
15പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും
ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും
ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും
അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ;
അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ;
അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും;
അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.”
18സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്:
“സെബൂലൂനേ, നിന്റെ പ്രയാണത്തിലും,
യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
19അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും;
അവിടെ നീതിയാഗങ്ങളെ കഴിക്കും.
അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.”
20ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.
ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന്
ഭുജവും നെറുകയും പറിച്ചുകീറുന്നു.
21അവൻ ആദ്യഭാഗം തെരഞ്ഞെടുത്തു;
അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വെച്ചിരുന്നു;
അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും
അവന്റെ വിധികളും നടത്തി.”
22ദാനെക്കുറിച്ച് അവൻ പറഞ്ഞത്:
“ദാൻ ബാലസിംഹം ആകുന്നു;
അവൻ ബാശാനിൽനിന്നു ചാടുന്നു.”
23നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്:
“നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി
പടിഞ്ഞാറും തെക്കും കൈവശമാക്കുക.”
24ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ;
അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ;
അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.”
26യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുദൈവവുമില്ല.
നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ
തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്;
അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു.
‘സംഹരിക്ക’ എന്ന് കല്പിച്ചിരിക്കുന്നു.
28ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും
യാക്കോബിന്റെ ഉറവ് തനിച്ചും വസിക്കുന്നു;
ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ?
യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും
നിന്റെ മഹിമയുടെ വാളും ആകുന്നു.
നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും.
നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.”

34

1അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിനെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗായുടെ കൊടുമുടിയിൽ കയറി; യഹോവ ദാൻവരെയുള്ള ഗിലെയാദ്‌ദേശം ഒക്കെയും2നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും3തെക്കെദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോവിന്റെ താഴ്വര മുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

4“അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു കൊടുക്കുമെന്ന് സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അത് നിന്റെ കണ്ണിന് കാണിച്ചുതന്നു എങ്കിലും നീ അവിടേക്കു കടന്നുപോകയില്ല” എന്ന് യഹോവ അവനോടു കല്പിച്ചു.5അങ്ങനെ യഹോവയുടെ ദാസനായ മോശെ, യഹോവയുടെ വചനപ്രകാരം, അവിടെ, മോവാബ് ദേശത്തുവച്ച് മരിച്ചു.6അവൻ അവനെ മോവാബ് ദേശത്ത് ബെത്ത്-പെയോരിനെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
7മോശെ മരിക്കുമ്പോൾ അവന് നൂറ്റിയിരുപത് വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.8യിസ്രായേൽമക്കൾ മോശെയെക്കുറിച്ച് മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
9നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അവൻ ജ്ഞാനാത്മപൂർണ്ണനായ്ത്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
10എന്നാൽ ഈജിപ്റ്റ്ദേശത്ത് ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും യഹോവയുടെ നിയോഗപ്രകാരം മോശെ പ്രവർത്തിച്ച അത്ഭുതങ്ങളും ഭുജവീര്യവും11യിസ്രായേൽ ജനം കാൺകെ അവൻ പ്രവർത്തിച്ച ഭയങ്കര കാര്യങ്ങളും വിചാരിച്ചാൽ12യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.

യോശുവ

1

1യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്:2എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ട് ഞാൻ യിസ്രായേൽമക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ.3ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു .

4നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും.5നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
6ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.7നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
8ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും.

9നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്. ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.

10അപ്പോൾ യോശുവ ജനത്തിന്റെ പ്രമാണികളോട് കല്പിച്ചത്:11“നിങ്ങൾ പാളയത്തിൽ കൂടി കടന്ന് ജനത്തോട് പറയേണ്ടത്: ‘ഭക്ഷണ സാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു.‘“

12പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ:13“യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു.
14നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കേണം.15യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങി വന്ന് അത് അനുഭവിച്ചുകൊള്ളേണം.“
16അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.17ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ.18ആരെങ്കിലും നിന്റെ കല്പനകളോട് മത്സരിക്കയും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും“ എന്ന് ഉത്തരം പറഞ്ഞു.

2

1അനന്തരം നൂന്റെ മകനായ യോശുവ ദേശം ഒറ്റുനോക്കേണ്ടതിന് രഹസ്യമായി ശിത്തീമിൽനിന്ന് രണ്ടുപേരെ അയച്ചു: “നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ“ എന്ന് പറഞ്ഞു. അവർ പുറപ്പെട്ട് രാഹാബ് എന്ന വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ പാർത്തു.2യിസ്രായേൽമക്കളിൽ ചിലർ ദേശം ഒറ്റുനോക്കുവാൻ ഇവിടെ വന്നിരിക്കുന്നു എന്ന് യെരീഹോരാജാവിന് അറിവു കിട്ടി.3രാജാവ് രാഹാബിന്റെ അടുക്കൽ ആളയച്ചു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു“ എന്ന് പറയിപ്പിച്ചു.

4ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ട്: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല;5ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടെക്കുന്ന സമയത്ത്, അവർ പുറപ്പെട്ടുപോയി; എവിടേക്ക് പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം“ എന്ന് പറഞ്ഞു.
6എന്നാൽ അവൾ അവരെ വീടടിന്റെ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.7രാജാവിന്റെ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾ വരെ അവരെ തിരഞ്ഞുചെന്നു; അവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടച്ചു.
8എന്നാൽ ഒറ്റുകാർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്ന് അവരോട് പറഞ്ഞത്:9“യഹോവ ഈ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു; നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്ന് ഞാൻ അറിയുന്നു.
10നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവെച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോട് ചെയ്തതും ഞങ്ങൾ കേട്ടു.11കേട്ടപ്പോൾ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം ചോർന്നുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
12ആകയാൽ ഞാൻ നിങ്ങളോട് ദയ ചെയ്കകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോട് ദയ ചെയ്ത്13എന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളെ മരണത്തിൽനിന്ന് വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോട് സത്യംചെയ്കയും ഉറപ്പുള്ള ഒരു അടയാളംതരികയും വേണം.“
14അവർ അവളോട്: “ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന് പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്ക് തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും“ എന്ന് ഉത്തരം പറഞ്ഞു.
15അപ്പോൾ അവൾ അവരെ കിളിവാതിലിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു;16അവൾ അവരോട്: “തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന് നിങ്ങൾ പർവതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം ഒളിച്ചിരിപ്പീൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം“ എന്ന് പറഞ്ഞു.17അവർ അവളോട് പറഞ്ഞത്: “ഞങ്ങൾ ഈ ദേശത്ത് വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട കിളിവാതില്ക്കൽ ഈ ചുവപ്പു ചരട് കെട്ടുകയും
18നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.19അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന് പുറത്തിറങ്ങിയാൽ അവന്റെ മരണത്തിന് അവൻ കുറ്റക്കാരനായിരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ ആരെങ്ങിലും അവന്റെ മേൽ കൈവെച്ചാൽ ഞങ്ങൾ ഉത്തരവാദികളായിരിക്കും
20എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽ നിന്ന് ഞങ്ങൾ ഒഴിവുള്ളവർ ആകും.“21അതിന് അവൾ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ“ എന്ന് പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരട് കിളിവാതില്ക്കൽ കെട്ടി.
22അവർ പുറപ്പെട്ട് പർവതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ല താനും.
23അങ്ങനെ അവർ ഇരുവരും പർവതത്തിൽനിന്ന് ഇറങ്ങി അക്കരെ കടന്ന് നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്ക് സംഭവിച്ചത് ഒക്കെയും അവനെ അറിയിച്ചു.24“യഹോവ നിശ്ചയമായും ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു“ എന്ന് അവർ യോശുവയോട് പറഞ്ഞു.

3

1യോശുവ അതികാലത്ത് എഴുന്നേറ്റ്,യിസ്രായേൽമക്കൾ എല്ലാവരുമായി ശിത്തീമിൽനിന്ന് പുറപ്പെട്ട് യോർദ്ദാന്നരികെ വന്ന് മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.

2മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികൾ പാളയത്തിൽകൂടി നടന്ന് ജനത്തോട് കല്പിച്ചതെന്തെന്നാൽ:3“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകവും അത് ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങൾ പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം.4എന്നാൽ നിങ്ങൾക്കും പെട്ടകത്തിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം;അതിനോട് അടുക്കരുത്.നിങ്ങൾ പോകേണ്ട വഴി അറിയേണ്ടതിന് അത് നിങ്ങളെ നയിക്കും; ഈ വഴിക്ക് നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
5പിന്നെ യോശുവ ജനത്തോട്: “നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും“ എന്ന് പറഞ്ഞു.6പുരോഹിതന്മാരോട് യോശുവ: “നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടപ്പീൻ“ എന്ന് പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടന്നു.
7പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.“8“നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക“ എന്നും അരുളിച്ചെയ്തു.

9യോശുവ യിസ്രായേൽമക്കളോട്: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ“ എന്ന് പറഞ്ഞു.10യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും.11ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്ക് കടക്കുന്നു.
12ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടു പേരെ തെരഞ്ഞെടുക്കുവീൻ13സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞ് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.“
14അങ്ങനെ ജനം യോർദ്ദാൻ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്ന് പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന് മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു.15കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്ക് നിന്നു;16സാരെഥാന് സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്ക് വെള്ളം വാർന്നുപോയി; ജനം യെരീഹോവിന് സമീപം മറുകര കടന്നു.
17യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു.

4

1ജനമൊക്കെയും യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോട് കല്പിച്ചതു് :2നീ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് പന്ത്രണ്ടുപേരെ കൂട്ടി അവരോട് ഇപ്രകാരം പറയേണം:3യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു് പന്ത്രണ്ട് കല്ലുകൾ ചുമന്നു കൊണ്ടുവന്നു് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വെക്കേണം.

4അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.5അവരോട് പറഞ്ഞത്: “യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം.
6ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരും കാലത്ത് ചോദിക്കുമ്പോൾ:7‘യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ‘ എന്ന് അവരോട് പറയേണം. ഈ കല്ലുകൾ യിസ്രായേൽമക്കൾക്ക് എന്നേക്കും അടയാളമായിരിക്കേണം.“
8യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ലുകൾ യോർദ്ദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്ത് കൊണ്ടുപോയി വെച്ചു.9യോർദ്ദാന്റെ നടുവിൽ നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ലുകൾ നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്.
10മോശെ യോശുവയോട് കല്പിച്ചത് ഒക്കെയും ജനത്തോട് പറഞ്ഞു. യഹോവ കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.11ജനമൊക്കെയും കടന്നു തീർന്നപ്പോൾ അവർ കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.13ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യെരീഹോസമഭൂമിയിൽ കടന്നു.14അന്ന് യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.

16യഹോവ യോശുവയോട്: “സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിക്ക“ എന്ന് അരുളിച്ചെയ്തു.
17യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിച്ചു.18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്ന് കയറി; അവരുടെ ഉള്ളങ്കാൽ കരെക്ക് വെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും മടങ്ങിവന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി.
19ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്ന് കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.20യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ട് കല്ലുകൾ യോശുവ ഗില്ഗാലിൽ നാട്ടി,21യിസ്രായേൽമക്കളോട് പറഞ്ഞത് എന്തെന്നാൽ: “ഈ കല്ലുകൾ എന്ത് എന്ന് വരും കാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോട് ചോദിച്ചാൽ:
22‘യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദ്ദാന്നിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോട് പറയേണം.23ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്24നിങ്ങളുടെ ദൈവമായ യഹോവ മുമ്പ് ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

5

1യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.

2അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്ന് കല്പിച്ചു.3യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളിലുള്ള പുരുഷന്മാരെ അഗ്രചർമ്മഗിരിയിൽവെച്ച് പരിച്ഛേദന ചെയ്തു.
4യോശുവ പരിച്ഛേദന ചെയ്‌വാനുള്ള കാരണമോ, മിസ്രയീമിൽനിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽവെച്ച് മരിച്ചുപോയിരുന്നു;5ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽവെച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
6ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണം വരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോട് സത്യം ചെയ്തിരുന്നു.7എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു.
8സർവ്വജനത്തെയും പരിച്ഛേദനചെയ്ത് തീർന്നശേഷം അവർക്ക് സൌഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു.9യഹോവ യോശുവയോട്: “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു“ എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്ന് പേർ പറയുന്നു.

10യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിനാലാം തീയ്യതി സന്ധ്യാസമയത്ത് യെരീഹോസമഭൂമിയിൽ വെച്ച് പെസഹ കഴിച്ചു.11പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
12അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു.

13യോശുവ യെരീഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ നേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്“: നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?“ എന്ന് ചോദിച്ചു.
14അതിന് അവൻ: “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു“ എന്ന് പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണ് നമസ്കരിച്ച് അവനോട്: “കർത്താവിന് അടിയനോടുള്ള കല്പന എന്ത്? എന്ന് ചോദിച്ചു.15യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളക“ എന്ന് പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.

6

1എന്നാൽ യിസ്രായേൽമക്കൾ നിമിത്തം യെരീഹൊ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.2യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

3നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറു ദിവസം പട്ടണത്തെ ചുറ്റിനടക്കേണം;4ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
5പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.
6നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴ് പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം“ എന്ന് പറഞ്ഞു.7ജനത്തോട് അവൻ: “നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം“ എന്ന് പറഞ്ഞു.
8യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.9ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
10യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്“ എന്ന് കല്പിച്ചു.11അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു.

12യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.13ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.14രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു;
15ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രാവശ്യംചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.16ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.
17ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.18എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.19വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.
20അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.21പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
22എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ട് പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ നിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവീൻ“ എന്ന് പറഞ്ഞു.
23അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്ന് രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽപാളയത്തിന് പുറത്ത് പാർപ്പിച്ചു.24പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ച് ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.
25യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
26അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരീഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്ത മകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.27യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.

7

1എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തുക്കൾ സംബന്ധിച്ച് അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു.

2യോശുവ യെരീഹോവിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി,3യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ“ എന്ന് പറഞ്ഞു.
4അങ്ങനെ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽ നിന്ന് തോറ്റോടി.5ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽവെച്ച് അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്റെ ഹൃദയം ഉരുകി ധൈര്യം നഷ്ടപ്പെട്ടു പോയി.
6യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണ് കിടന്നു:7“അയ്യോ യഹോവയായ കർത്താവേ അമോര്യരുടെ കയ്യാൽ നശിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു.
8യഹോവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്തു പറയേണ്ടു!9കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?“ എന്ന് യോശുവ പറഞ്ഞു.
10യഹോവ യോശുവയോട് പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്?11യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വെച്ചിരിക്കുന്നു.12യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
13നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: ‘നാളത്തേക്ക് നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴികയില്ല എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.‘
14നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.“

16അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
19യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഒന്നും മറയ്ക്കാതെ അവനോട് ഏറ്റുപറക; നീ എന്ത് ചെയ്തു എന്ന് എന്നോട് പറയുക.“20ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം.21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോണ്യ മേലങ്കിയും, ഇരുനൂറ് ശേക്കെൽ വെള്ളിയും, അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ട് മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു“ എന്ന് ഉത്തരം പറഞ്ഞു.
22യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു.23അവർ അവയെ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്ന് യഹോവയുടെ സന്നിധിയിൽ വെച്ചു.
24അപ്പോൾ യോശുവയും എല്ലായിസ്രായേലും സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്‌വരയിൽ കൊണ്ടുപോയി:
25“നീ ഞങ്ങളെ കഷ്ടപ്പെടുത്തിയത് എന്തിന്? യഹോവ ഇന്നു നിന്നെ വലക്കും“ എന്ന് യോശുവ പറഞ്ഞു. പിന്നെ യിസ്രായേൽമക്കൾ അവരെ കല്ലെറിയുകയും തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്തു.26അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്‌വര എന്ന് പേർ പറഞ്ഞുവരുന്നു.

8

1യഹോവ യോശുവയോട് അരുളിച്ചെയ്തത്: “ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടയാളികളുമായി ഹായിയിലേക്ക് ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.2യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുക്കാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പുകാരെ ആക്കേണം.

3അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു,4അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ.
5ഞാനും എന്നോടുകൂടെയുള്ള പുരുഷന്മാരും പട്ടണത്തോട് അടുക്കും; അവർ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോൾ മുമ്പിലത്തെപ്പൊലെ ഞങ്ങൾ അവരുടെ മുമ്പിൽ നിന്ന് ഓടും.6അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു‘ എന്ന് അവർ പറയും.7അപ്പോൾ പതിയിരിയ്ക്കുന്ന നിങ്ങൾ എഴുന്നേറ്റ് പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അത് നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
8പട്ടണം പിടിച്ചശേഷം നിങ്ങൾ യഹോവയുടെ കല്പനപ്രകാരം അതിന് തീ വെക്കേണം. ഞാൻ തന്നെ നിങ്ങളോട് കല്പിച്ചിരിക്കുന്നു.“9അങ്ങനെ യോശുവ അയച്ച അവർ ചെന്ന് ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.

10യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു.11അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.12അവൻ ഏകദേശം അയ്യായിരം പേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി.
13അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു.14ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല.
15യോശുവയും എല്ലായിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.16അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി.17ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു.
18അപ്പോൾ യഹോവ യോശുവയോട്: “നിന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക; ഞാൻ അത് നിന്റെ കയ്യിൽ ഏല്പിക്കും“ എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടി.19അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അത് പിടിച്ച് ക്ഷണത്തിൽ പട്ടണത്തിന് തീ വെച്ചു.
20ഹായിപട്ടണക്കാർ പുറകോട്ട് നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്ക് പൊങ്ങുന്നത് കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ യിസ്രായേൽ സൈന്യം തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.21പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ട് പൊങ്ങുന്നു എന്ന് യോശുവയും എല്ലായിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്ന് ഹായി പട്ടണക്കാരെ കൊന്നു.
22മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ കൊന്നുകളഞ്ഞു.23ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
24യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു.25അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായിപട്ടണക്കാർ ആകെ പന്തീരായിരം പേർ.26ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
27യഹോവ യോശുവയോട് കല്പിച്ച പ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയും തങ്ങൾക്കായിട്ട് എടുത്തു.28പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.
29ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.

30അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.31യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോട് കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയൊ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവെക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.32മോശെയുടെ ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
33എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപ്പെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്ന് യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ യിസ്രായേൽ ജനത്തെഅനുഗ്രഹിച്ചു.
34അതിന്റെ ശേഷം യോശുവ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ അനുഗ്രഹവും ശാപവുമായ വചനങ്ങളെല്ലാം വായിച്ചു.35സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭമുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ, മോശെ കല്പിച്ച സകല വചനങ്ങളും വായിച്ചു;യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.

9

1എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാനിക്കരെ മലകളിലും താഴ്‌വരകളിലും ലെബാനോനെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും2ഈ വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.

3യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു.4ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,5പഴക്കംചെന്ന് കണ്ടംവെച്ച ചെരിപ്പുകളും പഴയവസ്ത്രങ്ങളും ധരിച്ച് പുറപ്പെട്ടു.

അവരുടെ ഭക്ഷണത്തിനുള്ള അപ്പം ഉണങ്ങി പൂത്തിരുന്നു.
6അവർ ഗില്ഗാൽ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരഷന്മാരോടും: “ഞങ്ങൾ ദൂരദേശത്തുനിന്ന് വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം“ എന്ന് പറഞ്ഞു.7യിസ്രായേൽപുരുഷന്മാർ അവരോട്: “പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ?” എന്ന് പറഞ്ഞു.8അവർ യോശുവയോട്: “ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു“ എന്ന് പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെനിന്ന് വരുന്നു?“ എന്ന് ചോദിച്ചു.
9അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ ഈജിപ്റ്റിൽ ചെയ്തതൊക്കെയും10ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ട് രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
11അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ട്,ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടിചെയ്യേണം.12ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.13ഞങ്ങൾ വീഞ്ഞു നിറെച്ച് കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായിരിക്കുന്നു.
14അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോട് ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങളിൽ ചിലത് വാങ്ങി .15യോശുവ അവരോട് സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോട് സത്യംചെയ്തു.
16ഉടമ്പടി ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു.17യിസ്രായേൽമക്കൾ യാത്രപുറപ്പെട്ട് മൂന്നാം ദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി.
18അവരുടെപ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.19പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.
20നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്ന് പറഞ്ഞു.21പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോട് ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം“ എന്ന് പറഞ്ഞു.
22പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: “നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത് ?23ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ; എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല“ എന്ന് പറഞ്ഞു.
24അവർ യോശുവയോട്: “നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്, നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചത് അടിയങ്ങൾ അറിഞ്ഞതിനാൽ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.25ഇപ്പോൾ ഇതാ, ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്ക് നല്ലതും യുക്തവുമായി തോന്നുന്നത് ഞങ്ങളോട് ചെയ്തുകൊൾക“ എന്ന് ഉത്തരം പറഞ്ഞു.
26അങ്ങനെ യോശുവ, യിസ്രായേൽമക്കൾ അവരെ കൊല്ലാതെ, അവരുടെ കയ്യിൽനിന്ന് രക്ഷിച്ചു.27അന്ന് യോശുവ അവരെ സഭെക്കും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള യാഗപീഠത്തിനും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു;അത് ഇന്നുവരെയും തുടരുന്നു.

10

1യെരുശലേം രാജാവായ അദോനീസേദെക്, യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും കേട്ടു. ഗിബെയോൻ നിവാസികൾ യിസ്രായേലിനോട് സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും അവൻ കേട്ടു.2ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയ പട്ടണമായിരുന്നു.അത് ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു.

3ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്‌രാജാവായ പിരാമിന്റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ച്:4“ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പീൻ“ എന്ന് പറയിപ്പിച്ചു.
5ഇങ്ങനെ ഈ അഞ്ചു അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളും ഗിബെയോന് നേരെ പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.
6അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: “അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ച് രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഞങ്ങൾക്ക് വിരോധമായി ഒന്നിച്ച് കൂടിയിരിക്കുന്നു“ എന്ന് പറയിപ്പിച്ചു.7അപ്പോൾ യോശുവയും എല്ലാ പടയാളികളും പരാക്രമശാലികളും ഗില്ഗാലിൽനിന്ന് പുറപ്പെട്ടു.
8യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല“ എന്ന് അരുളിച്ചെയ്തു.
9യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ട് രാത്രി മുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു.10യഹോവ അവരെ ചിന്താക്കുഴപ്പത്തിലാക്കി. ഗിബെയോനിൽവെച്ച് യിസ്രായേൽ അവരെ കഠിനമായി തോല്പിച്ച് ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ ഓടിച്ച് അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
11അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ കൽമഴ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.

12എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോട് സംസാരിച്ചു. യിസ്രായേൽമക്കൾ കേൾക്കെ: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക“ എന്ന് പറഞ്ഞു.
13ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി . ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.14യഹോവ ഒരു മനുഷ്യന്റെ വാക്ക് കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തത്.

15യോശുവയും യിസ്രായേൽ ജനമൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിവന്നു.

16എന്നാൽ ആ രാജാക്കന്മാർ അഞ്ചുപേരും രക്ഷപെട്ട് മക്കേദയിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.17രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി യോശുവെക്ക് അറിവുകിട്ടി.
18യോശുവ: “ഗുഹയുടെ ദ്വാരത്തിൽ വലിയ കല്ലുകൾ ഉരുട്ടിവെച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവീൻ;19നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു“ എന്ന് പറഞ്ഞു.
20അങ്ങനെ യോശുവയും യിസ്രായേൽമക്കളും ഒരു മഹാസംഹാരം നടത്തി.ജീവനോടെ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.21പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളുടെ നേരെ ആരും നാവനക്കിയില്ല.
22പിന്നെ യോശുവ: “ഗുഹയുടെ വായ്തുറന്ന് രാജാക്കന്മാരെ അഞ്ചുപേരേയും എന്റെ അടുക്കൽ കൊണ്ടുവരുവീൻ“ എന്ന് പറഞ്ഞു.23അവർ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‌രാജാവ്, ലാഖീശ്‌രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു.
24അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ“ എന്ന് പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.25യോശുവ അവരോട്: “ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പീൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും“ എന്ന് പറഞ്ഞു.
26അതിനു ശേഷം യോശുവ ആ അഞ്ച് രാജാക്കന്മരെ വെട്ടിക്കൊന്ന് മരത്തിന്മേൽ തൂക്കി27സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ വായിൽ വലിയ കല്ല് ഉരുട്ടിവെച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.

28അന്ന് യോശുവ മക്കേദ പിടിച്ച് വാളിനാൽ അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോട് ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.

29യോശുവയും യിസ്രായേൽ ജനവും മക്കേദയിൽനിന്ന് ലിബ്നെക്ക് ചെന്ന് അതിനോട് യുദ്ധം ചെയ്തു.30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിലുള്ള എല്ലാവരെയും സംഹരിച്ചു; ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോട് ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
31യോശുവയും യിസ്രായേൽ ജനവും ലിബ്നയിൽനിന്ന് ലാഖീശിലേക്ക് ചെന്ന് പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.

33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.

34യോശുവയും യിസ്രായേൽ ജനവും ലാഖീശിൽനിന്ന് എഗ്ലോനിലേക്ക് ചെന്ന് പാളയമിറങ്ങി അതിനോട് യുദ്ധം ചെയ്തു,35അവർ അന്നു തന്നേ അതിനെ പിടിച്ചു. വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും അന്ന് നിർമ്മൂലമാക്കി.

36യോശുവയും യിസ്രായേൽ ജനവും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്ക് ചെന്ന് യുദ്ധംചെയ്തു.37അവർ അത് പിടിച്ച്, വാളിന്റെ വായ്ത്തലയാൽ അതിലെ രാജാവിനെയും എല്ലാപട്ടണങ്ങളും അതിലുള്ള എല്ലാവരെയും സംഹരിച്ചു; എഗ്ലോനോട് ചെയ്തതുപോലെ അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.

38പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്ന് യുദ്ധംചെയ്തു.39അവൻ അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതെ നിർമ്മൂലമാക്കി; അവൻ ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോട് ചെയ്തതുപോലെ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.

40ഇങ്ങനെ യോശുവ, മലനാട്, തെക്കേ ദേശം, താഴ്‌വര, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം ഒക്കെയും സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.41യോശുവ കാദേശ്ബർന്നേയ മുതൽ ഗസ്സാ വരെയും ഗിബെയോൻ വരെ ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
42യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തതിനാൽ ഈ രാജാക്കന്മാരെയൊക്കെയും അവരുടെ ദേശവും യോശുവ ഒരേ സമയത്ത് പിടിച്ചു.43പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.

11

1ഹാസോർരാജാവായ യാബീൻ ഇത് കേട്ടപ്പോൾ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ക്ശാഫ് രാജാവ് എന്നിവരുടെ അടുക്കലും2വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിന് തെക്ക് സമഭൂമിയിലും താഴ്‌വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.

4അവർ കടല്ക്കരയിലെ മണൽ പോലെ അനവധി പടയാളികളും വളരെ കുതിരകളും രഥങ്ങളും ഉള്ള സൈന്യമായി പുറപ്പെട്ടു.5ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മേരോം തടാകത്തിന്നരികെ പാളയമിറങ്ങി.
6അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.“7അങ്ങനെ യോശുവയും സൈന്യവും മേരോ തടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരെ വന്ന് അവരെ ആക്രമിച്ചു.
8യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു.9യഹോവ കല്പിച്ചതുപോലെ യോശുവ അവരോട് ചെയ്തു; കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ട് ചുട്ടുകളഞ്ഞു.

10യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ട് കൊന്നു; അന്നുണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു.11അവർ അതിലെ സകല മനുഷ്യരെയും വാൾ കൊണ്ട് നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊണ്ട് ചുട്ടുകളഞ്ഞു.
12ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും യോശുവ പിടിക്കുകയും രാജാക്കന്മാരെ ഒക്കെയും വാളിനാൽ നിർമ്മൂലമാക്കിക്കളയുകയും ചെയ്തു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.13ഹാസോർ ഒഴികെ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല.
14ഈ പട്ടണങ്ങളിലെ കൊള്ളയും കന്നുകാലികളെയും യിസ്രായേൽമക്കൾ എടുത്തു; മനുഷ്യരെ ഒക്കെയും അവർ വാളുകൊണ്ട് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.15യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചിരുന്നു; അതിനാൽ യഹോവ മോശെയോട് കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.

16ഇങ്ങനെ മലനാടും തെക്കേദേശവും ഗോശേൻദേശവും താഴ്‌വരയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു.17അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു.
18ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു.19ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി.20യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.

21അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.22ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല.
23യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന് സ്വസ്ഥത വന്നു.

12

1യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.2ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും

3കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.4ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി;മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.5അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു.

7യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു.8മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
9യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്;10യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;11യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;12എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്;
13ദെബീർരാജാവ്; ഗേദെർരാജാവ്;14ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;15ലിബ്നരാജാവ്; അദുല്ലാംരാജാവ്;16മക്കേദാരാജാവ്; ബേഥേൽരാജാവ്;
17തപ്പൂഹരാജാവ്; ഹേഫെർരാജാവ്;18അഫേക് രാജാവ്; ശാരോൻരാജാവ്;19മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;20അക്ശാപ്പുരാജാവ്; താനാക് രാജാവ്;
21മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;22കർമ്മേലിലെ യൊക്നെയാംരാജാവ്;23ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;24തിർസാരാജാവ്;ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

13

1യോശുവ വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; ഇനി വളരെ ദേശം കൈവശമാക്കുവാനുണ്ട്.

2ഇനിയും കൈവശമാക്കാനുള്ള ദേശങ്ങൾ: ഈജിപ്റ്റിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശവും ഗെശൂര്യരുടെ ദേശവും;3ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ചു ദേശങ്ങളും;
4തെക്ക് അവ്യരുടെ ദേശവും അമോര്യരുടെ അതിരിലുള്ള അഫേക്ക് ദേശവും കനാന്യരുടെ ദേശവും5സീദോന്യരുടെ മെയാരയും ഗിബെല്യരുടെ ദേശവും കിഴക്ക് ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ പ്രദേശവും;
6ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവ്വത പ്രദേശങ്ങളും സീദോന്യരുടെ ദേശവും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോട് കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.7ആകയാൽ ഈ ദേശം ഒമ്പത് ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
8രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം പ്രാപിച്ചിരിക്കുന്നുവല്ലോ.9അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും, താഴ്‌വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മേദെബാ സമഭൂമിയും;
10അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ നിന്ന് ഭരിച്ചിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;11ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വത പ്രദേശവും സൽക്കാവരെയുള്ള ബാശാൻ ദേശവും12അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യവും.“ ഈ പ്രദേശങ്ങളിലുള്ള ജനത്തെ മോശെ തോല്പിച്ച് നീക്കിക്കളഞ്ഞിരുന്നു.
13എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.
14ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോട് കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

15എന്നാൽ മോശെ രൂബേൻഗോത്രത്തിന് കുടുംബംകുടുംബമായി അവകാശം കൊടുത്തു.16അവരുടെ ദേശം അർന്നോൻ താഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണം മുതൽ മേദബയോട് ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും18യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യവും തന്നെ; അവനെയും ദേശത്ത് പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾ കൊണ്ട് കൊന്നു.23രൂബേന്യരുടെ അതിർ യോർദ്ദാൻ നദി ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.

24പിന്നെ മോശെ ഗാദ്ഗോത്രത്തിനും, കുടുംബംകുടുംബമായി അവകാശം കൊടുത്തു.25അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ കിഴക്കുള്ള അരോവേർവരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതിയും ആകുന്നു;26ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീം മുതൽ ദെബീരിന്റെ അതിർവരെയും;
27താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും യോർദ്ദാന് കിഴക്ക് കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെയും അവരുടെ അതിരായിരുന്നു.28ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്ക് അവകാശമായി ലഭിച്ചു.

29മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കൊടുത്ത ദേശങ്ങൾ:30മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും31ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളിൽ പാതിപ്പേർക്ക് , കുടുംബംകുടുംബമായി കിട്ടി.

32മോവാബ് സമതലത്തിൽ വച്ച് യോർദാനക്കരെ യെരീഹോവിനു കിഴക്കുവശത്തുള്ള ദേശം മോശെ ഭാഗിച്ചുകൊടുത്തത് ഇപ്രകാരം ആകുന്നു.33ലേവിഗോത്രത്തിന് മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോട് കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.

14

1കനാൻദേശത്ത് യിസ്രായേൽമക്കൾക്ക് അവകാശമായി ലഭിച്ച ഭൂപ്രദേശങ്ങൾ പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും അവർക്ക് വിഭാഗിച്ചുകൊടുത്തു.

2യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം വിഭാഗിച്ചുകൊടുത്തത്.3രണ്ടര ഗോത്രങ്ങൾക്ക് മോശെ യോർദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.4യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങൾ ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.5യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ദേശം വിഭാഗിച്ചു.

6അനന്തരം യെഹൂദാ ഗോത്രക്കാർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞത്: യഹോവ നമ്മെക്കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്ബർന്നേയയിൽവെച്ച് പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.7യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ മടങ്ങിവന്ന് എന്റെ മനോബോധപ്രകാരം ദേശത്തെപ്പറ്റിയുള്ള വിവരണം നൽകി.
8എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഭയം കൊണ്ട് ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നു.9ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്ന് മോശെ അന്ന് സത്യംചെയ്ത് പറഞ്ഞിരുന്നു.
10യിസ്രായേൽ മരുഭൂമിയിൽ സഞ്ചരിച്ച നാല്പത്തഞ്ച് സംവത്സരങ്ങൾ ഇതാ യഹോവ, താൻ അരുളിച്ചെയ്തിരുന്നതു പോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ച് വയസ്സായി.11മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് പടവെട്ടുവാനും യാത്ര ചെയ്യാനും ആരോഗ്യം ഉണ്ട്.
12ആകയാൽ യഹോവ അന്ന് എനിക്ക് വാഗ്ദത്തം ചെയ്ത ഈ ഹെബ്രോൻ മല എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
13അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.14അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.15ഹെബ്രോന് പണ്ട് കിര്യത്ത്-അർബ്ബാ എന്ന് പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്ത് സ്വസ്ഥത വന്നു.

15

1യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് എദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു.2അവരുടെ ദേശത്തിന്റെ തെക്കെ അതിർ ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്

3അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെ നിന്ന് കാദേശ് ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്4അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
5കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള6ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
7പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.8പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
9പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.10പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
11പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.12പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.

13യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.14അവിടെ നിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.15അവിടെ നിന്ന് അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
16കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.17കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
18അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്കു എന്തുവേണം?“ എന്ന് ചോദിച്ചു.
19“എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്;ഏതാനും നീരുറവുകൾകൂടെ എനിക്കു തരേണം“ എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.

20യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു:

21തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,22കീന, ദിമോന, അദാദ,23കേദെശ്, ഹാസോർ, യിത്നാൻ,24സീഫ്, തേലെം, ബയാലോത്ത്,
25ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,26അമാം, ശെമ, മോലാദ,27ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,28ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
29ബാല, ഇയ്യീം, ഏസെം,30എൽതോലദ്, കെസീൽ, ഹോർമ്മ,31സിക്ലാഗ്, മദ്മന്ന, സൻസന്ന,32ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

33താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്ന,34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,38ദിലാൻ, മിസ്പെ, യൊക്തെയേൽ,39ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
40കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,41ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
42ലിബ്ന, ഏഥെർ, ആശാൻ,43യിപ്താഹ്, അശ്ന, നെസീബ്,44കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
45എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;46എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;47അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപ്റ്റ്തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.

48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,50അനാബ്, എസ്തെമോ, ആനീം,51ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
52അരാബ്, ദൂമ, എശാൻ,53യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,54ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.

55മാവോൻ, കർമ്മേൽ, സീഫ്, യൂത,56യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,57കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,59മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;61മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.

63യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

16

1യോസേഫിന്റെ മക്കൾക്ക് കിട്ടിയ അവകാശ ദേശത്തിന്റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരീഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി2ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്ന്, അർക്ക്യരുടെ അതിരായ അതാരോത്തിൽ കടന്ന്

3പടിഞ്ഞാറോട്ട് യഫ്ളേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.4ഇങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
5എഫ്രയീമിന്റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ അതിരുകൾ: കിഴക്ക്, അതെരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലെക്കും,അവിടെ നിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.6ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ട് തിരിഞ്ഞ് അതിനരികത്തുകൂടി7യാനോഹയുടെ കിഴക്കു വശത്തു കൂടി യാനോഹയും അതെരോത്തും നാരാത്തും കടന്ന് യോർദ്ദാന്റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു.
8തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ9മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
10എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ അവിടെ നിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്ത് അവിടെ തന്നെ പാർത്തു വരുന്നു.

17

1യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.2മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശേഖെം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു.

3എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ല, നോവ, ഹൊഗ്ല, മിൽക്ക, തിർസ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു.4അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും അടുത്ത് ചെന്ന്: “സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്ക് തരുവാൻ യഹോവ മോശെയോട് കല്പിച്ചിട്ടുണ്ട്“ എന്ന് പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു.
5ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെ ഗോത്രത്തിന് യോർദ്ദാനക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്ത് ഓഹരികൾകൂടി കിട്ടി.6മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി.
7മനശ്ശെയുടെ അതിരോ, ആശേർമുതൽ ശേഖെമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു . അത് തെക്കൊട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു.8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു.
9പിന്നെ ആ അതിർ കാനാ തോടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.10തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു;
11അത് വടക്ക് ആശേരിന്റെയും കിഴക്ക് യിസ്സാഖാരിന്റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ നഗരങ്ങളും യിബ്ളെയാമും അതിന്റെ നഗരങ്ങളും ദോർനിവാസികളും അതിന്റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്ന് മലമ്പ്രദേശങ്ങൾ ആകുന്നു.12എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നേ പാർത്തു.
13എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.

14അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?“ എന്ന് ചോദിച്ചു.15യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്ന് കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ“ എന്ന് പറഞ്ഞു.
16അപ്പോൾ അവർ: “മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ നഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും പാർക്കുന്ന കനാന്യർക്ക് ഇരിമ്പുരഥങ്ങൾ ഉണ്ട്“ എന്ന് പറഞ്ഞു.17യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: “നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.18മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.“

18

1അനന്തരം യിസ്രായേൽമക്കൾ ശീലോവിൽ ഒന്നിച്ചുകൂടി, അവിടെ സമാഗമനകൂടാരം സ്ഥാപിച്ചു; ദേശം അവർ കീഴടക്കിയിരുന്നു.2എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴ് ഗോത്രങ്ങൾ ശേഷിച്ചിരുന്നു.

3യോശുവ യിസ്രായേൽമക്കളോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുന്നതിൽ നിങ്ങൾ എത്രത്തോളം അലസരായിരിക്കും?4ഓരോ ഗോത്രത്തിൽ നിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്റെ അടുക്കൽ മടങ്ങിവരേണം.
5യെഹൂദാ ഗോത്രം ദേശത്തിന്റെ തെക്കുഭാഗത്തും യോസേഫ് ഗോത്രം വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ;ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കേണം6നിങ്ങൾ ദേശം ഏഴുഭാഗമായി വിഭാഗിച്ച രേഖ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും.
7ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ല; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും അവരുടെ അവകാശം യോർദ്ദാന് കിഴക്ക് യഹോവയുടെ ദാസനായ മൊശെ പറഞ്ഞതുപോലെ വാങ്ങിയിരിക്കുന്നു.
8അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്‌വിൻ“ എന്ന് യോശുവ അവരോട് പറഞ്ഞിരുന്നു.9അവർ ദേശം ചുറ്റിസഞ്ചരിച്ച് പട്ടണങ്ങളുടെ വിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.
10യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽ വെച്ച് അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെ വെച്ച് യോശുവ യിസ്രായേൽമക്കൾക്ക് ഗോത്രവിഭാഗ പ്രകാരം ദേശം വിഭാഗിച്ചു കൊടുത്തു.

11ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു.12അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരീഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു.
13അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്ക് ഇറങ്ങുന്നു.14പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ അതിർ.
15തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്തു നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു.16പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരക്കെതിരെയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
17വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി18അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബയിലേക്ക് ഇറങ്ങുന്നു.
19പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ.20കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ.
21എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,22ബേത്ത്-അരാബ, സെമാറയീം, ബേഥേൽ,23അവ്വീം, പാര, ഒഫ്ര,24കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
25ഗിബെയോൻ, രാമ, ബേരോത്ത്,26മിസ്പെ, കെഫീര, മോസ,27രേക്കെം, യിർപ്പേൽ, തരല,28സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.

19

1രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു.

2അവർക്ക് തങ്ങളുടെ അവകാശത്തിൽ3ബേർ-ശേബ, ശേബ, മോലാദ,4ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
5ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ;6ഇങ്ങനെ പതിമൂന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ലഭിച്ചു7കൂടാതെ അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്ക് ലഭിച്ചു;
8ഈ പട്ടണങ്ങൾക്ക് ചുറ്റും തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർ വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.9ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.

10മൂന്നാമത്തെ നറുക്ക് സെബുലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.11അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‌വരെ ചെന്ന് യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു.
12സാരീദിൽനിന്ന് അത് കിഴക്കോട്ട് കിസ്ളോത്ത് താബോരിന്റെ അതിരിലേക്ക് തിരിഞ്ഞ് ദാബെരത്തിലേക്ക് ചെന്ന് യാഫീയയിലേക്ക് കയറുന്നു.13അവിടെനിന്ന് കിഴക്കോട്ട് ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാ വരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്ക് ചെല്ലുന്നു.
14പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്ത് തിരിഞ്ഞ് യിഫ്താഹ്-ഏൽ താഴ്‌വരയിൽ അവസാനിക്കുന്നു.15കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.16ഇവ സെബൂലൂൻ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.

17നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർഗോത്രത്തിന്18ലഭിച്ചദേശങ്ങൾ: യിസ്രെയേൽ, കെസുല്ലോത്ത്,19ശൂനേം, ഹഫാരയീം, ശീയോൻ,
20അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,21ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.22അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
23ഈ പട്ടണങ്ങളും ഗ്രാമങ്ങളും യിസ്സാഖാർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.

24ആശേർമക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്.25കുടുബം കുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്കത്ത്, ഹലി, ബേതെൻ,26അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി,
27കിഴക്ക് ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞ്, വടക്ക് സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി, ഇടത്തോട്ട് കാബൂൽ,28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
31ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.

32ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.33അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു.34പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു.
35ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,36രക്കത്ത്, കിന്നേരത്ത്, അദമ, രാമ37ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
38യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും39നഫ്താലി ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശദേശം ആകുന്നു.

40ദാൻ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വീണു.41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,42ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
43ഏലോൻ, തിമ്ന, എക്രോൻ,44എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,45യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,46മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരെയുള്ള ദേശവും ആയിരുന്നു.
47എന്നാൽ ദാൻഗോത്രത്തിന്റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ട് ലേശെമിനോട് യുദ്ധംചെയ്ത് അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരിടുകയും ചെയ്തു.48ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.

49ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.50എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.

51പുരോഹിതനായ ഏലെയാസാരും, നൂന്റെ മകനായ യോശുവയും, യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.

20

1യഹോവ യിസ്രായേൽമക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:2മന:പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ.3രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.

4ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കയും വേണം.
5രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്.6അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും8കിഴക്ക് യെരീഹോവിനെതിരെ യോർദ്ദാനക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
9അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.

21

1അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ കനാൻ ദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞത്:2“യഹോവ ഞങ്ങൾക്ക് പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് മേച്ചിൽപ്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ?“

3അപ്പോൾ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്ന് യഹോവയുടെ കല്പനപ്രകാരം താഴെപ്പറയുന്ന പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു.

4കെഹാത്യകുടുംബങ്ങൾക്കു നറുക്കുവീണതനുസരിച്ച് പുരോഹിതനായ അഹരോന്റെ പിൻ ഗാമികളായ ലേവ്യർക്ക് യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമൂന്ന് പട്ടണങ്ങൾ കിട്ടി.

5കെഹാത്തിന്റെ ശേഷം മക്കൾക്ക് എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്ത് പട്ടണങ്ങൾ കിട്ടി.

6ഗേർശോന്റെ മക്കൾക്ക് യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമൂന്ന് പട്ടണങ്ങൾ കിട്ടി.

7മെരാരിയുടെ മക്കൾക്ക് കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ട് പട്ടണങ്ങൾ ലഭിച്ചു.

8അങ്ങനെ യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.9അവർ യെഹൂദാ ഗോത്രത്തിൽനിന്നും ശിമെയോൻ ഗോത്രത്തിൽനിന്നും താഴെ പറയുന്ന പട്ടണങ്ങൾ കൊടുത്തു.10അവ ലേവിഗോത്രത്തിലെ കെഹാത്യരുടെ കുടുംബങ്ങളിലെ അഹരോന്റെ മക്കൾക്കു ലഭിച്ചു. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്.
11യെഹൂദാമലനാട്ടിൽ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ എന്നു പേരുള്ള ഹെബ്രോനും അതിനുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.12എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.

13പുരോഹിതനായ അഹരോന്റെ മക്കൾക്ക് ലഭിച്ച അവകാശം: കൊലചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും14യത്ഥീരും അതിന്റെ പുല്പുറങ്ങളും15എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും16അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും. ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒമ്പതു പട്ടണങ്ങളും,
17ബെന്യാമീൻ ഗോത്രത്തിൽ നിന്ന് ഗിബെയോനും അതിന്റെ പുല്പുറങ്ങളും18ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങളും.19അഹരോന്റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.

20ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക്, നറുക്കു പ്രകാരം എഫ്രയീംഗോത്രത്തിൽ നിന്ന് കിട്ടിയ പട്ടണങ്ങൾ ഇവ ആയിരുന്നു:21എഫ്രയീംനാട്ടിൽ, കൊല ചെയ്തവന് സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും22കിബ്സയീമും അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണങ്ങൾ.
23ദാൻഗോത്രത്തിൽ എൽ തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങൾ.
25മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ രണ്ടു പട്ടണങ്ങൾ.26ഇങ്ങനെ കെഹാത്തിന്റെ ശേഷിച്ച മക്കളുടെ കുടുംബങ്ങൾക്ക് എല്ലാംകൂടെ പത്ത് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.

27ലേവ്യ കുടുംബത്തിൽപ്പെട്ട ഗേർശോന്യർക്ക് മനശ്ശെയുടെ പാതിഗോത്രത്തിൽനിന്ന്, കൊല ചെയ്തവന് സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
28ഇങ്ങനെ രണ്ടു പട്ടണങ്ങളും യിസ്സാഖാർഗോത്രത്തിൽ നിന്ന് കിശ്യോനും അതിന്റെ പുല്പുറങ്ങളും29ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങളും,30ആശേർഗോത്രത്തിൽ നിന്ന് മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും31ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങളും,
32നഫ്താലിഗോത്രത്തിൽനിന്നു,കൊല ചെയ്തവന് സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ മൂന്നു പട്ടണങ്ങളും കൊടുത്തു.33ഇങ്ങനെ ഗേർശോന്യർക്ക് കുടുംബംകുടുംബമായി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.

34ലേവ്യഗോത്രത്തിൽ ശേഷിച്ച മെരാര്യകുടുംബങ്ങൾക്ക് സെബൂലൂൻ ഗോത്രത്തിൽ നിന്ന് യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങളും
36രൂബേൻ ഗോത്രത്തിൽ നിന്ന് ബേസെരും അതിന്റെ പുല്പുറങ്ങളും37യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണങ്ങളും,38ഗാദ്ഗോത്രത്തിൽനിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
39ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും കൊടുത്തു.40അങ്ങനെ ലേവ്യകുടുംബത്തിൽ ശേഷിച്ച മെരാര്യർക്ക് നറുക്കനുസരിച്ച് കുടുംബംകുടുംബമായി കിട്ടിയത് പന്ത്രണ്ട് പട്ടണങ്ങൾ ആയിരുന്നു.

41യിസ്രായേൽമക്കളുടെ അവകാശത്തിൽ നിന്ന് ലേവ്യർക്ക് എല്ലാംകൂടെ നാല്പത്തെട്ട് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.42ഈ പട്ടണങ്ങളിൽ ഓരോന്നിനും ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു.

43യഹോവ യിസ്രായേലിന് താൻ അവരുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അത് കൈവശമാക്കി അവിടെ പാർത്തു.44യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ എല്ലായിടത്തും അവർക്ക് സ്വസ്ഥത നല്കി. ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.45യഹോവ യിസ്രായേൽഗൃഹത്തിന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.

22

1പിന്നീട് യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.2അവരോട് പറഞ്ഞത്: “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോട് കല്പിച്ച സകലത്തിലും എന്റെ വാക്ക് അനുസരിക്കയും ചെയ്തിരിക്കുന്നു.3നിങ്ങൾ ഈ കാലമെല്ലാം നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.

4ഇപ്പോൾ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്ക് താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ യഹോവയുടെ ദാസനായ മോശെ യോർദ്ദാനക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പൊയ്ക്കൊൾവിൻ.5നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്ന് അവന്റെ കല്പനകൾ പ്രമാണിക്കയും അവനോട് പറ്റിച്ചേർന്ന് പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവനെ സേവിക്കയും ചെയ്യേണമെന്ന് യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചിട്ടുണ്ടല്ലോ? ആ കല്പനകളും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.“6ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ച് യാത്ര അയച്ചു. അവർ തങ്ങളുടെ ഭവനങ്ങളിലേക്ക് പോകയും ചെയ്തു.

7മനശ്ശെയുടെ പാതിഗോത്രത്തിന് മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന് യോർദ്ദാന്നിക്കരെ പടിഞ്ഞാറ്, അവരുടെ സഹോദരന്മാരുടെ ഇടയിൽ, യോശുവ അവകാശം കൊടുത്തു; അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു.8യോശുവ അവരോട് പറഞ്ഞത്: “നാല്ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരിമ്പ്, വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടുകൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകയും ശത്രുക്കളുടെ പക്കൽനിന്ന് കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിടുകയും ചെയ്‌വിൻ.“

9അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന ഗിലെയാദ്‌ദേശത്തേക്ക് മടങ്ങിപ്പോകേണ്ടതിന് കനാൻദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽ ജനത്തെ വിട്ട് പുറപ്പെട്ടു.
10കനാൻദേശത്തിലെ യോർദ്ദാൻപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന് സമീപത്ത്, കാഴ്ച്ചക്ക് വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.11അവർ കനാൻദേശത്തിന്റെ കിഴക്ക് യോർദ്ദാൻപ്രദേശങ്ങളിൽ തങ്ങൾക്കെതിരെ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്ന് യിസ്രായേൽമക്കൾ കേട്ടു.
12അപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോട് യുദ്ധത്തിന് പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.

13യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ14ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ മറ്റുഗോത്രങ്ങളിൽനിന്നും ഓരോ ഗോത്രത്തിന് ഓരോ പ്രഭുവീതം പത്ത് പ്രഭുക്കന്മാരേയും അയച്ചു; അവർ ഓരോരുത്തനും യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായിരുന്നു.
15അവർ ഗിലെയാദ്‌ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോട് പറഞ്ഞതെന്തെന്നാൽ:16“യിസ്രായേൽ മുഴുവനും ഇപ്രകാരം ചോദിക്കുന്നു: ‘നിങ്ങൾ യഹോവയോട് മത്സരിച്ച് ഒരു യാഗപീഠം പണിത് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം യിസ്രായേലിന്റെ ദൈവത്തോട് ദ്രോഹം ചെയ്തതെന്ത്?
17പെയോരിൽ വച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം യഹോവ ഒരു മഹാമാരി അയച്ചിട്ടും നാം ഇന്നുവരെ ആ പാപം നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ?18നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്ന് യഹോവയോട് മത്സരിക്കുന്നു; നാളെ അവൻ എല്ലാ യിസ്രായേലിനോടും കോപിപ്പാൻ സംഗതിയാകും.
19നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്ന യഹോവയുടെ അവകാശദേശത്തേക്ക് വന്ന് ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവീൻ; നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ മറ്റൊരു യാഗപീഠം പണിത് യഹോവയോടും ഞങ്ങളോടും മത്സരിക്കരുത്.20സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് കുറ്റം ചെയ്കയാൽ ദൈവകോപം എല്ലാ യിസ്രായേലിന്റെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്?“

21അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്:22“സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ ഈ കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ.23യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ.
24നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യമുള്ളൂ?
25ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല‘ എന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്.
26അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാതെ ഒരു യാഗപീഠം പണിയുക‘ എന്ന് ഞങ്ങൾ പറഞ്ഞു.27ഞങ്ങൾ യഹോവയുടെ സമാഗമന കൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല‘ എന്ന് പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
28അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: ‘നാളെ അവർ നമ്മോടോ, നമ്മുടെ സന്തതികളോടോ, അങ്ങനെ പറയുമ്പോൾ: ‘ഹോമയാഗത്തിനല്ല, മറ്റൊരു യാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന് തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മീൻ‘ എന്ന് മറുപടി പറവാൻ ഇടയാകും.29നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കി യഹോവയോട് മത്സരിക്കയും യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്ക് ഒരിക്കലും ഇടയാകയില്ല.“

30രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായവരും കേട്ടപ്പോൾ അവർക്ക് സന്തോഷമായി.31പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരോട്: ‘നിങ്ങൾ യഹോവയോട് ഈ കാര്യത്തിൽ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മദ്ധ്യേ ഉണ്ട് എന്ന് ഞങ്ങൾ അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കോപത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു‘ എന്ന് പറഞ്ഞു.
32പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദ്‌ദേശത്തു നിന്ന് കനാൻദേശത്തേക്ക് മടങ്ങിച്ചെന്ന് യിസ്രായേൽ ജനത്തോട് വസ്തുത അറിയിച്ചു.33യിസ്രായേൽമക്കൾക്ക് ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിന് പുറപ്പെടുന്നതിനെക്കുറിച്ച് പിന്നെ സംസാരിച്ചതേയില്ല.
34രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്ന് പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്ന് പേരിട്ടു.

23

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന് സ്വസ്ഥത നല്കി, ഏറെക്കാലം കഴിഞ്ഞു. യോശുവയും വൃദ്ധനായി.2യോശുവ യിസ്രായേൽജനത്തെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോട് പറഞ്ഞത്: “ഞാൻ വൃദ്ധനായിരിക്കുന്നു.3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകല ജനതകളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തത്?.

4യോർദ്ദാൻ മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ കീഴടക്കാൻ ശേഷിച്ചിട്ടുള്ള ദേശവും ഞാൻ കീഴടക്കീട്ടുള്ള സകല ദേശവും നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ട് വിഭാഗിച്ച് തന്നിരിക്കുന്നു.5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയും; യഹോവ നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
6ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം പ്രമാണിച്ചുനടപ്പാനും അതിൽനിന്നു ഇടം വലം മാറാതിരിപ്പാനും ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ.7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത് .8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരിപ്പിൻ.
9യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജനതകളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.11അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണമനസ്സോടെ സ്നേഹിപ്പാൻ ശ്രദ്ധിച്ചുകൊൾക.
12അല്ലാതെ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജനതകളോട് ചേർന്നു വിവാഹം ചെയ്കയും ഇടകലരുകയും ചെയ്താൽ13നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ.
14ഇതാ, എനിക്ക് സകലഭൂവാസികളുടെയും വഴിയായി പോകുവാൻ സമയമായിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളിൽ ഒന്നുപോലും ലഭിക്കാതെ പോയിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; ഒന്നിനും വീഴ്ചവരാതെ എല്ലാം നിറവേറിയിരിക്കുന്നു.15നിങ്ങൾ യഹോവയുടെ കൽപ്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.
16നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമം നിങ്ങൾ ലംഘിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവൻ നിങ്ങൾക്ക് തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.

24

1അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി;യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു.2യോശുവ സർവ്വജനത്തോടും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് തുടങ്ങി നിങ്ങളുടെ പിതാക്കന്മാർ പണ്ട് നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു.

3എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്ന് കൊണ്ടുവന്ന് കനാൻദേശത്തുകൂടെ നടത്തി അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന് യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.4യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന് ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്ക് പോയി.
5പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ ഈജിപ്റ്റിൽ ബാധകളെ അയച്ചു; അതിന്റെ ശേഷം നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.6അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു; അവർ ചെങ്കടലിന്നരികെ എത്തി; ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു;
7അവർ യഹോവയോട് നിലവിളിച്ചപ്പോൾ അവൻ അവർക്കും ഈജിപ്റ്റുകാർക്കും മദ്ധ്യേ അന്ധകാരം വരുത്തി. എന്റെ കൽപ്പനയാൽ കടൽ അവരെ മൂടിക്കളഞ്ഞു; ഇങ്ങനെ ഞാൻ ഈജിപ്റ്റുകാരോട് ചെയ്തത് അവർ സ്വന്ത കണ്ണാലെ കണ്ടു;അവരുടെ സന്തതികളായ നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
8പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്ക് കൊണ്ടുവന്നു; അവർ നിങ്ങളോട് യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ച് നശിപ്പിച്ചുകളഞ്ഞു.
9അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധംചെയ്തു; നിങ്ങളെ ശപിക്കുവാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.10എങ്കിലും എനിക്ക് ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്ന് വിടുവിച്ചു.
11പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരീഹോവിലേക്ക് വന്നു; യെരീഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോട് യുദ്ധം ചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.12ഞാൻ കടന്നലിനെ നിങ്ങൾക്കു മുമ്പെ അയച്ചു; അവ അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിങ്ങൾ വാളുകൊണ്ടോ വില്ലുകൊണ്ടൊ അല്ല അവരെ ജയിച്ചത്.
13നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്ക് തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു.
14ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും ഈജിപ്റ്റിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ.15യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ച് നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്ന് തെരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.“
16അതിന് ജനം ഉത്തരം പറഞ്ഞത്: “യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്ക് ഒരുനാളും ഇടയാകാതിരിക്കട്ടെ.17ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച് ഞങ്ങൾക്കുവേണ്ടി വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജനതകളുടെ ഇടയിലും ഞങ്ങളെ കാത്തുരക്ഷിക്കയും ചെയ്തത് ദൈവമായ യഹോവ തന്നേയല്ലോ.18ദേശത്ത് പാർത്തിരുന്ന അമോര്യർ മുതലായ സകലജനതകളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനത്രേ ഞങ്ങളുടെ ദൈവം.“
19യോശുവ ജനത്തോടു പറഞ്ഞത്: “നിങ്ങൾക്ക് യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.20നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്ക് നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മചെയ്ത് നിങ്ങളെ സംഹരിക്കും.“
21ജനം യോശുവയോട്: “അല്ല,നിശ്ചയമായും ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും“ എന്ന് പറഞ്ഞു.22യോശുവ ജനത്തോട്: “യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നേ സാക്ഷികൾ“ എന്ന് പറഞ്ഞു. “അതേ, ഞങ്ങൾ തന്നേ സാക്ഷികൾ“ എന്ന് അവർ പറഞ്ഞു.23“ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പീൻ“ എന്ന് അവൻ പറഞ്ഞു.
24ജനം യോശുവയോട് “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും“ എന്ന് പറഞ്ഞു.25അങ്ങനെ യോശുവ അന്ന് ശെഖേമിൽ വച്ച് യിസ്രായേൽ ജനവുമായി ഒരു ഉടമ്പടി ചെയ്തു; അവർക്ക് ചട്ടങ്ങളും നിയമങ്ങളും നൽകി.

26പിന്നെ യോശുവ ഈ വചനങ്ങൾ എല്ലാം ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലകത്തിൻ കീഴെ നാട്ടി. യോശുവ സകലജനത്തോടും പറഞ്ഞത്:
27“ഇതാ, ഈ കല്ല് നമുക്കു മധ്യേ സാക്ഷിയായിരിക്കും; അത് യഹോവ നമ്മോട് കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങൾ ദൈവത്തെ നിഷേധിച്ചാൽ അത് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും“28ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു.

29യഹോവയുടെ ദാസനും നൂന്റെ പുത്രനുമായ യോശുവ നൂറ്റിപ്പത്ത് വയസ്സുള്ളപ്പോൾ മരിച്ചു.30യിസ്രായേൽജനം അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
31യോശുവയുടെ കാലത്തും അവനുശേഷം യഹോവ യിസ്രായേലിന് വേണ്ടി ചെയ്ത സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലം വരെയും യിസ്രായേൽ യഹോവയെ സേവിച്ചു.
32യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോട് നൂറ് വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അത് യോസേഫിന്റെ മക്കൾക്ക് അവകാശമായിത്തീർന്നിരുന്നു.33അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന് എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന ഒരു കുന്നിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ

1

1യോശുവയുടെ മരണത്തെ തുടർന്നു “കനാന്യരോട് യുദ്ധംചെയ്‌വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു.2അതിന് യഹോവ അരുളിച്ചെയ്തത് “യെഹൂദാ പുറപ്പെടട്ടെ; തീർച്ചയായും ഞാൻ ആ ദേശം അവന് കൊടുത്തിരിക്കുന്നു3യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട് എനിക്ക് നൽകിയിരിക്കുന്ന പ്രദേശത്തേക്ക് കനാന്യരോട് യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെതന്നെ ഞാനും നിന്നോടു കൂടെ നിന്റെ അവകാശദേശത്തേക്ക് വരാം “എന്ന് പറഞ്ഞു അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി.

4അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവർക്ക് ഏല്പിച്ചുകൊടുത്തു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു.5ബേസെക്കിൽവെച്ച് അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോട് യുദ്ധംചെയ്തു ; അങ്ങനെ അവർ കനാന്യരെയും പെരിസ്യരെയും പരാജയപ്പെടുത്തി.
6അപ്പോൾ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.7കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു.

8യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി ; വാൾ കൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു.9അതിന്റെ ശേഷം യെഹൂദാമക്കൾ മലകളിലും തെക്കുഭാഗത്തും താഴ്വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‌വാൻ പോയി.10അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു.
11അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു.12അപ്പോൾ കാലേബ്: യുദ്ധം ചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് പറഞ്ഞു.13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
14അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോടു ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു.15അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട് , നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.

16മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു.17പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ എന്ന് പേരിട്ടു.
18ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു.19യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
20മോശെ കല്പിച്ചതുപോലെ അവർ കാലേബിന് ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.21യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

22യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് കയറിച്ചെന്നു; യഹോവയും അവരോടുകൂടെ ഉണ്ടായിരുന്നു.23യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്ന് പേരായിരുന്നു.24ഒറ്റുകാർ പട്ടണത്തിൽ നിന്നു പുറത്തേക്ക് വന്ന ഒരുവനോട്“പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോടു കരുണ കാണിക്കും” എന്ന് പറഞ്ഞു.
25അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്ക് കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളാൽ വെട്ടി നശിപ്പിച്ചു എന്നാൽ ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും അവർ വിട്ടയച്ചു.26അവൻ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു പട്ടണം പണിതു ; അതിന് ലൂസ് എന്ന് പേരിട്ടു; അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു.

27മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ളെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; അതിനാൽ, കനാന്യർ ആ ദേശത്ത് തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.28എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു.

29ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.

30കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്ത് അവരുടെ ഇടയിൽ പാർത്തു.

31അക്കോ സീദോൻ , അഹ്ലാബ്, അക്സീബ് ഹെൽബ, അഫീക്, രെഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല.32അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.

33ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു .

34അമോര്യർ ദാൻമക്കളെ ബലപ്രയോഗത്താൽ പർവതങ്ങളിലേക്ക് ഓടിച്ചു കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.35അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി.

.
36അമോര്യരുടെ അതിർ അക്രബ്ബിം കയറ്റത്തിൽ സേല മുതൽ മുകളിലേക്കായിരുന്നു.

2

1അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: ഞാൻ നിങ്ങളെ “ഈജിപ്റ്റിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു ; നിങ്ങളോടുള്ള എന്റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല2നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വാക്ക് കേട്ടനുസരിച്ചില്ല; നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു?

3അതുകൊണ്ടു ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ,നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർനിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.4അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.5അനന്തരം അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്ന് പേരിട്ടു; അവിടെ യഹോവക്ക് യാഗം കഴിച്ചു.

6യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ , യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി.7അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു.8അനന്തരം നൂനിന്റെ മകനും , യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസിൽ മരിച്ചു.
9അവർ അവനെ അവന്റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.10പിന്നെ ആ തലമുറ മരിച്ച് തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു; അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.

11അപ്പോൾ യിസ്രായേൽമക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്ത് ബാൽവിഗ്രഹങ്ങളെ സേവിച്ചു,12തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്ന് നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു.13അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
14യഹോവ യിസ്രായേലിന്റെ നേരെ ഏറ്റവുമധികം കോപിച്ചു ; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.15യഹോവ സത്യം ചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ , യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
16എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.17എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽ നിന്ന് വേഗം മാറിപ്പോയി.
18യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ,അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിച്ചിരുന്നു;എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവെക്ക് മനസ്സലിവ്തോന്നിയിരുന്നു.19എന്നാൽ ആ ന്യായാധിപന്റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
20അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്ക് കേൾക്കായ്കയാൽ21അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്,22യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.23അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.

3

1കനാനിലെ യുദ്ധങ്ങളിലൊന്നും പങ്കെടുത്ത് യുദ്ധ പരിചയം ഇല്ലാതിരുന്ന യിസ്രായേലിന്റെ തലമുറകളെ പരീക്ഷിക്കേണ്ടതിനും2അവരെ യുദ്ധ മുറകൾ അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ ശേഷിപ്പിച്ചിരുന്ന ജാതികൾ,3ഫെലിസ്ത്യരുടെ അഞ്ച് പ്രഭുക്കന്മാരും എല്ലാ കനാന്യരും, സീദോന്യരും ബാൽ ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും ആയിരുന്നു.

4മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത കല്പനകൾ അനുസരിക്കുമോ എന്ന് ഈ ജാതികളാൽ യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ ശേഷിപ്പിച്ചിരുന്നത്.5അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു.6അവരുടെ പുത്രിമാരെ യിസ്രയേൽമക്കൾ ഭാര്യമാരായി സ്വീകരിക്കയും, സ്വന്തം പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കയും , ആ ജാതികളുടെ ദേവന്മാരെ സേവിക്കയും ചെയ്തു.

7ഇങ്ങനെ യിസ്രായേൽമക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ; ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.8അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ടു വർഷം സേവിച്ചു.
9യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.10അവന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു.അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.11അങ്ങനെ ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

12കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.13അവൻ അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി യിസ്രായേലിനെ പരാജയപ്പെടുത്തി അവർ ഈന്തപ്പനകളുടെ നഗരം കൈവശമാക്കി14അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ട് സംവത്സരം സേവിച്ചു.
15യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.
16അനന്തരം ഏഹൂദ്,ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.17അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പം കൊണ്ടു ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു.18കപ്പം കൊണ്ടുവന്നശേഷം അതു ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു
19എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്ന്: രാജാവേ, എനിക്ക് അങ്ങയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട് എന്ന് പറഞ്ഞു. നിശബ്ദമായിരിപ്പാൻ രാജാവ് ആവശ്യപ്പെട്ട ഉടനെ കൂടെ നിന്നിരുന്ന പരിചാരകരെല്ലാവരും അവനെ വിട്ടു പുറത്തുപോയി.20ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്ക് ദൈവത്തിന്റെ അരുളപ്പാട് അറിയിപ്പാൻ ഉണ്ട് എന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.
21അപ്പോൾ ഏഹൂദ് ഇടത്തു കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.22കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; അവന്റെ കുടൽമാല പുറത്തുവന്നു.23പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.
24അവൻ പുറത്തു പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു , അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു.25അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;
26അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു , ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു.27അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.
28അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.29അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;30ഒരുത്തനും രക്ഷപെട്ടില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്ത് എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.

31അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ ഒരു കൂർത്ത ചാട്ടകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും അങ്ങനെ യിസ്രായേലിന്റെ രക്ഷകനായി.

4

1ഏഹൂദിന്റെ മരണശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു.2അപ്പോൾ ഹാസോർ ഭരിച്ചിരുന്ന കനാന്യരാജാവായ യാബീന് യഹോവ അവരെ വിറ്റുകളഞ്ഞു; അവന്റെ സൈന്യാധിപനായ സീസെരാ മറ്റ് ജനതകൾ പാർത്തിരുന്ന ഹരോശെത്ത് ഹഗോമയിൽ നിന്നുള്ളവൻ ആയിരുന്നു.3യാബീന് തൊള്ളായിരം ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപത് വർഷം അതികഠിനമായി കഷ്ടപ്പെടുത്തിയതിനാൽ അവർ യഹോവയോട് നിലവിളിച്ചു.

4ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യ പ്രവാചകിയായ ദെബോരാ ആയിരുന്നു യിസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്5അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും ഇടയിലുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ ഇരിക്കുന്നതും യിസ്രായേൽമക്കൾ ന്യായവിസ്താരത്തിനായി അവളുടെ അടുക്കൽ ചെല്ലുന്നതും പതിവായിരുന്നു.
6അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിയിലെ കേദെശിൽ നിന്ന് വിളിപ്പിച്ച് അവനോട്: “താബോർപർവ്വതത്തിൽ സൈന്യങ്ങളെ അണിനിരത്തുക; ആകയാൽ നീ പുറപ്പെട്ട് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ ചേർത്തുകൊള്ളുക;7ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിനക്കെതിരെ അണിനിരത്തും;അവനെ നിന്റെ കയ്യിൽ ഏല്പിക്കുമെന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
8ബാരാക്ക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്ന് പറഞ്ഞു.9അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്ന് പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കേദേശിലേക്ക് പോയി.
10ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവന്റെ ആജ്ഞപ്രകാരം പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെച്ചെന്നു.
11എന്നാൽ കേന്യനായ ഹേബെർ , മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞ്, കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
12അബീനോവാബിന്റെ മകനായ ബാരാക്ക് താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരെക്ക് അറിവ് കൊടുത്തു.13സീസെരാ തനിക്കുള്ള തൊള്ളായിരം ഇരിമ്പുരഥങ്ങളുമായി, പടജ്ജനത്തെ എല്ലാം ജാതികൾ പാർത്തിരുന്ന ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ കൂട്ടിവരുത്തി.
14അപ്പോൾ ദെബോരാ ബാരാക്കിനോട്: “പുറപ്പെട്ടുചെല്ലുക; സീസെരയെ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന ദിവസം ഇന്നാകുന്നു; യഹോവ നിനക്ക് മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപർവ്വതത്തിൽ നിന്ന് ഇറങ്ങിച്ചെന്നു,
15യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.16ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ജാതികൾ പാർത്തിരുന്ന ഹരോശെത്ത്‌വരെ ഓടിച്ചു; സീസെരയുടെ സൈന്യമൊക്കെയും വാളാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.

17എന്നാൽ കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നതിനാൽ സീസെരാ കാൽനടയായി ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിച്ചെന്നു18യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട് “ ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഭയപ്പെടാതെ ഇങ്ങോട്ടു കയറിക്കൊൾക” എന്ന് പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പുതപ്പുകൊണ്ട് മൂടി.
19അവൻ അവളോട്: എനിക്ക് ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്ന് പറഞ്ഞു; അവൾ പാൽ പാത്രം തുറന്ന് അവന് കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.20അവൻ അവളോട്: “നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവരും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണം എന്ന് പറഞ്ഞു.
21എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ, കൂടാരത്തിന്റെ ഒരു കുറ്റി എടുത്ത് കയ്യിൽ ചുറ്റികയും പിടിച്ച് പതുക്കെ അവന്റെ അടുക്കൽ ചെന്ന്, കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അത് നിലത്തുചെന്ന് ഉറെച്ചു; അവൻ ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു; അങ്ങനെ അവൻ മരിച്ചുപോയി.22ബാരാക്ക് സീസെരയെ അന്വേഷിച്ച് ചെന്നപ്പോൾ യായേൽ അവനെ എതിരേറ്റ് അവനോട്: “വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം” എന്ന് പറഞ്ഞു. അവൻ അവളുടെ കൂടാരത്തിലെത്തിയപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നത് കണ്ടു.
23ഇങ്ങനെ ദൈവം അന്ന് കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കളുടെ മുമ്പിൽ കീഴടങ്ങുമാറാക്കി24യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീൻ നിശേഷം നശിക്കുന്നതുവരെ വരെ അവനെ പീഡിപ്പിച്ചു കൊണ്ടിരുന്നു.

5

1അന്ന് ദെബോരയും അബീനോവാമിന്റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ:

2ന്യായാധിപന്മാർ യിസ്രായേലിനെ നയിച്ചതിനും
ജനം സ്വമേധയാ ഏല്പിച്ചതിനും യഹോവയെ വാഴ്ത്തുവിൻ.
3രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ;
ഞാൻ പാടും യഹോവയ്ക്ക് ഞാനും പാടും; യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും.
4യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,
ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ,
ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി,
യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ഈ സീനായി തന്നേ.
6അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പെരുവഴികൾ ശൂന്യമായി.
വഴിപോക്കർ ചെറു വഴികളിൽ നടന്നു.
7ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ
നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
8അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധംഭവിച്ചു.
യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ
പരിചയും കുന്തവും കണ്ടതേയില്ല.
9എന്റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ യിസ്രായേൽനായകന്മാരോട് ചേരുന്നു;
യഹോവയെ വാഴ്ത്തുവിൻ.
10വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ,
പരവതാനികളിൽ ഇരിക്കുന്നവരേ,
കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!
11വില്ലാളികളുടെ ഞാണൊലികൾക്കകലെ നീർപ്പാതകൾക്കിടയിൽ
അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും.യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും.
യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും.
12ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണർന്നു, പാട്ടുപാടുക.
അബീനോവാമിൻപുത്രനാം ബാരാക്കേ എഴുന്നേല്ക്ക,
നിന്റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക.
13അന്നു ബലവാന്മാർക്കെതിരെ കർത്താവിന്റെ ജനവും പടജ്ജനവും ഇറങ്ങിവന്നു.
വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
14എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും,
ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ
മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് അധികാര ദണ്ഡ ധരിച്ചവരും താഴേക്ക് അണിയായി വന്നു.
15യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ
യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും
താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു.
രൂബേന്യക്കൂട്ടരിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി.
16ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ
നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്തു?
രൂബേന്യക്കൂട്ടരിൽ ഘനമേറിയ ആശങ്കകൾ ഉണ്ടായി.
17ഗിലെയാദ് യോർദ്ദാന്നക്കരെ പാർത്തു.
ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്ത്?
ആശേർ സമുദ്രതീരത്ത് തുറമുഖങ്ങൾക്കരികെ പാർത്തുകൊണ്ടിരുന്നു.
18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ.
19രാജാക്കന്മാർ വന്ന് യുദ്ധം ചെയ്തു: താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ
കനാന്യരാജാക്കന്മാർ അന്ന് പൊരുതി, വെള്ളി അവർക്ക് കൊള്ളയായില്ല.
20ആകാശത്തുനിന്ന് നക്ഷത്രങ്ങൾ അവയുടെ സഞ്ചാര വഴികളിൽ നിന്നും സീസെരയുമായി പൊരുതി.
21കീശോൻതോട് പുരാതനനദിയാം കീശോൻതോട് കുതിച്ചൊഴുകി
അവരെ ഒഴുക്കിക്കൊണ്ട് പോയി.
എൻ മനമേ, നീ ബലത്തോടെ നടകൊൾക.
22അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു; കുതിരക്കുളമ്പുകൾ ഇടിമുഴക്കം പോലെ മുഴങ്ങി
23മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ
എന്നു യഹോവാദൂതൻ അരുളിച്ചെയ്തു.
അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ;
ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നേ.
24കേന്യനാം ഹേബേരിൻ ഭാര്യയാം യായേലോ
നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു;
രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
26കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികെക്ക് നീട്ടി;
സീസെരയെ തല്ലി അവന്റെ തല തകർത്തു
അവന്റെ ചെന്നി കുത്തിത്തുളെച്ചു.
27അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു,
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; നിശ്ചലം കിടന്നു ,
കുനിഞ്ഞേടത്ത് തന്നേ അവൻ ചത്തുകിടന്നു.
28സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.
ജാലകത്തൂടെ വിളിച്ചുപറഞ്ഞിത്: അവന്റെ തേർ വരുവാൻ വൈകുന്നത് എന്ത്?
രഥചക്രങ്ങൾക്കു താമസം എന്ത്?
29ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു;
താനും തന്നോടു തന്നെ മറുപടി ആവർത്തിച്ചു:
30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ?
ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ,
സീസെരെക്ക് ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം .
കൊള്ളക്കാരുടെ കഴുത്തിൽ
വിശേഷരീതിയിൽ തയിച്ച തുണികൾ ഈരണ്ടു കാണും.
31യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ.
അവനെ സ്നേഹിക്കുന്നവരോ ഉദയ സൂര്യനെപോലെ പ്രതാപത്തോടെ ഇരിക്കട്ടെ.
പിന്നെ ദേശത്തിന് നാല്പത് സംവത്സരം സ്വസ്ഥത ഉണ്ടായി.

6

1അനന്തരം യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു: യഹോവ അവരെ ഏഴു വർഷം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.2മിദ്യാൻ യിസ്രായേലിൻമേൽ പ്രാബല്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം മലയിടുക്കുകളും ഗുഹകളും കോട്ടകളും ശരണമാക്കി.

3യിസ്രായേൽ ധാന്യം വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവർക്ക് എതിരായി വന്നിരുന്നു.4അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു . യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല.
5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ട് വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു.അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു.6ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു.

7യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോട് നിലവിളിച്ചപ്പോൾ8യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്ന് നിങ്ങളെ കൊണ്ടുവന്നു;
9മിസ്രയീമ്യരിൽ നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരിൽ നിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽ നിന്ന് നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്ക് തന്നു.10യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോട് കല്പിച്ചു; എന്നാൽ നിങ്ങളോ എന്റെ വാക്ക് കേട്ടനുസരിച്ചില്ല.

11അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.12യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോട് പറഞ്ഞു.
13ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്ന് നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു.
14അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത് എന്ന് പറഞ്ഞു.15അവൻ യഹോവയോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ എന്ന് പറഞ്ഞു.
16യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്ന പോലെ തോല്പിക്കും എന്ന് കല്പിച്ചു.17അതിന് അവൻ: അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോട് സംസാരിക്കുന്നത് അവിടുന്ന് തന്നേ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ.18ഞാൻ പോയി എന്റെ വഴിപാട് കൊണ്ടുവന്ന് അങ്ങയുടെ മുമ്പാകെ വെക്കുവോളം ഇവിടെനിന്ന് പോകരുതേ എന്ന് പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഒരുക്കി , മാംസം ഒരു കൊട്ടയിൽവെച്ച്, ചാറ് ഒരു പാത്രത്തിൽ പകർന്നു; കരുവേലകത്തിൻ കീഴെ കൊണ്ടുവന്ന് യഹോവയുടെ മുമ്പിൽ വെച്ചു.20അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേൽവെച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്ന് കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.
21യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; ഉടനെ പാറയിൽനിന്ന് തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന് കാണാതായി.
22അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്ന് പറഞ്ഞു.23യഹോവ അവനോട്: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.24ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിത് അതിന് യഹോവ ശലോം എന്ന് പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്.

25അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: നിന്റെ അപ്പന്റെ ഏഴുവയസ്സുള്ളതും ഇളയതുമായ രണ്ടാമത്തെ കാളയെ യാഗം കഴിക്കേണ്ടതിനു അപ്പന്റെ ബാൽ ബലിപീഠം ഇടിച്ചു, അതിന്നരികെയുള്ള മരവിഗ്രഹത്തെ വെട്ടിക്കളക.26അതിനുശേഷം ഈ പാറമേൽ നിന്റെ ദൈവമായ യഹോവയുടെ നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ കാളയെ എടുത്ത് നീ വെട്ടിക്കളയുന്ന വിഗ്രഹത്തിന്റെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.
27ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോട് കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ പിതാവിന്റെ ഭവനക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ട് പകൽസമയത്ത് ചെയ്യാതെ രാത്രിയിൽ ചെയ്തു.
28പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞിരിക്കുന്നതും അതിന്നരികെയുള്ള വിഗ്രഹം വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.29ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചു; അന്വേഷിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു എന്ന് മനസ്സിലായി.
30പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിന്നരികെ ഉണ്ടായിരുന്ന വിഗ്രഹത്തെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു.
31യോവാശ് തനിക്ക് ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിന് വേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? അവന് വേണ്ടി വാദിക്കുന്നവൻ ഇന്ന് രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ട്, താൻ തന്നേ തന്റെ കാര്യം വാദിക്കട്ടെ.32“ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വാദിക്കട്ടെ എന്ന് പറഞ്ഞ് അവന് അന്ന് യെരുബ്ബാൽ എന്ന് പേരിട്ടു.

33അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.
34അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.35അവൻ മനശ്ശെയിൽ എല്ലായിടവും ദൂതന്മാരെ അയച്ചു; അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേർ , സെബൂലൂൻ,നഫ്താലി എന്നിവിടങ്ങളിലും ദൂതന്മാരെ അയച്ചു; അവരും അവരോട് ചേർന്നു.
36അപ്പോൾ ഗിദെയോൻ ദൈവത്തോട്: അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ,37ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും എന്ന് പറഞ്ഞു.
38അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്ന് അതികാലത്ത് എഴുന്നേറ്റ് തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
39ഗിദെയോൻ പിന്നെയും ദൈവത്തോട്: അടിയനോട് കോപിക്കരുതേ; ഞാൻ ഒരിക്കൽ കൂടി സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു തവണ കൂടി പരീക്ഷിപ്പാൻ അനുവദിക്കേണമേ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ ഇടയാകേണമേ എന്ന് പറഞ്ഞു.40അന്ന് രാത്രി ദൈവം അങ്ങനെ തന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനെഞ്ഞുമിരുന്നു.

7

1അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ട് ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മോരേ കുന്നിന്നരികെ താഴ്വരയിൽ , മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത് .

2യഹോവ ഗിദെയോനോട്: നിന്റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.3ആകയാൽ നീ ചെന്ന് ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്ന് കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.

4യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെ വെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും എന്ന് പറഞ്ഞു.
5അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും , കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക എന്ന് കല്പിച്ചു.6കൈ വായ്ക്കു വെച്ച് നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
7യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ എന്നു കല്പിച്ചു.8അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

9അന്നു രാത്രി യഹോവ അവനോട് കല്പിച്ചത്: എഴുന്നേറ്റ് പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു.10ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.11എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു.
12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളി പോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു.
13ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്ന് പറഞ്ഞു. അതിന്നു മറ്റവൻ:14ഇത് യിസ്രയേല്യൻ യോവാശിന്റെ മകനായ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

15ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.16അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു; അനന്തരം അവരോടു പറഞ്ഞത്;
17“ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെതന്നെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ.18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ , നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ’ എന്ന് ആർക്കുവിൻ”.

19മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
20ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയുടെയും ഗിദെയോന്റെയും വാൾ എന്ന് ആർത്തു.21അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
22ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.23യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.
24ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്ന് പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.25ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ച് കൊന്നിട്ട് , മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

8

1അപ്പോൾ എഫ്രയീമ്യർ: നീ മിദ്യാന്യരോട് യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്തു കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത് എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു.

2അതിന്നു അവൻ: നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലയോ നല്ലത്?3നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
4അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു.5അവൻ സുക്കോത്ത് നിവാസികളോട് എന്റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
6നിന്റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധീനതയിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.7അതിന് ഗിദെയോൻ: യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും എന്ന് പറഞ്ഞു.
8അവിടെനിന്ന് അവൻ പെനൂവേലിലേക്ക് ചെന്ന് അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.9അവൻ പെനൂവേൽനിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്ന് പറഞ്ഞു.

10അപ്പോൾ സേബഹും സൽമുന്നയും , കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരു ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.
11ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.12സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ട് മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു.
13അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ14സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു.
15അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന് : “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.16അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.17അവൻ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
18പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ തന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.19അതിന് അവൻ: അവർ എന്റെ സഹോദരന്മാർ; എന്റെ അമ്മയുടെ മക്കൾ തന്നേ . അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്ന് പറഞ്ഞു.
20പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ടു പേടിച്ച് വാൾ ഊരാതെ നിന്നു.21അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്ന് പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.

22അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാനരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്ന് പറഞ്ഞു.23ഗിദെയോൻ അവരോട്: ഞാനോ എന്റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ ഭരണകർത്താവ് എന്ന് പറഞ്ഞു.
24പിന്നെ ഗിദെയോൻ അവരോട്: നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്ന് പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.25ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു; ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
26അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനക്ക് അതിന്റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു.28എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിനു നാല്പതു വർഷം സ്വസ്ഥതയുണ്ടായി.

29യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്ന് സുഖമായി പാർത്തു.30ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നേ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു.31ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു.
32യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.33ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
34യിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.35ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.

9

1അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സർവ്വകുടുംബത്തോടും പറഞ്ഞത്:2യെരുബ്ബാലിന്റെ എഴുപത് പുത്രന്മാർ എല്ലാവരും ചേർന്നോ ഒരുത്തൻ തന്നെയോ നിങ്ങളെ ഭരിക്കുന്നത്, ഏതാകുന്നു നിങ്ങൾക്ക് നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്ന് ശെഖേമിലെ സകലപൌരന്മാരോടും പറവിൻ .

3അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവനു വേണ്ടി സംസാരിച്ചപ്പോൾ,അവരുടെ ഹൃദയം അബീമേലെക്കിന് അനുകൂലമായി തിരിഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്ന് അവർ പറഞ്ഞു.4പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപതു വെള്ളിക്കാശ് എടുത്ത് അവന് കൊടുത്തു; അതുകൊണ്ട് അബീമേലെക്ക് കലഹക്കാരും ബുദ്ധിശൂന്യരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്ക് നായകനായ്തീർന്നു.
5പിന്നെ അവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്ന് യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽ വെച്ച് കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിവിൽ പോയതുകൊണ്ട് അവൻ മാത്രം ശേഷിച്ചു.

6അതിന്റെ ശേഷം ശെഖേമിലെയും ബേത് മില്ലോവിലേയും സകലപൌരന്മാരും ഒരുമിച്ചുകൂടി ശെഖേമിലെ തൂണിന്നരികെ, കരുവേലകത്തിനടുത്തുവച്ച് അബീമേലെക്കിനെ രാജാവാക്കി.
7ഇതിനെക്കുറിച്ച് യോഥാം അറിഞ്ഞപ്പോൾ, അവൻ ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങൾക്ക് ചെവി തരേണ്ടതിന് നിങ്ങൾ എന്റെ വാക്ക് ശ്രദ്ധിപ്പിൻ8ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‌വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
9അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ തൈലം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.10പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.11അതിന് അത്തിവൃക്ഷം: എന്റെ മധുരമുള്ള വിശേഷപ്പെട്ട പഴവും ഉപേക്ഷിച്ച് വൃക്ഷങ്ങളുടെ മേൽ ആടുവാൻ ഞാൻ പോകുമോ എന്ന് പറഞ്ഞു.
12പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.13മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ മുന്തിരിരസം ഞാൻ ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.14പിന്നെ വൃക്ഷങ്ങളെല്ലാം കൂടെ മുൾപടർപ്പിനോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
15മുൾപടർപ്പ് വൃക്ഷങ്ങളോട്: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ട് ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്ന് പറഞ്ഞു.16നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയത് വിശ്വസ്തമായും പരമാർത്ഥമായും ആയിരുന്നോ? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാണോ ചെയ്തത്? അവൻ അർഹിക്കുന്നതിന് തക്കവണ്ണമോ നിങ്ങൾ അവനോട് പ്രവർത്തിച്ചിട്ടുള്ളത്?
17എന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്കു വേണ്ടി യുദ്ധംചെയ്ത് മിദ്യാന്റെ കയ്യിൽനിന്ന് നിങ്ങളെ രക്ഷിച്ചിരിക്കെ18നിങ്ങൾ ഇന്ന് എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റ് അവന്റെ പുത്രന്മാരായ എഴുപത് പേരെയും ഒരു കല്ലിന്മേൽവെച്ച് കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ട് അവനെ ശെഖേംപൌരന്മാർക്ക് രാജാവാക്കുകയും ചെയ്തുവല്ലോ.
19ഇങ്ങനെ നിങ്ങൾ ഇന്ന് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാർത്ഥതയും ആണെങ്കിൽ നിങ്ങൾ അബീമേലെക്കിലും അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.20അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും ,നിങ്ങളിൽ നിന്ന് തീ പുറപ്പെട്ട് അവനെയും ദഹിപ്പിക്കട്ടെ.21ഇങ്ങനെ പറഞ്ഞിട്ട് യോഥാം ഓടിപ്പോയി ബേരിലേക്ക് ചെന്ന് തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാർത്തു.

22അബിമേലെക്ക് യിസ്രായേലിനെ മൂന്നു വർഷം ഭരിച്ചശേഷം23ദൈവം അബീമേലെക്കിനും ശെഖേംപൌരന്മാർക്കും തമ്മിൽ ഭിന്നത വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോട് വിശ്വാസവഞ്ചന കാണിക്കാൻ തുടങ്ങി;24അങ്ങനെ യെരുബ്ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത കുറ്റത്തിന് പ്രതികാരം വരികയും,അതിന്റെ ഫലം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും , അതിന് അവനെ സഹായിച്ച ശെഖേം പൌരന്മാരും അനുഭവിക്കുകയും ചെയ്തു.
25ശെഖേംപൌരന്മാർ മലമുകളിൽ അവന് വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരേയും കവർച്ച ചെയ്തു; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.

26അപ്പോൾ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിലേക്ക് വന്നു; ശെഖേംപൌരന്മാർ അവനെ വിശ്വസിച്ചു.27അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ആഘോഷിച്ചു; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന്, തിന്നുകുടിച്ച് അബീമേലെക്കിനെ ശപിച്ചു
28ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആര്? ശെഖേം ആര്? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? നാം അവനെ സേവിക്കുന്നത് എന്തിന് ?ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളെ സേവിക്കാം29ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയുമായിരുന്നു.പിന്നെ അവൻ അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വർദ്ധിപ്പിച്ച് പുറപ്പെട്ട് വരിക എന്ന് പറഞ്ഞു.
30ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകൾ നഗരാധിപനായ സെബൂൽ കേട്ടപ്പോൾ അവന്റെ കോപം ജ്വലിച്ചു.31അവൻ രഹസ്യമായി അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിനക്കെതിരായി ബലപ്പെടുത്തുന്നു.
32ആകയാൽ നീയും നിന്നോടുകൂടെയുള്ള ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരിപ്പിൻ.33രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്കുക; എന്നാൽ അവനും കൂടെയുള്ള ജനവും നിന്റെ നേരെ പുറപ്പെടുമ്പോൾ , തക്കം പോലെ അവരോടു പ്രവർത്തിക്കാം എന്ന് പറയിച്ചു.

34അങ്ങനെ അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.35ഏബെദിന്റെ മകൻ ഗാൽ പുറപ്പെട്ട് പട്ടണവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള ജനവും പതിയിരിപ്പിൽ നിന്ന് എഴുന്നേറ്റു.
36ഗാൽ ജനത്തെ കണ്ടപ്പോൾ: അതാ, പർവ്വതങ്ങളുടെ മുകളിൽനിന്ന് ജനങ്ങൾ ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു് നിനക്ക് തോന്നുന്നതാകുന്നു എന്ന് പറഞ്ഞു.37ഗാൽ പിന്നെയും: അതാ, ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടം ലക്ഷണവിദ്യക്കാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്ന് പറഞ്ഞു.
38സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്ന് പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇത് നീ പുച്ഛിച്ച ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോട് പൊരുതുക എന്ന് പറഞ്ഞു.39അങ്ങനെ ഗാൽ ശെഖേംപൌരന്മാരെ നയിച്ച് അബീമേലെക്കിനോട് പടവെട്ടി.40അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു.
41അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ അനുവദിക്കാതെ അവരെ നീക്കിക്കളഞ്ഞു.42പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ചു അറിവുകിട്ടിയപ്പോൾ,43അവൻ തന്റെ ജനത്തെ കൂട്ടി മൂന്നായി ഭാഗിച്ചു വയലിൽ പതിയിരുന്നു; പട്ടണത്തിൽനിന്ന് ജനം പുറപ്പെട്ടുവരുന്നത് കണ്ട് അവരുടെ നേരെ ചെന്ന് അവരെ ആക്രമിച്ചു.
44പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.45അബീമേലെക്ക് ആ ദിവസം മുഴുവനും പട്ടണത്തോട് പടവെട്ടി, പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു , അതിൽ ഉപ്പു വിതറി.

46ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.47ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.
48അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്ത് ഒരു മരക്കൊമ്പ് വെട്ടി ചുമലിൽ വെച്ചു, തന്റെ ജനത്തോട്: ഞാൻ ചെയ്തത് നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്ന് പറഞ്ഞു.49ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പ് വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്ന് മണ്ഡപത്തിന്നരികെ ഇട്ട് തീ കൊടുത്തു, മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി.

50അനന്തരം അബീമേലെക്ക് തേബെസിലേക്ക് ചെന്ന് തേബെസിന് വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.51പട്ടണത്തിന്നകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് സകല പുരുഷന്മാരും സ്ത്രീകളും , പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്ന് വാതിൽ അടെച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
52അബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന് തീ കൊടുത്ത് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന്നടുത്ത് ചെന്നു.53അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകർത്തുകളഞ്ഞു.54ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ച്: ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് അവനോടു് പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.
55അബീമേലെക്ക് മരിച്ചുപോയി എന്ന് കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.56അബീമേലെക്ക് തന്റെ എഴുപത് സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോട് ചെയ്ത ദുഷ്ടതയ്ക്ക് ദൈവം ഇങ്ങനെ പകരം നൽകി.57ശെഖേംനിവാസികളുടെ സകല ദുഷ്ടതകൾക്കുമുള്ള അനുഭവം ദൈവം അവർക്ക് തിരികെ നൽകി ; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.

10

1അബീമേലെക്കിന്റെ ശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.2അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു,ശാമീരിൽ അവനെ അടക്കംചെയ്തു.

3അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.4അവന് , കഴുതപ്പുറത്ത് കയറി ഓടിക്കുന്ന മുപ്പത് പുത്രന്മാരും , അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ് ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.5യായീർ മരിച്ചു , കാമോനിൽ അവനെ അടക്കംചെയ്തു.

6യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും , അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.7അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.
8അവർ ആ വർഷം മുതൽ പതിനെട്ട് വർഷം യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും , ഉപദ്രവിച്ചു ഞെരുക്കി.9കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോർദ്ദാൻ കടന്നു.
10യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.11യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?12കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
13എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.14നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
15യിസ്രായേൽമക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.16അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.

17അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.18ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.

11

1ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ പിതാവോ ഗിലെയാദ് ആയിരുന്നു.2ഗിലെയാദിന്റെ ഭാര്യയും അവന് പുത്രന്മാരെ പ്രസവിച്ചു; അവർ വളർന്നശേഷം യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്ന് പറഞ്ഞ് അവനെ ഓടിച്ചുകളഞ്ഞു.3അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ട് തോബ് ദേശത്ത് ചെന്ന് പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഹവസിച്ചു.

4കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു.5അമ്മോന്യർ യിസ്രായേലിനോട് യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരുവാൻ ചെന്നു.6അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക എന്ന് പറഞ്ഞു.
7യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകെച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു എന്ന് പറഞ്ഞു.8ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞു.
9യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോട് യുദ്ധംചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട്, യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ , നിങ്ങൾ എന്നെ തലവനാക്കുമോ എന്ന് ചോദിച്ചു.10ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട് ;നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞു.11അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പയിൽവെച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.

12അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോട് യുദ്ധംചെയ്‌വാൻ എന്റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം എന്ന് പറയിച്ചു.13അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ യിസ്രായേൽ അർന്നോൻ മുതൽ യബ്ബോക്കോളവും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം കൈവശമാക്കിയതിനാൽ തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്ന് പറഞ്ഞു.
14യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,15അവനോട് പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:16യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ട് മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി.
17യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും എദോംരാജാവ് സമ്മതിച്ചില്ല; മോവാബ് രാജാവിന്റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.18അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ച് എദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നതിനാൽ മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല.
19പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച്“ നിന്റെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണം എന്ന് പറയിച്ചു.20എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി, അവരോട് യുദ്ധം ചെയ്തു.
21യിസ്രായേലിന്റെ ദൈവമായ യഹോവ ,സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച് ,ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.22അർന്നോൻ മുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി.
23യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽ നിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ?24നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും.25സിപ്പോരിന്റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ?
26യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ,ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല?27ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.28എന്നാൽ യിഫ്താഹിന്റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല.

29അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി ;അവിടെ നിന്ന് അമ്മോന്യരുടെ നേരെ ചെന്നു.30യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ31ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ ,എന്റെ വീട്ടുവാതില്ക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.
32ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.33അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപത് പട്ടണം ജയിച്ചടക്കി.

34എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ,ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല.35

അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി,“ അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ “എന്ന് പറഞ്ഞു.
36അവൾ അവനോട്, “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ , യഹോവ നിനക്ക് വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക “എന്ന് പറഞ്ഞു.37“എന്നാൽ ഒരു കാര്യം എനിക്കു വേണ്ടി ചെയ്തു തരേണം; ഞാനും എന്റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്ന് എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസം തരേണം “ എന്ന് അവൾ തന്റെ അപ്പനോട് പറഞ്ഞു.
38അതിന് അവൻ : പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു.39രണ്ടു മാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല.40പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാല് ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

12

1അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്ന് യിഫ്താഹിനോട്: അമ്മോന്യരോടുള്ള യുദ്ധത്തിന് നീ ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ട് തീ വച്ച് ചുട്ടുകളയും എന്ന് പറഞ്ഞു.2യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ കലഹം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ വിളിച്ചെങ്കിലും, നിങ്ങൾ അവരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചില്ല.

3നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ച് അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെ ആയിരിക്കെ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധത്തിന് വരുന്നത് എന്ത് എന്ന് പറഞ്ഞു.4അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും കൂട്ടി, എഫ്രയീമ്യരോട് യുദ്ധംചെയ്ത് അവരെ തോല്പിച്ചു; “ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും ഇടയിൽ എഫ്രയീമ്യരിൽ നിന്ന് ഓടിപ്പോയവർ ആകുന്നു “എന്ന് എഫ്രയീമ്യർ പറയുകകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
5ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ എഫ്രയീമ്യർ എത്തും മുമ്പ് പിടിച്ചു; രക്ഷപെട്ട എഫ്രയീമ്യരിൽ ആരെങ്കിലും “ഞാൻ അക്കരയ്ക്കു കടക്കട്ടെ “എന്ന് പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്ന് ചോദിക്കും; “അല്ല “എന്ന് അവൻ പറഞ്ഞാൽ ,6അവർ അവനോട് “ ശിബ്ബോലെത്ത് “ എന്ന് പറയാൻ പറയും; അത് അവന് ശരിയായി ഉച്ചരിക്കുവാൻ കഴിയായ്കകൊണ്ട് അവൻ “സിബ്ബോലെത്ത് “ എന്ന് പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ച് കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ മരിച്ചുവീണു.

7യിഫ്താഹ് യിസ്രായേലിന് ആറ് വർഷം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കംചെയ്തു.

8അവന്റെ ശേഷം ബേത്ത്ലേഹെമ്യനായ ഇബ്സാൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.9അവന് മുപ്പത് പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പത് പുത്രിമാരെ വിവാഹം ചെയ്തയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പത് കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴ് വർഷം ന്യായാധിപനായിരുന്നു.
10പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ലേഹെമിൽ അവനെ അടക്കംചെയ്തു.

11അവന്റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന് ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു.12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.

13അവന്റെശേഷം ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.14എഴുപത് കഴുതപ്പുറത്ത് കയറി ഓടിക്കുന്ന നാല്പത് പുത്രന്മാരും മുപ്പത് പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ട് വർഷം ന്യായാധിപനായിരുന്നു.15പിന്നെ ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.

13

1യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു; യഹോവ അവരെ നാല്പത് വർഷം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.

2എന്നാൽ ദാൻഗോത്രത്തിൽ ,സോരഹിൽ നിന്നുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്റെ പേർ മാനോഹ എന്നായിരുന്നു; അവന്റെ ഭാര്യ മച്ചിയായിരുന്നതിനാൽ പ്രസവിച്ചിരുന്നില്ല.
3ആ സ്ത്രീക്ക് യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോട് പറഞ്ഞത് ‘നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും.4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്.5നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭം മുതൽ ദൈവത്തിന് നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിപ്പാൻ തുടങ്ങും“ .
6സ്ത്രീ ചെന്ന് ഭർത്താവിനോട് പറഞ്ഞത് “ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നാണെന്ന് ഞാൻ അവനോട് ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോട് പറഞ്ഞതും ഇല്ല.7അവൻ എന്നോട് നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന് നാസീരായിരിക്കും“ എന്ന് പറഞ്ഞു.
8മാനോഹ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്ന്, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് ഉപദേശിച്ച് തരേണമേ “ എന്ന് പറഞ്ഞു.9ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; അവൾ വയലിൽ ഇരിക്കുമ്പോൾ ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അപ്പോൾ അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10ഉടനെ അവൾ ഓടിച്ചെന്ന് ഭർത്താവിനെ അറിയിച്ചു; “അന്ന് എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്ക് പ്രത്യക്ഷനായിരിക്കുന്നു“ എന്ന് അവനോട് പറഞ്ഞു.11മാനോഹ എഴുന്നേറ്റ് ഭാര്യയോടു കൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; “അങ്ങാണോ ഈ സ്ത്രീയോടു സംസാരിച്ച ആൾ?“എന്ന് ചോദിച്ചപ്പോൾ “ഞാൻ തന്നേ“ എന്ന് ആ ആൾ മറുപടി പറഞ്ഞു.
12മാനോഹ അവനോട്: “അങ്ങയുടെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ ജീവിതത്തെക്കുറിച്ചും അവന്റെ പ്രവൃത്തിയെക്കുറിച്ചും ഞങ്ങൾ ആചരിക്കേണ്ട ചട്ടങ്ങൾ എന്തെല്ലാമാണ്?“ എന്ന് ചോദിച്ചു.13യഹോവയുടെ ദൂതൻ മാനോഹയോട് “ഞാൻ സ്ത്രീയോട് പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.14മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോട് കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം “ എന്ന് പറഞ്ഞു.
15മാനോഹ യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ അങ്ങേയ്ക്കായി പാകം ചെയ്യും വരെ താമസിക്കേണമേ “ എന്ന് പറഞ്ഞു.16യഹോവയുടെ ദൂതൻ മാനോഹയോട്: “നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ , അതു യഹോവയ്ക്ക് കഴിച്ചുകൊൾക “ എന്ന് പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.
17മാനോഹ യഹോവയുടെ ദൂതനോട്: “ഈ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ അങ്ങയെ ബഹുമാനിക്കേണ്ടതിന് അങ്ങയുടെ പേരെന്ത്“ എന്ന് ചോദിച്ചു.18യഹോവയുടെ ദൂതൻ അവനോട് “എന്റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് “ എന്ന് പറഞ്ഞു.
19അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ യഹോവയുടെ ദൂതൻ ഒരു അതിശയം പ്രവർത്തിച്ചു.20അഗ്നിജ്വാല യാഗപീഠത്തിന്മേൽ നിന്ന് ആകാശത്തിലേക്ക് പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു ,സാഷ്ടാംഗം വീണു.
21യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞു.22“ദൈവത്തെ കണ്ടതുകൊണ്ട് നാം മരിച്ചുപോകും “എന്ന് മാനോഹ ഭാര്യയോട് പറഞ്ഞു.
23ഭാര്യ അവനോട് “നമ്മെ കൊല്ലുവാൻ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ , യഹോവ നമ്മുടെ ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ , ഇവ ഒക്കെയും നമുക്ക് കാണിച്ചുതരികയോ , ഇപ്പോൾ ഈ കാര്യങ്ങൾ നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു“ എന്ന് പറഞ്ഞു.
24അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന് ശിംശോൻ എന്ന് പേരിട്ടു ;ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ച് യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചു തുടങ്ങി.

14

1അനന്തരം ശിംശോൻ തിമ്നയിലേക്ക് ചെന്ന് , അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.2അവൻ വന്ന് തന്റെ അപ്പനോടും അമ്മയോടും പറഞ്ഞത്: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം” .

3അവന്റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ” എന്ന് ചോദിച്ചതിന് ശിംശോൻ തന്റെ അപ്പനോട്: “അവളെ എനിക്ക് ഭാര്യയായി വേണം; അവളെ എനിക്ക് ഇഷ്ടമായിരിക്കുന്നു ”എന്ന് പറഞ്ഞു.4ഇത് യഹോവയാൽ വന്നതാണെന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ ,യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു.

5അങ്ങനെ ശിംശോൻ അവന്റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി ; തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.6അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
7പിന്നെ അവൻ ചെന്ന് ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശീംശോന് ഇഷ്ടമായി.8കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോയപ്പോൾ ,സിംഹത്തിന്റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.9അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു ; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല.
10അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.11അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പത് തോഴന്മാരെ കൊണ്ടുവന്നു .
12ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതിന്റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരാം.13ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരേണം”എന്ന് പറഞ്ഞു. അവർ അവനോട്: “നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ” എന്ന് പറഞ്ഞു.
14അവൻ അവരോട്:
“ഭോക്താവിൽനിന്ന് ഭോജനവും
മല്ലനിൽനിന്ന് മധുരവും പുറപ്പെട്ടു ”എന്ന് പറഞ്ഞു. എന്നാൽ ഉത്തരം പറവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.
15ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്ന് പറഞ്ഞു.
16ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ ” എന്ന് പറഞ്ഞു. അവൻ അവളോട്: “എന്റെ അപ്പനോടും അമ്മയോടും ഞാൻ അത് പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്ക് പറഞ്ഞുതരുമോ?” എന്ന് പറഞ്ഞു.17വിരുന്നിന്റെ ഏഴ് ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് ,ഏഴാം ദിവസം അവൻ അവൾക്കും ,അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു.
18ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത് എന്ന` പറഞ്ഞു. അതിന് അവൻ അവരോട്“ നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്ന് പറഞ്ഞു.
19പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ ശക്തമായി വന്നു; അവൻ അസ്കലോനിലേക്ക് ചെന്ന് മുപ്പത് പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു.

15

1കുറച്ച് നാൾ കഴിഞ്ഞ് ഗോതമ്പ് കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയും കൊണ്ട് തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: “ എന്റെ ഭാര്യയുടെ അടുക്കൽ അവളുടെ മുറിയിൽ ഞാൻ ചെല്ലട്ടെ” എന്ന് പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്ത് കടപ്പാൻ സമ്മതിക്കാതെ:2“നി അവളെ വാസ്തവമായും വെറുത്തു എന്ന് വിചാരിച്ച് ,അവളെ ഞാൻ നിന്റെ തോഴന് കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? പകരം അവളെ സ്വീകരിക്കുക ”എന്ന് പറഞ്ഞു.

3അതിന് ശിംശോൻ: “ഇപ്പോൾ ഫെലിസ്ത്യർക്ക് ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല ”എന്ന് പറഞ്ഞു.4ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈരണ്ട് വാലിനിടയിൽ ഓരോ പന്തം വെച്ച് കെട്ടി.
5പന്തത്തിന് തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു; കറ്റയും വിളവും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും ചുട്ടുകളഞ്ഞു.6“ഇതാരാണ് ചെയ്തത് ”എന്ന് ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നക്കാരന്റെ മരുമകൻ ശിംശോൻ ആണെന്നും ,ശിംശോന്റെ ഭാര്യയെ അവൻ തോഴന് കൊടുത്തതുകൊണ്ടാണെന്നും അവർക്ക് അറിവ് കിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ട് ചുട്ടുകളഞ്ഞു.
7അപ്പോൾ ശിംശോൻ അവരോട്: “നിങ്ങൾ ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഞാൻ നിങ്ങളോട് പ്രതികാരം ചെയ്യാതിരിക്കയില്ല” എന്ന് പറഞ്ഞ്,8അവരെ കഠിനമായി അടിച്ച് തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ പിളർപ്പിൽ പാർത്തു.

9എന്നാൽ , ഫെലിസ്ത്യർ ചെന്ന് യെഹൂദയിൽ പാളയമിറങ്ങി ലേഹിയ്ക്കെതിരെ അണിനിരന്നു.10“നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നത് എന്ത്” എന്ന് യെഹൂദ്യർ ചോദിച്ചു. “ശിംശോൻ ഞങ്ങളോട് ചെയ്തതുപോലെ അവനോടും ചെയ്യേണ്ടതിന് അവനെ പിടിപ്പാൻ വന്നിരിക്കുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.
11അപ്പോൾ യെഹൂദയിൽനിന്ന് മൂവായിരംപേർ ഏതാംപാറയുടെ പിളർപ്പിങ്കൽ ചെന്ന് ശിംശോനോട്: “ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ചെയ്തത് എന്ത് ”എന്ന് ചോദിച്ചു. “അവർ എന്നോട് ചെയ്തതുപോലെ തന്നെ അവരോടും ചെയ്തു” എന്ന് അവൻ അവരോട് പറഞ്ഞു.
12അവർ അവനോട്: “ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു ”എന്ന് പറഞ്ഞു. ശിംശോൻ അവരോട്: “നിങ്ങൾ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്‌വിൻ ”എന്ന് പറഞ്ഞു.13അവർ അവനോട്: “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു ”എന്ന് പറഞ്ഞു. അങ്ങനെ അവർ രണ്ട് പുതിയ കയർ കൊണ്ട് അവനെ കെട്ടി പാറയിൽനിന്ന് കൊണ്ടുപോയി.
14അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയായി അവന്റെമേൽ വന്നു ,അവന്റെ കൈ കെട്ടിയിരുന്ന കയർ തീയിൽ കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ അഴിഞ്ഞുപോയി.
15അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് കൈ നീട്ടി എടുത്തു ;അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു.
16“കഴുതയുടെ താടിയെല്ലുകൊണ്ട്
കുന്ന് ഒന്ന്, കുന്ന് രണ്ട്;
കഴുതയുടെ താടിയെല്ലുകൊണ്ട്
ആയിരം പേരെ ഞാൻ സംഹരിച്ചു ”എന്ന് ശിംശോൻ പറഞ്ഞു.
17ഇങ്ങനെ പറഞ്ഞുകഴിഞ്ഞ് അവൻ താടിയെല്ല് കയ്യിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്ന് പേരായി.18പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോട് നിലവിളിച്ചു: “അടിയന്റെ കയ്യാൽ ഈ മഹാജയം അങ്ങ് നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹം കൊണ്ട് മരിച്ച് അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ” എന്ന് പറഞ്ഞു.
19അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്ന് വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച്, വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് അവൻ ഏൻ-ഹക്കോരേ എന്ന് പേരിട്ടു ; അത് ഇപ്പോഴും ലേഹിയിൽ ഉണ്ട്.20അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപത് വർഷം ന്യായപാലനം ചെയ്തു.

16

1അനന്തരം ശിംശോൻ ഗസ്സയിൽ ചെന്ന് അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു.2“ശിംശോൻ ഇവിടെ വന്നിരിക്കുന്നു ”എന്ന് ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ ,അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം ”എന്ന് പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു.

3ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി ;പിന്നീട് എഴുന്നേറ്റ് പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്ത് ചുമലിൽ വെച്ച് ഹെബ്രോനെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.

4അതിന്റെശേഷം അവൻ സോരേക്ക് താഴ്വരയിൽ ദെലീലാ എന്ന് പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.5ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്ന് അവളോട്: “നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും അവനെ എങ്ങനെ കീഴ്പെടുത്താൻ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറ് വെള്ളിപ്പണം വീതം നിനക്ക് തരാം ” എന്ന് പറഞ്ഞു.
6അങ്ങനെ ദെലീലാ ശിംശോനോട്: “നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് കീഴ്പെടുത്താം? എനിക്ക് പറഞ്ഞുതരേണം ” എന്ന് പറഞ്ഞു.7ശിംശോൻ അവളോട്: ഉണങ്ങാത്ത , പച്ചയായ ഏഴ് ഞാൺ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്ന് പറഞ്ഞു.
8ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു.9അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു ; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
10പിന്നെ ദെലീലാ ശിംശോനോട്:“ നീ എന്നെ ചതിച്ച് എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ പറഞ്ഞുതരേണം ”എന്ന് പറഞ്ഞു.11അവൻ അവളോട്: “ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയർ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും ”എന്ന് പറഞ്ഞു.12ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു ” എന്ന് അവനോട് പറഞ്ഞു. പതിയിരിപ്പുകാർ മുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്ന് അത് പൊട്ടിച്ചുകളഞ്ഞു.
13ദെലീലാ ശിംശോനോട്: “ഇതുവരെ നീ എന്നെ ചതിച്ചു എന്നോട് കള്ളം പറഞ്ഞു ; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് പറഞ്ഞുതരേണം എന്ന് പറഞ്ഞു. അവൻ അവളോട്: “എന്റെ തലയിലെ ഏഴ് ജട നൂല്പാവിൽ ചേർത്ത് നെയ്താൽ സാധിക്കും എന്ന് പറഞ്ഞു.14അവൾ അത് നൂല്പാവിന്റെ കുറ്റിയോട് ദൃഢമായി ബന്ധിച്ച്, അവനോടു: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് പറഞ്ഞു; അവൻ ഉറക്കമുണർന്ന് നെയ്ത്തുതടിയുടെ കുറ്റിയും പാവും 1 പറിച്ചെടുത്തുകളഞ്ഞു.
15അപ്പോൾ അവൾ അവനോട് “നിന്റെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കെ‘ നീ എന്നെ സ്നേഹിക്കുന്നു’ എന്ന് പറയുന്നത് എങ്ങനെ? ഈ മൂന്ന് പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ എന്ന് എനിക്ക് പറഞ്ഞുതന്നില്ല എന്ന് പറഞ്ഞു.16ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ച് അസഹ്യപ്പെടുത്തി; മരിച്ചാൽ മതി എന്ന് അവന് തോന്നത്തക്കവണ്ണം അവൾ അവനെ അലട്ടിയപ്പോൾ ,തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു:
17“ക്ഷൗരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭം മുതൽ ദൈവത്തിന് നാസീർ ആകുന്നു; ക്ഷൗരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും” എന്ന് അവളോട് പറഞ്ഞു.
18അവൻ തന്റെ ഉള്ളം തുറന്ന് സംസാരിച്ചു എന്ന് ദെലീലാ മനസ്സിലാക്കിയപ്പോൾ , ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പിച്ച് “ഇന്ന് വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു” എന്ന് പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ പണവുമായി അവളുടെ അടുക്കൽ വന്നു,19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ച് തലയിലെ ഏഴ് ജടയും കളയിച്ചു; അവൾ അവനെ അധീനപ്പെടുത്തി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
20ഫെലിസ്ത്യർ ഇതാ വരുന്നു എന്ന് പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടുമാറി എന്നറിയാതെ: “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞ് രക്ഷപെടും”എന്ന് ചിന്തിച്ചു21ഫെലിസ്ത്യരോ അവനെ പിടിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച` ഗസ്സയിലേക്ക് കൊണ്ടുപോയി ചെമ്പുചങ്ങല കൊണ്ട് ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവ് പൊടിക്കുന്ന ആളായി തീർന്നു.22എന്നാൽ അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി.

23അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: “നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലി കഴിപ്പാനും ആനന്ദിപ്പാനും ഒരുമിച്ചുകൂടി.24ജനം അവനെ കണ്ടപ്പോൾ:“നമ്മുടെ ദേശം നശിപ്പിക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി.
25അവർ ആനന്ദത്തിലായപ്പോൾ: “നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ ”എന്ന് പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്ന് വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്.26ശിംശോൻ തന്റെ കൈ പിടിച്ചിരുന്ന ബാല്യക്കാരനോട്: “ക്ഷേത്രം നില്ക്കുന്ന തൂണ് ചാരിയിരിക്കേണ്ടതിന് ഞാൻ അവയെ തപ്പിനോക്കട്ടെ ”എന്ന് പറഞ്ഞു.
27എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ ഉണ്ടായിരുന്നു.
28അപ്പോൾ ശിംശോൻ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ട് കണ്ണിനും വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്ക് ശക്തി നല്കേണമേ എന്ന് പറഞ്ഞു.29ക്ഷേത്രം നില്ക്കുന്ന രണ്ട് നടുത്തുണും ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ച് അവയോട് ചാരി:
30“ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ ”എന്ന് ശിംശോൻ പറഞ്ഞ് ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്ത് കൊന്നവർ ജീവകാലത്ത് കൊന്നവരെക്കാൾ അധികമായിരുന്നു.31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്ന് അവനെ എടുത്ത് സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കംചെയ്തു. അവൻ യിസ്രായേലിന് ഇരുപത് സംവത്സരം ന്യായപാലനം ചെയ്തിരുന്നു.


1 16:14 പാവും നെയ്ത്തുവസ്തു

17

1എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു.2അവൻ തന്റെ അമ്മയോട്: “ കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്റെ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അതു എടുത്തത്” എന്ന് പറഞ്ഞു. “എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ ”എന്ന് അവന്റെ അമ്മ പറഞ്ഞു.

3അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന് വേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു” എന്ന് പറഞ്ഞു.4അവൻ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
5മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്ത്, അവന്റെ പുരോഹിതനാക്കി.6അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.

7യെഹൂദയിലെ ബേത്ത്-ലേഹെമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു.8യെഹൂദയിലെ ബേത്ത്ലേഹെംപട്ടണത്തിൽ നിന്ന് പുറപ്പെട്ട് സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു.യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട്ടിൽ എത്തി.9മീഖാവ് അവനോടു:“ നീ എവിടെനിന്ന് വരുന്നു”എന്ന് ചോദിച്ചു. “ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.
10മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത് ,എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്ത് വെള്ളിപ്പണവും, ഉടുപ്പും, ഭക്ഷണവും തരാം” എന്ന് പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു.11അവനോട്കൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.
12മീഖാവ് ലേവ്യനെ സമർപ്പണം ചെയ്ത് പുരോഹിതനാക്കി; അവൻ മീഖാവിന്റെ വീട്ടിൽ പാർത്തു.13“ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു”എന്ന് മീഖാവ് പറഞ്ഞു.

18

1അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ ആ സമയം തങ്ങൾക്ക് പാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ അവകാശം ലഭിച്ചിരുന്നില്ല.2അപ്പോൾ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്, ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്ന് പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ച്, അവരോട്: “നിങ്ങൾ ചെന്ന് ദേശം ശോധനചെയ്യുവിൻ” എന്ന് പറഞ്ഞു.

3അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട് വരെ എത്തി, അവിടെ പാർത്തു. മീഖാവിന്റെ വീട്ടിൽ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ട്, അവിടെ കയറിച്ചെന്ന് അവനോട്“ നിന്നെ ഇവിടെ കൊണ്ടുവന്നത് ആർ? നീ ഇവിടെ എന്ത് ചെയ്യുന്നു? നിനക്ക് ഇവിടെ എന്ത് കിട്ടും” എന്ന് ചോദിച്ചു.4അവൻ അവരോട്: “മീഖാവ് എനിക്ക് ഇപ്രകാരം ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന് നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു” എന്ന് പറഞ്ഞു.
5അവർ അവനോട്: “ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ, എന്ന് അറിയേണ്ടതിന് ദൈവത്തോട് ചോദിക്കേണം” എന്ന് പറഞ്ഞു.6പുരോഹിതൻ അവരോട്: “സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്രയിൽ യഹോവയുടെ സാന്നിധ്യം ഉണ്ട്” എന്ന് പറഞ്ഞു.

7അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ട് ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്ക് സംസർഗ്ഗവുമില്ല എന്ന് മനസ്സിലാക്കി.8പിന്നെ അവർ സോരയിലും എസ്തായോലിലുമുള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: “നിങ്ങൾ എന്ത് വർത്തമാനം കൊണ്ടുവരുന്നു ”എന്ന് ചോദിച്ചു. അതിന് അവർ: “എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;
9ആ ദേശം ബഹുവിശേഷം എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിന് പോകുവാൻ മടിക്കരുത്.10നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അത് നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അത് ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നേ” എന്ന് പറഞ്ഞു.

11അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്ന് പുറപ്പെട്ടു.12അവർ ചെന്ന് യെഹൂദയിലെ കിര്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്ന് പേർ പറയുന്നു; അത് കിര്യത്ത്-യയാരീമിന്റെ പടിഞ്ഞാറുവശത്ത് ഇരിക്കുന്നു.
13അവിടെനിന്ന് അവർ എഫ്രയീംമലനാട്ടിലേക്ക് ചെന്ന് മീഖാവിന്റെ വീട്ടിൽ എത്തി.14അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ച് പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരോട്: “ഈ വീടുകളിൽ ഒരു ഏഫോദ് , ഒരു ഗൃഹബിംബം, കൊത്തുപണിയായ വിഗ്രഹം, വാർപ്പുപണിയായ വിഗ്രഹം എന്നിവ ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് ചിന്തിച്ചുകൊൾവിൻ.”
15അവർ അങ്ങോട്ട് തിരിഞ്ഞ് മീഖാവിന്റെ വീട്ടിൽ താമസിക്കുന്ന ലേവ്യയുവാവിനെ അഭിവാദ്യം ചെയ്തു.16യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ തന്നെ നിന്നു.
17ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന അഞ്ചുപേരും അകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.18മീഖാവിന്റെ വീട്ടിന്നകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ : “നിങ്ങൾ എന്ത് ചെയ്യുന്നു” എന്ന് ചോദിച്ചു.
19അവർ അവനോട്:“ മിണ്ടാതെ വായ് പൊത്തി ഞങ്ങളോട് കൂടെ വന്ന് ഞങ്ങൾക്ക് പിതാവും പുരോഹിതനുമായിരിക്ക; ഒരാളുടെ വീടിനു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏത് നിനക്ക് നല്ലത് ” എന്ന് ചോദിച്ചു.20അപ്പോൾ പുരോഹിതൻ സന്തോഷിച്ച് ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് പടജ്ജനത്തിന്റെ നടുവിൽ നടന്നു.
21ഇങ്ങനെ അവർ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും വസ്തുവകകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.22അവർ മീഖാവിന്റെ വീട്ടിൽനിന്ന് കുറെ ദൂരത്തായപ്പേൾ , മീഖാവിന്റെ അയൽക്കാർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി.23അവർ ദാന്യരെ ഉച്ചത്തിൽ വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോട്: “നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്താണ് കാരണം?“ എന്ന് ചോദിച്ചു.
24“ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ച് കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളു? നിനക്കു എന്ത് എന്ന് നിങ്ങൾ എന്നോടു ചോദിക്കുന്നത് എങ്ങനെ ?”എന്ന് അവൻ പറഞ്ഞു.25ദാന്യർ അവനോട്:“ നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്: അല്ലെങ്കിൽ കോപിഷ്ടരായ ജനം നിന്നോട് കോപിച്ച് നിന്റെയും നിന്റെ വീട്ടുകാരുടെയും ജീവൻ നഷ്ടമാകുവാൻ ഇടയാകും” എന്ന് പറഞ്ഞു.26അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്ക് പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.
27മീഖാവ് ഉണ്ടാക്കിയവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ച് ചുട്ടുകളഞ്ഞു.28അത് സീദോന് അകലെ ആയിരുന്നതിനാലും, മറ്റു മനുഷ്യരുമായി അവർക്ക് സംസർഗ്ഗം ഇല്ലായ്കയാലും അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അത് ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു;29യിസ്രായേലിന് ജനിച്ച തങ്ങളുടെ പിതാവായ ദാനിന്റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
30ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ പുത്രൻ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് പുരോഹിതന്മാരായിരുന്നു.31ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് പണിയിപ്പിച്ച വിഗ്രഹം അവർ വച്ച് പൂജിച്ചുപോന്നു.

19

1യിസ്രായേലിൽ രാജാവില്ലാതിരുന്ന നാളുകളിൽ എഫ്രയീംമലനാട്ടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.2അവന്റെ വെപ്പാട്ടി അവനെ ദ്രോഹിച്ച് ,വ്യഭിചാരം ചെയ്ത് അവനെ വിട്ട് യെഹൂദയിലെ ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാല് മാസം അവിടെ പാർത്തു.

3അവളുടെ ഭർത്താവ് അവളോട് നല്ലവാക്ക് പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഒരു ബാല്യക്കാരനും രണ്ട് കഴുതകളുമായി അവളെ അന്വേഷിച്ച് ചെന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവനെ സന്തോഷത്തോടുകൂടി സ്വീകരിച്ചു .4യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.
5നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റ് യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: “അല്പം വല്ലതും കഴിച്ചിട്ട് പോകാമല്ലോ ”എന്ന് പറഞ്ഞു.6അങ്ങനെ അവർ രണ്ടുപേരും ഇരുന്ന് തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോട്: “ദയചെയ്ത് രാപാർത്ത് ആനന്ദിച്ച് കൊൾക”എന്ന് പറഞ്ഞു.
7അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ, അവന്റെ അമ്മാവിയപ്പൻ അവനെ നിർബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.8അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: “അല്പം വല്ലതും കഴിച്ചിട്ട് വെയിലാറും വരെ താമസിച്ചുകൊൾക” എന്ന് പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
9പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും പോകാൻ എഴുന്നേറ്റപ്പോൾ , യുവതിയുടെ അപ്പൻ- അവന്റെ അമ്മാവിയപ്പൻ - അവനോട്: “ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്ത് ആനന്ദിക്ക; നാളെ അതികാലത്ത് എഴുന്നേറ്റ് വീട്ടിലേക്ക് പോകാം” എന്ന് പറഞ്ഞു.
10എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റ് പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന് എതിർ വശത്ത് എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.11അവൻ യെബൂസിന് സമീപം എത്തിയപ്പോൾ, നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: “നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ” എന്ന് പറഞ്ഞു.
12യജമാനൻ അവനോട്: “യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്ക് ഗിബെയയിലേക്ക് പോകാം“ എന്ന് പറഞ്ഞു.13അവൻ പിന്നെയും തന്റെ ബാല്യക്കാരനോട് “ നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം”എന്ന് പറഞ്ഞു.
14അങ്ങനെ അവർ മുമ്പോട്ടു പോയി , ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.15അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്ന് നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന് ആരും അവരെ വീട്ടിൽ കൈക്കൊണ്ടില്ല.
16അനന്തരം ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞ് വയലിൽ നിന്ന് വന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്ന് പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.17വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: “നീ എവിടെനിന്ന് വരുന്നു? എവിടേക്ക് പോകുന്നു” എന്ന് ചോദിച്ചു.
18അതിന് അവൻ: “ഞങ്ങൾ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തേക്ക് പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദയിലെ ബേത്ത്ലേഹെം വരെ പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്ക് പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.19ഞങ്ങളുടെ കഴുതകൾക്ക് വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശം ഉണ്ട്, ഒന്നിനും കുറവില്ല ”എന്ന് പറഞ്ഞു.
20അതിന് വൃദ്ധൻ: “നിനക്ക് സമാധാനം; നിനക്ക് വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്കമാത്രമരുത്” എന്ന് പറഞ്ഞു,21അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്ക് തീൻ കൊടുത്തു; അവർ തങ്ങളുടെ കാലുകൾ കഴുകി ; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
22ഇങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ പട്ടണത്തിലെ ചില അധർമ്മികൾ വീട് വളഞ്ഞു വാതിലിന് മുട്ടി: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്ത് കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ” എന്ന് വീട്ടുടയവനായ വൃദ്ധനോട് പറഞ്ഞു.23വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്ത് ചെന്ന് അവരോട്:“ അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കുന്നുവല്ലോ; നിങ്ങൾ ഈ മഹാദ്രോഹം പ്രവർത്തിക്കരുതേ.
24ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ട്; അവരെ ഞാൻ പുറത്ത് കൊണ്ടുവരാം; അവരോട് നിങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്തുകൊൾവിൻ; ഈ ആളോടോ ഈ വക വഷളത്വം പ്രവർത്തിക്കരുതേ” എന്ന് പറഞ്ഞു.25എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ രാത്രി മുഴുവനും ബലാല്ക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.26പ്രഭാതത്തിൽ സ്ത്രീ വന്ന് തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ ,നേരം പുലരുംവരെ വീണുകിടന്നു.
27അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വീട്ടിന്റെ വാതിൽ തുറന്ന് തന്റെ വഴിക്ക് പോകുവാൻ പുറത്തിറങ്ങിയപ്പോൾ അവന്റെ വെപ്പാട്ടി വീട്ടുവാതില്ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നത് കണ്ടു.28അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്ന് പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വെച്ച് ,തന്റെ സ്ഥലത്തേക്ക് പോയി.
29അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ ഓരോ അവയവമായി ,പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.30അത് കണ്ടവർ എല്ലാവരും: “യിസ്രായേൽമക്കൾ മിസ്രയീംദേശത്ത് നിന്ന് പുറപ്പെട്ടുവന്ന നാൾ മുതൽ ഇന്ന് വരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ,ആലോചിച്ച് ,അഭിപ്രായം പറവിൻ ”എന്ന് പറഞ്ഞു.

20

1അനന്തരം ദാൻമുതൽ ബേർ-ശേബവരെയും , ഗിലെയാദ്‌ദേശത്തും ഉള്ള യിസ്രായേൽമക്കൾ ഒക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.2യിസ്രായേലിന്റെ സകലഗോത്രങ്ങളിലെ ജനത്തിന്റെ എല്ലാ പ്രധാനികളും, ആയുധപാണികളായ നാല് ലക്ഷം കാലാളും ദൈവജനത്തിന്റെ സംഘത്തിൽ വന്നുനിന്നു-

3യിസ്രായേൽ മക്കൾ മിസ്പയിലേക്ക് പോയി എന്ന് ബെന്യാമീന്യർ കേട്ടു.- അപ്പോൾ യിസ്രായേൽമക്കൾ: “ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്ന് പറവിൻ“ എന്ന് പറഞ്ഞതിന്4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞത്: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്ത് ഗിബെയയിൽ രാപാർപ്പാൻ ചെന്നു.
5എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.6അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.7നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ”.
8അപ്പോൾ സർവ്വജനവും എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞത്: “നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരികെപോകരുത്.9നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്നത് സംബന്ധിച്ച് ചീട്ടിടേണം;
10അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ ,അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്ത് പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം”.11അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന് വിരോധമായി ഏകമനസ്സോടെ യോജിച്ചു.

12പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ച്: “നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു അധർമ്മം നടന്നത് എന്ത്?13ഗിബെയയിലെ ആ വഷളന്മാരെ ഞങ്ങൾ കൊന്ന് യിസ്രായേലിൽ നിന്ന് ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചു തരുവിൻ” എന്ന് പറയിച്ചു. ബെന്യാമീന്യരോ ,യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോട്14യുദ്ധത്തിന് പുറപ്പെടുവാൻ തങ്ങളുടെ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
15അന്ന് ഗിബെയാനിവാസികളിൽ തെരഞ്ഞടുക്കപ്പെട്ട എഴുനൂറ് പേരെ കൂടാതെ പട്ടണങ്ങളിൽനിന്ന് വന്ന ബെന്യാമീന്യർ ഇരുപത്താറായിരം ആയുധപാണികൾ ഉണ്ടായിരുന്നു.16ഈ ജനത്തിലെല്ലാം ഇടങ്കയ്യന്മാരായ എഴുനൂറ് വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഉന്നം പിഴെക്കാത്ത കവിണക്കാർ ആയിരുന്നു.

17ബെന്യാമീന്യരെ കൂടാതെയുള്ള യിസ്രായേല്യർ, യോദ്ധാക്കളായ നാല് ലക്ഷം ആയുധപാണികൾ ആയിരുന്നു.18അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ,ബേഥേലിലേക്ക് ചെന്നു: “ബെന്യാമീന്യരോട് പടവെട്ടുവാൻ ഞങ്ങളിൽ ആർ ആദ്യം പോകേണം ” എന്ന് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. “യെഹൂദാ ആദ്യം ചെല്ലട്ടെ ”എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയെക്ക് എതിരെ പാളയം ഇറങ്ങി.20യിസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധം ചെയ്‌വാൻ പുറപ്പെട്ട് ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.21ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു .
22യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യ വരെ കരഞ്ഞ് “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിന് പോകേണമോ” എന്ന് യഹോവയോട് ചോദിച്ചു. ‘അവരുടെ നേരെ ചെല്ലുവിൻ” എന്ന് യഹോവ അരുളിച്ചെയ്തു.23അങ്ങനെ യിസ്രായേൽജനം തമ്മിൽതമ്മിൽ ധൈര്യപ്പെടുത്തി, ഒന്നാം ദിവസം അണിനിരന്ന അതേ സ്ഥലത്ത് പടക്ക് അണിനിരന്നു.

24അങ്ങനെ യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു.25ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരെ പുറപ്പെട്ട്, പിന്നെയും യിസ്രയേൽ മക്കളിൽ യോദ്ധാക്കളായ പതിനെണ്ണായിരംപേരെ സംഹരിച്ചു .
26അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും ബേഥേലിലേക്ക് ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്ന് സന്ധ്യവരെ ഉപവസിച്ച്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും യഹോവയ്ക്ക് അർപ്പിച്ചു.
27അങ്ങനെ യിസ്രായേൽമക്കൾ യഹോവയോട് ചോദിച്ചു; അക്കാലത്ത് ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.28അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധം ചെയ്യണമോ? അതോ ഒഴിഞ്ഞുകളയേണമോ?” എന്ന് അവർ ചോദിച്ചതിന്: “ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
29പിന്നെ യിസ്രായേല്യർ ഗിബെയെക്ക് ചുറ്റും പതിയിരിപ്പുകാരെ ആക്കി.

30യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ട് മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്ക് അണിനിരന്നു.
31ബെന്യാമീന്യർ ജനത്തിന്റെ നേരെ പുറപ്പെട്ട് പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ട് പെരുവഴികളിലും,വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പത് പേരെ കൊന്നു.
32“അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു ”എന്ന് ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: “നാം ഓടി ,അവരെ പട്ടണത്തിൽനിന്ന് പെരുവഴികളിലേക്ക് ആകർഷിക്കാം” എന്ന് പറഞ്ഞു.33യിസ്രായേല്യർ തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ പടെക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തേക്ക് പുറപ്പെട്ടു.
34എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അവരുടെ മേൽ വരുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.35യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കൾ ബെന്യാമീന്യരിൽ ആയുധപാണികളായ ഇരുപത്തി അയ്യായിരത്തി ഒരുനൂറ് പേരെ സംഹരിച്ചു.

36ഇങ്ങനെ തങ്ങൾ തോറ്റു എന്ന് ബെന്യാമീന്യർ കണ്ടു; എന്നാൽ യിസ്രായേല്യർ , ഗിബെയെക്കരികെ പതിയിരിപ്പുകാരെ ആക്കിയിരുന്നു ; അവരെ വിശ്വസിച്ച് യിസ്രായേല്യർ പിൻവാങ്ങി, ബെന്യാമീന്യർക്ക് സ്ഥലം കൊടുത്തു.37ഉടനെ പതിയിരിപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി , പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.38പട്ടണത്തിൽനിന്ന് അടയാളമായിട്ട് ഒരു വലിയ പുക ഉയരുമാറാക്കേണമെന്ന് യിസ്രായേല്യർ പതിയിരിപ്പുകാരുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു.
39അവർ പടയിൽ നിന്ന് പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരിൽ ഏകദേശം മുപ്പത് പേരെ വെട്ടിക്കൊന്നു; മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു.
40എന്നാൽ പട്ടണത്തിൽനിന്ന് ഒരു വലിയ പുകത്തൂൺ പൊങ്ങിത്തുടങ്ങിയപ്പോൾ , ബെന്യാമീന്യർ പുറകോട്ട് നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നത് കണ്ടു.41യിസ്രായേല്യർ തിരികെ വന്നപ്പോൾ ബെന്യാമീന്യർ ഭയപരവശരായി; തങ്ങൾക്ക് ആപത്തു ഭവിച്ചു എന്ന് അവർ കണ്ടു.
42അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്ക് തിരിഞ്ഞു;യിസ്രായേല്യർ അവർക്ക് മുമ്പായി പോയി; പട്ടണങ്ങളിൽനിന്ന് പുറത്ത് വന്നവരെ അവർ അതത് പട്ടണത്തിന്റെ മദ്ധ്യേവെച്ച് സംഹരിച്ചു.
43അവർ ബെന്യാമീന്യരെ വളഞ്ഞ് കിഴക്കോട്ട് ഓടിച്ച് ഗിബെയയുടെ സമീപം വരെ എത്തിച്ച് വേഗത്തിൽ അവരെ കീഴടക്കി .44അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരം പരാക്രമശാലികൾ പട്ടുപോയി.
45അപ്പോൾ അവർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻ പാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ച് കൊന്നുകളഞ്ഞു; ശേഷിച്ചവരെ ഗിദോം വരെ പിന്തുടർന്ന് രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.46അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം പരാക്രമശാലികളായ ആയുധപാണികൾ അന്ന് പട്ടുപോയി.
47എന്നാൽ അറുനൂറ് പേർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻ പാറ വരെ ഓടി, അവിടെ നാല് മാസം പാർത്തു.48യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞ് ഓരോ പട്ടണം തോറും ,മനുഷ്യരെയും മൃഗങ്ങളെയും കണ്ട സകലത്തെയും,വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങളും തീവെച്ച് ചുട്ടുകളഞ്ഞു.

21

1എന്നാൽ “നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന് ഭാര്യയായി കൊടുക്കരുത്” എന്ന് യിസ്രായേല്യർ മിസ്പയിൽവെച്ച് ശപഥം ചെയ്തിരുന്നു.2ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:3“യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം ഇങ്ങനെ സംഭവിച്ചുവല്ലോ” എന്ന് പറഞ്ഞു.

4പിറ്റെന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.5പിന്നെ യിസ്രായേൽമക്കൾ: “എല്ലാ യിസ്രായേൽ ഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
6എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: “ഇന്ന് യിസ്രായേലിൽ നിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.7ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്ന് നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്ക് ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണം?” എന്ന് പറഞ്ഞു.
8“യിസ്രായേൽഗോത്രങ്ങളിൽ നിന്ന് മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്ന് ആരും പാളയത്തിൽ കടന്നു വന്നിട്ടില്ല എന്ന് മനസ്സിലാക്കി.9ജനത്തെ എണ്ണിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ലായിരുന്നു.10അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്ക് അയച്ച് അവരോട് കല്പിച്ചത്: “നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളാൽ കൊല്ലുവിൻ”.
11ഇപ്രകാരം നിങ്ങൾ “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിർമ്മൂലമാക്കേണം.”12അങ്ങനെ ചെയ്തപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറ് കന്യകമാരെ കണ്ടെത്തി, അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്ക് കൊണ്ടുവന്നു.

13സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിപ്പാൻ ആളയച്ചു.14അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു;15അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്ക കൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.

16“ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലൊ”എന്ന് സഭയിലെ മൂപ്പന്മാർ പറഞ്ഞു.17“യിസ്രായേലിൽ നിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം.
18എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു.19അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ ”എന്ന് പറഞ്ഞു.
20ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്ന്, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.21ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ട് വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്ന് വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്ന് തനിക്ക് ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ ” എന്ന് കല്പിച്ചു.
22അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കു വേണ്ടി ,അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം.
23ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്ന് പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.24ആ കാലയളവിൽ യിസ്രായേൽമക്കൾ അവിടം വിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശ ഭൂമിയിൽ പാർത്തു.
25ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.

രൂത്ത് .1

1

1ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പാർപ്പാൻ പോയി.2അവൻ ബേത്ത്ളഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്‌ദേശത്ത് ചെന്നു അവിടെ താമസിച്ചു.

3അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.4പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.5പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു.
6പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി.7അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
8അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ.9നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.10അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.
11അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?12എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു ഭർത്താവിനെ സ്വീകരിപ്പാൻ എനിക്കു പ്രായം കടന്നുപോയി; അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും13അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്കു ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അതു വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു.
14അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു.15അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും അങ്ങനെതന്നെ പൊയ്ക്കൊൾക എന്നു പറഞ്ഞു.
16അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോടു പറയരുതേ; നീ പോകുന്നേടത്ത് ഞാനും പോകും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.17നീ മരിച്ച് അടക്കപ്പെടുന്നേടത്ത് ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.18തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.
19അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളഹേമിൽ എത്തിച്ചേർന്നു ; അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.20അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായി ഇടപെട്ടിരിക്കുന്നു.21ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്ത്?
22ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ളഹേമിൽ എത്തി.

2

1നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ.2മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: എന്നോടു ദയ കാണിക്കുന്നവന്റെ വയലിൽ ചെന്ന് കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.

3അങ്ങനെ അവൾ വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ നടന്നു പെറുക്കി; എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്റെ വയലിൽ ആയിരുന്നു അവൾ എത്തിച്ചേരാൻ ഇടയായത്.4അപ്പോൾ ഇതാ, ബോവസ് ബേത്ത്ലെഹേമിൽനിന്നു വന്ന് കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
5കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.6അതിന് ആ ദാസൻ: ഇവൾ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;7ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അല്പനേരം വീട്ടിൽ വിശ്രമിച്ചു എങ്കിലും അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുന്നു എന്നുത്തരം പറഞ്ഞു.
8ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.9അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ടല്ലോ? നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവച്ചതിൽനിന്ന് കുടിച്ചുകൊൾക എന്ന് പറഞ്ഞു.
10എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചു കൊണ്ടു അവനോട്: അന്യദേശക്കാരത്തി ആയ എന്നെ കരുതിയതും എന്നോടു ദയ കാണിച്ചതും എന്തുകൊണ്ട് എന്നു ചോദിച്ചു.11ബോവസ് അവളോടു: നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.12നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്കു പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
13അതിന് അവൾ: യജമാനനേ, നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോടു നിനക്ക് കൃപ തോന്നിയല്ലോ.
14ഭക്ഷണസമയത്തു ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു.
15അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ശകാരിക്കരുത്.16കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കണം; അവളെ ശാസിക്കരുത് എന്നും കല്പിച്ചു.
17ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; അതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.18അവൾ അതു എടുത്തുകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
19അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോടു ആദരവു കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറഞ്ഞു. താൻ ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഇന്നു വേല ചെയ്തത് എന്നു അവൾ പറഞ്ഞു.20നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ മാറ്റാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
21എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്കുക എന്നു കൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.22നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വെറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടു കൂടെ തന്നെ പോകുന്നതു നല്ലത് എന്നു പറഞ്ഞു.
23അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.

3

1അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?2നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം പാറ്റുന്നു.

3ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.4അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പു മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.5അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
6അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.7ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി , യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു മാറ്റി അവിടെ കിടന്നു.
8അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു.9ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അടിയന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു.
10അതിന് അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.11ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.
12ഞാൻ നിന്റെ അടുത്ത ബന്ധു എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.13ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അതു ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
14അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.15നീ പുതച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറു പറ യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.
16അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.17അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറു പറ യവവും എനിക്കു തന്നു എന്ന് അവൾ പറഞ്ഞു.18അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

4

1അനന്തരം ബോവസ് പട്ടണവാതില്ക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.2പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.

3അപ്പോൾ അവൻ ആ ബന്ധുവായ വീണ്ടെടുപ്പുകാരനോട് പറഞ്ഞത്: മോവാബ് ദേശത്തു നിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;4നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്കുക; ഇല്ലെങ്കിൽ ഞാൻ അറിയേണ്ടതിന്ന് എന്നോടു പറയുക; നീയും നീ കഴിഞ്ഞാൽ ഞാനും അല്ലാതെ വീണ്ടെടുപ്പാൻ മറ്റാരുമില്ല.
5അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്ന് പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുമ്പോൾ തന്നെ, മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് അത് അവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങണം എന്നു പറഞ്ഞു.6അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്കു വീണ്ടെടുക്കുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
7എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യത്തിന്റെ ഉറപ്പിനായി ഒരുവൻ തന്റെ കാലിലെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുക്കുന്നത് യിസ്രായേലിലെ പഴയ ആചാരം ആയിരുന്നു; ഇത് ഉറപ്പിനു വേണ്ടി യിസ്രായേലിൽ ചെയ്തിരുന്നു.8അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അത് വാങ്ങിക്കൊള്ളുക എന്നു പറഞ്ഞ് തന്റെ ചെരിപ്പൂരിക്കൊടുത്തു.
9അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന് നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.10അത്രയുമല്ല, മരിച്ചവന്റെ അവകാശം നിലനിർത്തുന്നതിനും അവന്റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മഹ്ലോന്റെ വിധവ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
11അതിന് പട്ടണവാതില്ക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ ഭവനത്തിൽ വന്നിരിക്കുന്ന സ്ത്രീയെ യിസ്രയേൽ ഗൃഹം പണിത റാഹേലിനെപ്പോലെയും ലേയയെപ്പോലെയും യഹോവ ആക്കിത്തീർക്കട്ടെ ; നീ ബേത്ത്ളഹേമിൽ , പ്രസിദ്ധനാകയും, എഫ്രാത്തയിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ12ഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
13ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.14അതിന് സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിന്നെ ഉപേക്ഷിക്കാതെ നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ പ്രസിദ്ധമാകട്ടെ .15അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ നിന്നെ പോഷിപ്പിക്കുന്നവനും ആകട്ടെ. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു നല്ലവളുമായ നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്ന് പറഞ്ഞു.
16അങ്ങനെ നൊവൊമി കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി അവന് ശുശ്രൂഷകയായിത്തീർന്നു.17അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.

18ഫേരെസിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.19രാം അമ്മീനാദാബിനെ ജനിപ്പിച്ചു.20അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.21സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.22ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

ശമൂവേൽ: ഒന്നാം പുസ്തകം

1

1എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു; അവൻ യെരോഹാമിന്റെ മകൻ ആയിരുന്നു; യെരോഹാമിന്റെ പിതാവ് എലീഹൂ . എലീഹൂവിന്റെ പിതാവ് തോഹൂ. എഫ്രയീമ്യനായ സൂഫിന്റെ മകനായിരുന്നു തോഹൂ.2എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഹന്നായും പെനിന്നായും.പെനിന്നായ്ക്ക് മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്ക് മക്കൾ ഇല്ലായിരുന്നു.

3അവൻ സൈന്യങ്ങളുടെ യഹോവയെ നമസ്കരിക്കുവാനും യാഗം അർപ്പിക്കുവാനും തന്റെ പട്ടണത്തിൽനിന്ന് എല്ലാ വർഷവും ശീലോവിലേക്ക് പോകുമായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.4എല്ക്കാനാ യാഗം കഴിക്കുമ്പോഴെല്ലാം തന്റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി1 കൊടുക്കും.
5അവൻ ഹന്നായെ സ്നേഹിച്ചിരുന്നത് കൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവൾക്ക് മക്കളെ നല്കിയിരുന്നില്ല.6യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു.
7ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തെല്ലാം അവൾ അങ്ങനെ ചെയ്യുമായിരുന്നു. പെനിന്നാ അവളെ പ്രകോപിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞ് പട്ടിണികിടന്നു.8അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്ത് പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു.
9അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റ് പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു.10അവൾ ഹൃദയവേദനയോടെ യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു.
11അവൾ ഒരു നേർച്ചനേർന്നു2 ; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ3 സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ എന്നു പറഞ്ഞു.
12ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ മുഖം സൂക്ഷിച്ചു നോക്കി.13ഹന്നാ ഹൃദയം കൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി.14ഏലി അവളോട്:“ നീ എത്ര നേരം ഇങ്ങനെ ലഹരിപിടിച്ചിരിക്കും? നീ വീഞ്ഞ് ഇറങട്ടെ” എന്ന് പറഞ്ഞു.
15അതിന് ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുക ആണ് ചെയ്തത്.16അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ അത്യധികമായ സങ്കടവും വ്യസനവും കൊണ്ടാകുന്നു സംസാരിച്ചത്.
17അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്റെ ദൈവത്തോടുള്ള നിന്റെ അപേക്ഷ അവിടുന്ന് നിനക്കു നല്കുമാറാകട്ടെ” എന്ന് ഉത്തരം പറഞ്ഞു.18അടിയന് അങ്ങയുടെ കൃപ ലഭിക്കുമാറാകട്ടെ എന്ന് പറഞ്ഞ് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
19അതിനുശേഷം അവർ അതിരാവിലെഎഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.20ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്ന് പറഞ്ഞ് അവന് ശമൂവേൽ എന്ന് പേരു നൽകി.
21പിന്നെ എല്ക്കാനായും കുടുംബവും യഹോവയ്ക്ക് എല്ലാ വർഷവും ഉള്ള യാഗവും നേർച്ചയും കഴിപ്പാൻ പോയി.22എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോട്: “ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ എന്നും താമസിക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം” എന്ന് പറഞ്ഞു.23എല്ക്കാനാ അവളോട്: “നിനക്ക് ഉചിതമായത് ചെയ്യുക; അവന്റെ മുലകുടി മാറുംവരെ താമസിക്കുക; യഹോവ തന്റെ വചനം നിവർത്തിക്കട്ടെ” എന്ന് പറഞ്ഞു. അങ്ങനെ ശിശുവിന്റെ മുലകുടി മാറുന്നത് വരെ അവൾ വീട്ടിൽ താമസിച്ചു
24ശിശുവിന്റെ മുലകുടി മാറിയശേഷം അവൾ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കാളയും ഒരു 4 പറ മാവും ഒരു തുരുത്തി5 വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.25അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
26അവൾ അവനോട് പറഞ്ഞത്: “യജമാനനേ; യഹോവയോട് പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ സമീപത്ത് നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.27ഈ ബാലന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോട് കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.28അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവിതകാലം മുഴുവൻ യഹോവയ്ക്ക് സമർപ്പിതനായിരിക്കും”. അവർ അവിടെ യഹോവയെ നമസ്കരിച്ചു.


1 1:4 ഓഹരി = യാഗവസ്തുവിന്റെ ഒരു ഭാഗം.
2 1:11 നേർച്ച = യഹോവയോടുള്ള പ്രതിജ്ഞ
3 1:11 അടിയൻ = ഞാൻ എന്ന സംബോധനയുടെ ഒരു വിനയ രൂപം.
4 1:24 പറ = 10 ഇടങ്ങഴി
5 1:24 തുരുത്തി = വീഞ്ഞു സൂക്ഷിക്കുന്നതിനായി മൃഗങ്ങളുടെ തോൽ കൊണ്ടുണ്ടാക്കിയ തോൽക്കുടം

2

1അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു:

“എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ ശിരസ്സ് യഹോവയാൽ ഉയൎന്നിരിക്കുന്നു; ;
അങയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട് ;
ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
അങല്ലാതെ മറ്റാരുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും1 ഇല്ല.
3അഹങ്കാരത്തോടെ ഇനി സംസാരിക്കരുത് ;
നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്.
യഹോവ സർവ്വജ്ഞാനമുള്ള ദൈവം;
അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു
4വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു;
ബലഹീനർ ശക്തി പ്രാപിക്കുന്നു.
5മുൻകാലത്ത് സമ്പന്നരായിരുന്നവർ ഇപ്പോൾ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു;
മച്ചി2 ഏഴു പ്രസവിക്കുന്നു;
അനേകം മക്കൾ ഉള്ളവൾക്കു ആരും ആശ്രയമില്ലാതാകുന്നു.
6യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും അവിടെ നിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു.
7യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു;
അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു;
അഗതിയെ കുപ്പ3 യിൽനിന്ന് എഴുന്നേല്പിക്കുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നേ.
ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു.
9തന്റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു;
സ്വന്ത ശക്തിയാൽ ആരും ജയിക്കുകയില്ല.
10യഹോവയോടു എതിർക്കുന്നവൻ തകർന്നു പോകുന്നു;
അവിടുന്ന് ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു;
തന്റെ രാജാവിന് ശക്തി കൊടുക്കുന്നു;
തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയർത്തുന്നു.”
11പിന്നെ എല്ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്തുവന്നു.

12എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.13ഈ പുരോഹിതന്മാർ ജനത്തോട് ഇപ്രകാരം ചെയ്തു: ആരെങ്കിലും യാഗം കഴിക്കുമ്പോൾ, മാംസം വേവിക്കുന്ന സമയത്ത് പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി4 വന്ന്14കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
15മേദസ്സു്5 ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: പുരോഹിതന് വറുക്കുന്നതിന് മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്ന് പറയും.16മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് യാഗം കഴിക്കുന്നവൻ പറഞ്ഞാൽ ബാല്യക്കാരൻ അവനോട്: അല്ല, ഇപ്പോൾ തന്നേ തരണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും എന്ന് പറയും.17ഇങ്ങനെ ഏലിയുടെ പുത്രന്മാർ യഹോവയുടെ വഴിപാടിനെ നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.

18എന്നാൽ ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു.19ശമുവേലിന്റെ അമ്മ എല്ലാ വർഷവും ഒരു ചെറിയ അങ്കി ഉണ്ടാക്കും. തന്റെ ഭർത്താവിനോടുകൂടെ എല്ലാ വർഷവുമുള്ള യാഗം അർപ്പിക്കുവാൻ വരുമ്പോൾ അത് ശമുവേലിന് കൊണ്ടുവന്ന് കൊടുക്കും.
20എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; “ഈ സ്ത്രീ യഹോവയ്ക്ക് സമർപ്പിച്ച ബാലന് പകരം, യഹോവ അവളിൽ നിന്ന് നിനക്ക് മക്കളെ നല്കുമാറാകട്ടെ” എന്ന് പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്ക് പോയി.21യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു.

22ഏലി വൃദ്ധനായി. അവന്റെ പുത്രന്മാർ എല്ലാ യിസ്രായേൽ മക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു.23അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞ് ഞാൻ കേൾക്കുന്നു.24അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്ന കേൾവി നന്നല്ല.
25മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും എന്ന് പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്ക് അനുസരിച്ചില്ല.26ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

27അതിനുശേഷം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ എന്നെ അഹരോന് വെളിപ്പെടുത്തി.28എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ്6 ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തെരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന് കൊടുത്തു.
29തിരുനിവാസത്തിൽ അർപ്പിക്കുവാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ നിന്ദിക്കുന്നത് എന്തിനു് ?എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിക്കുവാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുകയുംയും ചെയ്യുന്നത് എന്ത്?30അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകുകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
31നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു.32യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു എതിരാളിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധനും ഉണ്ടാകുകയില്ലാ.33നിന്റെ മക്കളൊക്കെയും യൗവ്വനത്തിൽ മരിക്കും. നിന്റെ കണ്ണു ക്ഷീണിപ്പിക്കുവാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരാളെ എന്റെ യാഗപീഠത്തിൽ നിന്നു നശിപ്പിക്കാതെ വച്ചേക്കും;
34നിന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസത്തിൽ തന്നേ മരിക്കും. അത് നിനക്ക് ഒരു അടയാളം ആകും;35എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന് ഞാൻ സ്ഥിരമായ ഒരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുൻപിൽ നിത്യം ശുശ്രൂഷ ചെയ്യും.
36നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.


1 2:2 പാറ = ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം
2 2:5 മച്ചി = പ്രസവിക്കാൻ കഴിയാത്ത സ്ത്രീ
3 2:8 കുപ്പ =ചപ്പു ചവറുകൾ
4 2:13 മുപ്പല്ലി = ഭക്ഷണം കുത്തിയെടുക്കുന്ന ഉപകരണം
5 2:15 മേദസ്സു = മാംസത്തിന്റെ കൊഴുപ്പു്
6 2:28 ഏഫോദു് = ശുശ്രൂഷ ചെയ്യുവാനുള്ള അങ്കി

3

1ശമൂവേൽബാലൻ ഏലിയുടെ ശിക്ഷ്ണത്തിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്ത് പോന്നു; ആ കാലത്ത് യഹോവയുടെ വചനം വളരെ കുറവായിരുന്നു; ദർശനങ്ങളും അധികം ഇല്ലായിരുന്നു.2ഒരിക്കൽ ഏലി തന്റെ മുറിയിൽ കിടന്നുറങ്ങി; അവന്റെ കാഴ്ചശക്തി മങ്ങിത്തുടങ്ങിയിരുന്നു.3ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്ക് അണയുന്നതിനു മുൻപെ ശമൂവേൽ ചെന്ന് കിടന്നു.4യഹോവ ശമൂവേലിനെ വിളിച്ചു: “അടിയൻ” എന്നു് അവൻ വിളികേട്ടു ഏലിയുടെ അടുക്കലേക്ക് ഓടിച്ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവോ” എന്നു ചോദിച്ചു.

5“ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക” എന്നു ഏലി പറഞ്ഞു; അവൻ പോയി കിടന്നു.6യഹോവ പിന്നെയും “ശമൂവേലേ!” എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടി ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവോ” എന്നു ചോദിച്ചു. “ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക” എന്ന് അവൻ പറഞ്ഞു.
7ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് വെളിപ്പെട്ടതുമില്ല.8യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യവും വിളിച്ചു. വീണ്ടും അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്ക് മനസ്സിലായി.
9ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞുകൊള്ളേണം. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്ത് ചെന്നുകിടന്നു.
10അപ്പോൾ യഹോവ വന്ന് മുമ്പിലത്തെപ്പോലെ: “ശമൂവേലേ, ശമൂവേലേ,” എന്ന് വിളിച്ചു. അതിന് ശമൂവേൽ: “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്ന് പറഞ്ഞു.11യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: “ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അത് കേൾക്കുന്നവർ ഞെട്ടും.
12ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്ത എല്ലാ കാര്യങ്ങളും ഞാൻ അന്ന് അവന്റെമേൽ ആദ്യം മുതൽ അവസാനംവരെ പൂർത്തീകരിക്കും.13അവന്റെ പുത്രന്മാർ ദൈവദൂഷണം1 പറയുന്ന പാപം അവൻ അറിഞ്ഞിരുന്നു.എന്നിട്ടും അവൻ മക്കളെ ശാസിച്ച് തടഞ്ഞില്ല. അതുകൊണ്ട് അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും” എന്ന് ഞാൻ അവനോട് കല്പിച്ചിരിക്കുന്നു.14ഏലിയുടെ ഭവനം ചെയ്ത പാപത്തിന്, യാഗത്താലും വഴിപാടിനാലും ഒരു കാലത്തും പരിഹാരം വരികയില്ല എന്ന് ഞാൻ സത്യംചെയ്തിരിക്കുന്നു.
15പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ഭയപ്പെട്ടു.16ഏലി ശമൂവേലിനെ വിളിച്ചു:“ ശമൂവേലേ, മകനേ.” “അടിയൻ ഇതാ”എന്ന് അവൻ പറഞ്ഞു.
17അപ്പോൾ ഏലി: “നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നോട് ഒന്നും മറച്ചു വെക്കരുതേ; നിന്നോടു് അരുളിച്ചെയ്ത ഒരു വാക്കെങ്കിലും എന്നോടു് പറയാതിരുന്നാൽ ദൈവം നിന്നോട് അങ്ങനെ തന്നെയോ, അതിലധികമോ ചെയ്യട്ടെ” എന്ന് പറഞ്ഞു.18അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചു വെച്ചില്ല. അപ്പോൾ ഏലി: “യഹോവയാണല്ലോ ഇത് അരുളിചെയ്തിരിക്കുന്നത്; അവിടുത്തെ ഇഷ്ടംപോലെ ചെയ്യട്ടെ” എന്നു പറഞ്ഞു.
19ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.20ദാൻമുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേൽ ജനമൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്ന് ഗ്രഹിച്ചു.21യഹോവ ശീലോവിൽവച്ച് ശമൂവേലിന് യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം, വീണ്ടും ശീലോവിൽവച്ച് പ്രത്യക്ഷനായി.


1 3:13 ദൈവദൂഷണം = ദൈവത്തെ നിന്ദിച്ചു് സംസാരിക്കുക

4

1ശമൂവേൽ ദൈവത്തിന്റെ അരുളപ്പാടുകൾ എല്ലാ യിസ്രായേൽജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,2ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു.

3പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ടു വരിക; അത് നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കും” എന്നു പറഞ്ഞു.4അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
5യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു1 .6ഫെലിസ്ത്യർ ആർപ്പിന്റെ ശബ്ദം കേട്ടിട്ട്: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത് ”എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
7ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്ന് ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞതു്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.8നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നേ.9ഫെലിസ്ത്യരേ, ധൈര്യം പൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുതു്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു.
10അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ2 വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി.11ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.
12യുദ്ധക്കളത്തിൽനിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു.13അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്റെ പീഠത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു.
14ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്ത് എന്ന് ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു.15ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു.
16ആ മനുഷ്യൻ ഏലിയോട്:“ ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു ”എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ”, എന്ന് അവൻ ചോദിച്ചു.17അതിന് ആ സന്ദേശവാഹകൻ:“ യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു.
18ദൈവത്തിന്റെ പെട്ടകത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ,പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു.

19എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു.20അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
21ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽനിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു.22ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “ മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി” എന്ന് അവൾ പറഞ്ഞു.


1 4:5 ആർപ്പ് = ഉച്ചത്തിൽ അലറുക
2 4:10 കാലാൾ = നിലത്തുനിന്നു് യുദ്ധം ചെയ്യുന്ന സൈന്യം

5

1ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്ക് കൊണ്ടുപോയി.2അവർ ദൈവത്തിന്റെ പെട്ടകം ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ 1 വിഗ്രഹത്തിന്റെ അരികെ വച്ചു.3അടുത്ത ദിവസം രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. അവർ ദാഗോനെ എടുത്ത് വീണ്ടും അവന്റെ സ്ഥാനത്ത് നിർത്തി.

4അതിനടുത്ത ദിവസവും രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും വാതിൽ പടിമേൽ മുറിഞ്ഞുകിടന്നു; തലയില്ലാത്ത ഉടൽ മാത്രം ശേഷിച്ചിരുന്നു.5അതുകൊണ്ട് ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ വാതിൽ പടിമേൽ ഇന്നും ചവിട്ടുകയില്ല.

6എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു.അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു.7അങ്ങനെ സംഭവിച്ചത് അസ്തോദ്യർ മനസ്സിലാക്കിയിട്ട്:“ യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത് ; യഹോവയുടെ ശിക്ഷ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നു” എന്ന് പറഞ്ഞു.
8പിന്നീട് അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്ത് ചെയ്യേണം? ” എന്ന് ചോദിച്ചു. അതിന് അവർ: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്ത് എന്ന സ്ഥലത്തേക്കു് കൊണ്ടുപോകട്ടെ” എന്ന് പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.9അവർ അത് കൊണ്ടുചെന്നശേഷം യഹോവയുടെ ശിക്ഷ ആ പട്ടണത്തെയും പട്ടണക്കാരെയും ബാധിച്ചു; അവർക്കു മൂലരോഗം ബാധിച്ചു.
10അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: “നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞ് നിലവിളിച്ചു.
11അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ തിരിച്ചയയ്ക്കണം; അത് വീണ്ടും അതിന്റെ സ്ഥലത്തേക്ക് പോകട്ടെ” എന്ന് പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; എന്തെന്നാൽ യഹോവയുടെ ശിക്ഷ അവിടെയും അതികഠിനമായിരുന്നു.12മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു.


1 5:2 ദാഗോൻ = കൃഷിയുടെ ദേവൻ

6

1യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു.2എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും1 വരുത്തി: “നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.

3അതിന് അവർ: “നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയക്കാതെ, പ്രായശ്ചിത്തമായി ഒരു വഴിപാടു് അവന് കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്ക് സൗഖ്യം വരും; യഹോവയുടെ ശിക്ഷ നിങ്ങളെ വിട്ടുമാറാതെ ഇരിക്കുന്നത് എന്ത് എന്ന് നിങ്ങൾക്ക് അറിയാം” എന്നു പറഞ്ഞു.4“ഞങ്ങൾ അവന് കൊടുത്തയക്കേണ്ട പ്രായശ്ചിത്തം എന്ത് ?” എന്ന് ചോദിച്ചതിന് അവർ പറഞ്ഞത്: “ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിനനുസരിച്ചു് സ്വർണ്ണം കൊണ്ടുള്ള അഞ്ച് മൂലക്കുരുക്കളും, സ്വർണ്ണം കൊണ്ടുള്ള അഞ്ച് എലികളും കൊടുക്കേണം; നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധ ആയിരുന്നല്ലോ ഉണ്ടായിരുന്നത്.
5അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വെയ്ക്കണം; ഒരുവേള യഹോവ തന്റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും.6മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്.
7അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം2 വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക.8പിന്നെ യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക.9പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നേയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല , അവിചാരിതമായി സംഭവിച്ചതാണ് എന്ന് അറിയുക”.
10അവർ അങ്ങനെ തന്നേ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാ‍ക്കളെ വീട്ടിൽ ഇട്ട് അടച്ചു.11പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന പെട്ടിയും വണ്ടിയിൽ വെച്ചു.12ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽ കൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്തുടർന്നു.
13ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു.
14വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്ന് നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിക്ക് ഉപയോഗിച്ച തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക് ഹോമയാഗം കഴിച്ചു.15ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
16ഫെലിസ്ത്യപ്രഭുക്കന്മാർ എല്ലാവരും ഇത് കണ്ടതിന് ശേഷം അന്നുതന്നെ എക്രോനിലേക്ക് മടങ്ങിപ്പോയി.

17ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിനു് ഒന്ന്, ഗസ്സയ്ക്കു് ഒന്ന്, അസ്കലോനു് ഒന്ന്, ഗത്തിനു് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.18സ്വർണ്ണം കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ച് പ്രഭുക്കന്മാർക്കുള്ള എല്ലാ ഫെലിസ്ത്യ പട്ടണങ്ങളുടെയും എണ്ണത്തിന് തുല്ല്യം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്.
19ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് യഹോവ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു:20“ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്ക് കഴിയും? യഹോവ ഞങ്ങളെ വിട്ട് ആരുടെ അടുക്കൽ പോകും” എന്ന് ബേത്ത്-ശേമെശ്യർ പറഞ്ഞു.
21അവർ കിര്യത്ത്-യെയാരീമിൽ താമസിക്കുന്നവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ” എന്നു പറയിച്ചു.


1 6:2 പ്രശ്നക്കാർ = ജ്യോതിഷത്തെ അടിസ്ഥാനമാക്കി ഭാവിഫലം പറയുന്നവർ
2 6:7 നുകം = കലപ്പ കെട്ടാനായി കാളക്കഴുത്തിൽ വയ്ക്കുന്ന ഉപകരണം

7

1കിര്യത്ത്-യെയാരീമിൽ വസിക്കുന്നവർ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന് ശുദ്ധീകരിച്ചു.2പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് വളരെക്കാലം, ഏകദേശം ഇരുപത് വർഷം, കഴിഞ്ഞു; യിസ്രായേൽജനമെല്ലാം യഹോവയോട് വിലപിച്ചു.

3അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽജനത്തോടും: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും, നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞ്, നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ യഹോവയിലേക്ക് തിരിയുകയും, അവനെ മാത്രം സേവിക്കയും ചെയ്യുക; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് വിടുവിക്കും” എന്നു പറഞ്ഞു.4അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.
5പിന്നീട് ശമൂവേൽ:“ എല്ലാ യിസ്രായേൽ ജനങ്ങളെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോട് പ്രാർത്ഥിക്കും ”എന്നു പറഞ്ഞു.

6അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു ”എന്ന് അവിടെവച്ച് പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവച്ച് യിസ്രായേൽമക്കൾക്ക് ന്യായപാലനം ചെയ്തു.
7യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേൽ ജനങ്ങളെ ആക്രമിക്കുവാൻ ചെന്നു; യിസ്രായേൽമക്കൾ അത് കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു.8യിസ്രായേൽമക്കൾ ശമൂവേലിനോട്: “നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കേണ്ടതിന്, ഞങ്ങൾക്കു വേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്കരുതേ” എന്നു പറഞ്ഞു.
9അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്ക് സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനു വേണ്ടി യഹോവയോട് പ്രാർത്ഥിച്ചു; യഹോവ ഉത്തരം നൽകി.
10ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോടു് യുദ്ധത്തിനു് വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.11യിസ്രായേൽമക്കൾ മിസ്പയിൽനിന്ന് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാർ വരെ അവരെ സംഹരിച്ചു.
12പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
13ഇങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി, പിന്നെ യിസ്രായേൽദേശത്തേക്ക് വന്നതുമില്ല; ശമൂവേലിന്റെ കാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്ക് വിരോധമായിരുന്നു.14എക്രോൻ മുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോട് പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന് തിരികെ ലഭിച്ചു. അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മോചിപ്പിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
15ശമൂവേൽ തന്റെ ജീവകാലം മുഴുവനും യിസ്രായേലിന് ന്യായപാലനം ചെയ്തു.16അവൻ എല്ലാവർഷവും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ച് യിസ്രായേലിന് ന്യായപാലനം ചെയ്തിട്ട് രാമയിലേക്ക് മടങ്ങിപ്പോരും;17അവിടെയായിരുന്നു അവന്റെ വീട്; അവിടെവെച്ചും അവൻ യിസ്രായേലിന് ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

8

1ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന് ന്യായാധിപന്മാരാക്കി.2അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു.3ശമുവേലിന്റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു.അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.

4അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്ന്, അവനോട് :5“നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജാതികൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം.” എന്നു പറഞ്ഞു.
6ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു.7യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.
8ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസം മുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു.അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു.9അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.

10അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു :11“നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും1 ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും.12അവൻ അവരെ ആയിരം പേർക്കും അമ്പതു പേർക്കും മേലധികാരികളാക്കും; തന്റെ നിലം കൃഷി ചെയ്യുവാനും തന്റെ വിള കൊയ്യുവാനും തന്റെ യുദ്ധ ആയുധങ്ങൾ2 ഉണ്ടാക്കുവാനും അവരെ നിയമിക്കും.
13അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും.14അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.15അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം3 എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും.
16അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാ‍രായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്ക് വേല ചെയ്യുന്നവർ ആക്കും.17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും.18നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവു് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല.”
19എന്നാൽ ശമൂവേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവാൻ ജനത്തിന് മനസ്സില്ലായിരുന്നു: “അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം,20എല്ലാ ജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നയിക്കുകയും വേണം” എന്നു അവർ പറഞ്ഞു.
21ശമൂവേൽ ജനത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് യഹോവയോട് അറിയിച്ചു.22യഹോവ ശമൂവേലിനോട്: “അവരുടെ വാക്ക് കേട്ട് അവർക്ക് ഒരു രാജാവിനെ കൊടുക്കുക” എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പട്ടണത്തിലേക്ക് പൊയ്ക്കൊൾക ”എന്നു പറഞ്ഞു.


1 8:11 തേരാളികളും കുതിര ചേവകരും = തേർ ഓടിക്കുന്നവരും,കുതിരയെ നയിക്കുന്നവരും
2 8:12 തേർക്കോപ്പ് = തേരിനു് ആവശ്യമുള്ള ഉപകരണങ്ങൾ
3 8:15 ദശാംശം = പത്തിൽ ഒരംശം

9

1ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.2

അവന് ശൗൽ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു; അവൻ സുന്ദരൻ ആയിരുന്നു. യിസ്രായേൽമക്കളിൽ അവനേക്കാൾ സൗന്ദര്യമുള്ള പുരുഷൻ വേറെ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും ഉയരമുള്ളവൻ ആയിരുന്നു.

3ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകളെ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: “നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ട് ചെന്ന് കഴുതകളെ അന്വേഷിക്കുക” എന്നു പറഞ്ഞു.4അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും, ശാലീംദേശത്തും അന്വേഷിച്ചു; അവയെ കണ്ടില്ല; ; അവൻ ബെന്യാമീൻദേശത്തും അന്വേഷിച്ചു; എന്നിട്ടും കണ്ടുകിട്ടിയില്ല.
5സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോട്: “വരിക, നമുക്ക് മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ച് വിഷമിക്കും” എന്നു പറഞ്ഞു.6അതിന് അവൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി ചിലപ്പൊൾ അവൻ പറഞ്ഞുതരും” എന്ന് അവനോടു പറഞ്ഞു.
7ശൗൽ തന്റെ ഭൃത്യനോട്: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിന് കൊടുക്കേണ്ടത് ? നമ്മുടെ പാത്രത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന് കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമ്മുടെ കൈയ്യിൽ ഒന്നുമില്ലല്ലോ” എന്നു പറഞ്ഞു.8ഭൃത്യൻ ശൗലിനോട്: “എന്റെ കയ്യിൽ കാൽശേക്കെൽ1 വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്ന് ഉത്തരം പറഞ്ഞു.
9പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ:“ വരുവിൻ; നാം ദർശകന്റെ2 അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്ന് പറയുന്നവനെ അന്ന് ദർശകൻ എന്ന് പറഞ്ഞുവന്നു.10ശൗൽ ഭൃത്യനോട്: നല്ലത്; “വരുക, നമുക്ക് പോകാം”എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി.11അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന യുവതികളെ കണ്ട് അവരോട്: “ദർശകൻ ഇവിടെ ഉണ്ടോ” എന്നു ചോദിച്ചു.
12അവർ അവരോട്: ഉണ്ട്; “അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്ന് പൂജാഗിരിയിൽ3 ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്ന് പട്ടണത്തിൽ വന്നിട്ടുണ്ട്.13നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ;ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
14അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ എത്തിയപ്പോൾ ശമൂവേൽ പൂജാഗിരിക്ക് പോകുവാനായി അവരുടെ നേരേ വരുന്നു.

15എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി:16“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തിരുന്നു.
17ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു.18അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ” എന്നു ചോദിച്ചു.19ശമൂവേൽ ശൗലിനോട് : “ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
20മൂന്ന് ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ പിതാവിന്റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു.21അതിന് ശൗൽ: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്ന് ഉത്തരം പറഞ്ഞു.
22പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
23ശമൂവേൽ പാചകക്കാരനോട്: “നിന്റെ അടുക്കൽ പ്രത്യേകം മാറ്റിവയ്ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരുക” എന്നു പറഞ്ഞു.24പാചകക്കാരൻ കൈക്കുറകും4 അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവെച്ചു. “നിനക്കായി വേർതിരിച്ച് വച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്ളുക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട് . ഇത് ഉത്സവത്തിന് വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു” എന്ന് ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
25അവർ പൂജാഗിരിയിൽനിന്ന് പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു.26അവർ അതിരാവിലെ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: "എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം”എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, ശൗലും ശമൂവേലും വെളിയിലേക്ക് പോയി.
27പട്ടണത്തിന്റെ പുറത്ത് എത്തിയപ്പോൾ ശമൂവേൽ ശൗലിനോട്: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;- “ഞാൻ നിന്നോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം കാത്തുനില്ക്ക” എന്നു പറഞ്ഞു.


1 9:8 ശേക്കെൽ = ഏകദേശം 11.38 ഗ്രാം
2 9:9 ദർശകൻ = ദൈവഹിതം മുൻകൂട്ടി ദർശിക്കുന്നവർ
3 9:12 പൂജിഗിരി = ദൈവീക ആരാധനയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം
4 9:24 കൈക്കുറകു് = പുരോഹിതന് അവകാശപ്പെട്ട യാഗമൃഗത്തിന്റെ കൈയുടെ മാംസമുള്ളഭാഗം

10

1അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്റെ അവകാശത്തിന് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.2നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിർത്തിയിലെ സെൽസഹിൽ റാഹേലിന്റെ കല്ലറക്കരികിൽവെച്ച് രണ്ടാളുകളെ കാണും; നീ അന്വേഷിച്ചുകൊണ്ടിരുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ ഇപ്പോൾ കഴുതകളെക്കുറിച്ചല്ല : എന്റെ മകന് വേണ്ടി ഞാൻ എന്ത് ചെയ്യേണം എന്ന് പറഞ്ഞ്, നിങ്ങളെക്കുറിച്ച് വിഷാദിച്ചിരിക്കുന്നു എന്ന് അവർ നിന്നോട് പറയും.

3അവിടെനിന്ന് നീ മുമ്പോട്ട് ചെന്ന് താബോരിലെ കരുവേലക1 ത്തിന്നരികെ എത്തുമ്പോൾ ഒരുവൻ മൂന്ന് ആട്ടിൻകുട്ടിയെയും, വേറൊരുവൻ മൂന്ന് അപ്പവും, മറ്റൊരുവൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിരെ വരും.4അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം.
5അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവത്തിന്റെ പർവ്വതത്തിൽ എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.6യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും.
7ഈ അടയാളങ്ങൾ നിനക്ക് സംഭവിക്കുമ്പോൾ നിനക്ക് ഉചിതം എന്ന് തോന്നുന്നത് ചെയ്യുക; ദൈവം നിന്നോടുകൂടെ ഉണ്ട്.8എന്നാൽ നീ എനിക്ക് മുമ്പെ ഗില്ഗാലിലേക്ക് പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുവാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്ന് നീ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞുതരുംവരെ ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
9ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം ശൗലിന് വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.

10അവർ അവിടെ പർവ്വതത്തിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവനെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.
11അവനെ മുൻപെ അറിയാവുന്നവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നത് കണ്ടപ്പോൾ: “കീശിന്റെ മകന് എന്ത് സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ ”എന്ന് ജനം തമ്മിൽ തമ്മിൽ പറഞ്ഞു.12അതിന് അവിടെ ഉള്ള ഒരാൾ:“ ആരാകുന്നു അവരുടെ പിതാവ് ” എന്ന് ചോദിച്ചു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായി2 തീർന്നു.13അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

14ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: “നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ അന്വേഷിക്കുവാൻ പോയിരുന്നു; അവയെ കാണാഞ്ഞതിനാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി”എന്ന് അവൻ പറഞ്ഞു.15ശമൂവേൽ നിങ്ങളോട് പറഞ്ഞത് എന്നെ അറിയിക്കണം എന്ന് ശൗലിന്റെ ഇളയപ്പൻ പറഞ്ഞു.16ശൗൽ തന്റെ ഇളയപ്പനോട്: “കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവൻ ഞങ്ങളോട് വ്യക്തമായി അറിയിച്ചു എന്നു പറഞ്ഞു;” എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ച് പറഞ്ഞത് ശൗൽ അവനോട് അറിയിച്ചില്ല.

17അതിനുശേഷം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,18യിസ്രായേൽമക്കളോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്നു. അവരുടെ കയ്യിൽനിന്നും, നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.19നിങ്ങളുടെ എല്ലാ എതിരാളികളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്ന് ഉപേക്ഷിച്ചു: ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് ദൈവത്തോട് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും ആയിരമായിരമായും യഹോവയുടെ സന്നിധിയിൽ നിൽക്കുവിൻ.
20അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം തന്റെ അടുക്കൽ വരുത്തി നറുക്കിട്ടു; ബെന്യാമീൻഗോത്രത്തിന് നറുക്ക് വീണു.21അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുക്കൽ വരുത്തി; മത്രികുടുംബത്തിന് നറുക്ക് വീണു; അതിൽ കീശിന്റെ മകനായ ശൗലിന് നറുക്ക് വീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.
22അവർ പിന്നെയും യഹോവയോട്: “അയാൾ ഇവിടെ വന്നിട്ടുണ്ടോ” എന്നു ചോദിച്ചു. അതിന് യഹോവ: “അവൻ സാധനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.23അവർ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യത്തിൽ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും ഉയരമേറിയവനായിരുന്നു.
24അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: “യഹോവ തെരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുവൻ ഇല്ലല്ലോ”എന്നു പറഞ്ഞു. ജനമെല്ലാം: “രാജാവേ, ജയ ജയ” എന്ന് ആർത്തു.

25അതിന്റെ ശേഷം ശമൂവേൽ രാജാവിന്റെ കടമകളെപ്പറ്റി ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനങ്ങളെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചു.
26ശൗലും ഗിബെയയിൽ തന്റെ വീട്ടിലേക്ക് പോയി; ദൈവം മനസ്സിൽ തോന്നിപ്പിച്ച വീരന്മാരായ ഒരു കൂട്ടം ആളുകളും അവനോടുകൂടെ പോയി.27എന്നാൽ ചില എതിരാളികൾ: “ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും” എന്നുപറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച3 കൊണ്ടുവരാതെയിരുന്നു. അവനോ അത് കാര്യമാക്കിയില്ല.


1 10:3 കരുവേലകം = ദീർഘകാലം നിൽക്കുന്ന ഒരു വൃക്ഷം
2 10:12 പഴഞ്ചൊല്ല് = പറഞ്ഞ് പറഞ്ഞ് പഴകിയ ചൊല്ല്
3 10:27 കാഴ്ച = രാജ‍ാക്കന്മാർക്കു് അർപ്പിക്കുന്ന സമ്മാനം

11

1അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.2അമ്മോന്യനായ നാഹാശ് അവരോട്: “നിങ്ങളുടെ വലത്തെ കണ്ണുകൾ തുരന്നെടുക്കയും എല്ലാ യിസ്രായേൽ ജനങ്ങളെയും നിന്ദിക്കുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം” എന്നു പറഞ്ഞു.

3യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിനു് ഞങ്ങൾക്ക് ഏഴ് ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു.
4ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്ന് ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.5അപ്പോൾ ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. ജനം കരയുവാൻ കാരണം എന്ത് എന്ന് ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു.
6ശൗൽ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.7അവൻ രണ്ട് കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തുംകൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.8ശൗൽ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
9ദൂതന്മാരോടു ശൗൽ: “നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ ഉച്ച ആകുമ്പോഴേക്ക് നിങ്ങൾക്ക് രക്ഷ ഉണ്ടാകും എന്നു പറവിൻ” എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.10പിന്നെ യാബേശ്യർ നഹാശിനോട്:“നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടം പോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു.
11പിറ്റെ ദിവസം ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് ഉച്ച വരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി.
12അപ്പോൾ ജനം ശമൂവേലിനോടു: “ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ” എന്നു ചോദിച്ചത് ആർ? അവരെ ഏല്പിച്ചുതരണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.13അതിന് ശൗൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന് രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14പിന്നെ ശമൂവേൽ ജനത്തോട്: “വരുവിൻ; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ചു രാജത്വം പുതുക്കുക” എന്നു പറഞ്ഞു.15അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.

12

1അതുകഴിഞ്ഞ് ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞത്: “നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എല്ലാം ഞാൻ ചെയ്തു. നിങ്ങൾക്ക് ഒരു രാജാവിനെയും വാഴിച്ചു തന്നു.2ഇപ്പോൾ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ട്; എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്ക് നായകനായിരുന്നു.

3ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: “ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണു് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”
4



അതിന് അവർ:“ നീ ഞങ്ങളെ ചതിക്കുകയൊയോ, പീഡിപ്പിക്കയോ, ആരുടെയെങ്കിലും കയ്യിൽനിന്ന് വല്ലതും മോഷ്ടിക്കുകയോ ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
5ശമുവേൽ പിന്നെയും അവരോട്: “നിങ്ങൾ എന്റെ പേരിൽ കുറ്റം ഒന്നും കണ്ടില്ല എന്നുള്ളതിന് യഹോവയും അവന്റെ അഭിഷിക്തനും ഇന്ന് സാക്ഷി” എന്നു പറഞ്ഞു.
6അപ്പോൾ ശമൂവേൽ ജനത്തോട് പറഞ്ഞതു്: “മോശെയെയും അഹരോനെയും നിയമിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവരികയും ചെയ്തത് യഹോവ തന്നെ.7അതുകൊണ്ട് ഇപ്പോൾ നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നില്ക്കുവിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകല നീതികളെയുംകുറിച്ച് നിങ്ങളെ ഞാൻ യഹോവയുടെ മുമ്പാകെ കുറ്റം വിധിക്കുകയാണു. .
8യാക്കോബ് മിസ്രയീമിൽ ചെന്ന് പാർത്തു; അവിടെവെച്ച് നിങ്ങളുടെ പിതാക്കന്മാർ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്ത് അധിവസിപ്പിച്ചു.9എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ യഹോവ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും, ഫെലിസ്ത്യരുടെ കയ്യിലും, മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവരെല്ലാം യിസ്രായേൽമക്കളോടു് യുദ്ധം ചെയ്തു.
10അപ്പോൾ അവർ യഹോവയോട് നിലവിളിച്ചു: ‘ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ച് പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും’ എന്നു പറഞ്ഞു.11അപ്പോൾ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
12പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങൾക്ക് എതിരെ വന്നപ്പോൾ, ദൈവമായ യഹോവ നിങ്ങളുടെ രാജാവായിരുന്നിട്ടും, നിങ്ങൾ എന്നോട്: ‘ഒരു രാജാവ് ഞങ്ങളുടെമേൽ വാഴണം’ എന്നു പറഞ്ഞു.13ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു് ; യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ നൽകിയിരിക്കുന്നു.
14നിങ്ങൾ യഹോവയുടെ കല്പനയെ എതിർക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്റെ വാക്ക് അനുസരിക്കണം. നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ യഹോവയോട് ചേർന്നിരിക്കുകയും ചെയ്യണം.15എന്നാൽ നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ നിരസിച്ചാൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ നിങ്ങൾക്കും എതിരായിരിക്കും.
16അതുകൊണ്ട് ഇപ്പോൾ യഹോവ നിങ്ങൾ കാൺകെ ചെയ്യുവാൻ പോകുന്ന ഈ വലിയ കാര്യം കാണുവാൻ നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നിൽക്കുവിൻ.17ഇത് കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോട് അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട് യഹോവയോട് ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങൾ അതിനാൽ തിരിച്ചറിയും.”18അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
19ജനമെല്ലാം ശമൂവേലിനോട്: "അടിയങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങൾക്കും ഒപ്പം ഞങ്ങൾ ഈ ഒരു പാപം കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞു.20ശമൂവേൽ ജനത്തോട് പറഞ്ഞത്: “ഭയപ്പെടാതിരിക്കുവിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.21എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങൾ തന്നേയല്ലോ.
22യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.23ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്യുവാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്ക് നല്ലതും നേരും ആയ വഴി ഉപദേശിക്കും.
24യഹോവയെ ഭയപ്പെട്ട് പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊള്ളുവിൻ.25എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”

13

1ശൗൽ രാജാവായപ്പോൾ (മുപ്പത്) വയസ്സ് ആയിരുന്നു; അവൻ യിസ്രായേലിൽ രണ്ട് വർഷം ഭരിച്ചു.2ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.

3പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അത് കേട്ടു. “എബ്രായർ കേൾക്കട്ടെ” എന്ന് പറഞ്ഞ് ശൗൽ ദേശത്തെല്ലാം കാഹളം ഊതിച്ചു.4ശൗൽ ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്ക് വെറുപ്പായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.

5എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും, ആറായിരം കുതിരപടയാളികളും, കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെന് കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
6എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറകളിലും മാളങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.7എബ്രായർ യോർദ്ദാൻനദികടന്ന് ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗൽ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ച് അവന്റെ പിന്നാലെ ചെന്നു.

8ശമൂവേൽ നിശ്ചയിച്ചിരുന്നതുപോലെ അവൻ ഏഴ് ദിവസം കാത്തിരുന്നു. എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ട് ചിതറിപ്പോയി.9അപ്പോൾ ശൗൽ: “ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു; അവൻ തന്നെ ഹോമയാഗം അർപ്പിച്ചു.10ഹോമയാഗം അർപ്പിച്ച് കഴിഞ്ഞപ്പോൾ ശമൂവേൽ വന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
11“നീ ചെയ്തത് എന്ത് ?”എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: “ജനം എന്നെ വിട്ട് ചിതറിപോകാൻ തുടങ്ങി നിശ്ചയിച്ചിരുന്ന സമയത്ത് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടു.12ഫെലിസ്ത്യർ ഇപ്പോൾ ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോട് കൃപക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നു ചിന്തിച്ചപ്പോൾ അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ”എന്നു പറഞ്ഞു.
13ശമൂവേൽ ശൗലിനോട് പറഞ്ഞത്: “നീ ചെയ്തത് ഭോഷത്വം ആയിപ്പോയി; നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.14എന്നാൽ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോട് കല്പിച്ചതിനെ നീ അനുസരിക്കാതിരുന്നതുകൊണ്ട് തന്റെ ഹിതം അനുസരിക്കുന്ന മറ്റൊരാളെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിന് പ്രഭുവായി നിയമിച്ചിരിക്കുന്നു.

15പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്ന് ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി നോക്കി.അവർ ഏകദേശം അറുനൂറ് പേർ ഉണ്ടായിരുന്നു.16ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനങ്ങളും ബെന്യാമീനിലെ ഗിബെയയിൽ താമസിച്ചു; ഫെലിസ്ത്യർ മിക്മാസിൽ പാളയമിറങ്ങി.
17ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് കവർച്ചക്കാർ മൂന്ന് കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്ക് പോയി;18മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്ക് പോയി; മൂന്നാമത്തെ കൂട്ടം മരുഭൂമിക്ക് നേരേ സെബോയീം താഴ്വരക്കെതിരെയുള്ള ദേശം വഴിക്കും പോയി.
19എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ1 ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത് ” എന്ന് ഫെലിസ്ത്യർ പറഞ്ഞിരുന്നു.20യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു2 , കലപ്പ,മൺവെട്ടി,കോടാലി,അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.21എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.
22അതുകൊണ്ട് യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു.23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.


1 13:19 കൊല്ലൻ = ഇരുമ്പു പണിക്കാരൻ
2 13:20 കൊഴു = കലപ്പയുടെ അറ്റത്ത് വച്ചു പിടിപ്പിക്കുന്ന ഇരുമ്പ്

14

1ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട് : “വരുക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു; അവൻ അത് അപ്പനോട് പറഞ്ഞില്ല .

2ശൗൽ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു.3ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്റെ മകനായ, ഈഖാബോദിന്റെ സഹോദരനായ, അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല.
4ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.5ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു.
6യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ”എന്നു പറഞ്ഞു.7ആയുധവാഹകൻ അവനോട് : “നിന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നുപറഞ്ഞു.
8അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്ന് അവർക്ക് നമ്മെത്തന്നെ കാണിക്കാം;9ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്ന് അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിൽക്കുന്നിടത്തുതന്നെ നമുക്ക് നിൽക്കാം.10ഇങ്ങോട്ട് കയറിവരുവിൻ എന്ന് പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും.”
11ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ട് വരുന്നു” എന്ന് ഫെലിസ്ത്യർ പറഞ്ഞു.12പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം ”എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട് : “എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
13അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു.14യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപത് പേർ വീണു.
15പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, , വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
16അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവല്ക്കാർ നോക്കി.ഫെലിസ്ത്യർ ചിതറി അങ്ങുമിങ്ങും ഓടുന്നത് കണ്ടു.17ശൗൽ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽ നിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്ന് കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
18ശൗൽ അഹീയാവിനോട് : “ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.19ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൗൽ പുരോഹിതനോട്: “നിന്റെ കൈ പിൻവലിക്ക” എന്നു പറഞ്ഞു.
20പിന്നീട് ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി.21നേരെത്തെ ഫെലിസ്ത്യരോടുകൂടെ ആയിരുന്നവരും, അവരുടെ പാളയത്തിൽ ചേർന്നവരുമായ എബ്രായർ, ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം ചേർന്നു.
22അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്ന് കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു.23അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ വ്യാപിച്ചു.
24യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ് ,ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല.25യിസ്രായേല്യർ ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു.26ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
27എന്നാൽ യോനാഥാൻ തന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചു എന്ന് അറിയാതിരുന്നതിനാൽ അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്റെ കണ്ണ് പ്രകാശിച്ചു.28അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്ന് പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
29അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ?30ശത്രുക്കളിൽ നിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു.
31അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, 32ജനം ഏറ്റവും ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു.
33ജനം രക്തത്തോടു കൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടി.അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.34പിന്നെ ശൗൽ:“ നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്ന് അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
35ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.
36പിന്നീട് ശൗൽ: “നാം രാത്രിയിൽ തന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് നേരം പുലരുന്നതു വരെ അവരെ കൊള്ളയിടുക; അവരിൽ ആരെയും ശേഷിപ്പിക്കരുത്” എന്നു കല്പിച്ചു. “നിനക്ക് ഉചിതമായത് ചെയ്തുകൊൾക ”എന്ന് അവർ പറഞ്ഞപ്പോൾ: “നമുക്ക് ദൈവത്തോട് ചോദിക്കാം” എന്ന് പുരോഹിതൻ പറഞ്ഞു.37അങ്ങനെ ശൗൽ ദൈവത്തോട് : “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ” എന്നു അരുളപ്പാട് ചോദിച്ചു. എന്നാൽ അന്ന് അവന് ഉത്തരം ലഭിച്ചില്ല.
38അപ്പോൾ ശൗൽ:“ജനത്തിന്റെ പ്രധാനികൾ ഒക്കെയും അടുത്തുവരട്ടെ; ഇന്ന് പാപം സംഭവിച്ചത് ഏത് കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ;39യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വ ജനത്തിലും ആരും തയ്യാറായില്ല.
40അവൻ എല്ലായിസ്രായേലിനോടും: “നിങ്ങൾ ഒരു ഭാഗത്ത് നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്ത് നില്ക്കാം” എന്നു പറഞ്ഞു. “നിന്റെ ഇഷ്ടംപോലെ ആകട്ടെ” എന്ന് ജനം ശൗലിനോട് പറഞ്ഞു.41അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട് : “സത്യം വെളിപ്പെടുത്തിത്തരേണമേ ”എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു.42പിന്നെ ശൗൽ:“ എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ” എന്നു പറഞ്ഞു; ചീട്ട് യോനാഥാന് വീണു.
43ശൗൽ യോനാഥാനോട് :“ നീ എന്ത് ചെയ്തു? എന്നോടു പറയുക ”എന്നു പറഞ്ഞു. യോനാഥാൻ അവനോടു: “ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ട് ഞാൻ മരിക്കേണ്ടിവരും” എന്നു പറഞ്ഞു.44അതിന് ശൗൽ:“ ദൈവം എന്നോട് അതിന് തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം ”എന്നു ഉത്തരം പറഞ്ഞു.

45എന്നാൽ ജനം ശൗലിനോട്: “യിസ്രായേലിൽ ഈ മഹാരക്ഷ നേടി തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്ത് വീഴുകയില്ല; അവൻ ഇന്ന് ദൈവത്തോടുകൂടെയല്ലയൊ പ്രവർത്തിച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ മരിക്കേണ്ടിവന്നില്ല.46ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്ക് പോയി.

47ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റതിന് ശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.48അവൻ യുദ്ധം ചെയ്ത് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വിടുവിക്കയും ചെയ്തു.
49എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്ക് മേരബ് എന്നും ഇളയവൾക്ക് മീഖാൾ എന്നും പേരായിരുന്നു.50ശൗലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.51ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.

52ശൗലിന്റെ കാലത്തെല്ലാം ഫെലിസ്ത്യരോട് കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതെങ്കിലുംബലവാനെയൊ വീരനെയോ കണ്ടാൽ അവനെ തന്റെ പക്ഷത്തു ചേർക്കും

15

1അതുകഴിഞ്ഞ് ശമൂവേൽ ശൗലിനോട് പറഞ്ഞത്: “യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുവാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ളുക.”2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും.3അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചു കളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.

4അതുകൊണ്ട് ശൗൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും1 ഉണ്ടായിരുന്നു.5പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു.
6എന്നാൽ ശൗൽ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽമക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.7പിന്നെ ശൗൽ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
8അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾ കൊണ്ട് നശിപ്പിച്ചു.9എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.

10അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ:11“ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്റെ കല്പനകളെ പാലിക്കുന്നതുമില്ല.” ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോട് നിലവിളിച്ചു.
12ശമൂവേൽ ശൗലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം2 നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.13പിന്നെ ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ അവനോട് : “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14അതിന് ശമൂവേൽ: “എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും3 എന്ത്?” എന്ന് ചോദിച്ചു.15“അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചു കളഞ്ഞു ”എന്നു ശൗൽ പറഞ്ഞു.16ശമൂവേൽ ശൗലിനോട്:“നീ അല്പസമയം മൗനമായിരിക്കുക ; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട് : “പറഞ്ഞാലും” എന്നു പറഞ്ഞു.
17അപ്പോൾ ശമൂവേൽ പറഞ്ഞത് : “നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?18പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: “ നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക” എന്നു കല്പിച്ചു.19അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ടു്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടി വീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?”
20ശൗൽ ശമൂവേലിനോട്:“ ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.21എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
22ശമൂവേൽ പറഞ്ഞത് : “യഹോവയുടെ കല്പന അനുസരിക്കുന്നതോ ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിക്കുന്നതോ ഏതാകുന്നു യഹോവയ്ക്കു പ്രസാദകരമാകുന്നത്? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ4 തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.23ആഭിചാര ദോഷം പോലെയും ശാഠ്യം മിത്യാ പൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവിടുന്ന് നിന്നെയും രാജസ്ഥാനത്ത് നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
24ശൗൽ ശമൂവേലിനോട്:“ ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ച് പാപം ചെയ്തിരിക്കുന്നു.25എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ ആരാധിക്കുവാൻ എന്നോടൊപ്പം വരണമേ”എന്നു പറഞ്ഞു.
26ശമൂവേൽ ശൗലിനോട് :“ ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”27പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൗൽ അവന്റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു; അത് കീറിപ്പോയി.
28ശമൂവേൽ അവനോട് : “യഹോവ ഇന്ന് യിസ്രായേലിന്റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു.29യിസ്രായേലിന്റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.
30അപ്പോൾ അവൻ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പിൽ ഇപ്പോൾ എന്നെ മാനിച്ച്, ഞാൻ നിന്റെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് എന്നോടുകൂടെ വരണമേ” എന്നു അപേക്ഷിച്ചു.31അങ്ങനെ ശമൂവേൽ ശൗലിന്റെ പിന്നാലെ ചെന്നു; ശൗൽ യഹോവയെ ആരാധിച്ചു.

32അപ്പോൾ ശമൂവേൽ:“ അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്ന് ആഗാഗ് പറഞ്ഞു.33“നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കി. അതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്ന് ശമൂവേൽ പറഞ്ഞു. ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ കഷണങ്ങളായി വെട്ടിക്കളഞ്ഞു.

34പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി.35ശമൂവേൽ പിന്നെ ജീവിതകാലത്ത് ഒരിയ്ക്കൽ പോലും ശൗലിനെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ച് ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിന് രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.


1 15:4 കാലാൾ =നിലത്ത് നിന്ന് യുദ്ധം ചെയ്യുന്ന സൈന്യം
2 15:12 ജ്ഞാപകസ്തംഭം =ഓർമ്മയ്ക്കായി പണിയുന്ന ഒരു തൂൺ
3 15:14 മുക്കുറ = ക‍ാളകളുടെ മൂക്കിൽ കൂടി ശബ്ദം പുറപ്പെടുവിച്ചുള്ള അമറൽ
4 15:22 മുട്ടാടുകൾ = ആണാടുകൾ

16

1അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൗലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്ര കാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.

2അതിന് ശമൂവേൽ : “ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.3യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്ന് ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.”
4യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ത്ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിൽ വിറച്ചുകൊണ്ട് “നിന്റെ വരവ് ശുഭം തന്നേയോ? ” എന്നു ചോദിച്ചു.5അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ ”എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു.
6അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട് : “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു ”എന്നു പറഞ്ഞു.7യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു ”എന്ന് അരുളിച്ചെയ്തു.
8പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമുവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.9പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്ന് അവൻ പറഞ്ഞു.10അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
11“നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?”എന്ന് ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.12ഉടനെ അവർ അവനെ ആളയച്ച് വരുത്തി; “എന്നാൽ അവൻ പവിഴനിറമുള്ളവനും1 , സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു.
13അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
14എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.15അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ”.16“അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് വായിക്കയും തിരുമേനിക്ക് ഭേദം വരുകയും ചെയ്യും” എന്നു പറഞ്ഞു.
17ശൗൽ തന്റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു.18ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട് ” എന്നു പറഞ്ഞു.19അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.
20യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്റെ കൈവശം ശൗലിന് കൊടുത്തയച്ചു.21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; ശൗലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.
22അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.23ദൈവത്തിന്റെ അടുക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു് അവനെ വിട്ടുമാറും.


1 16:12 പവിഴനിറമുള്ളവൻ = ചുവപ്പ് നിറമള്ളവൻ

17

1അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.

2ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടയ്ക്ക് അണിനിരന്നു;3താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
4അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും1 ഉയരമുള്ളവൻ ആയിരുന്നു.5അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ2 തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
6അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും3 ഉണ്ടായിരുന്നു.7അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക്4 അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
8അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.9അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം. ”
10ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.11ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.

12യെഹൂദയിലെ ബേത്ത്ലഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.13യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൗലിന്റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് ഏലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
14ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ പോയിരുന്നു.15ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്ലഹേമിൽ പോയിവരുക പതിവായിരുന്നു.16ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.

17യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്:“ ഈ ഒരു പറ5 മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.18ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് 6 കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
19ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.20അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തു കൊണ്ടു ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.21യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
22ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.23അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.24അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
25അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
26അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.27അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
28അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.29അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?”എന്നു പറഞ്ഞു.30ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
31ദാവീദ് പറഞ്ഞ വാക്ക് കേട്ടവർ അത് ശൗലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.32ദാവീദ് ശൗലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.33ശൗൽ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
34ദാവീദ് ശൗലിനോട് പറഞ്ഞത്:“ അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.35ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചു കൊന്നു.
36ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.”
37ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.38ശൗൽ തന്റെ പടയങ്കി7 ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല.അതുകൊണ്ട് ഇവ ധരിച്ചു കൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.40പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി8 ഫെലിസ്ത്യനോട് അടുത്തു.
41ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.42ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.43ഫെലിസ്ത്യൻ ദാവീദിനോട് : “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.45ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
46യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.47യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
48പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.49ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു ;
50അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.51അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന് ,അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
52യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളും വരെ വീണുകിടന്നു.53ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.54എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.

55ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ? ” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല ”എന്നു പറഞ്ഞു.56“ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
57ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.58ശൗൽ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ ? ” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.


1 17:4 മുഴം = 46 സെ.മീ ചാൺ = 3മീറ്റർ
2 17:5 ശേക്കെൽ = 11ഗ്രാം
3 17:6 കുന്തം = മുനയുള്ള നീണ്ട ആയുധം
4 17:7 അലക് = മൂർച്ചയുള്ള ലോഹഭാഗം
5 17:17 പറ = ഏകദേശം 22ലിറ്റർ
6 17:18 സഹസ്രാധിപൻ = ആയിരം പേർക്ക് അധിപൻ
7 17:38 പടയങ്കി =സൈനികർ യുദ്ധത്തിന് പോകുമ്പോൾ അണിയുന്ന വസ്ത്രം
8 17:40 കവിണ = കല്ല് വച്ച് എറിയുവ‍ാനുള്ള ഉപകരണം

18

1ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.2ശൗൽ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.

3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.4യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
5ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും പ്രീതികരമായി.

6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി1 പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗൽരാജാവിനെ എതിരേറ്റു.7സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
“ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ”
എന്നു പാടി.

8ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗൽ ഏറ്റവും കോപിച്ചു; : “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു.9അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി.

10അടുത്ത ദിവസം ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൗലിന്മേൽ വന്നു അവന്റെ നിയന്ത്രണം ഏറ്റെടുത്തു.അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.11ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ട് പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.12യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൗലിന്റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു.
13അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരം പേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.14യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാവഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി;
15ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്ന് ശൗൽ കണ്ടപ്പോൾ,അവനെ ഭയപ്പെട്ടു.16എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.

17അതിനുശേഷം ശൗൽ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കൈയാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്ന് ശൗൽ വിചാരിച്ചു.18ദാവീദ് ശൗലിനോട്: “രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആരു? യിസ്രായേലിൽ എന്റെ ബന്ധുക്കളും എന്റെ പിതൃഭവനവും ആരുമല്ലല്ലോ” എന്നു പറഞ്ഞു.
19ശൗലിന്റെ മകളായ മേരബിനെ ദാവീദിന് ഭാര്യയായി കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു.
20ശൗലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവ് കിട്ടി; ആ കാര്യം അവന് ഇഷ്ടമായി.21അവൾ അവന് ഒരു കെണിയാകട്ടെ. ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് ഉപദ്രവിക്കപ്പെടുവാനായി ഞാൻ അവളെ അവന് കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: “നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരണം” എന്നു പറഞ്ഞു.
22പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്:“ നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
23ശൗലിന്റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു.അപ്പോൾ ദാവീദ്: “രാജാവിന്റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു.24ദാവീദ് പറഞ്ഞ കാര്യം ശൗലിന്റെ ദൃത്യന്മാർ ശൗലിനെ അറിയിച്ചു.
25അതിന് ശൗൽ: “രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല. അതിനുപകരം രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മതി എന്ന് നിങ്ങൾ ദാവീദിനോട് പറയണം” എന്ന് കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് കൊല്ലപ്പെടണമെന്ന് ശൗൽ കരുതിയിരുന്നു.26ശൗൽ പറഞ്ഞ കാര്യം ഭൃത്യന്മാർ ദാവീദിനോട് അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന് സന്തോഷമായി;
27നിശ്ചിത സമയത്തിനുള്ളിൽ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യരിൽ ഇരുനൂറ് പേരെ കൊന്നു. അവരുടെ അഗ്രചർമ്മം കൊണ്ടുവന്ന് താൻ രാജാവിന്റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു കൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൗൽ അറിഞ്ഞപ്പോൾ,29ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.

30എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്റെ പേർ പ്രസിദ്ധമായ്തീർന്നു.


1 18:6 തപ്പും തംബുരുവും = വാദ്യോപകരണങ്ങൾ

19

1ശൗൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലണം എന്ന് കല്പിച്ചു.2എങ്കിലും ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോട് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് യോനാഥാൻ ദാവീദിനോട്: “എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; അതുകൊണ്ട് നീ രാവിലെവരെ കരുതിയിരിക്കുക. അതിനുശേഷം രഹസ്യമായി ഒളിച്ചിരിക്ക.3ഞാൻ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നുപറഞ്ഞു.

4അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ചു: “രാജാവ് തന്റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണ കരമായിരുന്നതേയുള്ളു.5അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടാണല്ലോ ആ ഫെലിസ്ത്യനെ സംഹരിച്ചത്. അങ്ങനെ യഹോവ എല്ലായിസ്രായേലിനും വലിയ രക്ഷവരുത്തുകയും ചെയ്തു; നീ അതുകണ്ട് സന്തോഷിച്ചു. അതുകൊണ്ട് നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് പാപം ചെയ്യുന്നത് എന്തിന്? ”
6യോനാഥാന്റെ വാക്ക് കേട്ട്, യെഹോവയാണെ അവനെ കൊല്ലുകയില്ല എന്ന് ശൗൽ സത്യം ചെയ്തു.7പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ പഴയതുപോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.

8പിന്നെയും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്ന് ഓടി.9യഹോവയുടെ അടുക്കൽനിന്ന് ദുരാത്മാവ് പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ഭിത്തിയോട് ചേർത്ത് കുത്തുവാൻ നോക്കി; ദാവീദ് ശൗലിന്റെ മുമ്പിൽനിന്ന് മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.11ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗൽ അവന്റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോട്: “ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചില്ലെങ്കിൽ നാളെ നിന്നെ കൊല്ലും” എന്നുപറഞ്ഞു.
12അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപെട്ടു.13മീഖൾ ഒരു ബിംബം1 എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്റെ തലയിൽ കോലാട്ടുരോമം കൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ട് പുതപ്പിച്ചു.
14ദാവീദിനെ പിടിക്കുവാൻ ശൗൽ അയച്ച ദൂതന്മാർ വന്നപ്പോൾ “അവൻ ദീനമായി കിടക്കുന്നു” എന്നു അവൾ പറഞ്ഞു.15എന്നാൽ ശൗൽ: “ഞാൻ അവനെ കൊല്ലേണ്ടതിന് കിടക്കയോടുകൂടി എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു,
16ദാവീദിനെ നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലയിൽ കോലാട്ടുരോമം കൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നത് കണ്ടു.17അപ്പോൾ ശൗൽ മീഖളിനോട്: “നീ ഇങ്ങനെ എന്നെ ചതിക്കുകയും എന്റെ ശത്രു രക്ഷപ്പെടുവാൻ അനുവദിക്കുകയും ചെയ്തത് എന്തിന്?” എന്ന് ചോദിച്ചു. അതിന് മറുപടിയായി മീഖൾ ശൗലിനോട്: “എന്നെ വിട്ടയക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും” എന്ന് അവൻ എന്നോട് പറഞ്ഞു.

18ഇങ്ങനെ ദാവീദ് ഓടി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോട് ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും നയ്യോത്തിൽ ചെന്ന് പാർത്തു.19ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടെന്ന് ശൗലിന് അറിവുകിട്ടി.20ശൗൽ ദാവീദിനെ പിടിക്കുവാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടു.അപ്പോൾ ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ ദൂതന്മാരുടെമേൽ വന്നു. അവരും പ്രവചിച്ചു.
21ശൗൽ അത് അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൗൽ മൂന്നാം പ്രാവശ്യവും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.22പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറിനരികിൽ എത്തി: “ശമൂവേലും ദാവീദും എവിടെയാകുന്നു ”എന്നു ചോദിച്ചു. “അവർ രാമയിലെ നയ്യോത്തിൽ ഉണ്ട്” എന്നു ഒരുവൻ പറഞ്ഞു.
23അങ്ങനെ അവൻ രാമയിലെ നയ്യോത്തിൽ ചെന്നു; ദൈവത്തിന്റെ ആത്മാവ് അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുന്നതുവരെ പ്രവചിച്ചുകൊണ്ട് നടന്നു.24അവൻ തന്റെ വസ്ത്രം ഊരിക്കളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്ന് രാപകൽ മുഴുവനും നഗ്നനായി കിടന്നു. അതുകൊണ്ട് “ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ” എന്ന് പറഞ്ഞുവരുന്നു.


1 19:13 ബിംബം = വിഗ്രഹം

20

1അതിനുശേഷം ദാവീദ് രാമയിലെ നയ്യോത്തിൽനിന്നും ഓടി യോനാഥാന്റെ അടുക്കൽ ചെന്നു : “ഞാൻ എന്ത് ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോട് ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു?”2യോനാഥാൻ അവനോട് : “അങ്ങനെ സംഭവിക്കുകയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്‌കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചു വയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു.

3ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്റെ പിതാവിന് നല്ലവണ്ണം അറിയാം.അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്ന് സത്യം ചെയ്തു പറഞ്ഞു.
4അപ്പോൾ യോനാഥാൻ ദാവീദിനോട് :“നിന്റെ ആഗ്രഹം എന്ത്? ഞാൻ അത് ചെയ്തുതരും” എന്നു പറഞ്ഞു.5ദാവീദ് യോനാഥാനോട് പറഞ്ഞത്: നാളെ അമാവാസ്യ1 യാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്2 ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാംദിവസം വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കുവാൻ എനിക്ക് അനുവാദം തരേണം.
6നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ: “ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്ന് ബോധിപ്പിക്കേണം.7ശരി എന്ന് അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ് ; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം.
8എന്നാൽ അങ്ങ് അടിയനോട് ദയ ചെയ്യണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിൽ അങ്ങ് തന്നേ എന്നെ കൊല്ലുക; പിതാവിന്റെ അടുക്കൽ എന്നെ കൊണ്ടുപോകുന്നത് എന്തിന്?9അതിന് യോനാഥാൻ: “അങ്ങനെ നിനക്കു ഭവിക്കാതിരിക്കട്ടെ; എന്റെ പിതാ‍വ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു.
10ദാവീദ് യോനാഥാനോട്: “നിന്റെ അപ്പൻ നിന്നോട് കഠിനമായി ഉത്തരം പറഞ്ഞാൽ അത് ആർ എന്നെ അറിയിക്കും” എന്നു ചോദിച്ചു.11യോനാഥാൻ ദാവീദിനോട് : “നമുക്ക് വയലിലേക്ക് പോകാം” എന്നു പറഞ്ഞു; അവർ വയലിലേക്ക് പോയി.

12പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ എന്റെ അപ്പന്റെ ഹിതമറിഞ്ഞ് നിനക്ക് ഗുണമെന്ന് കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കും.13എന്നാൽ നിന്നോട് ദോഷം ചെയ്‌വാനാകുന്നു എന്റെ പിതാവിന്റെ ഭാവമെങ്കിൽ ഞാൻ അത് നിന്നെ അറിയിച്ച് നിന്നെ സുരക്ഷിതനായി പറഞ്ഞയക്കും. ഞാനത് ചെയ്യുന്നില്ലെങ്കിൽ യഹോവ എന്നെ ശിക്ഷിക്കട്ടെ.യഹോവ എന്റെ പിതാവിനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
14ഞാൻ ഇനി ജീവനോടിരിക്കുന്നു എങ്കിൽ ഞാൻ മരിക്കാതിരിക്കേണ്ടതിന് നീ എന്നോടും എന്റെ ഭവനത്തോടും യഹോവയുടെ ദയ കാണിക്കേണം.15നിന്റെ ദയ ഒരിക്കലും ഇല്ലാതെയാകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് നീക്കിക്കളയുന്ന സമയത്തും നീ ദയ കാണിക്കണം.16ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോട് ഉടമ്പടി ചെയ്തു. ദാവീദിന്റെ ശത്രുക്കളോട് യഹോവ പകരം ചോദിക്കും.
17യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കുകയാൽ അവനെക്കൊണ്ട് പിന്നെയും സത്യംചെയ്യിച്ചു.18പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത് : “നാളെ അമാവാസ്യയാകുന്നു; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്ന് മനസ്സിലാകും .19മൂന്ന് ദിവസം കഴിഞ്ഞിട്ട് അന്നു നീ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് വേഗത്തിൽ ഇറങ്ങിവന്ന് ഏസെൽകല്ലിന്റെ സമീപം താമസിക്കേണം.
20അപ്പോൾ ഞാൻ അതിന്റെ ഒരു വശത്ത് ഉന്നം നോക്കി മൂന്ന് അമ്പ് എയ്യും.21“നീ ചെന്ന് അമ്പ് നോക്കി എടുത്തുകൊണ്ടു വരുക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ട് വരിക എന്ന് ഞാൻ ബാല്യക്കാരനോട് പറഞ്ഞാൽ നീ അവ എടുത്തുകൊണ്ട് വരുക;നീ സുരക്ഷിതനാണ്.നിനക്ക് യാതൊരു ആപത്തും വരുകയില്ല.
22എന്നാൽ ഞാൻ ബാല്യക്കാരനോട്: അമ്പു നിന്റെ അപ്പുറത്ത് എന്നു പറഞ്ഞാൽ നീ നിന്റെ വഴിക്കു പൊയ്ക്കൊള്ളുക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.23ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.

24ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു.25രാജാവ് പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ പീഠത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
26അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു ,അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.27അമാവാസ്യയുടെ അടുത്ത ദിവസവും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോട്: “യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന് വരാതെയിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
28യോനാഥാൻ ശൗലിനോട്: “ദാവീദ് ബേത്ത്ലേഹെമിൽ പോകുവാൻ എന്നോട് അനുവാദം ചോദിച്ചു:29ഞങ്ങളുടെ കുടുംബത്തിന് പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയക്കണമേ; എന്റെ ജ്യേഷ്ഠൻ എന്നോട് കല്പിച്ചിരിക്കുന്നു; അതുകൊണ്ട് നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണുവാൻ അനുവദിക്കേണമേ” എന്നു പറഞ്ഞു. അതുകൊണ്ടാണ് അവൻ രാജാവിന്റെ പന്തിഭോജനത്തിന് വരാതിരിക്കുന്നത്” എന്നുത്തരം പറഞ്ഞു.
30അപ്പോൾ ശൗലിന് യോനാഥാന്റെ നേരേ കോപം ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നീ നിനക്കും നിന്റെ അമ്മയ്ക്കും അപമാനം ഉണ്ടാവാൻ യിശ്ശായിയുടെ മകനോട് കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിയാം31യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നിനക്ക് രാജാവാകുവാനോ നിന്റെ രാജത്വം ഉറപ്പിക്കനോ സാധിക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
32യോനാഥാൻ തന്റെ അപ്പനായ ശൗലിനോട്: “അവനെ എന്തിനാണ് കൊല്ലുന്നത്? അവൻ എന്ത് ചെയ്തു ?”എന്നു ചോദിച്ചു.33അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് യോനാഥാൻ അറിഞ്ഞു.34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.

35പിറ്റെ ദിവസം രാവിലെ, ദാവീദിനെ കാണുവാൻ നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടി വയലിലേക്കു പോയി.36അവൻ തന്റെ ബാല്യക്കാരനോട്: “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പ് എടുത്തുകൊണ്ടുവരണം” എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു.37യോനാഥാൻ എയ്ത അമ്പ് വീണ സ്ഥലത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: “അമ്പ് നിന്റെ അപ്പുറത്തല്ലേ ”എന്നു വിളിച്ചു പറഞ്ഞു.
38പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: “വേഗം ഓടിവരിക, നില്ക്കരുത് ”എന്ന് വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.39എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.40പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ബാല്യക്കാരന്റെ അടുക്കൽ കൊടുത്തു: “പട്ടണത്തിലേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു.
41ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്ത് കരഞ്ഞു; ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി.42യോനാഥാൻ ദാവീദിനോട്: “യഹോവ എനിക്കും നിനക്കും,എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് പോയി; യോനാഥാൻ പട്ടണത്തിലേക്ക് പോന്നു.


1 20:5അമാവാസി = കറുത്തവാവ്
2 20:5 പന്തിഭോജനം = രാജകീയ വിരുന്ന്

21

1ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത് ?”എന്നു ചോദിച്ചു.2ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: “രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു. ഞാൻ നിന്നെ അയച്ചതും നിന്നോട് കല്പിച്ചതുമായ കാര്യം ഒന്നും ആരും അറിയരുത് എന്ന് കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഒരു പ്രത്യേക സ്ഥലത്ത് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നു.

3അതുകൊണ്ട് നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ഒരു അഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കയ്യിൽ ഉള്ളതെന്തെങ്കിലും എനിക്ക് തരണം” എന്നു പറഞ്ഞു.4അതിന് പുരോഹിതൻ ദാവീദിനോട്: “വിശുദ്ധമായ അപ്പം അല്ലാതെ സാധാരണ അപ്പം എന്റെ കയ്യിൽ ഇല്ല; ബാല്യക്കാർ സ്ത്രീസംസർഗ്ഗം ഇല്ലാത്തവരാണ് എങ്കിൽ തരാമെന്ന് ” ഉത്തരം പറഞ്ഞു.
5ദാവീദ് പുരോഹിതനോട് : മൂന്ന് ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും ”എന്നു പറഞ്ഞു.6അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വയ്ക്കേണ്ടതിന് യഹോവയുടെ സന്നിധിയിൽ നിന്ന് നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
7എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്ന് പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്ക് പ്രമാണി ആയിരുന്നു.
8ദാവീദ് അഹീമേലെക്കിനോട് : “ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം വളരെ വേഗം നിർവ്വഹിക്കാനുള്ളതുകൊണ്ട് ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല ”എന്നു പറഞ്ഞു.9അപ്പോൾ പുരോഹിതൻ: “ഏലാ താഴ്വരയിൽവെച്ച് നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നു; അത് വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറെ ഒന്നുമില്ല” എന്നു പറഞ്ഞു. “അതിന് തുല്യം മറ്റൊന്നുമില്ല; അത് എനിക്ക് തരണം ”എന്നു ദാവീദ് പറഞ്ഞു.

10പിന്നെ ശൗലിന്റെ അടുത്ത് നിന്ന് ഓടി വന്ന ദാവീദ് അന്നുതന്നെ ഗത്ത്‌ രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.11എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോട് :“ ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ?
ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ
എന്ന് അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ ”എന്നു പറഞ്ഞു.
12ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയപ്പോൾ ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.13അവരുടെ മുമ്പാകെ തന്റെ ഭാവം മാറ്റി, ബുദ്ധിഭ്രമം നടിച്ച്, വാതിലിന്റെ കതകുകളിൽ വരച്ച്, താടിയിൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
14ആഖീശ് തന്റെ ഭൃത്യന്മാരോട് : “ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്?15എന്റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്റെ അരമനയിൽ ആണോ ഇവൻ വരേണ്ടത് ”എന്നു പറഞ്ഞു.

22

1അങ്ങനെ ദാവീദ് അവിടെനിന്ന് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതുകേട്ട് അവന്റെ അടുക്കൽ ചെന്നു.2പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്ക് നായകനായി; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.

3അതിനുശേഷം ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പയിൽ ചെന്നു. മോവാബ്‌ രാജാവിനോട് :“ ദൈവം എനിക്ക് വേണ്ടി എന്ത് ചെയ്യും എന്നറിയുന്നത് വരെ എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു താമസിക്കുവാൻ അനുവദിക്കണം” എന്ന് അപേക്ഷിച്ചു.4അവൻ അവരെ മോവാബ്‌ രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ഗുഹയിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു.5എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: “ഗുഹയിൽ താമസിക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊൾക ”എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഹേരെത്ത് കാട്ടിലേക്ക് പോയി.

6ദാവീദിനെയും കൂടെയുള്ളവരെയും കണ്ടെത്തി എന്ന് ശൗൽ കേട്ടു. അന്ന് ശൗൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
7ശൗൽ തന്റെ ചുറ്റും നില്ക്കുന്ന ഭൃത്യന്മാരോട് പറഞ്ഞത് : ബെന്യാമീന്യരേ, കേട്ടുകൊള്ളുവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കെല്ലാവർക്കും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും1 ശതാധിപന്മാരും2 ആക്കുമോ?8നിങ്ങൾ എല്ലാവരും എനിക്കെതിരെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോട് ഉടമ്പടി ചെയ്തത് എന്നെ ആരും അറിയിച്ചില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്ന് എനിക്കെതിരായി തിരിക്കുകയും പതിയിരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തത് നിങ്ങളിൽ ആരും എന്നെ അറിയിച്ചില്ല. അതിൽ നിങ്ങൾക്ക് ഒരു മനസ്താപവുമില്ല.
9അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: “നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു.10അഹീമേലക്ക് അവന് വേണ്ടി യഹോവയോട് അരുളപ്പാട് ചോദിച്ചു. അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു” എന്നുത്തരം പറഞ്ഞു.
11ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.12അപ്പോൾ ശൗൽ: “അഹീതൂബിന്റെ മകനേ, കേൾക്ക ”എന്നു കല്പിച്ചു. “തിരുമേനീ, അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.13ശൗൽ അവനോട് : “യിശ്ശായിയുടെ മകന് നീ അപ്പവും വാളും കൊടുക്കുകയും, അവന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇന്ന് അവൻ എനിക്കായി പതിയിരിക്കുവാൻ തക്കവണ്ണം നീയും അവനും എനിക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു.
14അഹീമേലെക്ക് രാജാവിനോട്:“ തിരുമനസ്സിലെ സകലഭൃത്യന്മാരിലുംവച്ചു ദാവീദിനോളം വിശ്വസ്തൻ വേറെ ആരുണ്ട്? അവൻ രാജാവിന്റെ മരുമകനും, അങ്ങയുടെ ആലോചനയിൽ ചേരുന്നവനും, രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.15അവന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ആദ്യമല്ല. രാജാവ് അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഈകാര്യത്തെപറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല ”എന്നുത്തരം പറഞ്ഞു.
16അപ്പോൾ രാജാവ്: “അഹീമേലെക്കേ, നീ നിശ്ചയമായി മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും മരിക്കണം” എന്നു കല്പിച്ചു.17പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: “യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോട് ചേർന്നിരിക്കുന്നു; ദാവീദ് ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ ”എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
18അപ്പോൾ രാജാവ് ദോവേഗിനോട് : “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക” എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചുപേരെ അന്ന് കൊന്നുകളഞ്ഞു.19പുരോഹിതനഗരമായ നോബിലെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ സകലതിനെയും വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
20എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുവൻ രക്ഷപ്പെട്ട് ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.21ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.
22ദാവീദ് അബ്യാഥാരിനോട്: “എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ശൗലിനോട് അറിയിക്കും എന്ന് ഞാൻ അന്നു തന്നേ നിശ്ചയിച്ചു.23നിന്റെ പിതൃഭവനത്തിലുള്ള സകലരുടെയും മരണത്തിന് ഞാൻ കാരണമായല്ലോ. എന്റെ അടുക്കൽ താമസിക്കുക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നീസുരക്ഷിതനായിരിക്കും” എന്നു പറഞ്ഞു.


1 22:7 സഹസ്രാധിപൻ = ആയിരം പേർക്ക് അധിപൻ
2 22:7 ശതാധിപൻ = നൂറ് പേർക്ക് അധിപൻ

23

1അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ1 കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി.2ദാവീദ് യഹോവയോട് ; “ഞാൻ ചെന്ന് ഈ ഫെലിസ്ത്യരെ തോല്പിക്കണമോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോട് : “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക.” എന്നു കല്പിച്ചു.

3എന്നാൽ ദാവീദിന്റെ ആളുകൾ അവനോട് : “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും” എന്നു പറഞ്ഞു.4ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട് : “എഴുന്നേറ്റ് കെയീലയിലേയ്ക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
5അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേയ്ക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്ത്, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.

6അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
7ദാവീദ് കെയീലയിൽ ഉണ്ട് എന്ന് ശൗലിന് അറിവ് കിട്ടി; “ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും2 ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് ശൗൽ പറഞ്ഞു.8പിന്നെ ശൗൽ ദാവീദിനേയും അവന്റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേയ്ക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.9ശൗൽ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്ന് ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട് :“ ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു.
10പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗൽ കെയീലയിലേയ്ക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.11കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
12ദാവീദ് പിന്നെയും: “കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
13അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്,അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്ന് ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു.

14ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗൽ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
15തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്ന് ദാവീദ് അറിഞ്ഞു; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.16അപ്പോൾ ശൗലിന്റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്:“ ഭയപ്പെടേണ്ടാ,
17എന്റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ; നീ യിസ്രായേലിന് രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൗൽ അറിയുന്നു” എന്നു പറഞ്ഞു.18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേയ്ക്ക് പോകുകയും ചെയ്തു.
19അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.20അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
21അതിന് ശൗൽ പറഞ്ഞത്:“ നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.22നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്,അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി3 ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.23അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം ക്രിത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.”
24അങ്ങനെ അവർ ശൗലിന് മുമ്പെ സീഫിലേയ്ക്ക് പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.25ശൗലും അവന്റെ പടജ്ജനവും അവനെതിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ പാറക്കെട്ടിൽ ചെന്ന് താമസിച്ചു. ശൗൽ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു.
26ശൗൽ പർവ്വതത്തിന്റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ മറുവശത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു.27അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരണം ; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്ന് പേരായി.29ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്ന് താമസിച്ചു.


1 23:1 കളം =ധാന്യം സൂക്ഷിച്ച് വെയ്ക്കുന്ന സ്ഥലം
2 23:7 ഓടാമ്പൽ = വാതിൽ പൂട്ടുന്നതിനുള്ള കമ്പി
3 23:22 ഉപായി = സൂത്രം പ്രയോഗിക്കുന്നവൻ

24

1ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനുഅറിവു കിട്ടി.2അപ്പോൾ ശൗൽ എല്ലായിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.

3അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ വിസർജജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു.4ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ ”എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5എന്നാൽ ശൗലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി.6അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ”എന്നു പറഞ്ഞു.7ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൗലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി.
8ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൗലിനോട്:“എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.9ദാവീദ് ശൗലിനോട് :“ ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്?
10യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.11എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു.എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല.അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
12യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.13“ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു ”എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
14ആരെ തേടിയാകുന്നു യിസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?15അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്,വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.
16ദാവീദ് ശൗലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൗൽ: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ ”എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
17പിന്നെ അവൻ ദാവീദിനോട് : “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു.18യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
19ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ.20എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
21അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച് ,എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചുകള യുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം.”22അങ്ങനെ ദാവീദ് ശൗലിനോട് സത്യം ചെയ്തു. ശൗൽ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

25

1ശമൂവേൽ മരിച്ചു; യിസ്രായേൽമക്കൾ ഒരുമിച്ചുകൂടി അവനെക്കുറിച്ച് വിലപിച്ചു, രാമയിൽ അവന്റെ വീടിനരികെ അവനെ അടക്കം ചെയ്തു. ദാവീദ് പാരാൻമരുഭൂമിയിൽ പോയി പാർത്തു.

2കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു.3അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.അവന്റെ പേര് നാബാൽ എന്നും അവന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
4നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്എന്ന് ദാവീദ് മരുഭൂമിയിൽ വച്ച് കേട്ടു.5ദാവീദ് പത്ത് യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “ നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലുക:6നിനക്ക് സമാധാനം ഉണ്ടാകട്ടെ.നിനക്കും നിന്റെ ഭവനത്തിനും നിനക്കുള്ള സകലത്തിനും സമാധാനം ഉണ്ടാകട്ടെ;
7നീ ആടുകളുടെ രോമം കത്രിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ലാ.8അവരോട് ചോദിക്കുക അവരും അത് നിന്നോട് പറയും; അതുകൊണ്ട് ഈ ബാല്യക്കാരോട് ദയ തോന്നണം; ഉത്സവ ദിവസമാണല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്റെ കൈവശം ഉള്ളത് അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിനും തരണമേ എന്നു അവനോടു പറയുവിൻ.”
9ദാവീദിന്റെ ബാല്യക്കാർ നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ച് മറുപടിയ്ക്കായി കാത്തുനിന്നു.10നാബാൽ ദാവീദിന്റെ ഭൃത്യന്മാരോട്: “ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ട് പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്.11ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എവിടെ നിന്ന് വന്നു എന്ന് അറിയാത്തവർക്ക് കൊടുക്കുമോ” എന്ന് ഉത്തരം പറഞ്ഞു.
12ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമെല്ലാം അവനോട് അറിയിച്ചു.13അപ്പോൾ ദാവീദ് തന്റെ ആളുകളോട്: “എല്ലാവരും വാൾ അരയിൽ കെട്ടിക്കൊൾവിൻ” എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയിൽ കെട്ടി; ദാവീദും വാൾ അരയിൽ കെട്ടി; ഏകദേശം നാനൂറ് പേർ ദാവീദിന്റെ പിന്നാലെ പോയി; ഇരുനൂറ് പേർ സാധനങ്ങൾ സൂക്ഷിക്കുവാൻ അവിടെ താമസിച്ചു.
14എന്നാൽ ബാല്യക്കാരിൽ ഒരുവൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോട് : “ദാവീദ് നമ്മുടെ യജമാനന് വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു.15എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി താമസിച്ചിരുന്ന കാലത്ത് ഒരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല.
16ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴെല്ലാം രാവും പകലും അവർ ഞങ്ങൾക്ക് ഒരു കോട്ട ആയിരുന്നു.17അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം;ദാവീദ് നമ്മുടെ യജമാനനും അവന്റെ സകലഭവനത്തിനും ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു; അവനോ ദുശ്ശാഡ്യക്കാരൻ ആയതുകൊണ്ട് അവനോട് ആർക്കും ഒന്നും സംസാരിക്കാൻ സാധിക്കുകയില്ല”.
18ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും, രണ്ട് തുരുത്തി വീഞ്ഞും, പാകം ചെയ്ത അഞ്ച് ആടും, അഞ്ച് പറ മലരും, നൂറ് ഉണക്കമുന്തിരിക്കുലയും, ഇരുനൂറ് അത്തിയടയും കഴുതപ്പുറത്ത് കയറ്റി ബാല്യക്കാരോട്;19“നിങ്ങൾ എനിക്ക് മുമ്പെ പോകുവിൻ; ഞാൻ പിന്നാലെ വരാം” എന്നു പറഞ്ഞു. ഭർത്താവായ നാബാലിനെ അവൾ ഒന്നും അറിയിച്ചില്ല.
20അവൾ കഴുതപ്പുറത്ത് കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അവന്റെ സഹയാത്രികരും അവൾക്കെതിരെ വരുന്നു; അവൾ അവരെ എതിരേറ്റു.
21അപ്പോൾ ദാവീദ്: “മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതെല്ലാം ഞാൻ സംരക്ഷിച്ചത് വെറുതെയായി. അവന് ഒന്നും നഷ്ടപ്പെട്ടതുമില്ല; അവനോ നന്മക്ക് പകരം എനിക്ക് തിന്മ ചെയ്തു.22അവന്റെ പുരുഷന്മാരിൽ ആരെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചിരുന്നാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് പകരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു”.
23അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ പെട്ടെന്ന് കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിനെ സാഷ്ടാംഗം നമസ്കരിച്ചു.24അവൾ അവന്റെ കാല്ക്കൽ വീണ് പറഞ്ഞത്: “യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.
25ദുസ്സ്വഭാവിയായ നാബാലിനെ യജമാനൻ കാര്യമാക്കരുത്; അവൻ തന്റെ പേരു പോലെ തന്നെ ആണ്. നാബാൽ എന്നാണല്ലോ അവന്റെ പേർ; ഭോഷത്തം മാത്രമേ അവന്റെ കയ്യിൽ ഉള്ളൂ. അടിയൻ, യജമാനൻ അയച്ച വേലക്കാരെ കണ്ടിരുന്നില്ല.26അതുകൊണ്ട് യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടഞ്ഞിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന് ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
27ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച1 യജമാനന്റെ ബാല്യക്കാർക്ക് ഇരിക്കട്ടെ.28അടിയന്റെ കുറ്റം ക്ഷമിക്കേണമേ. യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; കാരണം യഹോവയുടെ യുദ്ധങ്ങളാണല്ലോ യജമാനൻ നടത്തുന്നത്. ജീവിതകാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.
29ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും.
30എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ച്, നിന്നെ യിസ്രായേലിന് പ്രഭുവാക്കി വെയ്ക്കുമ്പോൾ31കാരണം കൂടാതെ രക്തം ചിന്തിയെന്നോ, പ്രതികാരം ചെയ്തു എന്നോ പശ്ചാത്താപവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന് നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളണമേ.”
32ദാവീദ് അബീഗയിലിനോട് പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം.33നിന്റെ വിവേകം സ്തുത്യം; രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയിരിക്കുവാനും ഇന്ന് എന്നെ തടഞ്ഞ നീ അനുഗ്രഹിക്കപ്പെട്ടവൾ.
34നിനക്ക് ദോഷം വരാതെയിരിക്കുവാൻ എന്നെ തടഞ്ഞ യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ വേഗം എന്നെ എതിരേറ്റ് വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്ക് പുരുഷപ്രജയൊന്നും നാബാലിന് ശേഷിക്കയില്ലായിരുന്നു.35പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കയ്യിൽനിന്ന് വാങ്ങി അവളോട്: “സമാധാനത്തോടെ വീട്ടിലേയ്ക്ക് പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
36അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
37എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞിന്റെ ലഹരി മാറിയശേഷം അവന്റെ ഭാര്യ അവനോട് വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ ജീവനില്ലാത്തതു പോലെ ആയി.അവൻ ശിലാസമനായി .38പത്ത് ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി.
39നാബാൽ മരിച്ചു എന്ന് ദാവീദ് കേട്ടപ്പോൾ: “എന്നെ നിന്ദിച്ചതിനാൽ നാബാലിനോട് പകരംചോദിക്കുകയും, അങ്ങയുടെ ദാസനെ തിന്മ ചെയ്യാതെ തടയുകയും ചെയ്ത യഹോവയ്ക്ക് സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നെ വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്ക് ഭാര്യയാക്കേണ്ടതിന് അവളോട് സംസാരിപ്പാൻ ആളയച്ചു.40ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: “നീ ദാവീദിന് ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
41അവൾ എഴുന്നേറ്റ് നിലംവരെ തല കുനിച്ചു: “ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി” എന്നു പറഞ്ഞു.42ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരികമാരായ അഞ്ച് ബാല്യക്കാരത്തികളുമായി കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരോടുകൂടി ചെന്ന് അവന് ഭാര്യയായി തീർന്നു.
43യിസ്രായേലിൽ നിന്നും ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ രണ്ടുപേരും ദാവീദിന് ഭാര്യമാരാത്തീർന്നു.44ശൗൽ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്ക് കൊടുത്തിരുന്നു.


1 25:27 കാഴ്ച = മറ്റൊരാൾക്ക് നൽകുന്ന സമ്മാനം

26

1അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു; “ദാവീദ് മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞു.2ശൗൽ എഴുന്നേറ്റ് ദാവീദിനെ തെരയുവാൻ സീഫ് മരുഭൂമിയിലേയ്ക്കു് ചെന്നു; യിസ്രായേലിൽനിന്നു തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.

3ശൗൽ മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ വഴിയരികെ പാളയം ഇറങ്ങി. ദാവീദ് മരുഭൂമിയിൽ താമസിച്ചു. ശൗൽ തന്നെ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു മനസ്സിലായി4അതുകൊണ്ട് ദാവീദ് ചാരന്മാരെ അയച്ച് ശൗൽ വന്നിരിക്കുന്നു എന്നു അറിഞ്ഞു.
5ദാവീദ് എഴുന്നേറ്റ് ശൗൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്ത് ചെന്നു; ശൗലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
6ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും, സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുക്കലേക്ക് ആര് എന്നോടുകൂടെ പോരും” എന്നു ചോദിച്ചു. “ഞാൻ നിന്നോടുകൂടെ വരാം” എന്ന് അബീശായി പറഞ്ഞു.7ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു.8അബീശായി ദാവീദിനോട്: “ദൈവം നിന്റെ ശത്രുവിനെ ഇന്ന് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തം കൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല ”എന്നു പറഞ്ഞു.
9ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകയില്ല” എന്നു പറഞ്ഞു.10“യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കുചെന്ന് നശിക്കും;
11ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.12ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലയുടെ അടുക്കൽ നിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
13ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു.14ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും:“അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ” എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: “രാജസന്നിധിയിൽ കൂകുന്ന നീ ആര്” എന്ന് അങ്ങോട്ട് ചോദിച്ചു.
15ദാവീദ് അബ്നേരിനോട് : “നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്ക് തുല്യൻ ആരുണ്ട്? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നത് എന്ത്? നിന്റെ യജമാനനായ രാജാവിനെ നശിപ്പിക്കുവാൻ ജനത്തിൽ ഒരുവൻ അവിടെ വന്നിരുന്നുവല്ലോ.16നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്ന് നോക്കുക.”
17അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: “എന്റെ മകനെ, ദാവീദേ, ഇത് നിന്റെ ശബ്ദമോ ”എന്നു ചോദിച്ചതിന് ദാവീദ് “എന്റെ ശബ്ദം തന്നെ, യജമാനനായ രാജാവേ” എന്നു പറഞ്ഞു.18“യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്റെ പക്കൽ എന്ത് ദോഷമാണുള്ളത്?
19അതുകൊണ്ട് യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന് എതിരായി വിട്ടിരിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് സ്വീകരിച്ച് പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ.യഹോവയുടെ അവകാശത്തിൽ എനിക്ക് പങ്കില്ലാതാകത്തക്കവിധം നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു അവർ എന്നെ ഇന്ന് പുറത്ത് തള്ളിയിരിക്കുന്നു.20എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്ത് വീഴരുതേ; ഒരുവൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവ് ഒരു ഒറ്റ ചെള്ളിനെ തെരഞ്ഞ് പുറപ്പെട്ടിരിക്കുന്നു” എന്നും അവൻ പറഞ്ഞു.
21അതിന് ശൗൽ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്ക് വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്ക് ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
22ദാവീദ് ഉത്തരം പറഞ്ഞത്: “രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുവൻ വന്ന് കൊണ്ടുപോകട്ടെ.23യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
24എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്ക് വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്ക് വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ”.25അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്ക് പോയി; ശൗലും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.

27

1അപ്പോൾ ദാവീദ്: ഞാൻ ഒരു ദിവസം ശൗലിന്റെ കയ്യാൽ നശിക്കേണ്ടി വരും; ഫെലിസ്ത്യരുടെ ദേശത്തേക്ക് ഓടി രക്ഷപെടുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല; ശൗൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നത് മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്ന് രക്ഷപെടും എന്ന് മനസ്സിൽ നിശ്ചയിച്ചു.

2അങ്ങനെ ദാവീദ് യാത്ര തിരിച്ചു. അവനും കൂടെയുള്ള അറുനൂറ് പേരും ഗത്ത്‌ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.3ജെസ്രീൽക്കാരിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ട് ഭാര്യമാരുമായി ദാവീദ് കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ താമസിച്ചു.4ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്ന് ശൗലിന് അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
5ദാവീദ് ആഖീശിനോട്: “നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ നാട്ടിൻപുറത്ത് എനിക്കു ഒരു സ്ഥലം കല്പിച്ചുതരേണം; അവിടെ ഞാൻ താമസിച്ചുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ താമസിക്കുന്നത് എന്തിന് ”എന്നു പറഞ്ഞു.6ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു.

7ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലു മാസവും താമസിച്ചു.
8ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവർ ശൂർ വരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.9എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ച് ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
10“നിങ്ങൾ ഇന്ന് എവിടെയാണ് പോയി ആക്രമിച്ചത് ”എന്ന് ആഖീശ് ചോദിച്ചതിന്: “യെഹൂദെക്ക് തെക്കും യെരപ്മേല്യക്ക് തെക്കും കേന്യർക്കു തെക്കും” എന്ന് ദാവീദ് പറഞ്ഞു.
11ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, ഫെലിസ്ത്യരുടെ ദേശത്ത് താമസിച്ച കാലമെല്ലാം അവൻ ഇങ്ങനെയായിരുന്നു എന്ന വിവരം ഗത്തിൽ അറിയിക്കാതിരിക്കാൻ ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചില്ല.12“ദാവീദ് സ്വജനമായ യിസ്രായേലിന് വെറുപ്പായതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും” എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വസിച്ചു.

28

1ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.2അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്ന് നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.

3എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.4എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൗൽ എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
5ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ട്, അവന്റെ ഹൃദയം വിറെച്ചു.6ശൗൽ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.7അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോട്: “എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്ന് ചോദിക്കും” എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
8ശൗൽ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.9സ്ത്രീ അവനോട്: “ശൗൽ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്റെ ജീവന് കെണി ഒരുക്കുന്നത് എന്തിന് ?”എന്നു പറഞ്ഞു.10“യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല ”എന്ന് ശൗൽ യഹോവയുടെ നാമത്തിൽ അവളോട് സത്യം ചെയ്തു .
11“ഞാൻ ആരെ വരുത്തിത്തരേണം” എന്ന് സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്ന് അവൻ പറഞ്ഞു.12സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൗലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൗൽ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
13രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത് ?” എന്ന് ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറിവരുന്നത് ഞാൻ കാണുന്നു” എന്ന് സ്ത്രീ ശൗലിനോട് പറഞ്ഞു.14അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
15ശമൂവേൽ ശൗലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത് ”എന്നു ചോദിച്ചു. അതിന് ശൗൽ: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു”എന്ന് ഉത്തരം പറഞ്ഞു.
16അതിന് ശമൂവേൽ : “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?17യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
18നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.19യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും”.
20പെട്ടെന്ന് ശൗൽ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.21അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ട് അവനോട്: “അടിയൻ നിന്റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞ വാക്ക് അനുസരിച്ചുവല്ലോ.
22അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.23അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല ”എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
24സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.25അവൾ അത് ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.

29

1അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും ജെസ്രീലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി.2അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുൻപോട്ട് നീങ്ങി; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ ആയിരുന്നു.

3ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു;“ ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?“ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല“.
4എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ ആഖീശിനോട് കോപിച്ചു; “നീ അവന് കല്പിച്ചുകൊടുത്ത സ്ഥലത്തേക്ക് പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ യുദ്ധത്തിന്നു നമ്മോടുകൂടെ വരരുത്; അവൻ യുദ്ധത്തിൽ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?
5ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ
എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ?“ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോട് പറഞ്ഞു.
6അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു; “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല.7ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക”.
8ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്ന് പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു”.9ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ:“അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു.
10ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ”.11ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്ക് മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ ജെസ്രീലിലേക്ക് പോയി.

30

1ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ച് ചുട്ടുകളഞ്ഞിരുന്നു.2അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയതല്ലാതെ ആരെയും കൊന്നില്ല.

3ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്ക് വന്നപ്പോൾ അത് തീവെച്ച് ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.4അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
5ജെസ്രീൽക്കാരി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു.6ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.

7ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്ന് പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.8അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ കൂട്ടത്തെ പിന്തുടരേണമോ? ഞാൻ അവരെ പിടികൂടുമോ” എന്ന് ചോദിച്ചു. “പിന്തുടരുക; നീ അവരെ നിശ്ചയമായി പിടികൂടി സകലവും വീണ്ടുകൊള്ളും” എന്ന് അരുളപ്പാടുണ്ടായി.
9അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് പേരും ബെസോർതോട്ടിൽ എത്തി; ബാക്കിയുള്ളവർ അവിടെ താമസിച്ചു.10ബെസോർതോടു കടക്കുവാൻ കഴിയാതെ ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചു. ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു.
11അവർ വയലിൽവെച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന് അപ്പം കൊടുത്തു. അവൻ തിന്നു; അവന് കുടിപ്പാൻ വെള്ളവും കൊടുത്തു.12അവർ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അത് തിന്നപ്പോൾ അവന്റെ ശക്തി അവന് തിരികെ ലഭിച്ചു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
13ദാവീദ് അവനോട്:“ നീ ആരുടെ ആൾ? നീ എവിടെ നിന്ന് വരുന്നു ”എന്ന് ചോദിച്ചതിന് അവൻ: “ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്ക് രോഗം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.14ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.
15ദാവീദ് അവനോട്: “ആ കൂട്ടത്തിന്റെ അടുക്കലേക്ക് നീ വഴികാണിച്ചുതരുമോ” എന്ന് ചോദിച്ചതിന് അവൻ: “നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കുകയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അവരുടെ അടുക്കലേക്ക് വഴികാണിച്ചുതരാം” എന്നു പറഞ്ഞു.
16അങ്ങനെ അവൻ ദാവീദിനെ കൂട്ടിക്കൊണ്ട് ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരക്കുകയും, തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ച് കൊണ്ടുവന്ന വലിയ കൊള്ള കൊണ്ട് ഉത്സവം ഘോഷിക്കയും ചെയ്യുന്നത് കണ്ടു.17ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്ത് കയറി ഓടിപോയ നാനൂറ് ബാല്യക്കാർ അല്ലാതെ അവരിൽ ഒരുവനും രക്ഷപെട്ടില്ല.
18അമാലേക്യർ അപഹരിച്ച് കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് രക്ഷപെടുത്തി.19അവർ അപഹരിച്ച് കൊണ്ടുപോയതിൽ ചെറുതോ, വലുതോ, പുത്രന്മാരോ, പുത്രിമാരോ, കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.20ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്ക് മുമ്പിൽ നടത്തി: “ഇത് ദാവീദിന്റെ കൊള്ള” എന്നു പറഞ്ഞു.
21ദാവീദിനോടുകൂടെ പോകുവാൻ കഴിയാതെ ക്ഷീണിച്ച് ബെസോർതോട്ടിൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റ് ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്ത് വന്ന് അവരോട് കുശലം ചോദിച്ചു.22എന്നാൽ ദാവീദിനോടുകൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: “ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ” എന്നു പറഞ്ഞു.
23അപ്പോൾ ദാവീദ്: “എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്ന കൂട്ടത്തെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്ക് തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്.24ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിന് പോകുന്നവന്റെ ഓഹരിയും സാധനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം” എന്നു പറഞ്ഞു.25അന്നുമുതൽ കാര്യം അങ്ങനെതന്നെ നടന്നു; അവൻ അത് യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.

26ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു് കൊള്ളയിൽ ഒരംശം കൊടുത്തയച്ച് :“ ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.27ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
29രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും30-31ഹൊർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.

31

1അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.2ഫെലിസ്ത്യർ ശൗലിനെയും അവന്റെ പുത്രന്മാരെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്റെ പുത്രന്മാരായ യോനാഥാൻ, അബീനാദാബ്, മെല്ക്കീശൂവ എന്നിവരെ കൊന്നു.3എന്നാൽ സൈന്യം ശൗലിന്റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.

4ശൗൽ തന്റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൗൽ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.5ശൗൽ മരിച്ചു എന്ന് അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ അവനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.6അങ്ങനെ ശൗലും, അവന്റെ മൂന്നു പുത്രന്മാരും, അവന്റെ ആയുധവാഹകനും, അവന്റെ ആളുകൾ ഒക്കെയും അന്നുതന്നെ ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
7ശൗലും പുത്രന്മാരും മരിച്ചു എന്ന് താഴ്വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർവന്ന് അവിടെ പാർക്കുകയും ചെയ്തു.

8പിറ്റേദിവസം ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നത് കണ്ടു.
9അവർ ശൗലിന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗം അഴിച്ചെടുത്ത് തങ്ങളുടെ ക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വാർത്ത അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.10അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ശരീരം അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
11എന്നാൽ ഫെലിസ്ത്യർ ശൗലിനോട് ചെയ്തത് ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ12ശൂരന്മാരായ എല്ലാവരും രാത്രി നടന്നുചെന്ന് ബേത്ത്-ശാന്റെ ചുവരിൽനിന്ന് ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവെച്ച് ദഹിപ്പിച്ചു.13അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴ് ദിവസം ഉപവസിച്ചു.

ശമൂവേൽ: രണ്ടാം പുസ്തകം

1

1ശൗലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കുകയും ചെയ്ത ശേഷം2മൂന്നാം ദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.

3ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽപാളയത്തിൽനിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു.4ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക.” അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകർ മരിച്ചുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു.5വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൗലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞു” എന്നു ചോദിച്ചതിന്
6വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യാദൃശ്ചികമായി ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;7അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു.
8‘നീ ആർ’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു.9അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു.10അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.”
11ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.12അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.13ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു.
14ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു.15പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളക” എന്നു പറഞ്ഞു.16അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് വിരോധമായി സാക്ഷീകരിച്ചുവല്ലോ” എന്നു പറഞ്ഞു.
17അതിനുശേഷം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി-18അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം1 പഠിപ്പിപ്പാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-
19“യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി;
വീരന്മാർ പട്ടുപോയത് എങ്ങനെ!
20ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ;
അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;
അഗ്രചർമ്മികളുടെ കന്യകമാർ ജയംഘോഷിക്കരുതേ.
21ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും
വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.
അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്;
ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
22കൊല്ലപ്പെട്ടവരുടെ രക്തവും
വീരന്മാരുടെ മേദസ്സും വിട്ട്
യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല;
ശൗലിന്റെ വാൾ ശൂന്യമായി മടങ്ങിവന്നതുമില്ല.
23ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു;
മരണത്തിലും അവർ വേർപിരിഞ്ഞില്ല.
അവർ കഴുകന്മാരിലും വേഗവാന്മാർ,
സിംഹങ്ങളിലും ശക്തിമാന്മാർ.
24യിസ്രായേൽപുത്രിമാരേ,
ശൗലിനെച്ചൊല്ലി കരവിൻ
അവൻ നിങ്ങളെ ആഡംബരത്തോടുകൂടിയുള്ള കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു
നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
25യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ!
നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടല്ലോ.
26എന്റെ സഹോദരൻ യോനാഥാനേ,
നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്കു അതിവത്സലൻ ആയിരുന്നു;
എന്നോടുള്ള നിൻപ്രേമം ആശ്ചര്യമായത്, സ്ത്രീയുടെ പ്രേമത്തിലും കവിയുന്നത്.
27വീരന്മാർ വീണുപോയത് എങ്ങനെ;
യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”


1 1:18 ധനുർഗ്ഗീതം വിൽപ്പാട്ട്

2

1പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരങ്ങളിലേക്ക് പോകേണമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകേണം” എന്ന് ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്ന് അരുളപ്പാടുണ്ടായി.2അങ്ങനെ ദാവീദ് ജെസ്രീയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ട് ഭാര്യമാരുമായി അവിടേക്ക് പോയി.3ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു.

4അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു.

5യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് ”എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
6യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും.7ആകയാൽ ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ നിങ്ങൾ ധീരന്മാരാകട്ടെ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്ന് പറയിച്ചു.

8എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,9അവനെ ഗിലെയാദിനും, അശൂരിയർക്കും, ജെസ്രീയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി,
10ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ നാല്പതു വയസ്സായിരുന്നു; അവൻ രണ്ട് വർഷം ഭരിച്ചു. യെഹൂദാഗൃഹം മാത്രം ദാവീദിനോട് ചേർന്നുനിന്നു.11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന് രാജാവായിരുന്ന കാലം ഏഴ് വർഷവും ആറുമാസവും തന്നെ.

12നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ഭടന്മാരും മഹനയീമിൽനിന്ന് പുറപ്പെട്ട് ഗിബെയോനിലേക്കു വന്നു.13അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ഭടന്മാരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ കണ്ടുമുട്ടി; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
14അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെമുമ്പാകെ ഒന്നു പൊരുതട്ടെ” എന്നു പറഞ്ഞു.15യോവാബ്:“അവർ എഴുന്നേൽക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എണ്ണത്തിനൊത്ത് എഴുന്നേറ്റ് തമ്മിൽ അടുത്തു.
16ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തെ ഹെല്ക്കത്ത്-ഹസ്സൂരീം എന്നു വിളിച്ചു.17അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ഭടന്മാരോട് തോറ്റുപോയി.
18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.19അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
20അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്ന് അവൻ ഉത്തരം പറഞ്ഞു.21അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, യുവാക്കന്മാരിൽ ഒരുത്തനെ പിടിച്ച് അവന്റെ ആയുധവർഗ്ഗം നിനക്കുവേണ്ടി എടുത്തുകൊൾക” എന്ന് പറഞ്ഞു. എന്നാൽ അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് അസാഹേൽ പിന്തിരിഞ്ഞില്ല.
22അബ്നേർ പിന്നെയും അസാഹേലിനോട്: “എന്നെ പിന്തുടരുന്നതിൽനിന്ന് പിന്തിരിയുക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും” എന്ന് പറഞ്ഞു.23എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവർ ഒക്കെയും സ്തംഭിച്ചുനിന്നുപോയി.
24യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.25ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒന്നിച്ചുകൂടി ഒരേ കൂട്ടമായി ഒരു കുന്നിൻമുകളിൽ നിന്നു.
26അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്ന് നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നത് മതിയാക്കേണ്ടതിന് ജനത്തോട് കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും” എന്ന് വിളിച്ചു പറഞ്ഞു.27അതിന് യോവാബ്: “ദൈവത്താണ, നീ പറഞ്ഞില്ലായിരുന്നെങ്കിലും സഹോദരന്മാരെ പിന്തുടരുന്നതിൽനിന്ന് ജനങ്ങൾ രാവിലെ നിശ്ചയമായും പിന്തിരിയുമായിരുന്നു” എന്ന് പറഞ്ഞു.
28ഉടനെ യോവാബ് കാഹളം ഊതി, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതിയതുമില്ല.29അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്ന് മഹനയീമിൽ എത്തി.
30യോവാബും അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് പിന്തിരിഞ്ഞു, യോവാബ് ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ഭടന്മാരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.31എന്നാൽ ദാവീദിന്റെ ഭടന്മാർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.32അസാഹേലിനെ അവർ എടുത്ത് ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി.

3

1ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.

2ദാവീദിന് ഹെബ്രോനിൽവച്ച് പുത്രന്മാർ ജനിച്ചു; ജെസ്രീയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.3കർമ്മേല്യൻ നാബാലിന്റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
4ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ;5ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ചവർ.

6ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.7എന്നാൽ ശൗലിന് അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: “നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത്?” എന്നു ചോദിച്ചു.
8അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുകൾനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: “ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്ന് ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
9ശൗലിന്റെ ഗൃഹത്തിൽനിന്ന് രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‌വാൻ തക്കവണ്ണം10യഹോവ ദാവീദിനോട് സത്യം ചെയ്തതുപോലെ ഞാൻ അവന് സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.”11ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.
12പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു.13അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല” എന്നു പറഞ്ഞു.
14ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ എനിക്ക് തരിക” എന്നു പറയിച്ചു.15ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായ അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്ന് ആളയച്ചു വരുത്തി.16അവളുടെ കൂടെ ഇറങ്ങിത്തിരിച്ച അവളുടെ ഭർത്താവ് കരഞ്ഞുംകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോട്: “മടങ്ങിപ്പോക” എന്നു പറഞ്ഞു.
17അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: “ദാവീദിനെ നിങ്ങൾക്ക് രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നത്.18ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
19അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോട് അറിയിക്കേണ്ടതിന് ഹെബ്രോനിൽ പോയി.20ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപത് പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും അവനോടു കൂടെയുള്ള പുരുഷന്മാർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
21അബ്നേർ ദാവീദിനോട്: “ഞാൻ ചെന്ന് യിസ്രായേലൊക്കെയും യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും നിനക്ക് ഭരിക്കാം” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
22അപ്പോൾ ദാവീദിന്റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.23യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: “നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി.
24യോവാബ്, രാജാവിന്റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്?25അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേർ നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ വന്നത് എന്ന് നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു.26യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
27അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു.
28പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.29അത് യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതയിരിക്കയില്ല” എന്നു പറഞ്ഞു.30അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
31ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്ന് വിലപിപ്പിൻ” എന്നു പറഞ്ഞു. ദാവീദ്‌രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.32അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
33രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ:
“അബ്നേർ ഒരു വിഡ്ഢിയെപ്പോലെയോ മരിക്കേണ്ടത്?
34നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല;
നിന്റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല;
നീതികെട്ടവരുടെ മുമ്പിൽ വീണുപോകുമ്പോലെ നീ വീണുപോയല്ലോ.”
സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു.
35നേരം വൈകുംമുമ്പേ ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിപ്പാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് ദാവീദ് സത്യം ചെയ്തു പറഞ്ഞു.36ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതൊക്കെയും സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു.
37നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്റെ അറിവോടെയല്ല എന്ന് സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി.38രാജാവ് തന്റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്ന് നിങ്ങൾ അറിയുന്നില്ലയോ?39ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.

4

1അബ്നേർ ഹെബ്രോനിൽവച്ച് മരിച്ചു പോയത് ശൗലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.2എന്നാൽ ശൗലിന്റെ മകന് പടനായകന്മാരായ രണ്ട് പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേർ. അവർ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു.3(ബെരോത്യർ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായിരിക്കുന്നതുകൊണ്ട് ബെരോത്തും ബെന്യാമീനിന്റെ ഭാഗമായിരുന്നു.)

4ശൗലിന്റെ മകനായ യോനാഥാന് രണ്ട് കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; ജെസ്രീയേലിൽനിന്ന് ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേർ.

5ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും പുറപ്പെട്ടു, വെയിലിന് ചൂട് ഏറിയപ്പോൾ ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് കിടക്കയിൽ കിടക്കുകയായിരുന്നു.6അവർ ഗോതമ്പ് എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ അകത്ത് കടന്നു അവനെ വയറ്റത്ത് കുത്തി; അപ്പോൾ രേഖാബും അവന്റെ സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.7അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു അവന്റെ തലയും എടുത്ത് രാത്രി മുഴുവനും അരാബയിൽകൂടി നടന്ന്
8ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോടു: “നിനക്ക് ജീവഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിന് വേണ്ടി ശൗലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.9എന്നാൽ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞത്: “എന്റെ ജീവനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,10ഇതാ, ശൗൽ മരിച്ചുപോയി എന്ന് ഒരുവൻ എന്നെ അറിയിച്ചു താൻ നല്ല വാർത്ത കൊണ്ടുവന്നു എന്ന് വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വാർത്തയ്ക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം.
11എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ കിടക്കയിൽവച്ച് കൊലചെയ്താൽ എത്ര അധികം? ആകയാൽ ഞാൻ അവന്റെ രക്തം നിങ്ങളോട് ചോദിച്ച് നിങ്ങളെ ഭൂമിയിൽനിന്ന് നീക്കികളയാതിരിക്കുമോ?”12പിന്നെ ദാവീദ് തന്റെ യുവാക്കന്മാർക്ക് കല്പനകൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ കല്ലറയിൽ അടക്കം ചെയ്തു.

5

1അതിനുശേഷം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.2മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്”എന്നു പറഞ്ഞു.

3ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്തു.4ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു.5അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറു മാസവും, യെരൂശലേമിൽ എല്ലായിസ്രായേലിനെയും യെഹൂദയെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.
6രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിപ്പാൻ കഴിയുകയില്ല എന്നുവിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു.7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അതു തന്നെ ദാവീദിന്റെ നഗരം).
8അന്നു ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.9ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിയിച്ചു.10സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ സന്ദേശവാഹകരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.12ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്ന് ദാവീദ് അറിഞ്ഞു.
13ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.14യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,15യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,16എലീശാമാ, എല്യാദാവ്, എലീഫേലെത്ത്,
17എന്നാൽ അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ട് കോട്ടയിലേക്കു പോയി.18ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു.
19അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്ന് ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ ദാവീദിനോട് അരുളിച്ചെയ്തു.20അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്ന് പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്ന് പേർ വിളിച്ചുവരുന്നു.21അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്ത് കൊണ്ടുപോന്നു.
22ഫെലിസ്ത്യർ പിന്നെയും വന്ന് രെഫായീംതാഴ്വരയിൽ അണിനിരന്നു.23ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.
24ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി കവാത്തുനടക്കുന്ന1 ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്ന് അരുളപ്പാടുണ്ടായി.25യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.


1 5:24 കവാത്തുനടക്കുന്ന സൈന്യത്തിന്റെ മാർച്ച്.

6

1ദാവീദ് പിന്നെയും യിസ്രായേലിലെ മുപ്പതിനായിരം തിരഞ്ഞെടുക്കപ്പെട്ട സകലരെയും കൂട്ടിവരുത്തി2കെരൂബുകളുടെ മധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്ന് കൊണ്ടുവരേണ്ടതിന് ദാവീദും കൂടെയുള്ള സകലജനവും അവിടേക്ക് പുറപ്പെട്ടു പോയി.

3അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.4കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിന് മുമ്പായി നടന്നു.5ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദ്യോപകരണങ്ങളോടും കിന്നരം, വീണ, തപ്പ്, ചപ്ലാക്കട്ട, കൈമണി എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
6അവർ നാഖോന്റെ മെതികളത്തിങ്കൽ എത്തിയപ്പോൾ കാളകൾ വിരണ്ടതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.7അപ്പോൾ യഹോവയുടെ കോപം ഉസ്സയക്ക് എതിരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ച് മരിച്ചു.
8യഹോവയുടെ കോപം ഉസ്സയ്ക്ക് എതിരെ ജ്വലിച്ചതുകൊണ്ട് ദാവീദിന് വ്യസനമായി. അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്ന് പേർവിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു.9അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. “യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു” എന്ന് അവൻ പറഞ്ഞു.
10ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെകൂടെ കൊണ്ടുപോകുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു.11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
12ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ്‌ രാജാവിന് അറിവ് കിട്ടിയപ്പോൾ, ദാവീദ് പുറപ്പെട്ട് ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്ക് സന്തോഷത്തോടെ കൊണ്ടുവന്നു.13യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവട് നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
14ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.15അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
16എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ ജനാലയിൽകൂടി നോക്കി, ദാവീദ്‌ രാജാവ് യഹോവയുടെ മുമ്പാകെ കുതിച്ച് നൃത്തം ചെയ്യുന്നത് കണ്ട് തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.17അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിന്നുള്ളിൽ അതിന്റെ സ്ഥാനത്തുവച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
18ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.19പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരോരുത്തർക്ക് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു ഉണക്കമുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, അതിനുശേഷം ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
20പിന്നീട് ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന് മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ കാണുവാൻ പുറത്തുവന്നു: “നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ1 ഇന്ന് തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്വമുള്ളവൻ” എന്നു പറഞ്ഞു.
21ദാവീദ് മീഖളിനോട്: “യഹോവയുടെ ജനമായ യിസ്രായേലിന് പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും.22ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനും ആയിരിക്കും; എന്നാൽ നീ പറഞ്ഞ ദാസികളാലോ എനിക്ക് മഹത്വമുണ്ടാകും” എന്നു പറഞ്ഞു.23അക്കാരണത്താൽ ശൗലിന്റെ മകളായ മീഖളിന് ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.


1 6:20 അനാവൃതനാക്കുന്നതുപോലെ രാജകീയ വസ്ത്രം മാറ്റി സാധാരണകരനെപ്പോലെ പഞ്ഞിനൂൽ അങ്കധരിക്കുന്നതിനെയാണ് അനാവൃതനാക്കുക എന്ന് ഇവിടെ ഉദേഷിച്ചിരിക്കുന്നത്.

7

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുംകാലത്ത്2ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു.

3നാഥാൻ രാജാവിനോട്: “നീ ചെന്ന് നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.4എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ:5“എന്റെ ദാസനായ ദാവീദിനോടു നീ ചെന്ന് പറക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എനിക്ക് അധിവസിക്കേണ്ടതിന് നീ ഒരു ആലയം പണിയുമോ?
6ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നത്.7എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് ഒന്നിനോട് “എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത് ?” എന്ന് എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്ക് കല്പിച്ചിട്ടുണ്ടോ?’
8ആകയാൽ നീ എന്റെ ദാസനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്തു നിന്ന്, ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു.9നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും.
10ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്ത് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്മേൽ ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും11നിന്റെ സകലശത്രുക്കളിൽനിന്ന് നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു.
12നിന്നിൽനിന്ന് ഉത്ഭവിപ്പാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ട് നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്ക് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.13അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.14ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
15എങ്കിലും നിന്റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്ന് നീങ്ങിപ്പോകയില്ല.16നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.’ ”17ഈ സകലവാക്കുകൾക്കും ദർശനത്തിനും ഒത്തവണ്ണം നാഥാൻ ദാവീദിനോട് സംസാരിച്ചു.
18അപ്പോൾ ദാവീദ്‌രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: “കർത്താവായ യഹോവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?19കർത്താവായ യഹോവേ, ഇതും പോരാ എന്ന് അങ്ങയ്ക്ക് തോന്നീട്ട് വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലോ?20ദാവീദ് ഇനി അങ്ങയോട് എന്തു പറയേണ്ടു? കർത്താവായ യഹോവേ, അങ്ങ് അടിയനെ അറിയുന്നു.
21അങ്ങയുടെ വചനം നിമിത്തവും അങ്ങയുടെ ഹൃദയപ്രകാരവും അല്ലോ അങ്ങ് ഈ വൻകാര്യം ഒക്കെയും ചെയ്ത് അടിയനെ അറിയിച്ചിരിക്കുന്നത്.22അതുകൊണ്ട് കർത്താവായ യഹോവേ, അങ്ങ് വലിയവൻ ആകുന്നു; അങ്ങെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ടതൊക്കെയും അനുസരിച്ച് അങ്ങ് അല്ലാതെ ഒരു ദൈവവും ഇല്ല.23അങ്ങയ്ക്ക് ജനമായി വീണ്ടെടുപ്പാനും അങ്ങയ്ക്ക് ഒരു നാമം സമ്പാദിപ്പാനും അങ്ങ് ചെന്നിരിക്കുന്ന അങ്ങയുടെ ജനമായ യിസ്രായേലിന് തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, അങ്ങ് മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും അങ്ങയ്ക്കായി വീണ്ടെടുത്തിരിക്കുന്ന അങ്ങയുടെ ജനം കാൺകെ അങ്ങയ്ക്കുവേണ്ടി വൻകാര്യവും അങ്ങയുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ.
24അങ്ങ് അങ്ങയുടെ ജനമായ യിസ്രായേലിനെ എന്നേക്കും അങ്ങയുടെ സ്വന്ത ജനമായിരിപ്പാൻ സ്ഥിരപ്പെടുത്തി, യഹോവേ, അങ്ങ് അവർക്ക് ദൈവമായ്തീർന്നുമിരിക്കുന്നു.25ഇപ്പോഴും ദൈവമായ യഹോവേ, അങ്ങ് അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.26സൈന്യങ്ങളുടെ യഹോവ യിസ്രായേലിന് ദൈവം എന്നിങ്ങനെ അങ്ങയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
27ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്ന് അങ്ങ് അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അങ്ങയോട് ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.28ദൈവമായ യഹോവേ, അങ്ങ് തന്നെ ദൈവം; അങ്ങയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.29അതുകൊണ്ട് ഇപ്പോൾ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന് പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; ദൈവമായ യഹോവേ, അങ്ങ് അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; അങ്ങയുടെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.”

8

1പിന്നീട് ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ച് കീഴപ്പെടുത്തി. അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മെഥെഗ് അമ്മാഹ് പിടിച്ചെടുത്തു.

2അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്ത് കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാൻ രണ്ട് ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന് ദാസന്മാരായി കപ്പം1 കൊടുത്തു.
3രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ഭൂപ്രദേശം തിരിച്ചുപിടിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും തോല്പിച്ചു.4അവന്റെ വക ആയിരം രഥങ്ങളെയും ആയിരത്തെഴുനൂറു കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു; രഥക്കുതിരകളിൽ നൂറു മാത്രംവച്ചുംകൊണ്ടു ശേഷം എല്ലാ കുതിരകളുടെയും കുതിഞരമ്പ് വെട്ടിക്കളഞ്ഞു.
5സോബരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരംപേരെ സംഹരിച്ചു.6പിന്നെ ദാവീദ് ദമ്മേശെക്കിലെ അരാമിൽ കാവൽസൈന്യത്തെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായിത്തീർന്ന് കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
7ഹദദേസെരിന്റെ ഭൃത്യന്മാർക്ക് ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.8ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌രാജാവ് അനവധി താമ്രവും കൊണ്ടുവന്നു.
9ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്ന് ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ10ദാവീദ്‌ രാജാവിനെ വന്ദനം ചെയ്യവാനും അവൻ ഹദദേസെരിനോട് യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു (ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു). യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
11ദാവീദ്‌ രാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും12രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്ത് സമർപ്പിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്ക് സമർപ്പിച്ചു.
13പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്ക് കീർത്തി സമ്പാദിച്ചു.14അവൻ എദോമിലും കാവൽസൈന്യത്തെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവൽസൈന്യത്തെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന് ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി.

15ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും ഭരിച്ചു; ദാവീദ് തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തു.16സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.17അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ പകർപ്പെഴുത്തുകാരനും 2 ആയിരുന്നു.18യഹോയാദയുടെ മകൻ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ ഉപദേഷ്ടാക്കളുമായിരുന്നു.


1 8:2 കപ്പം വിധേയത്വത്തിന്റെ ചിഹ്നമായി ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനു കൊടുക്കുവാൻ കൽപ്പിക്കപ്പെട്ടതാണ് കപ്പം.
2 8:17 പകർപ്പെഴുത്തുകാരനും രാഷ്ട്രത്തെ സംബന്ധിക്കുന്ന രേഖകൾ എഴുതുകയും, മുദ്രണം ചെയ്യുകയും, സൂക്ഷിക്കയും ചെയുന്ന ഒരുന്നതോദ്യോഗസ്ഥനാണ് പകർപ്പെഴുത്തുകാരൻ അല്ലെങ്കിൽ രായസക്കാരൻ.

9

1പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.2എന്നാൽ ശൗലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.

3“ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട് ” എന്ന് സീബാ രാജാവിനോടു പറഞ്ഞു.4“അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട് ” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
5അപ്പോൾ ദാവീദ്‌രാജാവ് ആളയച്ചു, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.6ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരംപറഞ്ഞു.
7ദാവീദ് അവനോട്: “ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം” എന്നു പറഞ്ഞു.8അവൻ നമസ്കരിച്ചുംകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
9അപ്പോൾ രാജാവ് ശൗലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: “ശൗലിനും അവന്റെ സകലഭവനത്തിനുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.10നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും.” സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.
11“എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.12മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.13ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാല് രണ്ടും മുടന്തായിരുന്നു.

10

1അതിന്റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന് പകരം ഭരണം നടത്തി.2അപ്പോൾ ദാവീദ്: “ഹാനൂന്റെ അപ്പനായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്റെ അപ്പനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.3ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോട്: “ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചത് എന്ന് തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്ത് ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചത് ” എന്നു പറഞ്ഞു.

4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടിയെ പാതി ക്ഷൗരം ചെയ്യിപ്പിച്ച് അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ച് അവരെ അയച്ചു.5ദാവീദ്‌രാജാവ് ഇത് അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ട് അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.
6തങ്ങൾ ദാവീദിന് വെറുപ്പുള്ളവരായ്തീർന്നു എന്ന് അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ച് ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്ന് പന്ത്രണ്ടായിരംപേരെയും കൂലിക്ക് വരുത്തി.7ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.8അമ്മോന്യരും പുറപ്പെട്ട് പട്ടണവാതില്ക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ച് മൈതാനത്തായിരുന്നു.
9തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്ന് കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേരെ അണിനിരത്തി.10ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന് തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്:
11“അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യേണം; എന്നാൽ അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്ക് സഹായം ചെയ്യും.12ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
13പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യർക്കെതിരെ പടയ്ക്ക് അടുത്തു; അവർ അവന്റെ മുമ്പിൽനിന്ന് ഓടിപ്പോയി.14അരാമ്യർ ഓടിപ്പോകുന്നത് അമ്മോന്യർ കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
15തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യർ കണ്ടിട്ട് അവർ ഒന്നിച്ചുകൂടി.16ഹദദേസെർ ആളയച്ച് നദിക്കക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്ക് വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.
17അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്ന് ഹേലാമിൽ ചെന്നു. അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്ന് അവനോട് പോരാടി.18അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.19എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്ന് കണ്ടിട്ട് യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്‌വാൻ അരാമ്യർ ഭയപ്പെട്ടു.

11

1ആ വർഷം വസന്തത്തിൽ, രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ഭടന്മാരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.

2ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.3ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. “എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ അല്ലേ ഇത്?” എന്ന് ഒരാൾ പറഞ്ഞു.
4ദാവീദ് സന്ദേശവാഹകരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.5ആ സ്ത്രീ ഗർഭം ധരിച്ചു, അതുകൊണ്ട് അവൾ ദാവീദിന് വാർത്ത അയച്ചു പറയിച്ചത്: “ഞാൻ ഗർഭിണിയാണ്.”
6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന് കല്പന അയച്ചു.7ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വിവരവും ചോദിച്ചു.8പിന്നെ ദാവീദ് ഊരിയാവോട്: “നീ വീട്ടിൽ ചെന്ന് കാലുകളെ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
9ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.10ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു.11ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങയുടെ ജിവനാണ, ഇത് ഞാൻ ചെയ്കയില്ല” എന്നു പറഞ്ഞു.
12അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.13ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കയും കുടിക്കയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടെ തന്റെ കിടക്കയിൽ കിടന്നു.
14രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.15എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്ന് അവൻ എഴുതിയിരുന്നു.
16അങ്ങനെതന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നിടയിൽ വീരന്മാർ നില്ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവെ നിയോഗിച്ചു.17പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരിയാവും മരിച്ചു.
18പിന്നെ യോവാബ് ആ യുദ്ധവാർത്ത ഒക്കെയും ദാവീദിനോട് അറിയിപ്പാൻ ആളയച്ചു.19അവൻ സന്ദേശവാഹകനോട് കല്പിച്ചത് എന്തെന്നാൽ: “നീ യുദ്ധവാർത്ത ഒക്കെയും രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:20‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?
21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരിക്കല്ലിന്റെ മേൽകല്ല് അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്ന് പറക.’ ”
22സന്ദേശവാഹകൻ ചെന്ന് യോവാബ് പറഞ്ഞയച്ച വാർത്തകളൊക്കെയും ദാവീദിനെ അറിയിച്ചു.23സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത് എന്തെന്നാൽ: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
24അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് നിന്റെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.”25അതിന് ദാവീദ് സന്ദേശവാഹകനോട്: “ ‘ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളക’ എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം” എന്നു കല്പിച്ചു.
26ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു.27വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ തന്റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.

12

1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ട് പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ.2ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.3ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവനുള്ള ആഹാരം തിന്നുകയും അവന്റെ പാനപാത്രത്തിൽനിന്ന് കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.

4ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ച് തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.”5അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം.6അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നു പറഞ്ഞു.

7നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു.8ഞാൻ നിനക്കു നിന്റെ യജമാനന്റെ ഭവനത്തെയും നിന്റെ മാർവ്വിടത്തിലേക്ക് നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്കു തരുമായിരുന്നു.
9നീ യഹോവയുടെ കല്പന നിരസിച്ച് അവന്റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ട് വെട്ടി അവന്റെ ഭാര്യയെ നിനക്ക് ഭാര്യയായിട്ട് എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു.10നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്ക് ഭാര്യയായിട്ട് എടുത്തതുകൊണ്ട് വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്റെ കൺമുമ്പിൽവച്ച് ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്റെ വെളിച്ചത്തിൽ തന്നെ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.12നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്റെയും മുമ്പിൽവച്ച് സൂര്യന്റെ വെളിച്ചത്തിൽ തന്നെ നടത്തും.’ ”13ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
14എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ വലിയ അവത്സരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്റെ വീട്ടിലേക്ക് പോയി.15ഊരീയാവിന്റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു.
16ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്ത് കടന്ന് രാത്രി മുഴുവനും നിലത്ത് കിടക്കയും ചെയ്തു.17അവന്റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തു ചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.18എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: “കുഞ്ഞു ജീവനോടിരുന്ന സമയം നമ്മൾ അവനോട് സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്ക് കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്ന് നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല നാശം വരുത്തും” എന്ന് അവർ പറഞ്ഞു.
19ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു.20ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവച്ചു അവൻ ഭക്ഷിച്ചു.
21അവന്റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു.22അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്ന് ഞാൻ വിചാരിച്ചു.23ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്ക് പോകയല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലല്ലോ” എന്നു പറഞ്ഞു.
24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്ന് പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.25യഹോവ നാഥാൻ പ്രവാചകൻ മുഖാന്തരം ഒരു സന്ദേശം അയച്ചു; നാഥാൻ യഹോവ നിമിത്തം ശലോമോന് യെദീദ്യാവ് എന്നു പേർ വിളിച്ചു.

26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോട് പൊരുതി രാജനഗരം പിടിച്ചു.27യോവാബ് ദാവീദിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ രബ്ബയോട് പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു.28ആകയാൽ ഞാൻ നഗരം പിടിച്ചിട്ട് കീർത്തി എനിക്കാകാതിരിക്കേണ്ടതിന് നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന് നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക” എന്നു പറയിച്ചു.
29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു യുദ്ധം ചെയ്ത് അതിനെ പിടിച്ചു.30അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്ത് പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അത് ദാവീദിന്റെ തലയിൽവച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.
31രബ്ബയിലെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ അറക്കവാൾക്കാരും മെതിവണ്ടിക്കാരും കോടാലിക്കാരുമാക്കി; അവരെക്കൊണ്ട് ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

13

1അതിന്റെ ശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്ന് പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.2തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്‌വാൻ അമ്നോന് പ്രയാസം തോന്നി.

3എന്നാൽ അമ്നോന് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.4അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട് : “എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
5യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊൾക.”

6അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകളെ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.
7ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക” എന്നു പറയിച്ചു.8താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.9ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിപ്പാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.
10അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.11അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക” എന്നു പറഞ്ഞു.12അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്വം ചെയ്യരുതേ.
13എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു.14എന്നാൽ അവൻ, അവളുടെ വാക്ക് കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ട് ബലാല്ക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചു.
15പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോക” എന്ന് അമ്നോൻ അവളോടു പറഞ്ഞു;16അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.17അവൻ തനിക്ക് ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളക” എന്നു പറഞ്ഞു.
18അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. അവന്റെ ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.19അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുംകൊണ്ട് പോയി .
20അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് ” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു.21ദാവീദ്‌ രാജാവ് ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.22എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ ബലാൽക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു.
23രണ്ട് വർഷം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.24അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ” എന്നപേക്ഷിച്ചു.
25രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു.26അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നതു എന്തിന്?” എന്നു പറഞ്ഞു.
27എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.28എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിപ്പിൻ” എന്നു കല്പിച്ചു.29അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റ് താന്താന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
30അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്ന് ദാവീദിന് വാർത്ത എത്തി.31അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
32എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസം മുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.33ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.”
34എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.35അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെതന്നെ” എന്നു പറഞ്ഞു.36അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു.
37എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഓരോ ദിവസവും തന്റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.

38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.39എന്നാൽ ദാവീദ്‌ രാജാവ് അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.

14

1രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവയിലേക്ക് ആളയച്ചു2അവിടെനിന്ന് വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായിട്ട് ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും3രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കേണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.

4ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിപ്പാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കേണമേ” എന്നു പറഞ്ഞു.5രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.6എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
7ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തികളവാൻ ഭാവിക്കുന്നു.”
8രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.9ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
10അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.11“രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കേണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
12അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.13ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? രാജാവ് തന്റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.14നാം മരിക്കേണ്ടുന്നവരല്ലോ: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
15ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;16രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുകയും ചെയ്യും.17എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.”
18രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത് ” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.19അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.20കാര്യങ്ങളെല്ലാം നേരെയാക്കാനാണ് നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.”
21രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരിക” എന്നു കല്പിച്ചു.22അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
23അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.24എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

25എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.26അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.27അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ പാർത്തു.29ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന് അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
30അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിന്നരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.31അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
32അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന് നീ ഇവിടെ വരേണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.33യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.

15

1പിന്നീട് അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പത് ആളുകളെയും സമ്പാദിച്ചു.2അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതില്ക്കൽ വഴിയരികെ നില്ക്കും; എപ്പോഴെങ്കിലും ഒരാൾക്ക് വ്യവഹാരം ഉണ്ടായിട്ട് രാജാവിന്റെ അടുക്കൽ തീരുമാനത്തിനായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ച്: “നീ ഏത് പട്ടണത്തിൽ നിന്നുള്ളവൻ” എന്നു ചോദിക്കും; “അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ” എന്ന് അവൻ പറയുമ്പോൾ

3അബ്ശാലോം അവനോട്: “ഇതാ, നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവിന് പ്രതിനിധികളില്ലല്ലോ” എന്നു പറയും.4“ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ട് ഞാൻ അവർക്ക് ന്യായം നടത്താൻ തക്കവണ്ണം എന്നെ രാജ്യത്ത് ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു” എന്നും അബ്ശാലോം പറയും.
5എപ്പോഴെങ്കിലും ഒരാൾ അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.6രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന് വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.

7നാലുവർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോട് പറഞ്ഞത്: “ഞാൻ യഹോവയ്ക്ക് നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്ന് കഴിപ്പാൻ അനുവാദം തരേണമേ.8യഹോവ എന്നെ യെരൂശലേമിലേക്ക് മടക്കിവരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.”
9രാജാവ് അവനോട്: “സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് ഹെബ്രോനിലേക്ക് പോയി.10എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലായിടവും ചാരന്മാരെ അയച്ചു: “നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്ന് വിളിച്ചുപറയുവിൻ” എന്നു പറയിച്ചിരുന്നു.
11അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്ന് ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയത്.12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ അബ്ശാലോമിന്റെ കൂടെയുള്ള ജനം തുടർമാനമായി സംഖ്യയിൽ വർദ്ധിച്ചതിനാൽ കൂട്ടുകെട്ടിന് ബലം ഏറിവന്നു.

13പിന്നീട് ഒരു സന്ദേശവാഹകൻ ദാവീദിന്റെ അടുക്കൽ വന്നു: “യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോട് കൂടെയാണ്” എന്നറിയിച്ചു.14അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോട് കൂടെയുള്ള സകലഭൃത്യന്മാരോടും: “നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്ന് രക്ഷപ്പെടുകയില്ല; അവൻ പെട്ടെന്ന് വന്ന് നമ്മെ പിടിച്ച് നമുക്ക് അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് ക്ഷണത്തിൽ പുറപ്പെടുവിൻ” എന്നു പറഞ്ഞു.15രാജഭൃത്യന്മാർ രാജാവിനോട്: “എന്റെ യജമാനനായ രാജാവിന്റെ കല്പനകൾ എന്തുതന്നെയായാലും ചെയ്യുവാൻ അടിയങ്ങൾക്ക് സമ്മതം” എന്നു പറഞ്ഞു.
16അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.17ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;18അവന്റെ സകലഭൃത്യന്മാരും അവന്റെ മുമ്പാകെ കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്ന് പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
19രാജാവ് ഗിത്യനായ ഇത്ഥായിയോട് പറഞ്ഞതെന്തെന്നാൽ: “നീയും ഞങ്ങളോടുകൂടെ വരുന്നത് എന്തിന്? മടങ്ങിച്ചെന്ന് രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും നിന്റെ സ്വദേശത്തുനിന്ന് ഭ്രഷ്ടനും അല്ലോ;20നീ ഇന്നലെ വന്നതേയുള്ളു; ഇന്ന് ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ പോകുന്നു, എവിടേക്കെന്ന് അറിയുകയില്ല; നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.”
21അതിന് ഇത്ഥായി രാജാവിനോട്: “യഹോവയാണ, എന്റെ യജമാനനായ രാജാവാണ, എന്റെ യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും” എന്നു പറഞ്ഞു.22ദാവീദ് ഇത്ഥായിയോട്: “നീ കൂടെ പോരുക” എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.23ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.
24സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ട് എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെവച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്ന് കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു.25രാജാവ് സാദോക്കിനോട്: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്ക് തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോട് കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്ക് ഇടയാകും.26അല്ല, ‘എനിക്ക് നിന്നിൽ പ്രസാദമില്ല’ എന്ന് അവിടുന്ന് കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; ദൈവം അവിടുത്തേക്ക് ഹിതമാകുംവണ്ണം എന്നോട് ചെയ്യട്ടെ” എന്നു പറഞ്ഞു.
27രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: “നീയൊരു ദർശകനല്ലേ? സമാധാനത്തോടെ പട്ടണത്തിലേക്ക് മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിന്നോടുകൂടെ ഉണ്ടല്ലോ.28നിങ്ങളിൽനിന്ന് വിവരം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും” എന്നു പറഞ്ഞു.29അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്ക് തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.

30ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്ന് കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു.31അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടിയപ്പോൾ ദാവീദ് പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ” എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
32പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി മേൽവസ്ത്രം കീറിയും തലയിൽ മണ്ണുവാരിയിട്ടുംകൊണ്ട് അവനെ കാണ്മാൻ വരുന്നത് കണ്ടു.33അവനോട് ദാവീദ് പറഞ്ഞത്: “നീ എന്നോടുകൂടെ വന്നാൽ എനിക്ക് ഭാരമായിരിക്കും.34എന്നാൽ നീ പട്ടണത്തിലേക്ക് മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം’ എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്റെ ആലോചനയെ എനിക്കുവേണ്ടി നിഷ്ഫലമാക്കുവാൻ കഴിയും.
35അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്ന് കേൾക്കുന്ന വാർത്ത എല്ലാം നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.36അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ട്; നിങ്ങൾ കേൾക്കുന്ന വാർത്ത ഒക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ.”37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.

16

1ദാവീദ് മലമുകൾ കടന്ന് കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ദാസനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നത് കണ്ടു; അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും വേനൽകാലത്തിലെ നൂറ് പഴങ്ങളും ഒരു തോൽകുടം വീഞ്ഞും കയറ്റിയിരുന്നു.2രാജാവ് സീബയോട്: “ഇത് എന്തിന്?” എന്നു ചോദിച്ചു. അതിന് സീബാ: “കഴുതകൾ രാജാവിന്റെ കുടുംബക്കാർക്ക് കയറുവാനും, അപ്പവും വേനൽകാലത്തിലെ പഴവും യൗവനക്കാർക്ക് കഴിക്കുവാനും, വീഞ്ഞ് മരുഭൂമിയിൽ മയങ്ങിവീഴുന്നവർക്ക് കുടിക്കുവാനും ആകുന്നു” എന്നു പറഞ്ഞു.

3“നിന്റെ യജമാനന്റെ മകൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന് സീബാ രാജാവിനോട്: “അവൻ യെരൂശലേമിൽ പാർക്കുന്നു; എന്റെ അപ്പന്റെ രാജത്വം യിസ്രായേൽഗൃഹം ഇന്ന് എനിക്ക് തിരികെ തരുമെന്ന് അവൻ പറയുന്നു” എന്നു പറഞ്ഞു.4രാജാവ് സീബയോട്: “ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു” എന്നു പറഞ്ഞു. അതിന് സീബാ: “എന്റെ യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്ക് ദയ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞു.

5ദാവീദ്‌രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ട് ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു.6അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ദാവീദിന്റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
7ശിമെയി ശപിച്ചുംകൊണ്ട് ഇപ്രകാരം പറഞ്ഞു: “രക്തദാഹീ, ദുഷ്ടാ, പോകൂ, പോകൂ.8ശൗൽഗൃഹത്തിന്റെ രക്തമൊക്കെയും യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന് പകരമല്ലോ നീ രാജാവയത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തദാഹിയായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്ക് വന്നുഭവിച്ചിരിക്കുന്നു.”
9അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ” എന്നു പറഞ്ഞു.10അതിന് രാജാവ്: “സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ‘ദാവീദിനെ ശപിക്ക’ എന്ന് യഹോവ അവനോട് കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത്? എന്ന് ആർ ശിമെയിയോട് ചോദിക്കും” എന്നു പറഞ്ഞു.
11പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞത്: “ഇതാ, എന്റെ സ്വന്തമകൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോട് കല്പിച്ചിരിക്കുന്നു.12പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും.”
13ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും ദാവീദിന് എതിരെയുള്ള മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു.14രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ വിശ്രമിച്ചു.

15എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.16ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: “രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ! രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ!” എന്നു പറഞ്ഞു.
17അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്റെ സ്നേഹിതനോട് നിനക്കുള്ള ആത്മാർത്ഥത? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു.18അതിന് ഹൂശായി അബ്ശാലോമിനോട്: “അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവനോടുകൂടെ ഞാൻ ഇരിക്കും.
19ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു.
20പിന്നെ അബ്ശാലോം അഹിഥോഫെലിനോട്: “നമ്മൾ ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചുപറവിൻ” എന്നു പറഞ്ഞു.21അഹീഥോഫെൽ അബ്ശാലോമിനോട്: “രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന് നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും” എന്നു പറഞ്ഞു.
22അങ്ങനെ അവർ അബ്ശാലോമിന് രാജധാനിയുടെ മുകളിൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.23അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നെ ആയിരുന്നു.

17

1പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, എഴുന്നേറ്റ് ഇന്നു രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.2ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.3പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.”4ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.

5എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു.6ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു.7ഹൂശായി അബ്ശാലോമിനോട് പറഞ്ഞതെന്തെന്നാൽ: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല.
8നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്ന് നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാത്രിപാർക്കയില്ല.9അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും.10അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണമായി ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
11ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചു കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം.12ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.
13അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും.”14അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്”എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.

15പിന്നീട് ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: “ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.16ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ച്: ‘ഈ രാത്രി മരുഭൂമിയിലേക്കുള്ള പ്രവേശനത്തിങ്കൽ പാർക്കരുത്; രാജാവിനും കൂടെയുള്ള സകലജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏത് വിധേനയും അക്കരെ കടന്നുപോകേണം’ എന്ന് ദാവീദിനെ അറിയിപ്പിൻ” എന്നു പറഞ്ഞു.
17എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്ന് തങ്ങളെത്തന്നെ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗെലിനരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്ന് അവരെ അറിയിക്കയും അവർ ചെന്ന് ദാവീദ്‌ രാജാവിനെ അറിയിക്കയും ചെയ്യും;18എന്നാൽ ഒരു ബാലൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹുരീമിൽ ഒരു ആളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
19ഗൃഹനായിക മൂടുവിരി എടുത്ത് കിണറ്റിന്റെ മുകളിൽ വിരിച്ചു അതിൽ ധാന്യം നിരത്തി; ഇങ്ങനെ കാര്യം അറിവാൻ ഇടയായില്ല.20അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നപ്പോൾ അഹീമാസും യോനാഥാനും എവിടെ എന്ന് അവർ ചോദിച്ചതിന്: “അവർ അരുവി കടന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ട് കാണായ്കയാൽ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
21അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ്‌ രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.22ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്ക് യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല.
23എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.

24പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നു.25അബ്ശാലോം യോവാബിന് പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ട് ഉണ്ടായ മകൻ.26എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്ത് പാളയമിറങ്ങി.

27ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്ന് അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്ന് ഗിലെയാദ്യൻ ബർസില്ലായി എന്നിവർ28കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിപ്പാൻ ഗോതമ്പ്, യവം, മാവ്, മലർ, അമരക്ക, പയർ, പരിപ്പ്,29തേൻ, വെണ്ണ, ആട്, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുമല്ലോ” എന്ന് അവർ പറഞ്ഞു.

18

1അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.2ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്ക് യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്ക് സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്ക് ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു.

3എന്നാൽ ജനം: “നീ വരേണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ കൊല്ലപ്പെട്ടു എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത് ”എന്നു പറഞ്ഞു.4രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
5“എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
6പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി.7യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു.8യുദ്ധം ആ ദേശത്തെല്ലാടവും പരന്നു; അന്ന് വാളിനിരയായതിലും അധികം പേർ വനത്തിനിരയായ്തീർന്നു.
9അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി.10ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു.11യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
12അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.13അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്ക്കുമായിരുന്നു.”
14എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി.15യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
16പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽനിന്ന് പിൻവാങ്ങി.17അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്ക് ഓടിപ്പോയി.
18അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേർ നിലനിർത്തേണ്ടതിന് എനിക്കു മകനില്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന് തന്റെ പേർ വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.

19പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്ന വാർത്ത അറിയിക്കട്ടെ” എന്നു പറഞ്ഞു.20യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കേണ്ട; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു.
21പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്ക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു.22അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു.23അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊൾക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.

24എന്നാൽ ദാവീദ് രണ്ടു പടിവാതിലിന് മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിച്ച് ഓടിവരുന്നത് കണ്ടു.25കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ വാർത്തയും കൊണ്ടാകുന്നു വരുന്നത് ” എന്ന് രാജാവ് പറഞ്ഞു.
26അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും വാർത്ത കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു.27“ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
28അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്”എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.29അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു.30“നീ അവിടെ മാറി നില്ക്ക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു.
31ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു.32അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്‌വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു.33ഉടനെ രാജാവ് നടുങ്ങി പടിപ്പുരയുടെ മുകളിലുള്ള സ്വകാര്യമുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.

19

1രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്ന് യോവാബ് കേട്ടു.2എന്നാൽ രാജാവ് തന്റെ മകനെക്കുറിച്ച് വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായ്തീർന്നു.

3ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു.4രാജാവ് മുഖം മൂടി: എന്റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
5അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞത്: ഇന്ന് നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്ന് നാണംകെടുത്തിയിരിക്കുന്നു; നീ ശത്രുകളെ സ്നേഹിക്കുകയും സ്നേഹിതരെ വെറുക്കുകയും ചെയ്യുന്നു.6പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്ന് നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്ന് മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്ക് നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി.
7ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അത് നിന്റെ യൗവനംമുതൽ ഇതുവരെ നിനക്ക് നേരിട്ടിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലുതായിരിക്കും.8അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്ന് ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.

9യിസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവ് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചു; അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് നമ്മെ വിടുവിച്ചു. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു.10നമുക്ക് രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് നിങ്ങൾ ഒന്നും പറയാതിരിക്കുന്നത് എന്ത്? എന്നു പറഞ്ഞു.

11പിന്നീട് ദാവീദ്‌ രാജാവ് പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ച് പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോട് പറയേണ്ടത്: രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കെ രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?12നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?
13നിങ്ങൾ അമാസയോട്: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന് പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം ഇതും ഇതിലധികവും എന്നോട് ചെയ്യട്ടെ എന്നു പറവിൻ.14ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്ന് രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.15അങ്ങനെ രാജാവ് മടങ്ങി യോർദ്ദാനിൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന് യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ്‌ രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു.18രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോട്:
19എന്റെ യജമാനൻ എന്റെ കുറ്റം എനിക്ക് കണക്കിടരുതേ; എന്റെ യജമാനനായ രാജാവ് യെരൂശലേമിൽനിന്ന് പുറപ്പെട്ട ദിവസം അടിയൻ ചെയ്തദോഷം രാജാവ് മനസ്സിൽ വയ്ക്കുകയും ഓർക്കുകയും അരുതേ.20അടിയൻ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് അടിയൻ ഇതാ, എന്റെ യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാൻ യോസേഫിന്റെ സകലഗൃഹത്തേക്കാളും മുമ്പനായി ഇന്ന് വന്നിരിക്കുന്നു എന്നു പറഞ്ഞു.
21എന്നാൽ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.22അതിന് ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിന് രാജാവെന്ന് ഞാൻ അറിയുന്നില്ലയോ? എന്നു പറഞ്ഞു.23പിന്നെ രാജാവ് ശിമെയിയോട്: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു.
24ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ പാദങ്ങൾ സംരക്ഷിക്കുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.25എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽനിന്നു വന്നപ്പോൾ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നത് എന്ത്? എന്നു ചോദിച്ചു.
26അതിന് അവൻ ഉത്തരം പറഞ്ഞത്: എന്റെ യജമാനനായ രാജാവേ, എന്റെ ദാസൻ എന്നെ ചതിച്ചു; കഴുതപ്പുറത്ത് കയറി, രാജാവിനോടുകൂടെ പോകേണ്ടതിന് കോപ്പിടേണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ.27അവൻ എന്റെ യജമാനനായ രാജാവിനോട് അടിയനെപറ്റി നുണയും പറഞ്ഞു; എങ്കിലും എന്റെ യജമാനനായ രാജാവ് ദൈവദൂതനെപ്പോലെ ആകുന്നു; അതുകൊണ്ട് തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക.28എന്റെ യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എന്നിട്ടും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് നിലവിളിക്കാൻ അടിയന് ഇനി എന്ത് അവകാശമുള്ളു?
29രാജാവ് അവനോട്: നീ നിന്റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു.30മെഫീബോശെത്ത് രാജാവിനോട്: അല്ല, അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; എന്റെ യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ മടങ്ങിവന്നുവല്ലോ എന്നു പറഞ്ഞു.

31ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു.32ബർസില്ലായിയോ എൺപതു വയസ്സുള്ളോരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.33രാജാവ് ബർസില്ലായിയോട്: എന്നോടുകൂടെ വരുക; നീ എന്നോടൊപ്പം യെരൂശലേമിൽഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും എന്നു പറഞ്ഞു.
34ബർസില്ലായി രാജാവിനോട് പറഞ്ഞതെന്തെന്നാൽ: ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടെ പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?35എനിക്ക് ഇന്ന് എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? അടിയൻ എന്റെ യജമാനനായ രാജാവിന് ഭാരമായ്തീരുന്നത് എന്തിന്?36അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്?
37എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ എന്റെ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്ക് പ്രസാദമായതു അവന് ചെയ്തു കൊടുത്താലും.
38അതിന് രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു.39പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

40രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു.41അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങയുടെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും തട്ടികൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത്? എന്നു പറഞ്ഞു.
42അതിന് യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആകകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ? എന്ന് ഉത്തരം പറഞ്ഞു.43യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.

20

1എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ എല്ലാവരും വീട്ടിലേക്കു പൊയ്ക്കൊൾവിൻ” എന്നു പറഞ്ഞു.2അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോട് കൂറ് പുലർത്തി.

3ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് ഉൾമുറിയിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ മരണംവരെ അടയ്ക്കപ്പെട്ടവരായി വൈധവ്യം ആചരിച്ചു.

4അനന്തരം രാജാവ് അമാസയോട്: “നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക” എന്നു പറഞ്ഞു.5അങ്ങനെ അമാസാ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ ദാവീദ് നിശ്ചയിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
6എന്നാൽ ദാവീദ് അബീശായിയോട്: “അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്ന് നമ്മളിൽനിന്ന് രക്ഷപ്പെടാതിരിക്കേണ്ടതിന് നീ നിന്റെ യജമാനന്റെ പടയാളികളെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക” എന്നു പറഞ്ഞു.7അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്ന് പുറപ്പെട്ടു.
8അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരയ്ക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അത് വീണുപോയി.
9യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നേയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.10എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നത് അമാസാ ശ്രദ്ധിച്ചില്ല; യോവാബ് അവനെ വാൾകൊണ്ട് വയറ്റത്തു കുത്തി; അവന്റെ കുടൽമാല പുറത്തുവന്നു; രണ്ടാമത് കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
11യോവാബിന്റെ ആളുകളിൽ ഒരുവൻ അമാസയ്ക്കരികെ നിന്നുകൊണ്ട്: “യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ” എന്നു പറഞ്ഞു.12അമാസാ പെരുവഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ട് ജനമൊക്കെയും നില്ക്കുന്നു എന്ന് കണ്ടിട്ട് അവൻ അമാസയെ പെരുവഴിയിൽനിന്ന് വയലിലേക്ക് മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്ന് കാൺകകൊണ്ട് അവൻ ഒരു വസ്ത്രം അവന്റെമേൽ മൂടി.13അവനെ പെരുവഴിയിൽനിന്ന് മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
14എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.15മറ്റവർ വന്ന് ബേത്ത്-മാഖയിലെ ആബേലിൽ അവനെ നിരോധിച്ചു. അവർ പട്ടണത്തിന് നേരെ ഒരു മൺകൂന ഉയർത്തി; അത് കോട്ടമതിലിനോട് ചേർന്നാണ് നിന്നിരുന്നത്; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.16അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: “കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോട് സംസാരിക്കേണ്ടതിന് അടുത്തുവരുവാൻ അവനോട് പറവിൻ” എന്ന് പട്ടണത്തിൽനിന്ന് വിളിച്ചുപറഞ്ഞു.
17അവൻ അടുത്തുചെന്നപ്പോൾ: “നീ യോവാബോ?” എന്ന് ആ സ്ത്രീ ചോദിച്ചു. “അതേ” എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: “അടിയന്റെ വാക്ക് കേൾക്കേണമേ” എന്നു പറഞ്ഞു. “ഞാൻ കേൾക്കുന്നുണ്ട്” എന്ന് അവൻ പറഞ്ഞു.18എന്നാൽ അവൾ: “ ‘ആബേലിൽ ചെന്ന് നിർദ്ദേശം ചോദിക്കേണം’ എന്ന് പണ്ടൊക്കെ പറകയും അങ്ങനെ തർക്കം തീർക്കുകയും ചെയ്തിരുന്നു.19ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുവൾ ആകുന്നു; നീ യിസ്രായേലിൽ മാതാവായിരിക്കുന്ന ഒരു പട്ടണത്തെ നശിപ്പിക്കുവാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം വിഴുങ്ങിക്കളയുന്നത് എന്ത്?” എന്നു പറഞ്ഞു.
20അതിന് യോവാബ്: “അതിനിടവരാതിരിക്കട്ടെ! വിഴുങ്ങിക്കളവാനോ നശിപ്പിക്കാനോ എനിക്ക് ഇടവരാതിരിക്കട്ടെ!21കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‌ രാജാവിനെതിരെ തന്റെ കരം ഉയർത്തിയിരിക്കുന്നു; അവനെ മാത്രം വിട്ടുതന്നാൽ മതി; ഞാൻ പട്ടണത്തെ വിട്ടുപോകും” എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: “നോക്കികൊൾക്ക! അവന്റെ തല മതിലിന്റെ മുകളിൽനിന്ന് നിന്റെ അടുക്കൽ ഇട്ടുതരും” എന്നു പറഞ്ഞു.22അങ്ങനെ സ്ത്രീ ചെന്ന് തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ട് വീടുകളിലേക്ക് പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.

23യോവാബ് യിസ്രായേൽ സൈന്യത്തിനൊക്കെയും സൈന്യാധിപൻ ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.24അദോരാം നിർബന്ധിതവേലക്കാർക്ക് മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;25ശെവാ പകർപ്പെഴുത്തുക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.26യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.

21

1ദാവീദിന്റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൗൽ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും അത്രേ” എന്ന് യഹോവ അരുളിച്ചെയ്തു.

2അങ്ങനെ രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോട് സംസാരിച്ചു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരെ സംരക്ഷിക്കാമെന്ന് യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ കൊന്നുകളവാൻ ശ്രമിച്ചു -3ദാവീദ് ഗിബെയോന്യരോട്: “ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരേണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്ത് പരിഹാരം ചെയ്യേണം?” എന്നു ചോദിച്ചു.
4ഗിബെയോന്യർ അവനോട്: “ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുത്തനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്ന് അവൻ പറഞ്ഞു.
5അവർ രാജാവിനോട്: “ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്ക് വിട്ടുതരേണം.6ഞങ്ങൾ അവരെ യഹോവ തിരഞ്ഞെടുത്ത ശൗലിന്റെ, ഗിബെയയിൽ യഹോവയുടെ മുമ്പിൽ തൂക്കിക്കളയും” എന്ന് ഉത്തരം പറഞ്ഞു. “ഞാൻ അവരെ തരാം” എന്ന് രാജാവ് പറഞ്ഞു.
7എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ രാജാവ് ഒഴിവാക്കി.8അയ്യാവിന്റെ മകൾ രിസ്പാ ശൗലിനു പ്രസവിച്ച രണ്ട് പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മേരബ് മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിനു പ്രസവിച്ച അഞ്ച് പുത്രന്മാരെയും രാജാവ് പിടിച്ച് ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.9അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്.
10അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.11ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടിട്ട്
12ദാവീദ് ചെന്ന് ഫെലിസ്ത്യർ ഗിൽബോവയിൽവച്ച് ശൗലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്ന് മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്ന് എടുത്തു.13അങ്ങനെ അവൻ ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
14ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥനയെ ആദരിച്ചു.
15ഫെലിസ്ത്യർക്ക് യിസ്രായേലിനോട് വീണ്ടും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്ന് ഫെലിസ്ത്യരോടു പോരാടി; ദാവീദ് തളർന്നുപോയി.16അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾഅരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.17എന്നാൽ സെരൂയയുടെ മകനായ അബീശായി അവന് സഹായമായി വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: “നീ യിസ്രായേലിന്റെ ദീപം കെടുത്താതിരിക്കേണ്ടതിന് ഇനി ഞങ്ങളോടുകൂടെ യുദ്ധത്തിന് പുറപ്പെടരുത്” എന്ന് സത്യംചെയ്തു പറഞ്ഞു.

18അതിന്റെശേഷം ഗോബിൽവച്ച് വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.19ഗോബിൽവച്ച് പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ച് ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
20പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.21അവൻ യിസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.22ഈ നാല് പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ കൊല്ലപ്പെട്ടു.

22

1യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവക്ക് ഈ കീർത്തനം ചൊല്ലിയതെന്തെന്നാൽ:

2“യഹോവ എന്റെ പാറയും എന്റെ കോട്ടയും
എന്റെ രക്ഷകനും ആകുന്നു.
3എന്റെ ബലമായ ദൈവം;
അങ്ങയിൽ ഞാൻ ആശ്രയിക്കും;
എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും
എന്റെ അഭയസ്ഥാനവും എന്റെ കോട്ടയും തന്നെ.
എന്റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു.
4സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും.
5മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു;
ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി;
6പാതാളപാശങ്ങൾ എന്നെ ചുറ്റി;
മരണത്തിന്റെ കെണികൾ എന്റെമേൽ വീണു.
7എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു,
അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി.
8അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടി വിറച്ചു,
ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി,
അവ കുലുങ്ങിപ്പോയി.
9അവിടുത്തെ മൂക്കിൽനിന്നു പുക പൊങ്ങി,
അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു,
തീക്കനൽ അവനിൽനിന്നു ജ്വലിച്ചു.
10അവിടുന്ന് ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു1 .
11അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു,
കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി.
12അവിടുന്ന് അന്ധകാരം അവിടുത്തേക്കു ചുറ്റും മണ്ഡപമാക്കി;
ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ.
13അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14യഹോവ ആകാശത്തിൽ ഇടിമുഴക്കി,
അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു.
15അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു,
മിന്നൽ അയച്ച് അവരെ തോല്പിച്ചു.
16യഹോവയുടെ ശാസനയാൽ,
തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ
കടലിന്റെ ചാലുകൾ കാണപ്പെട്ടു
ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
17അവിടുന്ന് ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
18അവിടുന്ന് എന്റെ ബലമുള്ള ശത്രുവിൽനിന്നും
എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു;
അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
19എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
20അവിടുന്ന് എന്നെ വിശാലതയിലേക്ക് കൊണ്ടുവന്നു,
എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
21യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി,
എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.
22ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
23അവിടുത്തെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ട്;
അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല.
24ഞാൻ അവിടുത്തെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു.
25യഹോവ എന്റെ നീതിക്കു തക്കവണ്ണവും
അവിടുത്തെ കാഴ്ചയിൽ എന്റെ നിർമലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
26ദയാലുവോട് അങ്ങ് ദയാലുവാകുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കൻ.
27നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു;
വക്രനോട് അങ്ങ് വക്രത കാണിക്കുന്നു.
28താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവയ്ക്കുന്നു.
29യഹോവേ, അങ്ങ് എന്റെ ദീപം ആകുന്നു;
യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
31ദൈവത്തിന്റെ വഴി പൂർണ്ണതയുള്ളത്,
യഹോവയുടെ വചനം ഊതിക്കഴിച്ചത്;
അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു.
32യഹോവയല്ലാതെ ദൈവം ആരുള്ളു?
നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
33ദൈവം എന്റെ ബലവും ശക്തിയും ആകുന്നു,
അവിടുന്ന് എന്റെ വഴി കുറ്റമറ്റതാക്കുന്നു.
34അവിടുന്ന് എന്റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി
എന്റെ ഉയർന്ന തലങ്ങളിൽ എന്നെ നില്ക്കുമാറാക്കുന്നു.
35അവിടുന്ന് എന്റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു;
അതുകൊണ്ട് എന്റെ കൈകൾക്ക് താമ്രംകൊണ്ടുള്ള വില്ല് കുലയ്ക്കാം.
36അങ്ങയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു;
അങ്ങയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37ഞാൻ കാലടിവയ്ക്കേണ്ടതിന് അങ്ങ് വിശാലത വരുത്തി;
എന്റെ പാദങ്ങൾ വഴുതിപ്പോയതുമില്ല.
38ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു
അവർ നശിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
39അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു,
അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
40യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
എനിക്കെതിരെ എഴുന്നേറ്റവരെ അങ്ങ് എനിക്ക് കീഴടക്കിയിരിക്കുന്നു.
41എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന്
അങ്ങ് എന്റെ ശത്രുക്കളുടെ കഴുത്തും എനിക്ക് തന്നിരിക്കുന്നു.
42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല;
യഹോവയിങ്കലേക്കു നോക്കി, അവിടുന്ന് അവർക്ക് ഉത്തരം അരുളിയതുമില്ല.
43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
44എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു,
ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും.
45അന്യജാതിക്കാർ എനിക്ക് കീഴപ്പെടും;
അവർ കേട്ട ഉടൻതന്നെ എന്നെ അനുസരിക്കും.
46അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ട് വരുന്നു.
47യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ.
എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ.
48എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും
ജനങ്ങളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ.
49അവിടുന്ന് എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു;
എനിക്കെതിരെ എഴുന്നേൽക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു;
അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു.
50അതുകൊണ്ട്, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ അങ്ങയ്ക്ക് സ്തോത്രം ചെയ്യും,
അങ്ങയുടെ നാമത്തെ ഞാൻ കീർത്തിക്കും.
51അവിടുന്ന് തന്റെ രാജാവിന് രക്ഷാഗോപുരം ആകുന്നു;
അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു;
ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.”


1 22:10 കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു കൂരിരുട്ടിനുമേൽ അവിടുന്ന് പാദമുറപ്പിച്ചു

23

1ദാവീദിന്റെ അന്ത്യവാക്യങ്ങളാണിത്:

“യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു;
ഉന്നതി പ്രാപിച്ച പുരുഷൻ ചൊല്ലുന്നു;
യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ,
യിസ്രായേലിൻ മധുരഗായകൻ തന്നെ.
2യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു;
അവിടുത്തെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
3യിസ്രായേലിന്റെ ദൈവം കല്പിച്ചു;
യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു:
‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
4ദൈവഭയത്തോടെ വാഴുന്നവൻ,
മേഘമില്ലാത്ത പ്രഭാതകാലത്ത്
സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ;
മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ
ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’
5ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ?
അവൻ എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ:
അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു.
അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും വർദ്ധിപ്പിക്കുകയില്ലയോ?
6എന്നാൽ സകലനീചന്മാരും വലിച്ചെറിയപ്പെടുന്ന മുള്ളുപോലെ ആകുന്നു
അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ.
7അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും പിടിച്ചിരിക്കേണം;
അവയെ അവ കിടക്കുന്നേടത്തു തന്നെ തീ വെച്ചു ചുട്ടുകളയേണം.”

8ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാണിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നെ.
9അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന് കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.10അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
11അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ ഫെലിസ്ത്യർ ഒരു സംഘമായി ഒരുമിച്ചുകൂടിയപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.12അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി. അങ്ങനെ യഹോവ വലിയോരു ജയം നല്കി.
13മുപ്പത് നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.14അന്ന് ദാവീദ് കോട്ടയിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് ബേത്ത്ലേഹെമിൽ അക്കാലത്ത് ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
15“ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്ക് കുടിപ്പാൻ ആർ കൊണ്ടുവന്നു തരും” എന്ന് ദാവീദ് വാഞ്ഛയോടെ പറഞ്ഞു.16അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്ന് ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അത് കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:17“യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇത് ചെയ്‌വാൻ എനിക്ക് ഇടയാകരുതേ” എന്നു പറഞ്ഞു; അത് കുടിപ്പാൻ അവന് മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.
18യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു.19ആ മൂന്നുപേരിൽ അബീശായി അല്ലേ മാനം ഏറിയവൻ? അതുകൊണ്ട് അവൻ അവർക്ക് തലവനായ്തീർന്നു. എങ്കിൽ തന്നെയും അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരായ രണ്ട് വീരന്മാരെ കൊന്നതുമല്ലാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.21അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു.
22ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.23അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷകരുടെ നായകനാക്കി.
24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,25പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,27നെത്തോഫാത്യൻ മഹരായി,28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,30പിരാതോന്യൻ ബെനായ്യാവ്,31നഹലേഗാശ് അരുവികളിൽനിന്ന് ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,32ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
33യോനാഥാൻ, ഹരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,39ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.

24

1യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: “നീ ചെന്ന് യിസ്രായേലിനെയും യെഹൂദയെയും എണ്ണുക” എന്നിങ്ങനെ അവർക്ക് വിരോധമായി ദാവീദിന് തോന്നിച്ചു.2അങ്ങനെ രാജാവ് തന്റെ കൂടെ ഉണ്ടായിരുന്ന സേനാധിപതിയായ യോവാബിനോട്: “ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ച് ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ” എന്നു കല്പിച്ചു.

3അതിനു യോവാബ് രാജാവിനോട്: “നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അത് കാണട്ടെ. പക്ഷെ എന്റെ യജമാനനായ രാജാവ് ഈ കാര്യത്തിന് താല്പര്യപ്പെടുന്നത് എന്തിന്?” എന്നു പറഞ്ഞു.4എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.
5അവർ യോർദ്ദാൻ കടന്ന് ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന് വലത്തുവശത്ത് അരോവേരിലും യസേരിനു നേരെയും കൂടാരം അടിച്ചു.6പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു;7പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ട് യെഹൂദയുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്ക് പുറപ്പെട്ടു.
8ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.9യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ വാളെടുക്കുന്ന യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.

10എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോട്: “ഞാൻ ഈ ചെയ്തത് മഹാപാപം; എന്നാൽ ഇപ്പോൾ, യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി” എന്നു പറഞ്ഞു.
11ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:12“നീ ചെന്ന് ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്ന് തിരഞ്ഞെടുത്തുകൊൾക; അത് ഞാൻ നിന്നോട് ചെയ്യും എന്നിങ്ങനെ യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറക.”
13ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട് അറിയിച്ചു: “നിന്റെ ദേശത്ത് ഏഴു വർഷത്തെ ക്ഷാമം ഉണ്ടാകണമോ? അല്ലെങ്കിൽ മൂന്നു മാസം ശത്രുക്കൾ നിന്നെ പിന്തുടരുമ്പോൾ നീ നിന്റെ ശത്രുക്കളുടെ മുമ്പിൽനിന്ന് ഓടിപ്പോകണമോ? അല്ലെങ്കിൽ നിന്റെ ദേശത്ത് മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകണമോ? എന്തുവേണം? എന്നെ അയച്ചവനോട് ഞാൻ മറുപടി പറയേണ്ടതിന് നീ ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു.14ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നെ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു.
15അങ്ങനെ യഹോവ യിസ്രായേലിന്മേൽ രാവിലെ തുടങ്ങി നിശ്ചയിച്ച സമയംവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.16എന്നാൽ ദൈവദൂതൻ യെരൂശലേമിനെ നശിപ്പിക്കാൻ അതിന്മേൽ തന്റെ കൈ നീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: “മതി, നിന്റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു. അപ്പോൾ യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
17ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: “ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ ദുഷ്ടത ചെയ്തത്; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” എന്നു പറഞ്ഞു.
18അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്ന് അവനോട്: “നീ ചെന്ന് യെബൂസ്യനായ അരവ്നയുടെ മെതികളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു പറഞ്ഞു.19യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.20അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നത് കണ്ടപ്പോൾ അരവ്നാ പുറപ്പെട്ടുചെന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21“എന്റെ യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത്?” എന്ന് അരവ്നാ ചോദിച്ചതിന് ദാവീദ്: “ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ മെതികളം നിന്നോട് വിലയ്ക്കു വാങ്ങുവാൻ തന്നെ” എന്നു പറഞ്ഞു.22അരവ്നാ ദാവീദിനോട്: “എന്റെ യജമാനനായ രാജാവിനു നല്ലതെന്ന് തോന്നുന്നത് എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിനു കാളകളും വിറകിനു മെതിവണ്ടികളും കാളകളുടെ നുകങ്ങളും ഇതാ.23രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിനു തരുന്നു” എന്നു പറഞ്ഞു. “നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ” എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
24രാജാവ് അരവ്നയോട്: “അങ്ങനെയല്ല, ഞാൻ അത് നിന്നോട് വിലയ്ക്ക് വാങ്ങിക്കൊള്ളാം; എനിക്ക് ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം കഴിക്കയില്ല” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് മെതികളത്തെയും കാളകളെയും അമ്പതുശേക്കൽ വെള്ളിക്കു വാങ്ങി.25ദാവീദ് യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.

രാജാക്കന്മാർ: ഒന്നാം പുസ്തകം

1

1ദാവീദ്‌ രാജാവ് വൃദ്ധനായപ്പോൾ അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.2ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്“ യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും , അങ്ങയുടെ കുളിർ മാറേണ്ടതിന് തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ ”എന്ന് പറഞ്ഞു.

3അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിക്കുവേണ്ടി യിസ്രായേൽദേശത്തെല്ലായിടവും അന്വേഷിച്ചു ; ശൂനേംകാരത്തി അബീശഗിനെ കണ്ട് , രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.4ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കയും ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.
5അനന്തരം ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നിഗളിച്ച് “ഞാൻ രാജാവാകും”എന്ന് പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്ക് മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി6“നീ ഇങ്ങനെ ചെയ്തത് എന്ത് ?”എന്ന് അവന്റെ അപ്പൻ ഒരിക്കലും അവനെ ശാസിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അവൻ ജനിച്ചത് അബ്ശാലോമിനു ശേഷം ആയിരുന്നു .
7അവൻ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചു; ഇവർ അദോനീയാവിനെ തുണക്കുകയും സഹായിക്കുകയും ചെയ്തു.8എന്നാൽ പുരോഹിതനായ സാദോക്ക് , യഹോയാദയുടെ മകൻ ബെനായാവ്, പ്രവാചകനായ നാഥാൻ, ശിമെയി , രേയി , ദാവീദിന്റെ വീരന്മാർ എന്നിവർ അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
9അദോനീയാവ് ഏൻ-രോഗേലിന് സമീപത്ത് , സോഹേലെത്ത് എന്ന കല്ലിനരികെ ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു ; രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യെഹൂദാപുരുഷന്മാരെയും ക്ഷണിച്ചു.10എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
11അനന്തരം നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോട് പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്ന് നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് ഈ വിവരം അറിഞ്ഞിട്ടുമില്ല.12ആകയാൽ വരിക; നിന്റെയും നിന്റെ മകനായ ശലോമോന്റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ഒരു ആലോചന പറഞ്ഞുതരാം.
13നീ ദാവീദ്‌ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയേണം “യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ അടിയനോട് സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് രാജാവായി വാഴുന്നത് എന്ത്” എന്ന് അവനോട് ചോദിക്ക.14നീ അവിടെ രാജാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ഞാനും നിന്റെ പിന്നാലെ വന്ന് നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.
15അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തി അബീശഗ് രാജാവിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.16ബത്ത്-ശേബ കുനിഞ്ഞ് രാജാവിനെ നമസ്കരിച്ചു“ നിനക്ക് എന്ത് വേണം ” എന്ന് രാജാവ് ചോദിച്ചു.17അവൾ അവനോട് പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ.
18ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് ഈ കാര്യം അറിയുന്നതുമില്ല.19അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ചു; രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതി യോവാബിനെയും ക്ഷണിച്ചു; എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
20യജമാനനായ രാജാവേ, അങ്ങയുടെ ശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.21അല്ലാത്തപക്ഷം , യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
22അവൾ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നാഥാൻ പ്രവാചകൻ വന്നു23‘നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു’ എന്ന് അവർ രാജാവിനെ അറിയിച്ചു ; അവൻ രാജസന്നിധിയിൽ ചെന്ന് രാജാവിനെ സാഷ്ടാംഗം നമസ്കരിച്ചു.
24നാഥാൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് നീ കല്പിച്ചിട്ടുണ്ടോ?25അവൻ ഇന്ന് അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ച് , രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു ; അവർ അവന്റെ മുമ്പാകെ ഭക്ഷിച്ച് പാനംചെയ്ത് : “അദോനീയാരാജാവേ, ജയജയ”എന്ന് ആർപ്പിടുന്നു.
26എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകൻ ബെനായാവെയും നിന്റെ ദാസൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.27യജമാനനായ രാജാവിന്റെ കാലശേഷം അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അറിയിക്കാതിരിക്കയാൽ , ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നിരിക്കുന്നത്?
28“ബത്ത്-ശേബയെ വിളിപ്പിൻ” എന്ന് ദാവീദ്‌ രാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്ന് രാജാവിന്റെ മുമ്പാകെ നിന്നു.29അപ്പോൾ രാജാവ് സത്യം ചെയ്ത് പറഞ്ഞത്: “എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,30നിന്റെ മകനായ ശലോമോൻ എന്റെ കാലശേഷം വാണ് എനിക്ക് പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്ന് നിവർത്തിക്കും” .31അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണ് രാജാവിനെ നമസ്കരിച്ച്: “എന്റെ യജമാനനായ ദാവീദ്‌ രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്ന് പറഞ്ഞു.
32പിന്നെ ദാവീദ്: “സാദോക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യഹോയാദയുടെ മകൻ ബെനായാവെയും വിളിപ്പിൻ” എന്ന് കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.33രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്ത് കയറ്റി താഴെ ഗീഹോനിലേക്ക് കൊണ്ടുപോകുവിൻ.34അവിടെവെച്ച് സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറവിൻ.
35അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദെക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.”36അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: “ആമേൻ! യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.37യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‌ രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ ” എന്ന് ഉത്തരം പറഞ്ഞു.
38അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകൻ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദ്‌രാജാവിന്റെ കോവർകഴുതപ്പുറത്ത് ശലോമോനെ കയറ്റി ഗീഹോനിലേക്ക് കൊണ്ടുപോയി,39സാദോക്പുരോഹിതൻ സമാഗമനകൂടാരത്തിൽ നിന്ന് തൈലക്കൊമ്പ് കൊണ്ടുചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറഞ്ഞു.40പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്ന് കുഴലൂതി; അവർ അത്യന്തം സന്തോഷിച്ചു ; ഭൂമി പിളരുന്നു എന്ന് തോന്നുമാറ് അവർ അത്യന്തം ഘോഷിച്ചു.
41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അത് കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: “പട്ടണം ഇളക്കുന്ന ഈ ആരവം എന്ത് ”എന്ന് ചോദിച്ചു.42അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട് “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്ന് പറഞ്ഞു.
43യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്“ നമ്മുടെ യജമാനനായ ദാവീദ്‌ രാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.44രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്ത് കയറ്റി.45സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ച് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. അവർ പട്ടണം മുഴങ്ങുമാറ് സന്തോഷിച്ച് അവിടെനിന്ന് മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
46അത്രയുമല്ല , ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;47കൂടാതെ രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‌ രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു; “നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ ”എന്ന് പറഞ്ഞു.48രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ച്: “ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.
49ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്ക് പോയി.50അദോനീയാവും ശലോമോനെ ഭയപ്പെട്ട് ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.51“അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻരാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്ന് ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്ന് പറഞ്ഞ് അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്ന് ശലോമോൻ കേട്ടു.
52അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമം പോലും നിലത്ത് വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്ന് ശലോമോൻ കല്പിച്ചു.53അങ്ങനെ ശലോമോൻരാജാവ് ആളയച്ച് അവനെ യാഗപീഠത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്ന് ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്ന് കല്പിച്ചു.

2

1ദാവീദിന്റെ മരണകാലം അടുത്തപ്പോൾ അവൻ തന്റെ മകൻ ശലോമോനോട് ഇപ്രകാരം കല്പിച്ചു :2“ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു ; അതുകൊണ്ട് നീ ധൈര്യംപൂണ്ട് പുരുഷത്വം കാണിക്ക.3‘നീ എന്ത് ചെയ്താലും എവിടേക്ക് തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിനും നിന്റെ മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യത്തിൽ നടന്ന് , തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജസ്ഥാനത്ത് ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെ പോകയില്ല എന്ന് യഹോവ എന്നോട് അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിനുമായി4മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് , അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ച് , അവന്റെ ആജ്ഞ അനുസരിച്ചുകൊൾക.

5കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോട് ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ ; യിസ്രായേലിന്റെ രണ്ട് സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനെയും യേഥെരിന്റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് , തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.6ആകയാൽ നീ നിനക്ക് ലഭിച്ച ജ്ഞാനം ഉപയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ ശവക്കുഴിയിൽ ഇറങ്ങുവാൻ അനുവദിക്കരുത്.
7എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്ക് നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ; നിന്റെ സഹോദരൻ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ എനിക്ക് സഹായകരായിരുന്നു.
8ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി , ഞാൻ മഹനയീമിലേക്ക് പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റ് വന്നതുകൊണ്ട് ‘ അവനെ വാൾകൊണ്ട് കൊല്ലുകയില്ല’ എന്ന് ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യംചെയ്തു.9എന്നാൽ നീ അവനെ കുറ്റവിമുക്തനാക്കരുത്; നീ ബുദ്ധിമാനായതിനാൽ അവനോട് എന്ത് ചെയ്യേണമെന്ന് നിനക്ക് അറിയാമല്ലോ?; അവന്റെ നരയെ രക്തത്തോടെ ശവക്കുഴിയിലേക്ക് അയക്കുക”.
10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം ; അവൻ ഹെബ്രോനിൽ ഏഴ് സംവത്സരവും യെരൂശലേമിൽ മുപ്പത്തിമൂന്ന് സംവത്സരവും വാണു.

12ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം സ്ഥിരമായിത്തീർന്നു.
13എന്നാൽ ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് ശലോമോന്റെ അമ്മ ബത്ത്-ശേബയെ ചെന്നുകണ്ടു; “നിന്റെ വരവ് സമാധാനത്തോടെയാണോ” എന്ന് അവൾ ചോദിച്ചതിന്: “സമാധാനത്തോടെ തന്നേ” എന്ന് അവൻ മറുപടി പറഞ്ഞു.14എനിക്കു നിന്നോട് ഒരു കാര്യം പറവാനുണ്ട് എന്നും അവൻ പറഞ്ഞു. “പറക ”എന്ന് അവൾ പറഞ്ഞു.15അവൻ പറഞ്ഞത് :“ രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്ന് യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവന് ലഭിച്ചു.
16എന്നാൽ ഇപ്പോൾ ഞാൻ നിന്നോട് അപേക്ഷിക്കുന്ന ഈ കാര്യം തള്ളിക്കളയരുതേ”. “നീ പറക” എന്ന് അവൾ പറഞ്ഞു.17അപ്പോൾ അവൻ: “ശൂനേംകാരത്തിയായ അബീശഗിനെ എനിക്ക് ഭാര്യയായിട്ട് തരുവാൻ ശലോമോൻരാജാവിനോട് പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളിക്കളകയില്ലല്ലോ” എന്ന് പറഞ്ഞു.18“ആകട്ടെ; ഞാൻ നിനക്ക് വേണ്ടി രാജാവിനോട് സംസാരിക്കാം ” എന്ന് ബത്ത്-ശേബ പറഞ്ഞു.
19അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോട് സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ വന്ദനം ചെയ്ത് , തന്റെ സിംഹാസനത്തിൽ ഇരുന്നു ; രാജമാതാവിന് ഇരിപ്പിടം ഒരുക്കി; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു.20“ഞാൻ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുത്” എന്ന് അവൾ പറഞ്ഞു. രാജാവ് അവളോട്: “അമ്മ ചോദിച്ചാലും; ഞാൻ ആ അപേക്ഷ തള്ളിക്കളകയില്ല” എന്ന് പറഞ്ഞു.21അപ്പോൾ അവൾ: “ശൂനേംകാരത്തി അബീശഗിനെ നിന്റെ സഹോദരൻ അദോനീയാവിന് ഭാര്യയായി കൊടുക്കേണം ” എന്ന് പറഞ്ഞു.
22ശലോമോൻരാജാവ് തന്റെ അമ്മയോട്: “ശൂനേംകാരത്തി അബീശഗിനെ അദോനീയാവിന് വേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവന് വേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടി തന്നേ എന്ന് ഉത്തരം പറഞ്ഞു.23അദോനീയാവ് ഈ കാര്യം ചോദിച്ചത് തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോട് ചെയ്യട്ടെ;
24ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവ് മരിക്കേണം” എന്ന് ശലോമോൻരാജാവ് കല്പിച്ച് യഹോവയുടെ നാമത്തിൽ സത്യം ചെയ്തു.25പിന്നെ ശലോമോൻരാജാവ് യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ചു; അവൻ അദോനിയാവിനെ വെട്ടിക്കൊന്നുകളഞ്ഞു.
26അബ്യാഥാർപുരോഹിതനോട് രാജാവ്: “നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്ക് പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതിനാലും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളും നീയും കൂടി അനുഭവിച്ചതിനാലും ഞാൻ ഇന്ന് നിന്നെ കൊല്ലുന്നില്ല”എന്ന് പറഞ്ഞു.27ഇങ്ങനെ യഹോവ ശീലോവിൽവെച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
28ഈ വാർത്തകൾ യോവാബ് അറിഞ്ഞപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.29യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്ന വിവരം ശലോമോൻരാജാവ് അറിഞ്ഞു. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ച്: “നീ ചെന്ന് അവനെ വെട്ടിക്കളക” എന്ന് കല്പിച്ചു.
30ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു ”എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.31രാജാവ് അവനോട് കല്പിച്ചത് “അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്തിയ രക്തം നീ ഇങ്ങനെ എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും നീക്കിക്കളക.
32അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതി നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതി യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദിന്റെ അറിവ് കൂടാതെ വാൾകൊണ്ട് വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.33അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിങ്കൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും.
34അങ്ങനെ യെഹോയാദയുടെ മകൻ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.35രാജാവ് യോവാബിന് പകരം യെഹോയാദയുടെ മകൻ ബെനായാവിനെ സേനാധിപതിയാക്കി ; അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
36പിന്നെ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്: “നീ യെരൂശലേമിൽ നിനക്കു ഒരു വീട് പണിത് പാർത്തുകൊൾക; അവിടെനിന്ന് മറ്റെങ്ങും പോകരുത്.37യെരുശലേം വിട്ട് കിദ്രോൻതോട് കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്ന് തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും” എന്ന് കല്പിച്ചു.38ശിമെയി രാജാവിനോട്: അങ്ങയുടെ വാക്ക് നല്ലത് ; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്ന് പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.
39മൂന്ന് സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ മാഖയുടെ മകൻ ആഖീശ് എന്ന ഗത്ത്‌ രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്ന് ശിമെയിക്ക് അറിവുകിട്ടി.40അപ്പോൾ ശിമെയി എഴുന്നേറ്റ് കഴുതെക്ക് കോപ്പിട്ട് പുറപ്പെട്ടു ; അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്ന് അടിമകളെ ഗത്തിൽനിന്ന് കൊണ്ടുവന്നു.
41ശിമെയി യെരൂശലേം വിട്ട് ഗത്തിൽ പോയി മടങ്ങിവന്നു എന്ന് ശലോമോന് അറിവ് കിട്ടി.42അപ്പോൾ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്:“ നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ മരിക്കേണ്ടിവരുമെന്ന് തീർച്ചയായി അറിഞ്ഞുകൊൾക എന്ന് ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകി , നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കയും , ഞാൻ കേട്ട വാക്ക് നല്ലതെന്ന് നീ എന്നോട് പറകയും ചെയ്തില്ലയോ?
43അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോട് കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത് ” എന്ന് ചോദിച്ചു.44പിന്നെ രാജാവ് ശിമെയിയോട്: “നീ എന്റെ അപ്പനായ ദാവീദിനോട് ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45എന്നാൽ ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരമായുമിരിക്കും എന്ന് പറഞ്ഞിട്ട്46രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോട് കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്റെ രാജത്വം സ്ഥിരമായി.

3

1അനന്തരം ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.2എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവെച്ച് യാഗം കഴിച്ചുപോന്നു.3ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു ; എങ്കിലും അവൻ പൂജാഗിരികളിൽവെച്ച് യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

4രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.5ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്ന് ചോദിച്ചുകൊൾക” എന്ന് ദൈവം അരുളിച്ചെയ്തു.
6അതിന് ശലോമോൻ മറുപടി പറഞ്ഞത് : “എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും , ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
7എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന് പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല.8അങ്ങ് തെരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”.
10ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിന് പ്രസാദമായി.11ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട്12ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്ക് തന്നിരിക്കുന്നു; നിനക്ക് സമനായവൻ നിനക്ക് മുമ്പുണ്ടായിട്ടില്ല; നിന്റെ ശേഷം ഉണ്ടാകയും ഇല്ല.
13കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്ക് തന്നിരിക്കുന്നു; അതിനാൽ നിന്റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്ക് സമനാകയില്ല.14നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സും തരും.
15ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്ന് മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്ക് മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു.

16അനന്തരം വേശ്യമാരായ രണ്ട് സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്ന് അവന്റെ മുമ്പാകെ നിന്നു.17അവരിൽ ഒരാൾ പറഞ്ഞത്: “തമ്പുരാനെ, അടിയനും ഇവളും ഒരേ വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത് ; ഞങ്ങൾ ഇരുവരും അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.19എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചു പോയി.20അവൾ അർദ്ധരാത്രി എഴുന്നേറ്റ്, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്റെ മാർവ്വിടത്തിലും കിടത്തി.
21രാവിലെ കുഞ്ഞിന് മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്ന് മനസ്സിലായി.22അതിന് മറ്റെ സ്ത്രീ: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചത് നിന്റെ കുഞ്ഞ് ”എന്ന് പറഞ്ഞു. : ആദ്യത്തെ സ്ത്രീ : “മരിച്ചത് നിന്റെ കുഞ്ഞ് ; ജീവനുള്ളത് എന്റെ കുഞ്ഞ് ” എന്ന് പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
23അപ്പോൾ രാജാവ് കല്പിച്ചത്: “ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ് എന്ന് അവളും പറയുന്നു.24ഒരു വാൾ കൊണ്ടുവരുവിൻ ”എന്ന് രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.25അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന് പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുപ്പിൻ എന്ന് കല്പിച്ചു.
26ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞ് , രാജാവിനോട്:“ അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്ക് കൊടുത്തുകൊൾവിൻ ”എന്ന് പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്ന് പറഞ്ഞു.27അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; ആദ്യത്തെ സ്ത്രീ തന്നെയാണ് അതിന്റെ അമ്മ ; കുഞ്ഞിനെ അവൾക്ക് കൊടുപ്പിൻ ”എന്ന് കല്പിച്ചു.28രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവികജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്ന് മനസ്സിലാക്കി അവനെ ഭയപ്പെട്ടു.

4

1അങ്ങനെ ശലോമോൻരാജാവ് എല്ലാ യിസ്രായേലിനും രാജാവായി.2അവന്റെ ഉദ്യോഗസ്ഥന്മാർ : സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ.3ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും പകർപ്പെഴുത്തുകാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;4യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;

5നാഥാന്റെ മകൻ അസര്യാവ് കാര്യവിചാരകന്മാരുടെ മേധാവി; നാഥാന്റെ മകൻ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;6അഹീശാർ കൊട്ടാരംവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം കഠിനവേല ചെയ്യുന്നവരുടെ മേധാവി.

7രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന് യിസ്രായേലിലൊക്കെയും പന്ത്രണ്ട് അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു.8അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;9മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;10അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ അധീനതയിൽ ആയിരുന്നു;
11ദോർ പ്രവിശ്യയിൽ ബെൻ-അബീനാദാബ്; ശലോമോന്റെ മകൾ താഫത്ത് അവന്റെ ഭാര്യയായിരുന്നു;12താനാക്ക് , മെഗിദ്ദോവ് ,ബേത്ത്-ശെയാൻ ദേശം മുഴുവനും ‌അഹീലൂദിന്റെ മകൻ ബാനയുടെ അധീനതയിൽ ആയിരുന്നു ; ബേത്ത്ശെയാൻ , യിസ്രായേലിന് താഴെ സാരെഥാന് അരികെ യൊക്ക്മെയാമിന്റെ അപ്പുറത്തുള്ള ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടന്നു;13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ അധീനതയിൽ , ഗിലെയാദിൽ മനശ്ശെയുടെ മകൻ യായീരിന്റെ പട്ടണങ്ങളും , മതിലുകളും താമ്രഓടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
15നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകൾ ബാശെമത്തിനെ ഭാര്യയായി സ്വീകരിച്ചു;16ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;17യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യെഹോശാഫാത്ത്;
18ബെന്യാമീനിൽ ഏലയുടെ മകൻ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും19ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്ത് ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു അധിപതി മാത്രമേ ഉണ്ടായിരുന്നുള്ളു.
20യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു.21നദിമുതൽ , ഫെലിസ്ത്യനാടും ഈജിപ്റ്റിന്റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.22ശലോമോന്റെ നിത്യച്ചെലവ് മുപ്പത് പറ നേരിയ മാവ് , അറുപത് പറ സാധാരണമാവ്23മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്ത് കാളകൾ, മേച്ചൽപുറത്തെ ഇരുപത് കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു.
24നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന് സമാധാനം ഉണ്ടായിരുന്നു.25ശലോമോന്റെ കാലത്ത് ദാൻമുതൽ ബേർ-ശേബവരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ വസിച്ചിരുന്നു.
26ശലോമോന് തന്റെ രഥങ്ങൾക്ക് നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.27അധിപന്മാർ ഓരോരുത്തരും തങ്ങളുടെ തവണ അനുസരിച്ച് അതാത് മാസങ്ങളിൽ ശലോമോൻരാജാവിനും തന്റെ പന്തിഭോജനത്തിന് കൂടുന്ന എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷ്യവിഭവങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കുമായിരിന്നു.28അവർ കുതിരകൾക്കും പടക്കുതിരകൾക്കും യവവും വയ്ക്കോലും അവരവരുടെ മുറപ്രകാരം , ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു.
29ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു.30കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും ,ഈജിപ്റ്റിന്റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.31സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു.
32അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു33ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.34ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട് ,സകലഭൂപാലകന്മാരുടെയും അടുക്കൽനിന്ന് അനേകർ അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.

5

1ശലോമോനെ അവന്റെ അപ്പന് പകരം രാജാവായി അഭിഷേകം ചെയ്തു എന്ന് സോർരാജാവായ ഹീരാം കേട്ട് ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. അവൻ എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.2ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു:3“എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ തോല്പിക്കും വരെ , തനിക്ക് ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ടിയിരുന്നതിനാൽ , തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവന് കഴിഞ്ഞില്ല എന്ന് നീ അറിയുന്നുവല്ലോ.

4എന്നാൽ എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു ; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല.5ഞാൻ നിനക്ക് പകരം സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ ഉദ്ദേശിക്കുന്നു.
6ആകയാൽ ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരു മുറിയ്ക്കുവാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്ക് നീ പറയുന്ന കൂലി ഞാൻ തന്നുകൊള്ളാം; സീദോന്യരെപ്പോലെ മരം മുറിയ്ക്കുവാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്ന് നീ അറിയുന്നുവല്ലോ”.
7ഹീരാം ശലോമോന്റെ വാക്ക് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ‘ഈ മഹാജനത്തെ ഭരിക്കുവാൻ ദാവീദിന് ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്ന് വാഴ്ത്തപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.8ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു: “നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ആഗ്രഹിച്ചതുപോലെ ഞാൻ ചെയ്യാം.
9എന്റെ വേലക്കാർ ലെബാനോനിൽനിന്ന് കടലിലേക്ക് തടികൾ ഇറക്കിയശേഷം , ഞാൻ ചങ്ങാടം കെട്ടിച്ച് നീ പറയുന്ന സ്ഥലത്ത് കടൽ വഴി എത്തിച്ച് കെട്ടഴിപ്പിച്ചുതരാം; അവ നിനക്ക് അവിടെ നിന്ന് കൊണ്ടുപോകാം ; എന്നാൽ എന്റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം”.
10അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്റെ ആവശ്യാനുസരണം കൊടുത്തു .11ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്ക് ഭക്ഷണത്തിനായി ഇരുപതിനായിരം പറ ഗോതമ്പും ഇരുപത് പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുത്തിരുന്നു.12യഹോവ ശലോമോനോട് വാഗ്ദാനം ചെയ്തതുപോലെ അവന് ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഒരു ഉടമ്പടിയും ചെയ്തു.
13ശലോമോൻരാജാവ് സകല യിസ്രായേലിൽനിന്നും കഠിനവേലക്കായി മുപ്പതിനായിരം പേരെ നിയോഗിച്ചു.14അവൻ അവരെ പതിനായിരം പേർ വീതമുള്ള സംഘമായി തിരിച്ച് മാസം തോറും , തവണകളായി ലെബാനോനിലേക്ക് അയച്ചുകൊണ്ടിരുന്നു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം അവർക്ക് മേധാവി ആയിരുന്നു.
15വേല ചെയ്യുന്ന ജനത്തെ ഭരിച്ച് നടത്തുന്ന മൂവായിരത്തിമുന്നൂറ് പ്രധാനകാര്യക്കാരെക്കൂടാതെ16ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലകളിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
17ആലയത്തിന് അടിസ്ഥാനം ഇടുവാൻ വലിയതും വിലയേറിയതും ചെത്തിയതുമായ കല്ലുകൾ വെട്ടിയെടുക്കുവാൻ രാജാവ് കല്പിച്ചു.18ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി കല്ലുകൾ ചെത്തി എടുക്കുകയും , തടികൾ പണിത് ഒരുക്കുകയും ചെയ്തു.

6

1യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ നാനൂറ്റെൺപതാം ആണ്ടിൽ , ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ , രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിയുവാൻ തുടങ്ങി.2ശലോമോൻരാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു

3മന്ദിരത്തിന്റെ പൂമുഖം ആലയവീതിക്ക് തുല്യമായി ഇരുപത് മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് നിന്ന് പത്ത് മുഴം വീതിയിൽ പുറത്തേക്ക് ഇറങ്ങിയും നിന്നിരുന്നു.4അവൻ ആലയത്തിന് ചരിഞ്ഞ ചട്ടക്കൂടുള്ള കിളിവാതിലുകളും ഉണ്ടാക്കി.
5മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോട് ചേർത്ത് ചുറ്റും അറകൾ പണിതു ; അങ്ങനെ അവൻ എല്ലാ വശത്തും അറകളും ഉണ്ടാക്കി.6അറയുടെ താഴത്തെ നിലക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറ് മുഴവും മൂന്നാമത്തേതിന് ഏഴ് മുഴവും വീതിയുണ്ടായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്ത് തുളച്ച് ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ വീതി കുറഞ്ഞ തട്ടുകൾ പണിതു.
7വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.8താഴത്തെ നിലയുടെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ഗോവണിയിൽ കൂടെ നടുവിലത്തെ നിലയിലേക്കും നടുവിലത്തേതിൽനിന്ന് മൂന്നാമത്തെ നിലയിലേക്കും പ്രവേശിക്കാമായിരുന്നു.
9അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരു കൊണ്ട് തുലാങ്ങളും പലകകളും തീർത്ത് ആലയത്തിന് മച്ചിട്ടു.10ആലയത്തിന്റെ ചുറ്റും അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ അറകൾ പണിത് , ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ബന്ധിച്ചു.
11ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:12നീ പണിയുന്ന ഈ ആലയത്തെക്കുറിച്ച് : നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ച് നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.13ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
14അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.15അവൻ ആലയത്തിന്റെ ചുവരിന്റെ അകവശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മുകൾത്തട്ട് വരെ അകത്തെ വശം മരംകൊണ്ട് പൊതിഞ്ഞു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ട് പാകിയുറപ്പിച്ചു.
16ആലയത്തിന്റെ പിൻവശം ഇരുപത് മുഴം നീളത്തിൽ തറ മുതൽ മേൽത്തട്ട് വരെ ദേവദാരുപ്പലകകൊണ്ട് പണിതു: ഇങ്ങനെ അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതു.17അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തെ മന്ദിരമായ ആലയത്തിന് നാല്പത് മുഴം നിളമുണ്ടായിരുന്നു.18ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരു കൊണ്ട് മൊട്ടുകളും വിടർന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് ഒട്ടും തന്നെ ദൃശ്യമായിരുന്നില്ല.
19ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന് അവൻ ഒരു അന്തർമ്മന്ദിരം ഒരുക്കി.20അന്തർമ്മന്ദിരത്തിന്റെ അകത്തെ നീളവും വീതിയും ഉയരവും ഇരുപത് മുഴം വീതം ആയിരുന്നു; അവൻ അന്തർമ്മന്ദിരത്തിന്റെ അകവും ദേവദാ‍ാരുനിർമ്മിതമായ ധൂപപീഠവും തങ്കം കൊണ്ട് പൊതിഞ്ഞു.
21ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ട് പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങനെ പൊൻചങ്ങല കൊളുത്തി , അന്തർമ്മന്ദിരം പൊന്നുകൊണ്ട് പൊതിഞ്ഞു.22അങ്ങനെ അവൻ ആലയം മുഴുവനും അന്തർമ്മന്ദിരത്തിനുള്ള യാഗപീഠവും പൊന്നുകൊണ്ട് പൊതിഞ്ഞു.
23അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ട് പത്ത് മുഴം വീതം ഉയരമുള്ള രണ്ട് കെരൂബുകളെയും ഉണ്ടാക്കി.24ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ചു മുഴം, മറ്റെ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.25മറ്റെ കെരൂബിനും പത്ത് മുഴം; ആകൃതിയിലും വലിപ്പത്തിലും രണ്ട് കെരൂബുകളും ഒരു പോലെ തന്നേ ആയിരുന്നു.26ഓരോ കെരൂബിന്റെയും ഉയരം പത്തു മുഴം തന്നെ ആയിരുന്നു.
27അവൻ കെരൂബുകളെ അന്തർമ്മന്ദിരത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറക് വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ഭിത്തിയോടും മറ്റേതിന്റെ ചിറക് മറ്റേ ഭിത്തിയോടും തൊട്ടിരുന്നു. ആലയത്തിന്റെ മദ്ധ്യത്തിൽ ഇരു കെരൂബുകളുടെയും ചിറകുകൾ തമ്മിൽ തൊട്ടിരുന്നു.28കെരൂബുകളെയും അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
29ആലയത്തിന്റെ അകത്ത് പുറത്തുമുള്ള മന്ദിരങ്ങളുടെ ഭിത്തികൾക്കു ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.30അന്തർമ്മന്ദിരത്തിന്റെയും ബഹിർമ്മന്ദിരത്തിന്റെയും തറ അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
31അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതകു ഉണ്ടാക്കി; മേൽവാതിൽപ്പടിയും കട്ടളക്കാലും ഭിത്തിയുടെ അഞ്ചിൽ ഒരു അംശമായിരുന്നു.32ഒലിവ് മരംകൊണ്ടുള്ള ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്ന് പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് വിരിച്ചു
33അങ്ങനെ തന്നേ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ട് കട്ടള ഉണ്ടാക്കി; അത് ഭിത്തിയുടെ നാലിൽ ഒരംശമായിരുന്നു.34അതിന്റെ രണ്ട് കതകുകളും സരളമരംകൊണ്ട് ഉണ്ടാക്കി. ഓരോ കതകിനും ഈരണ്ട് മടക്കുപാളികൾ ഉണ്ടായിരുന്നു.35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി , രൂപങ്ങളുടെമേൽ പൊന്ന് സമമായി പൊതിഞ്ഞു.
36ചെത്തി ഒരുക്കിയ മൂന്ന് വരി കല്ലും ഒരുവരി ദേവദാരുപ്പലകയും കൊണ്ട് അവൻ അകത്തെ പ്രാകാരം പണിതു.
37നാലാം ആണ്ട് സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും38പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം സകലഭാഗങ്ങളുമായി അതിന്റെ മാതൃക അനുസരിച്ച് തന്നെ പണിതുതീർക്കുകയും ചെയ്തു. അങ്ങനെ ആലയം പണിക്ക് ഏഴ് വർഷം വേണ്ടി വന്നു.

7

1ശലോമോൻ തന്റെ അരമന പതിമൂന്ന് വർഷം കൊണ്ട് പണിതു തീർത്തു.2നൂറു മുഴം നീളത്തിലും അമ്പത് മുഴം വീതിയിലും മുപ്പത് മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു .ദേവദാരു കൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് നാലു നിര ദേവദാരു തൂണുകളായിരുന്നു

3ഓരോ നിരയിൽ പതിനഞ്ച് തൂണുവീതം നാല്പത്തഞ്ച് തൂണിന്മേൽ തുലാം വെച്ച് ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.4ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.5വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു ; കിളിവാതിൽ മൂന്ന് നിരയായി നേർക്കുനേരെ ആയിരുന്നു.
6അവൻ അമ്പത് മുഴം നീളവും മുപ്പത് മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
7ന്യായം വിധിക്കേണ്ടതിന് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.
8അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു ; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.
9ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും , അളവിന് വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ട് ആയിരുന്നു.10അടിസ്ഥാനം പത്ത് മുഴവും എട്ട് മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.
11മേൽപണി അളവിന് വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.12പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ട് ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്റെ പൂമുഖവും പണിതിരുന്നു .
13ശലോമോൻരാജാവ് സോരിൽനിന്ന് ഹീരാം എന്നൊരുവനെ വരുത്തി.14അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ പിതാവ് സോർ ദേശക്കാരനായ ഒരു ഓടുപണിക്കാരനായിരുന്നു: അവൻ ഓടുകൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
15അവൻ ഓരോന്നിനും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉള്ള രണ്ട് തൂണുകൾ ഓട് കൊണ്ട് വാർത്തുണ്ടാക്കി.16തൂണുകളുടെ മുകളിൽ അവൻ ഓട് കൊണ്ട് രണ്ട് മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ച് മുഴം ഉയരമുള്ളതായിരുന്നു.17തൂണുകളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴ് ചങ്ങലകൾ ഉണ്ടായിരുന്നു.
18അങ്ങനെ അവൻ തൂണുകൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി.19മണ്ഡപത്തിലെ തൂണുകളുടെ മുകളിലെ മകുടം താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
20ഇരു തൂണുകളുടെയും മുകളിലെ മകുടത്തിന്റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്ത് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു.21അവൻ തൂണുകളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു.22തൂണുകളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ തൂണുകളുടെ പണി പൂർത്തിയാക്കി.
23അവൻ ഓടുകൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.24അതിന്റെ വക്കിന് താഴെ,കടലിന് ചുറ്റും മുഴം ഒന്നിന് പത്ത് അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ട് നിരയായി വാർത്തിരുന്നു.
25അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വെച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു.26അതിന് ഒരു കൈപ്പത്തിയുടെ ഘനവും , വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27അവൻ ഓട് കൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു.28പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു.29ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു ; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.
30ഓരോ പീഠത്തിനും ഓട് കൊണ്ടുള്ള നന്നാല് ചക്രങ്ങളും ഓട് കൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു.31അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല , സമചതുരാകൃതി ആയിരുന്നു.
32ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം ഓടുകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
34ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നേ ഉള്ളവ ആയിരുന്നു.35ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും , മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.
36അതിന്റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ , അവൻ കെരൂബ്, സിംഹം , ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി.37ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും , ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.
38അവൻ ഓട്കൊണ്ട് പത്ത് തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പത് ബത്ത് വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാല് മുഴം വ്യാസം ഉള്ളതായിരുന്നു. പത്ത് പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു.39അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്ത് ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.
40പിന്നെ ഹീരാം തൊട്ടികളും വലിയ കരണ്ടികളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു.41രണ്ട് തൂണുകൾ, രണ്ട് തൂണുകളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ട് മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ട് വലപ്പണികൾ,
42തൂണുകളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ട് വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,43പത്ത് പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്ത് തൊട്ടി,
44ഒരു കടൽ, കടലിന്റെ കീഴെ പന്ത്രണ്ട് കാളകൾ,45കലങ്ങൾ, വലിയ കരണ്ടികൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിന് വേണ്ടി ശലോമോൻരാജാവിന്റെ ആവശ്യപ്രകാരം ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓട് കൊണ്ടായിരുന്നു.
46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു.47ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു.
48അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന് വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ,49അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
50ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്റെ വാതിലുകൾക്കും ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.
51അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.

8

1പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്ന് കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ കൂട്ടിവരുത്തി.2അങ്ങനെ യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിന് ശലോമോൻരാജാവിന്റെ അടുക്കൽ ഒന്നിച്ചുകൂടി.

3യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.4അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും അതിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമായിരുന്നു അവയെ കൊണ്ടുവന്നത്.5ശലോമോൻരാജാവും വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും പെട്ടകത്തിനു മുമ്പിൽ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്ത വിധം അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു.
6അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ , അതിവിശുദ്ധസ്ഥലത്ത്,അതിന്റെ സ്ഥാനത്ത് കൊണ്ടുവന്ന് , കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു.7കെരൂബുകൾ പെട്ടകത്തിന്റെ സ്ഥാനത്തിന് മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.8അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്ത് നിന്നാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം തണ്ടുകൾക്ക് നീളമുണ്ടായിരുന്നു ; എങ്കിലും പുറത്തുനിന്ന് കാണുവാൻ സാദ്ധ്യമായിരുന്നില്ല; അവ ഇന്നുവരെയും അവിടെ ഉണ്ട്.
9യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം യഹോവ അവരോട് നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ച് അതിൽ വെച്ചിരുന്ന രണ്ട് കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;10പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ , മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.11യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ , ശുശ്രൂഷ ചെയ്യേണ്ടതിന് ആലയത്തിൽ നില്പാൻ മേഘം നിമിത്തം പുരോഹിതന്മാർക്ക് കഴിഞ്ഞില്ല.

12അപ്പോൾ ശലോമോൻ: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു;13എങ്കിലും ഞാൻ അങ്ങേക്ക് എന്നേക്കും വസിപ്പാൻ മാഹാത്മ്യമുള്ള ഒരു നിവാസം പണിതിരിക്കുന്നു ”എന്ന് പറഞ്ഞു.
14പിന്നെ യിസ്രായേൽസഭ മുഴുവനും നിൽക്കുമ്പോൾ തന്നെ, രാജാവ് തിരിഞ്ഞ് യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ച് പറഞ്ഞത് എന്തെന്നാൽ:15“എന്റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത് , തൃക്കൈകൊണ്ട് സാദ്ധ്യമാക്കി തന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.16‘എന്റെ ജനമായ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തിട്ടില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു ’ എന്ന് അവിടുന്ന് അരുളിച്ചെയ്തു.
17യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു.18എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്ന് നിനക്കുണ്ടായ താല്പര്യം നല്ലത് തന്നെ .19എങ്കിലും ആലയം പണിയേണ്ടത് നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്റെ മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും ’എന്ന് കല്പിച്ചു.
20അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവയുടെ വാഗ്ദാനപ്രകാരം എന്റെ അപ്പനായ ദാവീദിന് പകരം ഞാൻ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു.21യഹോവ നമ്മുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നപ്പോൾ, അവരോട് ചെയ്ത ഉടമ്പടി രേഖപ്പെടുത്തി വച്ചിരിക്കുന്ന പെട്ടകത്തിന് ഞാൻ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”

22അനന്തരം ശലോമോൻ യിസ്രായേലിന്റെ സർവ്വസഭയും കാൺകെ ആകാശത്തിലേക്ക് കരങ്ങൾ ഉയർത്തി പറഞ്ഞത് :23“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി നിറവേറ്റുകയും , ദയ കാണിക്കുകയും ചെയ്യുന്ന അങ്ങേക്ക് തുല്യനായി മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു ദൈവവും ഇല്ല.24അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട് ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
25ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടന്ന് തങ്ങളുടെ വഴി സൂക്ഷിക്കുക മാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല ’എന്ന് അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ.26ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന അവിടത്തെ ദാസനോട് അങ്ങ് അരുളിച്ചെയ്ത വചനം സാദ്ധ്യമായി തീരുമാറാകട്ടെ.
27എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?28എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്ന് തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞ് കടാക്ഷിക്കേണമേ.
29അടിയൻ ഈ സ്ഥലത്തുവെച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന് ‘അവിടുത്തെ നാമം ഉണ്ടായിരിക്കു’മെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്ക് രാവും പകലും അവിടുത്തെ കടാക്ഷം ഉണ്ടായിരിക്കേണമേ30അടിയനും അവിടുത്തെ ജനമായ യിസ്രായേലും ഈ സ്ഥലത്ത് വച്ച് പ്രാർഥിക്കുമ്പോൾ അടിയങ്ങളൂടെ യാചന കേൾക്കേണമേ ; അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അടിയങ്ങളോട് ക്ഷമിക്കേണമേ.
31ഒരുത്തൻ തന്റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ട് സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ , അവൻ ഈ ആലയത്തിൽ അങ്ങയുടെ യാഗപീഠത്തിന് മുമ്പാകെ വന്ന് സത്യം ചെയ്കയും ചെയ്താൽ ,32അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്റെ പ്രവൃത്തി അവന്റെ തലമേൽ വരുത്തുകയും , നീതിമാന്റെ നീതിക്ക് തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്ത് അടിയങ്ങൾക്ക് ന്യായം പാലിച്ചുതരേണമേ.
33അങ്ങയുടെ ജനമായ യിസ്രായേൽ അങ്ങയോട് പാപം ചെയ്കയും , തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ , അവർ മനം തിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽ വെച്ച് പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,34അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവിടുത്തെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.
35അവർ അങ്ങയോട് പാപം ചെയ്കമൂലം ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച് അങ്ങയുടെ നാമത്തെ സ്വീകരിക്കയും , അങ്ങ് അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരികയും ചെയ്താൽ ,36അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അങ്ങയുടെ ദാസന്മാരുടെയും അവിടുത്തെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
37ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ , അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ38അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ , അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും , ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്ക് കൈ മലർത്തുകയും ചെയ്താൽ
39അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് ക്ഷമിക്കയും40അങ്ങനെ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാർക്ക് നൽകിയ ദേശത്ത് അവർ വസിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിന് , ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്ന അങ്ങ് , അവനവന്റെ നടപ്പിന് തക്കവണ്ണം പ്രതിഫലം നൽകേണമേ ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.
41അത്രയുമല്ല, അവിടുത്തെ ജനമായ യിസ്രായേലിലുൾപ്പെടാത്ത ഒരു അന്യദേശക്കാരൻ ദൂരദേശത്ത് നിന്ന് അങ്ങയുടെ നാമം നിമിത്തം വരികയും -42അവർ അങ്ങയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ച് കേട്ട് ഈ ആലയത്തിലേക്ക് നോക്കി പ്രാർത്ഥിക്കയും ചെയ്താൽ43അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട്, ഭൂമിയിലെ സകലജാതികളും അങ്ങയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും , ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങയോട് പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ.
44അവിടുന്ന് അയക്കുന്ന വഴിയിൽ അവിടുത്തെ ജനം തങ്ങളുടെ ശത്രുവിനോട് യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും അവിടുത്തെ നാമത്തിന് ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോട് പ്രാർത്ഥിച്ചാൽ45അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
46അവർ അങ്ങയോട് പാപം ചെയ്കയും -പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ- അങ്ങ് അവരോട് കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ47അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ച് അവർ മനംതിരിഞ്ഞ് , ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്ന് പറഞ്ഞ്
48അങ്ങയോട് യാചിക്കയും , അവരെ പിടിച്ച് കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങയിലേക്ക് തിരിഞ്ഞ്, അങ്ങ് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്കും, അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിന് പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി അങ്ങയോട് പ്രാർത്ഥിക്കയും ചെയ്താൽ
49അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുത്ത്,50അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോട്, അവർ ചെയ്ത അകൃത്യങ്ങളൊക്കെയും ക്ഷമിക്കേണമേ ; അവരെ ബദ്ധരായി കൊണ്ടുപോയവർക്ക് അവരോട് കരുണ തോന്നുമാറാക്കേണമേ.
51അവർ ഈജിപ്റ്റ് എന്ന ഇരുമ്പ് ചൂളയിൽനിന്ന് അങ്ങ് വിടുവിച്ചുകൊണ്ടുവന്ന സ്വന്തജനവും അവിടുത്തെ അവകാശവും ആകുന്നുവല്ലോ.52അവിടുത്തെ ദാസനും അവിടുത്തെ ജനമായ യിസ്രായേലും നടത്തുന്ന അപേക്ഷകൾ കടാക്ഷിക്കേണമേ ; അവർ വിളിച്ചപേക്ഷിക്കുമ്പോൾ കേൾക്കേണമേ.53കർത്താവായ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് വിടുവിച്ചുകൊണ്ടുവന്ന സമയത്ത് അങ്ങയുടെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും സ്വന്തജനമായിരിക്കുവാൻ അവരെ വേർതിരിച്ചുവല്ലോ”.

54യഹോവയോട് ഈ പ്രാർത്ഥനകളും യാചനകളും കഴിച്ചുതീർന്നപ്പോൾ , യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ കൈകൾ ആകാശത്തേക്ക് ഉയർത്തി മുഴങ്കാലിൽ നിന്നിരുന്ന ശലോമോൻ എഴുന്നേറ്റു.55അവൻ എഴുന്നേറ്റ് യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ഇപ്രകാരം ആശീർവ്വദിച്ചു :56“താൻ വാഗ്ദാനം ചെയ്തതുപോലെ തന്റെ ജനമായ യിസ്രായേലിന് വിശ്രമം നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ ; തന്റെ ദാസനായ മോശെമുഖാന്തരം അവിടുന്ന് നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിഷ്ഫലമായിട്ടില്ലല്ലോ.
57നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ ! അവിടുന്ന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യാതിരിക്കട്ടെ!58അവിടുത്തെ എല്ലാ വഴികളിലും നടക്കുവാനും നമ്മുടെ പിതാക്കന്മാരോട് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ച് നടക്കേണ്ടതിനും അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ തങ്കലേക്ക് തിരിക്കുമാറാക്കട്ടെ.
59യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്ന് ഭൂമിയിലെ സകല ജനതകളും അറിയേണ്ടതിന്,60യഹോവയുടെ മുമ്പാകെ ഞാൻ പ്രാർത്ഥിച്ച ഈ വാക്കുകൾ രാപ്പകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ ; അവിടുത്തെ ഈ ദാസന്റെയും തന്റെ ജനമായ യിസ്രായേലിന്റെയും ദിനമ്പ്രതിയുള്ള ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റിത്തരുമാറാകട്ടെ .61ആകയാൽ ഇന്നത്തെപ്പോലെ നിങ്ങൾ അവിടുത്തെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവിടുത്തെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയോട് വിശ്വസ്തമായിരിക്കട്ടെ.
62പിന്നെ രാജാവും കൂടെയുള്ള എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.63ശലോമോൻ യഹോവയ്ക്ക് ഇരുപത്തീരായിരം കാളകളെയും ഒരു ലക്ഷത്തിരുപതിനായിരം ആടുകളെയും സമാധാനയാഗമായിട്ട് അർപ്പിച്ചു. ഇങ്ങനെ രാജാവും എല്ലാ യിസ്രായേൽമക്കളും യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠ നിർവ്വഹിച്ചു.
64ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ ഉൾക്കൊള്ളുവാൻ തക്ക വലിപ്പം യഹോവയുടെ സന്നിധിയിലെ ഓട് കൊണ്ടുള്ള യാഗപീഠത്തിന് ഇല്ലാതിരുന്നതിനാൽ , രാജാവ് അന്നുതന്നെ യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
65ശലോമോനും കൂടെയുള്ള എല്ലാ യിസ്രായേലും , ഹമാത്തിന്റെ അതിർ മുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള വലിയൊരു ജനസമൂഹം -നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും വീണ്ടും ഏഴു ദിവസവും ഇങ്ങനെ പതിന്നാല് ദിവസം - ഉത്സവം ആചരിച്ചു.66എട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു ; യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മകളെയും ഓർത്ത് സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്ക് പോയി.

9

1ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും , താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം2യഹോവ ഗിബെയോനിൽവെച്ച് ശലോമോന് പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന് പ്രത്യക്ഷനായി.

3യഹോവ അവനോട് അരുളിച്ചെയ്തത്: “നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തിൽ എന്റെ നാമം എന്നേക്കും സ്ഥാപിച്ച് അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണുകളും ഹൃദയവും എല്ലായ്പോഴും അവിടെ ഉണ്ടായിരിക്കും.
4നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ എന്റെ മുമ്പാകെ നടന്ന് , എന്റെ കൽപ്പനകൾ അനുസരിച്ച് എന്റെ ചട്ടങ്ങളും5വിധികളും പ്രമാണിച്ചാൽ ‘ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല ’എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ച് നമസ്കരിച്ചാൽ ,7ഞാൻ യിസ്രായേലിന് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും.
8ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ട് അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചൂളകുത്തി , ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് ’എന്ന് ചോദിക്കും.9‘അവർ തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോട് ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്ക് വരുത്തിയിരിക്കുന്നു ’എന്ന് അതിന് ഉത്തരം പറയും.

10യഹോവയുടെ ആലയവും രാജധാനിയും ഇരുപത് സംവത്സരംകൊണ്ട് പണിതശേഷം11ശലോമോൻ രാജാവ് സോർരാജാവായ ഹീരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി ; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.
12ശലോമോൻ ഹീരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല ;“ സഹോദരാ,13എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത് ? ” എന്ന് അവൻ ചോദിച്ചു. അവെക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു ; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു.14ഹീരാം ശലോമോന് നൂറ്റിരുപത് താലന്ത് പൊന്ന് കൊടുത്തയച്ചു.

15യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്16ഈജിപ്റ്റ് രാജാവായ ഫറവോൻ , ഗേസെർ കീഴടക്കി , അത് തീവെച്ച് നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു ; ശലോമോന്റെ ഭാര്യയായ തന്റെ മകൾക്ക് അത് അവൻ സ്ത്രീധനമായി കൊടുത്തിരുന്നു.
17അങ്ങനെ ശലോമോൻ ഗേസെരും18താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും യെഹൂദാമരുഭൂമിയിലുള്ള19തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ ,കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും , യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
20അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും21യിസ്രായേൽമക്കൾക്ക് നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
22യിസ്രായേൽമക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു.
23ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്ന് , ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
25ശലോമോൻ യഹോവയ്ക്ക് പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടിയിരുന്നു. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.

26ശലോമോൻരാജാവ് എദോംദേശത്ത് ചെങ്കടല്കരയിൽ ഏലോത്തിന് സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകൾ പണിയിച്ചു.27ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ വേല ചെയ്യുവാൻ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.28അവർ ഓഫീരിലേക്ക് ചെന്ന് അവിടെനിന്ന് നാനൂറ്റിരുപത് താലന്ത് പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

10

1ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്റെ കീർത്തി കേട്ട് കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിന് വന്നു.2അവൾ വലിയോരു പരിവാരത്തോടും , സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു ; അവൾ ശലോമോന്റെ അടുക്കൽ വന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു.

3അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു ; അവൾക്ക് വിശദീകരിച്ച് കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല.4ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും5അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും , പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞിഅമ്പരന്നുപോയി.
6അവൾ രാജാവിനോട് പറഞ്ഞത് : “നിന്റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യം തന്നേ.7ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു.
8നിന്റെ ജനങ്ങളും നിന്റെ മുമ്പിൽ നിന്ന് എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ!9നിന്നെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിന് നിന്നെ രാജാവാക്കിയിരിക്കുന്നു. ”
10അവൾ രാജാവിന് നൂറ്റിരുപത് താലന്ത് പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു ; ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.
11ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്ന് പൊന്ന് കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.12രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല , ആരും കണ്ടിട്ടുമില്ല.
13ശെബാരാജ്ഞിക്ക് രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻരാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.

14ശലോമോന് സഞ്ചാരവ്യാപാരികൾ , കച്ചവടക്കാർ , അറബിരാജാക്കന്മാർ , ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനം കൂടാതെ ,15ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറ് താലന്തായിരുന്നു.
16ശലോമോൻരാജാവ് , അടിച്ചുപരത്തിയ പൊന്ന് കൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി ; ഓരോ പരിചക്കും അറുനൂറുശേക്കൽ പൊന്ന് വീതം ചെലവായി.17അടിച്ചുപരത്തിയ പൊന്ന് കൊണ്ട് അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറു പരിചക്കും മൂന്ന് മാനേ പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻവനഗൃഹത്തിൽ സൂക്ഷിച്ചു.
18പിന്നെ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞു.19സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ മുകൾഭാഗത്തിന്റെ പുറകുവശം വൃത്താകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും അതിനരികെ രണ്ട് സിംഹങ്ങളും നിന്നിരുന്നു.20ആറ് പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ട് സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല.
21ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ശലോമോന്റെ കാലത്ത് വെള്ളി വിലയില്ലാത്ത വസ്തുവായി കണക്കാക്കിയിരുന്നതിനാൽ ഉപകരണങ്ങളൊന്നും വെള്ളിയിൽ തീർത്തിരുന്നില്ല.22ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്ന് സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു.
23അങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.24ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന് സകലദേശക്കാരും അവന്റെ സാന്നിദ്ധ്യം അന്വേഷിച്ചുവന്നു.25അവർ ആണ്ടുതോറും കാഴ്ചവസ്തുക്കളായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
26ശലോമോൻ രഥങ്ങളെയും കുതിരപ്പടയാളികളേയും ശേഖരിച്ചു ; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു . അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.27രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി.
28ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോന് ഉണ്ടായിരുന്നു ; രാജാവിന്റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വാങ്ങിക്കൊണ്ടുവന്നിരുന്നു.29ഈജിപ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില ; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്ത് കൊടുത്തിരുന്നു.

11

1ശലോമോൻരാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരായ അനേകം സ്ത്രീകളെ സ്നേഹിച്ചു.2“അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത് ; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും” എന്ന് യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽമക്കളോട് അരുളിച്ചെയ്തുവോ , അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ; എന്നിട്ടും ശലോമോൻ അവരോട് സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.

3അവന് എഴുനൂറ് കുലീനപത്നികളും മുന്നൂറ് വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.4ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു ; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
5ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും പിൻപറ്റി അവയെ സേവിച്ചു6തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
7അന്ന് ശലോമോൻ യെരൂശലേമിന് കിഴക്കുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു.8തങ്ങളുടെ ദേവന്മാർക്ക് ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.

9തനിക്ക് രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ സേവിക്കരുതെന്ന് തന്നോട് കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ട് ശലോമോൻ തന്റെ ഹൃദയം വ്യതിചലിപ്പിക്കയും10യഹോവ കല്പിച്ചത് പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ട് യഹോവ അവനോട് കോപിച്ചു.
11യഹോവ ശലോമോനോട് അരുളിച്ചെയ്തത് : “എന്റെ നിയമവും കല്പനകളും നീ പ്രമാണിക്കായ്കകൊണ്ട് , ഞാൻ രാജത്വം നിന്നിൽനിന്ന് നിശ്ചയമായി പറിച്ചെടുത്ത് നിന്റെ ദാസന് കൊടുക്കും.12എങ്കിലും നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ നിന്റെ ജീവകാലത്ത് അത് ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും.13എങ്കിലും രാജത്വം മുഴുവനും വേർപെടുത്തിക്കളയാതെ ,എന്റെ ദാസനായ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓർത്ത്, ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന് കൊടുക്കും.
14യഹോവ എദോമ്യനായ ഹദദ് എന്ന ഒരു എതിരാളിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.15ദാവീദ് എദോമിലായിരുന്നപ്പോൾ സേനാധിപതിയായ യോവാബ് അവിടെയുള്ള പുരുഷപ്രജകളെ എല്ലാം നിഗ്രഹിച്ചശേഷം അവരെ അടക്കംചെയ്യുവാൻ ചെന്നു ;16എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുന്നതുവരെ യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു;17അന്ന് ഹദദ് ഒരു ബാലൻ ആയിരുന്നു; അവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
18അവർ മിദ്യാനിൽനിന്ന് പുറപ്പെട്ട് പാറാനിൽ എത്തി; പാറാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; ഫറവോൻ അവന് ഒരു വീടും ഒരു ദേശവും ഭക്ഷണത്തിനുള്ള വകകളും കൊടുത്തു.19ഫറവോന് ഹദദിനോട് വളരെ ഇഷ്ടം തോന്നുകയാൽ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ ഹദദിന് ഭാര്യയായി കൊടുത്തു.
20തഹ്പെനേസിന്റെ സഹോദരി അവന് ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി , ഫറവോന്റെ അരമനയിൽ വളർത്തി ; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ വളർന്നു.21‘ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു ’എന്നും ഹദദ് ഈജിപ്റ്റിൽ വച്ച് കേട്ടിട്ട് ഫറവോനോട്: “ എന്റെ ദേശത്തേക്ക് യാത്രയാകേണ്ടതിന് എന്നെ അയക്കേണമേ ”എന്ന് അപേക്ഷിച്ചു.22ഫറവോൻ അവനോട്: “നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്താണ് കുറവുള്ളത്” എന്ന് ചോദിച്ചു; അതിന് അവൻ: “ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം ” എന്ന് മറുപടി പറഞ്ഞു.

23ശലോമോന് എതിരായി ദൈവം എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു എതിരാളിയെയും എഴുന്നേല്പിച്ചു ; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു.24ദാവീദ് സോബക്കാരെ സംഹരിച്ചപ്പോൾ അവൻ കുറെആളുകളെ സംഘടിപ്പിച്ച് അവരുടെ നായകനായ്തീർന്നു; അവർ ദമാസ്ക്കസിൽ ചെന്ന് പാർത്ത് അവിടെ വാണു.25ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്റെ എതിരാളിയും അവരെ വെറുക്കുന്നവനും ആയിരുന്നു; അവൻ അരാമിൽ രാജാവായി വാണു.

26സെരേദയിൽനിന്നുള്ള എഫ്രയീമ്യൻ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോട് മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്ന ഒരു വിധവ ആയിരുന്നു.27അവൻ രാജാവിനോട് മത്സരിപ്പാനുള്ള കാരണം : ശലോമോൻ മില്ലോ പണിത്, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
28എന്നാൽ യൊരോബെയാം കാര്യപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്ന് കണ്ട് ശലോമോൻ യോസേഫ് ഗൃഹത്തിന്റെ കാര്യാദികളുടെ മേൽനോട്ടം അവനെ ഏല്പിച്ചു.29ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്ന് വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.30അഹിയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ച് പന്ത്രണ്ട് കഷണമായി കീറി,
31യൊരോബെയാമിനോട് പറഞ്ഞത്:“ പത്ത് കഷണം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്ന് പറിച്ചുകീറി, പത്തു ഗോത്രം നിനക്ക് തരുന്നു.32എന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ആയിരിക്കും.33അവർ എന്നെ ഉപേക്ഷിച്ച് , സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിച്ച് , അവന്റെ അപ്പനായ ദാവീദിനെപ്പോലെ എനിക്ക് പ്രസാദമായുള്ളത് ചെയ്യുകയോ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കുകയോ എന്റെ വഴികളിൽ നടക്കുകയോ ചെയ്യായ്ക കൊണ്ടും തന്നേ.
34എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദിനെ ഓർത്ത് ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും രാജാവാക്കിയിരിക്കുന്നു.35എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്ന് ഞാൻ രാജത്വം എടുത്ത് നിനക്ക് തരും; പത്ത് ഗോത്രങ്ങളെ തന്നേ.36എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.
37നിന്റെ ഹൃദയാഭിലാഷം പോലെ ഒക്കെയും നീ ഭരണം നടത്തും ; നീ യിസ്രായേലിന് രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു.38ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ചെയ്ത് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എനിക്ക് പ്രസാദമായുള്ളത് ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന് പണിതതുപോലെ നിനക്ക് സ്ഥിരമായോരു ഗൃഹം പണിത് യിസ്രായേലിനെ നിനക്ക് തരും.39ഇതുമൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും ; സദാകാലത്തേക്കല്ലതാനും.
40അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് ഈജിപ്റ്റിൽ ശീശക്ക് എന്ന ഈജിപ്റ്റ് രാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ ഈജിപ്റ്റിൽ ആയിരുന്നു.

41ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.42ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പത് സംവത്സരം ആയിരുന്നു.43ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.

12

1എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്ക് ചെന്നു.2നെബാത്തിന്റെ മകൻ യൊരോബെയാം ഈജിപ്റ്റിൽ വച്ച് അത് കേട്ടപ്പോൾ - ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് യൊരോബെയാം ഓടിപ്പോയി ഈജിപ്റ്റിൽ പാർക്കുകയായിരുന്നു

3യിസ്രായേല്യർ ആളയച്ച് അവനെ വിളിച്ചുവരുത്തി - യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്ന് രെഹബെയാമിനോട് സംസാരിച്ചു:4“നിന്റെ അപ്പൻ ഭാരമുള്ള നുകമാണ് ഞങ്ങളുടെമേൽ വെച്ചത്; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്ന് പറഞ്ഞു.5അവൻ അവരോട്: “നിങ്ങൾ പോയി മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവിൻ “എന്ന് പറഞ്ഞു. അങ്ങനെ ജനം പോയി.
6രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് തന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ‘ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു’ എന്ന് ചോദിച്ചു.7അതിന് അവർ അവനോട്: ‘നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്ക് പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും ’എന്ന് പറഞ്ഞു.
8എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്നവരും , തന്റെ മുമ്പിൽ നില്ക്കുന്നവരുമായ യൌവ്വനക്കാരോട് ആലോചന ചോദിച്ചു:9‘നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ച് തരേണം ’എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്ത് മറുപടി പറയേണം ? നിങ്ങളുടെ ഉപദേശം എന്താണ് ?’എന്ന് അവരോട് ചോദിച്ചു.
10തന്നോടുകൂടെ വളർന്നുവന്ന യൌവ്വനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു ; നീ അത് ഞങ്ങൾക്ക് ഭാരം കുറച്ച് തരേണം”എന്ന് നിന്നോട് പറഞ്ഞ ഈ ജനത്തോട് നീ ഈവിധം ഉത്തരം പറയേണം: “എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും.11എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി ; ഞാൻ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു ; ഞാനോ ചമ്മട്ടികൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് പറഞ്ഞു.
12‘മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ’ എന്ന് രാജാവ് പറഞ്ഞതനുസരിച്ച് യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.13എന്നാൽ രാജാവ് ജനത്തോട് കഠിനമായി ഉത്തരം പറഞ്ഞു ; വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചുകളഞ്ഞു.14യൌവ്വനക്കാരുടെ ആലോചനപോലെ അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു ; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ ചമ്മട്ടികൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല ; യഹോവ ശിലോന്യനായ അഹിയാവ് മുഖാന്തരം നെബാത്തിന്റെ മകൻ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതപ്രകാരം സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി ? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക ”എന്നുത്തരം പറഞ്ഞ്, തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയി.17യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്ക് രെഹബെയാം രാജാവായ്തീർന്നു.
18പിന്നെ രെഹബെയാംരാജാവ് ഭണ്ഡാരമേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ എല്ലാ യിസ്രായേലും കൂടി അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ച് നില്ക്കുന്നു.
20യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്ക് വിളിപ്പിച്ച് അവനെ എല്ലായിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.

21രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോട് യുദ്ധംചെയ്ത് തന്റെ രാജത്വം വീണ്ടെടുക്കേണ്ടതിന് , അവൻ യെഹൂദാഗൃഹത്തിൽ നിന്നും ബെന്യാമീൻ ഗോത്രത്തിൽ നിന്നും ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെൺപതിനായിരംപേരെ വിളിച്ചുകൂട്ടി.
22എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത്:23യെഹൂദാരാജാവും ശലോമോന്റെ മകനുമായ രെഹബെയാമിനോടും , യെഹൂദയിലേയും ബെന്യാമീനിലേയും സകല ഗൃഹത്തോടും ശേഷം ജനത്തോടും നീ പറയേണ്ടത് : “നിങ്ങൾ പുറപ്പെട്ട് ,24നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോട് യുദ്ധം ചെയ്യരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് മടങ്ങിപ്പോയി.
25അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്ന് പുറപ്പെട്ട് പെനൂവേലും പണിതു.26എന്നാൽ യൊരോബെയാം തന്റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും;27ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോട് കൂറ് കാണിച്ച്, അവന്റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും ’.
28ആകയാൽ രാജാവിന് ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി; “ യെരൂശലേം വരെ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ഇതാ ”എന്ന് അവരോട് പറഞ്ഞു.29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.30ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.
31അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി , സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.32യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ച് യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നേ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.
33അവൻ സ്വയം നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ചെന്ന് യാഗം കഴിച്ചു ; യിസ്രായേൽമക്കൾക്ക് ഒരു ഉത്സവം നിയമിച്ച് , ധൂപപീഠത്തിൽ ധൂപം കാട്ടുകയും ചെയ്തു.

13

1യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽ നിന്ന് ബേഥേലിലേക്ക് വന്നു.2അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ ഭവനത്തിൽ യോശീയാവ് എന്ന് ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ യാഗം കഴിക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും” എന്ന് വിളിച്ചുപറഞ്ഞു.3അവൻ അന്ന് ഒരു അടയാളവും കൊടുത്തു; “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്ന് പറഞ്ഞു.

4ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന് വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിപ്പിൻ ”എന്ന് കല്പിച്ചു; എങ്കിലും അവന്റെനേരെ നീട്ടിയ കൈ വരണ്ടുപോയി ; തിരികെ മടക്കുവാൻ കഴിയാതെ ആയി.5ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി.
6രാജാവ് ദൈവപുരുഷനോട് :“ നീ നിന്റെ ദൈവമായ യഹോവയോട് കൃപെക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്ന് പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.7രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്ക് ഒരു സമ്മാനം തരും ”എന്ന് പറഞ്ഞു.
8ദൈവപുരുഷൻ രാജാവിനോട്: “നിന്റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ച് ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കയോ ചെയ്യുകയില്ല.”9‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്ന് യഹോവ എന്നോട് കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.10അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.

11ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.12അവരുടെ അപ്പൻ അവരോട്: ‘അവൻ ഏത് വഴിക്കാണ് പോയത്’എന്ന് ചോദിച്ചു; യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു.13അവൻ തന്റെ പുത്രന്മാരോട്:‘ കഴുതെക്കു കോപ്പിട്ടുതരുവിൻ’ എന്ന് പറഞ്ഞു ; അവർ കഴുതെക്ക് കോപ്പിട്ടുകൊടുത്തു ; അവൻ അതിന്റെ പുറത്ത് കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;
14അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നത് കണ്ടു: ‘നീ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോ’ എന്ന് അവനോട് ചോദിച്ചു.15അവൻ‘ അതേ’ എന്ന് പറഞ്ഞു. അവൻ അവനോട്: ‘നീ എന്നോടുകൂടെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കേണം’ എന്ന് പറഞ്ഞു.16അതിന് അവൻ: “എനിക്ക് നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ച് നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കയോ ചെയ്യുകയില്ല.17നീ അവിടെവെച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്ന് യഹോവ എന്നോട് കല്പിച്ചിരിക്കുന്നു ” എന്ന് പറഞ്ഞു.
18അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു;‘ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക’ എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോട് പറഞ്ഞിരിക്കുന്നു ”എന്ന് പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു.19അങ്ങനെ അവൻ അവനോടുകൂടെ ചെന്ന്, അവന്റെ വീട്ടിൽവെച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.
20അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ , അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി.21അവൻ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോട്:“നീ യഹോവയുടെ വചനം മറുത്ത് നിന്റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ ,22അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ട് നിന്റെ ജഡം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല ”എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് വിളിച്ചുപറഞ്ഞു.
23ഭക്ഷിച്ച് പാനം ചെയത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന് വേണ്ടി കഴുതെക്ക് കോപ്പിട്ടുകൊടുത്തു;24അവൻ പോകുമ്പോൾ വഴിയിൽ വച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്റെ അരികെ നിന്നിരുന്നു.25ശവം വഴിയിൽ കിടക്കുന്നതും അതിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ട് , വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു.
26അവനെ വഴിയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: ‘അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു ’എന്ന് പറഞ്ഞു.27പിന്നെ അവൻ തന്റെ പുത്രന്മാരോട്: ‘കഴുതെക്കു കോപ്പിട്ടുതരുവിൻ ’എന്ന് പറഞ്ഞു.28അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല.
29വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്ത് കഴുതപ്പുറത്ത് വെച്ച് കൊണ്ടുവന്നു; അവൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്തു.30അവൻ തന്റെ സ്വന്തകല്ലറയിൽ ശവം വെച്ചിട്ട് അവനെക്കുറിച്ച്: ‘അയ്യോ എന്റെ സഹോദരാ’ എന്ന് പറഞ്ഞ് അവർ വിലാപം കഴിച്ചു.
31അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.32അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും ”എന്ന് പറഞ്ഞു.

33ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്ക് ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു.34യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്ന് ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്ക് പാപമായ്തീർന്നു.

14

1ആ കാലത്ത് യൊരോബെയാമിന്റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി.2യൊരോബെയാം തന്റെ ഭാര്യയോട്: “നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്ക് പോകേണം; ‘ഈ ജനത്തിന് ഞാൻ രാജാവാകും ’എന്ന് എന്നോട് പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.3നിന്റെ കയ്യിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക ; കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും ”എന്ന് പറഞ്ഞു.

4യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരിരുന്നതുകൊണ്ട് കാണ്മാൻ കഴിയാതെയിരുന്നു.5എന്നാൽ യഹോവ അഹീയാവിനോട്: ‘യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ച് നിന്നോട് ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും ’എന്ന് അരുളിച്ചെയ്തു.
6അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ട് പറഞ്ഞത്: യൊരോബെയാമിന്റെ ഭാര്യയേ, അകത്ത് വരിക; നീ ഒരു അന്യസ്ത്രീ എന്ന് അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്ക് നിയോഗം ഉണ്ട്.7നീ ചെന്ന് യൊരോബെയാമിനോട് പറയേണ്ടത് : “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജനത്തിന്റെ ഇടയിൽനിന്ന് നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.8രാജത്വം ദാവീദ് ഗൃഹത്തിൽനിന്ന് കീറിയെടുത്ത് നിനക്ക് തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്ക് പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
9നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന് ചെന്ന് നിനക്ക് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.10അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്ന് ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം അശേഷം മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
11യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.12ആകയാൽ നീ എഴുന്നേറ്റ് വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്ത് ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.13യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
14യഹോവ തനിക്ക് യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്ന് യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം ,അതേ ഇപ്പോൾ തന്നേ !15യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഓട വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്ന് അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും.16പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17അപ്പോൾ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റ് പുറപ്പെട്ട് തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു.18യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലാപം കഴിച്ചു.
19യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20യൊരോബെയാം വാണകാലം ഇരുപത്തിരണ്ട് സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന് പകരം രാജാവായി.

21ശലോമോന്റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്ന് വയസ്സായിരുന്നു ; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴ് സംവത്സരം വാണു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു.22യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവൃത്തിച്ചു ; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപം ചെയ്ത് യഹോവയെ കോപിപ്പിച്ചു.
23അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും , പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.24ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു.
25എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റ് രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ച് ,26യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
27ഇവെക്ക് പകരം രെഹബെയാംരാജാവ് ഓട് കൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു.28രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്ന് വെക്കുകയും ചെയ്യും.
29രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?30രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.31രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകൻ അബീയാം അവന് പകരം രാജാവായി.

15

1നെബാത്തിന്റെ മകൻ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ രാജാവായി.2അവൻ മൂന്ന് സംവത്സരം യെരൂശലേമിൽ വാണു ; അബീശാലോമിന്റെ പൗത്രി ആയ അവന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു.3തന്റെ അപ്പൻ മുമ്പ് ചെയ്തിരുന്ന സകല പാപങ്ങളും അവൻ ചെയ്തു; അവന്റെ ഹൃദയം , തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.

4എങ്കിലും ദാവീദിനെ ഓർത്ത് അവന്റെ ദൈവമായ യഹോവ അവന് യെരുശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു.5ദാവീദ് തന്റെ ആയുഷ്ക്കാലത്തൊക്കെയും യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ ഒഴികെ യഹോവയുടെ കല്പനകളിൽ ഒന്നുപോലും താൻ പാലിക്കാതിരുന്നിട്ടില്ല.6രെഹബെയാമും യൊരോബെയാമും തമ്മിൽ ഉണ്ടായിരുന്ന യുദ്ധം അബീയാമിന്റെ കാലത്തും തുടർന്നുകൊണ്ടിരുന്നു.
7അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.8അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ആസാ അവന് പകരം രാജാവായി.

9യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.10അവൻ നാല്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ പിതാമഹിക്ക് മയഖാ എന്ന് പേർ; അവൾ അബിശാലോമിന്റെ പൗത്രി ആയിരുന്നു.11ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
12അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.13തന്റെ പിതാമഹിയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു ; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു.
14എന്നാൽ പൂജാഗിരികൾക്ക് നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു.15വെള്ളി, പൊന്ന്, മറ്റ് ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ , അവൻ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്നു.
16ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.17യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെനേരെ വന്ന്, രാമയെ പണിത് ഉറപ്പിച്ചു ;യെഹൂദാരാജാവായ ആസയുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം.
18അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു ; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:19“എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം ”എന്ന് പറയിച്ചു.
20ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.21ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി , തിർസ്സയിൽ തന്നേ പാർത്തു.22ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു ; ആസാരാജാവ് അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പയും പണിത് ഉറപ്പിച്ചു.
23ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും , പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു.24ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.

25യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ട് സംവത്സരം യിസ്രായേലിൽ വാണു.26അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.
27എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകൻ ബയെശാ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലായിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു.28ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്ന് അവന് പകരം രാജാവായി.
29അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാംഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശിലോന്യനായ അഹിയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു.30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും ഇപ്രകാരം സംഭവിച്ചു.
31നാദാബിന്റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.32ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
33യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകൻ ബയെശാ എല്ലായിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാല് സംവത്സരം വാണു.34അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്ത് യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.

16

1ബയെശക്ക് വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന് യഹോവയുടെ അരുളപ്പാടുണ്ടായത്:2“ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കിവെച്ചു ; നീയോ യൊരോബെയാമിന്റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു ;

3അതുകൊണ്ട് ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും നിശ്ശേഷം നശിപ്പിക്കും ; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.4ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”
5ബയെശയുടെ മറ്റ് പ്രവൃത്തികളും അവൻ ചെയ്ത വീര്യപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.6ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന് പകരം രാജാവായി.
7ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാംഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്റെ ഗൃഹത്തിന് വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്.
8യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ട് സംവത്സരം വാണു.9എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി ; ഏലാ തിർസ്സയിലെ രാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ച് ലഹരിപിടിച്ചിരിക്കുമ്പോൾ10സിമ്രി അകത്ത് കടന്ന് യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
11അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്നപ്പോൾ ബയെശയുടെ ഗൃഹത്തെ മുഴുവനും നശിപ്പിച്ചു ; ആ കുടുംബത്തിന്റെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെ പോലും അവൻ ശേഷിപ്പിച്ചില്ല.12അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ച് , തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ സകലപാപങ്ങളുംനിമിത്തം13യഹോവ യേഹൂപ്രവാചകൻമുഖാന്തരം ബയെശക്ക് വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
14ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
15യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്ന് പടജ്ജനം ഫെലിസ്ത്യരുടെ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കയായിരുന്നു.16സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്ന് പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്ന് തന്നേ പാളയത്തിൽവെച്ച് സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന് രാജാവായി വാഴിച്ചു.17ഉടനെ ഒമ്രിയും എല്ലായിസ്രായേലും ഗിബ്ബെഥോൻ വിട്ടുചെന്ന് തിർസ്സയെ ഉപരോധിച്ചു.
18പട്ടണം പിടിക്കപ്പെട്ടു എന്ന് സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്ന് രാജധാനിക്ക് തീവെച്ച് അതിനകത്ത് സ്വയം മരിച്ചു.19സ്വയം പാപം ചെയ്യുകയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാമിന്റെ വഴികളിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവൃത്തിച്ചതിനാൽ തന്നേ ഇങ്ങനെ സംഭവിച്ചു.20സിമ്രിയുടെ മറ്റ് പ്രവൃത്തികളും അവൻ ഉണ്ടാക്കിയ ഗൂഢാലോചനയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
21അന്ന് യിസ്രായേൽ ജനം രണ്ട് ഭാഗമായി പിരിഞ്ഞു ; പകുതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്റെ പക്ഷം ചേർന്നു; മറ്റെ പകുതി ഒമ്രിയുടെ പക്ഷം ചേർന്നു.22എന്നാൽ ഒമ്രിയുടെ അനുയായികൾ ഗീനത്തിന്റെ മകൻ തിബ്നിയുടെ പക്ഷത്തെ തോല്പിച്ചു; അങ്ങനെ തിബ്നി കൊല്ലപ്പെടുകയും ഒമ്രി രാജാവാകയും ചെയ്തു.
23യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ട് സംവത്സരം വാണു; തിർസ്സയിൽ അവൻ ആറ് സംവത്സരം വാണു.24പിന്നെ അവൻ ശേമെരിനോട് ശമര്യാമല രണ്ട് താലന്ത് വെള്ളിക്ക് വാങ്ങി ആ മലമുകളിൽ പട്ടണം പണിതു ; താൻ പണിത പട്ടണത്തിന് മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്ന് പേരിട്ടു.
25ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു; തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.26അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ വഴികളിലും നടന്ന് , യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു.
27ഒമ്രി ചെയ്ത മറ്റുള്ള പ്രവൃത്തികളും അവന്റെ വീര്യപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.28ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകൻ ആഹാബ് അവന് പകരം രാജാവായി.
29യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകൻ ആഹാബ് യിസ്രായേലിൽ രാജാവായി; അവൻ ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ട് സംവത്സരം വാണു.30ഒമ്രിയുടെ മകൻ ആഹാബ് തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.
31നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നത് പോരാ എന്ന് തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ച് നമസ്കരിക്കയും ചെയ്തു.32താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി.33ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ അവൻ തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽ രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
34അവന്റെ കാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടമായി

17

1എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല ”എന്ന് പറഞ്ഞു.

2പിന്നെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:3“നീ ഇവിടെനിന്ന് പുറപ്പെട്ട് കിഴക്കോട്ട് ചെന്ന് യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക.4തോട്ടിൽനിന്ന് നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ മലങ്കാക്കയോട് കല്പിച്ചിരിക്കുന്നു.
5അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു ; യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു.6മലങ്കാക്ക അവന് രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു ; തോട്ടിൽനിന്ന് അവൻ കുടിച്ചു.7എന്നാൽ ദേശത്ത് മഴ പെയ്യാതിരുന്നതിനാൽ കുറെ ദിവസം കഴിഞ്ഞശേഷം തോട് വറ്റിപ്പോയി.
8അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായത്:9നീ എഴുന്നേറ്റ് സീദോനിലെ സാരെഫാത്തിൽ ചെന്ന് അവിടെ താമസിക്കുക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു.10അങ്ങനെ അവൻ എഴുന്നേറ്റ് സാരെഫാത്തിന് പോയി. അവൻ പട്ടണവാതില്ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറക് പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളോട് “എനിക്ക് കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ ”എന്ന് പറഞ്ഞു.
11അവൾ കൊണ്ടുവരുവാനായി പോകുമ്പോൾ , “ഒരു കഷണം അപ്പവുംകൂടെ നിന്റെ കയ്യിൽ കൊണ്ടുവരേണമേ ”എന്ന് അവൻ അവളോട് വിളിച്ചുപറഞ്ഞു.12അതിന് അവൾ: “നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ട് വിറക് പെറുക്കുന്നു; ഇത് കൊണ്ടുചെന്ന് എനിക്കും എന്റെ മകനും വേണ്ടി ഭക്ഷണം പാകം ചെയ്ത് ഞങ്ങൾ തിന്നിട്ട് മരിപ്പാനിരിക്കയാകുന്നു ”എന്ന് പറഞ്ഞു.13ഏലീയാവ് അവളോട്: “ഭയപ്പെടേണ്ടാ; ചെന്ന് നീ പറഞ്ഞതുപോലെ ചെയ്യുക ; എന്നാൽ ആദ്യം എനിക്ക് ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക.
14‘യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവ് തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല ’എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.15അവൾ ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.16യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവ് തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
17അനന്തരം വീട്ടുടമസ്ഥയായ സ്ത്രീയുടെ മകൻ രോഗിയായി ; രോഗം ഗുരുതരമായി തീർന്നിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി.18അപ്പോൾ അവൾ ഏലീയാവോട്: “അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പാപം ഓർപ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത് ”എന്ന് ചോദിച്ചു
19അവൻ അവളോട്: “നിന്റെ മകനെ ഇങ്ങ് തരിക ”എന്ന് പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്റെ കട്ടിലിന്മേൽ കിടത്തി.20അവൻ യഹോവയോട്: ‘എന്റെ ദൈവമായ യഹോവേ, ഞാൻ പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്ക് അനർത്ഥം വരുത്തിയോ ’എന്ന് പ്രാർത്ഥിച്ചുപറഞ്ഞു.21പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്ന് , ‘ എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ’ എന്ന് യഹോവയോട് പ്രാർത്ഥിച്ചു.
22യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു.23ഏലീയാവ് കുട്ടിയെ എടുത്ത് മാളികയിൽനിന്ന് താഴെ വീട്ടിലേക്ക് കൊണ്ടുചെന്ന് അവന്റെ അമ്മക്ക് കൊടുത്തു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു ”എന്ന് ഏലീയാവ് പറഞ്ഞു.24സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന് പറഞ്ഞു.

18

1വളരെ നാൾ കഴിഞ്ഞ് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക ; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു ”എന്ന് പറഞ്ഞു.2ഏലീയാവ് ആഹാബിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി; അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു.

3ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോട് വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു.4ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ , ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ട് പോയി ഓരോ ഗുഹയിൽ അമ്പതുപേരെ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചു.
5ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്ന് നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്ക് പുല്ല് കിട്ടുമായിരിക്കും ” എന്ന് പറഞ്ഞു.6ദേശത്തെ അവർ രണ്ടായി പകുത്തു; ഒരു ദിശയിലേക്ക് ആഹാബും , മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി ;
7ഓബദ്യാവ് യാത്ര ചെയ്യുമ്പോൾ ഏലീയാവ് എതിരെ വരുന്നത് കണ്ടു ; ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സാഷ്ടാംഗം വീണു: “എന്റെ യജമാനനായ ഏലീയാവോ ” എന്ന് ചോദിച്ചു.8അവൻ അവനോട്: “അതേ, ഞാൻ തന്നേ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്കുക” എന്ന് പറഞ്ഞു.
9അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്ത് പാപം ചെയ്തു?10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജനതയോ രാജ്യമോ ഇല്ല; ‘നീ അവിടെ ഇല്ല ’എന്ന് അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജനതയെയുംകൊണ്ട് ‘നിന്നെ കണ്ടിട്ടില്ല ’എന്ന് സത്യം ചെയ്യിച്ചു.11ഇങ്ങനെയിരിക്കെ ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് എന്റെ യജമാനനെ അറിയിക്ക ’എന്ന് നീ കല്പിക്കുന്നുവല്ലോ.
12ഞാൻ നിന്നെ വിട്ടുപോയാൽ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ എടുത്ത് ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടുപോകും; ഞാൻ ആഹാബിനോട് ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ വരികയും ചെയ്താൽ , അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നപ്പോൾ , ഞാൻ അവരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചത് യജമാനൻ അറിഞ്ഞിട്ടില്ലയോ?
14ഇപ്പോൾ നീ എന്നോട്: ‘ ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്ക’ എന്ന് കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ”.15അതിന് ഏലീയാവ്: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് തീർച്ചയായും അവന്റെ മുൻപിൽ പ്രത്യക്ഷനാകും ”എന്ന് പറഞ്ഞു.
16അങ്ങനെ ഓബദ്യാവ് ആഹാബിനെ കണ്ട് വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവിനെ കാണ്മാൻ ചെന്നു.17ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ : “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ” എന്ന് ചോദിച്ചു.
18അതിന് ഏലിയാവ്: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്യുന്നതുകൊണ്ട് തന്നേ.19എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക”
20അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ച് , ആ പ്രവാചകന്മാരെ കർമ്മേൽ പർവ്വതത്തിൽ കൂട്ടിവരുത്തി.21അപ്പോൾ ഏലീയാവ് അടുത്തുചെന്ന് സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ട് തോണിയിൽ കാൽ വെക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ പിൻപറ്റുവിൻ ”എന്ന് പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
22പിന്നെ ഏലീയാവ് ജനത്തോട് പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്.23ഞങ്ങൾക്ക് രണ്ട് കാളകളെ തരുവിൻ ; ഒരു കാളയെ അവർ തിരഞ്ഞെടുത്ത് ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;24നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമായിരിക്കും”; അതിന് ജനം എല്ലാം:
25‘അത് നല്ലകാര്യം തന്നെ’ എന്ന് ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ട് തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്ന് പറഞ്ഞു.26അങ്ങനെ അവർക്ക് കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി:‘ ബാലേ, ഉത്തരമരുളേണമേ ’എന്ന് രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന് ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
27ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം ; അല്ലെങ്കിൽ ധ്യാനത്തിലോ ,യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം ; അവനെ ഉണർത്തേണം” എന്ന് പറഞ്ഞു.28അവർ ഉറക്കെ വിളിച്ച് പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.29മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇത് തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല.
30അപ്പോൾ ഏലീയാവ്: ‘എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;31‘നിനക്ക് യിസ്രായേൽ എന്ന് പേരാകും’ എന്ന് യഹോവയുടെ അരുളപ്പാട് ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ല് എടുത്തു ;32കല്ലുകൊണ്ട് യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്ത് വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോട് ഉണ്ടാക്കി.
33പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; ‘നാല് തൊട്ടിയിൽ വെള്ളം നിറെച്ച് ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ’ എന്ന് പറഞ്ഞു.34‘രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: ‘മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ ’എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.35വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
36വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്ത് , ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അവിടുന്ന് യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്ന് വെളിപ്പെടുമാറാകട്ടെ.37യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്ന് തന്നേ ദൈവം എന്നും അവിടുന്ന് തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്ക് തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്ന് പറഞ്ഞു.
38ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.39ജനം എല്ലാം അത് കണ്ട് കവിണ്ണുവീണ്: ‘യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം ’എന്ന് പറഞ്ഞു.40ഏലീയാവ് അവരോട്: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത് ”എന്ന് പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്ന് അവിടെവെച്ച് കൊന്നുകളഞ്ഞു.
41പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്ന് ഭക്ഷിച്ച് പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട് ”എന്ന് പറഞ്ഞു.42ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:
43“നീ ചെന്ന് കടലിന് നേരെ നോക്കുക ”എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല ’എന്ന് പറഞ്ഞു. അതിന് അവൻ : ‘ വീണ്ടും ചെല്ലുക’ എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.44ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു ’എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ ’ആഹാബിനോട് പറയുക ” എന്ന് പറഞ്ഞു.
45ഉടനെ ആകാശം മേഘങ്ങൾ കൊണ്ട് കറുത്ത് വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്ക് പോയി.46എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിന് മുമ്പായി ഓടി.

19

1ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.2ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ച്: ‘നാളെ ഈ നേരത്ത് ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ’ എന്ന് പറയിച്ചു.3അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദയിലെ ബേർ-ശേബയിൽ ചെന്നു ; അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.

4പിന്നീട് താൻ മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച് : “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ! ”എന്ന് പറഞ്ഞു.5അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ച് അവനോട്: ‘എഴുന്നേറ്റ് തിന്നുക’ എന്ന് പറഞ്ഞു.6അവൻ ഉണർന്ന് നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്റെ തലെക്കൽ ഇരിക്കുന്നത് കണ്ടു; അവൻ തിന്നുകുടിച്ച് പിന്നെയും കിടന്നുറങ്ങി.
7യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ‘എഴുന്നേറ്റ് തിന്നുക ; നിനക്ക് ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ ’എന്ന് പറഞ്ഞു.8അവൻ എഴുന്നേറ്റ് തിന്ന് കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പത് പകലും നാല്പത് രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ നടന്നു.
9അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്ക് എന്ത് കാര്യം” എന്ന് യഹോവ ചോദിച്ചു.10അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച് അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു ”എന്ന് പറഞ്ഞു.
11“നീ പുറത്തുവന്ന് പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്ന് യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന് ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.12ഭൂകമ്പത്തിന് ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.
13ഏലീയാവ് അത് കേട്ടിട്ട് തന്റെ പുതപ്പുകൊണ്ട് മുഖം മൂടി പുറത്ത് വന്ന് ഗുഹാമുഖത്ത് നിന്നു.“ ഏലീയാവേ, ഇവിടെ നീ എന്തു ചെയ്യുന്നു എന്ന് ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.14അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച്, അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു ”എന്ന് പറഞ്ഞു.
15യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ട് ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്ക.16നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്ക് പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.
17ഹസായേലിന്റെ വാളിന് തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.18എന്നാൽ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”.
19അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നേ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്ന് തന്റെ പുതപ്പ് അവന്റെ മേൽ ഇട്ടു.20അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ‘ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം’എന്ന് പറഞ്ഞു. അതിന് അവൻ:‘ പോയി വരിക; എന്നാൽ ഞാൻ നിനക്ക് എന്ത് ചെയ്തിരിക്കുന്നു എന്നോർക്ക ’എന്ന് പറഞ്ഞു.
21അങ്ങനെ അവൻ അവനെ വിട്ട് ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്ത് കാളയുടെ മരത്തടി കൊണ്ട് മാംസം പാകം ചെയ്ത് ജനത്തിന് കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവന് ശുശ്രൂഷകനായ്തീർന്നു.

20

1അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ട് രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ട് ശമര്യയെ ഉപരോധിച്ച്, അതിനോട് യുദ്ധം ചെയ്തു.2അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽരാജാവായ ആഹാബിനോട് :3“നിന്റെ വെള്ളിയും പൊന്നും സൌന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്”എന്ന് ബെൻ-ഹദദ് പറയുന്നു എന്ന് പറയിച്ചു.

4അതിന് യിസ്രായേൽരാജാവ് : “എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം നിന്റേതാകുന്നു” എന്ന് മറുപടി പറഞ്ഞയച്ചു.5ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്ക് തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;6നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്ക് ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും ”എന്ന് പറഞ്ഞു.
7അപ്പോൾ യിസ്രായേൽരാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നത് നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ച് ചോദിച്ചു; എന്നാൽ ഞാൻ അത് നിരസ്സിച്ചില്ല ”എന്ന് പറഞ്ഞു.8എല്ലാ മൂപ്പന്മാരും സകലജനവും അവനോട് : “നീ കേൾക്കരുത്, സമ്മതിക്കയും അരുത് ”എന്ന് പറഞ്ഞു.
9ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട് : “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല” എന്ന് എന്റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം എന്ന് പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു10ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു : “എന്റെ അനുയായികൾക്ക് ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് പറയിച്ചു.
11അതിന് യിസ്രായേൽരാജാവ് : “വാൾ അരെക്ക് കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്ന് അവനോട് പറയുക ”എന്ന് ഉത്തരം പറഞ്ഞു.12എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ട് തന്റെ ഭൃത്യന്മാരോട് : “ഒരുങ്ങിക്കൊൾവിൻ”എന്ന് കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി .
13എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്ന് നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്ന് പറഞ്ഞു.14ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് ”എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു. “ആര് യുദ്ധം തുടങ്ങേണം?” എന്ന് ചോദിച്ചതിന്: “നീ തന്നേ“ എന്ന് ഉത്തരം പറഞ്ഞു.15അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ച് എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയും എണ്ണി. അവർ ഏഴായിരം പേർ ആയിരുന്നു.
16അവർ ഉച്ചസമയത്ത് പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്റെ മുപ്പത്തിരണ്ട് സഖ്യരാജാക്കന്മാരും കുടിച്ച് മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.17ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽ നിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവ് കിട്ടി.
18അപ്പോൾ അവൻ: “അവർ സമാധാനത്തിന് വരുന്നെങ്കിലും , യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ ”എന്ന് കല്പിച്ചു.19പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു.
20അവർ ഓരോരുത്തൻ താന്താന്റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.21പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു.
22അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “ധൈര്യപ്പെട്ട് ചെന്ന് നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാംരാജാവ് നിന്റെ നേരെ പുറപ്പെട്ടുവരും ” എന്ന് പറഞ്ഞു.23അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24അതുകൊണ്ട് നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവരുടെ സ്ഥാനത്തുനിന്ന് മാറ്റി അവർക്ക് പകരം സൈന്യാധിപൻമാരെ നിയമിക്കേണം.25പിന്നെ നിനക്ക് നഷ്ടപ്പെട്ട സൈന്യത്തിനും കുതിരപ്പടെക്കും രഥങ്ങൾക്കും സമമായ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും ഒരുക്കി സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്ക; നിശ്ചയമായും നാം അവരെക്കാൾ ശക്തരായിരിക്കും” . അവൻ അവരുടെ വാക്ക് കേട്ട് അങ്ങനെ തന്നേ ചെയ്തു.
26പിറ്റെ ആണ്ടിൽ വസന്തകാലത്ത് ബെൻ-ഹദദ് അരാമ്യരെ സമാഹരിച്ച് യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ അഫേക്കിലേക്ക് വന്നു.27യിസ്രായേല്യരും ഒന്നിച്ചുകൂടി , ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് അവരുടെ നേരെ പുറപ്പെട്ടു ; അരാമ്യരുടെ നേരെ പാളയം ഇറങ്ങിയ യിസ്രായേല്യർ രണ്ട് ചെറിയ ആട്ടിൻകൂട്ടംപോലെ മാത്രം കാണപ്പെട്ടു ; എന്നാൽ അരാമ്യരെക്കൊണ്ട് ദേശം നിറഞ്ഞിരുന്നു.
28ഒരു ദൈവപുരുഷൻ വന്ന് യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല ’എന്ന് അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്ന് നിങ്ങൾ അറിയും ”എന്ന് പറഞ്ഞു.
29എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം യുദ്ധമുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒറ്റ ദിവസം കൊണ്ട് കൊന്നു.30ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്ക് ഓടിപ്പോയി; അവരിൽ ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്ത് കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.
31അവന്റെ ഭൃത്യന്മാർ അവനോട്: “യിസ്രായേൽരാജാക്കന്മാർ ദയയുള്ളവർ എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരെക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിച്ചേക്കാം” എന്ന് പറഞ്ഞു.32അങ്ങനെ അവർ അരെക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്:“ ‘എന്റെ ജീവനെ രക്ഷിക്കേണമേ’ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാ‍ാവ്: ‘അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ’ എന്ന് പറഞ്ഞു.
33ആ പുരുഷന്മാർ അത് ശുഭലക്ഷണം എന്ന് ധരിച്ച് അവനോട്: ‘അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് ’എന്ന് പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ“ എന്ന് പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്ക് വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.34ബെൻ-ഹദദ് അവനോട്: “എന്റെ അപ്പൻ നിന്റെ അപ്പനിൽ നിന്ന് പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ നീ ദമാസ്ക്കസിൽ നിനക്ക് കമ്പോളങ്ങൾ ഉണ്ടാക്കിക്കൊൾക ”എന്ന് പറഞ്ഞു. അതിന് ആഹാബ്: “ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം” എന്ന് പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.

35എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ സ്നേഹിതനോട്: ‘എന്നെ അടിക്കേണമേ ’എന്ന് പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാൻ മനസ്സായില്ല.36അവൻ അവനോട്: “നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് നീ എന്നെ വിട്ടു പോകുന്ന ഉടനെ ഒരു സിംഹം നിന്നെ കൊല്ലും ”എന്ന് പറഞ്ഞു. അവൻ അവനെ വിട്ട് പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ട് കൊന്നുകളഞ്ഞു.
37പിന്നെ അവൻ മറ്റൊരുത്തനെ കണ്ട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. അവൻ അവനെ അടിച്ച് മുറിവേല്പിച്ചു.38ആ പ്രവാചകൻ ചെന്ന് വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണിലേക്ക് താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
39രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്:“ അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും’ എന്ന് പറഞ്ഞു.40എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടിലായിരിക്കുമ്പോൾ അവനെ കാണാതെപോയി”. അതിന് യിസ്രായേൽരാജാവ് അവനോട്: “നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ” എന്ന് പറഞ്ഞു.
41തൽക്ഷണം അവൻ കണ്ണിന്മേൽനിന്ന് തലപ്പാവ് നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്ന് യിസ്രായേൽരാജാവ് തിരിച്ചറിഞ്ഞു.42അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ട് ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ട് നിന്റെ ജീവൻ അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും’ ” എന്ന് പറഞ്ഞു.43അതുകൊണ്ട് യിസ്രായേൽരാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്ക് പുറപ്പെട്ട് ശമര്യയിൽ എത്തി.

21

1അതിന്റെശേഷം യിസ്രെയേല്യനായ നാബോത്തിന് യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.2ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോട്ടം എന്റെ അരമനക്ക് സമീപം ആകയാൽ എനിക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിന് പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്ക് തരാം; അല്ല, നിനക്ക് സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്ക് പണമായിട്ട് തരാം” എന്ന് പറഞ്ഞു.

3നാബോത്ത് ആഹാബിനോട്: “ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതിവരുത്തരുതേ ”എന്ന് പറഞ്ഞു.4യിസ്രെയേല്യനായ നാബോത്ത്:‘ എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ച് കിടന്നു.
5അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവനോട് : “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് ”എന്ന് അവനോട് ചോദിച്ചു.6അവൻ അവളോട്: “ഞാൻ യിസ്രെയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാ‘മെന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല ’എന്ന് പറഞ്ഞതിനാൽ തന്നെ ”എന്ന് പറഞ്ഞു.7അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും” എന്ന് പറഞ്ഞു.
8അങ്ങനെ അവൾ ആഹാബിന്റെ പേരിൽ എഴുത്ത് എഴുതി അവന്റെ മുദ്രകൊണ്ട് മുദ്രയിട്ട് , നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.9എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.10നീചന്മാരായ രണ്ട് പേരെ അവനെതിരെ ഇരുത്തേണം . ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്ന് അവന് വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്ത് കൊണ്ടുചെന്ന് കല്ലെറിഞ്ഞ് കൊല്ലേണം”.
11അവന്റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.12അവർ ഉപവാസം പ്രസിദ്ധംചെയ്ത് , നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.13രണ്ട് നീചന്മാർ വന്ന് അവന്റെ നേരെ ഇരുന്നു ; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.14‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു.
15‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു ’എന്ന് ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്കു വിലെക്ക് തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി ”എന്ന് പറഞ്ഞു.16‘നാബോത്ത് മരിച്ചു ’എന്ന് കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയി.
17എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായത്:18“നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ ചെന്ന് കാണുക; ഇപ്പോൾ അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയിരിക്കുന്നു.
19നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു ”എന്ന് പറക.20ആഹാബ് ഏലീയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ ?”എന്ന് പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ട്
21ഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.22നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
23ഈസേബെലിനെക്കുറിച്ച് യഹോവ അരുളിച്ചെയ്തത്: ‘നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ച് തിന്നുകളയും.24ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും’.
25എന്നാൽ തന്റെ ഭാര്യയായ ഈസെബേലിന്റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.26യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ച് മഹാമ്ലേച്ഛത പ്രവർത്തിച്ചു.
27ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കയും ചെയ്തു.28അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:29“ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും ” എന്ന് കല്പിച്ചു.

22

1മൂന്ന് സംവൽസരത്തോളം അരാമും യിസ്രായേലും തമ്മിൽ യുദ്ധം ഉണ്ടായില്ല.2മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിനെ കാണുവാൻ ചെന്നു.

3യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്ന് നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്ന് പിടിക്കുവാൻ മടിക്കുന്നതെന്ത്”എന്ന് പറഞ്ഞു.4അവൻ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോരുമോ?” എന്ന് ചോദിച്ചു. അതിന് യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ ”എന്ന് പറഞ്ഞു.
5എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഇന്ന് യഹോവയുടെ അരുളപ്പാട് ചോദിച്ചാലും“ എന്ന് പറഞ്ഞു.6അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്ത് വേണം ”എന്ന് ചോദിച്ചു. അതിന് അവർ “പുറപ്പെടുക; കർത്താവ് അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ”എന്ന് പറഞ്ഞു.
7എന്നാൽ യെഹോശാഫാത്ത്:“ നാം അരുളപ്പാട് ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ” എന്ന് ചോദിച്ചു.8അതിന് യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാട് ചോദിപ്പാനായി ഇനി യിമ്ലയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്ന് പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്ന് യെഹോശാഫാത്ത് പറഞ്ഞു.9അങ്ങനെ യിസ്രായേൽരാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്, യിമ്ളയുടെ മകൻ മീഖായാവിനെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
10യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ കവാടത്തിലെ ഒരു വിശാലസ്ഥലത്ത് സിംഹാസനത്തിൽ ഇരുന്നിരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.11കെനയനയുടെ മകൻ സിദെക്കീയാവ് ഇരിമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കി , ‘ഇവകൊണ്ട് അരാമ്യർ ഒടുങ്ങുംവരെ നീ അവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു ’ എന്ന് പറഞ്ഞു.12പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്ക് പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ”എന്ന് അവർ പറഞ്ഞു.
13മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിന് ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ ”എന്ന് പറഞ്ഞു.14അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.15അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകണോ വേണ്ടായോ”എന്ന് ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ”എന്ന് പറഞ്ഞു.
16രാജാവ് അവനോട്: “യഹോവയുടെ നാമത്തിൽ സത്യമല്ലാത്തതൊന്നും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കണം ” എന്ന് ചോദിച്ചു.17അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്ക് സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്ന് കല്പിച്ചു ”.
18അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ ”എന്ന് പറഞ്ഞു.19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.20‘ആഹാബ് ചെന്ന് ഗിലെയാദിലെ രാമോത്തിൽവെച്ച് പട്ടുപോകത്തക്കവണ്ണം ആരവനെ വശീകരിക്കും ’എന്ന് യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
21എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും ’എന്ന് പറഞ്ഞു.22‘എങ്ങനെ’ എന്ന് യഹോവ ചോദിച്ചതിന് അവൻ: ‘ഞാൻ അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് പറഞ്ഞു. ‘നീ അവനെ വശീകരിക്കും, നിനക്ക് സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക’ എന്ന് യഹോവ കല്പിച്ചു.23ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്ക് അനർത്ഥം വിധിച്ചുമിരിക്കുന്നു ”എന്ന് പറഞ്ഞു.
24അപ്പോൾ കെനയനയുടെ മകൻ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ച്: “നിന്നോട് അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏത് വഴിയായി കടന്നുവന്നു” എന്ന് ചോദിച്ചു.25അതിന് മീഖായാവ്: “നീ ഒളിക്കുവാൻ അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും ”എന്ന് പറഞ്ഞു.
26അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: “മീഖായാവിനെ പിടിച്ച് നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് അവനെ കാരാഗൃഹത്തിൽ അടക്കുക.27ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കേണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക”.28അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുമെങ്കിൽ യഹോവ എന്നോട് അരുളിച്ചെയ്തിട്ടില്ല ; സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ ”എന്ന് അവൻ പറഞ്ഞു.
29അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്ക് പോയി.30യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക ”എന്ന് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.
31“നിങ്ങൾ യിസ്രായേൽരാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് അരാം രാജാവ് തന്റെ മുപ്പത്തിരണ്ട് രഥനായകന്മാരോട് കല്പിച്ചിരുന്നു.32ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നേ യിസ്രായേൽരാജാവ് എന്ന് പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.33അവൻ യിസ്രായേൽരാജവല്ല എന്ന് രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു.
34എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലെച്ച് യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്റെ തേരാളിയോട് : “എന്നെ യുദ്ധമുന്നണിയിൽനിന്ന് കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
35അന്ന് യുദ്ധം കഠിനമായി തീർന്നു ; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്ന് രക്തം രഥത്തിനടിയിലേക്ക് ഒഴുകി.36സൂര്യൻ അസ്തമിക്കുമ്പോൾ ‘ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ ’ എന്ന് പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്ന് അവിടെ അടക്കം ചെയ്തു.38രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ട് അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.40ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകൻ അഹസ്യാവ് അവന് പകരം രാജാവായി.

41ആസയുടെ മകൻ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.42യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു.
43അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്ന് , അവയിൽനിന്ന് വിട്ടുമാറാതെ യഹോവെക്ക് പ്രസാദമായത് ചെയ്തു. എന്നാൽ പൂജാഗിരികൾ മാത്രം നീക്കം ചെയ്തില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.44യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട് സഖ്യത ചെയ്തു.
45യെഹോശാഫാത്തിന്റെ മറ്റുള്ള പ്രവർത്തനങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.46തന്റെ അപ്പനായ ആസയുടെ കാലത്ത് ശേഷിച്ചിരുന്ന പുരുഷവേശ്യാവൃത്തി നടപ്പിലാക്കിയിരുന്നവരെ അവൻ ദേശത്ത് നിന്ന് നീക്കിക്കളഞ്ഞു.47ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48ഓഫീരിൽ നിന്ന് പൊന്ന് കൊണ്ടുവരേണ്ടതിന് യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരിൽവെച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല.49അന്നേരം ആഹാബിന്റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്ന് പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.50യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ യെഹോരാം അവന് പകരം രാജാവായി.

51ആഹാബിന്റെ മകൻ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിന് രാജാവായി; യിസ്രായേലിൽ രണ്ട് സംവത്സരം വാണു.52അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ വഴിയിലും നടന്ന് യഹോവെക്ക് അനിഷ്ടമായത് ചെയ്തു.53അവൻ ബാലിനെ സേവിച്ച് നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

രാജാക്കന്മാർ: രണ്ടാം പുസ്തകം

1

1ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോട് മത്സരിച്ചു.2അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽ കൂടി താഴെ വീണ് മുറിവേറ്റു; “ഈ മുറിവുണങ്ങി എനിക്ക് സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബേൽസെബൂബിനോട് ചെന്ന് ചോദിക്കുവാൻ അവൻ ദൂതന്മാരെ അയച്ചു.

3എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവിനോട് കല്പിച്ചത്: “നീ ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്ന് അവരോട്: ‘യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ പോകുന്നത്?4ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറയുക. അങ്ങനെ ഏലീയാവ് പോയി.
5ദൂതന്മാർ വേഗത്തിൽ മടങ്ങിവന്നപ്പോൾ അവൻ അവരോട്: “നിങ്ങൾ എക്രോനിലേക്ക് പോകാതെ മടങ്ങിവന്നത് എന്ത്” എന്ന് ചോദിച്ചു.6അവർ അവനോട് പറഞ്ഞത്: “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: ‘നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽസെബൂബിനോട് അരുളപ്പാട് ചോദിക്കുവാൻ അയക്കുന്നത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് അവനോട് പറയുവിൻ” എന്ന് പറഞ്ഞു.
7അവൻ അവരോട്:“ നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കുകൾ പറഞ്ഞ മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു” എന്ന് ചോദിച്ചു.8“അയാൾ രോമവസ്ത്രം ധരിച്ച് അരെക്ക് തോൽവാറ് കെട്ടിയ ആളായിരുന്നു” എന്ന് അവർ അവനോട് പറഞ്ഞു. “അവൻ തിശ്ബ്യനായ ഏലീയാവ് തന്നേ” എന്ന് അവൻ പറഞ്ഞു.
9ഉടനെ രാജാവ് അമ്പതുപേർക്ക് അധിപതിയായ ഒരു പടനായകനെ അവന്റെ അമ്പത് പടയാളികളുമായി ഏലിയാവിന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കുകയായിരുന്നു; അവൻ അവനോട്: “ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്ന് പറഞ്ഞു.10ഏലീയാവ് പടനായകനോട് : “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ അമ്പത് പടയാളികളേയും ദഹിപ്പിക്കട്ടെ” എന്ന് പറഞ്ഞു. ഉടനെ ആകാശത്തുനിന്ന് തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.
11എന്നാൽ രാജാവ് മറ്റൊരു പടനായകനെയും അവന്റെ അമ്പത് ആളുകളെയും വീണ്ടും ഏലിയാവിന്റെ അടുക്കൽ അയച്ചു; അവനും അവനോട്: “ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്ന് പറഞ്ഞു.12ഏലീയാവ് അവനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളുകളെയും ദഹിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്റെ അമ്പതു ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.
13മൂന്നാമതും അവൻ മറ്റൊരു പടനായകനേയും അവന്റെ അമ്പത് പടയാളികളെയും അയച്ചു; ഈ മൂന്നാമത്തെ പടനായകൻ ചെന്ന് ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട് അപേക്ഷിച്ചത്: “അല്ലയോ ദൈവപുരുഷാ! എന്റെയും നിന്റെ ദാസന്മാരായ ഈ അമ്പത് പേരുടെയും ജീവൻ രക്ഷിക്കേണമെ.14ആകാശത്തുനിന്ന് തീ ഇറങ്ങി എനിക്കു മുമ്പ് വന്ന രണ്ട് പടനായകന്മാരേയും അവരുടെ പടയാളികളേയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ ജീവനെ ആദരിക്കണമേ.”
15അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു.16ഏലിയാവ് അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അരുളപ്പാട് ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽസെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും.”
17ഏലീയാവ് പറഞ്ഞ യഹോവയുടെ വചനപ്രകാരം അഹസ്യാവ് മരിച്ചു പോയി; അവന് മകനില്ലായ്കയാൽ യെഹോരാം അവനു പകരം രാജാവായി.യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ ഇത് സംഭവിച്ചു.18അഹസ്യാവ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2

1യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള സമയമായി.ഏലീയാവ് എലീശയോടു കൂടെ ഗിൽഗാലിൽനിന്ന് യാത്ര പുറപ്പെട്ടു.2ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു. എലീശാ അവനോട്: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്ന് പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്ക് പോയി.

3ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്ന് അവനോട്: “യഹോവ ഇന്ന് നിന്റെ യജമാനനെ നിന്റെ തലയ്ക്കൽ നിന്ന് എടുത്തുകൊള്ളും എന്ന് നീ അറിയുന്നുവോ?” എന്ന് ചോദിച്ചു. അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിക്കുവിൻ” എന്ന് പറഞ്ഞു.4ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്ന് പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്ക് പോയി.
5യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്ന് അവനോട്: “യഹോവ ഇന്ന് നിന്റെ യജമാനനെ നിന്റെ തലയ്ക്കൽ നിന്ന് എടുത്തുകൊള്ളും എന്ന് നീ അറിയുന്നുവോ?” എന്ന് ചോദിച്ചു; അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ” എന്ന് പറഞ്ഞു.6ഏലീയാവ് അവനോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ യോർദ്ദാനിലേക്ക് അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു; അതിന് അവൻ:“യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്ന് പറഞ്ഞു. അങ്ങനെ അവർ ഇരുവരും യോർദാനിലേക്ക് പോയി.
7അവർ ഇരുവരും യോർദ്ദാൻ നദിക്കരികെ നിന്നു.അമ്പത് പ്രവാചകശിഷ്യന്മാർ ദൂരെ അവർക്ക് അഭിമുഖമായി നിന്നു.8അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്ത് ചുരുട്ടി വെള്ളത്തെ അടിച്ചു; വെള്ളം രണ്ടായി പിരിഞ്ഞു; അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
9അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശയോട്: “ഞാൻ നിന്റെ അടുത്ത് നിന്ന് എടുക്കപ്പെടും മുമ്പെ നിനക്ക് എന്ത് ചെയ്തു തരണം? ചോദിച്ചുകൊൾക” എന്ന് പറഞ്ഞു. അതിന് എലീശാ: “നിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ” എന്ന് പറഞ്ഞു.10അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അത് സംഭവിക്കുകയില്ല” എന്ന് പറഞ്ഞു.
11ഇങ്ങനെഅവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കയറി.12എലീശാ അതു കണ്ടിട്ട്: “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും” എന്ന് നിലവിളിച്ചു; പിന്നെ ഏലീയാവിനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം രണ്ട് ഖണ്ഡമായി കീറിക്കളഞ്ഞു.
13പിന്നെ അവൻ ഏലീയാവിന്മേൽനിന്ന് വീണ പുതപ്പ് എടുത്ത് മടങ്ങി യോർദ്ദാനരികെ ചെന്ന് നിന്നു.14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: “ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്ന് ചോദിച്ചു. അവൻ വെള്ളത്തെ അടിച്ചപ്പോൾ യോർദാൻ രണ്ടായി പിരിഞ്ഞു. എലീശാ ഇക്കരെ കടന്നു.
15യെരീഹോവിൽ അവന് അഭിമുഖമായി നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ട്: “ഏലീയാവിന്റെ ആത്മാവ് എലീശയുടെമേൽ അധിവസിക്കുന്നു” എന്ന് പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.16അവർ അവനോട്: “ഇതാ, അടിയങ്ങളോടുകൂടെ ശക്തന്മാരായ അമ്പത് പേർ ഉണ്ട്; അവർ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; ഒരുപക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്ന് പറഞ്ഞു. അതിന് അവൻ: “നിങ്ങൾ അയക്കരുത്” എന്ന് പറഞ്ഞു.
17അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: “എന്നാൽ അയച്ചുകൊള്ളുവിൻ” എന്ന് പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.18അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: “പോകരുത് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലയോ?” എന്ന് പറഞ്ഞു.

19അനന്തരം ആ പട്ടണക്കാർ എലീശയോട്: “ഈ പട്ടണത്തിന്റെ അവസ്ഥ മനോഹരമെന്ന് യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം മലിനവും ദേശം ഫലശൂന്യവും ആകുന്നു” എന്നു പറഞ്ഞു.20അതിന് അവൻ: “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക” എന്ന് പറഞ്ഞു. അവർ അത് അവന്റെ അടുക്കൽ കൊണ്ടുവന്നു.
21അവൻ നീരുറവിന്റെ അടുക്കൽ ചെന്ന് അതിൽ ഉപ്പ് വിതറി. “ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഫലശൂന്യതയും ഉണ്ടാവുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.22എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ ശുദ്ധമായിത്തന്നേ ഇരിക്കുന്നു.

23പിന്നെ അവൻ അവിടെനിന്ന് ബേഥേലിലേക്ക് പോയി; അവൻ വഴിയിലൂടെ നടക്കുമ്പോൽ പട്ടണത്തിൽനിന്ന് ചില യൗവനക്കാർ വന്ന് അവനെ പരിഹസിച്ചു കൊണ്ട് അവനോട്: “മൊട്ടത്തലയാ, കയറിപ്പോകൂ,കയറിപ്പോകൂ” എന്ന് പറഞ്ഞു.24അവൻ തിരിഞ്ഞു നോക്കി യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ട് പേരെ കടിച്ചുകീറിക്കളഞ്ഞു.25അവൻ അവിടംവിട്ട് കർമ്മേൽ പർവ്വതത്തിലേക്ക് പോയി; അവിടെനിന്ന് ശമര്യയിലേക്ക് മടങ്ങിപ്പോന്നു.

3

1യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന് രാജാവായി; അവൻ പന്ത്രണ്ട് സംവത്സരം വാണു.2തന്റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും,അവനും യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.3എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽനിന്നു വിട്ടുമാറാതെ അവയിൽ തുടർന്നു.

4മോവാബ് രാജാവായ മേശെക്ക് നിരവധി ആട്ടിൻ കൂട്ടങ്ങൾ ഉണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നിരുന്നു.5എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവ് യിസ്രായേൽരാജാവിനോട് മത്സരിച്ചു.6ആ കാലത്ത് യെഹോരാംരാജാവ് ശമര്യയിൽനിന്ന് പുറപ്പെട്ട് യിസ്രായേൽ ജനത്തിന്റെ എണ്ണം എടുത്തു.
7പിന്നെ അവൻ: “മോവാബ്‌രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോട് യുദ്ധത്തിന് നീ എന്നോടൊപ്പം പോരുമോ?” എന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിനോട് ആളയച്ച് ചോദിച്ചു. അതിന് അവൻ: “ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ” എന്ന് പറഞ്ഞു.8നാം ഏതു വഴിക്ക് പോകണം എന്ന് അവൻ ചോദിച്ചതിന്: “എദോംമരുഭൂമി വഴിയായി തന്നേ” എന്ന് അവൻ പറഞ്ഞു.
9അങ്ങനെ യിസ്രായേൽരാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും ഒപ്പം പുറപ്പെട്ടു; അവർ ഏഴു ദിവസം ചുറ്റിത്തിരിഞ്ഞശേഷം, സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.10അപ്പോൾ യിസ്രായേൽരാജാവ്:“അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്ന് പറഞ്ഞു.
11എന്നാൽ യഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാട് ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്ന് ചോദിച്ചു.അപ്പോൾ യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിന് ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്ന് പറഞ്ഞു.12“അവൻ യഹോവയുടെ അരുളപ്പാട് ഉള്ളവൻ” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും ഒരുമിച്ച് അവന്റെ അടുക്കൽ ചെന്നു.
13എലീശാ യിസ്രായേൽ രാജാവിനോട്: “എന്റെ അടുക്കൽ വരുവാൻ നിനക്കെന്തു കാര്യം? നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുക്കൽ ചെല്ലുക” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാവ് അവനോട്: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കുവാൻ യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു” എന്ന് പറഞ്ഞു.14അതിന്ന് എലീശാ: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്ത് നിന്നോടൊപ്പം ഇല്ലായിരുന്നില്ലെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ശ്രദ്ധിക്കയോ ഇല്ലായിരുന്നു;
15എന്നാൽ ഇപ്പോൾ ഒരു വീണവാദ്യക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. വീണവാദ്യക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വന്നു.16അവൻ പറഞ്ഞത് എന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.17നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ട് നിറയും.
18ഇത് യഹോവയ്ക്ക് നിസ്സാര കാര്യം അത്രെ. കൂടാതെ അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.19നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളും ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു നശിപ്പിക്കയും ചെയ്യും”.
20പിറ്റെന്ന് രാവിലെ ഭോജനയാഗത്തിന്റെ സമയത്ത് വെള്ളം പെട്ടെന്ന് എദോംവഴിയായി വരികയും; ദേശം വെള്ളംകൊണ്ട് നിറഞ്ഞു.
21എന്നാൽ ഈ രാജാക്കന്മാർ തങ്ങളോട് യുദ്ധം ചെയ്‌വാൻ വന്നിരിക്കുന്നു എന്ന് മോവാബ്യർ കേട്ടപ്പോൾ, അവർ ആയുധം എടുക്കാൻ പ്രായമായ എല്ലാവരേയും വിളിച്ചുകൂട്ടി ദേശത്തിന്റെ അതിർത്തിയിൽ ചെന്നുനിന്നു.22രാവിലെ അവർ എഴുന്നേറ്റ് നോക്കിയപ്പോൾ സൂര്യപ്രകാശത്താൽ അവരുടെ മുൻപിലുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:23“അത് രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി നശിച്ചിരിക്കുന്നു; ആകയാൽ മോവാബ്യരേ, കൊള്ളയിടുവാൻ വരുവിൻ” എന്ന് അവർ പറഞ്ഞു.
24അങ്ങനെ അവർ യിസ്രായേൽപാളയത്തിൽ എത്തിയപ്പോൾ യിസ്രായേല്യർ മോവാബ്യരെ തോല്പിച്ച് ഓടിച്ചു. അവർ മോവാബ്യദേശത്ത് കടന്ന് മോവാബ്യരിൽ അനേകം പേരെ കൊന്നുകളഞ്ഞു.25അവർ പട്ടണങ്ങൾ ഇടിച്ചു കളഞ്ഞു;നല്ല നിലമെല്ലാം കല്ലുകൾ ഇട്ട് നശിപ്പിച്ചു;നീരുറവുകൾഅടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ട് നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞ് നശിപ്പിച്ചുകളഞ്ഞു.
26മോവാബ്‌രാജാവ് യുദ്ധം അതികഠിനമായി എന്ന് കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധധാരികളെ കൂട്ടിക്കൊണ്ട് ചെന്നു; എങ്കിലും അവൻ അതിൽ വിജയിച്ചില്ല.27ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യർക്കു നേരെ മോവാബ്യരുടെ മഹാകോപം ജ്വലിച്ചതുകൊണ്ട് അവർ അവനെ വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.

4

1പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോട് നിലവിളിച്ച് പറഞ്ഞത്: “നിന്റെ ദാസനായിരുന്ന എന്റെ ഭർത്താവ് മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്ന് നിനക്കറിയാമല്ലോ;എന്റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു”.2എലീശ അവളോട്: “ഞാൻ നിനക്ക് എന്തു ചെയ്തു തരണം എന്ന് പറയുക; വീട്ടിൽ നിനക്ക് എന്താണുള്ളത്?” എന്ന് ചോദിച്ചു. “ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്ന് അവൾ പറഞ്ഞു.

3അതിന് അവൻ: “നീ ചെന്ന് നിന്റെ അയല്ക്കാരോട് ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്.4പിന്നെ നീയും നിന്റെ മക്കളും അകത്ത് കയറി വാതിൽ അടച്ച്,ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്ന് പറഞ്ഞു.
5അവൾ അവനെ വിട്ട് വീട്ടിൽ ചെന്ന് തന്റെ മക്കളോടുകൂടെ അകത്ത് കടന്ന് വാതിൽ അടച്ചു; മക്കൾ അവൾക്ക് പാത്രങ്ങൾ കൊടുക്കയും അവൾ അവയിലേക്ക് എണ്ണ പകരുകയും ചെയ്തു.6പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരുക” എന്ന് പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്ന് പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
7അവൾ ചെന്ന് ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. “നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ട് നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക” എന്ന് പറഞ്ഞു.

8ഒരു ദിവസം എലീശാ ശൂനേമിലേക്ക് പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരേണം എന്ന് നിർബ്ബന്ധിച്ചു. അതിനുശേഷം അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.9അവൾ തന്റെ ഭർത്താവിനോട്: “നമ്മുടെ വഴിയിലൂടെ മിക്കവാറും കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്ന് ഞാൻ അറിയുന്നു.
10നമുക്ക് വീട്ടിൻ മുകളിൽ ചെറിയ ഒരു മാളികമുറി ഉണ്ടാക്കാം; അതിൽ ഒരു കട്ടിലും മേശയും കസേരയും നിലവിളക്കും വെക്കാം; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ പാർക്കാമല്ലോ” എന്ന് പറഞ്ഞു.11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
12അവൻ തന്റെ ഭൃത്യനായ ഗേഹസിയോട്: “ശൂനേംകാരത്തിയെ വിളിക്ക” എന്ന് പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു.13അവൻ അവനോട്: “നീ ഇത്ര താല്പര്യത്തോടെ ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്ത് ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി എന്തെങ്കിലും പറയേണ്ടതുണ്ടോ?” എന്ന് നീ അവളോട് ചോദിക്ക, എന്ന് പറഞ്ഞു. അതിന് അവൾ: “ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു” എന്ന് പറഞ്ഞു.
14എന്നാൽ അവൾക്കു വേണ്ടി എന്തുചെയ്യാൻ കഴിയും എന്ന് അവൻ ചോദിച്ചതിന് ഗേഹസി: “അവൾക്ക് മകനില്ലല്ലോ; അവളുടെ ഭർത്താവ് വൃദ്ധനും ആകുന്നു” എന്ന് പറഞ്ഞു.15“അവളെ വിളിക്ക” എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു.16അപ്പോൾ അവൻ: “വരുന്ന ആണ്ടിൽ ഈ സമയം ആകുമ്പോൾ നീ ഒരു മകനെ മാറിൽ അണെക്കുവാൻ ഇടയാകും” എന്ന് പറഞ്ഞു. അതിന്ന് അവൾ: “അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോട് ഭോഷ്ക് പറയരുതേ” എന്ന് പറഞ്ഞു.
17ആ സ്ത്രീ ഗർഭംധരിച്ച് പിറ്റെ ആണ്ടിൽ, എലീശാ അവളോട് പറഞ്ഞസമയത്തു തന്നേ, ഒരു മകനെ പ്രസവിച്ചു.18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.19അവൻ അപ്പനോട്: “എന്റെ തല, എന്റെ തല” എന്ന് പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: “ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടു പോകുക”എന്ന് പറഞ്ഞു.20അവൻ ബാലനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
21അപ്പോൾ അവൾ മാളികമുറിയിൽ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിൽ കിടത്തി, വാതിൽ അടെച്ച് പുറത്തിറങ്ങി.22പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: “ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ പോയിവരേണ്ടതിന് എനിക്ക് ഒരു ഭൃത്യനെയും ഒരു കഴുതയെയും തരണമേ” എന്ന് പറഞ്ഞു.
23അതിന് അവൻ: “ഇന്ന് നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസ്യയോ, ശബ്ബത്തോ അല്ലല്ലോ” എന്ന് പറഞ്ഞു. “സാരമില്ല”എന്ന് അവൾ പറഞ്ഞു.24അങ്ങനെ അവൾ കഴുതപ്പുറത്ത് കോപ്പിട്ട് കയറിഭൃത്യനോട്: “കഴുതയെ വേഗത്തിൽ തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത്” എന്ന് പറഞ്ഞു.
25അവൾ കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്ത് കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: “അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്:26‘സുഖം തന്നെയോ? ഭർത്താവ് സുഖമായിരിക്കുന്നുവോ? ബാലന് സുഖമുണ്ടോ?’ എന്ന് അവളോടു ചോദിക്കേണം” എന്ന് പറഞ്ഞു. “സുഖം തന്നേ” എന്ന് അവൾ പറഞ്ഞു.
27അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്ക് വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
28“ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്ന് ഞാൻ പറഞ്ഞില്ലയോ” എന്ന് അവൾ പറഞ്ഞു.29ഉടനെ അവൻ ഗേഹസിയോട്: “നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്ത് പോകുക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറയുകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം” എന്ന് പറഞ്ഞു.
30എന്നാൽ ബാലന്റെ അമ്മ:“ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” എന്ന് പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി.31ഗേഹസി അവർക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ബാലൻ അനങ്ങുകയോ ഉണരുകയോ ചെയ്തില്ല. അതുകൊണ്ട് അവൻ അവനെ എതിരേൽക്കുവാൻ മടങ്ങിവന്നു: “ബാലൻ ഉണർന്നില്ല” എന്ന് അറിയിച്ചു.
32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിൽ ബാലൻ മരിച്ചുകിടക്കുന്നത് കണ്ടു.33താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ച് യഹോവയോട് പ്രാർത്ഥിച്ചു.34പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ച് അവന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന് ചൂടുപിടിച്ചു.
35അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.36അവൻ ഗേഹസിയെ വിളിച്ചു; “ശൂനേംകാരത്തിയെ വിളിക്ക” എന്ന് കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: “നിന്റെ മകനെ എടുത്തുകൊണ്ട് പോയ്ക്കൊൾക” എന്ന് പറഞ്ഞു.37അവൾ അകത്ത് ചെന്ന് അവന്റെ കാല്ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ച ശേഷം തന്റെ മകനെ എടുത്തുകൊണ്ടു പോയി.

38അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്ത് ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്ത് വെച്ച് പ്രവാചകശിഷ്യന്മാർക്ക് പായസം ഉണ്ടാക്കുക” എന്ന് പറഞ്ഞു.39ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു; ഒരു കാട്ടുവള്ളി കണ്ട് മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
40അവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; “ഹേ ദൈവപുരുഷാ, കലത്തിൽ മരണം” എന്ന് പറഞ്ഞു.41അവർക്കു ആ പായസം കുടിക്കുവാൻ കഴിഞ്ഞില്ല. “മാവ് കൊണ്ടുവരുവിൻ” എന്ന് അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: “ആളുകൾക്ക് വിളമ്പികൊടുക്കുക എന്ന് പറഞ്ഞു. പിന്നെ ദോഷകരമായതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

42അനന്തരം ബാൽ-ശാലീശയിൽ നിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായി ഇരുപത് യവത്തപ്പവും മലരും തോൾസഞ്ചിയിൽ കൊണ്ടുവന്നു. “ജനത്തിന് അത് തിന്നുവാൻ കൊടുക്ക” എന്ന് അവൻ കല്പിച്ചു.43അതിന് അവന്റെ ബാല്യക്കാരൻ: “ഞാൻ ഇത് നൂറു പേർക്ക് എങ്ങനെ വിളമ്പും?” എന്ന് ചോദിച്ചു. അവൻ പിന്നെയും: “ജനത്തിന് അത് ഭക്ഷിപ്പാൻ കൊടുക്കുക, അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു.44അങ്ങനെ അവൻ അവർക്ക് വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.

5

1അരാംരാജാവിന്റെ സൈന്യാധിപനായ നയമാൻ മുഖാന്തരം യഹോവ അരാമിന് ജയം നല്കിയതുകൊണ്ട് അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി കരുതി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.2അരാമ്യ പടയാളികൾ യിസ്രായേൽദേശത്ത് കവർച്ച നടത്തിയപ്പോൾ ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ട് പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്ക് ശുശ്രൂഷ ചെയ്തുവന്നു.

3അവൾ തന്റെ യജമാനത്തിയോട്: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ പോയിരുന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” എന്ന് പറഞ്ഞു.4നയമാൻ രാജാവിനോട്: “യിസ്രായേൽ ദേശക്കാരിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു” എന്ന് ബോധിപ്പിച്ചു.
5“നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തു തരാം” എന്ന് അരാംരാജാവ് പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്ത് വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രങ്ങളും എടുത്ത് പുറപ്പെട്ടു.6അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ട് ചെന്നു; അതിൽ: “ഈ എഴുത്ത് കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന് ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരുന്നു.
7യിസ്രായേൽരാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: “അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! കൊല്ലുവാനും ജീവിപ്പിക്കുവാനും ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോട് ശണ്ഠക്ക് കാരണം അന്വേഷിക്കയല്ലയോ?” എന്ന് പറഞ്ഞു.
8യിസ്രായേൽരാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: “നീ വസ്ത്രം കീറിക്കളഞ്ഞത് എന്തിന്? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്ന് അവൻ അറിയും” എന്ന് പറയിച്ചു.9അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടി എലീശയുടെ വീട്ടുവാതില്ക്കൽ വന്ന് നിന്നു.10എലീശാ ആളയച്ചു: “നീ ചെന്ന് യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്ന് പറയിച്ചു.
11അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ച് അവിടെനിന്നും പുറപ്പെട്ടു; “അവൻ തന്നെ പുറത്തുവന്ന് എന്റെ അടുത്തുനിന്ന് തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ച് പ്രാർത്ഥിച്ച് തന്റെ കൈ എന്റെ മീതെ ചലിപ്പിച്ച് കുഷ്ഠരോഗം സൗഖ്യമാക്കും എന്ന് ഞാൻ വിചാരിച്ചു.12ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളത്തെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ച് ശുദ്ധനാകരുതോ?” എന്ന് പറഞ്ഞ് അവൻ ക്രോധത്തോടെ പോയി.
13എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്ന് അവനോട്: “പിതാവേ, പ്രവാചകൻ ഒരു വലിയ കാര്യം നിന്നോട് കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: ‘കുളിച്ച് ശുദ്ധനാകുക‘ എന്ന് നിന്നോട് കല്പിച്ചാൽ എത്ര അധികം അനുസരിക്കേണ്ടതാണ്”എന്ന് പറഞ്ഞു.14അപ്പോൾ അവൻ ചെന്ന് ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായി തീർന്നു.
15പിന്നെ അവൻ തന്റെ പരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്ന് അവന്റെ മുമ്പിൽ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു സമ്മാനം സ്വീകരിക്കണമേ” എന്ന് പറഞ്ഞു.16അതിന് അവൻ: “ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും സ്വീകരിക്കുകയില്ല” എന്ന് പറഞ്ഞു. അവനെ നിർബ്ബന്ധിച്ചിട്ടും അവൻ ഒന്നും വാങ്ങിയില്ല.
17അപ്പോൾ നയമാൻ: “എന്നാൽ രണ്ടു കോവർകഴുതച്ചുമട് മണ്ണ് അടിയന് തരണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്ക് ഹോമയാഗവും ഹനനയാഗവും കഴിക്കുകയില്ല.18ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോട് ക്ഷമിക്കുമാറാകട്ടെ; എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്ന് എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്നതിനു യഹോവ അടിയനോട് ക്ഷമിക്കുമാറാകട്ടെ.”19അവൻ അവനോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.
20നയമാൻ എലീശയുടെ സമീപത്തു നിന്ന് ദൂരെ പോയശേഷം ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി: “അരാമ്യനായ നയമാൻ കൊണ്ടുവന്നത് എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങും”എന്ന് പറഞ്ഞു.21അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നത് നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റ്: “സുഖം തന്നെയോ?” എന്ന് ചോദിച്ചു.22അതിന് അവൻ: “സുഖം തന്നേ; ഇപ്പോൾ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്ത് വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും തരണമേ എന്ന് പറയാൻ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
23“ദയവായി രണ്ടു താലന്ത് വാങ്ങണമേ” എന്ന് നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ച് രണ്ട് സഞ്ചിയിൽ രണ്ടു താലന്ത് വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും കെട്ടി തന്റെ ഭൃത്യന്മാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അത് ചുമന്നുകൊണ്ട് അവന്റെ മുമ്പിൽ നടന്നു.24കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു.25പിന്നെ അവൻ അകത്ത് കടന്ന് യജമാനന്റെ മുമ്പിൽ നിന്നു. അപ്പോൾ എലീശാ അവനോട്: “ഗേഹസിയേ, നീ എവിടെ പോയിരുന്നു?” എന്ന് ചോദിച്ചു. “അടിയൻ എങ്ങും പോയില്ല” എന്ന് അവൻ പറഞ്ഞു.
26അതിന് അവൻ: “ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ വാങ്ങുവാനും ഇതാകുന്നുവോ സമയം?27ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും ബാധിച്ചിരിക്കും” എന്ന് അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി എലീശയെ വിട്ട് പുറപ്പെട്ടുപോയി.

6

1പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ ഇടുക്കമായിരിക്കുന്നു എന്ന് അങ്ങ് കാണുന്നുവല്ലോ.2ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്ത് ചെന്ന് അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ച് കൊണ്ടുവന്ന് ഞങ്ങൾക്ക് വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്ന് ചോദിച്ചു. “പോകുവിൻ” എന്ന് അവൻ പറഞ്ഞു.3അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.

4അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു.5എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്ന് അവൻ നിലവിളിച്ചു.
6“അത് എവിടെ വീണു?” എന്ന് ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പ് കോടാ‍ലി പൊങ്ങിവന്നു.7“അത് എടുത്തുകൊള്ളുക” എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.

8അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്ന് അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.9എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്ന് പറയിച്ചു.
10ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.11ഇത് മൂലം അരാംരാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
12അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.13“നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്ന് അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.
14അവൻ അവിടേക്ക് ശക്തിയുള്ള തന്റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്ന് പട്ടണം വളഞ്ഞു.15ദൈവപുരുഷന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്:“ അയ്യോ യജമാനനേ, നാം എന്ത് ചെയ്യും?” എന്ന് ചോദിച്ചു.16അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്ന് പറഞ്ഞു.
17പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണ് തുറക്കണമേ” എന്ന് പറഞ്ഞു. യഹോവ ഭൃത്യന്റെ കണ്ണ് തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.18അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.19എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
20ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.21യിസ്രായേൽരാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്ന് ചോദിച്ചു.
22അതിന് അവൻ: “കൊന്നുകളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.23അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്ക് പിന്നെ വന്നില്ല.

24അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യവുമായി പുറപ്പെട്ടുചെന്ന് ശമര്യയെ വളഞ്ഞു.25അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്ക് എൺപത് വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ചു വെള്ളിക്കാശും വരെ വിലകയറി.26ഒരിക്കൽ യിസ്രായേൽരാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: “യജമാനനായ രാജാവേ, രക്ഷിക്കണമേ” എന്ന് നിലവിളിച്ചു.
27അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.28രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.29അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം‘ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു” എന്ന് പറഞ്ഞു.
30സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.31“ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ“ എന്ന് അവൻ പറഞ്ഞു.
32എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.33അവൻ അവരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.

7

1അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ; നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കലിന് രണ്ടു സെയാ യവവും വില്ക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.2രാജാവിന് കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ?” എന്ന് ചോദിച്ചു. അതിന് അവൻ: “നിന്റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്ന് തിന്നുകയില്ല” എന്ന് പറഞ്ഞു.

3അന്ന് കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: “നാം ഇവിടെ കിടന്ന് മരിക്കുന്നത് എന്തിന്?4പട്ടണത്തിൽ ചെന്നാൽ അവിടെ ക്ഷാമമായിരിക്കുകകൊണ്ട് നാം ചിലപ്പോൾ അവിടെവെച്ച് മരിക്കും; ഇവിടെ ആയിരുന്നാലും മരിക്കും. അതുകൊണ്ട് വരുക, നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം അതിനും തയാറായിരിക്കണം” എന്ന് പറഞ്ഞു.
5അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്ത് പുറപ്പെട്ട് അരാംപാളയത്തിന്റെ അടുത്ത് വന്നപ്പോൾ അവിടെ ആരെയും കണ്ടില്ല.6കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽ തമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്ക് വിളിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
7അതുകൊണ്ട് അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെല്ലാം പാളയത്തിൽ ഉപേക്ഷിച്ച് ജീവരക്ഷക്കായി ഓടിപ്പോയിരുന്നു.8ആ കുഷ്ഠരോഗികൾ പാളയത്തിന്റെ സമീപം എത്തി ഒരു കൂടാരത്തിനകത്ത് കയറി തിന്നുകുടിച്ചശേഷം അവിടെനിന്ന് വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്ന് മറ്റൊരു കൂടാരത്തിനകത്ത് കയറി അതിൽനിന്നും സാധനങ്ങൾ എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.
9പിന്നെ അവർ തമ്മിൽ തമ്മിൽ: “നാം ചെയ്യുന്നത് ശരിയല്ല; ഇന്ന് സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്ക് കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ വിവരം അറിയിക്കുക.” എന്ന് പറഞ്ഞു.10അങ്ങനെ അവർ പട്ടണവാതില്ക്കൽ ചെന്ന് കാവല്ക്കാരനെ വിളിച്ചു: “ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെ ശബ്ദം കേൾപ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്ന പോലെ നില്ക്കുന്നു; കൂടാരങ്ങളും അതുപോലെ തന്നേ ഇരിക്കുന്നു” എന്ന് പറഞ്ഞു.11അവൻ മറ്റ് കാവല്ക്കാരെ വിളിച്ചു; അവർ അകത്ത് രാജധാനിയിൽ അറിവുകൊടുത്തു.
12രാജാവ് രാത്രിയിൽ തന്നേ എഴുന്നേറ്റ് ഭൃത്യന്മാരോട്: “അരാമ്യർ നമ്മോടു ചെയ്തത് എന്തെന്ന് ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവർക്ക് അറിയാം. ‘അവർ പട്ടണത്തിൽ നിന്ന് പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കുകയും പട്ടണത്തിൽ കടക്കുകയും ചെയ്യാം‘ എന്ന ഉറപ്പോടെ അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു” എന്ന് പറഞ്ഞു.13അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുവൻ: “പട്ടണത്തിൽ ശേഷിച്ച അഞ്ച് കുതിരകളെ കൊണ്ടുവരട്ടെ; നാം ആളയച്ച് നോക്കിക്കേണം; അവർ ഒന്നുകിൽ ഇവിടെ പാർത്ത്, ശേഷം യിസ്രായേൽ ജനത്തെപ്പോലെ ക്ഷാമം കൊണ്ട് മരിക്കും;അല്ലെങ്കിൽ അരാമ്യ പാളയത്തിൽ വച്ച് നശിച്ച് പോകും”എന്ന് ഉത്തരം പറഞ്ഞു.
14അങ്ങനെ അവർ കുതിരകളെ കെട്ടിയ രണ്ട് രഥങ്ങൾ കൊണ്ടുവന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: “നിങ്ങൾ ചെന്ന് നോക്കുവിൻ” എന്ന് കല്പിച്ചു.15അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ പലായനം ചെയ്തപ്പോൾ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ട് വഴിയൊക്കെ നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്ന് വിവരം രാജാവിനെ അറിയിച്ചു.
16അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കെലിന് രണ്ടു സെയാ യവവും വിറ്റു.17രാജാവ് തനിക്ക് കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം ധാന്യത്തിനായുള്ള തിരക്കിൽ അവനെ ചവിട്ടി കൊന്നുകളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയിരുന്നു.
18“നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും വില്ക്കും” എന്ന് ദൈവപുരുഷൻ രാജാവിനോട് പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോട്:19“യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ?” എന്നുത്തരം പറഞ്ഞു. അതിന് അവൻ: “നിന്റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്ന് തിന്നുകയില്ല” എന്ന് പറഞ്ഞിരുന്നു.20അപ്രകാരം തന്നെ അവന് ഭവിച്ചു; പടിവാതില്ക്കൽവച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.

8

1അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: “നീയും നിന്റെ കുടുംബവും ഇവിടെനിന്ന് പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്ളുക; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴു സംവത്സരം ദേശത്ത് ഉണ്ടായിരിക്കും” എന്ന് പറഞ്ഞു.2ആ സ്ത്രീ ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും കുടുബവും ഫെലിസ്ത്യദേശത്ത് ഏഴു സംവത്സരം പരദേശവാസം ചെയ്തു.

3ഏഴു സംവത്സരം കഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്നു; പിന്നെ അവൾ തന്റെ നഷ്ടപ്പെട്ട വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിക്കുവാൻ ചെന്നു.4ആ സമയം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോട് സംസാരിക്കുകയായിരുന്നു. “എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെ നീ എന്നോട് വിവരിച്ചുപറക” എന്ന് രാജാവ് കല്പിച്ചു.
5മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നെ എലീശാ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന ആ സ്ത്രീ വന്ന് തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ“‘ എന്ന് പറഞ്ഞു.6രാജാവ് സ്ത്രീയോട് ചോദിച്ചപ്പോൾ അവളും അത് വിവരിച്ച് പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: “അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും ഇവൾക്കു കൊടുപ്പിക്കണം” എന്ന് കല്പിച്ചു.

7അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്ന് അരാംരാജാവായ ബെൻ-ഹദദ് രോഗിയായി കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ട് എന്ന് അവന് അറിവുകിട്ടി.8രാജാവ് ഹസായേലിനോട്: “ഒരു സമ്മാനം എടുത്തുകൊണ്ട് ദൈവപുരുഷനെ ചെന്നുകണ്ട്, ‘ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ’ എന്ന് അവൻ മുഖാന്തരം യഹോവയോട് ചോദിക്ക” എന്ന് പറഞ്ഞു.9അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ എല്ലാതരത്തിലും ഉള്ള വിശേഷവസ്തുക്കൾ തിരഞ്ഞെടുത്ത് നാല്പത് ഒട്ടകച്ചുമടായി അവനെ ചെന്നുകണ്ട് അവന്റെ മുമ്പിൽ നിന്നു: “നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു; ‘ഈ ദീനം മാറി എനിക്ക് സൗഖ്യം വരുമോ’ എന്ന് ചോദിക്കുന്നു” എന്ന് പറഞ്ഞു. അതിന് എലീശാ;
10നീ ചെന്ന് അവനോട്: “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു.11പിന്നെ അവന് ലജ്ജ തോന്നുവോളം ഇമവെട്ടാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.12“യജമാനൻ കരയുന്നത് എന്ത്?” എന്ന് ഹസായേൽ ചോദിച്ചതിന് അവൻ: “നീ യിസ്രായേൽമക്കളോട് ചെയ്യുവാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിൽ ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ട് കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കയും ചെയ്യും” എന്ന് പറഞ്ഞു.
13“ഈ മഹാകാര്യം ചെയ്യുവാനിരിക്കുന്ന നായായ അടിയൻ എന്തുമാത്രമുള്ളു” എന്ന് ഹസായേൽ പറഞ്ഞതിന് എലീശാ: “നീ അരാമിൽ രാജാവാകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു.14അവൻ എലീശയെ വിട്ട് പുറപ്പെട്ട് തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: “എലീശാ നിന്നോട് എന്ത് പറഞ്ഞു” എന്ന് അവൻ ചോദിച്ചു. “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് അവൻ എന്നോട് പറഞ്ഞു” എന്ന് അവൻ ഉത്തരം പറഞ്ഞു.15പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്ത് വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ ശ്വാസം മുട്ടി മരിച്ചുപോയി; ഹസായേൽ അവനുപകരം രാജാവായി.

16യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ, യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം യെഹൂദയിൽ രാജാവായി.17അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
18ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.19എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട്, അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും, എന്ന് വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദയെ നശിപ്പിക്കുവാൻ തനിക്കു മനസ്സായില്ല.
20അവന്റെ കാലത്ത് എദോമ്യർ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.21അപ്പോൾ യെഹോരാം നിരവധി രഥങ്ങളുമായി സായിരിലേക്ക് ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റ് തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; പടയാളികൾ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.
22എദോമ്യർ യെഹൂദയുടെ അധികാരത്തോട് ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നെ ലിബ്നയും മത്സരിച്ചു.23യെഹോരാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.24യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവ് അവന് പകരം രാജാവായി.

25യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.26അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ അഥല്യാ എന്നായിരുന്നു; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.27അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്ന് ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായ കാര്യങ്ങൾ ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോട് വിവാഹബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
28അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാംരാജാവായ ഹസായേലിനോട് യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.29അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽ ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയായതുകൊണ്ട് കൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.

9

1എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.2അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി,കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക.3അതിനു ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക.”

4അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്ക് പോയി.5അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോടു തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.6യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
7എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.8ആഹാബ് ഗൃഹം അശേഷം നശിച്ചുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനോ ദാസനോ ആയ പുരുഷപ്രജയെ എല്ലാം ഞാൻ ഛേദിച്ചുകളയും.
9ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.10ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല.” പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
11യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.12അപ്പോൾ അവർ: “അത് നേരല്ല; നീ ഞങ്ങളോട് പറയണം” എന്ന് പറഞ്ഞതിന് അവൻ: “ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് തുടങ്ങി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോട് സംസാരിച്ചു” എന്ന് പറഞ്ഞു.13ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്ത് കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: “യേഹൂ രാജാവായി” എന്ന് പറഞ്ഞു.
14അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽജനവും അരാംരാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.15അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്ന് ഉണ്ടാ‍യ മുറിവുകൾക്ക് യിസ്രയേലിൽവെച്ച് ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്ന് ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്ന് പറഞ്ഞു.16അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
17യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.18അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. “സമാധാനം കൊണ്ട് നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങി വന്നിട്ടില്ല” എന്ന് അറിയിച്ചു.
19അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.20അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
21ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.22യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
23അപ്പോൾ യോരാം രഥം തിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവിനോട്: “അഹസ്യാവേ, ഇത് ദ്രോഹം!” എന്ന് പറഞ്ഞു.24യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
25യേഹൂ തന്റെ പടനായകനായ ബിദ്കാരോട് പറഞ്ഞത്: “അവനെ എടുത്ത് യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിലേക്ക് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിനെ കുതിരപ്പുറത്ത് പിന്തുടരുമ്പോൾ,26‘നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ച് ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക.”
27യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽ വെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.28അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കംചെയ്തു.

29ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.
30യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.31യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: “യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ?” എന്ന് ചോദിച്ചു.32അവൻ തന്റെ മുഖം കിളിവാതില്ക്കലേക്ക് ഉയർത്തി: “ആരാണ് എന്റെ പക്ഷത്തുള്ളത്? ആരാണുള്ളത്?” എന്ന് ചോദിച്ചു. അപ്പോൾ രണ്ടുമൂന്ന് ഷണ്ഡന്മാർ പുറത്തേക്ക് നോക്കി.
33“അവളെ താഴെ തള്ളിയിടുവിൻ” എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.34അവൻ ഭക്ഷിച്ചു പാനംചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്ന് അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്ന് പറഞ്ഞു.
35അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.36അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;37അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്റെ മൃതദേഹം യിസ്രായേൽപ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്റെ നിവൃത്തി തന്നേ ഇത്” എന്ന് പറഞ്ഞു.

10

1ആഹാബിന് ശമര്യയിൽ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രന്മാരെ വളർത്തിയവർക്കും ശമര്യയിലേക്ക് എഴുത്തുകൾ എഴുതി അയച്ചത് എന്തെന്നാൽ:2“നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.3ആകയാൽ ഈ എഴുത്ത് നിങ്ങളുടെ അടുക്കൽ എത്തിയാൽ ഉടൻ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ കണ്ടെത്തി അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുവിൻ.”

4അവരോ ഏറ്റവും ഭയപ്പെട്ടു: “രണ്ടു രാജാക്കന്മാർക്ക് അവനോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും?” എന്ന് പറഞ്ഞു.5ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രന്മാരെ വളർത്തിയവരും യേഹൂവിന്റെ അടുക്കൽ ആളയച്ച്: “ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക എന്ന് പറയിച്ചു. അവൻ രണ്ടാമതും എഴുത്ത് എഴുതി: “നിങ്ങൾ എന്റെ പക്ഷം ചേർന്ന് എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്ത് യിസ്രായേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.”
6എന്നാൽ രാജകുമാരന്മാർ എഴുപത് പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.7ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും കൊന്ന് അവരുടെ തല കൊട്ടയിൽ ആക്കി യിസ്രായേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
8ഒരു ദൂതൻ വന്ന് അവനോട്: “അവർ രാജകുമാരന്മാരുടെ തല കൊണ്ടുവന്നിരിക്കുന്നു” എന്ന് അറിയിച്ചു. “അവയെ പടിപ്പുരവാതില്ക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വച്ചേക്കുവിൻ” എന്ന് അവൻ കല്പിച്ചു.9പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്ന് സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നത് ആർ?
10ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ച് അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുകയില്ല എന്ന് അറിഞ്ഞുകൊള്ളുവിൻ; യഹോവ തന്റെ ദാസനായ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നുവല്ലോ.”11അങ്ങനെ യേഹൂ യിസ്രയേലിൽ, ആഹാബ് ഗൃഹത്തിൽ, ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമന്ത്രിമാരേയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതെവണ്ണം സംഹരിച്ചുകളഞ്ഞു.
12പിന്നെ അവൻ ശമര്യയിൽ ചെന്ന് വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീടിനരികെ എത്തിയപ്പോൾ യേഹൂ13യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്ന് ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെയും രാജ്ഞിയുടെയും മക്കളെ വന്ദനം ചെയ്യുവാൻ പോകുകയാകുന്നു” എന്ന് അവർ പറഞ്ഞു.14അപ്പോൾ അവൻ: “അവരെ ജീവനോടെ പിടിക്കുവിൻ” എന്ന് കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീടിന്റെ കളത്തിൽവച്ച് കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.

15അവൻ അവിടെനിന്ന് പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ട് വന്ദനം ചെയ്ത് അവനോട്: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ?” എന്ന് ചോദിച്ചു. അതിന് യോനാദാബ്: “അതെ” എന്ന് പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.16“നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാണുക” എന്ന് അവൻ പറഞ്ഞു. അങ്ങനെ അവനെ രഥത്തിൽ കയറ്റി; അവർ ഓടിച്ചുപോയി.17ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ എല്ലാം യഹോവ ഏലീയാവിനോട് അരുളിച്ചെയ്ത വചനപ്രകാരം സംഹരിച്ചുകളഞ്ഞു.
18പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോട്: “ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.”എന്ന് പറഞ്ഞു19“ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലദാസന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല” എന്ന് കല്പിച്ചു; എന്നാൽ ബാലിന്റെ ആരാധനക്കാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.20“ബാലിന് ഒരു വിശുദ്ധസഭായോഗം വിളംബരം ചെയ്യുവീൻ” എന്ന് യേഹൂ കല്പിച്ചു. അവർ അങ്ങനെ വിളംബരം ചെയ്തു.
21യേഹൂ യിസ്രായേൽ ദേശത്ത് എല്ലായിടത്തും ആളയച്ചതുകൊണ്ട് ബാലിന്റെ സകല ആരാധകരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങി നിറഞ്ഞു.22അവൻ വസ്ത്രം സൂക്ഷിക്കുന്നവനോട്: “ബാലിന്റെ സകല ആരാധനക്കാർക്കും വസ്ത്രം കൊണ്ടുവന്ന് കൊടുക്ക” എന്ന് കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.
23പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്ന് ബാലിന്റെ ആരാധനക്കാരോട്: “ബാലിന്റെ ആരാധനക്കാർ അല്ലാതെ യഹോവയുടെ ആരാധനക്കാർ ആരും ഇവിടെ ഇല്ല എന്ന് ഉറപ്പാക്കുവീൻ” എന്ന് കല്പിച്ചു.24അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിക്കുവാൻ അകത്ത് ചെന്നശേഷം യേഹൂ പുറത്ത് എൺപതുപേരെ നിർത്തി:“ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുവൻ രക്ഷപെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവന് പകരമായിരിക്കും” എന്ന് കല്പിച്ചു.
25ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ കാവൽക്കാരോടും പടനായകന്മാരോടും: “അകത്ത് കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; കാവൽക്കാരും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന്26ബാൽക്ഷേത്രത്തിലെ വിഗ്രഹസ്തംഭങ്ങൾ പുറത്ത് കൊണ്ടുവന്ന് ചുട്ടുകളഞ്ഞു.27അവർ ബാൽസ്തംഭത്തെ തകർത്ത് ബാൽക്ഷേത്രം ഇടിച്ച് അതിനെ വിസർജനസ്ഥലമാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.28ഇങ്ങനെ യേഹൂ യിസ്രായേലിൽനിന്ന് ബാലിനെ നശിപ്പിച്ചുകളഞ്ഞു.
29എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ യേഹൂ വിട്ടുമാറിയില്ല.30യഹോവ യേഹൂവിനോട്: “എനിക്ക് ഇഷ്ടമുള്ളത് നീ നന്നായി ചെയ്തതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബ് ഗൃഹത്തോട് ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും” എന്ന് അരുളിച്ചെയ്തു.31എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടുകൂടി നടക്കുന്നതിന് ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.

32ആ കാലത്ത് യഹോവ യിസ്രായേൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ മുറിച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളില്ലായിടവും അവരെ തോല്പിച്ചു.33അവൻ യോർദ്ദാന് കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി; അർന്നോൻതോട്ടിനരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
34യേഹൂവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.35യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന് പകരം രാജാവായി.36യേഹൂ ശമര്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ട് സംവത്സരം ആയിരുന്നു.

11

1അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്ന് കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു.2എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല.3അഥല്യാ വാഴ്ച നടത്തിയ ആറു സംവൽസരം അവനെ ധാത്രിയോടുകൂടെ യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു.

4ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് അംഗരക്ഷകരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ട് യഹോവയുടെ ആലയത്തിൽവെച്ച് സത്യം ചെയ്യിച്ചിട്ട് രാജകുമാരനെ അവരെ കാണിച്ച് അവരോട് കല്പിച്ചത് എന്തെന്നാൽ:5“നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാകുന്നു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും6മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിന്നിലുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ രാജധാനിക്ക് കിടങ്ങുപോലെ കാവലായിരിക്കേണം.
7ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടം രാജാവിനു വേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം.8നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ച് രാജാവിന്റെ ചുറ്റും നില്ക്കേണം; സംരക്ഷണവലയത്തിനകത്ത് കടക്കുന്നവനെ കൊന്നുകളയേണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.” യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ശതാധിപന്മാർ ചെയ്തു;
9അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.10പുരോഹിതൻ ദാവീദ്‌ രാജാവിന്റെ വക യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
11അകമ്പടികൾ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിന്നു.12പുരോഹിതൻ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകം അവന് കൊടുത്തു; അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി, “രാജാവേ, ജയജയ” എന്ന് ആർത്തു.
13അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.14ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ച് കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്ന് പറഞ്ഞു.
15അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്ക് കല്പന കൊടുത്തു: “അവളെ അണികളിൽകൂടി പുറത്ത് കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ട് കൊല്ലുവിൻ” എന്ന് അവരോട് പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.16അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ച് കൊന്നുകളഞ്ഞു.
17അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്ന്, യെഹോയാദാ രാജാവിനും ജനത്തിനും വേണ്ടി ഉടമ്പടി ചെയ്തു. രാജാവും പ്രജകളും തമ്മിലും നിയമം ചെയ്തു.18പിന്നെ ദേശത്തെ ജനമെല്ലാം ബാൽക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെ നിയമിച്ചു.
19അവൻ അംഗരക്ഷകരുടെയും, അകമ്പടികളുടെയും ശതാധിപന്മാരെയും, ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവന്ന് അകമ്പടികളുടെ പടിവാതിൽവഴി രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടു പോയി; അവൻ സിംഹാസനത്തിൽ ഇരുന്നു.20ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ച് വാൾകൊണ്ടു കൊന്നുകളഞ്ഞിരുന്നു.

21യെഹോവാശ് രാജാവായപ്പോൾ അവന് ഏഴ് വയസ്സായിരുന്നു.

12

1യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ സിബ്യാ ആയിരുന്നു അവന്റെ അമ്മ.2യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളത് ചെയ്തു.3എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

4യെഹോവാശ് പുരോഹിതന്മാരോട്: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന പണമെല്ലാം- ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ പണവും-5ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോട് വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കണം” എന്ന് കല്പിച്ചു.
6എന്നാൽ യെഹോവാശ്‌രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിലും പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.7ആകയാൽ യെഹോവാശ്‌രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്ന് പറഞ്ഞു.8അങ്ങനെ പുരോഹിതന്മാർ മേലാൽ ജനത്തോട് പണം വാങ്ങുകയോ ആലയത്തിന്റെ അറ്റകുറ്റം തീർക്കുകയോ ചെയ്യാതിരിപ്പാൻ സമ്മതിച്ചു.
9അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പേടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്ത് വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന പണം എല്ലാം അതിൽ ഇടും.10പെട്ടിയിൽ പണം വളരെയായി എന്ന് കാണുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥനും മഹാപുരോഹിതനും കൂടെ യഹോവയുടെ ആലയത്തിൽ കണ്ട പണം എണ്ണി സഞ്ചികളിൽ കെട്ടിവെക്കും.
11അവർ പണം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന മേൽവിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും12കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മറ്റ് ചെലവുകൾക്കായും കൊടുക്കും.
13യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ട് വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ14പണിചെയ്യുന്നവർക്കു മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കും.
15എന്നാൽ പണിചെയ്യുന്നവർക്ക് കൊടുക്കേണ്ടതിന് പണം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വസ്തതയോടെ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.16അകൃത്യയാഗത്തിന്റെ പണവും പാപയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതന്മാർക്കുള്ളതായിരുന്നു.

17ആ കാലത്ത് അരാംരാജാവായ ഹസായേൽ യുദ്ധത്തിനായി പുറപ്പെട്ട് ഗത്ത് പിടിച്ചടക്കി;അനന്തരം ഹസായേൽ യെരൂശലേമിന്റെ നേരേ ദൃഷ്ടി വെച്ചു.18യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നും എടുത്ത് അരാംരാജാവായ ഹസായേലിന് കൊടുത്തയച്ചു; അങ്ങനെ അവൻ യെരൂശലേമിനെ ആക്രമിക്കാതെ വിട്ടുപോയി.
19യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20യോവാശിന്റെ ഭൃത്യന്മാർ അവനോട് മത്സരിച്ച് അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിയിലുള്ള മില്ലോ ഗൃഹത്തിൽവെച്ച് അവനെ കൊന്നു.21ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവ് അവന് പകരം രാജാവായിതീർന്നു.

13

1യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന് രാജാവായി. ശമര്യയിൽ അവൻ പതിനേഴ് സംവത്സരം വാണു.2അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.

3ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു.4എന്നാൽ യെഹോവാഹാസ് യഹോവയോട് കരുണയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ പീഡിപ്പിച്ച് ഞെരുക്കിയത് യഹോവ കണ്ട് അവന്റെ അപേക്ഷ കേട്ടു.5യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
6എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങൾ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല.7യഹോവയായ ദൈവം യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരും പത്ത് രഥങ്ങളും പതിനായിരം കാലാളുകളും അല്ലാതെ മറ്റ് യാതൊരു സൈന്യത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8യെഹോവാഹാസിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.9യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന് പകരം രാജാവായി.

10യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന് രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.11അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളും അവൻ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.
12യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവിനോട് യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.13യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം അവന്റെ സിംഹാസനത്തിൽ ഭരണം തുടങ്ങി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.

14ആ കാലത്ത് എലീശാ മരണകരമായ രോഗംപിടിച്ച് കിടപ്പിലായി; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ” എന്ന് പറഞ്ഞു.15എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്ന് പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.16അപ്പോൾ അവൻ യിസ്രായേൽരാജാവിനോട്:“ നിന്റെ കൈ വില്ലിന്മേൽവെക്കുക” എന്ന് പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
17“കിഴക്കെ കിളിവാതിൽ തുറക്കുക” എന്ന് അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്ന് എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്ന് പറഞ്ഞു.18“അമ്പ് എടുക്കുക” എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്ന് അവൻ യിസ്രായേൽരാജാവിനോട് പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.19അപ്പോൾ ദൈവപുരുഷൻ അവനോട് കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്ന് പറഞ്ഞു.

20അതിനു ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കംചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.21ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ട് മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് എഴുന്നേറ്റുനിന്നു.

22എന്നാൽ യെഹോവാഹാസിന്റെ ഭരണകാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.23യഹോവയ്ക്ക് അവരോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നിവരോടുള്ള തന്റെ നിയമംനിമിത്തം അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന് മനസ്സായില്ല; തന്റെ സന്നിധിയിൽ നിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല.24അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന് പകരം രാജാവായി.25യെഹോവാഹാസിന്റെ മകനായ യെഹോവാശ്, തന്റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിന്റെ കാലത്ത് തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു.

14

1യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. യെരൂശലേംകാരിയായ അവന്റെ അമ്മക്ക് യെഹോവദ്ദാൻ എന്ന് പേരായിരുന്നു.3അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.

4എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.5രാജത്വം അവന് സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
6എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.7അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം എദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധംചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർ വിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.
8ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്നു നോക്കാം”എന്ന് പറയിച്ചു.9അതിന് യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരുക’ എന്ന് ആളയച്ച് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.10എദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്റെ വാക്ക് കേട്ടില്ല.
11ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.12യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
13അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം അവൻ ഇടിച്ചുകളഞ്ഞു.14അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകലഉപകരണങ്ങളും എടുത്ത് തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.
15യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവിനോട് യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.16യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന് പകരം രാജാവായി.

17യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.18അമസ്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.19യെരൂശലേമിൽ അവന് വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.
20അവന്റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.21യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.22അമസ്യാരാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദക്കായി വീണ്ടെടുത്തതും ഇവൻ തന്നേ.

23യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.24അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.25ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽ ദേശം വീണ്ടും സ്വാധീനമാക്കി.
26യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനമെന്നും,യിസ്രായേലിന് സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,27യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്ന് അരുളിച്ചെയ്യാതെ, യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
28യൊരോബെയാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധംചെയ്തതും യെഹൂദയുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന് വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.29യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.

15

1യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനാറ് വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരിയായ അവന്റെ അമ്മയ്ക്ക് യെഖോല്യാ എന്ന് പേരായിരുന്നു.3അവൻ തന്റെ അപ്പനായ അമസ്യാവിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു.

4എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.5എന്നാൽ യഹോവ കുഷ്ഠരോഗത്താൽ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ജീവിച്ചതിനാൽ ഒരു പ്രത്യേകശാലയിൽ പാർപ്പിച്ചിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്ക് വിചാരകനായി ദേശത്തെ ജനത്തിന് ന്യായപാലനം ചെയ്തു.
6അസര്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.7അസര്യാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.

8യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവ് യിസ്രായേലിന് രാജാവായി ശമര്യയിൽ ആറു മാസം വാണു.9അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
10യാബേശിന്റെ മകനായ ശല്ലൂം അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ച് അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.11സെഖര്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.12യഹോവ യേഹൂവിനോട്: “നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.

13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി; ശമര്യയിൽ ഒരു മാസം വാണു.14എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ട് ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവെച്ച് വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
15ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

16മെനഹേം, തിപ്സഹും അതിലുള്ള സകലവും, തിർസ്സാതൊട്ട് അതിനോട് ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളുടെ ഉദരം പിളർന്നുകളകയും ചെയ്തു.
17യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന് രാജാവായി; ശമര്യയിൽ പത്തു സംവത്സരം വാണു.18അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
19അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ, തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്ക് ഉറപ്പിക്കേണ്ടതിനുമായി, മെനഹേം അവന് ആയിരം താലന്ത് വെള്ളി കൊടുത്തു.20അശ്ശൂർ രാജാവിന് കൊടുക്കുവാൻ മെനഹേം ഈ പണം യിസ്രായേലിലെ ധനവാന്മാരോട് അമ്പത് ശേക്കെൽ വെള്ളി വീതം പിരിച്ചെടുത്തു; അങ്ങനെ അശ്ശൂർരാജാവ് ദേശത്ത് താമസം ഉറപ്പിക്കാതെ മടങ്ങിപ്പോയി.
21മെനഹേമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവ് അവന് പകരം രാജാവായി.

23യെഹൂദാരാജാവായ ഉസ്സീയാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് യിസ്രായേലിന് രാജാവായി; ശമര്യയിൽ രണ്ട് സംവത്സരം വാണു.24അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല.
25എന്നാൽ അവന്റെ അകമ്പടിനായകനായ രെമല്യാവിന്റെ മകൻ പേക്കഹ്, അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. അവൻ ഗിലെയാദ്യരിൽ അമ്പതുപേരുടെ സഹായത്തോടുകൂടി ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ച് അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.26പെക്കഹ്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

27യെഹൂദാരാജാവായ ഉസ്സീയാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന് രാജാവായി ശമര്യയിൽ ഇരുപത് സംവത്സരം വാണു.28അവൻ യഹോവെക്കു അനിഷ്ടമായത് ചെയ്തു, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല.
29യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി.30എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.31പേക്കഹിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തസകലതുംയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

32യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി.33അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; അവന്റെ അമ്മക്ക് യെരൂശാ എന്ന് പേരായിരുന്നു; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
34അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെ ഒക്കെയും ചെയ്തു.35എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മുകളിലുള്ള വാതിൽ പണിതു.36യോഥാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.37ആ കാലത്ത് യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദക്കു നേരെ അയച്ചുതുടങ്ങി.38യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന് പകരം രാജാവായി.

16

1രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.2ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; തന്റെ പിതാവായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.

3അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.4അവൻ പൂജാഗിരികളിലും കുന്നുകളിലും ഓരോ പച്ചവൃക്ഷത്തിന്റെ കീഴിലും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5അക്കാലത്ത് അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്കു കഴിഞ്ഞില്ല.6അന്ന് അരാംരാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്ന് നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
7ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാംരാജാവിന്റെയും യിസ്രായേൽരാജാവിന്റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്ന് പറയിച്ചു.8അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർരാജാവിന് സമ്മാനമായി കൊടുത്തയച്ചു.9അശ്ശൂർരാജാവ് അവന്റെ അപേക്ഷ കേട്ട് ദമ്മേശെക്കിലേക്ക് ചെന്ന് അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്ക് ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.
10ആഹാസ്‌ രാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‌ രാജാവ് ആ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതന് കൊടുത്തയച്ചു.11ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ്‌ രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ച മാതൃക പ്രകാരം രാജാവ് ദമ്മേശെക്കിൽനിന്ന് മടങ്ങി വരുമ്പോഴെക്ക് ഊരീയാപുരോഹിതൻ അത് പണിതിരുന്നു.12രാജാവ് വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.
13ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ച്, പാനീയയാഗവും പകർന്ന്, സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്ത് തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേനിന്ന് നീക്കി, തന്റെ യാഗപീഠത്തിന്റെ വടക്കുവശത്ത് കൊണ്ടു പോയി വെച്ചു.
15ആഹാസ് രാജാവ് ഊരീയാപുരോഹിതനോട് കല്പിച്ചത്: “മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമെല്ലാം തളിക്കയും ചെയ്യേണം; താമ്രയാഗപീഠമോ, എനിക്ക് ദൈവഹിതം അറിയാനായി മാറ്റിവക്കേണം.”16ആഹാസ്‌ രാജാവ് കല്പിച്ചതെല്ലാം ഊരീയാപുരോഹിതൻ ചെയ്തു.
17ആഹാസ്‌ രാജാവ് പീഠങ്ങളുടെ ചട്ടപ്പലക മുറിച്ച് തൊട്ടികൾ അവയുടെമേൽനിന്ന് നീക്കി; താമ്രക്കടൽ താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിൽ വെച്ചു.18ശബ്ബത്ത് ദിവസം രാജാവിന് പ്രവേശിക്കുവാനുള്ള മേൽക്കൂരയോടുകൂടിയ പുറത്തെ പാതയും അശ്ശൂർരാജാവിനെ പ്രീതിപ്പെടുത്താനായി യഹോവയുടെ ആലയത്തിൽനിന്ന് മാറ്റിക്കളഞ്ഞു.
19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവ് അവന് പകരം രാജാവായി.

17

1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന് രാജാവായി; ശമര്യയിൽ ഒമ്പത് സംവത്സരം വാണു.2അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; എന്നാൽ തനിക്ക് മുമ്പുള്ള യിസ്രായേൽ രാജാക്കന്മാരെപ്പോലെ അല്ല താനും.3അവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ യുദ്ധത്തിന് പുറപ്പെട്ടുവന്നു; ഹോശേയ അവന് കപ്പം കൊടുത്ത് ആശ്രിതനായിത്തീർന്നു.

4എന്നാൽ ഹോശേയ ഈജിപ്റ്റ് രാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കുകയും അശ്ശൂർരാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരിക്കയും ചെയ്തു. അശ്ശൂർ രാജാവ് അവനിൽ ദ്രോഹം കണ്ട് അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി.5പിന്നെ അശ്ശൂർരാജാവ് യിസ്രയേൽ ദേശത്ത് പ്രവേശിച്ച് ശമര്യയിൽ വന്ന് അതിനെ മൂന്നു സംവത്സരം ഉപരോധിച്ചു.6ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവ് ശമര്യ പട്ടണം പിടിച്ചടക്കി യിസ്രായേൽജനത്തെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി; അവരെ ഹലഹിലും, ഗോസാൻ നദീതീരത്തിലെ ഹാബോരിലും, മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
7യിസ്രായേൽമക്കൾ അവരെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ കൈക്കീഴിൽനിന്ന് വിടുവിച്ച് അവിടെനിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്ത് അന്യദൈവങ്ങളെ ഭജിക്കുകയും8യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞിരുന്ന ചട്ടങ്ങളും അവ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളും അനുസരിച്ചുനടക്കുകയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു.
9യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി കൊള്ളരുതാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്ത് കാവൽ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ അവരുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.10അവർ എല്ലാ ഉയർന്ന കുന്നുകളിലും പച്ചവൃക്ഷങ്ങളുടെ കീഴിലും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11യഹോവ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം ദോഷമായ കാര്യങ്ങൾ പ്രവർത്തിച്ചു.12“ഈ കാര്യം ചെയ്യരുത്“ എന്ന് യഹോവ വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ സേവിച്ചു.
13എന്നാൽ യഹോവ പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: “നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ട് ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്ക് നൽകിയതുമായ ന്യായപ്രമാണപ്രകാരം എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ച് നടപ്പിൻ“ എന്ന് സാക്ഷിച്ചു.
14എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,15അവന്റെ ചട്ടങ്ങളും അവരുടെ പിതാക്കന്മാരോട് അവൻ ചെയ്ത നിയമവും അവൻ അവരോട് സാക്ഷിച്ച സാക്ഷ്യങ്ങളും നിരസിച്ചുകളഞ്ഞു; അവർ വ്യാജം പിന്തുടർന്ന് വ്യർത്ഥരായിത്തീർന്നു; ‘അവരെപ്പോലെ പ്രർത്തിക്കരുത്‘ എന്ന് യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജനതകളെ തന്നേ അവർ അനുകരിച്ചു.
16അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ ഉപേക്ഷിച്ചുകളഞ്ഞ് തങ്ങൾക്ക് രണ്ട് കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിക്കുകയും അശേരാപ്രതിഷ്ഠ ഉണ്ടാക്കുകയും ചെയ്തു; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിക്കയും ബാലിനെ സേവിക്കുകയും ചെയ്തുപോന്നു.17അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു; പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കയും, അവന് അനിഷ്ടമായത് ചെയ്‌വാൻ തങ്ങളെത്തന്നേ വിറ്റുകളയുകയും ചെയ്തു.18അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും അധികം കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങൾ അനുസരിച്ചുനടന്നു.20ആകയാൽ യഹോവ യിസ്രായേലിന്റെ പിന്തലമുറയെ മുഴുവനും തള്ളിക്കളഞ്ഞ് അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു; ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
21അവൻ യിസ്രായേലിനെ ദാവീദ് ഗൃഹത്തിൽ നിന്ന് പറിച്ചുമാറ്റി; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയിൽ നിന്ന് അകലുമാറാക്കി അവരെക്കൊണ്ട് ഒരു വലിയ പാപം ചെയ്യിച്ചു.22അങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.23അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വന്ത ദേശം വിട്ട് അശ്ശൂരിലേക്ക് പോകേണ്ടി വന്നു;അവർ ഇന്നുവരെ അവിടെ ഇരിക്കുന്നു.
24അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്ന് ജനത്തെ കൊണ്ടുവന്ന് യിസ്രായേൽമക്കൾക്ക് പകരം ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമര്യ കൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു.25അവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ട് യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.26അപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചത്: “നീ അശ്ശൂരിൽ നിന്ന് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജനതകൾ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കകൊണ്ട് അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കയാൽ സിംഹങ്ങൾ അവരെ കൊന്നുകളയുന്നു.“
27അതിന് അശ്ശൂർ രാജാവ്: “നിങ്ങൾ അവിടെനിന്ന് കൊണ്ടുവന്ന യിസ്രായേൽപുരോഹിതന്മാരിൽ ഒരാളെ അവിടേക്ക് കൊണ്ടുപോകുവിൻ; അവൻ ചെന്ന് അവിടെ പാർക്കയും ആ ദേശത്തെ ദൈവത്തിന്റെ മാർഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ” എന്ന് കല്പിച്ചു.28അങ്ങനെ അവർ ശമര്യയിൽനിന്ന് കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരാൾ വന്ന് ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ട വിധം അവർക്ക് ഉപദേശിച്ചുകൊടുത്തു.
29എങ്കിലും ഓരോ ജനതയും തങ്ങളുടെ ദേവന്മാരെ ഉണ്ടാക്കി, അവർ പാർത്തുവന്ന പട്ടണങ്ങളിൽ ശമര്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.30ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;31അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
32അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗംകഴിക്കയും ചെയ്തുവന്നു.33അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന ദേശത്തിലെ ജനതകളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34ഇന്നുവരെ അവർ മുമ്പിലത്തെ മര്യാദപ്രകാരം ചെയ്യുന്നു; യഹോവയെ ഭയപ്പെടുന്നില്ല; തങ്ങൾക്ക് ലഭിച്ച ചട്ടങ്ങളും വിധികളും, യഹോവ യിസ്രായേൽ എന്ന് പേർവിളിച്ച യാക്കോബിന്റെ മക്കളോട് കല്പിച്ച ന്യായപ്രമാണവും കല്പനകളും അനുസരിച്ച് നടക്കുന്നതുമില്ല.35യഹോവ അവരോട് ഒരു നിയമം ചെയ്ത് കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്ക് യാഗം കഴിക്കയും ചെയ്യാതെ
36നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഈജിപ്റ്റ് ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മാത്രം ഭജിച്ച് നമസ്കരിച്ച് അവന് മാത്രം യാഗം കഴിക്കയും വേണം.37അവൻ നിങ്ങൾക്ക് എഴുതിത്തന്ന ചട്ടങ്ങളും ന്യായങ്ങളും ന്യായപ്രമാണവും കല്പനകളും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുത്.38ഞാൻ നിങ്ങളോട് ചെയ്ത നിയമം നിങ്ങൾ മറക്കരുത്; അന്യദൈവങ്ങളെ ഭജിക്കയുമരുത്.
39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ സകലശത്രുക്കളുടെയും കയ്യിൽനിന്ന് വിടുവിക്കും.”40എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ച് നടന്നു.41അങ്ങനെ ഈ ജനതകൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

18

1യിസ്രായേൽരാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കീയാവ് രാജാവായി.2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. അവന്റെ അമ്മക്ക് അബി എന്ന് പേരായിരുന്നു; അവൾ സെഖര്യാവിന്റെ മകൾ ആയിരുന്നു.3അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു.

4അവൻ പൂജാഗിരികൾ നീക്കി; വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും, അശേരാപ്രതിഷ്ഠ നശിപ്പിക്കുകയും, മോശെ ഉണ്ടാക്കിയ താമ്രസർപ്പം ഉടെച്ചുകളയുകയും ചെയ്തു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന് ധൂപം കാട്ടിവന്നു; അതിന് നെഹുഷ്ഠാൻ എന്ന് പേരായിരുന്നു.5അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന് മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാ രാജാക്കന്മാരിൽ ആരും അവനോട് തുല്യനായിരുന്നില്ല.
6അവൻ യഹോവയോട് ചേർന്നിരുന്ന്, അവനെ വിട്ട് പിന്മാറാതെ, യഹോവ മോശെയോട് കല്പിച്ച കല്പനകൾ പ്രമാണിച്ചുനടന്നു.7യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർരാജാവിനോട് മത്സരിച്ച് അവനെ സേവിക്കാതിരുന്നു.8അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ ഫെലിസ്ത്യപ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
9യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായ, ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസെർ ശമര്യയുടെ നേരെ പുറപ്പെട്ടുവന്ന് അതിനെ ഉപരോധിച്ചു.10മൂന്ന് സംവത്സരം കഴിഞ്ഞശേഷം അവൻ അത് പിടിച്ചടക്കി; അങ്ങനെ ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമര്യ പിടിക്കപ്പെട്ടു.
11അശ്ശൂർരാജാവ് യിസ്രായേൽജനത്തെ അശ്ശൂരിലേക്ക് പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാൻനദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.12അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതും ലംഘിക്കുകയാൽ തന്നേ ഇപ്രകാരം സംഭവിച്ചു; അവർ ദൈവകൽപ്പന കേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
13യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചടക്കി.14അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവ് ലാഖീശിൽ ആയിരുന്ന അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: “ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ട് മടങ്ങിപ്പോകേണം; നീ എനിക്ക് കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം” എന്ന് അറിയിച്ചു. അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കീയാവിന് മുന്നൂറ് താലന്ത് വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.15ഹിസ്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉള്ള വെള്ളിയെല്ലാം അവന് കൊടുത്തു.
16ആ കാലത്ത് യെഹൂദാരാജാവായ ഹിസ്കീയാവ് യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും ഇളക്കിയെടുത്ത് അശ്ശൂർരാജാവിന് കൊടുത്തയച്ചു.17എങ്കിലും അശ്ശൂർരാജാവ് തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്ന് ഒരു വലിയ സൈന്യവുമായി ഹിസ്കീയാരാജാവിന്റെ അടുക്കൽ യെരൂശലേമിന്റെ നേരെ അയച്ചു; അവർ പുറപ്പെട്ട് യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കരികെയുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.18അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.
19റബ്-ശാക്കേ അവരോട് മഹാരാജാവായ അശ്ശൂർ രാജാവിന്റെ കൽപ്പനപ്രകാരം ഹിസ്കീയാവിനോട് അറിയിക്കാനായി പറഞ്ഞതെന്തെന്നാൽ: “നിന്റെ ആശ്രയം എന്തിലാകുന്നു?20യുദ്ധത്തിന് വേണ്ട ആലോചനയും ബലവും ഉണ്ടെന്ന് നീ പറയുന്നത് വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോട് മത്സരിച്ചിരിക്കുന്നത്?21ചതഞ്ഞ ഓടക്കോലായ ഈ ഈജിപ്റ്റിലല്ലോ നീ ആശ്രയിക്കുന്നത്; അത് ഒരുവൻ ഊന്നുവടിയാക്കിയാൽ അവന്റെ ഉള്ളംകയ്യിൽ തറച്ചുകൊള്ളും; ഈജിപ്റ്റ് രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.
22അല്ല, നിങ്ങൾ എന്നോട്, ‘ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു’ എന്ന് പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും ‘യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ’ എന്ന് കല്പിച്ചത്.23ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുകവാക്കു കൊടുക്കുക; നിനക്ക് മതിയായ കുതിരച്ചേവകർ ഉണ്ടെങ്കിൽ ഞാൻ നിനക്ക് രണ്ടായിരം കുതിരകളെ തരാം.
24നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും പരാജയപ്പെടുത്തി മടക്കി അയക്കും? രഥങ്ങൾക്കും കുതിരച്ചേവകർക്കുമായി നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുവല്ലോ.25ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ‘ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക‘ എന്ന് കല്പിച്ചിരിക്കുന്നു.”
26അപ്പോൾ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അത് ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോട് യെഹൂദാഭാഷയിൽ സംസാരിക്കരുതേ” എന്ന് പറഞ്ഞു.27റബ്-ശാക്കേ അവരോട്: “നിന്റെ യജമാനനോടും നിങ്ങളോടും മാത്രം ഈ വാക്കുകൾ പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‌വാൻ വിധിക്കപ്പെട്ട മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരും കേൾക്കുവാൻ അല്ലയോ?” എന്ന് പറഞ്ഞു.
28അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: “മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ.29രാജാവ് ഇപ്രകാരം കല്പിക്കുന്നു, ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ അവന് കഴികയില്ല.30‘യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല’ എന്ന് പറഞ്ഞ് ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.
31ഹിസ്കീയാവിന് നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോട് സന്ധി ചെയ്ത് എന്റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.32പിന്നെ ഞാൻ വന്ന് നിങ്ങളുടെ ദേശത്തേപ്പോലെ ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; ‘യഹോവ നമ്മെ വിടുവിക്കും‘ എന്ന് പറഞ്ഞ് നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്.
33ചുറ്റുമുള്ള ജനതകളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിച്ചിട്ടുണ്ടോ?34ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമര്യയെ അവർ എന്റെ കയ്യിൽനിന്ന് വിടുവിച്ചിട്ടുണ്ടോ?35ആ ദേശങ്ങളിലെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ?എങ്കിൽ യഹോവ യെരുശലേമിനെ എന്റെ കൈയിൽ നിന്നും വിടുവിക്കുമോ?”
36എന്നാൽ ജനം മിണ്ടാതിരുന്നു; അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്ന് കല്പന ഉണ്ടായിരുന്നു.37ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്ന് റബ്-ശാക്കേയുടെ വാക്കുകൾ അവനോട് അറിയിച്ചു.

19

1ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു.2പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.

3അവർ പ്രവാചകനോട് ഹിസ്കീയാവിന്റെ സന്ദേശം ഇപ്രകാരം അറിയിച്ചു: “ഇത് കഷ്ടവും ശാസനയും ദൈവനിന്ദയും ഉള്ള ദിവസം അത്രെ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു;എന്നാൽ പ്രസവിപ്പാനോ ശക്തിയില്ല.4ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ച് പറയിക്കുന്ന വാക്കുകൾ നിന്റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്ക് പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.”
5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോട് പറഞ്ഞത്:6“നിങ്ങൾ നിങ്ങളുടെ യജമാനനോട് യഹോവയുടെ അരുളപ്പാടായി പറയേണ്ടതെന്തെന്നാൽ: ‘അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച് പറഞ്ഞതും നീ കേട്ടതുമായ വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ച് വാൾകൊണ്ട് വീഴുമാറാക്കും.”
8റബ്-ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നത് കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.9കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്ന് കേട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചതെന്തെന്നാൽ:
10“നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവിനോട് പറയേണ്ടത്: ‘യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്ന് പറഞ്ഞ് നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.11അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ മാത്രം രക്ഷപെടുമോ?
12ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?13ഹമാത്ത്‌ രാജാവും, അർപ്പാദ്‌ രാജാവും, സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നിവക്ക് രാജാവായിരുന്നവനും എവിടെ?”
14ഹിസ്കീയാവ് ദൂതന്മാരുടെ കയ്യിൽനിന്ന് എഴുത്ത് വാങ്ങി വായിച്ചു; അവൻ യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അത് തുറന്നുവച്ചു.15ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞത് എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് കേൾക്കേണമേ.17യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയത് സത്യം തന്നേ.18അവരുടെ ദേവന്മാരെ അവർ തീയിലിട്ട് ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
19ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്ന് ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്റെ കയ്യിൽനിന്ന് രക്ഷിക്കേണമേ.”
20ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബിന്റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചത് ഞാൻ കേട്ടു.21അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: ‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ച് പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു.22നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ.
23നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: ‘എന്റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അതിർത്തിയിലെ പാർപ്പിടംവരെയും തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും.24ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും. എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്ന് പറഞ്ഞു.
25ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്ന് നീ കേട്ടിട്ടില്ലയോ? ഉറപ്പുള്ള പട്ടണങ്ങളെ നീ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.26അതുകൊണ്ട് അവയിലെ നിവാസികൾ ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, പുരപ്പുറത്തു വളരുന്ന പുല്ലും, വളർച്ചയെത്തുന്നതിന് മുമ്പ് കരിഞ്ഞുപോയ ധാന്യവും പോലെ ആയി.
27എന്നാൽ നിന്റെ ഇരിപ്പും, നിന്റെ ഗമനവും ആഗമനവും, എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.28എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും എന്റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ട്, നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.
29എന്നാൽ ഇത് നിനക്ക് അടയാളം ആകും; നിങ്ങൾ ഈ ആണ്ടിലും രണ്ടാം ആണ്ടിലും തനിയെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ച് കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും.30യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും.31ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത ഈ കാര്യം നിവർത്തിക്കും.”
32അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്ക് വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന് എതിരെ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയുമില്ല.33അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പരിപാലിച്ച് രക്ഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.36അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു. അവൻ മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.37അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ട് കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന് പകരം രാജാവായി.

20

1ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.2അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ച് യഹോവയോട് പ്രാർത്ഥിച്ചു:3“അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്ന് നിനക്ക് പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ” എന്ന് പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു.

4എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:5നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്റെ പ്രാർത്ഥന കേട്ടു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
6ഞാൻ നിന്റെ ആയുസ്സിനോട് പതിനഞ്ച് സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്ന് വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.”7പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അവർ അത് കൊണ്ടുവന്ന് ഹിസ്കീയാവിന്റെ പരുവിന്മേൽ ഇട്ടു; അവന് സൗഖ്യമായി.
8ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്ന് ചോദിച്ചു.9അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്ക് അടയാളം ഇത് ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്ത് പടി മുമ്പോട്ട് പോകണമോ? പത്ത് പടി പിന്നോക്കം തിരിയണമോ?” എന്ന് ചോദിച്ചു.
10അതിന് ഹിസ്കീയാവ്: “നിഴൽ പത്ത് പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്ത് പടി പിന്നോക്കം തിരിയട്ടെ“ എന്ന് പറഞ്ഞു.11അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.

12ആ കാലത്ത് ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്ന് കേട്ടിട്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.13ഹിസ്കീയാവ് അവരുടെ വാക്കു കേട്ട്, തന്റെ ഭണ്ഡാരഗൃഹം മുഴുവനും -പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും-അങ്ങനെ തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
14എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു” എന്ന് പറഞ്ഞു.15“അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്ന് പറഞ്ഞു.
16യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്ക:17ഇപ്പോൾ രാജധാനിയിലുള്ളതും നിന്റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.18നീ ജനിപ്പിക്കുന്നവരായ, നിന്നിൽനിന്നുത്ഭവിക്കുന്ന, നിന്റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
19അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്ന് അവൻ പറഞ്ഞു.20ഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.21ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.

21

1മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് ഹെഫ്സീബ എന്ന് പേരായിരുന്നു.2എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾ അനുകരിച്ച് അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.3തന്റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞ പൂജാഗിരികൾ അവൻ വീണ്ടും പണിതു; ബാലിന് ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബിനെപ്പോലെ ഒരു അശേരാപ്രതിഷ്ഠ നടത്തി ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ച് സേവിച്ചു.

4യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.5യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിനും ബലിപീഠങ്ങൾ പണിതു;6അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും, മുഹൂർത്തം നോക്കുകയും, ആഭിചാരം പ്രയോഗിക്കയും, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. ഇങ്ങനെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന് അനിഷ്ടമായത് പലതും ചെയ്തു.
7“ഈ ആലയത്തിലും, യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും“ എന്ന് യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത യെരൂശലേമിലെ ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ സ്ഥാപിച്ചു.8“എന്റെ സകല കല്പനകളും എന്റെ ദാസനായ മോശെ അവരോട് കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ച് നടക്കേണ്ടതിന് അവർ ശ്രദ്ധിച്ചാൽ ഇനി യിസ്രായേൽജനത്തിന്റെ കാൽ, അവരുടെ പിതാക്കന്മാർക്ക് ഞാൻ കൊടുത്ത ദേശം വിട്ട് അലയുവാൻ ഇടവരുത്തുകയില്ല” എന്ന് യഹോവ കല്പിച്ചിരുന്നു.9എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നശിപ്പിച്ച ജനതകളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
10ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:11“യെഹൂദാരാജാവായ മനശ്ശെ തനിക്ക് മുമ്പെ ഉണ്ടായിരുന്ന അമോര്യർ ചെയ്തതിനേക്കാൾ അധികം ദോഷമായ ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദാജനത്തെ പാപം ചെയ്യിക്കയാലും12കേൾക്കുന്ന ഏതൊരുവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിനും യെഹൂദെക്കും വരുത്തും.
13ഞാൻ യെരൂശലേമിന്റെ മീതെ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ തളിക തുടെച്ചശേഷം അത് കമഴ്ത്തിവെക്കുന്നതു പോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.14എന്റെ അവകാശത്തിന്റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകല ശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും.15അവരുടെ പിതാക്കന്മാർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്ക് അനിഷ്ടമായത് ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.”
16അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായത് ചെയ്യേണ്ടതിന് മനശ്ശെ യെഹൂദയെ പ്രേരിപ്പിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഉടനീളം കുറ്റമില്ലാത്ത രക്തം ഏറ്റവും അധികം ചിന്തി.17മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.18മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.

19ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് മെശൂല്ലേമെത്ത് എന്ന് പേരായിരുന്നു; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.20അവൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു;
21തന്റെ അപ്പൻ നടന്ന വഴിയിലെല്ലാം നടന്ന് അപ്പൻ സേവിച്ച വിഗ്രഹങ്ങളെ സേവിച്ച് നമസ്കരിച്ചു.22അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.23ആമോന്റെ ഭൃത്യന്മാർ അവനെതിരായി കൂട്ടുകെട്ടുണ്ടാക്കി, രാജാവിനെ അരമനയിൽവെച്ച് കൊന്നുകളഞ്ഞു;
24എന്നാൽ ദേശത്തെ ജനം ആമോൻരാജാവിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയവരെ എല്ലാം കൊന്നു; ജനം അവന്റെ മകനായ യോശീയാവിനെ അവന് പകരം രാജാവാക്കി.25ആമോൻ ചെയ്ത മറ്റ് വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.26ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവ് അവന് പകരം രാജാവായി.

22

1യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് യെദീദാ എന്ന് പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു.2അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.

3യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്:4“നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽകാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്റെ കണക്ക് അവൻ നോക്കട്ടെ.5അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കേണ്ടതിന്
6അതിൽ പണി ചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്ക് മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ.7എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്.”
8മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.9കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്ന് ബോധിപ്പിച്ചു.10ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട് ബോധിപ്പിച്ചു. ശാഫാൻ അത് രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
11രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ട് വസ്ത്രം കീറി;12രാജാവ് പുരോഹിതനായ ഹില്ക്കീയാവിനോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:13“നിങ്ങൾ ചെന്ന്, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദെക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതൊക്കെ അനുസരിച്ച് നടപ്പാൻ നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വചനങ്ങൾ കേൾക്കായ്കകൊണ്ട് നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ” എന്ന് കല്പിച്ചു.
14അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും, അർഹസിന്റെ മകനായ തിക്വയുടെ മകൻ രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്ന്--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു--അവളോട് സംസാരിച്ചു.15അവൾ അവരോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി ഇപ്രകാരം പറഞ്ഞു: “നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:16‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും വരുത്തും.
17അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അത് കെട്ടുപോകയുമില്ല.18എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:19‘അവർ ശൂന്യവും ശാപവുമായിത്തീരുമെന്ന് ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തത് നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു’ എന്ന് യഹോവയുടെ അരുളപ്പാട്.
20അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയില്ല.” അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

23

1അനന്തരം രാജാവ് ആളയച്ച് യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി.2രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനവും യഹോവയുടെ ആലയത്തിലേക്ക് ചെന്നു; യഹോവയുടെ ആലയത്തിൽവെച്ച് കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെല്ലാം അവർ കേൾക്കെ അവൻ വായിച്ചു.

3രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു.
4രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്ന് പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്ത് കിദ്രോൻപ്രദേശത്തുവെച്ച് അവ തീകൊണ്ട് ചുട്ട്, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി.5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
6അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്ന് യെരൂശലേമിന് പുറത്ത് കിദ്രോൻതോട്ടിലേക്ക് കൊണ്ടുചെന്ന് കിദ്രോൻ താഴ്വരയിൽവെച്ച് ചുട്ടുപൊടിയാക്കി, ആ പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളുടെ മേൽ ഇട്ടുകളഞ്ഞു.7സ്ത്രീകൾ അശേരെക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിലുള്ള പുരുഷവേശ്യമാരുടെ വീടുകളും അവൻ ഇടിച്ചുകളഞ്ഞു.
8അവൻ യെഹൂദാപട്ടണങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി; പട്ടണത്തിലേക്കുള്ള പ്രവേശന ദ്വാരത്തിന്റെ ഇടത്തുഭാഗത്ത് നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളും അവൻ ഇടിച്ചുകളഞ്ഞു.9എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിലേക്ക് പ്രവേശിച്ചില്ല. അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
10ആരും തന്റെ മകനെയോ മകളെയോ മോലെക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.11യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനസ്ഥലത്ത് വളപ്പിനകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന് പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങൾ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ട് ചുട്ടുകളഞ്ഞു.
12യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും രാജാവ് തകർത്ത് അവിടെനിന്ന് നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.13യെരൂശലേമിനെതിരെ, നാശപർവ്വതത്തിന്റെ വലത്തുഭാഗത്ത്, യിസ്രായേൽരാജാവായ ശലോമോൻ, സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി.14അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു; അവ നിന്നിരുന്ന സ്ഥലങ്ങൾ മനുഷ്യാസ്ഥികൾകൊണ്ട് നിറെച്ചു.
15അത്രയുമല്ല, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.16എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ച് കല്ലറകളിൽ നിന്ന് അസ്ഥികളെ എടുപ്പിച്ചു; ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ അസ്ഥികൾ യാഗപീഠത്തിന്മേൽ ഇട്ട് ചുട്ട് യാഗപീഠം അശുദ്ധമാക്കിക്കളഞ്ഞു.
17“ഞാൻ കാണുന്ന ആ സ്മാരകസ്തംഭം എന്ത്”എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: “അത് യെഹൂദയിൽനിന്ന് വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങൾ ബേഥേലിലെ യാഗപീഠത്തെക്കുറിച്ച് മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു” എന്ന് പറഞ്ഞു.18അപ്പോൾ അവൻ: “അതിരിക്കട്ടെ; അവന്റെ അസ്ഥികൾ ആരും അനക്കരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളും വിട്ടേച്ചുപോയി.
19യഹോവയെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു; ബേഥേലിൽ അവൻ ചെയ്തതുപോലെ അവയോടും ചെയ്തു.20അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയെല്ലാം ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
21അനന്തരം രാജാവ് സകലജനത്തോടും: “ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പിൻ” എന്ന് കല്പിച്ചു.22യിസ്രായേലിന് ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതൽ യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലം വരെ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.23യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഇപ്രകാരം പെസഹ ആചരിച്ചു.
24ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വചനങ്ങൾ അനുസരിച്ച് യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നശിപ്പിക്കയും ഗൃഹബിംബങ്ങളും മറ്റു വിഗ്രഹങ്ങളും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളും നീക്കിക്കളയുകയും ചെയ്തു.25അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണപ്രകാരം യഹോവയിലേക്ക് തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, അതിനുശേഷം എഴുന്നേറ്റിട്ടുമില്ല.
26എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകാര്യങ്ങളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രത വിട്ടുമാറാതെ യഹോവ :27“ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്ന് നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും ‘എന്റെ നാമം അവിടെ ഇരിക്കും‘ എന്ന് ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും” എന്ന് കല്പിച്ചു.
28യോശീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ ചെയ്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.29അവന്റെ കാലത്ത് ഈജിപ്റ്റ് രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ സഹായത്തിനായി ഫ്രാത്ത് നദിയുടെ തീരത്തേക്ക് പുറപ്പെട്ടു; യോശീയാരാജാവ് അവന്റെ നേരെ ചെന്നു; നെഖോ അവനെ കണ്ടിട്ട് മെഗിദ്ദോവിൽവെച്ച് യോശീയാവിനെ കൊന്നുകളഞ്ഞു.30അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുവന്ന് അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്ന് അഭിഷേകം ചെയ്ത് അവന്റെ അപ്പന് പകരം രാജാവാക്കി.

31യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.32അവൻ തന്റെ പിതാക്കന്മാരേപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.33അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവനെ തടവുകാരനാക്കി; ദേശത്തിന് നൂറ് താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
34ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന് പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്ന് മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്ന് അവിടെവെച്ച് മരിച്ചുപോയി.35പിഴയായി ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന് കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന് അവൻ ജനത്തിന് നികുതി ചുമത്തി; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ നികുതി ചുമത്തിയതുപോലെ വെള്ളിയും പൊന്നും അവരോട് പിരിച്ചെടുത്ത് ഫറവോൻ-നെഖോവിന് കൊടുത്തു.

36യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് സെബീദാ എന്ന് പേരായിരുന്നു; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.37അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.

24

1അവന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസർ യെഹൂദക്കുനേരെ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്ന് സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ എതിർത്ത് അവനോട് മത്സരിച്ചു. അപ്പോൾ യഹോവ കൽദയർ, അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെ അവന്റെ നേരെ അയച്ചു;2പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.

3മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുവാൻ ഇത് യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്ക് ഭവിച്ചു.4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതും യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ട് നിറെച്ചതും ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സായില്ല.
5യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.
7ഈജിപ്റ്റ് തോടുമുതൽ യൂഫ്രട്ടീസ് നദിവരെ ഈജിപ്റ്റ് രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബിലോൺരാജാവ് പിടിച്ചെടുത്തതുകൊണ്ട് ഈജിപ്റ്റ് രാജാവ് പിന്നീട് തന്റെ ദേശത്തിന് പുറത്ത് യുദ്ധത്തിനായി പോയില്ല.

8യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന് പതിനെട്ട് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മക്ക് നെഹുഷ്ഠാ എന്ന് പേരായിരുന്നു; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.9അവൻ തന്റെ അപ്പനേപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
10ആ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്ന് നഗരത്തെ ഉപരോധിച്ചു.11ഇങ്ങനെ ഭൃത്യന്മാർ ഉപരോധിച്ചിരിക്കുമ്പോൾ ബാബിലോൺ രാജാവായ നെബൂഖദ്നേസരും നഗരത്തിന്റെ നേരെ വന്നു.12യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബിലോൺരാജാവിന്റെ അടുക്കൽ പുറത്ത് ചെന്നു; ബാബിലോൺരാജാവ് തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
13അവൻ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും സകല നിക്ഷേപങ്ങളും അവിടെനിന്ന് എടുത്ത് കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളെല്ലാം യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ വെട്ടിനുറുക്കി.14അവൻ യെരൂശലേം നിവാസികളെയും, പ്രഭുക്കന്മാരും പരാക്രമശാലികളുമായ പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് ദരിദ്രരായ ജനം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
15യെഹോയാഖീമിനെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; രാജമാതാവിനെയും ഭാര്യമാരെയും ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്ന് ബാബിലോണിലേക്ക് കൊണ്ടുപോയി.16ബലവാന്മാരായ ഏഴായിരംപേരെയും, ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും, യുദ്ധപ്രാപ്തന്മാരായ സകലവീരന്മാരെയും ബാബിലോൺരാജാവ് ബദ്ധരാക്കി ബാബിലോണിലേക്ക് കൊണ്ടുപോയി.17അവന് പകരം ബാബിലോൺരാജാവ് അവന്റെ ചിറ്റപ്പനായ മത്ഥന്യാവിനെ രാജാവാക്കി; അവന്റെ പേര് സിദെക്കീയാവ് എന്ന് മാറ്റി.

18സിദെക്കീയാവ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.19യെഹോയാക്കീം ചെയ്തതുപോലെ അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.20യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബിലോൺരാജാവിനോട് മത്സരിച്ചു.

25

1അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബിലോൺരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.3നാലാം മാസം ഒമ്പതാം തിയ്യതി ആയപ്പോൾ നഗരത്തിൽ ക്ഷാമം കഠിനമായി; ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെയായി.

4അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച് കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ എല്ലാം രാത്രിയിൽ രാജാവിന്റെ തോട്ടത്തിനരികെ രണ്ട് മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയിലൂടെ ഓടിപ്പോയി.5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോസമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
6അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന് വിധി കല്പിച്ചു.7അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി.

8അഞ്ചാം മാസം ഏഴാം തിയ്യതി, ബാബിലോൺരാജാവായ നെബൂഖ്ദ്നേസറിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബിലോൺരാജാവിന്റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസരദാൻ യെരൂശലേമിൽ വന്നു.9അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ മഹത്തുക്കളുടെ ഭവനങ്ങളൊക്കെ അവൻ തീവെച്ച് ചുട്ടുകളഞ്ഞു.10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു.
11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.12എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.
13യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും താമ്രം കൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞ് അവയുടെ താമ്രം ബാബിലോണിലേക്ക് കൊണ്ടുപോയി.14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളും അവർ എടുത്തു കൊണ്ടുപോയി.15തീച്ചട്ടികളും, കലശങ്ങളും, പൊന്നും വെള്ളിയുംകൊണ്ടുള്ള സകലതും അകമ്പടിനായകൻ കൊണ്ടുപോയി.
16ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ട് സ്തംഭങ്ങൾ, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെ സകലഉപകരണങ്ങളും ഉണ്ടാക്കുവാൻ ഉപയോഗിച്ച താമ്രം തൂക്കുവാൻ കഴിയാത്തവണ്ണം അധികമായിരുന്നു.17ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ട് മുഴം; അതിന്മേലുള്ള മകുടം താമ്രം കൊണ്ടുള്ളതായിരുന്നു. ഒരോ മകുടത്തിന്റെയും ഉയരം മൂന്ന് മുഴം; മകുടത്തിന്റെചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
18അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്ന് വാതിൽക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.19നഗരത്തിൽനിന്ന് അവൻ പടയാളികളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ച് കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തിൽ നിന്ന് പടയാളികളെ തെരഞ്ഞെടുക്കുന്ന സേനാപതിയുടെ കൊട്ടാരം കാര്യസ്ഥനെയും നഗരത്തിൽ കണ്ട മറ്റ് അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
20ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.21ബാബിലോൺരാജാവ് ഹാമത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പോകേണ്ടിവന്നു.
22ബാബിലോൺരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി.

23ബാബിലോൺരാജാവ് ഗെദല്യാവിനെ അധിപതിയാക്കി എന്ന് നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മാഖാത്യന്റെ മകൻ യാസന്യാവ് എന്നീ സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.24ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബിലോൺ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും.“
25എന്നാൽ ഏഴാംമാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി വന്ന് ഗെദല്യാവിനെയും അവനോടുകൂടെ മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.26അപ്പോൾ ആബാലവൃദ്ധം ജനങ്ങളും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റ് പുറപ്പെട്ട് ഈജിപ്റ്റിലേക്ക് പോയി.

27യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ട് പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ ആണ്ടിൽ, യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്ന് വിടുവിച്ചു
28അവനോട് കരുണയോട് സംസാരിച്ചു; തന്നോടുകൂടെ ബാബിലോണിൽ പ്രവാസികളായി ഉണ്ടായിരുന്ന രാജാക്കന്മാരെക്കാൾ ഉന്നതമായ സ്ഥാനം അവന് നൽകി.29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.30രാജാവ് അവന് അവന്റെ മരണദിവസംവരെ ജീവകാലം മുഴുവൻ നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തുപോന്നു.

ദിനവൃത്താന്തം: ഒന്നാം പുസ്തകം

1

1ആദാം, ശേത്ത്, ഏനോശ്,2കേനാൻ, മഹലലേൽ, യാരേദ്,3ഹാനോക്ക്, മെഥൂശലഹ്, ലാമെക്ക്, നോഹ,4ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:

5ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ6മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.7യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.

8ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.9കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം,12നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം ,ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു.കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13കനാന്റെ ആദ്യജാതൻ സീദോൻ കൂടാതെ14ഹേത്ത്, യെബൂസി, അമോരി,15ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,16സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.18അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.19ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ.
20യൊക്താന്റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,21യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,22എബാൽ, അബീമായേൽ, ശെബാ,23ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു .

24ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,25പേലെഗ്, രെയൂ, ശെരൂഗ്,26നാഹോർ, തേരഹ്, അബ്രാം;27ഇവൻ തന്നെ അബ്രാഹാം.
28അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.

29അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്.30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,31മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ എന്നിവർ യിശ്മായേലിന്റെ മറ്റുപുത്രന്മാർ.

32അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.33മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.
34അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.

35ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.36എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.37രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
38സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.39ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.40ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
41അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.42ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
43യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ.44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.45യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്ന് പേർ.47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന് പകരം രാജാവായി.48സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന് പകരം രാജാവായി.
49ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.50ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
51ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,52ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,53പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,54മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.

2

1യിസ്രായേലിന്റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,2യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.

3യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്ന് അവന് ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.4അവന്റെ മരുമകൾ താമാർ അവന് പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
5പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.6സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.7കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്ത് യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ.8ഏഥാന്റെ പുത്രൻ: അസര്യാവ്.
9ഹെസ്രോന് ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.10രാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹോശ്. നഹോശ് യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു.11നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.12ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
13യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ14ശിമെയയേയും നാലാമൻ നഥനയേലിനെയും15അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
16അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.17അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
18ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.19അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന് ഹൂരിനെ പ്രസവിച്ചു.20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
21അതിന്റെ ശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപത് വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന് ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.
23എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപത് പട്ടണങ്ങൾ അവരുടെ കയ്യിൽനിന്ന് പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.24ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു.അശ്ഹൂർ തെക്കോവയുടെ പിതാവാണ്
25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.26യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.27യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.28ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
29അബിശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.30നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.31അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ:32അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.33യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയെലിന്റെ പിന്തുടർച്ചക്കാർ.
34ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന് യർഹാ എന്നു പേർ.35ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്ക് ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
36അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.37സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;38എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
39അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;40എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;41ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു.
42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ പിതാവായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.43ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.44ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.46കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.47യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
48കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.49അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പിന്തുടർച്ചക്കാർ.50എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
51ബേത്ത്ലേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
52കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ കുടുംബങ്ങളുടെ പാതി.53കിര്യത്ത്-യെയാരീമിന്റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
54ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ, പാതി സൊര്യർ.55യബ്ബേസിൽ താമസിച്ചിരുന്ന 1 എഴുത്തുകാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.


1 2:55 എഴുത്തുകാർ = ന്യായപ്രമാണം പകർത്തി എഴുതുന്നവർ

3

1ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ: ജെസ്രീൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നാലാമൻ;3അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്‌രെയാം ആറാമൻ.

4ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു.5യെരൂശലേമിൽവച്ച് അവന് ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
6ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,7എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,8എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.9വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
10ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവ്; അവന്റെ മകൻ ആസാ;11അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവ്;12അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവ്; അവന്റെ മകൻ അസര്യാവ്. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
13അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ;14അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്.
15യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.16യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കിയാവ്.
17ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,18മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
19പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും20ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.21ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
22ശെഖന്യാവിന്റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ.23നെയര്യാവിന്റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.24എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.

4

1യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.2ശോബലിന്റെ മകനായ രെയായാവ് യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.

3ഏതാമിന്റെ അപ്പനിൽനിന്ന് ഉത്ഭവിച്ചവർ : യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്ക് ഹസ്സെലൊല്പോനി എന്നു പേർ.4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
5തെക്കോവയുടെ അപ്പനായ അശ്ഹൂരിന് ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.6നയരാ അവന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.7ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.8കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
9യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്ന് പറഞ്ഞ് അവന് യബ്ബേസ് എന്നു പേരിട്ടു.10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും, നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്ക് വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു” എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന് നല്കി.
11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ പിതാവ്.12എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
13കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.15യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.16യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
17എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു.മേരെദിന്റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു.
19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.20ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
21യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും;22യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ1 ആകുന്നു.23ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്യുവാൻ അവിടെ താമസിച്ചു.
24ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ;25അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.26മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
27ശിമെയിക്ക് പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.28അവർ ബേർ-ശേബയിലും
29മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും30ഏസെമിലും തോലാദിലും ബെഥുവേലിലും31ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും താമസിച്ചു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
32അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ച് പട്ടണവും33ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്ക് സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
34മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,35അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,36യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ,37ബെനായാവ്, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;38പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു.
39അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.40അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.41പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു.
42ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്ക് യാത്രചെയ്തു.43അവർ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് ഇന്നുവരെ അവിടെ താമസിക്കുന്നു.


1 4:22 പുരാണവൃത്താന്തങ്ങൾചരിത്രരേഖകൾ

5

1യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്ക് ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.2യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്ന് പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന് ലഭിച്ചു.3യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.

4യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;5അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ;6അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ തടവുകാരനായി കൊണ്ടുപോയി; അവൻ രൂബേന്യരിൽ തലവനായിരുന്നു.
7അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,8സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.9അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്ത് വർദ്ധിച്ചിരുന്നതുകൊണ്ട് അവർ കിഴക്കോട്ട് ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ താമസിച്ചു.
10ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു.

11ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരെ ബാശാൻദേശത്ത് സൽകാവരെ താമസിച്ചു.12തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;15അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
16അവർ ഗിലെയാദിലെ ബാശാനിലും, അതിന്റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു.17ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.

18രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പാതി ഗോത്രത്തിലുമായി നാല്പത്തിനാലായിരത്തെഴുനൂറ്ററുപത് പടയാളികൾ ഉണ്ടായിരുന്നു. അവർ ധൈര്യമുള്ളവരും, വാളും പരിചയും എടുക്കാനും, വില്ലുകുലെച്ച് എയ്യുവാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരും ആയിരുന്നു.19അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20ദൈവത്തിൽ നിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ട് ഉത്തരമരുളി.21അവർ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.22യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികംപേർ കൊല്ലപ്പെട്ടവരായി വീണു. അവർ പ്രവാസകാലംവരെ അവിടെ താമസിച്ചു.

23മനശ്ശെയുടെ പാതിഗോത്രക്കാർ ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ താമസിച്ചിരുന്നു.അവർ വർദ്ധിച്ചുവന്നു.24അവരുടെ പിതൃഭവനങ്ങളുടെ തലവന്മാർ: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; അവർ ധൈര്യമുള്ളവരും പ്രസിദ്ധരും തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.

25എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോട് അവിശ്വസ്തരായിരുന്നു. ദൈവം അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരെ ആരാധിച്ചു.26ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാക്കന്മാരായ പൂലിന്റെയും - തിഗ്ലത്ത്-പിൽനേസറിന്റെ -മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു.

6

1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.2കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.3അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.

4എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;5അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;6ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
7മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;8അമര്യാവ് അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;9അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
10യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൌരോഹിത്യം നടത്തിയത്.11അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;12അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
13ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു;14അസര്യാവ് സെരായാവെ ജനിപ്പിച്ചു; സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.15യഹോവാ നെബൂഖദ്നേസ്സർ മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്ക് കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.

16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.17ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;21അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
22കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;23അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;24അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൗൽ.
25എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.26എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;27അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
28ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.29മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;30അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
31പെട്ടകം ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു.32അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സാമഗമനകൂടാരത്തിന് മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
33തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ : കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; യോവേൽ ശമൂവേലിന്റെ മകൻ;34അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;35അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
36അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;37അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;38അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
39അവന്റെ വലത്തുഭാഗത്ത് നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;40അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;41അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;42അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;43അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
44അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;45അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;46അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.47അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
48അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
49എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
50അഹരോന്റെ പുത്രന്മാർ: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;51അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;52അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്;53അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.

54ഗ്രാമംഗ്രാമമായി അഹരോന്റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക്55ഒന്നാമത് ചീട്ട് വീണു.അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.56എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന് കൊടുത്തു.
57അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും58ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
59ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;60ബെന്യാമീൻഗോത്രത്തിൽ നിന്ന് ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് കിട്ടിയ പട്ടണങ്ങൾ ആകെ പതിമൂന്ന്.
61കെഹാത്തിന്റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്ത് പട്ടണങ്ങൾ കൊടുത്തു.62ഗേർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്ന് പട്ടണങ്ങൾ കൊടുത്തു.
63മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ട് പട്ടണങ്ങൾ കൊടുത്തു.64യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു.65യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
66കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു.67സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും68ബേത്ത്-ഹോരോനും പുല്പുറങ്ങളും69അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
70മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
71ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;72യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും73രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
74ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും75ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും76നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;78യെരീഹോവിന് സമീപത്ത് യോർദ്ദാന്നക്കരെ യോർദ്ദാന് കിഴക്ക് രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും79കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
80ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും81ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

7

1യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.2തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തറുനൂറു (22,600).3ഉസ്സിയുടെ പുത്രൻ യിസ്രഹ്യാവ്; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ് ; ഇവർ അഞ്ചുപേരും തലവന്മാരായിരുന്നു.

4അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരം പേരുണ്ടായിരുന്നു; അവർക്ക് അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.5അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരംപേർ (87,000).
6ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ.7ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ (22,034).
8ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ് അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറ് പേർ (20,200).10യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ.
11ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന് പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ (17,200).12ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
13അഹേരിന്റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; 1 ഇവർ ബിൽഹയുടെ പൗത്രന്മാർ2 .
14മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.15എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നായിരുന്നു; മാഖീരിന്റെ രണ്ടാമത്തെ പുത്രന്റെ പേർ ശെലോഫെഹാദ് എന്നായിരുന്നു; ശെലോഫെഹാദിന് പുത്രിമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.16മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന് പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന് ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
17ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.18അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.19ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
20എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;21അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കുവാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു.22അവരുടെ പിതാവായ എഫ്രയീം വളരെ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിക്കുവാൻ വന്നു.
23പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവന് ബെരീയാവു എന്നു പേർ വിളിച്ചു.24അവന്റെ മകൾ ശെയെരാ; അവൾ താഴയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു.
25അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;26അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;27അവന്റെ മകൻ യെഹോശൂവാ.
28അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും: ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ട് നയരാനും, പടിഞ്ഞാറോട്ട് ഗേസെരും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോട് ചേർന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോട് ചേർന്ന ഗ്രാമങ്ങളും,29മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
30ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.31ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.32ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
33യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.34ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.35അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
36സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,37ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ.38യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
39ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.40ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്ക് തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്ക് പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.


1 7:13 ഉല്പത്തി 30:8
2 7:13 പൗത്രന്മാർ = പുത്രന്റെ പുത്രന്മാർ

8

1ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.3ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,5ഗേരാ, ശെഫൂഫാൻ, ഹൂരാം.

6ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;7നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
8ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.9അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്ക്കാം,10യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;13ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
14അഹ്യോ, ശാശക്, യെരോമോത്ത്,15സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,16യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.17സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,18യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
19എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,20സബ്ദി, എലിയേനായി, സില്ലെഥായി,21എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
22യിശ്ഫാൻ, ഏബെർ, എലീയേൽ,23അബ്ദോൻ, സിക്രി, ഹാനാൻ24ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,25യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
26ശംശെരായി, ശെഹര്യാവു, അഥല്യാവ്,27യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.28ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
29ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു30അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,31ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
32മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.33നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.34യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
35മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.36ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;37അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
38അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.39ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത്. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.

9

1യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി.2അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.3യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും താമസിച്ചു.

4അവർ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;5ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;6സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690)
7ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും8യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും9തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും (956). ഈ പുരുഷന്മാരൊക്കെയും അവരവരുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.

10പുരോഹിതന്മാരായ യെദയാവും യെഹോയാരീബും യാഖീനും,11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12അസര്യാവും, മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും, ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും13പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ (1760). ഇവർ ദൈവാലയത്തിലെ ശുശ്രൂഷക്ക് അതിസമർത്ഥർ ആയിരുന്നു.
14ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും15ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും16യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന എല്ക്കാനയുടെ മകനായ
17ആസയുടെ മകൻ ബെരെഖ്യാവും ആയിരുന്നു. വാതിൽകാവല്ക്കാരായി ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും ഉണ്ടായിരുന്നു. ശല്ലൂമും അവരുടെ തലവനായിരുന്നു.18ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്ത് രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.19കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും, അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ വാതിൽകാവല്ക്കാരായി ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന് പ്രവേശനപാലകരായി മേൽനോട്ടം വഹിക്കുന്നവരായിരുന്നു.
20എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.21മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
22വാതിൽകാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം രേഖപ്പെടുത്തിയിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ നിയമിച്ചത്.23ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവയുടെ ആലയത്തിന്റെ വാതിലുകൾക്കു മുറപ്രകാരം കാവല്ക്കാരായിരുന്നു.24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴ് ദിവസം കൂടുംതോറും മാറി മാറി വന്നു അവരോടുകൂടെ കാവല്ക്കാരായിരുന്നു.26വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു.27കാവൽ നിൽക്കുന്നതും രാവിലെതോറും വാതിൽ തുറക്കുന്ന ജോലിയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും താമസിച്ചുവന്നു.
28അവരിൽ ചിലർക്കു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു; അവയെ എണ്ണി അകത്തു കൊണ്ടുപോയും പുറത്ത് കൊണ്ടുവരികയും ചെയ്യും.29അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും, മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവയ്ക്കും മേൽനോട്ടക്കാരായി നിയമിച്ചിരുന്നു.
30പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.31ലേവ്യരിൽ ഒരുവനായ കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന് ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു.32കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.34ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ താമസിച്ചിരുന്നു.

35ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും ഭാര്യ മയഖായും36അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,37നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും താമസിച്ചിരുന്നു.
38മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചിരുന്നു39നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.40യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
41മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.42ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;43മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.44ആസേലിന് ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.

10

1ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ കൊല്ലപ്പെട്ടവരായി വീണു.2ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.3ശൗലിനെതിരെയുള്ള യുദ്ധം ഏറ്റവും ഉഗ്രമായി. വില്ലാളികൾ അവനെ മുറിവേല്പിച്ചു.

4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോട്:“ഈ അഗ്രചർമ്മികൾ വന്ന് എന്നെ അപമാനിക്കാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന് മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണു മരിച്ചു.6ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്റെ ഭവനത്തിലുള്ളവരൊക്കെയും ഒരുമിച്ച് മരിച്ചു.
7അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ താമസിച്ചു.

8പിറ്റെന്നാൾ ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
9അവർ അവന്റെ വസ്ത്രം ഉരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.10അവന്റെ ആയുധങ്ങൾ അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിൽ തറെച്ചു.
11ഫെലിസ്ത്യർ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ12വീരന്മാരെല്ലാവരും ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
13ഇങ്ങനെ ശൗൽ യഹോവയോടു അവിശ്വസ്തത കാണിച്ചതിനാൽ മരിക്കേണ്ടിവന്നു കാരണം അവൻ യഹോവയുടെ വചനം പ്രമാണിക്കാതിരിക്കുകയും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിക്കുകയും ചെയ്തു .14അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ യഹോവ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന് കൊടുത്തു.

11

1അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞത്:“ ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.2മുമ്പ് ശൗൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയത്: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ട്.3ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേൽ മുഖാന്തരം യഹോവ അരുളിച്ചെയ്തതുപോലെ അവർ ദാവീദിനെ യിസ്രായേലിന് രാജാവായിട്ടു അഭിഷേകം ചെയ്തു.

4പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.5യെബൂസ് നിവാസികൾ ദാവീദിനോടു: “നീ ഇവിടെ കടക്കയില്ല” എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.6എന്നാൽ ദാവീദ്: “ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും” എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു; തലവനായിത്തീർന്നു.
7ദാവീദ് ആ കോട്ടയിൽ താമസിച്ചതുകൊണ്ട് അതിന് ദാവീദിന്റെ നഗരം എന്നു പേരായി.8പിന്നെ അവൻ നഗരത്തെ മില്ലോ മുതൽ ചുറ്റിലും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീർത്തു.9സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.

10ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.11ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാണിത്: മുപ്പതുപേരിൽ പ്രധാനിയായി ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു.
12അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുവൻ ആയിരുന്നു.13ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ 1 യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.14എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്ന് അതിനെ കാത്ത് ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വൻവിജയം നല്കി.
15ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ, മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.16അന്ന് ദാവീദ് രക്ഷാസങ്കേതത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്ത് ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.17“ബേത്ത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്ന് വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്ന് തരും” എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
18അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു സമർപ്പിച്ചു:19“ഇത് ചെയ്യുവാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ടു അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
20യോവാബിന്റെ സഹോദരനായ അബീശായി വേറെ മൂന്നുപേരുടെ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂന്നുപേരിൽവെച്ചു പ്രസിദ്ധനായി;21ഈ മൂന്നുപേരിൽ രണ്ടുപേരെക്കാൾ അധികം ബഹുമാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
22കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചത് കൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.23അവൻ അഞ്ചുമുഴം ഉയരമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
24ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.25അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.

26സൈന്യത്തിലെ വീരന്മാർ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,27ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,28തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,29ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,31ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവ്,32നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,33ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
34ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ,35ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,36മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവ്, കർമ്മേല്യനായ ഹെസ്രോ,37എസ്ബായിയുടെ മകൻ നയരായി,
38നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,39അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,41ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
42മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,43മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,44അസ്തെരാത്യനായ ഉസ്സീയാവ്, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമാ,
45യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,46എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവ്, മോവാബ്യൻ യിത്ത്മാ,47എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ.


1 11:13 യവം = ബാർലി-ഒരു തരം ധാന്യം

12

1കീശിന്റെ മകനായ ശൗൽ കാരണം ദാവീദ് ഒളിച്ചു താമസിച്ചിരുന്നപ്പോൾ സിക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ വീരന്മാരുടെ കൂട്ടത്തിൽ യുദ്ധത്തിൽ അവനെ സഹായിച്ചു2അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിയുവാനും വില്ലുകൊണ്ടു അമ്പെയ്യുവാനും സമർത്ഥന്മാർ ആയിരുന്നു. അവർ ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു. തലവനായ അഹീയേസെർ, യോവാശ്,

3ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേൽ, പേലെത്ത് എന്നിവരും ബെരാഖാ, അനാഥോത്യൻ യേഹൂ.4മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവ്, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,
5എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,6എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;7ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,
8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9അവരുടെ തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്,10നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവ്,11ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,12എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,13പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി.
14ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.15അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
16ചില ബെന്യാമീന്യരും യെഹൂദ്യരും രക്ഷാസങ്കേതത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.17ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോട്: “നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ല. എങ്കിലും നിങ്ങൾ എന്നെ ശത്രുക്കൾക്ക് കാണിച്ചു കൊടുക്കുകയാണെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു.
18അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു:
“ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ,
യിശ്ശായിപുത്രാ, നിന്റെ പക്ഷക്കാർ തന്നേ;
സമാധാനം, നിനക്കു സമാധാനം;
നിന്റെ സഹായികൾക്കും സമാധാനം;
നിന്റെ ദൈവമല്ലോ നിന്നെ സഹായിക്കുന്നത് ”
എന്ന് അവൻ പറഞ്ഞു. ദാവീദ് അവരെ സ്വീകരിച്ച് പടക്കൂട്ടത്തിന് നായകന്മാരാക്കി.
19ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന് എതിരെ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; ഫെലിസ്ത്യപ്രഭുക്കന്മാർ അവരെ സഹായിച്ചില്ല;കാരണം ദാവീദ് നമ്മുടെ തലയുംകൊണ്ട് തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവർ അവനെ അയച്ചുകളഞ്ഞു.20അങ്ങനെ അവൻ സീക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേർന്നു.
21അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു.22ദാവീദിനെ സഹായിക്കേണ്ടതിന് എല്ലാദിവസവും ആളുകൾ അവന്റെ അടുക്കൽ വന്നു. ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീൎന്നു.

23യഹോവയുടെ വചനം അനുസരിച്ച് ശൗലിന്റെ രാജത്വം ദാവീദിന് നൽകുവാൻ യുദ്ധത്തിന് തയ്യാറായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന ആയുധധാരികളായ പടയാളികളുടെ കണക്ക്:24പരിചയും കുന്തവും വഹിച്ച് യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ (6800).25ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേർ (7100).
26ലേവ്യരിൽ നാലായിരത്തറുനൂറുപേർ (4600)27അഹരോന്യരിൽ പ്രഭുവായ യെഹോയാദായും അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ (3700).28പരാക്രമശാലിയും യുവാവുമായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.
29ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ (3000); അവരിൽ കൂടുതൽ പേരും ശൗലിന്റെ കുടുംബത്തോട് ഇതുവരെ വിശ്വസ്തരായിരുന്നു.30എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരായ ഇരുപതിനായിരത്തെണ്ണൂറുപേർ (20,800).31മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ (18,000). ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി ചുമതലപ്പെടുത്തിയിരുന്നു.
32യിസ്രായേൽ കാലത്തിനനുസരിച്ച് എന്ത് ചെയ്യേണം എന്നു അറിവുള്ള യിസ്സാഖരുടെ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്ക് വിധേയരായിരുന്നു.33സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന് പുറപ്പെട്ടവർ അമ്പതിനായിരംപേർ (50,000).
34നഫ്താലിയിൽ നായകന്മാർ ആയിരംപേർ; അവരോടുകൂടെ പരിചയും കുന്തവും വഹിച്ചവർ മുപ്പത്തേഴായിരംപേർ (37,000).35ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ (28,600).
36ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്ക് പുറപ്പെട്ടവർ നാല്പതിനായിരംപേർ (40,000).37യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ഒരുലക്ഷത്തിരുപതിനായിരംപേർ (120,000).
38അണിനിരക്കുവാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്റേയും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള എല്ലായിസ്രായേലും ദാവീദിനെ രാജാവാക്കേണ്ടതിന് ഐകമത്യപ്പെട്ടിരുന്നു.39അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വിഭവങ്ങൾ ഒരുക്കിയിരുന്നതിനാൽ അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു;40യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നു. അതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവരോടുകൂടെ കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

13

1ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം2യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്:“നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക.3നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ”.4ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നേ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു.

5ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് കൊണ്ടുവരേണ്ടതിന് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടിവരുത്തി.6കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
7അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.8ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
9അവർ കീദോൻകളത്തിന്1 സമീപം എത്തിയപ്പോൾ കാള വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി.10അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.11യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചതിനാൽ ദാവീദിന് വ്യസനമായി: അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
12ഇതു ഇന്നുവരെയും അങ്ങനെതന്നെ അറിയപ്പെടുന്നു. അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു.13അതുകൊണ്ട് ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു കൊണ്ടുപോയി.14ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.


1 13:9 കളം = ധാന്യം മെതിക്കുന്ന സ്ഥലം

14

1സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അവന് ഒരു അരമന പണിയേണ്ടതിന് ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.2യഹോവയുടെ ജനമായ യിസ്രായേൽനിമിത്തം അവന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ യഹോവ യിസ്രായേലിന് രാജാവായി തന്നെ സ്ഥിരപ്പെടുത്തി എന്ന് ദാവീദിന് മനസ്സിലായി.

3ദാവീദ് യെരൂശലേമിൽവച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.4യെരൂശലേമിൽ വെച്ച് അവന് ജനിച്ച മക്കളുടെ പേരുകൾ: ശമ്മൂവ, ശോബാബ്, നാഥാൻ,5ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്,6നോഗഹ്, നേഫെഗ്, യാഫീയ,7എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

8എല്ലായിസ്രായേലിനും രാജാവായി ദാവീദിനെ അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ, അവർ ദാവീദിനെ പിടിക്കുവാൻ ചെന്നു; ദാവീദ് അതു കേട്ടു അവർക്കെതിരെ ചെന്നു.9ഫെലിസ്ത്യർ വന്നു രെഫായീം താഴ്വരയിൽ അണിനിരന്നു.
10അപ്പോൾ ദാവീദ് ദൈവത്തോട്“ഞാൻ ഫെലിസ്ത്യർക്കെതിരെ പുറപ്പെടണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പുറപ്പെടുക; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.11അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: “വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകർത്തുകളഞ്ഞു” എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേർ പറഞ്ഞു വരുന്നു.12എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ചു; അവയെ തീയിലിട്ടു ചുട്ടുകളയുവാൻ ദാവീദ് കല്പിച്ചു.
13ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ അണിനിരന്നു.14ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാട് ചോദിച്ചപ്പോൾ ദൈവം അവനോട്: “അവരുടെ പിന്നാലെ ചെല്ലാതെ അവരെ വളഞ്ഞ്, ബാഖാവൃക്ഷങ്ങൾക്ക് എതിരെ അവരുടെ നേരെ ചെല്ലുക.
15അവർ അണിയണിയായി നടക്കുന്ന ശബ്ദം ബാഖാവൃക്ഷങ്ങളുടെ മുകളിൽകൂടി കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിക്കുവാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്നു അരുളിച്ചെയ്തു;16ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.17ദാവീദിന്റെ കീർത്തി സകലദേശങ്ങളിലും വ്യാപിച്ചു. യഹോവ, ദാവീദിനെക്കുറിച്ചുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.

15

1ദാവീദ് തനിക്കുവേണ്ടി ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു.2അന്ന് ദാവീദ്: “ലേവ്യർ മാത്രമാണ് ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടത്; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമക്കുവാനും അവിടുത്തേക്ക് എന്നും ശുശ്രൂഷ ചെയ്യുവാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്”എന്ന് പറഞ്ഞു.3അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിനായി ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.

4ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.5കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും6മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും (220)
7ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും (130)8എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും (200)9ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും10ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും (112) ആണ് ദാവീദ് കൂട്ടിവരുത്തിയത്.
11ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞത്:12നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം, ഞാൻ അതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിക്കുക.
13ആദിയിൽ നിങ്ങൾ അത് ചെയ്തില്ല,അതുകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ ശിക്ഷിച്ചു; അന്ന് നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്14അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.15ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ വച്ചു ചുമന്നു.
16പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ മുഴക്കേണ്ടതിന് സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിയമിക്കുവാൻ കല്പിച്ചു.17അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും18അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു.
19സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങൾ കൊട്ടുവാൻ നിയമിക്കപ്പെട്ടു20സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകൾ വായിക്കുവാൻ നിയമിക്കപ്പെട്ടു.21മത്ഥിഥ്യവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിക്കുവാനും നിയമിക്കപ്പെട്ടിരുന്നു.
22വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന് മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.23ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു.24ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു.
25ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.26യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യരെ ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
27ദാവീദും പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് പഞ്ഞിനൂൽ കൊണ്ടുള്ള എഫോദ് ധരിച്ചു.28അങ്ങനെ യിസ്രായേലൊക്കയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
29എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌ രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.

16

1ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.2ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.3അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചുകൊടുത്തു.

4അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്ന് ശുശ്രൂഷകന്മാരെ നിയമിച്ചു.5ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.6പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ പതിവായി കാഹളം ഊതി.

7ദാവീദ് അന്നു തന്നേ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി:
8യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവിടുത്തെ നാമത്തെ ആരാധിപ്പിൻ;
ജാതികളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിപ്പിൻ;
9യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ;
അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
10അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ;
അവിടുത്തെ മുഖം നിരന്തരം അന്വേഷിപ്പിൻ.
12അവിടുത്തെ ദാസനായ യിസ്രായേലിന്റെ സന്താനമേ,
അവിടുന്ന് തെരഞ്ഞെടുത്ത യാക്കോബ് പുത്രന്മാരേ,
13അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
14അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ;
അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.
15അവിടുത്തെ വചനം ആയിരം തലമുറയോളവും
അവിടുത്തെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.
16അബ്രാഹാമോടു അവിടുന്ന് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
17അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും
യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
19അവർ എണ്ണത്തിൽ കുറഞ്ഞു ചുരുക്കംപേരും
പരദേശികളും ആയിരിക്കുമ്പോഴും
20അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും
ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല;
അവർക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ച് പറഞ്ഞത്:
22എന്റെ അഭിഷിക്തന്മാരെ തൊടരുതു;
എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.
23സർവ്വഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ;
ദിനംതോറും അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
24ജാതികളുടെ നടുവിൽ അവന്റെ മഹത്വവും
സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.
25യഹോവ വലിയവനും അത്യന്തം സ്തുത്യനും
സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
26ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ;
എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു.
27മഹത്വവും തേജസ്സും അവന്റെ സന്നിധിയിലും
ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
28ജാതികളുടെ കുലങ്ങളേ, യഹോവയ്ക്ക് മഹത്വവും ശക്തിയും കൊടുപ്പിൻ;
29യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ;
കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ;
വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
30സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക;
ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
31സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ;
യഹോവ വാഴുന്നു എന്ന് അവർ ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
32സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ.
വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
33അന്ന് വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും;
അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ.
34യഹോവെക്കു സ്തോത്രം ചെയ്യുവീൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
35ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ;
തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ
ജാതികളുടെ ഇടയിൽനിന്ന് ഒരുമിച്ച് കൂട്ടി ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ.
36യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

37ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള ശുശ്രൂഷ ആവശ്യംപോലെ നിർവ്വഹിക്കേണ്ടതിന് ആസാഫിനെയും അവന്റെ സഹോദരന്മാരെയും നിയമിച്ചു.38അവരോടൊപ്പം ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.39പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
40അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു41ഹോമയാഗം കഴിപ്പാൻ നിയമിച്ചു. അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.
42അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന് നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;43പിന്നെ സർവ്വജനവും ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

17

1ദാവീദ് തന്റെ അരമനയിൽ താമസിക്കുന്ന സമയത്ത് ഒരുനാൾ നാഥാൻപ്രവാചകനോട്“ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ താമസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു” എന്നു പറഞ്ഞു.2നാഥാൻ ദാവീദിനോട്: “നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.

3എന്നാൽ അന്ന് രാത്രി നാഥാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തന്നാൽ:4“നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടത് നീയല്ല.5ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ ഒരു കൂടാരത്തിൽനിന്ന് മറ്റൊരു കൂടരത്തിലേക്കും, ഒരു സമാഗമനകൂടാരത്തിൽ നിന്ന് മറ്റൊന്നിലേക്കും സഞ്ചരിച്ചു.6യിസ്രായേലിനോടുകൂടെ യാത്രചെയ്ത സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ?
7അതുകൊണ്ട് നീ എന്റെ ഭൃത്യനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്ത് നിന്ന്, ആടുകളെ നോക്കുമ്പോൾത്തന്നെ എടുത്തു.8നീ യാത്രചെയ്ത എല്ലാ സ്ഥലത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് നീക്കികളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
9ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ ആ സ്ഥലത്തു താമസിച്ച് അവിടെനിന്ന് ഇളകാതെ അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന് ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ നശിപ്പിക്കുകയില്ല.10ഞാൻ നിന്റെ സകലശത്രുക്കളെയും കീഴടക്കും; യഹോവ നിനക്കു ഒരു ഭവനം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
11നിന്റെ ജീവിതകാലം തികയുമ്പോൾ, നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകും. അപ്പോൾ ഞാൻ നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.12അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
13ഞാൻ അവന് പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻഗാമിയോട് ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അത് എടുത്തു കളകയില്ല.14ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും”.15ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.

16അപ്പോൾ ദാവീദ്‌ രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്ന് ഇപ്രകാരം പറഞ്ഞു“ യഹോവയായ ദൈവമേ, അവിടുന്ന് എന്നെ ഇത്രത്തോളം അനുഗ്രഹിക്കുവാൻ ഞാൻ ആർ? എന്റെ ഭവനത്തിന് എന്ത് മേന്മ?17അങ്ങയുടെ ദൃഷ്ടിയിൽ ഇത് നിസ്സാരം എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഭവനത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്കയും, ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.18അടിയന് നൽകിയ ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്ത് പറയാനാണ്? അവിടുന്ന് അടിയനെ അറിയുന്നുവല്ലോ.
19യഹോവേ, അടിയൻ നിമിത്തവും അങ്ങയുടെ പ്രസാദപ്രകാരവും അങ്ങ് ഈ വൻകാര്യങ്ങളെല്ലാം പ്രവർത്തിച്ചു. അവിടുന്ന് അവ എല്ലാം അറിയിച്ചുതന്നിരിക്കുന്നു.20ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതുപോലെ യഹോവേ, നിന്നെപ്പോലെ ആരുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.21മിസ്രയീമിൽനിന്ന് അവിടുന്ന് വീണ്ടെടുത്ത സ്വന്ത ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ മറ്റൊരു ജാതിയില്ല,വലിയതും ഭയങ്കരവുമായ കാര്യങ്ങൾ ചെയ്ത് അവിടുത്തെ ജനത്തിന്റെ മുമ്പിൽനിന്ന് ജാതികളെ നീക്കിക്കളഞ്ഞു. അങ്ങനെ ഒരു നാമം സമ്പാദിച്ചു
22അങ്ങയുടെ ജനമായ യിസ്രായേലിനെ അവിടുന്ന് എന്നേക്കും സ്വന്തജനമാക്കുകയും അവർക്ക് ദൈവമായ്തീരുകയും ചെയ്തു.23ആകയാൽ യഹോവേ, ഇപ്പോൾ അവിടുന്ന് അടിയനെയും അടിയന്റെ ഭവനത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അവിടുന്ന് അരുളിച്ചെയ്തതുപോലെ പ്രവർത്തിക്കേണമേ,24“സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന് ദൈവം തന്നെ’ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടട്ടെ. അങ്ങയുടെ ദാസനായ ദാവീദിന്റെ ഭവനം തിരുമുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.
25എന്റെ ദൈവമേ, അടിയന് അവിടുന്ന് ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ധൈര്യംപ്രാപിച്ചു.26ആകയാൽ യഹോവേ, അവിടുന്ന് തന്നെ ദൈവം; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.27അതുകൊണ്ട് അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാൻ അങ്ങയ്ക്ക് പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

18

1അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു കീഴടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്ന് പിടിച്ചു.2പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി 1 കാഴ്ച കൊണ്ടുവന്നു.

3സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്ത് തന്റെ ആധിപത്യം ഉറപ്പിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചു.4അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം (7000) കുതിരപ്പടയാളികളെയും ഇരുപതിനായിരം (20,000)2 കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകുതിരകളെ എടുത്തശേഷം ശേഷിച്ച രഥകുതിരകളുടെ 3 കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ വധിച്ചു.6പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ താമസിപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
7ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് പിടിച്ചെടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും ധാരാളം താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
9എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‌ രാജാവായ തോവൂ കേട്ടു.അപ്പോൾ10അവൻ ദാവീദ്‌ രാജാവിനോടു കുശലം ചോദിക്കുവാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു തോല്പിച്ചതുകൊണ്ടു ദാവീദിനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം എന്നിവകൊണ്ടുള്ള സകലവിധ സാധനങ്ങളും കൊണ്ടുവന്നു.11ദാവീദ്‌ രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ അടുക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു സമർപ്പിച്ചു.
12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.13ദാവീദ് എദോമിൽ കാവൽ സൈന്യത്തെ ആക്കി; എദോമ്യർ എല്ലാവരും അവന് ദാസന്മാർ ആയി. അങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.

14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനും രാജാവായി വാണു; തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തി.15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ രായസക്കാരനും17യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.


1 18:2 കാഴ്ച = തങ്ങളുടെ വിധേേയത്വം കാണിക്കുവനായി മേലധികാരികൾക്ക് കൊടുക്കുന്ന ഉപഹാരം
2 18:4 കാലാളുകൾ = നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന സൈന്യം
3 18:4 കുതിഞരമ്പ്= പിന്തുടഞരമ്പ് മുറിച്ചുകളഞ്ഞ് ശേഷിയില്ലാതാക്കുക

19

1അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന് പകരം രാജാവായി.2അപ്പോൾ ദാവീദ്:“നാഹാശ് എന്നോട് ദയ കാണിച്ചതുകൊണ്ട് അവന്റെ മകനായ ഹാനൂനോട് ഞാനും ദയ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു ഹാനൂനോട് ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്ത് ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിക്കുവാൻ വന്നപ്പോൾ3അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: “ദാവീദ് നിന്റെ അപ്പനോടുള്ള ബഹുമാനം കൊണ്ടാണ് നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നത് എന്ന് നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിക്കുവാനും മുടിപ്പാനും ഒറ്റുനോക്കുവാനും1 അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നത് ” എന്നു പറഞ്ഞു.

4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു2 അവരുടെ അങ്കികൾ അര മുതൽ പാദം വരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.5ചിലർ ആ പുരുഷന്മാരുടെ വിവരം ദാവീദിനോട് ചെന്ന് അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ ദാവീദ് അവരെ എതിരേല്പാൻ ആളയച്ചു; “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ താമസിച്ചിട്ട് മടങ്ങിവരുവിൻ” എന്നു രാജാവു പറയിച്ചു.
6തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.7അവർ മുപ്പത്തീരായിരം(32000) രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടയ്ക്കു പുറപ്പെട്ടു.
8ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.9അമ്മോന്യർ വന്ന് പട്ടണത്തിന്റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിപ്പാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു3 .
10തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽ വീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.11ശേഷിച്ച പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.
12പിന്നെ അവൻ: “അരാമ്യർ എന്നേക്കാൾ ശക്തി പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്നേക്കാൾ ശക്തി പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.13ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവ തനിക്കു ഇഷ്ടമുള്ളത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
14പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു യുദ്ധത്തിന് ചെന്നു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.15അരാമ്യർ ഓടിപ്പോയതു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
16തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.17അതു ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്ന് അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടയ്ക്ക് അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
18എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം(7000) തേരാളികളെയും നാല്പതിനായിരം (40000) കാലാളുകളെയും വധിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.19ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്ന് കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന് കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ ശ്രമിച്ചതുമില്ല.


1 19:3 ഒറ്റുനോക്കുക = രഹസ്യമായി നോക്കുക
2 19:4 ക്ഷൌരം ചെയ്യുക = മുടി മുറിച്ചു കളയുക
3 19:9 വെളിമ്പ്രദേശം = തുറസ്സായ പ്രദേശം

20

1അടുത്തവർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബയെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ച് നശിപ്പിച്ചു.

2ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു 1 താലന്ത് പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു ധാരാളം 2 കൊള്ളയും കൊണ്ടുപോന്നു.3അവൻ അവിടുത്തെ ജനത്തെ പുറത്തു കൊണ്ടുവന്ന് 3 ഈർച്ചവാളും ഇരുമ്പ് പാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്ക് നിയമിച്ചു; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

4അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.5പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
6വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറു വിരൽ വീതവും, ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.7അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.8ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.


1 20:2 താലന്ത് = 33.3 കി.ഗ്രാം
2 20:2 കൊള്ള = യുദ്ധം ചെയ്ത് പിടിച്ചെടുത്ത സാധനങ്ങൾ
3 20:3 ഈർച്ചവാൾ = തടി അറക്കുന്ന വാൾ

21

1അനന്തരം സാത്താൻ യിസ്രായേലിന് വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന് തോന്നിച്ചു.2ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: “നിങ്ങൾ ചെന്ന് ബേർ-ശേബമുതൽ ദാൻവരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന് കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.3അതിന് യോവാബ്: “യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നത് എന്ത്? യിസ്രായേലിന് കുറ്റത്തിന്റെ കാരണമായി തീരുന്നത് എന്തിന്? ”എന്നു പറഞ്ഞു.

4എന്നാൽ യോവാബിന് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ച് യെരൂശലേമിലേക്കു മടങ്ങിവന്നു.5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന് കൊടുത്തു: യിസ്രായേലിൽ യോദ്ധാക്കൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ(1,100,000). യെഹൂദയിൽ യോദ്ധാക്കൾ നാലുലക്ഷത്തെഴുപതിനായിരം (470,000) പേർ.
6എന്നാൽ രാജാവിന്റെ കല്പന യോവാബിന് വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.7ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ശിക്ഷിച്ചു.8അപ്പോൾ ദാവീദ് ദൈവത്തോട്: “ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി” എന്നു പറഞ്ഞു.
9യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോടു ഇപ്രകാരം അരുളിച്ചെയ്തു:10“നീ ചെന്ന് ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
11അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോടു:“ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:12മൂന്നു വർഷത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്ത് മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത് എന്നു ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു.
13ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു.14അങ്ങനെ യഹോവ ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരംപേർ(70,000) വീണുപോയി.15ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിക്കുവാൻ തുടങ്ങുമ്പോൾ യഹോവ കണ്ട്, ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ച് നാശം വരുത്തുന്ന ദൂതനോട്: “മതി, നിന്റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു.
16ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിന് മീതെ നീട്ടിപ്പിടിച്ചുംകൊണ്ട് ഭൂമിക്കും ആകാശത്തിനും മദ്ധ്യേ നില്ക്കുന്നതു കണ്ടു. ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.17ദാവീദ് ദൈവത്തോട്: “ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്ത് ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ” എന്നു പറഞ്ഞു.
18അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്ന് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറയുവാൻ കല്പിച്ചു.19യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.20ഒർന്നാൻ തിരിഞ്ഞ് ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ ഗോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
21ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്ന് ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു.22ദാവീദ് ഒർന്നാനോട്: “ഈ കളത്തിന്റെ സ്ഥലത്ത് ഞാൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന് നീ അത് മുഴുവൻ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു.
23അതിന് ഒർന്നാൻ ദാവീദിനോട്: “അത് എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന് കാളകളെയും വിറകിന് മെതിവണ്ടികളെയും ഭോജനയാഗത്തിന് ഗോതമ്പും തരുന്നു; എല്ലാം ഞാൻ തരുന്നു” എന്നു പറഞ്ഞു.24ദാവീദ്‌ രാജാവു ഒർന്നാനോട്: “അങ്ങനെ അല്ല; ഞാൻ മുഴുവൻ വിലയും നൽകിയേ അതു വാങ്ങുകയുള്ളു; നിനക്കുള്ളത് ഞാൻ യഹോവയ്ക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല ”എന്നു പറഞ്ഞു.
25അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറു 1 ശേക്കെൽ പൊന്ന് ഒർന്നാന് കൊടുത്തു.26ദാവീദ് അവിടെ യഹോവയ്ക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയോട് പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്ന് ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി.27യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.

28ആ കാലത്ത് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം അർപ്പിച്ചു.29മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.30യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിന് കഴിഞ്ഞില്ല.


1 21:25 ശേക്കെൽ = 11.4 ഗ്രാം

22

1“ഇത് യഹോവയായ ദൈവത്തിന്റെ ആലയം; ഇത് യിസ്രായേലിന് ഹോമപീഠം” എന്ന് ദാവീദ് പറഞ്ഞു.2അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിയുവാൻ ചതുരക്കല്ല് ചെത്തേണ്ടതിന് അവൻ കല്പണിക്കാരെ നിയമിച്ചു.

3ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും ധാരാളം ഇരിമ്പും തൂക്കമില്ലാതെ ധാരാളം താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.4സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “എന്റെ മകൻ ശലോമോൻ ചെറുപ്പവും അനുഭവസമ്പത്തില്ലാത്തവനും ആകുന്നു; യഹോവയ്ക്കായി പണിയേണ്ട ആലയമോ കീർത്തിയും ശോഭയുംകൊണ്ട് സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.5ആകയാൽ ഞാൻ അതിനുവേണ്ടി തയ്യാറെടുക്കും” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന് മുമ്പെ ധാരാളം തയ്യാറെടുപ്പുകൾ നടത്തി.

6അവൻ തന്റെ മകനായ ശലോമോനെ വിളിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാൻ കല്പന കൊടുത്തു.7ദാവീദ് ശലോമോനോടു പറഞ്ഞത്: “മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ താല്പര്യപ്പെട്ടിരുന്നു.8എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: ‘നീ ഏറെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്റെ മുമ്പാകെ ഭൂമിയിൽ ധാരാളം രക്തം ചിന്തിയിരിക്കുന്നു.
9എന്നാൽ നിനക്ക് ഒരു മകൻ ജനിക്കും; അവൻ ഒരു സമാധാനപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന് വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്ന് ആയിരിക്കും; അവന്റെ കാലത്ത് ഞാൻ യിസ്രായേലിന് സമാധാനവും സ്വസ്ഥതയും നല്കും.10അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജത്വം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
11ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ വിജയകരമായി അവന്റെ ആലയം പണിയുക.12നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന് യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന് നിയമിക്കുമാറാകട്ടെ.13യഹോവ യിസ്രായേലിന് വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ ശ്രദ്ധയോടെ പ്രമാണിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
14ഇതാ, ഞാൻ വളരെ കഷ്ടപ്പെട്ട് യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം (100,000) താലന്ത് പൊന്നും പത്തു ലക്ഷം (1,000,000) താലന്ത് വെള്ളിയും ആർക്കും അളക്കാനാവാത്ത വിധം താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
15നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കരകൗശലപ്പണിക്കാരും ഉണ്ടല്ലോ;16പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
17ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞത് :18“നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്റെ ജനത്തിനും കീഴടക്കിയുമിരിക്കുന്നു.19ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന് പണിയുവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന് യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിയുവിൻ.”

23

1ദാവീദ് വൃദ്ധനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന് രാജാവാക്കി.2അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി,3ലേവ്യരിൽ മുപ്പതും അതിൽ കൂടുതലും വയസ്സുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം (38,000)ആയിരുന്നു.

4അവരിൽ ഇരുപത്തിനാലായിരംപേർ (24,000)യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ(6000) പ്രമാണികളും5ന്യായാധിപന്മാരും നാലായിരംപേർ (4000) വാതിൽകാവല്ക്കാരും നാലായിരംപേർ (4000) സ്തോത്രം ചെയ്യേണ്ടതിന് ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
7ഗേർശോന്യർ ലദ്ദാൻ, ശിമെയി.8ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ.9ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
10ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ.11യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരിയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന് ശുശ്രൂഷചെയ്യുവാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.16ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.17എലീയേസെരിന്റെ തലമുറകൾ: രെഹബ്യാവ് തലവൻ; എലീയേസെരിന് വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന് വളരെ പുത്രന്മാർ ഉണ്ടായിരുന്നു.18യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ.
19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.20ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു.
21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.22എലെയാസാർ മരിച്ചു; അവന് പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
24ഇവർ കുടുംബംകുടുംബമായി, പേരുപേരായി, എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവരിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.25യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന് സ്വസ്ഥത കൊടുത്ത് യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.26ആകയാൽ ലേവ്യർക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമക്കേണ്ടതില്ല എന്നു ദാവീദ് പറഞ്ഞു.
27ദാവീദിന്റെ അന്ത്യകല്പനകളനുസരിച്ച് ലേവ്യരെ ഇരുപതു വയസ്സും അതിൽ കൂടുതൽ ലേവ്യരെയും എണ്ണിയിരുന്നു.28അവരുടെ ചുമതലയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും, ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും29കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയമാവും സകലവിധ തൂക്കവും അളവും നോക്കുന്നതും
30രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും31യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണമായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും
32സമാഗമനകൂടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നേ.

24

1അഹരോന്റെ പുത്രന്മാരുടെ കൂറുകൾ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.2നാദാബും അബീഹൂവും അവരുടെ അപ്പന് മുമ്പെ മരിച്ചുപോയി; അവർക്കു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.3ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.

4ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരെ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.5എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരവ്യത്യാസം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും, പുരോഹിതനായ സാദോക്കിനും, അബ്യാഥാരിന്റെ മകനായ അഹീമേലെക്കിനും, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടുവന്നത് എഴുതിവെച്ചു.
7ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും8മൂന്നാമത്തേത് ഹാരീമിനും നാലാമത്തേതു ശെയോരീമിനും9അഞ്ചാമത്തേത് മല്ക്കീയാവിനും ആറാമത്തേത് മീയാമിനും10ഏഴാമത്തേത് ഹാക്കോസിനും എട്ടാമത്തേത് അബീയാവിനും
11ഒമ്പതാമത്തേത് യേശൂവെക്കും പത്താമത്തേത് ശെഖന്യാവിനും12പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേത് യാക്കീമിനും13പതിമൂന്നാമത്തേത് ഹുപ്പെക്കും പതിനാലാമത്തേത് യേശെബെയാമിനും14പതിനഞ്ചാമത്തേത് ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
15പതിനേഴാമത്തേത് ഹേസീരിനും പതിനെട്ടാമത്തേത് ഹപ്പിസ്സേസിനും16പത്തൊമ്പതാമത്തേത് പെതഹ്യാവിനും ഇരുപതാമത്തേത് യെഹെസ്കേലിനും17ഇരുപത്തൊന്നാമത്തേത് യാഖീനും ഇരുപത്തിരണ്ടാമത്തേത് ഗാമൂലിനും18ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.
19യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

20ലേവിയുടെ മറ്റു പുത്രന്മാർ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവ്.21രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.22യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
23ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.24ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:25ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവു.
26മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.27മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.28മഹ്ലിയുടെ മകൻ എലെയാസാർ; അവന് പുത്രന്മാർ ഉണ്ടായില്ല.
29കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.31അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ്‌ രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

25

1ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്:2ആസാഫിന്റെ പുത്രന്മാരിൽ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ.3യെദൂഥൂന്യരിൽ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവ്, സെരി, യെശയ്യാവ്, ഹശബ്യാവ്, മത്ഥിഥയ്യാവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ.

4ഹേമാന്യരിൽ: ബുക്കീയാവ്; മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.5ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന് ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
6ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി അവരവരുടെ അപ്പന്റെ കീഴിലും, ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.7യഹോവയ്ക്ക് സംഗീതം ചെയ്യുവാൻ അഭ്യസിച്ച സമർത്ഥരും അവരുടെ സകലസഹോദരന്മാരുമായി ആകെ സംഖ്യ ഇരുനൂറ്റെൺപത്തെട്ട് (288).8അവരവരുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന് ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
9ഒന്നാമത്തെ ചീട്ടു ആസാഫിന് വേണ്ടി യോസേഫിന് വന്നു; രണ്ടാമത്തേത് ഗെദല്യാവിന് വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.10മൂന്നാമത്തേത് സക്കൂരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.11നാലാമത്തേത് യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.12അഞ്ചാമത്തേത് നെഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
13ആറാമത്തേത് ബുക്കീയാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.14ഏഴാമത്തേത് യെശരേലെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.15എട്ടാമത്തേത് യെശയ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.16ഒമ്പതാമത്തേത് മത്ഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
17പത്താമത്തേത് ശിമെയിക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.18പതിനൊന്നാമത്തേത് അസരേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.19പന്ത്രണ്ടാമത്തേത് ഹശബ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.20പതിമൂന്നാമത്തേത് ശൂബായേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
21പതിനാലാമത്തേത് മത്ഥിഥ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.22പതിനഞ്ചാമത്തേത് യെരീമോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.23പതിനാറാമത്തേത് ഹനന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.24പതിനേഴാമത്തേത് യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
25പതിനെട്ടാമത്തേത് ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.26പത്തൊമ്പതാമത്തേത് മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.27ഇരുപതാമത്തേത് എലീയാഥെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.28ഇരുപത്തൊന്നാമത്തേത് ഹോഥീരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
29ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.30ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.31ഇരുപത്തിനാലാമത്തേത് രോമംതി-ഏസെരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

26

1വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.2മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;3യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.

4ഓബേദ്-എദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;5അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.6അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികൾ ആയിരുന്നു.
7ശെമയ്യാവിന്റെ പുത്രന്മാരിൽ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; -അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു- എലീഹൂ, സെമഖ്യാവ്.8ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവർ അറുപത്തിരണ്ടുപേർ;9മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
10മെരാരിപുത്രന്മാരിൽ ഹോസെക്ക് പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;11ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമൂന്നുപേർ.
12വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.13അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന് ചീട്ടിട്ടു.14കിഴക്കെ വാതിലിന്റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ട് വടക്കെ വാതിലിന് വന്നു.
15തെക്കെ വാതിലിന്റെത് ഓബേദ്-എദോമിനും 1 പാണ്ടികശാലയുടേത് അവന്റെ പുത്രന്മാർക്കും16കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറെ വാതിലിന്റേത് ശുപ്പീമിനും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടിശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.18പർബാരിന് പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.19കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.

20അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ 2 ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.21ലയെദാന്റെ പുത്രന്മാരിൽ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.22യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
23അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:24മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.25എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
26ദാവീദ്‌ രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.27യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.28ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.

29യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും, പുറമെയുള്ള പ്രവൃത്തിക്ക് യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.30ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകലകാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
31ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.32അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ്‌ രാജാവ് ദൈവത്തിന്റെ സകലകാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വച്ചു.


1 26:15 പാണ്ടിശാല = സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന സ്ഥലം
2 26:20 ഭണ്ഡാരം = ധനം സൂക്ഷിക്കുന്ന മുറി

27

1യിസ്രായേൽപുത്രന്മാർ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ പ്രമാണികളും രാജാവിന് സേവ ചെയ്തുപോന്നു. അവർ വർഷത്തിൽ എല്ലാമാസങ്ങളിലും വരികയും പോകയും ചെയ്തിരുന്നു. ഓരോ കൂറിലും ഇരുപത്തിനാലായിരംപേർ (24,000) ഉണ്ടായിരുന്നു.2ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന് മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000).3അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.

4രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).6മുപ്പതു പേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവ് ഇവൻ തന്നേ; അവന്റെ കൂറിന് അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).9ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).11എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).12ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
13പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).

16യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവ്;17ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്;18യെഹൂദെക്ക് ദാവീദിന്റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്റെ മകൻ ഒമ്രി;
19സെബൂലൂന് ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകൻ യെരീമോത്ത്;20എഫ്രയീമ്യർക്ക് അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന് പെദായാവിന്റെ മകൻ യോവേൽ.21ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന് സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ മകൻ യാസീയേൽ;22ദാന് യെരോഹാമിന്റെ മകൻ അസരെയേൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്ക് പ്രഭുക്കന്മാർ ആയിരുന്നു.
23എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ട് ദാവീദ് ഇരുപതു വയസ്സിന് താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.24സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ1 കണക്കിൽ ചേർത്തിട്ടുമില്ല.

25രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടികശാലകൾക്ക് ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.26വയലിൽ വേലചെയ്ത കൃഷിക്കാർക്ക് കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.27മുന്തിരിത്തോട്ടങ്ങൾക്ക് രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞ് സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
28ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്ക് യോവാശും മേൽവിചാരകർ.29ശാരോനിൽ മേയുന്ന മൃഗസമൂഹങ്ങൾക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ മൃഗസമൂഹങ്ങൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
30ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.31ആടുകൾക്ക് ഹഗ്രീയനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ്‌ രാജാവിന്റെ വസ്തുവകകൾക്ക് അധിപതിമാരായിരുന്നു.
32ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.33അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.34അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികൾ; രാജാവിന്റെ സേനാധിപതി യോവാബ്.


1 27:24 വൃത്താന്തപുസ്തകം = വാർഷീക ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം

28

1അതിനുശേഷം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി.

2ദാവീദ്‌രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.”3എന്നാൽ ദൈവം എന്നോട്: “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
4എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന് രാജാവായിരിക്കുവാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലായിസ്രായേലിനും രാജാവാക്കുവാൻ അവന് പ്രസാദം തോന്നി.5എന്റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജ സിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു.”
6അവൻ എന്നോട്: “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് പിതാവായിരിക്കും.7അവൻ ഇന്ന് ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.
8ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ.
9നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.10ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തികൊൾക.”

11പിന്നെ ദാവീദ് തന്റെ മകനായ ശലോമോന് ദൈവാലയത്തിന്റെ മണ്ഡപം, അതിന്റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.12യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ കലവറകൾ, നിവേദിച്ച വസ്തുക്കളുടെ മുറികൾ,
13പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെയെല്ലാം കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകയുടെ വിവരവും അവന് കൊടുത്തു.14ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക്, പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്ക്, തൂക്കപ്രകാരം പൊന്നും ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് തൂക്കപ്രകാരം വെള്ളിയും15പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും ആവശ്യമുള്ളതിന് അനുസരിച്ച് ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും, വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്ക് ഓരോ തണ്ടിന്റെയും ഉപയോഗത്തിന് അനുസരിച്ച് ഓരോ തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
16കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് ആവശ്യമുള്ള പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്ക് ആവശ്യമുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു.17മുപ്പല്ലികൾക്കും കലശങ്ങൾക്കും1 കുടങ്ങൾക്കും ആവശ്യമുള്ള പൊന്നും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള പൊന്നും ഓരോ വെള്ളിക്കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള വെള്ളിയും കൊടുത്തു.
18ധൂപപീഠത്തിന് തൂക്കപ്രകാരം ആവശ്യമുള്ള ശുദ്ധീകരിച്ച പൊന്നും, ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്ക് ആവശ്യമുള്ള പൊന്നും കൊടുത്തു.19“ഇവയെല്ലാം, ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്ക് വേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നു ദാവീദ് പറഞ്ഞു.
20പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.21ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോ ശുശ്രൂഷക്കും മനസ്സും സമാർത്ഥ്യവും ഉള്ളവരും എല്ലാവേലയ്ക്കായിട്ടും നിന്നോടു കൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും”.


1 28:17 കലശം = പരന്ന പാത്രം

29

1പിന്നെ ദാവീദ്‌ രാജാവ് സർവ്വസഭയോടും പറഞ്ഞത്: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രെ.2എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിനു വേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്ക് പൊന്നും, വെള്ളികൊണ്ടുള്ളവയ്ക്ക് വെള്ളിയും, താമ്രംകൊണ്ടുള്ളവയ്ക്ക് താമ്രവും, ഇരിമ്പുകൊണ്ടുള്ളവയ്ക്ക് ഇരിമ്പും, മരംകൊണ്ടുള്ളവയ്ക്ക് മരവും, ഗോമേദകക്കല്ലും, പതിക്കുവാനുള്ള കല്ലും അലങ്കരിക്കുന്നതിനുള്ള കല്ലും, നാനവർണ്ണമുള്ള കല്ലും, വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.

3എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള താത്പര്യം നിമിത്തം വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ, എന്റെ കൈവശമുള്ള പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു.4ആലയഭിത്തികളെ, പൊന്നുകൊണ്ടു വേണ്ടത് പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടത് വെള്ളികൊണ്ടും പൊതിയുവാനും, അങ്ങനെ കരകൗശലപ്പണിക്കാരുടെ എല്ലാ പണിയ്ക്കുവേണ്ടിയും ഓഫീർപൊന്നായി മൂവായിരം (3000) താലന്ത് പൊന്നും ഏഴായിരം (7000) താലന്ത് ശുദ്ധീകരിച്ച വെള്ളിയും കൊടുത്തു.5എന്നാൽ ഇന്ന് യഹോവയ്ക്ക് കരപൂരണം ചെയ്യുവാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?
6അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്ക് മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.7ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5000) താലന്ത് പൊന്നും, പതിനായിരം (10,000) തങ്കക്കാശും പതിനായിരം (10,000) താലന്ത് വെള്ളിയും പതിനെണ്ണായിരം (18,000) താലന്ത് താമ്രവും നൂറായിരം (100,000) താലന്ത് ഇരുമ്പും കൊടുത്തു.
8രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.9അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്ക് കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.
10പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്:“ ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.11യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങയ്ക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങയ്ക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു.
12ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങയുടെ പ്രവൃത്തിയാകുന്നു.13ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയ്ക്ക് സ്തോത്രം ചെയ്ത് അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
14എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങയ്ക്ക് തന്നതേയുള്ളു.15ഞങ്ങൾ അങ്ങയ്ക്ക് മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
16ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിനായി അങ്ങയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു.17എന്റെ ദൈവമേ; അങ്ങ് ഹൃദയത്തെ ശോധനചെയ്ത് പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന അങ്ങയുടെ ജനം അങ്ങയ്ക്ക് മനഃപൂർവ്വമായി തന്നിരിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
18ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേ.19എന്റെ മകനായ ശലോമോൻ, അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.”
20പിന്നെ ദാവീദ് സർവ്വസഭയോടും: “ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ” എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.21പിന്നെ അവർ യഹോവയ്ക്കു് ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവയ്ക്കു് ഹോമയാഗമായി ആയിരം (1000) കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിനും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
22അവർ അന്ന് യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവയ്ക്കു് പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.23അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന് പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്ക് കേട്ടനുസരിച്ചു.
24സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന് കീഴ്പെട്ടു.25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന് മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന് നല്കി.

26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിനും രാജാവായി വാണിരുന്നു.27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.28അവൻ വളരെ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന് പകരം രാജാവായി.
29എന്നാൽ ദാവീദ്‌ രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും, അവന്റെ രാജഭരണം ഒക്കെയും, അവന്റെ പരാക്രമപ്രവൃത്തികളും, അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങളിലുമുണ്ടായ എല്ലാ സംഭവങ്ങളും30ദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.

ദിനവൃത്താന്തം: രണ്ടാം പുസ്തകം

1

1ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു; ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്വവാനാക്കി.

2ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും3സംസാരിച്ചിട്ട്, സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിയിലേക്ക് പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.4എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ്, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.5ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും പ്രാർഥനയോടെ യഹോവയെ ആന്വേഷിച്ചു.
6ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു.

7അന്നു രാത്രി ദൈവം ശലോമോന് പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
8ശലോമോൻ ദൈവത്തോടു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവന് പകരം എന്നെ രാജാവാക്കിയിരിക്കുന്നു.9ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായല്ലോ? ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന് നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.10ആകയാൽ ഈ ജനത്തിന് നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”11അതിന് ദൈവം ശലോമോനോട്: “ഇത് നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന് ന്യായപാലനം ചെയ്യേണ്ടതിന് ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
12ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും” എന്ന് അരുളിച്ചെയ്തു.13പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്ന്, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ രാജാവായി വാണു.
14ശലോമോൻ രഥങ്ങളെയും കുതിരപ്പടയേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു.15രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും കല്ലുകൾ പോലെ സമൃദ്ധമാക്കി. ദേവദാരു വൃക്ഷങ്ങൾ താഴ്വരയിലെ കാട്ടത്തിമരങ്ങൾ പോലെ പെരുകി.16ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തത് ഈജിപ്റ്റിൽ നിന്നും 1 കുവെയിൽ നിന്നും ആയിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വാങ്ങിക്കൊണ്ടുവരും.17അവർ ഈജിപ്റ്റിൽ നിന്ന് രഥമൊന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കെൽ വെള്ളി വിലയായി കൊടുത്ത് വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.


1 1:16 KEVEH

2

1അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.2എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽനോട്ടം വഹിക്കാൻ മൂവായിരത്തറുനൂറുപേരെയും ശലോമോൻ നിയമിച്ചു.3പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ കൊടുത്തയച്ച സന്ദേശം എന്തെന്നാൽ: “എന്റെ അപ്പനായ ദാവീദ് രാജാവിന് ഒരു അരമന പണിയേണ്ടതിന് ദേവദാരു കൊടുത്തയച്ച നീ എനിക്കുവേണ്ടിയും അപ്രകാരം ചെയ്യേണം.

4ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവന് പ്രതിഷ്ഠിച്ചിട്ട് അവന്റെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിക്കുവാനും നിരന്തരമായി കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇത് യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു.5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും.
6എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം അർപ്പിക്കുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ?7ആകയാൽ എന്റെ അപ്പനായ ദാവീദ് നിയമിച്ചവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കരകൌശലപ്പണിക്കാരോടുകൂടെ, പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമർത്ഥനും കൊത്തുപണിയിൽ വിദഗ്ധനുമായ ഒരുവനെ അയച്ചുതരേണം.
8ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ മരംവെട്ടുവാൻ സമർത്ഥന്മാരെന്ന് എനിക്കറിയാം; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ പണി ചെയ്യും.9ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കും.10മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ പൊടിച്ച ഗോതമ്പും പതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.”
11സോർരാജാവായ ഹൂരാം ശലോമോന്“ യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു“ എന്ന് മറുപടി അയച്ചു.12ഹൂരാം തുടർന്ന് ഇപ്രകാരം എഴുതി: “യഹോവയ്ക്ക് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയേണ്ടതിന് ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ്‌ രാജാവിന് നല്കിയ ആകാശവും ഭൂമിയും സൃഷ്ടിച്ച യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
13ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയക്കുന്നു.14അവൻ ദാൻ ഗോത്രത്തിലെ ഒരു സ്ത്രീയുടെ മകൻ; അവന്റെ അപ്പൻ സോർ ദേശക്കാരൻ. പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, കല്ല്, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്യാനും നിന്റെയും ഞാൻ ബഹുമാനിക്കുന്ന നിന്റെ അപ്പൻ ദാ‍വീദിന്റെയും കരകൌശലപ്പണിക്കാരോടുകൂടെ അവനെ ഏല്പിക്കുന്ന ഏതു കൌശലപ്പണിയും പൂർത്തീകരിപ്പാനും അവൻ സമർത്ഥൻ ആകുന്നു.
15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും.16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെ ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടംകെട്ടി കടൽവഴിയായി യോപ്പയിൽ എത്തിച്ചുതരാം; നീ അത് യെരൂശലേമിലേക്കു കൊണ്ടുപോകേണം.”17അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ പരദേശികളെ, തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ, എണ്ണം എടുത്തപ്പോൾ ഒരു ലക്ഷത്തി അമ്പത്തിമൂവായിരത്തി അറുനൂറു പേർ എന്ന് കണ്ടു.18അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽനോട്ടക്കാരായും നിയമിച്ചു.

3

1അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന് യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.2തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.3ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.

4മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം വീതിയും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.5ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു.
6അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു.7അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു.
8അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ട് അത് പൊതിഞ്ഞു.9അതിന്റെ ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു.
10അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.11കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ച് മുഴം വീതം നീളം,ഒന്നാമത്തെ കെരൂബിന്റെ ഒരു ചിറക് മറ്റേ കെരൂബിന്റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു.12രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു.
13അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.14നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി.15അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ചു മുഴം ഉയരമുള്ള മകുടങ്ങളും നിർമിച്ചു.16അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.17അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.

4

1ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു.2വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.3അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.

4അത് പന്ത്രണ്ട് കാളകളുടെ പുറത്തു വെച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻ ഭാഗം അകത്തോട്ട് ആയിരുന്നു.5ജലസംഭരണിക്ക് നാലു വിരലുകളുടെ കനവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം 1 ബത്ത് വെള്ളം കൊള്ളുമായിരുന്നു.6കഴുകാൻ വെള്ളം വെക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചു വീതം വെച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു.
7അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു.8അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നു കൊണ്ട് നൂറു തളികകളും ഉണ്ടാക്കി.
9അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു.10അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വെച്ചു.
11ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു.12രണ്ട് തൂണുകൾ,തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,13തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ
14പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ15ജലസംഭരണി, അതിന് കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ,16ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു.
17യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ച് രാജാവ് അവയെ വാർപ്പിച്ചു.18ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്റെ തൂക്കം നോക്കിയില്ല.
19ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വെക്കുന്ന മേശകളും20അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും21നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും22തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.


1 4:5 baths

5

1യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായപ്പോൾ ,ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും എല്ലാ ഉപകരണങ്ങളും കൊണ്ടുവന്ന് ദൈവാലയത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു.

2ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്ന് കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയും യെരൂശലേമിൽ കൂട്ടിവരുത്തി.3യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിനായി രാജാവിന്റെ അടുക്കൽ വന്നുകൂടി.
4യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ നിയമപെട്ടകം എടുത്തു.5പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്.6ശലോമോൻരാജാവും അവന്റെ അടുക്കൽ കൂടിവന്ന യിസ്രായേൽജനമൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു.
7പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത് കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.8കെരൂബുകൾ, മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നിന്നു.
9തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന് മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്.10യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ച് പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകകൾ അല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.
11പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ -അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ വിഭാഗ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു12ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും നേർത്ത ചണവസ്ത്രം ധരിച്ച് കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ച് യാഗപീഠത്തിന് കിഴക്ക് കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു.13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും സംഗീത ഉപകരണങ്ങളോടും കൂടെ: “അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്'' എന്ന് ഏകസ്വരമായി യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.14യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാർക്ക് തുടർന്ന് ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞില്ല.

6

1അപ്പോൾ ശലോമോൻ പ്റഞ്ഞത്: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിട്ടുണ്ട്;2എങ്കിലും ഞാൻ യഹോവക്ക് എന്നേക്കും വസിപ്പാൻ വിശിഷ്ടമായ ഒരു ആലയം പണിതിരിക്കുന്നു“3കൂടിവന്ന യിസ്രായേൽസഭ മുഴുവനും എഴുന്നേറ്റ് നില്ക്കെ രാജാവ് സർവ്വജനത്തേയും

4അനുഗ്രഹിച്ചു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോട് തിരുവായ് മൊഴിഞ്ഞ് അരുളിച്ചെയ്തത് തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ”5“എന്റെ ജനത്തെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾ മുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തെരഞ്ഞെടുത്തതുമില്ല.6എന്നാൽ എന്റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്ന് അവൻ അരുളിച്ചെയ്തു.
7യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണം എന്ന് എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു.8എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: “എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്ന് നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായത് നല്ലത്;9എങ്കിലും ആലയം പണിയേണ്ടത് നീയല്ല; നിനക്ക് ജനിക്കാൻ പോകുന്ന മകൻ തന്നേ എന്റെ നാമത്തിനായി ആലയം പണിയും” എന്നു കല്പിച്ചു.
10അങ്ങനെ യഹോവ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന് പകരം ഞാൻ യിസ്രായേൽ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു.11യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ ഈ ആലയത്തിൽ വെച്ചിട്ടുണ്ട്.

12അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും കൂട്ടത്തിൽ നിന്നു കൊണ്ട് കൈ മലർത്തി;13ശലോമോൻ താമ്രം കൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ:
14“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.15നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന് ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
16ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം സൂക്ഷ്മതയോടെ നടന്നാൽ, യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല’ എന്ന് അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ.17യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകട്ടെ.
18എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിനും സ്വർഗ്ഗാധിസ്വർഗ്ഗത്തിനും നിന്നെ പൂർണമായി ഉൾക്കൊള്ളുവാൻ കഴികയില്ല; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ ഒതുങ്ങുന്നത് എങ്ങനെ?19എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയും യാചനയും കേൾക്കേണമേ. അടിയന്റെ നിലവിളിയും പ്രാർത്ഥനയും ശ്രദ്ധിക്കേണമേ.20നിന്റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിൽ അടിയൻ കഴിക്കുന്ന പ്രാർത്ഥന കേൾക്കുവാൻ രാവും പകലും അവിടുത്തെ ദൃഷ്ടികൾ ഈ ആലയത്തിൻ മേൽ ഉണ്ടായിരിക്കേണമേ.
21ഈ സ്ഥലത്തുവച്ചു പ്രാർത്ഥിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകൾ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ട് ക്ഷമിക്കേണമേ.
22ഒരുത്തൻ തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്ന് താൻ നിർദോഷി എന്ന് സത്യം ചെയ്കയും23നീ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവൻ ദുഷ്ടനെങ്കിൽ ശിക്ഷ അവന്റെ തലമേൽ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാനെങ്കിൽ നീതിക്കു ഒത്തവണ്ണം അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
24നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോട് തോറ്റിട്ട് അനുതാപത്തോടെ നിന്റെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവെച്ച് നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ25നീ സ്വർഗ്ഗത്തിൽനിന്നു കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ.
26അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ ആലയത്തിലേക്ക് തിരിഞ്ഞ് നിന്റെ നാമം ഏറ്റുപറഞ്ഞ് തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും പ്രാർത്ഥിക്കയും ചെയ്താൽ,27നീ സ്വർഗ്ഗത്തിൽനിന്ന് കേട്ട് നിന്റെ ദാസന്മാരും നിന്റെ ജനവുമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവർ നടക്കേണ്ട നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
28ദേശത്ത് ക്ഷാമം, പകർച്ച വ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഉണ്ടായാൽ, ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ തടഞ്ഞുവച്ചാൽ, വല്ല വ്യാധിയോ ദീനമോ ഉണ്ടായാൽ,29നിന്റെ ജനമായ യിസ്രായേൽ വ്യക്തികളായോ കൂട്ടമായോ പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ ദുരിതത്തിൽ ഈ ആലയത്തിങ്കലേക്ക് തിരിഞ്ഞ് കൈ മലർത്തി പ്രാർത്ഥിക്കയും ചെയ്താൽ,30നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ട് ക്ഷമിക്കയും31ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവകാലത്തൊക്കെയും നിന്നെ ഭയപ്പെട്ട് നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം, നീ മനുഷ്യഹൃദയം അറിയുന്നതിനാൽ ഓരോരുത്തന് അവനവന്റെ പ്രവൃത്തിപോലെ പ്രതിഫലം നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്.
32നിന്റെ ജനമായ യിസ്രായേലിൽ ഉൾപ്പെടാ‍ത്ത പരദേശികൾ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും അറിഞ്ഞ് ദൂരദേശത്തുനിന്നു വന്ന് പ്രാർത്ഥിച്ചാൽ33നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകലജനങ്ങളും യിസ്രായേൽജനത്തേ പോലെ നിന്റെ നാമത്തെ അറിഞ്ഞ് നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് ആ പരദേശികൾ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
34നീ നിന്റെ ജനത്തെ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ അയക്കുമ്പോൾ, നീ തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് നിന്നോടു പ്രാർത്ഥിച്ചാൽ35നീ സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
36അവർ നിന്നോട് പാപം ചെയ്കയും- പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ37പ്രവാസദേശത്തുവച്ച് അവർ സുബോധം വന്നിട്ട് തങ്ങളുടെ ഹൃദയത്തിൽ നിന്ന്: “ഞങ്ങൾ പാപംചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞ് നിന്നോടു യാചിക്കയും38അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തെരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ39നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്ത് നിന്നോട് പാപം ചെയ്ത നിന്റെ ജനത്തോട് ക്ഷമിക്കേണമേ.40ഇപ്പോൾ എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ.41ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റ് നിന്റെ വിശ്രമസ്ഥലത്തേക്ക് വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.42യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.

7

1ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽനിന്ന് തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞു.2യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിപ്പാൻ കഴിഞ്ഞില്ല.3തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സ് നിറയുന്നതും യിസ്രായേൽമക്കൾ കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു: “അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്“ എന്നു പറഞ്ഞ് ദൈവത്തെ സ്തുതിച്ചു.

4പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു.5ശലോമോൻരാജാവ് ഇരുപത്തീരായിരം കാളകളേയും ഒരുലക്ഷത്തിരുപതിനായിരം ആടുകളേയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ചേർന്ന് ദൈവാലയം പ്രതിഷ്ഠിച്ചു.6പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ ചെയ്തു. ലേവ്യർ, യഹോവയെ സ്തുതിപ്പാൻ ദാവീദ്‌രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെ നിന്ന് “യഹോവയുടെ ദയ എന്നേക്കുമുള്ളത്” എന്ന് പാടി. യിസ്രായേൽ ജനം എഴുന്നേറ്റു നില്ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി.
7ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ അർപ്പിക്കാൻ മതിയാകാതെ വന്നപ്പോൾ, അവൻ യഹോവയുടെ ആലയത്തിനു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
8ശലോമോൻ ഏഴു ദിവസം ഉൽസവം ആചരിച്ചു. ഹമാത്തിന്റെ അതിർ മുതൽ ഈജിപ്റ്റ്തോടുവരെയുള്ള വലിയൊരു കൂട്ടം യിസ്രായേൽ ജനം അവനോടൊപ്പം ഉത്സവം ആചരിച്ചു.9എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; അതിനു മുമ്പ് ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.10ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ച് സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്ക് പറഞ്ഞയച്ചു.

11ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടായിരിക്കണം എന്ന് ശലോമോനു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭകരമായി ചെയ്തു തീർത്തു.12അതിനുശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഞാൻ നിന്റെ പ്രാർത്ഥന കേട്ട് ഈ സ്ഥലം എനിക്ക് യാഗത്തിനുള്ള ആലയമായിട്ട് തെരഞ്ഞെടുത്തിരിക്കുന്നു.
13മഴ പെയ്യാതെ ഞാൻ ആകാശം അടക്കയോ, ദേശത്തെ കൃഷി തിന്നു നശിപ്പിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ, എന്റെ ജനത്തിന്റെ ഇടയിൽ പകർച്ചവ്യാധി വരുത്തുകയോ ചെയ്താൽ,14എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി, പ്രാർത്ഥനയിലൂടെ എന്റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൌഖ്യം കൊടുക്കും.15ഈ സ്ഥലത്ത് കഴിക്കുന്ന പ്രാർത്ഥനകൾക്ക് എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
16എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന് ഞാൻ ഇപ്പോൾ അതിനെ തെരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.17നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ എന്റെ മുമ്പാകെ നടക്കയും, ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്കയും, എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ,18യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോട് നിയമം ചെയ്തതുപോലെ ഞാൻ നിന്റെ സിംഹാസനത്തെ സ്ഥിരമാക്കും.
19എന്നാൽ നിങ്ങൾ പിൻതിരിഞ്ഞ്, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ,20ഞാൻ അവർക്ക് കൊടുത്ത എന്റെ ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെ ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും.21ഈ ആലയം എത്ര മഹത്തരമായാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി അത്ഭുതപ്പെട്ട്: “യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തുവാൻ സംഗതി എന്ത്” എന്ന് ചോദിക്കും.22അതിന് അവർ: “തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റ്ദേശത്തുനിന്നു കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നത്” എന്ന് ഉത്തരം പറയും.

8

1ശലോമോൻ യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും ഇരുപതു സംവത്സരം കൊണ്ട് പണി തീർത്തു.2ഹൂരാം ശലോമോന് കൊടുത്ത പട്ടണങ്ങളെ അവൻ പുതുക്കി പണിയുകയും അവിടെ യിസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു.

3അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ പിടിച്ചടക്കി;4മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിയിച്ചു.
5ശലോമോൻ മുകളിലും താഴെയും ഉള്ള ബേത്ത്-ഹോരോൻ നഗരങ്ങൾ മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും6ബാലാത്തും, സംഭാരനഗരങ്ങളും, രഥനഗരങ്ങളും, കുതിരപ്പടയാളികൾക്കുള്ള പട്ടണങ്ങളും,തുടങ്ങി യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും, അവൻ ആഗ്രഹിച്ചതൊക്കെയും പണിതു.
7യിസ്രായേലിൽ ഉൾപ്പെടാത്ത ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ സകലജനത്തെയും8യിസ്രായേല്യർ സംഹരിക്കാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി.അത് ഇന്നുവരെ തുടരുന്നു
9യിസ്രായേല്യരിൽ നിന്ന് ശലോമോൻ ആരെയും തന്റെ വേലക്ക് ദാസന്മാരാക്കിയില്ല; അവരെ യോദ്ധാക്കളും സേനാനായകന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാർ ആയി നിയമിച്ചു.10ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
11ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽ നിന്ന് താൻ അവൾക്കു വേണ്ടി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു “യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ” എന്ന് അവൻ പറഞ്ഞു.

12താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ13മോശെയുടെ കല്പനപ്രകാരം, ശബ്ബത്തുകളിൽ, അമാവാസ്യകളിൽ, ഉത്സവങ്ങളിൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യം, ആവശ്യാനുസരണം യഹോവയ്ക്ക് ഹോമയാഗങ്ങൾ കഴിച്ചുപോന്നു.
14അവൻ പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അവരുടെ ശുശ്രൂഷക്ക് നിയമിച്ചു.അതതു ദിവസത്തെ ആവശ്യം പോലെ, സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരേയും നിയമിച്ചു. കൂടാതെ വാതിൽകാവല്ക്കാരെ ഓരോ വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.15ഭണ്ഡാരത്തെക്കുറിച്ചും,മറ്റ് ഏതു കാര്യത്തെക്കുറിച്ചും ഉള്ള രാജകല്പന പുരോഹിതന്മാരും,ലേവ്യരും വിട്ടുമാറിയില്ല.
16യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോൻ തന്റെ പ്രവർത്തി ഒക്കെയും ക്രമമായി ചെയ്തു.അങ്ങനെ യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായി.

17അതിനു ശേഷം ശലോമോൻ എദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്ന് നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

9

1ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ട് കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.2അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; ഉത്തരം പറവാൻ കഴിയാതെ ഒന്നും ശലോമോന് കഠിനമായിരുന്നില്ല.

3ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത കൊട്ടാരവും4അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ പരിചാരകരുടെ ശുശ്രൂഷയും, പാനപാത്രവാഹകന്മാരെയും അവരുടെ വേഷവും,യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.
5അവൾ രാജാവിനോടു പറഞ്ഞത്: “നിന്റെ വചനങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യംതന്നേ;6ഞാൻ വന്ന് സ്വന്തകണ്ണുകൊണ്ട് കാണും വരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
7നിന്റെ ജനം അനുഗ്രഹീതർ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്ന് നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.8നിന്റെ ദൈവമായ യഹോവക്കു വേണ്ടി രാജാവായി തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ച്, നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
9അവൾ രാജാവിന് നൂറ്റിരുപത് താലന്ത് പൊന്നും ധാരാളം സുഗന്ധവർഗ്ഗവും അമൂല്യ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന് കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
10ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനത്തടിയും രത്നങ്ങളും കൊണ്ടുവന്നു.11രാജാവ് ചന്ദനമരംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും, സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക മുമ്പ് യഹൂദാദേശത്ത് അശേഷം കണ്ടിരുന്നില്ല.12ശെബാരാജ്ഞി രാജാവിനായി കൊണ്ടുവന്നതിൽ അധികമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

13സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് പ്രതിവർഷം ലഭിച്ചിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറ് താലന്ത് ആയിരുന്നു.14അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതിമാരും ശലോമോന് പൊന്നും വെള്ളിയും കൊണ്ടുവന്നു.
15ശലോമോൻരാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിചകൾ ഉണ്ടാക്കി; ഓരോപരിചക്കും അറുനൂറു ശേക്കെൽ പൊന്ന് ചെലവായി.16അവൻ അടിച്ചുപരത്തിയ പൊന്നു കൊണ്ട് മുന്നൂറു ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും മുന്നൂറു ശേക്കെൽ പൊന്ന് ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു.
17രാജാവ് ആനക്കൊമ്പു കൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.18സിംഹാസനത്തിന് ആറു പടികളും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങുകളും കൈത്താങ്ങുകൾക്കരികെ രണ്ടു സിംഹ പ്രതിമകളും ഉണ്ടായിരുന്നു.
19ആറു പടികളുടെ ഇരുവശത്തുമായി പന്ത്രണ്ടു സിംഹപ്രതിമകൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.20ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്ക് ശലോമോന്റെ കാലത്ത് വിലയില്ലായിരുന്നു.21രാജാവ് കപ്പലുകൾ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
22ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മഹാനായിരുന്നു.23ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.24അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ട് വെള്ളിയും, പൊന്നും കൊണ്ടുള്ള പാത്രങ്ങൾ, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
25ശലോമോന് കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.26അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
27രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ട് കല്ലുപോലെയും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരംപോലെയും ആക്കി.28ഈജിപ്റ്റിൽ നിന്നും സകല ദേശങ്ങളിൽ നിന്നും ശലോമോന് കുതിരകളെ കൊണ്ടുവന്നു.

29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.30ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിനും രാജാവായി നാല്പതു സംവത്സരം വാണു.31പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.

10

1രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.2എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി ഈജിപ്റ്റിൽ പാർത്തിരുന്ന നെബാത്തിന്റെ മകൻ യൊരോബെയാം അതു കേട്ട് അവിടെ നിന്ന് മടങ്ങിവന്നു.

3അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽജനവും വന്ന് രെഹബെയാമിനോട്:4“നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.5അവൻ അവരോട്: “മൂന്നു ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ കാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്ന് ചോദിച്ചു.7അവർ അവനോട്: “നീ ജനത്തോടു ദയ കാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
8എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൌവനക്കാരോട് ആലോചിച്ചു:9“നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്ന് എന്നോട് ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്ന് അവരോട് ചോദിച്ചു.
10അവനോടു കൂടെ വളർന്ന യൌവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഭാരം കുറെച്ചുതരേണം എന്ന് നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.11എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ട കൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ മുൾചാട്ട കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു.
12മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവീൻ എന്ന് രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാം ദിവസം അവന്റെ അടുക്കൽ വന്നു.13എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ്14യൌവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു; ഞാനോ മുൾചാട്ടകൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്ന് യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്റെ ഗൃഹം നീ തന്നേ നോക്കിക്കൊൾക” എന്ന് ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.17യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു.18പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി.19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.

11

1രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോട് യുദ്ധംചെയ്ത് രാജ്യം വീണ്ടെടുക്കേണ്ടതിന് യെഹൂദാഗോത്രത്തിൽനിന്നും ബെന്യാമീൻഗോത്രത്തിൽനിന്നും യോദ്ധാക്കളായ ഒരുലക്ഷത്തിഎൺപതിനായിരം പേരെ തെരഞ്ഞെടുത്തു.

2എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:3“ശലോമോന്റെ മകൻ യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള യിസ്രായേൽജനത്തോടും ഇപ്രകാരം പറയുക:4‘നിങ്ങൾ പുറപ്പെടുകയോ നിങ്ങളുടെ സഹോദരന്മാരോട് യുദ്ധം ചെയ്യുകയോ അരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യൊരോബെയാമിനെ ആക്രമിക്കാതെ മടങ്ങിപ്പോയി.
5അങ്ങനെ രെഹബെയാം യെരൂശലേമിൽ പാർത്തു. യെഹൂദയിൽ പ്രതിരോധത്തിനായി പട്ടണങ്ങൾ പണിതു.6അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ലേഹെം ഏതാം, തെക്കോവ,7ബേത്ത്-സൂർ, സോഖോ, അദുല്ലാം8ഗത്ത്, മാരേശാ, സീഫ്,9അദോരയീം, ലാഖീശ്, അസേക്കാ,10സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നീ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
11അവൻ കോട്ടകൾ ഉറപ്പിച്ച്, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.12അവൻ ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും സ്ഥാപിച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു.
13യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു.14യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞ്, പൂജാഗിരികൾക്കും ഭൂതങ്ങൾക്കും,കാളക്കുട്ടികളുടെ വിഗ്രഹങ്ങൾക്കും ശുശ്രൂഷ ചെയ്യാൻ വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,15ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച് യഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
16അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സുവെച്ചവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ യെരൂശലേമിൽ വന്നു.17ഇങ്ങനെ അവർ ദാവീദിന്റെയും ശലോമോന്റെയും വഴികളിൽ നടന്ന് മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
18രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.19അവർ അവന് യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
20അതിനു ശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.21രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും അധികം അബ്ശാലോമിന്റെ മകളായ മയഖയെ സ്നേഹിച്ചു; അവൻ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
22രെഹബെയാം മയഖയുടെ മകനായ അബീയാവിനെ രാജാവാക്കുവാൻ താൽപ്പര്യപ്പെട്ടിരുന്നതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.23അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു; യെഹൂദയിലും ബെന്യാമീനിലും ഉള്ള ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ മറ്റ് പുത്രന്മാരെ പിരിച്ചയച്ചു, അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

12

1എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ശക്തനായ ശേഷം അവനും യിസ്രായേൽ ജനവും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.

2അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ3ഈജിപ്റ്റിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ ഈജിപ്റ്റിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു.4അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേംവരെ വന്നു.
5അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും, ശീശക്ക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ വന്ന് അവരോട്, യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.”6അപ്പോൾ യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തി: “യഹോവ നീതിമാൻ ആകുന്നു” എന്ന് പറഞ്ഞു.
7അവർ തങ്ങളെത്തന്നേ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അൽപ്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.8എങ്കിലും അവർ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടതിന് അവർ അവന് ദാസന്മാരായിത്തീരും.”
9ഇങ്ങനെ ഈജിപ്റ്റിലെ രാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് എല്ലാ വസ്തുക്കളും എടുത്തു കൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തു കൊണ്ടുപോയി.10അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
11രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ കാവൽക്കാർ അവ ധരിച്ചുകൊണ്ട് നിൽക്കയും പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.12അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ കാര്യങ്ങൾ നന്നായിപ്പോകയും ചെയ്തു.
13ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ ശക്തനായി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന് നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.14യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.15രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.16രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവ് അവന് പകരം രാജാവായി.

13

1യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവ് യെഹൂദയിൽ രാജാവായി.2അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്ക് മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധം ഉണ്ടായി.3അബീയാവ് നാലു ലക്ഷം യുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം യുദ്ധവീരന്മാരെ അണിനിരത്തി.

4എന്നാൽ അ